സ്വന്തം ലേഖകൻ
യു കെ :- രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ, 433300 പേരാണ് രോഗബാധിതരായത്. ഇതനുസരിച്ച് 35,200 പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ, ഒരു ദിവസം 27,900 എന്ന കണക്കാണ് ഇപ്പോൾ ഈ വർദ്ധനയിലേക്ക് എത്തിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ രോഗ വർദ്ധന രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ, ഹംബർ, നോർത്തീസ്റ്റ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 59 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗ ബാധ പടരുന്നത്. വെയിൽസിലും രോഗബാധ വർദ്ധിക്കുന്നു എന്ന കണക്കുകൾ ആണ് പുറത്തു വരുന്നത്. നോർത്തേൺ അയർലൻഡിൽ 250 പേരിൽ ഒരാൾക്ക് എന്ന കണക്കു മാറി, ഇപ്പോൾ 100 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗം പടരുന്നത്.
വെയിൽസിൽ നാഷണൽ ലോക്ക്ഡൗൺ വൈകുന്നേരം ആറ് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സ്കോട്ട്‌ലൻഡിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത തുടരണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
സ്വന്തം ലേഖകൻ
വിഷം ചേർത്ത അച്ചാർ കഴിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ അരികിൽ കുഞ്ഞു സഹോദരങ്ങൾ കാത്തിരുന്നത് മൂന്നുദിവസം. കുടുംബ സംഗമത്തിൽ പങ്കെടുക്കാതിരുന്ന ഈ സഹോദരനെയും കുടുംബത്തെയും വിളിച്ച് അന്വേഷിച്ച ആന്റിയോട് കൊച്ചു പെൺകുട്ടി പറഞ്ഞു ” അച്ഛനും അമ്മയും വലിയ ഉറക്കത്തിലാണ്, അച്ഛൻ ആകെ കറുത്തിരുണ്ടു പോയി, അച്ചാറിൽ വിഷമുണ്ടായിരുന്നു.” ഫാമിലി പാർട്ടിയിൽ പങ്കെടുക്കാതിരുന്നതും രണ്ടുദിവസമായി വിവരമൊന്നും ഇല്ലാതിരുന്നതും മൂലം ഭയന്ന ബന്ധുക്കൾ അലക്സാണ്ടറിനെയും (30) വിക്ടോറിയയെയും(25) ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുത്തത് അഞ്ചുവയസ്സുകാരിയായ മകളായിരുന്നു. മൂന്നുദിവസമായി ഒരു വയസ്സുള്ള കുഞ്ഞനുജനെ താനാണ് നോക്കുന്നതെന്നും, അച്ഛനും അമ്മയും വലിയ ഉറക്കത്തിൽ ആണെന്നും ആണ് അവൾ പറഞ്ഞത്. ഇരുവരെയും മികച്ച ദമ്പതിമാർ എന്നാണ് അറിയാവുന്നവർ എല്ലാം വിശേഷിപ്പിച്ചിരുന്നത്.
അലക്സാണ്ടറുടെ സഹോദരിയായ ബാകുലിന (36) റഷ്യയിലെ ലെനിൻഗ്രാഡ് ലെ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടിയാണ് വാതിൽ തുറന്നത്. “ഓടി അകത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ അലറി വിളിച്ചു പോയി.” പെട്ടെന്ന് തന്നെ അവർ പൊലീസിനെയും എമർജൻസി സർവീസിനെയും വിവരമറിയിച്ചു. പിന്നീട് കുട്ടികളെ വസ്ത്രം ധരിപ്പിച്ച് ബോൾ ഷോയിലെ കുസ്യൊവിക്നോവിലെ സ്വന്തം ഫ്ലാറ്റിലേക്ക് മാറ്റി.
ഭക്ഷണത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഗ്യാസ് പ്ലാന്റ് വർക്കറായ അലക്സാണ്ടറിന് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് മുത്തശ്ശി വീട്ടിൽ ഉണ്ടാക്കിയ അച്ചാർ നൽകിയിരുന്നു. അച്ചാറിനുള്ളിലുണ്ടായ ബൊട്യൂലിനം ടോക്സിൻ എന്ന വിഷ വസ്തുവാണ് മരണകാരണം. ഈ വിഷം ഉള്ളിൽ ചെന്നാൽ ശരീരം തളരുകയും ശ്വാസോച്ഛാസം കുറയുകയും ക്രമേണ മരണം സംഭവിക്കുകയും ചെയ്യും. അയൽക്കാരനായ മിഖായേൽ ഇരുവർക്കും മദ്യത്തിൽ നിന്ന് വിഷബാധ ഏൽക്കാൻ ഉള്ള സാഹചര്യം തള്ളിക്കളഞ്ഞിരുന്നു. ദമ്പതിമാർ മദ്യപിക്കുന്നവർ ആയിരുന്നില്ല. ഇരുവരും മികച്ച പങ്കാളികളായിരുന്നു എന്നും, അവരെക്കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുജനങ്ങളോട് വീട്ടിലിരിക്കാൻ പറയുന്ന നടപടി നിരർത്ഥകമാണെന്ന് ഗവേഷകർ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരു മാസത്തിനു ശേഷം ആർ റേറ്റ് 3% മാത്രമാണ് കുറഞ്ഞത്. പത്തിലധികം പേർ ഒത്തുചേരുന്നതിനുള്ള നിരോധനവും ആർ റേറ്റ് കുറയ്ക്കുന്നതിൽ വലിയ രീതിയിൽ സഹായിച്ചില്ല. നിയമം പാലിക്കൽ ഉറപ്പാക്കാനുള്ള കഴിവില്ലായ്മയാണ് രണ്ട് നടപടികളിലെയും പ്രധാന പോരായ്മയെന്ന് എഡിൻബർഗ് സർവകലാശാല പഠനം കണ്ടെത്തി. പൊതുപരിപാടികൾ നിരോധിക്കുന്നത് ഏറ്റവും ഫലപ്രദമായ നടപടിയാണെന്ന് ലാൻസെറ്റ് ജേണലിൽ എഴുതിയ ഗവേഷകർ അഭിപ്രായപ്പെട്ടു. രോഗപ്രതിസന്ധിയുടെ തുടക്കത്തിൽ വലിയ കായിക മത്സരങ്ങളായ ചെൽട്ടൻഹാം ഫെസ്റ്റിവൽ, അറ്റ്ലെറ്റിക്കോ മാഡ്രിഡുമായുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരം എന്നിവ നടത്തപ്പെട്ടു. 131 രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ നടപടികളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് എഡിൻബർഗിലെ ഹരീഷ് നായരുടെ നേതൃത്വത്തിൽ ഗവേഷണം നടന്നത്.
“നിങ്ങൾ വീട്ടിൽ താമസിക്കാൻ ആളുകളോട് പറഞ്ഞാൽ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വളരെ പ്രയാസമാണ്.” പ്രൊഫസർ പറഞ്ഞു. ബഹുജന പരിപാടികൾ നിരോധിക്കുകയോ സ്കൂളുകൾ അടയ്ക്കുകയോ ചെയ്യുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് സഹായമായിത്തീർന്നു. രോഗവ്യാപനം മന്ദഗതിയിലാക്കുന്ന വിവിധ നിയന്ത്രണങ്ങൾ ഗവേഷകർ പരിശോധിക്കുകയുണ്ടായി. ആർ റേറ്റ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം എല്ലാ പൊതു പരിപാടികളുടെയും നിരോധനമാണ്. വ്യത്യസ്ത നടപടികളുടെ സംയോജനം ആർ റേറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ കണ്ടെത്തി. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ ആണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. പൊതു പരിപാടികൾക്കും പത്തിലധികം പേർ ചേരുന്ന സമ്മേളനങ്ങൾക്കും ഉള്ള വിലക്കാണ് ആദ്യ നടപടി. ആർ റേറ്റ് ഒരു മാസം കൊണ്ട് 0.71ൽ എത്തുന്നതിനു ഇത് സഹായിക്കും. ജോലിസ്ഥലം അടയ്ക്കലും പൊതു പരിപാടികൾക്കും സമ്മേളനങ്ങൾക്കുമുള്ള നിരോധനം ആർ റേറ്റ് 0.62ൽ എത്തുന്നതിനു കാരണമാകും.
ജോലിസ്ഥലം അടയ്ക്കൽ, പൊതുപരിപാടികളുടെ നിരോധനം, പത്തിലധികം ആളുകളുടെ ഒത്തുചേരലിനുള്ള വിലക്ക്, യാത്രനിയന്ത്രണം എന്നിവ ആർ റേറ്റ് 0.58ൽ എത്തുന്നതിനു സഹായിക്കും. സ്കൂളും ജോലിസ്ഥലവും അടയ്ക്കൽ, പൊതു പരിപാടികളുടെ നിരോധനം, പത്തിലധികം പേരുടെ ഒത്തുചേരലിനുള്ള നിരോധനം, യാത്ര വിലക്ക്, വീട്ടിലിരിക്കാൻ ഉള്ള നിർദേശം എന്നിവ ആർ റേറ്റ് ഒരു മാസം കൊണ്ട് 0.48ൽ എത്തിക്കും. ഈ നാല് സംയോജന നടപടികളാണ് ഗവേഷകർ മുന്നോട്ട് വച്ചത്. ഏറ്റവും ശക്തമായ നാലാമത്തെ നടപടി ആർ റേറ്റ് 52 ശതമാനം കുറയുന്നതിനാണ് കാരണമാവുക. കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മറ്റ് നടപടികളുടെ സ്വാധീനം ഗവേഷകർ പരിഗണിച്ചിട്ടില്ല. ഈ മാസം ആദ്യം 1.6 ആയി ആർ റേറ്റ് ഉയർന്നെങ്കിലും ഇപ്പോഴത് 1.3 നും 1.5 നും ഇടയിലാണ്. സർക്കാർ ഏർപ്പെടുത്തുന്ന ചില നിയന്ത്രണങ്ങൾ വലിയ സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഈ വിവരങ്ങൾ നിർണായകമാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഓക്സ്‌ഫോർഡ് : ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ പൂർണമായി പ്രവർത്തിക്കുമെന്നും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ മുന്നേറുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കികാണുന്നത്. ആദ്യകാല പരീക്ഷണങ്ങളിൽ വാക് സിൻ നൽകിയ സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധ പ്രതികരണം സുരക്ഷിതമായി നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രിസ്റ്റോൾ സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷകർ, കൊറോണ വൈറസിനായും ശക്തമായ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ലബോറട്ടറിയിൽ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൽ കോവിഡ് പ്രോട്ടീന്റെ നിർദ്ദേശങ്ങൾ വാക്സിൻ ഫലപ്രദമായി നൽകുന്നു. ഇത് കോശങ്ങൾ ധാരാളം തവണ പകർത്തി വലിയ അളവിൽ ഉത്പാദിപ്പിക്കുന്നു. ഇതിനർത്ഥം ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി രോഗം തിരിച്ചറിയുന്നതിനും അതിനെതിരെ പ്രാഥമികമായി പോരാടുന്നതുമാണ്.
ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ സ്‌കൂൾ ഓഫ് സെല്ലുലാർ ആന്റ് മോളിക്യുലാർ മെഡിസിനി(സിഎംഎം) ൽ നിന്നുള്ള ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു: ‘ഇതുവരെ, വ്യക്തമായ ഒരു ഉത്തരം നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും വാക്സിൻ എല്ലാം ചെയ്യുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞു. രോഗത്തിനെതിരായ നമ്മുടെ പോരാട്ടത്തിലെ ഒരു സന്തോഷവാർത്തയാണിത്.’ വാക്‌സിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ കോശങ്ങൾ കൃത്യമായി പകർത്തി പ്രോട്ടീൻ നിർമ്മിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീൻ വലിയ അളവിൽ വളരെ കൃത്യതയോടെ ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ ട്രയലിന് നേതൃത്വം നൽകുന്ന സാറാ ഗിൽബെർട്ട് പറഞ്ഞു. അടുത്ത വർഷത്തിന് മുമ്പ് കോവിഡ് -19 നുള്ള വാക്സിൻ വ്യാപകമായി ലഭ്യമാകില്ലെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പഠനം പുറത്തുവന്നത്. എന്നാൽ ക്രിസ്തുമസിന് മുമ്പ് വളരെ കുറച്ചു ഡോസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
“കാര്യങ്ങൾ നന്നായി പുരോഗമിക്കുന്നു. രോഗപ്രതിരോധ ശേഷി ഉളവാക്കുന്ന വാക്സിനുകൾ ഉണ്ട്, അവ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.” ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ സംസാരിച്ച സർ പാട്രിക് വാലൻസ് പറഞ്ഞു. കോവിഡ് -19 ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും ഒരു വാക്സിൻ കൊണ്ട് അതിനെ പൂർണ്ണമായും തുടച്ചുനീക്കാൻ ആവില്ലെന്നും യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഈ ആഴ്ച പറയുകയുണ്ടായി. മൂന്നാം ഘട്ട ട്രയൽ തുടരുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല വ്യക്തമാക്കി. ഒരു സ്വതന്ത്ര അവലോകനത്തിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലിൽ ഇതുവരെ 8,000 ത്തോളം വോളന്റിയർമാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
മുൻപേതന്നെ ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ കടുത്ത നിയമങ്ങൾ നിലനിന്നിരുന്ന പോളണ്ടിൽ ഇനിമുതൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടെന്ന് ഉറപ്പായാൽ പോലും അബോർഷൻ നടത്താനാവില്ലെന്ന് കോടതിവിധി. യൂറോപ്പിലെ തന്നെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഏറ്റവും കടുപ്പമുള്ള രാജ്യമായിരുന്നു പോളണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ റേപ്പ് കേസുകളിലും, അമ്മയുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉണ്ടെങ്കിലും മാത്രമേ ഇനി അബോർഷൻ സാധ്യമാവൂ.
രാജ്യത്തെ വലത് ഗ്രൂപ്പുകൾ നിലനിൽക്കുന്ന നിയമത്തെ കൂടുതൽ കർശനമാക്കരുത് എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. യൂറോപ്പിലെ മനുഷ്യാവകാശ നിയമങ്ങളുടെ കമ്മീഷണർ ഇതിനെ ” സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലെയുള്ള മോശം ദിവസം എന്നാണ് അഭിപ്രായപ്പെട്ടത്.
ലീഗൽ അബോർഷനുകളിലെ വ്യവസ്ഥകളിൽ ഉണ്ടായ മാറ്റം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഉണ്ടായ കടന്നുകയറ്റമാണെന്ന് ദുഞ്ച മിജറ്റോവിക് ട്വിറ്ററിൽ കുറിച്ചു. ലോക്ക് ഡൗണിന് ഇടയിലും പ്രതിഷേധം പുകയുകയാണ്.
പോളണ്ടിൽ നടക്കുന്ന ഗർഭച്ഛിദ്രങ്ങളുടെ ഏറിയപങ്കും ഗർഭസ്ഥശിശുവിന് ഉള്ള വൈകല്യങ്ങളോ മാരകരോഗങ്ങളോ മൂലമാണ്, പുതിയ നിയമം വരുന്നതോടെ ഇത്തരം അബോർഷനുള്ള നിയമ സാധുത ഇല്ലാതാവും. പോളണ്ട് ഒരു കാത്തലിക് രാഷ്ട്രം ആണെങ്കിലും, വർഷങ്ങളായി ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേ കൂടുതൽ കഠിനമായ ഒരു നിയമം വരുന്നതിനെ എതിർത്തിരുന്നു. ബിഷപ്പുമാരും കത്തോലിക്കസഭകളും ഗവൺമെന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. 2016 ൽ നടന്ന പ്രതിഷേധത്തിൽ മാത്രം 1, 00,00 സ്ത്രീകൾ പങ്കെടുത്തിരുന്നു. ഇത്രയും വിവാദപരമായ ഒരു പ്രശ്നത്തിന് തീരുമാനമെടുക്കാൻ ഭരിക്കുന്ന പാർട്ടി കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് ഒരു പ്രദേശത്ത് പത്ത് പേരിൽ കൂടുതൽ കൂടി നിൽക്കാൻ പാടില്ല എന്നതിനാൽ പ്രതിഷേധക്കാർക്ക് പുതിയ വഴികൾ തേടേണ്ടി വരും.കഴിഞ്ഞ വർഷം മാത്രം പോളണ്ടിൽ ആയിരത്തോളം ഗർഭഛിദ്രങ്ങൾ നടന്നിരുന്നു. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന പോളണ്ടുകാർ 80000 മുതൽ 120,000 ഗർഭചിദ്രം നടത്തിയതായി കാണാം.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്ന കാര്യം ഇതാണ് ” ഈ നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നു, അവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. വൈകല്യമുള്ള, ചാപിള്ള ആയി പിറക്കാൻ സാധ്യത കൂടുതലുള്ള ഗർഭം ചുമന്ന് ജീവിക്കേണ്ടിവരുന്നതും സ്വന്തം ജീവൻ പണയപ്പെടുത്തി പ്രസവിക്കേണ്ടി വരുന്നതും സ്ത്രീകൾക്കു മേലുള്ള നീതിനിഷേധമാണ്.
മനുഷ്യാവകാശ ഗ്രൂപ്പുകളും, ആംനെസ്റ്റി ഇന്റർനാഷണൽ,സെന്റർ ഫോർ റീപ്രൊഡക്ടീവ് റൈറ്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് പോലെയുള്ള സന്നദ്ധ സംഘടനകളും അവരുടേതായ രീതിയിൽ കോടതിയെ സമീപിക്കുമെന്നും വിഷയത്തെ എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ടയർ 2 നിയന്ത്രണങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളെയും ജീവനക്കാരെയും സഹായിക്കാനുറച്ച് ചാൻസലർ റിഷി സുനക്. കോവിഡ് നിയന്ത്രണങ്ങൾ ബാധിച്ച ജോലികൾക്കും തൊഴിലാളികൾക്കുമുള്ള വർദ്ധിച്ച പിന്തുണയാണ് ചാൻസലർ ഇന്ന് പുറത്തിറക്കിയത്. ജോബ് സപ്പോർട്ട് സ്കീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി. ഒക്ടോബർ അവസാനം ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെയാണ് സർക്കാരിൽ നിന്നുള്ള ഈ പിന്തുണ പാക്കേജ്. ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. അടച്ചിടുന്ന പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് പുതിയ സ്‌കീം അവതരിപ്പിച്ചത്. യുകെയിൽ പ്രാദേശിക ലോക്ക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ ജോലിക്കാരുടെ മൂന്നിൽ രണ്ട് ശമ്പളവും സർക്കാർ നൽകും. പരമാവധി 2100 പൗണ്ട് വരെ പ്രതിമാസം ലഭിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ഇതിനകം തന്നെ 200 ബില്യൺ പൗണ്ടിലധികം തുക ചെലവഴിച്ചു കഴിഞ്ഞു. അടച്ചുപൂട്ടാൻ നിർബന്ധിതരാകാത്ത ബിസിനസുകൾ പോലും വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെന്ന് സുനക് എംപിമാരോട് പറഞ്ഞു.
ഇംഗ്ലണ്ടിലുടനീളം 150,000 പേർക്ക് ഈ പുതുക്കിയ പാക്കേജിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും ചെലവ് 1 ബില്യൺ പൗണ്ടിലെത്തുമെന്നും സുനക് പറഞ്ഞു. സ്വന്തം സ്കീമുകൾ ഒരുക്കുന്നതിനായി അധിക പണം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൈമാറും. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പാക്കേജും വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. ടയർ 3 പ്രദേശങ്ങളിൽ അടയ്‌ക്കാൻ നിർബന്ധിതരായ ബിസിനസുകൾക്ക് കാര്യമായ ധനസഹായം ലഭിക്കുമെങ്കിലും, ‘ഹൈ അലേർട്ട് ലെവലിൽ’ ഉള്ളത് ടയർ 2 പ്രദേശങ്ങളായ ലണ്ടൻ, എസെക്സ് എന്നിവയ്ക്ക് പിന്തുണ ലഭ്യമായിട്ടില്ലായിരുന്നു. പ്രയാസകരമായ ദിനങ്ങളും ആഴ്ചകളും മുന്നിലുണ്ടെന്നു സുനക് മുന്നറിയിപ്പ് നൽകി.
പുതുക്കിയ പാക്കേജ് അർത്ഥമാക്കുന്നത് സർക്കാർ പിന്തുണ കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും കൂടുതൽ ജോലികൾ സംരക്ഷിക്കപ്പെടുമെന്നുമാണ്. ലണ്ടൻ, ബർമിംഗ്ഹാം, യോർക്ക്, എസെക്സ്, നോർത്ത് ഈസ്റ്റ് എന്നിവയുൾപ്പെടെ രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പല ഭാഗങ്ങളും ഇപ്പോൾ ടയർ 2 നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ബിസിനസുകള്‍ക്കുള്ള പ്രതിമാസ ലോണ്‍ 3000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് മൂന്നാഴ്ചത്തേക്ക് 1500 പൗണ്ടായിരുന്നു. വ്യവസായ പ്രമുഖർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തു. ബുദ്ധിമുട്ടുന്ന നിരവധി ബിസിനസുകൾക്ക് ഒരു സുപ്രധാന പുരോഗതി കൈവരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടർ ജനറൽ ആദം മാർഷൽ പറഞ്ഞു.
സ്വന്തം ലേഖകൻ
ആസ്ട്രാ സിനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണം തുടരും. കോവിഡ് വാക്സിൻ പരീക്ഷിച്ച ബ്രസീലിലെ വോളണ്ടിയർ മരിച്ചതിനെ തുടർന്ന് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണത്തിന്റെ രഹസ്യാത്മക സ്വഭാവത്തെ മാനിച്ച് ബ്രസീലിയൻ ആരോഗ്യവകുപ്പ് വിഷയത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവ്യക്തിയുടെ ആരോഗ്യസ്ഥിതിയെ പറ്റി വിശദമായി പഠിച്ചെന്നും, വാക്സിനുമായി ബന്ധപ്പെട്ട് ഭയപ്പെടാൻ ഒന്നുമില്ലെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അറിയിച്ചു. മരണപ്പെട്ട വ്യക്തിക്ക് വാക്സിൻ നൽകിയിട്ടുണ്ടാവില്ല എന്ന അനുമാനത്തിലാണ് മാധ്യമങ്ങൾ.
സന്നദ്ധത അറിയിച്ച് എത്തിയവരിൽ പകുതിയോളം പേർക്ക് മാത്രമാണ് യഥാർത്ഥ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോവിഡ് – 19 വാക്സിൻ നൽകിയത്. ശേഷിക്കുന്ന പകുതി പേർക്ക് മുൻപേ തന്നെ ലൈസൻസുള്ള മെനിഞ്ചയിറ്റിസ് വാക്സിനാണ് നൽകിയത്. വാക്സിൻ സ്വീകരിച്ചവരോടോ അവരുടെ കുടുംബത്തിലുള്ളവരോടോ ഏതു വാക്സിനാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാക്സിനുകൾ നൽകിയ രണ്ട് ഗ്രൂപ്പുകളിൽ പെട്ട ആൾക്കാരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് -19 നെതിരെ ഫലപ്രദമാണോ എന്നത് കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. ആസ്ട്രാ സിനെക്ക പറയുന്നു,’വ്യക്തിഗതമായ വിവരങ്ങൾ ഒന്നും സൂക്ഷിച്ചു വെക്കുന്നില്ല, പക്ഷേ വാക്സിൻ നൽകിയ ഒരു സമൂഹം ആൾക്കാരെ നല്ല രീതിയിൽ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഓരോരുത്തരിലും എത്രകണ്ടു മാറ്റങ്ങളാണ് വാക്സിൻ വരുത്തിവെക്കുന്നത് എന്നും, സൈഡ് എഫക്റ്റ്കളെപ്പറ്റിയും ഗഹനമായ രീതിയിൽ പഠിക്കുന്നുമുണ്ട്.
കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.യുകെ ,ബ്രസീൽ ,ഇന്ത്യ എന്നിവിടങ്ങളിലാണ് ഇത് നടക്കുന്നത്. യുകെയിൽ ഒരു രോഗി സൈഡ് എഫക്ടിനെ തുടർന്ന് മരിച്ചതിനാൽ കഴിഞ്ഞ മാസത്തിൽ പരീക്ഷണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രശ്നമൊന്നുമില്ല എന്ന് തെളിഞ്ഞതിനെ തുടർന്ന് പരീക്ഷണങ്ങൾ പുനരാരംഭിച്ചു.
ബ്രസീലിയൻ ആരോഗ്യ അതോറിറ്റി ആയ അൻവിസ ഒക്ടോബർ 19 ഓടെ ഒരു വോളണ്ടിയർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ട വ്യക്തി കോവിഡ് രോഗികളോട് അടുത്തിടപഴകി കൊണ്ടിരുന്ന 28 വയസ്സുകാരനായ ഡോക്ടറാണ്. എന്നാൽ അൻവിസ ഇത് പൊതു സമക്ഷത്തിൽ സമ്മതിച്ചിട്ടില്ല. ഇദ്ദേഹം മരിച്ചത് വാക്സിന്റെ പ്രതിപ്രവർത്തനം മൂലം അല്ലെന്നും പരീക്ഷണങ്ങൾ പുനരാരംഭിക്കാമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
വാക്സിൻ പൂർണ്ണമായ വിജയം ആണെങ്കിൽ അത് വില കൊടുത്തു വാങ്ങാൻ ഉള്ള ബ്രസീലിന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 5.3 മില്യണോളം കോവിഡ് രോഗികൾ നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
സൗത്ത് യോർക്ക്ക്ഷയർ : ശനിയാഴ്ച മുതൽ സൗത്ത് യോർക്ക്ക്ഷയറും ടയർ 3 യിൽ. ലിവർപൂൾ, ലങ്കാഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നീ പ്രദേശങ്ങൾക്ക് ശേഷം വെരി ഹൈ അലേർട്ട് ലെവലിലേക്ക് കടക്കുന്ന പ്രദേശമാണ് സൗത്ത് യോർക്ക്ക്ഷയർ. ഇതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷം ആളുകൾ കടുത്ത കോവിഡ് നിയമങ്ങൾക്കനുസൃതമായി ജീവിക്കേണ്ടി വരും. മന്ത്രിമാരുമായി വിപുലമായ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഷെഫീൽഡ് സിറ്റി മേഖല മേയർ ഡാൻ ജാർവിസ് പറഞ്ഞു. ബാർൺസ് ലി, ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് തുടങ്ങി സൗത്ത് യോർക്ക്ക്ഷെയറിലെ എല്ലാ കൗൺസിൽ ഏരിയകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ നാളെ മുതൽ ടയർ 3 യിലേക്ക് നീങ്ങും. ടയർ 3 നിയന്ത്രണം ആണെങ്കിലും സൗത്ത് യോർക്ക്ക്ഷയറിലെ ജിമ്മുകൾക്ക് തുറന്ന് പ്രവർത്തിക്കാം. അതേസമയം, വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കോവെൻട്രി ടയർ 3 യിലേക്ക് നീങ്ങുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. ടയർ 2 നിയന്ത്രണത്തിന് കീഴിലുള്ള തൊഴിലാളികൾക്കും ബിസിനസുകൾക്കുമുള്ള പിന്തുണയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചാൻസലർ റിഷി സുനക് ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും.
ഇന്നലെ 26,688 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 191 കോവിഡ് മരണങ്ങൾ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. സൗത്ത് യോർക്ക്ക്ഷെയറിൽ ഒക്ടോബറിൽ ഇതുവരെ 12,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് ആർഗാർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒക്ടോബർ 17 ന് അവസാനിച്ച ആഴ്ചയിൽ ഡോൺകാസ്റ്ററിന്റെ അണുബാധ നിരക്ക് ഒരു ലക്ഷത്തിൽ 316 കേസുകൾ എന്ന നിലയിലാണ്. റോതർഹാമിൽ 370, ഷെഫീൽഡിൽ 395, ബാർൺസ് ലിയിൽ 415 എന്നിങ്ങനെയാണ് കണക്കുകൾ. സൗത്ത് യോർക്ക്ക്ഷെയറിലെ പ്രാദേശിക നേതാക്കൾ 41 മില്യൺ പൗണ്ടിന്റെ സാമ്പത്തിക പാക്കേജിന് സമ്മതം അറിയിച്ചിട്ടുണ്ട്. അതിൽ മേഖലയിലെ ബിസിനസുകളെ പിന്തുണയ്ക്കാൻ 30 മില്യൺ പൗണ്ടും കോൺടാക്റ്റ് ട്രെയ്‌സിംഗ് പോലുള്ള പൊതുജനാരോഗ്യ നടപടികളെ പിന്തുണയ്ക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് 11 മില്യൺ പൗണ്ടും ഉൾപ്പെടുന്നു.
അതേസമയം ബിസിനസുകൾക്കും പുതിയ നിയന്ത്രണങ്ങൾ ദോഷകരമായി ബാധിച്ച തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി ഗ്രേറ്റർ മാഞ്ചസ്റ്ററിന് വാഗ് ദാനം ചെയ്ത 60 മില്യൺ പൗണ്ട് മേഖലയിലെ ബറോകളിലേക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനായാണ് ഈ ത്രിതല സംവിധാനം സർക്കാർ രൂപകൽപന ചെയ്തിട്ടുള്ളത്. ടയർ 3 യിൽ ഉള്ള ഏതൊരു പ്രദേശത്തിന്റെയും സ്ഥിതി 28 ദിവസത്തിനുശേഷം അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങളിൽ നിന്ന് കരകയറാനുള്ള ഏറ്റവും ലളിതമായ മാർഗം ആർ റേറ്റ് ഒന്നോ അതിൽ താഴെയോ ആയി കുറയ്ക്കുക എന്നതാണെന്ന് ബോറിസ് ജോൺസൺ എംപിമാരോട് പറഞ്ഞു. ആശുപത്രി പ്രവേശന നിരക്കും മറ്റ് വിവരങ്ങളും കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശൈത്യകാലത്തെ സമ്മർദ്ദം കണക്കിലെടുത്ത് 28 ദിവസത്തിനുള്ളിൽ തന്റെ പ്രദേശം ടയർ 3 യിൽ നിന്ന് പുറത്തുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് ജാർവിസ് അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
റോം :- സ്വവർഗരതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി, അവരെയും നിയമപരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനായി സിവിൽ – യൂണിയൻ നിയമങ്ങൾ കൊണ്ടുവരണമെന്ന ആഹ്വാനം നൽകിയിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ജീവിതത്തെയും, ശുശ്രൂഷയും സംബന്ധിച്ച് ബുധനാഴ്ച പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് മാർപാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സാധാരണ മനുഷ്യരെ പോലെ തന്നെ അവരും ജീവിക്കുവാൻ അവകാശം ഉള്ളവരാണ്. അവർക്കും ഒരു കുടുംബത്തിന്റെ സംരക്ഷണം ലഭിക്കുവാൻ അവകാശമുണ്ടെന്നും അദ്ദേഹം ഡോക്യുമെന്ററിയിൽ പറഞ്ഞു.
കത്തോലിക്കാ സഭയുടെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ ഡോക്യൂമെന്ററിയിലൂടെ പങ്കുവെച്ചത്. നിരവധിപേരാണ് മാർപാപ്പയുടെ അഭിപ്രായപ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.കത്തോലിക്കാസഭയിൽ തന്നെ ഒരു നവീകരണ അനുഭവം കൊണ്ടുവരുന്നതിന് മാർപാപ്പയുടെ ഈ നിലപാടുകൾ സഹായിക്കുമെന്ന് വിദഗ് ധർ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന ബെനഡിക്റ്റ് മാർപാപ്പയുടെ നിലപാടുകളിൽ നിന്ന് വ്യത്യസ് തമായാണ് ഫ്രാൻസിസ് മാർപാപ്പ സ്വവർഗരതിക്ക് അനുകൂലമായി ഉള്ള ഈ അഭിപ്രായപ്രകടനം.
എന്നാൽ ചില കത്തോലിക്കാ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇന്നേവരെയുള്ള നിലപാടുകളെ അട്ടിമറിക്കുന്നതാണ് മാർപാപ്പയുടെ ഈ അഭിപ്രായപ്രകടനം എന്ന് റോഡ് ഐലൻഡിലെ ബിഷപ്പ് ആയിരിക്കുന്ന തോമസ് ജെ ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എല്ലാ സഹജീവികളേയും സ്നേഹത്തോടും കരുതലോടും കാണണമെന്ന നിലപാടിലുറച്ച മനുഷ്യസ്നേഹിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ വിലയിരുത്തൽ.