ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയറിലെ ആൽഡർഷോട്ടിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ പലരുടെയും വസ്തുവകകൾക്ക് നാശമുണ്ടാവുകയും മരങ്ങൾ വീഴുകയും ചെയ്‌തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഏകദേശം 1.2 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ ട്രാക്ക് ചെയ്‌തു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകരമായ കേടുപാടുകൾ സംഭവിച്ച മരങ്ങൾ കണ്ടാൽ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടാൻ പ്രദേശ വാസികളോട് റഷ്മൂർ ബറോ കൗൺസിൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
മരങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ ഉണ്ടായതിന് പിന്നാലെ ഹാംഷെയർ ആൻഡ് ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്ത് എത്തിയതായി റിപ്പോർട്ട് ചെയ്തു. സംഭവ സമയം ഡോർബെൽ ക്യാമറകൾ പകർത്തിയ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം. വീഡിയോയിൽ ഓടുകൾ റോഡുകളിലും നടപ്പാതകളിലും ചിതറി കിടക്കുന്നതായി കാണാം.
യുകെയിൽ പ്രതിവർഷം 30 ചുഴലിക്കാറ്റുകൾ എങ്കിലും ഉണ്ടാവുന്നുണ്ട്. ചുഴലിക്കാറ്റിൻെറ സമയം പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. പിന്നീട് ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ മേധാവി പോൾ നൈറ്റ്ലി ഇത് ഒരു ചുഴലിക്കാറ്റാണെന്ന് സ്‌ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ ദേശീയ കടബാധ്യത വാർഷിക സാമ്പത്തിക ഉത്‌പാദനത്തിന്റെ 100 ശതമാനം എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1960 നു ശേഷം ഈ ഒരു അവസ്ഥ ഉടലെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അടുത്തമാസം ബഡ്ജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ചാൻസിലർ റേച്ചൽ റീവ്സിന് ഇത് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകളിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത് . ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഗവൺമെന്റിന്റെ കടബാധ്യത 4.3 ശതമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് . ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അധികാരമേറ്റെടുത്ത കെയർ സ്റ്റാർമർ സർക്കാർ സാമ്പത്തിക പരാജയങ്ങൾക്ക് പ്രധാനമായും കൺസർവേറ്റീവ് പാർട്ടിയുടെ മുൻ സർക്കാരുകളെയാണ് പഴിചാരുന്നത്. മുൻ സർക്കാരുകളുടെ കെടുകാര്യസ്ഥതയും പൊതു ധനകാര്യത്തിന്റെ ശോചനീയമായ അവസ്ഥയുമാണ് കണക്കുകളിൽ കൂടി ദൃശ്യമാകുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു.
അടുത്ത പൊതു ബഡ്ജറ്റിൽ സാമ്പത്തിക സ്ഥിതിയുടെ വളർച്ചയ്ക്കായി എന്തൊക്കെ ചാൻസിലർ ഉൾപ്പെടുത്തും എന്നത് രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ വൻ ചർച്ചയായിട്ടുണ്ട്. നികുതി വർദ്ധനവ് ലഘൂകരിക്കാൻ സർക്കാരിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഒക്ടോബർ 30 – ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ വേദനാജനകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5 ശതമാനത്തിൽ നിലനിർത്തിയതിനു ശേഷം പൗണ്ടിന്റെ നിരക്ക് യുഎസ് ഡോളറിനെതിരെ രണ്ടര വർഷത്തിനിടെയുള്ള അതിൻറെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിച്ചു. പൗണ്ടിന്റെ നിരക്ക് ഒരു ശതമാനം ഉയർന്ന് 1.331 ഡോളറിലെത്തി. ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.
പൗണ്ടിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയ്ക്ക് എതിരെ മെച്ചപ്പെട്ട നില കൈവരിച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമായി. ഇന്നലെ 111.19 വരെയാണ് പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നത് . 2010-ൽ പൗണ്ടിന്റെ നിരക്ക് 71 രൂപ വരെ എത്തിയിരുന്നു. ഒരു വർഷത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ പൗണ്ടിന്റെ നിരക്ക് 100 രൂപ ആയിരുന്നിടത്താണ് നിലവിലെ നിരക്ക് എത്തിയത്.
