ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കെയർ ഹോമിൽ കോവിഡ് പിടിപെട്ടു മരിച്ചവരുടെ ബന്ധുക്കൾ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് അവർ സുരക്ഷിതരായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ “അറക്കുവാനുള്ള ആടുകളെ” പോലെ ആയിരുന്നു അവരെന്ന് പ്രിയപ്പെട്ടവർ കൂട്ടിച്ചേർത്തു. കെയർ ഹോമുകളെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ വർഷം മാറ്റ് ഹാൻ‌കോക്ക് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പ്രായമായവർ സുരക്ഷിതമായ സ്ഥലത്താണെന്ന് അവർ കരുതി. കെയർ ഹോമുകളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ആശുപത്രി രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് നുണ പറഞ്ഞുവെന്ന ഡൊമിനിക് കമ്മിംഗ് സിന്റെ വാദത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചു. പ്രധാനമന്ത്രിയ്ക്കും ആരോഗ്യ സെക്രട്ടറിയ്ക്കും മേൽ നരഹത്യാക്കുറ്റം ചുമത്തണമെന്ന് അവർ വിശ്വസിക്കുന്നു. സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്ത വിധം ഒട്ടും ശരിയല്ലായിരുന്നുവെന്നും ആളുകൾ കുറ്റപ്പെടുത്തി.

ഡൊമിനിക് കമ്മിംഗ്സ് ഈ ആഴ്ച സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഏഴ് മണിക്കൂർ നീണ്ട തെളിവുകൾ നൽകുന്നത് കണ്ടപ്പോൾ ഡെവോണിലെ സിഡ്മൗത്തിൽ നിന്നുള്ള ഡോ. കാതി ഗാർഡ് നർ കരഞ്ഞു. കാരണം 2020 ഏപ്രിൽ 3 നാണ് അവളുടെ 88 വയസ്സുള്ള അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചത്. “ഞാൻ മാത്രമല്ല കരയുന്നത്. പലരും കരയുകയാവും. കാരണം അത് ഞങ്ങളെ ദുരന്തത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.” ഡോ. ഗാർഡ് നർ വെളിപ്പെടുത്തി. കെയർ ഹോമുകൾക്കായി വ്യക്തമായ ഒരു പ്ലാൻ ഇല്ലെന്നും ആയിരക്കണക്കിന് ആളുകൾക്ക് അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചിട്ടും ഒരു രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കെയർ ഹോമിൽ എത്തിച്ച നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഒരുങ്ങുകയാണ്.

ബോറിസ് ജോൺസൺ , മാറ്റ് ഹാൻ‌കോക്ക് എന്നിവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജനങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി എത്രയും വേഗം അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. “ഇനിയും മറ്റൊരു ജീവിതം നഷ്ടപ്പെടുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” ആളുകൾ തുറന്നടിച്ചു. മുഴുവൻ പരിചരണ സംവിധാനത്തിലും ഒരു അവലോകനം ആവശ്യമാണ്. മഹാമാരിയുടെ തുടക്കം മുതൽ പരിചരണ മേഖലയോട് കള്ളം പറഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്. കെയർ ഹോമുകളെ രണ്ടാം നിര സ്ഥാപനങ്ങൾ പോലെ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും ആളുകൾ വ്യക്തമാക്കി.