Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുക്രെയ്‌നെതിരെ പ്രയോഗിക്കാൻ ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമായി റഷ്യ ഇറാനുമായി ചേർന്ന് ആണവ സാങ്കേതികവിദ്യ പങ്കിട്ടിരിക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടനും യുഎസും. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. ആണവായുധത്തിന് ആവശ്യമായ യുറേനിയം ഇറാൻ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ടെഹ്‌റാൻ മോസ്കോയിലേക്ക് മിസൈലുകൾ വിതരണം ചെയ്യുന്നതിന് പകരമായി റഷ്യ ഇറാനുമായി ആണവ, ബഹിരാകാശ സംബന്ധിയായ സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന മുന്നറിയിപ്പ് യുകെയിലെ ഡേവിഡ് ലാമിയുമായി ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. വർദ്ധിച്ചുവരുന്ന ഈ സഹകരണം ആഗോള അരക്ഷിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് വർദ്ധിപ്പിക്കും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയും ഇറാൻ യുറേനിയത്തിൻ്റെ ശേഖരം വിപുലീകരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ നാല് അണുബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമായ അളവിലുള്ള യുറേനിയം ഇറാൻെറ പക്കലുണ്ട്.

ബോംബ് നിർമ്മിക്കാനുള്ള ഇറാൻ്റെ സാങ്കേതിക കഴിവിൻ്റെ നിലവാരം ഇതുവരെയും വ്യക്തമല്ലെങ്കിലും റഷ്യയുടെ സഹായം ഇറാനെ നല്ല രീതിയിൽ സഹായം ചെയ്യും. യുഎസുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉണ്ടാക്കിയ കരാർ പ്രകാരം ഉപരോധം ഒഴിവാക്കുന്നതിന് പകരമായി ഇറാൻ ആണവായുധ പദ്ധതി നിർത്താൻ 2015 ൽ സമ്മതിച്ചിരുന്നു. എന്നാൽ, 2018ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കരാർ ഉപേക്ഷിച്ചു. ഇതിന് മറുപടിയായി ഇറാൻ തങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന യുറേനിയം ശേഖരത്തിൻ്റെ പരിധി ലംഘിക്കാൻ തുടങ്ങുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സ്കൂൾ അക്കാദമി ട്രസ്റ്റുകളിലൊന്നായ ഓർമിസ്റ്റൺ അക്കാദമി. 42 സ്റ്റേറ്റ് സ്കൂളുകളിലായി 35,000 വിദ്യാർത്ഥികൾ ഓർമിസ്റ്റൺ അക്കാദമിയിൽ പഠിക്കുന്നുണ്ട്. അധ്യാപനം, പഠനം, കുട്ടികളുടെ പെരുമാറ്റം, അവരുടെ മാനസികാരോഗ്യം എന്നിവയെ മൊബൈൽ ഫോണുകൾ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പുതിയ നിരോധനം ഏർപ്പെടുത്താൻ പോകുന്നത്. മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുറപ്പെടുവിച്ച വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള മുൻകൂർ മാർഗ്ഗനിർദ്ദേശ പ്രകാരം ക്ലാസ് മുറിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറയുന്നുണ്ട്.

ചെഷയർ മുതൽ ഐൽ ഓഫ് വൈറ്റ് വരെയുള്ള ആറ് പ്രൈമറി സ്‌കൂളുകളും 32 സെക്കൻഡറി സ്‌കൂളുകളും ഉൾപ്പെടെ ഓർമിസ്റ്റൺ അക്കാദമിസ് ട്രസ്റ്റ് അതിൻ്റെ എല്ലാ സ്കൂളുകളിലും ഫോൺ നിരോധനം നടപ്പിലാക്കും. എട്ട് സെക്കൻഡറി സ്കൂളുകൾ ഇത് നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. പുതിയ നിയമത്തിന് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ട്രസ്റ്റിൻ്റെ പ്രൈമറി, സ്പെഷ്യൽ നീഡ്‌സ് ആൻഡ് ആൾട്ടർനേറ്റീവ് പ്രൊവിഷൻ സ്കൂളുകളിൽ ഇതിനോടകം തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ട്രസ്റ്റിൻെറ കീഴിലുള്ള ഓരോ സ്‌കൂളും അവരുടേതായ രീതിയിൽ ആയിരിക്കും നിരോധനം ഏർപ്പെടുത്തുക.

മൾട്ടി-അക്കാദമി ട്രസ്റ്റായ ലിഫ്റ്റ് സ്കൂൾസ്, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ട്രസ്റ്റിൻെറ കീഴിലുള്ള 57 സ്ഥാപനങ്ങളിലും സ്മാർട്ട്ഫോണുകൾ നിരോധിച്ചു. ജൂനിയർ വിദ്യാർത്ഥികൾക്ക് ഈ വർഷം ഫോണുകൾ പൂർണമായും നിരോധിച്ചതായി ബിർക്കൻഹെഡ് ഹൈസ്കൂൾ അക്കാദമി പ്രിൻസിപ്പൽ റെബേക്ക മഹോണി വ്യക്തമാക്കി. ഏഴ് വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുകയും അനുചിതമായ ഉള്ളടക്കങ്ങൾ കാണുകയും ചെയ്യുന്നതായി ഒരു സർവേ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈദരാബാദിൽ തൻെറ പൂർവികരോടൊപ്പം സംസ്‌കരിക്കാൻ ആഗ്രഹിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) പുറപ്പെടുവിക്കുന്നത് നിഷേധിച്ചിരുന്നു. മരണസമയത്ത് മരിച്ചയാൾക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഇല്ലെന്ന് പറഞ്ഞാണ് ഹൈക്കമ്മീഷൻ ഇത് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചയാൾ ഇന്ത്യൻ വംശജൻ ആണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സഞ്ജീവ് നരുല എൻഒസി നൽകാൻ നിർദേശിക്കുകയായിരുന്നു.

ഇന്ത്യൻ പൗരനായ ഹർജിക്കാരൻ മരിച്ചയാൾ ഇന്ത്യൻ വംശജൻ ആയിരുന്നെന്നും ഇന്ത്യൻ പാസ്‌പോർട്ട് യഥാർത്ഥത്തിൽ കൈവശം വെച്ചിരുന്നുവെന്നും തെളിയിച്ചു. വ്യത്യസ്‌ത ഇന്ത്യൻ ഹൈക്കമ്മീഷനുകൾ പിന്തുടരുന്ന നിയമങ്ങളിലെ “വൈരുദ്ധ്യം” ഡൽഹി ഹൈക്കോടതി ചൂണ്ടി കാണിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻെറ നിയമം അനുസരിച്ച് മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഒ.സി.ഐ കാർഡ് ആവശ്യമാണ്. മറ്റ് പല രാജ്യങ്ങളിലും ഇത്തരം കർശന നിയമങ്ങൾ ഇല്ല. ഈ പൊരുത്തക്കേട് ഏകപക്ഷീയമാണ് എന്ന് വിമർശിച്ച കോടതി, നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണെന്ന് ഇതെന്ന് കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒസിഐ കാർഡ് ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്‌ത ഹൈക്കോടതി ഇത് മരിച്ചയാളുടെ കുടുംബപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ബഹുമാനിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായി കുറ്റപ്പെടുത്തി. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങൾ യുകെയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കമ്മീഷനോട് നിർദ്ദേശിച്ചുകൊണ്ടുള്ള മന്റാമസ് കോടതി പുറപ്പെടുവിച്ചു. മൃതശരീരങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് ഒസിഐ കാർഡ് പോലുള്ള പ്രത്യേക തിരിച്ചറിയൽ രേഖകളെ ആശ്രയിക്കരുതെന്നും ഹർജിക്കാരൻ വാദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല പ്രതിഷേധത്തിൽ വംശീയ അധിക്ഷേപം നിറഞ്ഞ പ്ലക്കാർഡുകൾ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട 37 കാരിയായ അധ്യാപിക മരീഹ ഹുസൈൻ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി. പ്ലക്കാർഡിൽ അന്ന് പ്രധാനമന്ത്രി ആയിരുന്ന ഋഷി സുനകിൻെറയും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻറെയും മുഖങ്ങൾ തേങ്ങയുടെ ഉള്ളിൽ വ്യക്തമായി കാണാമായിരുന്നു.

എന്നാൽ ഇത് വംശീയ അധിക്ഷേപം അല്ലെന്നും ആക്ഷേപഹാസ്യവും നർമ്മവുമുള്ളതാണെന്നും ഹുസൈൻ്റെ വക്കീൽ വാദിച്ചു. 2023 നവംബറിൽ നടന്ന സംഭവത്തിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വിധി പ്രസ്താവിച്ചു. അതേസമയം “തേങ്ങാ” ഒരാൾ പുറമേ ഇരുണ്ട നിറമാണെങ്കിലും ഉള്ളിൽ വെളുത്ത ചിന്താഗതിയാണ് എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ഒന്നാണെന്ന് പ്രോസിക്യൂട്ടർ ജോനാഥൻ ബ്രയാൻ വാദിച്ചു. ഋഷി സുനകിനെയും സുല്ല ബ്രാവർമാനെയും ചിത്രീകരിച്ചുള്ള പ്ലക്കാർഡിൽ, മരീഹ ഹുസൈൻ കേവലം രാഷ്ട്രീയ പ്രതിഷേധത്തിൽ നിന്ന് വംശീയ അധിക്ഷേപത്തിലേക്കുള്ള അതിരുകൾ കടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഈ കേസ് എന്നും മരീഹ ഹുസൈൻ്റെ പ്രതിഭാഗം വിമർശിച്ചു. ദുർബല വിഭാഗങ്ങളോടും ന്യൂനപക്ഷ വിഭാഗങ്ങളോടും വിദ്വേഷം കാണിക്കുന്ന നയങ്ങൾക്ക് ആഭ്യന്തര സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങളുടെ പ്രതികരണമാണ് തൻ്റെ പ്ലക്കാർഡെന്ന് തയ്യാറാക്കിയ പ്രസ്താവനയിൽ മരീഹ വിശദീകരിച്ചു. പ്ലക്കാർഡിൻ്റെ മറുവശത്ത് മുൻ ആഭ്യന്തര സെക്രട്ടറിയെ “ക്രൂല്ല ബ്രാവർമാൻ” എന്ന് ചിത്രീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഉപയോക്താക്കളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉപയോഗിച്ച് തങ്ങളുടെ AI – യെ പരിശീലിപ്പിക്കാൻ ഒരുങ്ങി മെറ്റാ. യുകെയുടെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസുമായി (ഐസിഒ) നടത്തിയ കൂടികാഴ്ചകൾക്ക് ശേഷം ഇതിന് വേണ്ട മാറ്റങ്ങൾ നടത്തിയെന്നാണ് മെറ്റാ അവകാശപ്പെടുന്നത്. പദ്ധതിക്ക് ഐസിഒ ഔപചാരികമായി അംഗീകാരം നൽകിയിട്ടില്ല. നിലവിൽ ഔദ്യോഗിക വൃത്തങ്ങൾ മെറ്റായുടെ പ്രവർത്തികൾ നിരീക്ഷിച്ച് വരികയാണ്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും.

 

അതേസമയം ഉപയോക്താക്കളെ ടെസ്റ്റ് കേസസ് ആക്കിയെന്ന് ആരോപിച്ചുകൊണ്ട് ഓപ്പൺ റൈറ്റ്‌സ് ഗ്രൂപ്പ് (ORG) രംഗത്ത് വന്നു. യൂറോപ്പിൽ ഈ നീക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം യുകെയിൽ ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. പൊതുവായി പങ്കിട്ട പോസ്റ്റുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ എടുക്കുക. എന്നാൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളിൽ നിന്നുള്ള സ്വകാര്യ സന്ദേശങ്ങളും ഉള്ളടക്കവും ഒഴിവാക്കും.

AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് സുതാര്യമായിരിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ഐസിഒയുടെ റെഗുലേറ്ററി റിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ ആൽമണ്ട് പറഞ്ഞു. മെറ്റയുടെ പ്ലാനുകൾക്ക് ഐസിഒ റെഗുലേറ്ററി അംഗീകാരം നൽകിയിട്ടില്ലെന്നും സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മെറ്റയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിൽ മരിച്ച മലയാളി ദമ്പതികൾക്ക് ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. അനിൽ ചെറിയാൻ – സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് സെപ്റ്റംബർ 14 ന്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും പിന്നാലെ റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ഓഗസ്റ്റ് 18 നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് അനിലും സോണിയയും. ഒടുവിൽ മരണത്തിലും ഇവർ ഒന്നിച്ചപ്പോൾ തനിച്ചായിരിക്കുകയാണ് രണ്ടു കുഞ്ഞുങ്ങൾ. സംസ്‌കാര ശുശ്രൂഷകളുടെ ചടങ്ങിൻെറ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.

ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുന്നത്;

Church – Our Lady Of Mount Carmel R C Church
Beoley Rd W, Redditch B98 8LT, United Kingdom
map: https://maps.app.goo.gl/sRXwAaTv9UBQXYvx7
Burial Service – Borough Of Redditch Cemeteries & Crematorium
Bordesley La, Redditch B97 6RR, United Kingdom
map:https://maps.app.goo.gl/2VzCrJRfHNwVF7Vx7

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റദ്ദാക്കി റഷ്യ. റഷ്യയുടെ സുരക്ഷാ സേവനമായ എഫ്എസ്ബി തങ്ങളുടെ പക്കൽ യുകെയ്‌ക്കെതിരെയുള്ള രേഖകൾ ഉണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു കൊണ്ട് യുകെ വിദേശകാര്യ ഓഫീസ് ഇത് തള്ളിക്കളഞ്ഞു. യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് റഷ്യ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം യുക്രെയിനുമായി ബന്ധപ്പെട്ട ചർച്ചകൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ചർച്ച ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

റഷ്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താൻ നാറ്റോ രാജ്യങ്ങൾ ഉക്രെയ്നെ അനുവദിച്ചാൽ ഇത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇത് യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമാകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യത്തിൽ റഷ്യ ഇവർക്കെതിരെ നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായി നടത്തിയ നിലപാടാണ് ഇതെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റഷ്യ റദ്ദാക്കിയതിന് കാരണമായി യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞത്.

2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം ഇത്തരം പുറത്താക്കലുകൾ വർദ്ധിച്ചു വരികയാണ്. ചാരവൃത്തി ആരോപിച്ച് ലണ്ടനിൽ നിന്ന് ഒരു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനെ തുടർന്ന് ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗിൽ റഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അടുത്തിടെ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഉക്രെയ്‌നിന് 600 മില്യൺ പൗണ്ട് സഹായം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് സംഘടിപ്പിക്കുന്ന ഷെഫ് 2024 മത്സരത്തിന്റെ അവസാന റൗണ്ടിൽ സസെക്സിൽ നിന്നുള്ള മലയാളിയായ സെൽജൻ അർഹത നേടി. സെൽജനും കൂട്ടത്തിൽ അവിനാഷുമാണ് ഒക്ടോബർ 14-ാം തീയതി ആരംഭിക്കുന്ന അവസാന റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിലെ എൻഎച്ച്എസ്സിന്റെ ഷെഫുമാർ മാറ്റുരയ്ക്കുന്ന മത്സരത്തിൽ 8 ടീമുകളാണ് അവസാന റൗണ്ടിൽ എത്തിച്ചേർന്നത്. സെമിഫൈനലിൽ സെൽജനും അവിനാഷും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ചിചെസ്റ്റർ & വർത്തിംഗ് കേറ്ററിംഗ് മേധാവി ടോണി ഷിയ പറഞ്ഞു.


