Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത അവസാന പൈലറ്റും നിര്യാതനായി. ബ്രിട്ടീഷ് പൈലറ്റായ ജോൺ ഹെമിംഗ്‌വേ 105 വയസ്സിലാണ് മരണമടഞ്ഞത്. ഡബ്ലിനിൽ നിന്നുള്ള അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് തൻെറ കൗമാരപ്രായത്തിൽ റോയൽ എയർഫോഴ്സിൽ (ആർ എ എഫ്) ചേരുകയായിരുന്നു. തൻെറ 21-ാം വയസ്സിൽ, ബ്രിട്ടൻ യുദ്ധത്തിൽ അദ്ദേഹം ഒരു പൈലറ്റായി പോരാടി. ഈ കാലയളവിൽ, ജർമ്മനിയുടെ വ്യോമസേനയായ ലുഫ്റ്റ്വാഫെയുടെ ആക്രമണത്തിൽ നിന്ന് യുകെയെ സംരക്ഷിക്കാൻ അദ്ദേഹം മൂന്ന് മാസം പോരാടി.

രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാനും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും മറ്റ് ആർ എ എഫ് പൈലറ്റുമാർക്കൊപ്പം ജോൺ ഹെമിംഗ്‌വേ സുപ്രധാന പങ്ക് വഹിച്ചതായി, പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ അദ്ദേഹത്തെ ആദരിക്കുന്ന വേളയിൽ പറഞ്ഞു. അന്ന് മൂന്നര മാസത്തെ യുദ്ധത്തിൽ പങ്കെടുത്തവർ, അന്നത്തെ പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിലിൻ്റെ സുപ്രാധാന പ്രസംഗത്തെ തുടർന്ന് “ദി ഫ്യു” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരോട് ബ്രിട്ടൺ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ജോൺ ഹെമിംഗ്‌വേയുടെ സ്ക്വാഡ്രൺ 1940 മെയ് മാസത്തിൽ 90 ശത്രുവിമാനങ്ങളെ വെറും 11 ദിവസത്തിനുള്ളിൽ വെടിവച്ചു വീഴ്ത്തുകയും, ബാറ്റിൽ ഓഫ് ഫ്രാൻ‌സിൽ പങ്കെടുക്കുകയും ചെയ്‌തു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തിന് നാല് തവണ വെടിയേറ്റിട്ടുണ്ട്. 1941 ജൂലൈയിൽ, യുദ്ധസമയത്തെ ധീരതയ്ക്കും അർപ്പണബോധത്തിനും ആർ എ എഫ് പൈലറ്റുമാർക്ക് നൽകുന്ന ബഹുമതിയായ വിശിഷ്ടമായ ഫ്ലയിംഗ് ക്രോസ് അദ്ദേഹത്തിന് ലഭിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ലണ്ടൻ ഗയ്സ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണിന് ഇന്ന് അകലങ്ങളിൽ ഇരുന്ന് യുകെ മലയാളികൾ വിട പറയും. ഇന്ന് മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ വെച്ചാണ് മൃത സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്.

44 വയസു മാത്രം പ്രായമുണ്ടായിരുന്ന സുരഭി ഒരു വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒരുമാസം മുൻപാണ് യുകെയിൽ നിന്ന് നാട്ടിൽ എത്തിയത്. തൃശൂർ പഴുവിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയ്‌ വർഗീസ് ആണ് ഭർത്താവ്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോൺ, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഷാജു പി. ജോൺ, ജോഷി പി. ജോൺ, ഷിബു പി. ജോൺ, ബിജു പി. ജോൺ (ഇരുവരും സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങൾ.

20 വർഷം മുൻപാണ് സുരഭിയും കുടുംബവും യുകെയിൽ എത്തിയത്. ഈസ്റ്റ്‌ സസക്സ് ടൺബ്രിഡ്ജ് വെൽസിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു സുരഭി . അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തിൽ ഉള്ള വിയോഗം കടുത്ത വേദനയാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്.

സുരഭിയുടെ മരണം സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളികളുടെയും വേദനയായി മാറുകയാണ്. സുരഭിയുടെ സഹോദരങ്ങളായ ഷിബു പി. ജോൺ, ബിജു പി. ജോൺ എന്നിവർ സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളികളാണ്.

മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ ദൃശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ കാണാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തായ്‌ലൻഡിൽ ബോട്ടിന് തീപിടിച്ച് വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അലക്‌സാന്ദ്ര ക്ലാർക്ക് എന്ന പേരുകാരിയായ യുവതിയാണ് അപകടത്തിൽ പെട്ടതെന്നാണ് പബ്ലിക് റിലേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വിനോദസഞ്ചാരികൾ, രണ്ട് ക്രൂ അംഗങ്ങൾ, രണ്ട് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ, രണ്ട് അസിസ്റ്റൻ്റ് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട ബോട്ടിൽ 22 പേരുണ്ടായിരുന്നു. അപകടത്തിൽ പെട്ട ബോട്ടിലെ ഏക യാത്രക്കാരി അലക്‌സാന്ദ്ര ക്ലാർക്ക് ആയിരുന്നു.

ബ്രിട്ടീഷ് യുവതിക്ക് വേണ്ടി അപകടം നടന്ന ഉടനെ തിരച്ചിൽ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു . തീപിടിത്തം റിപ്പോർട്ട് ലഭിച്ചതിന് ശേഷം, സൂറത്ത് താനി പ്രവിശ്യാ മറൈൻ ഓഫീസ് സ്വകാര്യ ബോട്ടുകളുമായും സന്നദ്ധപ്രവർത്തകരുമായും ഏകോപിപ്പിച്ച് വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റൊരു ബോട്ടിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ബോട്ടിന്റെ ഇന്ധന ടാങ്ക് നിറച്ചപ്പോൾ കവിഞ്ഞൊഴുകി തീപിടുത്തം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌ലൻഡിൽ കാണാതായ ഒരു ബ്രിട്ടീഷ് വനിതയുടെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു എന്ന് യുകെ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

താലിബാൻ തടവിലാക്കിയ 79 വയസ്സുള്ള ബ്രിട്ടീഷ് പൗരന്റെയും ഭാര്യയുടെയും ജീവൻ അപകടത്തിലാണെന്ന് യുകെയിലുള്ള അദ്ദേഹത്തിൻറെ കുടുംബം മുന്നറിയിപ്പ് നൽകി. ദമ്പതികളെ വേർപിരിഞ്ഞ് ഉയർന്ന സുരക്ഷാ ജയിലിലേക്ക് മാറ്റിയതിനുശേഷം തന്റെ പിതാവിന്റെ ആരോഗ്യം വഷളായതായി അവരുടെ മകൾ സാറ എൻറ്റ്വിസ്റ്റൽ പറഞ്ഞു. പോഷകാഹാര കുറവും നെഞ്ചിലെയും കണ്ണുകളിലെയും അണുബാധയും ദഹനസംബന്ധമായ പ്രശ്നങ്ങളും തന്റെ പിതാവിനെ കഠിനമായി അലട്ടുന്നുണ്ടെന്ന് അവൾ അറിയിച്ചു . തടങ്കലിൽ ആകുന്നതിന് മുൻപ് അദ്ദേഹത്തിന് ചെറിയ ഒരു സ്ട്രോക്ക് ഉണ്ടായി എന്നും എന്നാൽ അതിനുവേണ്ട ഗുളികകൾ ഒന്നും ജയിലിൽ നൽകുന്നില്ലെന്നും അവൾ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാമിയാൻ പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ അറസ്റ്റിലായത്. ദമ്പതികൾക്കൊപ്പം ഒരു അമേരിക്കൻ പൗരനെയും ഒരു അഫ്ഗാൻകാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് നേരെത്തെ അറിയിച്ചിരുന്നു .

അറസ്റ്റിലായ മൂന്ന് വിദേശ പൗരന്മാർക്കും അഫ്ഗാൻ പാസ്‌പോർട്ടും ദേശീയ ഐഡി കാർഡും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ താലിബാൻ വ്യക്തമാക്കിയിട്ടില്ല. 18 വർഷമായി ബ്രിട്ടീഷ് ദമ്പതികൾ അഫ്ഗാനിസ്ഥാനിൽ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടത്തി വരുകയായിരുന്നു. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികൾ അംഗീകരിച്ചിരുന്നു.

ആഴ്ചകളായി ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് മകൾ സാറ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വികലാംഗർ ആയവർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികൾ വെട്ടി കുറയ്ക്കാൻ സർക്കാർ നടപടി ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ഏകദേശം 600,000 ത്തിലധികം ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് മുടങ്ങും. പ്രതിമാസം ശരാശരി 675 പൗണ്ട് ആണ് ഇവർക്ക് സർക്കാർ ധനസഹായമായി ലഭിച്ചു കൊണ്ടിരുന്നത്.

കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേഴ്സണൽ ഇൻഡിപെൻഡൻ്റ് പെയ്മെന്റുകൾ മരവിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് മന്ത്രിമാർ പിന്മാറിയിരുന്നു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത പരുധി ഉയർത്തുന്നതിലൂടെ ഏകദേശം 620,000 ആളുകൾക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് നഷ്ടപ്പെടുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇങ്ങനെ വെട്ടി കുറയ്ക്കൽ നടത്തുന്ന 70 ശതമാനം കേസുകളും ദരിദ്രമായ കുടുംബങ്ങളുടേതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെട്ടി കുറയ്ക്കൽ നടപടി വികലാംഗരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും ലേബർ പാർട്ടി എംപിമാരെയും കാര്യമായി ആശങ്കയിലാക്കിയിട്ടുണ്ട്.

ക്ഷേമ പദ്ധതികൾക്കായി ചിലവഴിച്ചിരുന്ന 5 ബില്യൺ പൗണ്ട് മുതൽ 6 മില്യൺ പൗണ്ട് വരെ വെട്ടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിബന്ധനകൾ കർശനമാക്കുന്നതിലൂടെ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള പലർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പലർക്കും ജോലി ചെയ്യാനും അതിന് സാധിച്ചില്ലെങ്കിൽ മുൻ ആനുകൂല്യങ്ങൾ കൈപ്പറ്റാനുമുള്ള അവകാശം വാഗ്ദാനം ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോഷ്യൽ കെയറിലെ ഒഴിവുകൾ നികത്തുന്നതിനായി ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന വിസ പദ്ധതിയുടെ രൂപകല്പന വളരെ മോശമായിരുന്നു എന്നും അത് ഭയാനകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് വഴിവെച്ചുവെന്നും യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് പറഞ്ഞു. 2022 ഫെബ്രുവരിയിൽ ആണ് കൺസർവേറ്റീവ് സർക്കാർ കെയർ വർക്കർ വിസ റൂട്ട് അവതരിപ്പിച്ചത്. ഈ വിസ നയത്തിനെ കുറിച്ചാണ് വ്യാപകമായ പരാതികൾ ഉയർന്നുവന്നത്. ഇത്തരം വിസകൾ ശരിക്കും ചൂഷണത്തിന് കാരണമായതായി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു.

കെയർ വർക്കർ വിസകളിൽ ചൂഷണത്തിന് ഉപയോഗിച്ചതായി നേരത്തെ വ്യാപകമായ പരാതി ഉയർന്നു വന്നിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലക്ഷങ്ങൾ ആണ് കെയർ വിസയ്ക്കായി ഏജൻ്റുമാർ തട്ടിയെടുത്തത്. കെയർ വിസയിൽ യുകെയിൽ എത്തിയ പലർക്കും വാഗ്ദാനം ചെയ്ത രീതിയിൽ ജോലി ലഭിക്കാതിരുന്നത് യുകെയിലെ പ്രമുഖ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. വഞ്ചന, ദുരുപയോഗം, ചൂഷണം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 470-ലധികം കെയർ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹോം ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോറിസ് ജോൺസന്റെ മുൻ പ്രത്യേക ഉപദേഷ്ടാവായ ഇൻഡിപെൻഡൻ്റ് ആൻറി സ്ലേവറി കമ്മീഷൻ വർക്ക് വിസ നയത്തെ കുറിച്ച് ശക്തമായി പ്രതികരിച്ചത്.


2022 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ യുകെയിൽ എത്തിയ ഏകദേശം 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നിലധികം പേരും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകളാണ് നിയമിച്ചത്. സർക്കാർ തെറ്റായ ഏജൻസികൾക്ക് എതിരെ നടപടികളെടുക്കുന്നത് നല്ലതാണെങ്കിലും അതിൻറെ പേരിൽ പെരുവഴിയിലാകുന്ന തൊഴിലാളികളെ കുറിച്ച് തനിക്ക് കടുത്ത ആശങ്ക ഉണ്ട് എന്ന് ലിയോൺസ് പറഞ്ഞു. തൊഴിൽ ഉടമയുടെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തേണ്ട ബാധ്യത തൊഴിലാളികളുടേതാണ് . പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് നിയമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ഉള്ള തൊഴിലാളികളിൽ നിന്ന് നിയമനം വേണമെന്ന പുതിയ നിബന്ധന ജോലി നഷ്ടപ്പെട്ടവർക്ക് ഗുണകരമാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ വംശജയായ ചരിത്ര ഗവേഷകയോട് ഉടൻ രാജ്യം വിടാൻ യുകെ ആവശ്യപ്പെട്ടു. ഓക്സ്ഫോർഡിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ. മണികർണിക ദത്ത ആണ് കടുത്ത നടപടി നേരിട്ടിരിക്കുന്നത്. നിലവിൽ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോ. മണികർണിക ദത്ത 12 വർഷം മുമ്പാണ് യുകെയിൽ എത്തിയത്. വിചിത്രമായ കാര്യം അവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററായ ഭർത്താവ് ഡോ. സൗവിക് നഹയ്ക്ക് വിസ അനുവദിക്കുകയും ചെയ്തു.

നിലവിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ. മണികർണിക ദത്ത തൻറെ പഠനത്തിൻറെ ഭാഗമായി ആണ് ഇന്ത്യയിൽ തങ്ങിയത്. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കുറിച്ചാണ് അവർ ഗവേഷണം നടത്തുന്നത്. എന്നാൽ അനുവദനീയമായ പരുധിക്ക് അപ്പുറം അവർ യുകെയിൽ നിന്ന് വിട്ടു നിന്നു എന്നാണ് ഹോം ഓഫീസ് വിസ നിരസിച്ചു കൊണ്ട് അറിയിച്ചത്. അനിശ്ചിത കാല അവധിക്കുള്ള (IL R) അപേക്ഷയിൽ പത്ത് വർഷ കാലയളവിൽ 548 ദിവസത്തിൽ കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കരുതെന്ന ചട്ടം അവർ ലംഘിച്ചതായി ഹോം ഓഫീസ് ചൂണ്ടി കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ അവർ 691 ദിവസം യുകെയിൽ ഇല്ലായിരുന്നു. എന്നാൽ ഇത് തൻറെ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എന്ന് ഡോ. മണികർണിക ദത്ത ചൂണ്ടി കാട്ടി.

ഓക്സ്ഫോർഡ് സർവകലാശാല പോലെ പ്രശസ്തമായ കലാലയത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയായ തൻറെ കക്ഷിയുടെ ഈ യാത്രകൾ അവരുടെ പഠനത്തിൻറെ ഭാഗമായിരുന്നു എന്ന് ഡോ. മണികർണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ പറഞ്ഞു. അവർ ഈ യാത്രകൾ നടത്തിയിരുന്നില്ലെങ്കിൽ, അവർക്ക് അവരുടെ തീസിസ് പൂർത്തിയാക്കാനോ, സ്ഥാപനങ്ങളുടെ അക്കാദമിക് ആവശ്യകതകൾ നിറവേറ്റാനോ, വിസ സ്റ്റാറ്റസ് നിലനിർത്താനോ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഡോ. മണികർണിക ദത്ത റിന്യൂവിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ നിങ്ങൾ ഉടൻ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കിൽ നിങ്ങൾക്ക് 10 വർഷത്തേയ്ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും അത് കൂടാതെ മറ്റ് നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകിയത്.

ഗ്ലാസ്ഗോ സർവകലാശാലയിലെ ഇംപീരിയൽ, പോസ്റ്റ്-കൊളോണിയൽ ചരിത്രത്തിലെ സീനിയർ ലക്ചററും ഭർത്താവുമായ ഡോ. സൗവിക് നഹയോടൊപ്പം ആണ് അവർ വെല്ലിംഗിൽ താമസിക്കുന്നത് . ഞാൻ രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അവർ പ്രതികരിച്ചു. താൻ യുകെയിലെ വിവിധ സർവകലാശാലകളിൽ ജോലി ചെയ്യുന്നുവെന്നും 12 വർഷമായി ഇവിടെ താമസിക്കുന്ന ആളാണെന്നും ബിരുദാനന്തര ബിരുദം നേടാൻ ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത് എന്നും അവർ പറഞ്ഞു. ഇതുപോലൊന്ന് എനിക്ക് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹോം ഓഫീസിന്റെ നടപടിയെ കുറിച്ച് അവർ പറഞ്ഞു.

വ്യക്തിഗത കേസുകളിൽ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും നടപടി ദീർഘകാലമായി നിലനിൽക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണെന്നും ആണ് ഹോം ഓഫീസ് ഡോ. മണികർണിക ദത്തയുടെ പ്രശ്നങ്ങളിൽ പൊതുവായി പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച് എസ് ഇംഗ്ലണ്ട് നിർത്തലാക്കാനുള്ള സർക്കാർ നടപടി ഒരു തുടക്കം മാത്രമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നൽകി. അനാവശ്യ ചിലവുകൾ നിർത്തലാക്കാനും ബ്യൂറോക്രസിയെ ഒഴിവാക്കാനും കൂടുതൽ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യ സേവനത്തിലെ അനാവശ്യ ചിലവുകളും കാര്യക്ഷമതയില്ലായ്മയും ഏതൊരാൾക്കും കാണാൻ സാധിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.


എൻ എച്ച് എസിനെ ഒരു സ്വതന്ത്ര സ്ഥാപനമായി കൈകാര്യം ചെയ്യുന്നതിന് 2012 – ലാണ് എൻഎച്ച് എസ് ഇംഗ്ലണ്ട് സ്ഥാപിതമായത്. പ്രധാനമായും ആരോഗ്യ മേഖലയിലെ രാഷ്ട്രീയ ഇടപെടൽ നിർത്തലാക്കുകയായിരുന്നു എൻ എച്ച് എസ് ഇംഗ്ലണ്ട് സ്ഥാപിച്ചതിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ സർക്കാരിൻറെ ഫണ്ട് ദുരുപയോഗം ചെയ്യുന്ന ഒരു വെള്ളാനയായി എൻഎച്ച്എസ് ഇംഗ്ലണ്ട് പടർന്നു പന്തലിച്ചതായാണ് പിന്നീട് കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് നോൺ-ഗവൺമെന്റൽ ഓർഗനൈസേഷൻ ആയി ആണ് എൻഎച്ച്എസ് അറിയപ്പെടുന്നത്. സർക്കാർ ധനസഹായം ലഭിക്കുന്നതും പൊതു സേവനങ്ങൾ നൽകുന്നതും എന്നാൽ സർക്കാരിൻെറ നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനമാണ് എൻഎച്ച്എസ്. 1.3 ദശലക്ഷത്തിലധികം ആളുകളെ ജോലിക്കെടുക്കുന്നതിനാൽ എൻ എച്ച് എസ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥപനമായയാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായി ആണ് എൻഎച്ച്എസ് കണക്കാക്കപ്പെടുന്നത്. യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് എൻഎച്ച്എസിന്റെ പ്രാഥമിക ദൗത്യം . ഈ വട വൃക്ഷത്തിൽ ഭരണം കൈയ്യാളുന്ന നേതൃനിരയെയാണ് ഒറ്റയടിക്ക് ലേബർ സർക്കാർ വെട്ടി നിരത്തിയത്. ഇതിലൂടെ ഒരു സ്വതന്ത്ര സ്ഥാപനമെന്നായി പ്രവർത്തിച്ചു വന്നിരുന്ന എൻഎച്ച്എസ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.


പുതിയ നടപടികളുടെ ഭാഗമായി നഷ്ടപ്പെടുന്ന പോസ്റ്റുകളുടെ എണ്ണം 20,000 ത്തിനും 30.000 ത്തിനും ഇടയിൽ ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും പ്രവർത്തിച്ചിരുന്ന 10000 പേരുടെ ജോലി പോകും എന്നത് കഴിഞ്ഞ ദിവസം തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ 42 ഇൻ്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ സി ബി) പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ റോളുകൾ ഒഴിവാക്കപ്പെടും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വർഷാവസാനത്തോടെ അവരുടെ നടത്തിപ്പ് ചിലവ് 50 ശതമാനം കുറയ്ക്കാനാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായ സർ ജിം മക്കി ഐസിബികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഐസിബികളിൽ 25,000 പേർ ജോലി ചെയ്യുന്നു. ഇതിൽ പകുതി പേരുടെയും ജോലി നഷ്ടമാകും 12,500 പോസ്റ്റുകൾ എങ്കിലും ഇല്ലാതാകുമെന്ന് മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, എച്ച്ആർ, ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോടും മക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ജോലി നഷ്‌ടപ്പെടാൻ കാരണമാകും. ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഒട്ടേറെ അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മോശം ശമ്പളം, വിദ്യാർഥികളുടെ മോശം പെരുമാറ്റം, തൊഴിലിനോടുള്ള താല്പര്യമില്ലായ്മ എന്നീ കാരണങ്ങൾ ആണ് പ്രധാനമായും അധ്യാപകർ ഈ ജോലികളിൽ നിന്ന് മാറി നിൽക്കാനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസർച്ച് (NFER) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആയിരം അധ്യാപക തസ്തികകളിൽ ആറിലധികം നികത്തപ്പെടാതെ കിടക്കുകയാണ്.


പുതിയ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പുതിയ 6500 അധിക അധ്യാപകരെ നിയമിക്കാനുള്ള ലേബർ സർക്കാരിൻറെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാൻ പറ്റുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇംഗ്ലണ്ടിലെ സ്കൂളുകളിലെ അധ്യാപക നിയമനത്തിനും ജോലിയിൽ അവരെ നിലനിർത്താനും അപകടകരമായ അവസ്ഥയില്ലാതാക്കാനും കടുത്ത നടപടികൾ വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത് . നിലവിലെ സാഹചര്യം വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് NFER-ന്റെ സ്കൂൾ വർക്ക്ഫോഴ്‌സ് വിദഗ്ദ്ധനും റിപ്പോർട്ടിന്റെ സഹ-രചയിതാവുമായ ജാക്ക് വർത്ത് പറഞ്ഞു. അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത് കൂടുതൽ കഴിവുള്ളവരെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ അധ്യാപക ജോലി കടുത്ത വെല്ലുവിളി നിറഞ്ഞതാക്കി എന്ന അഭിപ്രായവും ശക്തമാണ്. വിദ്യാർത്ഥികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകളെ പിൻതുണയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് സർക്കാർ പിൻതുണ നൽകണമെന്ന ആവശ്യം ശക്തമാണ്. സ്കൂൾ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങൾ കലാലയങ്ങളുടെ സാമൂഹിക അന്തരീക്ഷത്തെ ബാധിക്കും എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മികച്ച അധ്യാപകരെ നമ്മുടെ ക്ലാസ് മുറികളിൽ നിയമിക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവങ്ങളിൽ കടുത്ത ദുരൂഹത ഉണ്ടെന്ന ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തി.

സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.

ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved