ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- നാറ്റോ മിഷന്റെ ഭാഗമായി അഫ് ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിൽ ഭൂരിഭാഗം പേരും ബ്രിട്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ബാക്കിയുള്ളവരും ഉടൻതന്നെ എത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പിൻവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2001 മുതൽ താലിബാൻ, അൽ- ഖായിദ തുടങ്ങിയവരുമായുള്ള ഏറ്റുമുട്ടലുകളിൽ ഏകദേശം 450 ഓളം ബ്രിട്ടീഷ് സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ ഇത്തരത്തിൽ വിദേശ സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുന്നത് അഫ് ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്ന് ബ്രിട്ടന്റെ മുതിർന്ന ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസും സെപ്റ്റംബർ 11 ഓടെ തങ്ങളുടെ മുഴുവൻ സൈനികരെയും അഫ് ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് നീക്കം.

2001 മുതലാണ് നാറ്റോ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 1,30,000ത്തോളം സൈനികരെ അഫ് ഗാനിസ്ഥാനിൽ വിന്യസിപ്പിച്ചത്. 2014-ൽ തന്നെ ഭൂരിഭാഗം സൈനികരും ബ്രിട്ടണിൽ മടങ്ങിയെത്തിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ബാക്കിയുണ്ടായിരുന്ന ഏകദേശം 750 ഓളം പേരാണ് ഉടനടി മടങ്ങുന്നത്. 20 വർഷം കൊണ്ട് നേടിയ വിജയത്തിൽ ആരും സംശയം പ്രകടിപ്പിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. 20 വർഷം മുൻപ് ലോക തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രം ആയിരുന്നു അഫ് ഗാനിസ്ഥാനെങ്കിൽ, ഇന്ന് സാഹചര്യങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ വന്നതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ ട്രൂപ്പുകളുടെ പിൻവാങ്ങലിനെ സംബന്ധിച്ച് പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

അൽ -ഖായിദയെയും മറ്റു തീവ്രവാദ സംഘടനകളെയും പ്രദേശത്ത് വളർത്തുവാൻ സമ്മതിക്കില്ലെന്ന ഉറപ്പോടെ താലിബാനും നാറ്റോ രാജ്യങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇതേ തുടർന്നാണ് സെപ്റ്റംബറോടുകൂടി തങ്ങളുടെ സൈനികരെ പിൻവലിക്കുവാൻ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ താലിബാൻ കൂടുതൽ പ്രദേശങ്ങൾ കയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്. ഇത്രയും വർഷം കൊണ്ട് ബ്രിട്ടീഷ് സൈനികർ നേടിയെടുത്തത് ചെറിയ കാര്യമല്ലെന്ന് ആർമഡ് ഫോഴ്സസ് ഹെഡ് ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ പ്രവർത്തനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ധാരണ കൊണ്ട് താലിബാനാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നേർ കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദം ഇല്ലാതാക്കുന്നതിന് ബ്രിട്ടനിലെ എല്ലാ സഹായങ്ങളും അഫ് ഗാനിസ്ഥാന് തുടർന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോ കപ്പ് സെമിഫൈനലിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരുടെ എണ്ണം 66,000ത്തിൽ ഏറെ. ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട ആരാധകർ തെരുവിലും ആഘോഷ പ്രകടനങ്ങൾ നടത്തി. സാമൂഹിക അകലം പാലിക്കാതെയുള്ള ഈ ആഘോഷങ്ങൾ ഇംഗ്ലണ്ടിൽ വരും ദിനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. യൂറോ കപ്പും വെംബ്ലിയിൽ ആഘോഷവും പുരോഗമിക്കുന്നതിനോടൊപ്പം ജൂലൈ 19 നകം രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം 100,000 കടക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇംപീരിയൽ കോളേജ് ലണ്ടൻ ശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ കേസുകൾ നിലവിൽ ആറു ദിവസം കൂടുംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ സ്ത്രീകളേക്കാൾ 30 ശതമാനം കൂടുതൽ പുരുഷന്മാരിലാണെന്നും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗം ബാധിക്കുന്നവരിൽ ഏറെയുമെന്ന് അവർ അറിയിച്ചു.

തിരക്കേറിയ വാതിൽപ്പുറ ഇടങ്ങളിൽ മാസ്‌ക്കുകൾ നിർബന്ധമല്ലെങ്കിലും അവ ധരിക്കുന്നത് കോവിഡിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജൂൺ മാസത്തിൽ ഇംഗ്ലണ്ടിലെ കേസുകൾ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിന്റെ വിജയയാത്രയുടെ ഓരോ ഘട്ടവും കാണാനായി പുരുഷന്മാർ പബ്ബുകളിലും വീടുകളിലും ഒത്തുകൂടിയിരുന്നു. 55 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പ്രധാന ഫൈനലിനായി ഞായറാഴ്ച ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അത് കൂടുതൽ വഷളാകുമെന്ന ആശങ്കയുമുണ്ട്. ബാറുകളിൽ ആഘോഷിക്കുന്നതും പൊതുഗതാഗതത്തിൽ കൂട്ടം കൂടി സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ & ട്രോപിക്കൽ മെഡിസിനിലെ പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫസർ മാർട്ടിൻ മക്കി പറഞ്ഞു.

സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കുന്ന ആരാധകർ മാത്രമല്ല ഈ ഭീഷണി നേരിടുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആരാധകർ പബ്ബുകളിലും വീടുകളിലും കൂട്ടം കൂടിയിരുന്ന് മത്സരം ആസ്വദിക്കുന്നുണ്ട്. ജൂലൈ 19 ന് രാജ്യത്ത് ഇളവുകൾ കൊണ്ടുവരുമ്പോൾ പ്രതിദിന കേസുകൾ 50,000 ആയി ഉയരുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞിട്ടുണ്ട്. മത്സരം കാണുമ്പോൾ ഇരിപ്പിടത്തിൽ തന്നെ തുടരാനും സാധ്യമാകുന്നിടത്ത് മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ഇരിക്കാത്തപ്പോൾ മാസ്ക് ധരിക്കാനും നിയമങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : 55 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മുൻനിര ചാമ്പ്യൻഷിപ്പുകളിലൊന്നിന്റെ ഫൈനലിൽ ഇംഗ്ലീഷ് പടയാളികൾ ബൂട്ട് കെട്ടുന്നു. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് കെയ്‌നും കൂട്ടരും യൂറോ ഫൈനലിലേക്ക് രാജകീയമായി മാർച്ച് ചെയ്‍തത്. 66,000 ആരാധകർക്ക് മുന്നിലും, പുതിയ വെംബ്ലി മുമ്പ് അനുഭവിച്ചിട്ടില്ലാത്ത അന്തരീക്ഷത്തിലും ആരംഭിച്ച മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. മുപ്പതാം മിനിറ്റിൽ തന്നെ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ ഡെന്മാർക്ക് അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിനെ സഹായിച്ചു. ഡെന്മാർക് ക്യാപ്റ്റന്റെ സെൽഫ്ഗോൾ. 90 മിനിറ്റും പിന്നിട്ട് അധികസമയത്തേക്ക് നീണ്ട കളി 103ആം മിനിറ്റിൽ എത്തിയപ്പോഴാണ് വെംബ്ലി കാത്തിരുന്ന സുന്ദരനിമിഷം പിറന്നത്. നായകന്റെ ബൂട്ടിൽ നിന്നുതന്നെ വിജയഗോൾ. പശ്ചിമ ജർമ്മനിക്കെതിരായ 1966 ലെ ലോകകപ്പ് ഫൈനൽ വിജയത്തിനുശേഷം ഗാരെത്ത് സൗത്ത്ഗേറ്റിന്റെയും ഇംഗ്ലണ്ടിന്റെയും പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയ ടൂർണമെന്റ് ആണിത്. പ്രീ ക്വാർട്ടറിൽ ജർമ്മനിയെയും ക്വാർട്ടറിൽ യുക്രൈനെയും സെമിയിൽ ഡെന്മാർക്കിനെയും തകർത്തുള്ള ഫൈനൽ പ്രവേശനം.

30ാം മിനിറ്റിൽ ഡാംസ് ഗാർഡിലൂടെ ഡെൻമാർക്ക് ആണ് മുന്നിലെത്തിയത്. 25 വാര അകലെ നിന്നുള്ള ഉഗ്രൻ ഫ്രീകിക്ക് ഗോൾ. ഇംഗ്ലണ്ട് വലയിലേക്ക് പറന്നിറങ്ങിയ ആ ഗോൾ ഈ ടൂർണമെന്റിലെ ആദ്യ ഫ്രീകിക്ക് ഗോളാണ്. ഒപ്പം ഈ ടൂർണമെന്റിൽ പിക്ഫോർഡിന്റെ പോസ്റ്റിലേക്കിറങ്ങിയ ആദ്യ ഗോളും ഇതാണ്. അതോടെ ഇംഗ്ലീഷ് പട തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മിഷേൽ ഉരുക്കു മുഷ്ടികളുമായി നിലകൊണ്ടു. ഒന്നാം പകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ബുകായോ സാക റഹീം സ്റ്റെർലിങ്ങിന് നൽകിയ ക്രോസിന് കാൽവെച്ചത് ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയർ. തട്ടിയകറ്റാൻ ശ്രമിച്ച പന്ത് സ്വന്തം വലയിൽ കയറിയതോടെ ഇംഗ്ലണ്ട് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഹാരി മഗ്വയറും ഹാരി കെയിനും തുടരെ തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും ഡാനിഷ് ഗോളി സധൈര്യം നിലകൊണ്ടു. കളി അധികസമയത്തേക്ക്. 103ആം മിനിറ്റ്. രാജ്യവും ആരാധകരും സ്റ്റേഡിയവും കാത്തിരുന്ന നിമിഷം. റഹീം സ്റ്റെർലിങ്ങിനെ ജൊആകിം മീഹൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി തടുത്തിട്ട് ഷ് മിഷേൽ ശ്രമം നടത്തിയെങ്കിലും റീബൗണ്ടിൽ കെയ്ൻ കാലുവെച്ച് വലകുലുക്കി. സ്കോർ 2-1.

പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനായി 10 ഗോളുകൾ നേടിയ ഗാരി ലിനേക്കറുടെ ദീർഘകാല റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ. തോറ്റെങ്കിലും തലയുയർത്തി പിടിച്ച് ഡാനിഷ് താരങ്ങൾക്ക് മടങ്ങാം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ സൂപ്പർ താരത്തെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ തുടർന്ന് കളിച്ച ഡെന്മാർക്കിന്റെ തിരിച്ചുവരവും പോരാട്ടവീര്യവും കളി മികവും ഏതൊരു ഫുട്ബോൾ ആരാധകനെയും ഹരം കൊള്ളിക്കുന്നതാണ്. ഞായറാഴ്ച ഇതേ മൈതാനത്ത് നടക്കുന്ന കലാശപ്പോരിൽ ഇറ്റലിയെ വീഴ്ത്തിയാൽ സൗത്ത്ഗേറ്റിനും കൂട്ടർക്കും നെഞ്ചുംവിരിച്ച് മടങ്ങാം. എന്നാൽ ഫൈനലിൽ കാത്തിരിക്കുന്ന ഇറ്റലി ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്. പതിയെ തുടങ്ങി വൈകി തിരിച്ചെത്തുന്ന ഇംഗ്ലീഷ് പട്ടാളത്തിന് അസൂറികളെ പിടിച്ചുകെട്ടാൻ കഴിയുമോന്ന് കണ്ടറിയണം.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യൂറോ കപ്പിന്റെ ഭാഗമായി വെമ്പ്ളിയിൽ വെച്ച് നടന്ന ജർമനി – ഇംഗ്ലണ്ട് മത്സരത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത് ജർമ്മനിയുടെ ആരാധികയായ ഒരു കുഞ്ഞു പെൺകുട്ടിയാണ്. ജർമ്മനി ഇംഗ്ലണ്ടിനോട് 2-0 ത്തിന് പരാജയപ്പെട്ടതിനെ തുടർന്ന് കരയുന്ന ഈ പെൺകുട്ടിയെ ചേർത്തുപിടിക്കുന്ന പിതാവിന്റെ ചിത്രം സോഷ്യൽ മീഡിയകളിലും മറ്റും വൈറലായിരുന്നു. എന്നാൽ ചില ഇംഗ്ലണ്ട് ആരാധകർ പെൺകുട്ടിക്കെതിരെ മോശമായ കമന്റുകളും മറ്റും ട്വിറ്ററിൽ കുറിച്ചിരുന്നു. പെൺകുട്ടിയുടെ ജർമൻ പൗരത്വത്തെയും, ജർമ്മനിയുടെ നാക്സി ചരിത്രത്തെയും ഒക്കെ സൂചിപ്പിച്ചാണ് അധിക്ഷേപിക്കുന്ന തരത്തിൽ കമന്റുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ അധിക്ഷേപം നേരിട്ടതിനെ തുടർന്നാണ്, ഈ പെൺകുട്ടിക്കായി ഒരു ഫണ്ട് റെയ് സർ ക്യാമ്പയിൻ ആരംഭിച്ചത്. യുകെയിൽ ഉള്ള എല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ല എന്ന് തെളിയിക്കുന്നതിനായി ആണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചത്. ഈ ക്യാമ്പയിനിലൂടെ ഏകദേശം 36000 പൗണ്ട് തുക പെൺകുട്ടിയുടെ കുടുംബത്തിനായി ലഭിച്ചു.

തന്റെ കുടുംബത്തിനായി ലഭിച്ച ഈ സഹായത്തിനായി നന്ദിയുണ്ടെന്നും, ഈ തുക യൂനിസെഫിനായി നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി. 51 കാരനായ ജോയൽ ഹ്യൂഗ്സ് എന്ന വ്യക്തിയാണ് പെൺകുട്ടിക്കായി ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പെയിനിൽ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഹ്യൂഗ്സ് അറിയിച്ചു. 500 പൗണ്ട് തുക മാത്രമാണ് താൻ ഉദ്ദേശിച്ചത്. യുകെയിൽ ഉള്ളവരെല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയും, പെൺകുട്ടിയുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ജനങ്ങളുടെ ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങൾ നിരവധിയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഹോം ഡെലിവറി വഴിയുള്ള നിത്യോപക സാധനങ്ങളുടെയും ടേക്ക് എവേ ഫുഡിന്റെയും വാങ്ങലുകൾ. കോവിഡ് കാലഘട്ടത്തിൽ സുരക്ഷിതത്വത്തിന്റെ പേരിൽ ജനങ്ങൾ തുടങ്ങിവച്ച ശീലമാണ് ഇതെങ്കിലും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ഭാവിയിലും ഹോം ഡെലിവറിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയൊരു പ്രതീക്ഷയിലാണ് ബ്രിട്ടണിലെ വാഹന വിപണിയിൽ വാനുകളുടെ ആവശ്യം കുതിച്ചുയരുന്നത്.
വാഹനവിപണിയിൽ മറ്റു വാഹനങ്ങളുടെ വിൽപ്പന മന്ദീഭവിച്ചു നിൽക്കുന്ന അവസരത്തിലാണ് വാനുകളുടെ വിൽപ്പനയിൽ റിക്കോർഡ് കുതിച്ചുകയറ്റം. 2021-ൽ ആദ്യപാദത്തിൽ ഇതിനോടകം രണ്ട് ലക്ഷത്തിനടുത്ത് വാനുകളാണ് വിറ്റഴിക്കപ്പെട്ടത്. കമ്പ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെ വാനുകളുടെ നിർമാണത്തിന് ആവശ്യമായ പല ആവശ്യ വസ്തുക്കളുടെയും ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. അല്ലെങ്കിൽ വാനുകളുടെ വിൽപന ഇതിൽ കൂടുമായിരുന്നു എന്നാണ് വിലയിരുത്തലുകൾ. എന്തായാലം ഇനിയുള്ള കാലഘട്ടം ഹോം ഡെലിവറിയുടെ ചാകരക്കാലമാണെന്നാണ് വാനുകളുടെ വില്പനയിലുള്ള കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻഎച്ച്‌എസ് വാക്സിൻ പാസ്‌പോർട്ട് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് ഗുണകരമാണെങ്കിലും വൻ തട്ടിപ്പുകളാണ് അതിലൂടെയും നടന്നുവരുന്നത്. എൻഎച്ച്എസിന്റെ ഭാഗമാണെന്ന് നടിച്ച് നിരവധി ആളുകളുടെ വ്യക്തിഗത വിവരങ്ങളും പണവും മോഷ്ടിക്കുകയാണ് വ്യാജ വാക്സിൻ പാസ്‌പോർട്ട് തട്ടിപ്പുകാർ. അവധിദിനങ്ങളും ടിക്കറ്റുകളും ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ വരുന്നതോടെ അവധിദിനങ്ങളും വലിയ പരിപാടികളും വീണ്ടും സജീവമാകും. ഇത് ബ്രിട്ടീഷുകാർക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിനോടൊപ്പം തട്ടിപ്പുകാർക്ക് പുതിയ അവസരങ്ങളും ഒരുക്കും.

പാസ്പോർട്ട് നൽകാമെന്ന വ്യാജേനയാണ് ഇവർ ആളുകളെ ബന്ധപ്പെടുന്നത്. തുടർന്ന് എൻഎച്ച്‌എസ് വെബ്‌സൈറ്റുകളിലേക്കെന്ന് തോന്നിപ്പിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ഇമെയിലുകൾ അയക്കും. പേയ്‌മെന്റുകൾ ഉപയോഗിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കാനും വ്യക്തിഗത വിശദാംശങ്ങൾ നൽകാനും ആളുകളെ പ്രേരിപ്പിക്കും. ഈ മാർഗത്തിലൂടെയാണ് പണവും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് നോർത്ത് ടീസിലെയും ഹാർട്ട്‌പൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും മെഡിക്കൽ ഡയറക്ടർ ദീപക് ദ്വാരകനാഥ് മുന്നറിയിപ്പ് നൽകി. “കോവിഡ് -19 വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് എൻഎച്ച്‌എസ് കോവിഡ് പാസ് നിർണായകമാണ്. കാരണം യാത്ര ചെയ്യാൻ ഇത് ആളുകളെ അനുവദിക്കുന്നു. കൂടാതെ അവധിദിനങ്ങൾ ആഘോഷിക്കാനും വലിയ പരിപാടികളിൽ പങ്കെടുക്കാനും ഇത് സഹായിക്കും. ഈയൊരു അവസരം മുതലെടുത്ത് ചിലർ ക്രൂരമായ രീതിയിൽ മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് അപമാനകരമാണ്.” അദ്ദേഹം പറഞ്ഞു. “രണ്ട് ഡോസും പൂർത്തീകരിച്ച ശേഷം നിങ്ങൾക്ക് പാസ് ആവശ്യമാണെങ്കിൽ, ദയവായി എൻഎച്ച്എസ് ചാനലുകൾ ഉപയോഗിച്ച് അത് നേടുക.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ജൂലൈ 19 മുതൽ യാത്രാ ക്വാറന്റീൻ നിയമങ്ങൾ ഒഴിവാക്കി ബോറിസ് ജോൺസൻ. ഇതോടെ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ക്വാറന്റീൻ കൂടാതെ അവധിക്കാലം ആഘോഷിക്കാം. ഫ്രാൻസ് , സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റീൻ എപ്പോൾ ഉപേക്ഷിക്കണമെന്ന കാര്യത്തിൽ മന്ത്രിമാർ അന്തിമ തീരുമാനം കൈകൊള്ളും. ഈ ഇളവുകൾ നിലവിൽ വരുന്നതിനോടൊപ്പം ആഭ്യന്തര നിയന്ത്രണങ്ങളും പ്രധാനമന്ത്രി റദ്ദാക്കിയേക്കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, മാറ്റങ്ങൾ നേരത്തെ തന്നെ കൈകൊള്ളുകയാണ്.

അതേസമയം ഹീത്രോ വിമാനത്താവളം ഈ ആഴ്ച സമാരംഭിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും. വിമാനത്താവളത്തിലെത്തുമ്പോൾ, ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ ഇത് സഹായിക്കും. ആമ്പർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാനുള്ള സർക്കാരിന്റെ പദ്ധതികളുടെ വിശദാംശങ്ങൾ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കും.

നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ പുതിയ കോവിഡ് കേസുകളുടെ എണ്ണം ഒരു ദിവസം 100,000 ആയി ഉയരുമെന്ന ആശങ്ക സാജിദ് ജാവിദ് പങ്കുവച്ചിട്ടുണ്ട്. ആളുകൾക്ക് ഗുരുതര സ്ഥിതി ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും ആശുപത്രി പ്രവേശനം അമിതമാകുന്നത് തടയുന്നതിനുമായി മന്ത്രിമാർ വാക്സിനേഷൻ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നു. കഴിയുന്നത്ര സ്വാതന്ത്ര്യം നൽകി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം ആനുപാതികമായ രീതിയിൽ കേസുകൾ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യമെന്ന് ജാവിദ് പറഞ്ഞു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നതിനായുള്ള ബബ്ബിൾ സിസ്റ്റം നിർത്തലാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പാർലമെന്റിലെ കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ഓഗസ്റ്റ് 16 മുതൽ കോവിഡ് പോസിറ്റീവ് ആയാൽ മാത്രം 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഐസൊലേഷനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ മാർച്ചിൽ സ്കൂളുകൾ തുറന്നപ്പോഴാണ് ബബ്ബിൾ സംവിധാനം നടപ്പിലാക്കിയത്. പുതിയ നടപടി കുട്ടികളുടെ ഹാജർ കാര്യമായി കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ ജോലിയോടൊപ്പം കുട്ടികളെ നോക്കുവാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ മേൽ ഇരട്ടി സമ്മർദ്ദം ചെലുത്തിയതായാണ് കണ്ടെത്തൽ. എന്നാൽ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബബ്ബിൾ സംവിധാനം ഒഴിവാക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച്, ഈ ഗ്രൂപ്പുകൾ തമ്മിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്നാണ് നിയമം. ഇത്തരം ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒരു കുട്ടി പോസിറ്റീവ് ആയാൽ, മുഴുവൻ ഗ്രൂപ്പും ഐസൊലേഷനിൽ കഴിയേണ്ടതാണ്. ഈ നിയമത്തിനാണ് മാറ്റം വരുന്നത്. പുതിയ നിയമമനുസരിച്ച് പോസിറ്റീവ് ആയാൽ മാത്രം ഐസലേഷനിൽ കഴിഞ്ഞാൽ മതി.

ബബിൾ സംവിധാനം കുട്ടികളുടെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതായി കണ്ടെത്തിയതായി വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഈ സിസ്റ്റം ഒഴിവാക്കുന്നതോടൊപ്പം, ടെസ്റ്റിംഗ് സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ ആണ് തീരുമാനം. കുട്ടികൾക്കായി മാത്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സ്വീകാര്യമായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഓടെ പഴയ രീതിയിൽ പരീക്ഷകൾ നടത്തുന്ന സംവിധാനം നടപ്പിലാക്കണമെന്നാണ് ആഗ്രഹമെന്നും വിദ്യാഭ്യാസ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ 19ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഇളവുകളിൽ, സ്കൂളുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ ബ്രിട്ടനിൽ 28773 പേർക്കാണ് രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് -19 മൂലം 39 പേർ മരണപ്പെടുകയും ചെയ്തു. ജനുവരി 29 – ന് ശേഷം രാജ്യം കണ്ട ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കും രോഗവ്യാപനത്തിനുമാണ് രാജ്യം ഇന്നലെ സാക്ഷ്യംവഹിച്ചത് . അതേസമയം പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നത് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് . 224776 പേർക്കാണ് ഇന്നലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയത്. ഇതിൽ തന്നെ 76962 പേർക്ക് ആദ്യ ഡോസും 147814 പേർക്ക് രണ്ടാമത്തെ ഡോസ് വാക്സിനുമാണ് നൽകിയത് .

ഓഗസ്റ്റ് 16 മുതൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചവർ കോവിഡ് പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടാലും ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചിരുന്നു . എന്നാൽ അടുത്ത വർഷം വരെ ബ്രിട്ടൻ സാധാരണനിലയിലേയ്ക്ക് മടങ്ങി വരില്ലെന്ന് ഗവൺമെൻറിൻറെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി . ജൂലൈ 19 -ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം രോഗവ്യാപനവും മരണനിരക്കും ഉയരുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയുടെ കിഴക്കൻ ഉപദ്വീപായ കാംചട് കയിൽ നിന്ന് 28 പേരുമായി വിമാനം കടലിൽ തകർന്നുവീണതായി ആർ ഐ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . 22 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് . വില്ലേജ് മേയറായ ഓൾഗ മൊഖിരേവയും യാത്രക്കാരിലുൾപ്പെടുന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനം തകർന്നു വീണ പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 1981- ലാണ് തകർന്നുവീണ വിമാനം നിർമ്മിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ടപ്പോൾ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട് കയിലെ പലാനയിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് റഷ്യയുടെ അത്യാഹിത മന്ത്രാലയം അറിയിച്ചു.