ബേസിൽ ജോസഫ്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തുടങ്ങിയത് . അമ്മയുടെ വാത്സല്യത്തിന് ഒപ്പം തന്നെ അപ്പന്റെ കരുതലിനായും ഒരു ദിനം . അമേരിക്കയിൽ ആണ് ഇതിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് കാലക്രമേണ ഈ ദിവസം ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങി . സെനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേർസ് ഡേ എന്ന ആശയത്തിന് പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ചു സഹോദരങ്ങളെയും വളർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സെനോറയെ ഈ ആശയത്തിലെത്തിച്ചത്. ഓരോ രാജ്യങ്ങളിലും പല ദിവസങ്ങളിലായി അതാതു രാജ്യങ്ങളുടെ തനിമയിൽ ആണ് ആഘോഷിക്കുന്നത് ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും ഫാദേഴ്‌സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. ജൂൺ മാസത്തിലെ മൂന്നാം ഞായർ ആണ് പൊതുവെ ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത് .യൂകെയിലും,ഇന്ത്യയിലും ജൂണിലെ മൂന്നാം ഞായർ ആണ് ആഘോഷിക്കുന്നത്. മലയാളം യു കെയുടെ എല്ലാ വായനക്കാർക്കും ടീം വീക്ക് ഏൻഡ് കുക്കിങ്ങിന്റെ ഫാദേഴ്‌സ് ഡേ ആശംസകൾ ഒപ്പം ഒരു അടിപൊളി റെസിപ്പിയും
ബിയർ ബാറ്റേർഡ് പ്രോൺസ്
ചേരുവകൾ
കൊഞ്ച് / ചെമ്മീൻ – 12 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പെപ്പർ പൗഡർ 1 ടീസ്പൂൺ
ചില്ലി പൗഡർ 1 ടീസ്പൂൺ
റെഡ് ചില്ലി പേസ്റ്റ് -1/ 2 ടീസ്പൂൺ
നാരങ്ങാ നീര് -1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
കൊഞ്ച് /ചെമ്മീൻ നന്നായി വൃത്തിയാക്കി വയ്ക്കുക . ഒരു മിക്സിങ്ങ് ബൗളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പെപ്പർപൗഡർ ,ചില്ലി പൗഡർ, റെഡ് ചില്ലി പേസ്റ്റ് നാരങ്ങാനീര് , ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക . ഇതിലേയ്ക്കു വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിച്ചു അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക .

ബാറ്ററിനു വേണ്ട ചേരുവകൾ
കടല മാവ് – 100 ഗ്രാം
കോൺ ഫ്ലോർ -50 ഗ്രാം
മുട്ട – 1 എണ്ണം
ടൊമാറ്റോ സോസ് – 2 ടീസ്പൂൺ
പെപ്പർപൗഡർ – 1 ടീസ്പൂൺ
തണുത്ത ബിയർ – 1 ക്യാൻ (330 എംൽ )
ഉപ്പ് – ആവശ്യത്തിന്
ഒരു മിക്സിങ് ബൗളിൽ കടല മാവ് ,കോൺ ഫ്ലോർ ,ടോമോറ്റോ സോസ് ,പെപ്പർ പൗഡർ, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക . ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്യുക .ഈ മിശ്രിതത്തിലേക്ക് തണുത്ത ബിയറും കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ഓരോന്നായി ഈ ബാറ്ററിൽ മുക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറക്കുക . ഒരു കിച്ചൻ ടവലിലേയ്ക്ക് വറുത്ത കൊഞ്ച് /ചെമ്മീൻ മാറ്റി അധികം ഉള്ള ഓയിൽ വലിച്ചു കളഞ്ഞു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി മിക്സഡ് ഗ്രീൻ ലീവ്‌സ് സലാഡിനൊപ്പം ചൂടോടെ വിളമ്പുക .

ബേസിൽ ജോസഫ്

ഡോ. ഐഷ വി
ഒരു കശുവണ്ടി ഫാക്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു അവർ ജീവിതം കരുപിടിപ്പിച്ചിരുന്നത്. അവർ മാത്രമല്ല ആ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് ലക്ഷ്യമിട്ട് കച്ചവടം ചെയ്തിരുന്നത്. മറ്റ് കച്ചവടക്കാരെ അപക്ഷിച്ച് ഇവർക്കുള്ള പ്രത്യേകത രണ്ട് പേർക്കും ഓരോ , ഏറുമാടക്കട സ്വന്തമായിട്ടുണ്ടായിരുന്നു എന്നതാണ്. മറ്റ് കച്ചവടക്കാർ തറയിൽ വിരിച്ചിട്ട ചാക്കിലോ പേപ്പറിലോ പാളയിലോ സാധനങ്ങൾ വച്ച് കച്ചവടം നടത്തുകയായിരുന്നു പതിവ്. ദേവകിയുടേയും വിജയമ്മയുടെയും ജീവിതത്തിൽ സമാനതകൾ ധാരാളമായിരുന്നു. രണ്ടു പേരും വ്യത്യസ്തമായ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ . രണ്ടു പേരും ഒരേ സാധനങ്ങൾ പരവൂർ കമ്പോളത്തിൽ നിന്നും എടുത്തു കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവർ. വേഷത്തിൽ അല്പസ്വല്പം വ്യത്യാസമുണ്ട്. വിജയമ്മ നല്ല ടിപ് ടോപായി സാരിയുടുത്ത് മുടി പുട്ടപ്പ് ചെയ്ത് ഒരുങ്ങും. ദേവകി ഒരല്പം അലക്ഷ്യമായ വസ്ത്രധാരണമാണ്. ഒരു ചുവന്ന പ്രിന്റുള്ള കൈലി, ചുവപ്പ് നിറമുള്ള ബ്ലൗസ്, കാവി ഷാൾ ഹാഫ് സാരി ചുറ്റുന്നതുപോലെ ചുറ്റിയിരിക്കും. മുടി കൈ കൊണ്ട് ചീകി ഒതുക്കിയത് പോലെ തോന്നും.
രണ്ടു പേരും കശുവണ്ടി ഫാക്ടറിയിലെ ശമ്പള ദിവസവും തലേന്നും രാവിലേ തന്നെ പരവൂർ കമ്പോളത്തിലേയ്ക്ക് യാത്രയാകും . ആദ്യമൊക്കെ രണ്ടു പേരും ചിറക്കര ത്താഴത്തു നിന്നും പുത്തൻകുളം വരെ നടന്ന് രാവിലെ ആറേ മുക്കാലിനുള്ള എ കെ എം ബസ്സോ ഏഴു മണിയ്ക്കുള്ള കോമോസ് ബസ്സോ പിടിച്ച് പരവൂരിലേയ്ക്ക് . കൈയ്യിലുള്ള ചാക്കുകൾ നിറയെ പച്ചക്കറികൾ ശേഖരിച്ച് തിരികെ . പുത്തൻ കുളം വരെ ബസ്സിലെത്തിയ്ക്കുന്ന സാധനങ്ങൾ തല ചുമടായോ സൈക്കിളുള്ള ആരെയെങ്കിലും ആശ്രയിച്ചോ ചിറക്കര ത്താഴത്ത് എത്തിയ്ക്കും . 1983 ജനുവരിയിൽ ചിറക്കര ത്താഴത്തേയ്ക്ക് ആദ്യ ബസ്സെത്തിയപ്പോൾ അവർക്ക് ആശ്വാസമായി. കലയ് ക്കോടുള്ള ഒരു ബസ്സ് ഓണറുടെ ” ഉദയകുമാർ” എന്ന പേരിലുള്ള രണ്ട് ബസ്സുകളായിരുന്നു ചിറക്കത്താഴം – പരവൂർ – കുണ്ടറ റൂട്ടിൽ ഓടിയത്. അതോടെ ദേവകിയമ്മയ്ക്കും വിജയമ്മയ്ക്കും ആശ്വാസമായി. കമ്പോളത്തിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ അവരരുടെ കടയുടെ മുന്നിൽ ഇറക്കാമെന്നായി. അധികം താമസിയാതെ കലയ് ക്കോട്ടെ ബസ് ഓണർ കൂനയിൽ ഉള്ള ഒരാൾക്ക് ബസ്സുകൾ വിറ്റു. പിന്നെ ബസ്സിന്റെ പേര് മാറി ശ്രീ മുരുകൻ എന്നായി. കശുവണ്ടി ഫാക്ടറിയിലെ എല്ലാ വെള്ളിയാഴ്ചയും ശമ്പള ദിവസമായിരുന്നതിനാൽ അന്ന് വൈകുന്നേരം ദേവകിയുടേയും വിജയമ്മയുടേയും മാത്രമല്ല മറ്റ് കച്ചവടക്കാരുടേയും കച്ചവടം പൊടിപൊടിയ്ക്കും.
വിജയമ്മയുടേയും ദേവകിയുടേയും ഏറുമാട കടയ്ക്കിരുവശങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകളിലിരുന്നു “പട്ടിയാരത്തിൽ” കാരുടെ ചായക്കടയിൽ നിന്നോ ” വലിയ സോമന്റെ” ചായക്കടയിൽ നിന്നോ ചായയും കടിയും കഴിച്ചെത്തുന്ന അവരവരുടെ കക്ഷിരാഷ്ട്രീയത്തിൽപ്പെട്ടവർ സൊറ പറഞ്ഞിരിയ്ക്കും. കശുവണ്ടി ഫാക്ടറിയിൽ നിന്നും സ്ത്രീകൾ ഇറങ്ങിത്തുടങ്ങുമ്പോൾ ജങ്‌ഷൻ സജീവമാകും. അവരവർക്കാവശ്യമായ സാധനങ്ങൾ മുഴുവൻ അന്നേ ദിവസം കച്ചവടക്കാർ അവിടേയ്ക്ക് എത്തിച്ചിട്ടുണ്ടാകും. കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകൾ ഫാക്ടറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിവരുമ്പോൾ ആകെ കൂടി ഒരു ” കശുവണ്ടി” മണ മായിരിക്കും. ” ഷെല്ലിംഗ്” സെക്ഷനിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൈ വെള്ള കണ്ടാലറിയാം , അണ്ടിക്കറ പിടിച്ച് വികൃതമായിരിയ്ക്കും. ” പീലിംഗ് / സോർട്ടിംഗ് സെക്ഷനിലുള്ളവരുടെ കൈകളും വസ്ത്രവും വൃത്തിയായിരിയ്ക്കും. (ഇക്കാലത്ത് എസ്എസ്എൽസിയോ പ്ലസ് ടുവോ പാസായ പെൺകുട്ടികളായിരിയ്ക്കും കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാർ . അവർ ഗ്ലൗസ് ഉപയോഗിക്കുന്നതിനാൽ എല്ലാവരുടേയും കൈകൾ വൃത്തിയായിരിയ്ക്കും.)
അഞ്ചാറോ ആറേഴോ അംഗങ്ങളായിരുന്നു വിജയമ്മയുടേയും ദേവകിയുടെയും വീടുകളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും ഓരോ കുട്ടിയെ കൂടി എടുത്തു വളർത്താനുള്ള സന്മനസ് രണ്ട് പേരും കാണിച്ചു.
ദേവകിയമ്മ തന്റെ ഒരു പ്രസവത്തിന് സർക്കാരാശുപത്രിയിൽ പോയപ്പോഴാണ് ഒരു പെൺകുഞ്ഞിനെ കൂടി അവർക്ക് ലഭിച്ചത്. തന്റെ പ്രസവത്തിന് മുമ്പ് ആശുപത്രിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വന്ന് ഒരു കുട്ടിയെ ഇവരുടെ കൈയ്യിൽ കൊടു ത്തശേഷം ഞാനൊന്ന് ചായ കുടിച്ചിട്ട് വരാം അതുവരെ കുട്ടിയെ ഒന്ന് പിടിച്ചോളണേ എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തിട്ട് പോയതാണ്. പിന്നെ തിരികെ വന്നില്ല. ആ പെൺകുഞ്ഞിനെ കുടാതെ താൻ പ്രസവിച്ച പെൺകുഞ്ഞും. അങ്ങനെ അവർ ആ കുട്ടിയെ കൂടി വളർത്തി. വിജയമ്മയ്ക്കാകട്ടെ ആൺമക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു മകളെ വേണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നതിനാലാണ് പുത്തൻ കുളത്തെ സന്തോഷ് ഹോസ്പിറ്റലിൽ വർക്കല ഭാഗത്തുള്ള ഒരു ഗൾഫുകാരന്റെ ഭാര്യ പ്രസവിച്ച് ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ എടുത്തു വളർത്താനായി ഓടിയെത്തിയത്. അവർ അതിനെ പൊന്നുപോലെ വളർത്തി.
തുടർച്ചയായ തൊഴിൽ സമരങ്ങൾ മൂലം കശുവണ്ടി ഫാക്ടറി ഉടമയിൽ നിന്നും കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറി ഏറ്റെടുത്ത് നടത്തി. കുറേനാൾ കഴിഞ്ഞ് തൊഴിൽ സമരങ്ങളും കശുവണ്ടിയുടെ ലഭ്യത കുറവും മൂലം ഫാക്ടറി പൂട്ടി. ഫാക്ടറി പൂട്ടിയത് അനേകം ആളുകളുടെ ജീവിതം വഴിമുട്ടാൻ ഇടയാക്കി. തൊഴിലാളികൾക്ക് തൊഴിലില്ലാതായി. വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടക്കാതായി. വിജയമ്മയും ദേവകിയമ്മയും അവരവർക്ക് ഏറുമാടക്കടയുള്ളതിനാൽ നേരത്തതുപോലെ ഉഷാറായില്ലെങ്കിലും ചെറിയ തോതിൽ കച്ചവടം അവരുടെ മരണം വരെ തുടർന്നു. കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർ മറ്റ് തൊഴിൽ മേഖലയിലേയ്ക്ക് പതുക്കെ പതുക്കെ ചേക്കേറി.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ഏറ്റവും കൂടുതൽ അന്വേഷണം നടന്നതും ചുരുളഴിയാത്ത രഹസ്യമായി ഇന്നും നിലനിൽക്കുന്നതുമായ ഡാനിയൽ മോർഗൻെറ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ മെട്രോപൊളിറ്റൻ പോലീസിനു വീഴ്ചപറ്റിയതായും അഴിമതി നടന്നതായുമുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഡാനിയലിൻെറ ഘാതകരെ കണ്ടെത്തുന്നതിൽ വീഴ്ചപറ്റിയതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഏകദേശം അഞ്ചു പതിറ്റാണ്ടോളം നടന്ന കേസന്വേഷണത്തിന് ശേഷവും മോർഗന്റെ മകൻ മെട്രോപൊളിറ്റൻ പൊലീസിൻെറ ക്ഷമാപണം സ്വീകരിക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തി. തൻെറ പിതാവിൻെറ തലയിൽ ആയുധം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു എന്നും, ഒരു മോഷണശ്രമമായി അത് ചിത്രീകരിക്കപ്പെട്ടെങ്കിലും അത് യാഥാർഥ്യത്തിൽ ഒരു വധശ്രമമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഗോൾഡൻ ലയൺ പബ്ബിലെ കാർ പാർക്കിൽ 37 വയസ്സുകാരനായ തൻെറ പിതാവ് കൊല്ലപ്പെട്ടപ്പോൾ മകനായ ഡാനിയേൽ മോർഗന് നാലുവയസ്സ് മാത്രമായിരുന്നു പ്രായം. ഇപ്പോൾ തന്റെ മരണമടഞ്ഞ പിതാവിൻെറ പ്രായമുള്ള മോർഗനു ഒരു കുട്ടിയുണ്ട്. എന്നാലും തൻെറ പിതാവ് ഡാനിയേലുമായി താൻ കുട്ടികാലത്ത് ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഇപ്പോഴും വ്യക്തമായി മോർഗൻെറ ഓർമയിലുണ്ട്. കഴിഞ്ഞ 34 വർഷമായി അമ്മാവൻ അലിസ്റ്റർ മോർഗൻ നീതിക്കുവേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. ഇപ്പോൾ തൻെറ പിതാവിൻെറ നീതിക്കുവേണ്ടി ഡാനിയേൽ മോർഗനും ശബ്ദമുയർത്താൻ തീരുമാനിച്ചിരിക്കുകയാണ്.

മെട്രോപൊളിറ്റൻ പോലീസിൻെറ പ്രതികരണത്തിൽ തൻ ഒട്ടും സംതൃപ്തനല്ലെന്ന് മോർഗൻ അറിയിച്ചു. കേസ് അന്വേഷണത്തിൽ അഴിമതിയുള്ളതായും അന്വേഷണത്തിലെ വീഴ്ചകൾ പോലീസ് മറച്ചുവച്ചതായും കണ്ടെത്തിയിരുന്നു. മെട്രോപൊളിറ്റൻ പോലീസ് കുടുംബത്തോട് മാപ്പ് ചോദിച്ചെങ്കിലും മോർഗൻ അത് സ്വീകരിച്ചില്ല. ഡാനിയൽ മോർഗന്റെ കൊലപാതകത്തിനെകുറിച്ചുള്ള സത്യം പുറത്തുവരുന്നതിനും കൊലപാതകത്തിൻെറ ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിൻെറ കുടുംബത്തിന് അസാധാരണമായ നിശ്ചയദാർഢ്യമാണുള്ളതെന്നു കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് പറഞ്ഞു.

1987 ലെ ആദ്യ അന്വേഷണത്തിനുശേഷം മോർഗൻ കുടുംബം ഒരു പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും ഉന്നത തലത്തിൽനിന്ന് യാതൊരു നീക്കങ്ങളും ഉണ്ടായിരുന്നില്ല. ആറ് അന്വേഷണങ്ങൾ നടന്നിട്ടും പൊലീസിന് കുറ്റവാളികളെ പിടിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൻെറ വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : വെംബ്ലിയിലെ പുൽമൈതാനത്ത് പെയ്ത മഴയിൽ സ് കോട്ട് ലൻഡിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടാവീര്യം അലിഞ്ഞില്ലാതെയായി. ഇംഗ്ലണ്ട് – സ് കോട്ട് ലൻഡ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ മുനയൊടിച്ച സ് കോട്ട് ലൻഡ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. വെംബ്ലിയിലെ സ്റ്റേഡിയത്തിൽ 1996ന് ശേഷം ഇതാദ്യമായാണ് അയൽക്കാർ തമ്മിൽ ഒരു പ്രധാന ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ക്രോയേഷ്യയുമായുള്ള ഒരു ഗോൾ വിജയത്തിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടെത്തിയ ഇംഗ്ലണ്ടിനെ അല്ല ഇന്നലെ കാണാൻ സാധിച്ചത്. കളിയുടെ തുടക്കം മുതൽ തന്നെ മധ്യനിരയിലെ പോരായ്മ വ്യക്തമായിരുന്നു. ലൂക്ക് ഷോ, സ്റ്റെർലിംഗ്, മേസൺ മൗണ്ട് എന്നിവർ മാത്രമാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനായി ഉണർന്നുകളിച്ചത്. സ് കോട്ട് ലൻഡ് ആവട്ടെ അതിവേഗ മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. മുപ്പതാം മിനിറ്റിൽ സ് കോട്ട് ലൻഡ് താരം സ്റ്റീഫൻ അഡോനൽ സെക്കന്റ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് ഗംഭീരമായി തടുത്തിട്ടു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ അതിവേഗമുള്ള മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നാല്പത്തിയെട്ടാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ ബുള്ളറ്റ് ഷോട്ട് തട്ടിയകറ്റി സ് കോട്ട് ലൻഡ് ഗോളി രക്ഷകനായി. പിന്നാലെ മികച്ച ഗോൾലൈൻ സേവിലൂടെ പ്രതിരോധ താരം റീസേ ജെയിംസ് ഇംഗ്ലണ്ടിന്റെ കോട്ട കാത്തു. ഇംഗ്ലണ്ട് മുന്നേറ്റനിര താരം ഹാരി കെയ്‌ന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പകരമെത്തിയ റാഷ്‌ഫോഡ്, ഗ്രീലിഷ് എന്നിവർക്കും ഗോൾ നേടാൻ കഴിയാതെ പോയതോടെ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ കളിയിൽ ചെക്ക് റിപ്പബ്ലിക്കിനോട് തോൽവി വഴങ്ങിയെങ്കിലും ഈ കളിയിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചതോടെ സ് കോട്ടിഷ് വീര്യം വർധിച്ചിരിക്കുകയാണ്.

ഇത് നിരാശാജനകമായ രാത്രിയാണെന്നും ഇതിലും മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നെന്നും ഇംഗ്ലീഷ് പരിശീലകൻ ഗ്യാരത് സൗത്ത്ഗേറ്റ് പറഞ്ഞു. ഞങ്ങൾക്ക് ആവശ്യം വിജയമായിരുനെന്നും എന്നാൽ അതിന് കഴിയാതെ പോയെന്നും ഹാരി കെയ്ൻ അഭിപ്രായപ്പെട്ടു. സ് കോട്ട് ലൻഡ് പ്രതിരോധ നിരയുടെ മികച്ച പ്രകടനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെന്നും കൂടുതൽ ഗോളവസരങ്ങൾ ഒരുക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണെന്നും സ് കോട്ടിഷ് പരിശീലകൻ സ്റ്റീവ് ക്ലാർക്ക് പറഞ്ഞു. 2007ൽ പുതിയ വെംബ്ലി സ്റ്റേഡിയം തുറന്ന ശേഷം ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിൽ പിരിയുന്ന രണ്ടാമത്തെ മത്സരമാണിത്. 2010 ഒക്ടോബറിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിൽ മോന്റെനെഗ്രോയ്ക്കെതിരെ ആയിരുന്നു അവസാന ഗോൾരഹിത സമനില. ഗ്രൂപ്പിലെ അവസാന മത്സരം ഏതുവിധേനയും വിജയിച്ച് പ്രീക്വാർട്ടറിൽ പ്രവേശിക്കാനാണ് ഇരുകൂട്ടരും ഇനി ശ്രമിക്കുക.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഡയാന രാജകുമാരിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്യേണ്ടി വന്നതായി സ് കോട്ട്‌ലൻഡ് യാർഡ് ചീഫിന്റെ പുതിയ വെളിപ്പെടുത്തൽ. സ് കോട്ട്ലൻഡ് യാർഡിന്റെ മുൻ മേധാവിയായിരുന്ന ലോർഡ് സ്റ്റീവൻസ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 1997 ലാണ് ഡയാന രാജകുമാരി കാർ ക്രാഷിൽ മരണപ്പെട്ടത്. മരണത്തിനു മുൻപ് ഡയാന എഴുതിയ കുറിപ്പിൽ, ബ്രേക്ക് ഫെയില്യർ മൂലം തന്റെ മരണമുണ്ടാകുമെന്നും ചാൾസ് രാജകുമാരന് തന്റെ മക്കളുടെ കെയർടേക്കർ ആയിരുന്ന ടിഗ്ഗി ലെഗ്ഗെ ബോർക്കിനെ വിവാഹം ചെയ്യുന്നതിനായാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. കമീലയെ ചാൾസ് രാജകുമാരൻ ഉപയോഗിക്കുകയാണെന്നും ഡയാന രാഞ്ജി തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2005 ഡിസംബർ ആറിന് സെന്റ് ജെയിംസ് പാലസിൽ വെച്ച് വളരെ രഹസ്യമായാണ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ് കോട്ട്‌ലൻഡ്‌യാർഡ് ചീഫ് വ്യക്തമാക്കുന്നു.

സംശയിക്കപ്പെടുന്ന ആൾ എന്നതിനേക്കാൾ ഉപരിയായി ദൃക്സാക്ഷി എന്ന നിലയിലാണ് രാജകുമാരനെ ചോദ്യംചെയ്തത്. എന്നാൽ തന്റെ മുൻഭാര്യ എന്തിന് ഇത്തരത്തിൽ ഒരു കത്ത് എഴുതി എന്നുള്ളത് രാജകുമാരനും അവ്യക്തമായിരുന്നു. 1995 ൽ കെട്ടിച്ചമച്ച ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഡയാനയുമായി അഭിമുഖം നടത്തിയ ബിബിസി റിപ്പോർട്ടർ മാർട്ടിൻ ബഷീർ ഡയാന രാജകുമാരിയുടെ മനസ്സിൽ തന്റെ സുരക്ഷയെക്കുറിച്ച് ഭയത്തിന്റെ വിത്തുകൾ പാകിയതാകാം ഇത്തരത്തിലൊരു കത്തിന് കാരണമായതെന്ന് ലോർഡ് സ്റ്റീവൻസ് വ്യക്തമാക്കുന്നു.

എന്നാൽ തങ്ങളുടെ അന്വേഷണ സമയത്ത് മാർട്ടിൻ ബഷീറിനെ ചോദ്യം ചെയ്യുവാൻ തങ്ങൾക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡയാനയുടെ മരണത്തെ സംബന്ധിച്ച് മെയിൽ പത്രം നടത്തുന്ന അന്വേഷണ സീരിസിന്റെ ഭാഗമായാണ് ലോർഡ് സ്റ്റീവൻസിന്റെ ഇന്റർവ്യൂ പുറത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഡയാനയുടെ ചികിത്സ നടത്തിയ മെഡിക്കൽ ടീമിലെ ഫ്രഞ്ച് സർജനുമായുള്ള അഭിമുഖവും ഇതിലുണ്ട്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ കാലം യുകെയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരണത്തിന് കീഴടങ്ങി. 49 കാരനായ ജേസൺ കെൽക്ക് 2020 മാർച്ചിൽ കൊറോണ വൈറസ് ബാധിച്ച് ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം വെൻറിലേറ്റർ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ സ്യൂ കെൽക്കാണ് മരണവിവരം അറിയിച്ചത്.

ഇംഗ്ലണ്ടിലെ കോവിഡ് ആർ റേറ്റ് 1.2നും 1.4 നുമിടയിലായി തുടരുകയാണ്. ആർ റേറ്റ് ഒന്നിനുമുകളിലായതുകൊണ്ട് കോവിഡ് വ്യാപനം ഉയർന്ന തോതിൽ തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനിടെ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നോട്ടിംഗ് ഹിൽ കാർണിവൽ നടത്തേണ്ട എന്ന തീരുമാനത്തിലേയ്ക്ക് സംഘാടകരെത്തി. വേദനാജനകമായ തീരുമാനമാണെങ്കിലും കോവിഡ്-19 മൂലമുള്ള സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ചാണ് നോട്ടിംഗ് ഹിൽ സ്ട്രീറ്റ് ഫെസ്റ്റിവൽ നടത്തണ്ടെന്ന് തീരുമാനം എടുത്തെന്ന് സംഘാടകർ അറിയിച്ചു. 55 വർഷത്തെ കാർണിവലിൻെറ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞവർഷം കോവിഡ് മൂലം മാറ്റി വെയ്ക്കേണ്ടി വന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നവജാത ശിശുവിന്റെ മരണത്തിൽ കുറ്റക്കാരായ എൻ എച്ച് എസ് ട്രസ്റ്റിന് 733,000 പൗണ്ട് പിഴ ചുമത്തി കോടതി. അടിയന്തിര പ്രസവത്തിന് ഏഴു ദിവസങ്ങൾക്കു ശേഷം കുഞ്ഞ് മരിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017ൽ അമ്മ സാറാ റിച്ച്ഫോർഡിനും മകൻ ഹാരിക്കും സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് സമ്മതിച്ചു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 1.1 മില്യൺ പൗണ്ട് പിഴ 733,000 പൗണ്ടായി കുറച്ചു. ട്രസ്റ്റ് കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) പ്രോസിക്യൂഷനെ തുടർന്ന് നിയമപരമായ ചിലവുകൾക്ക് 28,000 പൗണ്ട് നൽകാനും ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. “മികച്ച പരിചരണവും ചികിത്സയും നിങ്ങൾക്ക് നൽകുന്നതിൽ ട്രസ്റ്റ് പരാജയപ്പെട്ടെന്ന്” ഫോക്ക്സ്റ്റോൺ മജിസ്‌ട്രേറ്റ് കോടതിയിൽ ജില്ലാ ജഡ്ജി ജസ്റ്റിൻ ബാരൺ, സാറാ റിച്ച്ഫോർഡിനോടും ഭർത്താവ് ടോമിനോടും പറഞ്ഞു. ട്രസ്റ്റിന്റെ പരിചരണ നിലവാരം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയിൽ, ട്രസ്റ്റിന്റെ ഫിനാൻസ് ഡയറക്ടറും ബോർഡ് അംഗവുമായ ഫിലിപ്പ് കേവ്, ഈസ്റ്റ് കെന്റ് ആശുപത്രികളുടെ പരാജയങ്ങൾ അംഗീകരിച്ച് കുടുംബത്തോട് ക്ഷമ ചോദിച്ചു. ഹാരിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളും സാറയ്ക്ക് സംഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ട്രസ്റ്റ് മനസിലാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ട്രസ്റ്റിന്റെ അഭിഭാഷകർ ഏപ്രിലിൽ സമ്മതിച്ചിരുന്നു. ട്രസ്റ്റിലെ പ്രസവ സേവനങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അവലോകനത്തിലേക്ക് നീങ്ങാൻ ഈ കേസ് കാരണമായി മാറി.

വിചാരണ വേളയിൽ, ഹാരിയുടെയും അമ്മയുടെയും പരിചരണത്തെ സംബന്ധിക്കുന്ന നിരവധി സുപ്രധാന വിവരങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. മാർഗേറ്റ് ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റലിലെ ഓപ്പറേറ്റിംഗ് റൂമിൽ ഹാരി ജനിച്ചത് കരച്ചിലും ചലനങ്ങളും ഇല്ലാതെയാണെന്ന് ക്രിസ്റ്റഫർ സട്ടൺ വെളിപ്പെടുത്തുകയുണ്ടായി. പിറന്ന് ഒൻപത് മണിക്കൂറിനുള്ളിൽ തന്നെ ഹാരിയെ ആഷ്ഫോർഡിലെ ഒരു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഹാരിയുടെയും സാറയുടെയും പരിചരണത്തിലെ പിഴവുകളുടെ ഉത്തരവാദിത്തം ട്രസ്റ്റ് സ്വീകരിച്ചത് സ്വാഗതാർഹമാണന്നും എന്നാൽ ഹാരിയുടെ മരണം തടയാൻ കഴിയുമായിരുന്നുവെന്നും സിക്യുസിയുടെ ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ ഓഫ് ഹോസ്പിറ്റൽസ് നിഗൽ അച്ചേസൺ പറഞ്ഞു. ഇപ്പോൾ ഡോക്ടർമാർക്ക് മികച്ച പരിശീലനം നൽകുന്നതോടൊപ്പം പ്രസവസമയത്ത് കുഞ്ഞുങ്ങളെ നന്നായി നിരീക്ഷിക്കുന്നുമുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട് വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.

എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വേനൽക്കാലം ആഘോഷമാക്കുവാൻ ശ്രമിക്കുന്നവർക്ക്, ചിലപ്പോഴെങ്കിലും വിഘാതമായി ഹേ ഫിവർ ഉണ്ടാകാറുണ്ട്. പ്രകൃതിയിൽ ഉള്ളതും അല്ലാത്തതുമായ വസ്തുക്കളോടുള്ള ശരീരത്തിന് അലർജി റെസ്പോൺസിനാണ് ഹേ ഫിവർ എന്ന് സാധാരണയായി പറയുക. കൂടുതലും ചെടികളിലെ പൂമ്പൊടികൾ ആണ് ഇത്തരത്തിൽ അലർജി ഉണ്ടാക്കുക. കണ്ണിൽനിന്ന് വെള്ളം വരുക, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് തടയുന്നതിനായി വേഗത്തിലുള്ളതും, ഫലപ്രദവുമായ ചില വഴികൾ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇതിൽ ഒരു വഴിയാണ്, പെപ്പെർ മിന്റും, ടീ ട്രീ ഓയിലും ചേർത്തു നിർമ്മിച്ചിരിക്കുന്ന വൈപ്പ്സുകൾ. വെറും 99 പൗണ്ടിനു ലഭിക്കുന്ന ഇത്തരം വൈപ്പ്സുകൾ പൂമ്പൊടി മൂലമുള്ള അലർജിക്ക് ഫലപ്രദമാണെന്ന് ഉപയോഗിച്ച പലരും വ്യക്തമാക്കുന്നു. വേനൽക്കാലമായാൽ പൂമ്പൊടി അധികമായി ഉണ്ടാകും. അതിനാൽ തന്നെ തുണികളും മറ്റും വീടുകൾക്ക് ഉള്ളിൽ തന്നെ ഉണക്കുവാൻ എല്ലാവരും ശ്രമിക്കണം. പുറത്തിട്ട് ഉണക്കുമ്പോൾ പൂമ്പൊടികളും മറ്റും തുണികളിൽ പറ്റിപിടിച്ചിരിക്കുന്നതിനുള്ള സാധ്യത അധികമാണ്.
ഇതോടൊപ്പംതന്നെ രാത്രിയിൽ മുടി കഴുകുന്നത് പകൽ മുഴുവൻ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികളെ അകറ്റുന്നതിന് സഹായിക്കും. തല കഴുകാതിരിക്കുമ്പോൾ ഇവ തലയിണയിലും മറ്റുമായി കൂടുതൽ അലർജിക്ക് കാരണമാകുന്നു. ഇതോടൊപ്പംതന്നെ ഗ്രീൻ ടീ കൂടുതൽ ഉപയോഗിക്കുന്നത് അലർജി തടയുന്നതിന് സഹായിക്കും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഗ്രീൻ ടീക്ക് ആന്റി -ഓക്സിഡന്റ് പ്രോപ്പർട്ടികൾ ധാരാളമായുണ്ട്. ഇതോടൊപ്പംതന്നെ കണ്ണിനടിയിലും, മൂക്കിന്റെ വശങ്ങളിലുമായി വാസ്‌ലിൻ പുരട്ടുന്നത് പൂമ്പൊടികളും മറ്റും കണ്ണിലും മൂക്കിലും കയറുന്നത് തടയുവാൻ സഹായിക്കും. ഇതോടൊപ്പംതന്നെ തേൻ കഴിക്കുന്നത് ശരീരത്തെ അലർജനുമായി പൊരുത്തപ്പെടുന്നതിനു സഹായിക്കും.ഇത്തരത്തിൽ ചെറിയ ചില വഴികളിലൂടെ നമുക്ക് ഹേ ഫിവറിനെ മാറ്റിനിർത്തി അവധിക്കാലം ആഘോഷിക്കുവാൻ സാധിക്കുമെന്ന് ഇത് പരീക്ഷിച്ച പലരും വ്യക്തമാക്കുന്നു. അലർജിയുണ്ടാക്കുന്ന പൂമ്പൊടികളിൽ നിന്നും പരമാവധി അകലം പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൻെറ ആശങ്കയിലാണ് രാജ്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ നമ്പർ 1.44 ആണ്. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് യുകെയിലെ രോഗവ്യാപനം ഗുരുതരമായി ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മെയ് 3 -നും ജൂൺ 7 -നും ഇടയിൽ വൈറസ് ബാധ 50 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെന്റ് വേരിയന്റിനെ അപേക്ഷിച്ച് ഡെൽറ്റാ വേരിയന്റാണ് രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളുടെയും കാരണം .

രാജ്യത്ത് ഓരോ 11 ദിവസം കൂടുമ്പോഴും കോവിഡ് കേസുകൾ ഇരട്ടിയാകുന്നതായാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 670 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. നിലവിൽ വൈറസ് വ്യാപനം ഇത്രമാത്രം വർധിക്കാനുള്ള പ്രധാന കാരണം ചെറുപ്പക്കാർക്കിടയിലെ രോഗവ്യാപനം ആണെന്ന് ഇംപീരിയൽ കോളേജ് പ്രൊഫസർ സ്റ്റീഫൻ റൈലി പറഞ്ഞു . 5 മുതൽ 12 വയസ്സുവരെയുള്ളവരിലും 18 -നും 24 -നും ഇടയിൽ പ്രായമുള്ളവരിലുമാണ് ഏറ്റവും കൂടുതൽ രോഗബാധയെന്നാണ് ഇംപീരിയൽ കോളേജിൻറെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ പ്രധാന കണ്ടെത്തൽ.