ആരോഗ്യകരമായ ഭക്ഷണവും പാചക മികവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എൻഎച്ച്എസ് വർഷംതോറും നടത്തുന്ന ഷെഫ് മത്സരങ്ങൾ. വിവിധ എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിന്നുള്ള ഷെഫുകൾക്ക് അവരുടെ കഴിവും സർഗാത്മകതയും പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാണ് ഈ മത്സരങ്ങൾ. രുചികരമായ ഭക്ഷണം ഒരുക്കുന്നതിനൊപ്പം കർശനമായ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും പോഷക സമൃദ്ധവും ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കുക എന്നതാണ് ഷെഫ് മത്സരത്തിൽ പങ്കെടുക്കുമ്പോൾ നേരിട്ട വെല്ലുവിളിയെന്ന് സെൽജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

സെൽജിൻ കഴിഞ്ഞ 12 വർഷമായി വെസ്റ്റ് സസെക്സിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഷെഫായി ജോലി ചെയ്യുകയാണ്. ഭാര്യ ലിൻസി സെൽജൻ എൻഎച്ച്എസ് സസെക്സിൽ മെന്റൽ ഹെൽത്ത് നേഴ്സ് ആയി ആണ് സേവനം അനുഷ്ഠിക്കുന്നത്. സെൽജൻ ലിൻസി ദമ്പതികളുടെ മകൻ റോബ്‌സൺ സെൻ്റ് ഓസ്‌കാർ റൊമാരോ കാത്തലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസ്സിലും മകൾ റോസന്ന ഇംഗ്ലീഷ് മാർട്ടിസ് സ്കൂളിൽ അഞ്ചാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. 14 വർഷം മുമ്പ് യുകെയിൽ എത്തിയ സെൽജിന്റെ സ്വദേശം വൈക്കത്തിനടുത്തുള്ള കുടവച്ചൂർ ആണ് . മണ്ണത്തലയിൽ എം ജെ ദേവസ്യയുടെയും ഫിലോമിനയുടെയും മകനായ സെൽജിൻ്റെ സഹോദരൻ അലക്സും ഭാര്യ ബിന്ദുവും വെസ്‌റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ ആണ് താമസിക്കുന്നത്. സെൽജൻ്റെ ഏക സഹോദരി സെൽമയുടെ രണ്ടു മക്കളും യുകെയിൽ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാത്രി 9 മണിക്ക് മുൻപ് ജങ്ക് ഫുഡ് പരസ്യങ്ങൾ ടെലിവിഷനിൽ കാണിക്കുന്നത് നിരോധിക്കാനുള്ള നടപടി 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ സ്ഥിരീകരിച്ചിരിക്കുകയാണ്. കുട്ടികൾക്കിടയിലെ അമിതവണ്ണത്തെ നേരിടുന്നതിനാണ് ഇത്തരത്തിലൊരു നടപടി. കൂടാതെ, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ പൂർണമായും നിരോധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ആൻഡ്രൂ ഗ്വിൻ വ്യാഴാഴ്ച കോമൺസിൽ വ്യക്തമാക്കി. സർക്കാർ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും കാലതാമസം ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഈ തീരുമാനം നടപ്പിലാക്കുമെന്നത്. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്ത് (ആർ എസ് പി എച്ച് ) നിരോധനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയാണ് കുട്ടിക്കാലത്തെ പോഷണമെന്നും, അതിനാൽ ഈ നടപടി സ്വാഗതാർഹമാണെന്നും ആർ എസ് പി എച്ചിലെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്സ് മേധാവി സൈമൺ ഡിക്സൺ ബിബിസി ന്യൂസിനോട് പറഞ്ഞു.

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കുട്ടികളും പ്രൈമറി സ്കൂൾ തുടങ്ങുമ്പോഴേക്കും അമിതഭാരമുള്ളവരോ പൊണ്ണത്തടിയോടെ ജീവിക്കുന്നവരോ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡ് പരസ്യങ്ങൾ കാണുന്തോറും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യത ഏറുകയാണ്. അതിനാലാണ് രാത്രി 9 മണിക്ക് മുൻപ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ടെലിവിഷനിൽ നിന്ന് ഒഴിവാക്കുന്നത്. 2023 ജനുവരി മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുൻ കൺസർവേറ്റീവ് ഗവൺമെന്റ് അറിയിച്ചിരുന്നു. എന്നാൽ ആ തീരുമാനം നടപ്പിലാകാതെ പോയി. പുതിയ തീരുമാനം ഗവൺമെന്റിന്റെ ശക്തമായ നടപടിയെയാണ് സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലോകമെമ്പാടുമുള്ള ഡോക്ടർമാരെ അമ്പരപ്പിച്ച പ്രതിഭാസമാണ് ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കുടൽ അർബുദ കേസുകൾ. സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഈ രോഗം, കഴിഞ്ഞ 30 വർഷത്തിനിടയിൽ 20 മുതൽ 40 വയസ്സു വരെയുള്ളവരിൽ 50% വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും, വിവിധ റിസർച്ചുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലോകത്തിലെ തന്നെ പ്രശസ്തരായ രണ്ട് ക്യാൻസർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സൂചനകൾ ആശങ്കാജനകമാണ്. ഹെൽത്ത്‌ ഫൗണ്ടേഷനു നൽകിയ അഭിമുഖത്തിൽ യുകെയിലെ ക്യാൻസർ റിസർച്ച് ചീഫ് ക്ലിനിഷ്യൻ ഡോ. ചാൾസ് സ്വാൻടൺ, കുട്ടിക്കാലത്ത് പലരിലും കണ്ടെത്തുന്ന ഇ കൊളൈ ബാക്ടീരിയയുടെ ചില പ്രത്യേക തരങ്ങൾ ക്യാൻസർ ബാധയുടെ തുടക്കങ്ങൾക്ക് കാരണമാകുന്നുവെന്ന് വ്യക്തമാക്കി. മറ്റൊരു ക്യാൻസർ സ്പെഷ്യലിസ്റ്റ് ആയ യുഎസിലെ ഡാന ഫാർബർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ യംഗ് ഓൺസെറ്റ് കൊളോറെക്റ്റൽ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ. കിമ്മി എൻജിയും ഇതേ അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. നിരവധി കുട്ടികളിലാണ് കോളോ – റക്റ്റൽ ക്യാൻസർ താൻ കണ്ടെത്തിയിരിക്കുന്നത് എന്ന് അവർ വ്യക്തമാക്കി. ജീവിതത്തിൽ കുട്ടിക്കാലത്ത് തന്നെ ഇ കൊളൈ ബാധ ഇത്തരത്തിൽ ക്യാൻസർ രോഗ തുടക്കത്തിന് കാരണമാകുന്നുവെന്ന് അവർ വ്യക്തമാക്കി.


കുടൽ അർബുദം മാത്രമല്ല, ചെറുപ്പക്കാർക്കിടയിൽ തൈറോയ്ഡ് ക്യാൻസറും കിഡ്നി ക്യാൻസറും വർദ്ധിച്ചു വരുന്നതായും അവർ പറഞ്ഞു. വിദഗ്‌ധർ ഇത്തരത്തിൽ ചൂണ്ടിക്കാണിച്ച ഇ.കൊളൈയുടെ തരം പികെഎസ് പോസിറ്റീവ് ഇ.കൊളൈ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്‌ട്രെയിനാണ്. ഇത് എത്തരത്തിലാണ് വികസിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്ക് വലിയ ധാരണയില്ല. എന്നാൽ 2022 – ൽ നടന്ന പഠനത്തിൽ വൻകുടൽ ക്യാൻസറിലും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമത്തിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വൻകുടലിലെ സെല്ലുകളെ നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ടോക്സിക് പദാർത്ഥങ്ങൾ പുറപ്പെടുവിക്കുവാൻ ഈ ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുകവലി, അമിതവണ്ണം, ജങ്ക് ഫുഡ് പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാമാണ് സാധാരണയായി ക്യാൻസർ രോഗത്തിന് കാരണമായി പ്രതിപാദിക്കപ്പെടുന്നത്. തൻ്റെ അനുഭവത്തിൽ തൻ്റെ രോഗികളിൽ പലരും ചെറുപ്പമാണെന്നും അമിതവണ്ണമുള്ളവരല്ലെന്നും ഡോ എൻജി അവകാശപ്പെടുന്നു. ആരോഗ്യപരമായ ജീവിതം നയിക്കുന്ന പലരിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ബാക്ടീരിയയുടെ സാന്നിധ്യം രോഗ തുടക്കത്തിന് കാരണമാകുന്നു എന്ന അഭിപ്രായം ശക്തമായി പരിഗണിക്കപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved