ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൊറിച്ചിലിനു കാരണമാകുന്ന ചുണങ്ങ് പോലുള്ള ത്വക്ക് രോഗങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നതായിയാണ് റിപ്പോർട്ടുകൾ. ഒരുതരം ചെറുപ്രാണി മൂലം ഉണ്ടാകുന്ന ഈ രോഗം ശാരീരിക സമ്പർക്കത്തിലൂടെയും വസ്ത്രങ്ങളിലൂടെയും പടരുകയും ചെയ്യും.
കോളേജ് ഹോസ്റ്റലുകൾ കെയർ ഹോമുകൾ തുടങ്ങി ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് വേഗത്തിൽ പടരുമെന്ന് റോയൽ കോളേജ് ഓഫ് ജിപിസ് (ആർസിജിപി) പറഞ്ഞു. പുറത്ത് പറയാൻ മടിയുള്ളതുകൊണ്ട് ആളുകൾ ചികിത്സിക്കാൻ മുന്നോട്ട് വരാത്തത് രോഗം കൂടുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും കാരണമാകും. ഈ രോഗം ഫലപ്രദമായി ചികിത്സിച്ചില്ലെങ്കിൽ ചർമ്മത്തിൽ കടുത്ത അണുബാധയ്ക്ക് കാരണമാകും.
ഇംഗ്ലണ്ടിൽ നിലവിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കൂടാതെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനവും കാണിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഈ വർഷം ഏപ്രിൽ വരെ മാത്രം 3689 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷം ഇത് 2128 ആയിരുന്നു. ഒന്നിച്ച് താമസിക്കുന്നവർക്ക് രോഗം വന്നാൽ എല്ലാവർക്കും ഒരേസമയം ചികിത്സ നടപ്പിലാക്കിയാൽ മാത്രമേ രോഗം പടരുന്നത് തടയാൻ സാധിക്കുകയുള്ളൂ. രോഗികൾ അവരുടെ വസ്ത്രങ്ങളും കിടക്കുകളും ഉയർന്ന താപനിലയിൽ കഴുകാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ സ്കൂളിലേക്ക് വാഹനം ഇടിച്ചു കയറി ഇന്ത്യൻ വംശജ ഉൾപ്പെടെ രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുനരന്വേഷണം നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അപകടത്തിൽ ഇന്ത്യൻ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് അപകടത്തിൽ മരിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും അപകടം വരുത്തിവെച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അപകട സമയത്ത് തനിക്ക് അപസ്മാരം പിടിപെട്ടെന്ന് വാഹനമോടിച്ചിരുന്ന ഡ്രൈവർ ക്ലെയർ ഫ്രീമാന്‍റിൽ അവകാശപ്പെട്ടിരുന്നു. 47 വയസ്സുകാരനായ ഇയാളുടെ മൊഴി പ്രഥമ പരിഗണനയ്ക്ക് എടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോയതിനാലാണ് ഡ്രൈവർക്കെതിരെയുള്ള നടപടികൾ ഉണ്ടാകാതിരുന്നത്.
എന്നാൽ സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണത്തിൽ ഒട്ടേറെ പിഴവുകൾ ഉണ്ടായി എന്ന വിലയിരുത്തലിലാണ് കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത് കാരണമായത്. 47 വയസ്സുകാരനായ ഡ്രൈവറുടെ അപസ്മാര രോഗം നിർണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾ അവലംബിക്കാതിരുന്നത് ഉൾപ്പെടെയുള്ള വീഴ്ചകളാണ് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചത്. ഇതുകൂടാതെ പ്രധാന സാക്ഷികളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതിൽ പരാജയം ഉണ്ടായതായുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ 15 മാസമായി തങ്ങൾ അനുഭവിച്ച വേദന ഒരു രക്ഷിതാവിന് ഉണ്ടാകരുതെന്നും പുതിയ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും നൂറിയയുടെ പിതാവ് സാജ് ബട്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 2025 ജൂൺ മുതൽ നിരോധനം നടപ്പിൽ വരും. പ്രായപൂർത്തിയായ കുട്ടികളിൽ നിക്കോട്ടിൻ ആസക്തി വർദ്ധിക്കുന്നതും മറ്റ് ദീർഘകാല ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചുമാണ് ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.
2024 ജനുവരിയിൽ മുൻ സർക്കാർ ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതു തിരഞ്ഞെടുപ്പ് നടന്നതോടെ നിരോധന തീരുമാനം നടപ്പിൽ വരുത്തുന്നതിൽ കാലതാമസം ഉണ്ടാവുകയായിരുന്നു. 2012 നും 2023 നും ഇടയിൽ ഇംഗ്ലണ്ടിലെ വേപ്പിന്റെ ഉപയോഗം 400 ശതമാനത്തിലധികം വർദ്ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൊതുജനങ്ങളിൽ 9 ശതമാനവും ഇത്തരം ഉത്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.
യുകെയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വേപ്പ് വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ ഡിസ്പോസിബിൾ വേപ്പുകൾ റീഫിൽ ചെയ്ത് ഉപയോഗിക്കുന്നവയേക്കാൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിൽക്കുന്നത് കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ അതിൻറെ പ്രചാരം കുതിച്ചുയരുന്നതിന് കാരണമായതായാണ് കണ്ടെത്തിയിരിക്കുന്നത്. വേപ്പിംഗ് പുകവലിയേക്കാൾ ദോഷകരമല്ലെന്ന് പറയുമ്പോഴും ഇതിൻറെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്താണെന്നുള്ളതിന്റെ പഠനങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നേരത്തെ തന്നെ ഡിസ്പോസിബിൾ വേപ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ ഡിസ്പോസിബിൾ വേപ്പുകൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് ആഴ്ച മുൻപ് യോർക്ക്ഷയറിൽ നിന്ന് കാണാതായ 34 കാരിയുടെ മൃതദേഹം കണ്ടെത്തി. ഡെർവെന്‍റ് നദിയിൽ വിക്ടോറിയ ടെയ്ലറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിക്ടോറിയയുടെ സ്വകാര്യ വസ്തുക്കൾ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്ന് തന്നെ കണ്ടെത്തിയെന്ന് നോർത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. ഇവരെ അവസാനമായി കണ്ടത് സെപ്റ്റംബർ 30 നാണ്.
ഏറ്റവും അവസാനമായി കണ്ട ദിവസം ഇവർ ഡെർവെന്‍റ് നദിയുടെ കരയിലായുള്ള പാർക്കിലൂടെ നടക്കുന്നത് സിസിടിവിയിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗികമായി തിരിച്ചറിയൽ ഇനി നടത്തേണ്ടതായി ഉണ്ടെങ്കിലും വിക്ടോറിയയുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് നോർത്ത് യോർക്ക്ഷയർ അസിസ്റ്റന്‍റ് ചീഫ് കോൺസ്റ്റബിൾ വെയ്ൻ ഫോക്സ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായി ഒരാഴ്ചയ്ക്ക് ശേഷവും വിക്ടോറിയയെ കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഇവർ നദിയിൽ വീഴാനുള്ള സാധ്യത പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നദിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിക്ടോറിയയെ കണ്ടെത്തുന്നതിനായി 10,000-ത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. വിക്ടോറിയ ഹോം കെയർ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് ആഴ്ച മുൻപ് യോർക്ക്ഷയറിൽ നിന്ന് കാണാതായ 34 കാരിയുടെ മൃതദേഹം കണ്ടെത്തി. ഡെർവെന്‍റ് നദിയിൽ വിക്ടോറിയ ടെയ്ലറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിക്ടോറിയയുടെ സ്വകാര്യ വസ്തുക്കൾ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്ന് തന്നെ കണ്ടെത്തിയെന്ന് നോർത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. ഇവരെ അവസാനമായി കണ്ടത് സെപ്റ്റംബർ 30 നാണ്.
ഏറ്റവും അവസാനമായി കണ്ട ദിവസം ഇവർ ഡെർവെന്‍റ് നദിയുടെ കരയിലായുള്ള പാർക്കിലൂടെ നടക്കുന്നത് സിസിടിവിയിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗികമായി തിരിച്ചറിയൽ ഇനി നടത്തേണ്ടതായി ഉണ്ടെങ്കിലും വിക്ടോറിയയുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് നോർത്ത് യോർക്ക്ഷയർ അസിസ്റ്റന്‍റ് ചീഫ് കോൺസ്റ്റബിൾ വെയ്ൻ ഫോക്സ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായി ഒരാഴ്ചയ്ക്ക് ശേഷവും വിക്ടോറിയയെ കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഇവർ നദിയിൽ വീഴാനുള്ള സാധ്യത പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നദിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിക്ടോറിയയെ കണ്ടെത്തുന്നതിനായി 10,000-ത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. വിക്ടോറിയ ഹോം കെയർ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
ഷിബു മാത്യൂ
മികച്ച രുചികളും സൗഹൃദപരമായ അന്തരീക്ഷം കൊണ്ടും ബ്രിട്ടന്റെ രുചി ഭൂപടത്തിൽ ഇടം നേടിയിരിക്കുകയാണ് ലീഡ്‌സിലെ തറവാട് റസ്റ്റോറന്റ്. മലയാളികളുടെ തനതായ ഭക്ഷണ രീതികളെ അതിന്റെ തനിമയിലും മികച്ച അവതരണത്തിലും വിദേശികൾക്ക് മുൻപിൽ എത്തിക്കുന്ന ഈ റസ്റ്റോറന്റിനെ അറിയാത്തവർ ഇന്ന് ബ്രിട്ടനിലില്ല. ഗാർഡിയൻ പത്രം ഈ റസ്റ്റോറന്റിലെ രുചികളുടെ സവിശേഷതയെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായ വിരാട് കോഹ്ലി ഈ റസ്റ്റോറന്റിലെ രുചികളുടെ ആരാധകനാണ്. റെസ്റ്റോറന്റിന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ, കേരളത്തിലെ വിവിധ ജില്ലകളുടെ ഭൂപടങ്ങളാണ് ചുവരുകളിൽ ദൃശ്യമാകുന്നത്. മുകൾ നിലയിലെ സീലിങ്ങിൽ കേരളത്തെ മുഴുവൻ വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു വലിയ ഭൂപടം തന്നെ ഒരുക്കിയിട്ടുണ്ട്. എന്താണ് ഓർഡർ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്ന വേളയിൽ ഈ ദൃശ്യങ്ങൾ പലപ്പോഴും നമ്മുടെ കണ്ണുകളെ അവയിലേക്ക് മാടിവിളിക്കും. ഈ ഭൂപടങ്ങൾ കേരളത്തിലെ നീണ്ട തീരപ്രദേശത്തെ സംബന്ധിച്ചും, കേര വൃക്ഷങ്ങൾ നിറഞ്ഞ കേരള നാടിനെ സംബന്ധിച്ചും വിദേശികൾക്ക് ആകാംക്ഷയും മതിപ്പും പകർന്നു കൊടുക്കുന്നു.
10 വർഷം പാരമ്പര്യമുള്ള തറവാട്ടിലെ മെനു പോലും സമാനതകളില്ലാത്തതാണ്. ഓരോ വിഭവത്തിനോടൊപ്പവും ഓർഡർ ചെയ്യുന്നവർക്ക് വായിച്ചു മനസ്സിലാക്കേണ്ടതിന് അവയുടെ ചരിത്രവും പ്രത്യേകതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ ഔഷധങ്ങളുടെ അമൂല്യ ഘടകമായ രസത്തിൽ ചെമ്മീനും കൂടി ഉൾപ്പെടുത്തിയ ചെമ്മീൻ രസത്തിൽ തുടങ്ങി സൗത്ത് ഇന്ത്യൻ രുചികളുടെ ഒരു നീണ്ട നിരയാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രധാന ഭക്ഷണത്തിന് മുൻപ് ലഭിക്കുന്ന പ്രീ- മീൽസ് സ്നാക്കുകളിൽ ഇവിടെ ലഭിക്കുന്ന ഒന്നാണ് പപ്പടവട. ഇത്തരം സ്നാക്കുകൾ പലപ്പോഴും കൂടുതൽ ശ്രദ്ധ നൽകാതെ നാം പെട്ടെന്ന് കഴിച്ച് തീർക്കുന്നവയാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന പപ്പടവട നമ്മുടെ ശ്രദ്ധയെ മനപ്പൂർവ്വം ക്ഷണിക്കുന്നതാണ്. വെറും പപ്പടമല്ല അത്, മറിച്ച് മുളകുപൊടി, മഞ്ഞൾ, എള്ള് എന്നിവയടങ്ങിയ അപാരമായ രുചി നൽകുന്ന പപ്പടവടയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇവയോടൊപ്പം ലഭിക്കുന്ന പക്കാവടയും, കായ വറുത്തതും, ചട്നിയും അച്ചാറുമെല്ലാം നാവിലെ രസമുകുളങ്ങളെ തൊട്ടുണർത്തുന്നവയാണ്. മറ്റൊരു പ്രത്യേകതയാണ് ഇവിടെ ലഭിക്കുന്ന ബനാന പൊരിയും, വാഴയ്ക്കയും, ഓമപ്പൊടിയിൽ ഉണ്ടാക്കിയ കറുമുറെ കടിക്കുന്ന മിക്സ്ചർ വെള്ളം ചേർന്നതാണ് ഈ വിഭവം. ഇതിനോടൊപ്പം പുതിന ചട്നിയും തൈരും മുകളിൽ വിതറിയിരിക്കുന്ന മാതളനാരങ്ങ അല്ലിയുമെല്ലാം രുചിയുടെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്നു. മധുരത്തിന്റെയും, എരിവിന്റെയും, പുളിയുടെയുമെല്ലാം ഒരു സംയോജനമാണ് ഈ വിഭവത്തിൽ നമുക്ക് ലഭിക്കുന്നത്. നാവിനെ രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു വിഭവമാണ് പടിപ്പുര മിക്സ് സീ ഫുഡ് എന്ന പേരിൽ ഇവിടെ ലഭിക്കുന്നത്. ഒരു പാത്രം നിറയെ കൊഞ്ചും കണവയും കല്ലുമ്മക്കായയും എല്ലാം ചേർന്നതാണ് ഈ വിഭവം.
ഇതോടൊപ്പം തറവാട്ടൊരുക്കുന്ന മീൻ കറി രുചിയുടെ സാമ്രാജ്യമാണ് തുറക്കുന്നത്. വിവിധ തരത്തിലുള്ള ദോശകൾ, കേരള സദ്യ എന്നിവയും രുചിക്കു മാറ്റുകൂട്ടുന്നു. ഭക്ഷണത്തിന് അവസാനം വിവിധതരം ഡെസേർട്ടുകളാണ് തറവാട് വിളമ്പുന്നത്. കുങ്കുമപ്പൂവും, ഏലക്കായും, മുന്തിരിങ്ങയുമൊക്കെ ചേർത്ത സേമിയ പായസം നാവിൽ കപ്പലോടിക്കുന്നതാണ്.
ഭക്ഷണത്തോടൊപ്പമുള്ള മികച്ച സർവ്വീസാണ് തറവാട് റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടനിലെ മികച്ച യൂട്യൂബ് വ്‌ളോഗർ ഗ്യാരി, തന്റെ ഗ്യാരി ഈറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ തന്റെ ജീവിതത്തിൽ സന്ദർശിച്ച ഏറ്റവും മികച്ച റസ്റ്റോറന്റുകളിൽ ഒന്നായാണ് തറവാടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം 250000 പേർ ഇതിനകം ആ വീഡിയോ കാണുകയും ചെയ്തു.
യുകെയിലുടനീളമുള്ള മികച്ച ഇന്ത്യൻ റെസ്റ്റോറൻ്റുകളും ഡൈനിംഗ് അനുഭവങ്ങളും കണ്ടെത്തുന്നതിനുള്ള അവസാന വാക്കായ ബ്രിട്ടീഷ് ഇന്ത്യൻ ഗുഡ് ഫുഡിന്റെ ലിസ്റ്റിൽ മികച്ച ആദ്യത്തെ 20 റസ്റ്റോറന്റുകളിൽ ഒന്നായി തറവാട് ഇടം പിടിച്ചു. ഡൈനിംഗ് അനുഭവം, ഭക്ഷണത്തിൻ്റെ ഗുണനിലവാരം, സേവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവർ മികച്ച റെസ്റ്റോറന്റുകളുടെ ലിസ്റ്റുകൾ തയ്യാറാക്കുന്നത്. സൗത്ത് ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും എത്തേണ്ട ഇടമെന്നാണ് തറവാടിനെ ഇവർ വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ നെറുകയിൽ മലയാളികൾക്ക് അഭിമാനമായി, കേരളത്തിന്റെ തനതായ രുചി മികച്ച സേവന മനോഭാവത്തോടുകൂടി നൽകുന്നതാണ് തറവാട് റസ്റ്റോറന്റിനെ പ്രത്യേകതയുള്ളതാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഡോർസെറ്റിലെ സ്വാനേജിലുള്ള ഒരു കെയർ ഹോമിൽ മൂന്ന് പേരുടെ സംശയാസ്പദമായ മരണത്തിനു പിന്നിൽ കാരണക്കാരിയെന്ന് സംശയിക്കുന്ന 60 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് കെയർ ഹോമിൽ നിന്നും ഏഴ് പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. തുടർന്ന് ഗെയിൻസ്ബറോ കെയർ ഹോം ഒഴിപ്പിക്കുകയും, അന്തേവാസികളെ മറ്റൊരു പള്ളിയുടെ ഹാളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ മരണകാരണത്തെ സംബന്ധിച്ച് പോലീസ് വ്യക്തമാക്കിയില്ലെങ്കിലും, കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. 48 പേരായിരുന്നു കെയർ ഹോമിൽ താമസിച്ചിരുന്നത്. കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നതിനും, അതോടൊപ്പം തന്നെ ശക്തമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുമാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
മരണപ്പെട്ട അന്തേവാസികളുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ കൈത്താങ്ങലുകൾ നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കെയർ ഹോമിലെ താമസക്കാരെ സഹായിക്കാൻ ഹോം അധികൃതരുമായും മറ്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോർസെറ്റ് കൗൺസിലും അറിയിച്ചു. അന്തേവാസികളിൽ ഭൂരിഭാഗം പേരും പരിചരണം ആവശ്യമുള്ള ദുർബലരായവരാണ്. അതിനാൽ തന്നെ അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കൗൺസിൽ അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നു വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി പ്രവർത്തകർ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികൾക്കായി രംഗത്തിറങ്ങിയെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആംഗല റെയ്‌നർ രംഗത്ത് വന്നു. പ്രവർത്തകർ അവരുടെ ഒഴിവു സമയങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് അവർ ജനപ്രതിനിധി സഭയിൽ പറഞ്ഞു. അവർ നിയമലംഘനങ്ങൾ ഒന്നും നടത്തിയില്ലെന്നും വോളണ്ടിയർമാരുമാണെന്നും അവർ അറിയിച്ചു .
എല്ലാം രാഷ്ട്രീയ പാർട്ടികളുടെയും അനുകൂലികളും ഇത്തരം പ്രവർത്തികൾ ഏർപ്പെടുന്നവർ ആണെന്നും ആംഗല റെയ്‌നർ പറഞ്ഞു. അവർ അവരുടെ സ്വന്തം സമയവും പണവും ഉപയോഗിച്ച് അവർ ആഗ്രഹിക്കുന്നത് ചെയ്യുന്നു . പ്രചാരണ സംഘവുമായി ബന്ധപ്പെട്ട വിവാദം ലേബർ പാർട്ടിയുടെ സോഫിയ പട്ടേലിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരംഭിച്ചത്. ഈ പോസ്റ്റിൽ, 100 ലേബർ പ്രവർത്തകർ അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും, അവർ ഹാരിസിന്റെ കാമ്പയിനിൽ പങ്കെടുക്കുന്നുവെന്നും അറിയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നത് വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട് . നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകുകയും ചെയ്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറേ കാലമായി യുകെ മലയാളി സമൂഹത്തിൽ ഉണ്ടാകുന്ന പല മരണങ്ങളുടെ പിന്നിലും ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കാത്തത് അപകടസാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഹൃദ്രോഗ സാധ്യത വളരെ നേരത്തെ തിരിച്ചറിയുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റ്റൂൾ ഉപയോഗിക്കാൻ എൻഎച്ച്എസ് സജ്ജമായതായുള്ള വാർത്തകൾ പുറത്തുവന്നു. ഒരാളുടെ രോഗസാധ്യതയും അപകടാവസ്ഥയും വളരെ നേരത്തെ മനസ്സിലാക്കി വിദഗ്ധ ചികിത്സ നൽകുന്നതിന് ഈ ഉപകരണത്തിന് സാധിക്കും. എഐ-ഇസിജി റിസ്ക് എസ്റ്റിമേഷൻ അഥവാ എയർ എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ, ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി) ടെസ്റ്റുകളുടെ ഫലങ്ങൾ വിശകലനം ചെയ്താണ് ഹൃദയത്തിൻറെ അതിസങ്കീർണമായ വിവരങ്ങൾ ഡോക്ടർമാർക്ക് കൈമാറുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഉപകരണം രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും വിദഗ്ധ ചികിത്സ നൽകുന്നതിന് ഡോക്ടർമാരെ സഹായിക്കുന്നതിനും വിപ്ലവകരമായ മാറ്റങ്ങൾ ചികിത്സാരംഗത്ത് വരുത്തും എന്നാണ് ആരോഗ്യവിദഗ്ധർ പ്രതീക്ഷിക്കുന്നത്. രോഗികളുടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിച്ച്, തുടർ പരിശോധനകൾ വേണമോ, പ്രത്യേക ചികിത്സ ആവശ്യമാണോ എന്നിവ ഡോക്ടർമാരെ അറിയിക്കുന്നതിനാണ് ഈ ഉപകരണത്തിന്റെ പ്രധാന ലക്ഷ്യം ഇതിൻറെ പരീക്ഷണം ആദ്യഘട്ടത്തിൽ ലണ്ടനിലെ ഇമ്പീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിലും ചെൽസി ആൻഡ് വെസ്റ്റ്‌മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും ആരംഭിക്കും. ആദ്യഘട്ടത്തിൽ നൂറുകണക്കിന് രോഗികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 78% കേസുകളിലും ഇസിജിക്ക് ശേഷമുള്ള 10 വർഷത്തിനുള്ളിൽ ഒരു രോഗിയുടെ മരണസാധ്യത കൃത്യമായി തിരിച്ചറിയാൻ എയറിന് കഴിയുമെന്ന് കണ്ടെത്തിയത് വലിയ പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന് നൽകിയിരിക്കുന്നത്. 189,539 രോഗികളിൽ നിന്നുള്ള 1.16m ECG ടെസ്റ്റ് ഫലങ്ങളുടെ ഡാറ്റാസെറ്റ് ഉപയോഗിച്ച് ഗവേഷകർ എയറിനെ പരിശീലിപ്പിച്ചു. ഹൃദയരോഗ ചികിത്സയിൽ ഇത് പുതിയ ഒരു ചുവടുവെയ്‌പ്പാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ കാർഡിയാക് ഇലക്‌ട്രോഫിസിയോളജിയിലെ റീഡറും ഇംപീരിയൽ കോളേജ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റുമായ ഡോ.ഫു സിയോങ് എൻജി പറഞ്ഞു. അടുത്ത ഏതാനും വർഷത്തിന് ഉള്ളിൽ എൻ എച്ച് എസിൽ എവിടെയെങ്കിലും ഇസിജി ഉള്ള ഏതൊരാളുടെയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നത് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെനാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നു. നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 4 – ന് നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ യുകെയിൽ അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെതിരെ യുഎസിലെ പ്രസിഡൻറ് സ്ഥാനാർത്ഥി ഉയർത്തിയ പരാതി രാഷ്ട്രീയ വൃത്തങ്ങളിൽ വൻ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീട്ടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് കൈമാറിയ പരാതിയിൽ ഉന്നയിച്ചു. എന്നാൽ സന്നദ്ധ സേവനം ചെയ്യുന്ന ബ്രിട്ടീഷുകാർ അവരുടെ ഒഴിവു സമയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് യു കെ സർക്കാരിന് ഒരു പങ്കുമില്ലെന്ന് സംഭവത്തോട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. മുൻ തിരഞ്ഞെടുപ്പുകളിലും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അത് അവരുടെ രാഷ്ട്രീയ വിശ്വാസത്തിൻറെ ഭാഗമാണെന്ന് പ്രധാനമന്ത്രി കൂട്ടി ചേർത്തു. ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ മുൻ യുഎസ് പ്രസിഡൻ്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ വർത്തയാക്കികൊണ്ടിരിക്കുകയാണ് . യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.