അമേരിക്ക പലിശ നിരക്ക് കുറച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ചലനം സൃഷ്ടിച്ചു. ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്ക് അര ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറയുന്നത് നിക്ഷേപകരെ സ്വർണ്ണത്തിലേയ്ക്ക് ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവതി അറസ്റ്റിലായി. ഹാൻഡ്‌ഫോർത്ത് ടേബ്ലി റോഡിൽ താമസിക്കുന്ന 42 വയസ്സുകാരിയായ സീന ചാക്കോയ്ക്ക് എതിരെയാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുൾസ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് 62 കാരിയായ സ്ത്രീ ചൊവ്വാഴ്ച ആശുപത്രിയിൽ മരിച്ചു. വിൽംസ്‌ലോ റോഡിലൂടെ നീല സിട്രോൺ സി 4 ഗ്രാൻഡ് പിക്കാസോ ഓടിക്കുകയായിരുന്ന സീനയുടെ വാഹനം ഒരു സൈക്കിൾ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സൈക്കിൾ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
സെപ്റ്റംബർ 17 ചൊവ്വാഴ്ച ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരായ സീന ചാക്കോ അപകടകരമായ ഡ്രൈവിംഗ് നടത്തിയതായുള്ള കുറ്റം സമ്മതിച്ചു. അപകടകരമായ ഡ്രൈവിംഗ്, റോഡ് അപകടത്തിന് ശേഷം വാഹനം നിർത്താതിരിക്കുക, ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സീന ചാക്കോ നേരിടുന്നത്. കോടതി നടപടികൾക്കായി സീന ഒക്ടോബർ 21-ാം തീയതി ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാകണം.
യുകെയിൽ ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തും. ലൈസൻസില്ലാതെ വാഹനമോടിച്ച് സംഭവിക്കുന്ന അപകടങ്ങളുടെ ഗുരുതരാവസ്ഥ അനുസരിച്ച് ശിക്ഷയിലും ഏറ്റക്കുറച്ചിലുണ്ടാവും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ട് . വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടം ഉണ്ടാവുകയാണെങ്കിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് വാഹനം ഓടിക്കുന്നയാൾ ബാധ്യസ്ഥനാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ നേഴ്‌സിംഗ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനായ ആർസിഎൻ (റോയൽ കോളജ് ഓഫ് നേഴ്‌സിംഗ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി നേഴ്‌സ്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നേഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സരിക്കാൻ ഒരുങ്ങുന്നത്. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിക്കുന്നത്. ഇവരുടെ പേരുകൾ റോയൽ കോളജ് ഓഫ് നേഴ്‌സിംഗിൻെറ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ടുകൾ രേഖപ്പെടുത്തേണ്ടത്. ഒക്ടോബർ 14 മുതലായിരിക്കും ഇത് അംഗങ്ങൾക്ക് ലഭിക്കാൻ തുടങ്ങുക. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി. 34 അംഗങ്ങളുമായി 1916 ൽ യുകെയിൽ പ്രവർത്തനം ആരംഭിച്ച യൂണിയനായ ആർസിഎന്നിന് ഇപ്പോൾ അഞ്ച് ലക്ഷത്തിൽപ്പരം അംഗങ്ങളാണുള്ളത്. ഇതിൽ മലയാളി നേഴ്‌സുമാർ ഉണ്ടെങ്കിലും പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് ബിജോയ് സെബാസ്റ്റ്യൻ. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്‌സിംഗ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011 ൽ ബാൻഡ് 5 നേഴ്സായി ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ് 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും തന്റെ കരിയർ മികച്ച നിലയിൽ എത്തിച്ചു. 2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ചരിത്രത്തിലെ തന്നെ ആർസിഎൻ പ്രസിഡന്റ് ആകുന്ന ആദ്യ മലയാളി ആയിരിക്കും ബിജോയ്.
കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നേഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേലാണ് മകൻ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നേഴ്സുമാരായി ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നേഴ്‌സിംഗ് പ്രാക്ടീസ് ആൻഡ് നേഴ്‌സിംഗ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്ടിനായി ബിജോയ് ഉൾപ്പടെയുള്ള നേഴ്സുമാരുടെ സംഘം പ്രവർത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവർ ഉൾപ്പടെയുള്ള യുകെ നേഴ്സുമാരാണ് ബിജോയ്ക്ക് ഒപ്പം പ്രവർത്തിച്ച യുകെ നേഴ്സുമാർ. റോയൽ കോളജ് ഓഫ് നേഴ്‌സിങിൻെറ നേതൃത്വവുമായി എല്ലാ ആർസിഎൻ അംഗങ്ങൾക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കണ്ടെത്തി ആർസിഎൻ സാന്നിധ്യം ഉറപ്പാക്കുക, നേഴ്സിങ് മേഖലയിലെ ജീവനക്കാർക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയർ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിജോയ് സെബാസ്റ്റ്യൻ മത്സര പ്രഖ്യാപനത്തിന് ശേഷം മനോരമ ഓൺലൈനോട് പറഞ്ഞു. [email protected] എന്ന മെയിൽ ഐഡി വഴി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ആർസിഎൻ അംഗങ്ങൾക്ക് ബന്ധപ്പെടാമെന്ന് ബിജോയ് സെബാസ്റ്റ്യൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ പലിശ നിരക്കായ 5 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അവലോകന യോഗത്തിൽ തീരുമാനത്തെ എട്ടു പേർ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തതായാണ് റിപ്പോർട്ടുകൾ.
പലിശ നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം നിലവിലില്ല എന്ന അഭിപ്രായമാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാർഷിക പണപെരുപ്പ നിരക്ക് മാറ്റമില്ലാതെ 2.2 ശതമാനത്തിൽ തുടരുന്നതാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്ക് ലക്ഷ്യം 2 ശതമാനമാണ്.
പ്രതീക്ഷിച്ച പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുന്നോട്ടാണെങ്കിൽ കാലക്രമേണ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധിക്കും എന്നും, എന്നാൽ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും മോണിറ്ററി കമ്മിറ്റിയുടെ അവലോകനത്തിനു ശേഷം പലിശ നിരക്ക് കുറയുന്ന വിഷയത്തെ പരാമർശിച്ച് ബെയ്‌ലി അഭിപ്രായപ്പെട്ടു . യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്കുകൾ അര ശതമാനം കുറച്ചിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന പോളിസി മീറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അരശതമാനം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ മറ്റേർണിറ്റി സർവീസുകളിലെ ഗുരുതര വീഴ്ച എടുത്ത് കാട്ടിയുള്ള കെയർ ക്വാളിറ്റി കമ്മീഷൻ്റെ (CQC) റിപ്പോർട്ട് പുറത്ത്. ആശുപത്രികളിൽ നിന്ന് പ്രസവസമയത്ത് നേരിടുന്ന മോശമായ പരിചരണങ്ങൾ നിത്യ സംഭങ്ങളിൽ ഒന്നായി മാറാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. 131 മെറ്റേണിറ്റി യൂണിറ്റുകളെ പഠിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വർഷവും 600,000 സ്ത്രീകളെ വരെ പരിചരിക്കുന്ന എൻഎച്ച്എസ് മെറ്റേണിറ്റി കെയറിലെ നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മറ്റേർണിറ്റി യൂണിറ്റുകളുടെ ഭാവിയെ കുറിച്ച് തൻെറ ആശങ്ക അറിയിച്ച ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, സംഭവത്തിൻെറ പ്രാധാന്യം മനസിലാക്കി ഉടൻ തന്നെ നടപടി എടുക്കണം എന്നും കൂട്ടിച്ചേർത്തു.
സി ക്യു സി യുടെ സെക്കൻഡറി കെയർ ഡയറക്ടർ നിക്കോള വൈസ്, മെറ്റേണിറ്റി സേവനങ്ങളുടെ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ഊന്നിപ്പറഞ്ഞു. കൂടാതെ ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിന് സ്റ്റാഫിനെ പിന്തുണയ്ക്കാൻ എൻഎച്ച്എസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. പ്രസവ പരിപാലന പ്രതിസന്ധിയെ ഉടൻ തന്നെ അഭിസംബോധന ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു.
നിലവിൽ കുട്ടികളുടെ ഇടയിൽ പൊതുവെ കാണുന്ന പട്ടിണിയും പൊണ്ണത്തടിയും പരിഹരിക്കാൻ പ്രധാന ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിട്ടും പൊതു ധനകാര്യത്തിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം നൽകാനായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ ഇപ്പോൾ. അതേസമയം, നീണ്ട വെയ്റ്റിംഗ് ലിസ്റ്റുകളും കാലഹരണപ്പെട്ട സൗകര്യങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും യുഎസ് ആസ്ഥാനമായുള്ള കോമൺവെൽത്ത് ഫണ്ട് തയ്യാറാക്കിയ പട്ടിക അനുസരിച്ച് സൗജന്യമായ പരിചരണം നൽകുന്ന മികച്ച ആരോഗ്യ സംവിധാനങ്ങളിൽ മൂന്നാം സ്‌ഥാനം ആണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഒട്ടേറെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാകും. ആഴ്ചയിൽ കൂടുതലായി രണ്ട് ഫ്രീ പീരിയഡുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അധ്യാപക വൃത്തിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഉപകരിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അധ്യാപകരിൽ പലരും തങ്ങളുടെ അസൈൻമെന്റുകളും ആൻസർ ഷീറ്റുകളും നോക്കുന്നതിന് വീട്ടിലെ സ്വകാര്യ സമയം ഉപയോഗിച്ചാണെന്ന പരാതി നേരത്തെ ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആനുകൂല്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്.
ഇംഗ്ലണ്ടിൽ 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അധ്യാപക ജോലി കൂടുതൽ ആകർഷകമാണെങ്കിൽ മാത്രമെ നല്ല ഉദ്യോഗാർത്ഥികളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ അധ്യാപകർക്കും ഫ്ലെക്സിബിലിറ്റി അവകാശം വേണമെന്ന് വിദ്യാഭ്യാസ ചാരിറ്റിയുടെ ടീച്ച് ഫസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്കൂളിൽനിന്ന് ശമ്പളമില്ലാതെ അവധിയെടുത്ത് മറ്റ് മേഖലകളിൽ ജോലി ചെയ്യാനുള്ള അവകാശം വേണമെന്ന ആവശ്യവും ശക്തമാണ്.
ഡിപ്പാർട്ട്മെൻറ് ഫോർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ജോലിയിൽ പ്രവേശിച്ചതിന്റെ അത്രയും അധ്യാപകരും ജോലി ഉപേക്ഷിച്ചു . 2023 നവംബർ വരെയുള്ള കാലയളവിൽ 44,002 അധ്യാപകർ ആണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം 43,522 അധ്യാപകർ ജോലി ഉപേക്ഷിച്ചു. അധ്യാപക ജോലിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ടീച്ച് ഫസ്റ്റ് പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ നിലവിലെ പലിശ നിരക്കുകളുടെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തായിരിക്കും തീരുമാനിക്കുക? കഴിഞ്ഞ പ്രാവശ്യമാണ് വളരെ നാളുകൾക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 % നിന്ന് 5 ശതമാനമായി കുറച്ചത്. നിലവിൽ പണപ്പെരുപ്പം 2.2 ശതമാനമാണ് . ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്താത്ത സാഹചര്യത്തിൽ പലിശ നിരക്കുകളിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
പണപ്പെരുപ്പം 2.2 ശതമാനമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ 5% പലിശ നിരക്ക് അതേപടി നിലനിർത്തുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ ഒരുപക്ഷേ അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ലോൺ ഉടമകൾക്ക് കൂടുതൽ സഹായകരമാകുന്ന പലിശ നിരക്ക് കുറയ്കൽ അടുത്ത നവംബറിലെ അവലോകന യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കൂട്ടുമോ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് . പലിശ നിരക്കുകൾ കുറയുന്നത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരുത്തും . ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം പലിശ നിരക്ക് 0.25% വെട്ടി കുറച്ചത് അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്കെങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് ഉണ്ടാകാൻ സഹായകരമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ 17 കാരന്റെ പേര് തെറ്റായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത 55 വയസ്സുകാരിക്കെതിരെയുള്ള തുടർ നടപടികൾ നിർത്തിവച്ചു. ചെസ്റ്ററിൽ നിന്നുള്ള 55 കാരിയായ ബെർണാഡെറ്റ് സ്‌ഫോർത്ത് ആണ് ആഗസ്റ്റ് 8-ാം തീയതി തൻറെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായത്. പോലീസ് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് 36 മണിക്കൂർ സെല്ലിൽ പാർപ്പിച്ചതായി ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
താൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ ബെർണാഡെറ്റ് സ്‌ഫോർത്ത് പിന്നീട് തൻറെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവരുടെ പേര് പറയാതെ ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരി കേസിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ പോസ്റ്റ് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയതായി പറയുന്നതിൽ വസ്തുതയില്ലെന്ന് ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
സൗത്ത് പോർട്ടിലെ ഒരു അവധിക്കാല യോഗ, ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം തുടർന്ന് ബ്രിട്ടനിലാകെ വൻ കുടിയേറ്റ വിരുദ്ധ കലാപം ആളി പടരുന്നതിന് കാരണമായിരുന്നു. 17 വയസ്സുകാരനായ പ്രതി ബ്രിട്ടനിലേയ്ക്ക് കൂടിയേറിയ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട ആളാണെന്ന വിവരങ്ങളെ തുടർന്നാണ് വലതുപക്ഷ തീവ്രവാദികൾ കലാപവുമായി തെരുവിലിറങ്ങിയത്. ഇതേ തുടർന്ന് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതിന്റെ പേരിൽ ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു. ഇങ്ങനെയാണ് ബെർണാഡെറ്റ് സ്‌ഫോർത്ത് പോലീസ് പിടിയിലായത്.