Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രണ്ടു കുട്ടികളുടെ അമ്മയും നാൽപത്തിയഞ്ചുകാരിയുമായ ക്ലെയർ ഹണിവുഡിന്റെ ദുരിത ജീവിതം നമ്മെ ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അത്യന്തം മാരകമായ പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനയെ കേവലം സാധാരണമായ ഐ ബി എസ് ലക്ഷണമായി തെറ്റിദ്ധരിച്ചത് മൂലം രോഗ നിർണ്ണയം അവസാനഘട്ടത്തിലാണ് നടത്തപ്പെട്ടത്. ഇനി 18 മാസം മാത്രം ആയുസാണ് ഡോക്ടർമാർ അവൾക്ക് വിധി എഴുതിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന ആഴ്ചകളോളം വയറുവേദന ക്ലെയറിനു അനുഭവപ്പെട്ടിരുന്നു. പക്ഷേ വളരെക്കാലമായി തന്നെ അലട്ടിയിരുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) മൂലമാണ് ഇതെന്ന് അവൾ കരുതി.

ഡോക്ടർമാർ പരിശോധന നടത്തിയെങ്കിലും രോഗനിർണ്ണയം നടത്താതെ അവൾ തിരിച്ചയക്കപ്പെടുകയായിരുന്നു. എന്നാൽ വേദന വീണ്ടും കഠിനമാവുകയും, ചർമ്മത്തിലും കണ്ണുകളിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരുന്നു ഇത്. വീണ്ടും ഒരു ആശുപത്രി സന്ദർശനത്തിനും കൂടുതൽ പരിശോധനകൾക്കും ശേഷമാണ് ഡോക്ടർമാർ അവർക്ക് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന് അറിയിച്ചത്.

കീമോതെറാപ്പിയുടെ ഒരു കോഴ്സ് ക്യാൻസറിന്റെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കുമെങ്കിലും, അവളുടെ ആയുസ്സ് ഒന്നര വർഷത്തിൽ കൂടുതൽ നീട്ടാൻ ഇത് ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. യുകെയിൽ ഓരോ വർഷവും ഏകദേശം 10,800 പുതിയ പാൻക്രിയാറ്റിക് ക്യാൻസർ കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ക്യാൻസറുകളിൽ തന്നെ ഏറ്റവും മാരകമായ ഒന്നാണ്. നടത്തി മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ ഇത് മൂലം മരണമടയുന്നു. വയറുവേദന, നടുവേദന, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ, ദഹനക്കേട്, വിശപ്പില്ലായ്മ, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നിരുന്നാലും പലപ്പോഴും ഈ ലക്ഷണങ്ങൾ ഐ ബി എസ് പോലുള്ള മറ്റ് സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചവരിൽ 80 ശതമാനം പേർക്കും രോഗം പടർന്നതിനു ശേഷമാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ചാരിറ്റി വ്യക്തമാക്കി. ക്ലെയറിന്റെ ഈ വെളിപ്പെടുത്തൽ നമുക്കെല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. രോഗലക്ഷണങ്ങളെ തള്ളിക്കളയാതെ കൃത്യമായ സമയത്ത് രോഗം നിർണ്ണയവും ചികിത്സയും നേടേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിർമ്മാണ, സേവന മേഖലകളിലെ മുന്നേറ്റത്തിന് പിന്നാലെ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി വളർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിനും ഡിസംബറിനുമിടയിൽ സമ്പദ്‌വ്യവസ്ഥയിൽ 0.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പബ്ബുകളും ബാറുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങളിലും വളർച്ച ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ അനുസരിച്ച് 2023 നേക്കാൾ ഈ വർഷത്തെ ജീവിത നിലവാരം കുറവായിരുന്നു. ഏപ്രിലിൽ നികുതി വർധന പ്രാബല്യത്തിൽ വരുന്നതോടെ സാമ്പത്തിക വളർച്ച കുറച്ചുകാലത്തേയ്ക്ക് മന്ദഗതിയിലാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ദേശീയ ഇൻഷുറൻസിൽ കൂടുതൽ പണം നൽകുന്നത്, മിനിമം വേതനം വർധിക്കുന്നതിന് കാരണമാകും, ഇത് ബിസിനസ് നിരക്കുകൾ കുറയ്ക്കുകയും ചെയ്യും.ഇങ്ങനെ ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ശേഷിയെ ബാധിക്കുമെന്ന അഭിപ്രായവും മുന്നോട്ട് വരുന്നുണ്ട്. ശമ്പള വർദ്ധനവ് നൽകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിൽ നിന്നുള്ള സഹായങ്ങൾ തൊഴിലുടമകൾ പ്രതീക്ഷിക്കുന്നുണ്ട്. ബിസിനസുകൾക്കുള്ള ചെലവ് വർദ്ധിക്കുന്നത് നിയമനം, ലാഭം, നിക്ഷേപം എന്നിവ കുറയ്ക്കുകയും ഉയർന്ന വിലയിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണിത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച പലിശനിരക്ക് 4.5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച യുഎസ് ട്രേഡ് താരിഫുകൾ സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ യുകെ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഡെയ്ൽസ് പറഞ്ഞു. അടുത്ത ആറ് മാസ കാലയളവിൽ സമ്പദ്‌വ്യവസ്ഥ ഗണ്യമായി വളരാൻ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലമാണ് കോട്ടയം പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യ തിരുവിതാംകൂർ. യുകെയിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ ജോലിചെയ്യുന്ന പ്രവാസി മലയാളികളുടെ വീടിനടുത്തുള്ള എയർപോർട്ട് എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ശബരി എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.

നിലവിൽ കൊച്ചി അല്ലെങ്കിൽ തിരുവനന്തപുരം എയർപോർട്ടുകളാണ് മധ്യ തിരുവതാംകൂറിലെ പ്രവാസികൾ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഈ എയർപോർട്ടിൽ എത്താൻ 3 മുതൽ ചിലപ്പോൾ 4 മണിക്കൂറിലധികമാകുന്ന യാത്രാദുരിതം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് എയർപോർട്ടിൽ എത്താനാകാതെ യാത്ര മുടങ്ങിയ അവസരങ്ങൾ നിരവധിയാണ്.പെരുമ്പാവൂരിനും കൊച്ചി എയർപോർട്ടിനും ഇടയിലുള്ള കാലടി പാലം കൊച്ചി എയർപോർട്ടിനെ ആശ്രയിക്കുന്ന മധ്യതിരുവിതാംകൂറുകാരുടെ പേടിസ്വപ്നമാണ്.

രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗ്രീൻഫീൽഡ് വിമാനത്താവള നയം (ജി എഫ് എ) 2008 – ലാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. ഇതിൻറെ ഭാഗമായി രാജ്യത്ത് ഉടനീളം 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയതായി 9 വിമാനത്താവളങ്ങൾക്ക് കൂടിയാണ് സൈറ്റ് ക്ലിയറൻസ് കൊടുത്തത്. രാജസ്ഥാനിലെ അൽവാർ, മധ്യപ്രദേശിലെ സിങ്‌ഗ്രൗളി, ഹിമാചൽ പ്രദേശിലെ മാണ്ഡി, കേരളത്തിലെ കോട്ടയം, ഒഡീഷയിലെ പുരി, അസമിലെ ഡോലൂ, തമിഴ്‌നാട്ടിലെ പരന്തൂർ, രാജസ്ഥാനിലെ കോട്ട, കർണാടകയിലെ റായ്ച്ചൂർ എന്നിവയാണ് പുതിയതായി സൈറ്റ് ക്ലിയറൻസ് ലഭിച്ച വിമാനത്താവളങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സ്വപ്നഭൂമിയാണ് യുകെ. നേഴ്സ് ആയി ജോലി കിട്ടാത്ത നിരവധി പേരാണ് യുകെയിൽ എത്താനായി കെയർ മേഖലയിൽ ജോലി ചെയ്യുന്നത് . കേരളത്തിൽ നിന്ന് വിദ്യാർത്ഥി വിസയിൽ എത്തുന്ന പലരും പെർമനന്റ് റസിഡൻസ് ലഭിക്കാനായി ആശ്രയിക്കുന്നത് കെയർ മേഖലയിലെ ജോലിയാണ്.


ഹോം ഓഫീസ് അടുത്തിടെയായി സ്വീകരിച്ചു വരുന്ന നടപടികൾ യുകെയിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കെയർ മേഖലയിൽ മാത്രമല്ല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും അടുത്തിടെ വ്യാപകമായി നടക്കുന്ന പരിശോധനകളിൽ നിരവധി മലയാളികളും നടപടി നേരിട്ടതായാണ് അറിയാൻ സാധിച്ചത്. ഹോം ഓഫീസ് തൊഴിലുടമകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചതിനെ തുടർന്ന് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ആയിരക്കണക്കിന് മൈഗ്രന്റ് കെയർ തൊഴിലാളികളാണ് യുകെയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇങ്ങനെ ഭീഷണി നേരിടുന്നവരിൽ 50 ലക്ഷത്തിലധികം പണം മുടക്കി യുകെയിൽ പഠനത്തിനായി എത്തി സ്റ്റേ ബാക്ക് പീരിയഡിന്റെ കാലാവധി കഴിഞ്ഞ വിദ്യാർഥികളും ഉൾപ്പെടുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.


ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി കെയർ വിസയിൽ യുകെയിലെത്തിയ നിരവധി മലയാളികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. തൊഴിൽ ഉടമയ്ക്കെതിരെ എടുക്കുന്ന നടപടിയുടെ പേരിൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്ന അവസ്ഥയും നിലവിലുണ്ട്. അനധികൃതമായി യുകെയിൽ താമസിക്കുന്ന അഭയാർത്ഥികൾക്ക് ഇനി അഭയം നൽകില്ലെന്ന നിയമം കഴിഞ്ഞ ദിവസം യുകെ പാർലമെൻറിൽ പാസാക്കിയിരുന്നു. അനധികൃതമായി എത്തിയവരെ തിരിച്ചയക്കുന്ന നടപടിയോടെ സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകാതിരിക്കുക, ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പറഞ്ഞു. കർശന നടപടികൾ ഒട്ടേറെ മലയാളികളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മൂന്ന് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ട നോട്ടിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിന് 1.6 മില്യൺ പൗണ്ട് പിഴ ചുമത്തിയിരിക്കുകയാണ്. അഡെൽ ഒ സള്ളിവൻ, കഹ്‌ലാനി റോസൺ, ക്വിൻ പാർക്കർ എന്നീ കുഞ്ഞുങ്ങളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ട്രസ്റ്റിന്റെ പരിചരണത്തിലായിരിക്കെ മരണമടഞ്ഞത്. 14 ആഴ്ച വ്യത്യാസത്തിലാണ് മൂന്നു കുഞ്ഞുങ്ങളും മരണപ്പെട്ടത്. ആരോഗ്യ സംരക്ഷണ നിരീക്ഷണ ഏജൻസിയായ കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) കൊണ്ടുവന്ന പ്രോസിക്യൂഷനെ തുടർന്ന്, തിങ്കളാഴ്ച കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കും സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ട്രസ്റ്റ് സമ്മതിച്ചു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഒന്നിലധികം തവണ പ്രോസിക്യൂട്ട് ചെയ്ത ആദ്യത്തെ ട്രസ്റ്റാണ് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് (എൻ യു എച്ച് ). ബുധനാഴ്ച വാദത്തിനിടെ ജില്ലാ ജഡ്ജി ഗ്രേസ് ലിയോങ് മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരോടും അഗാധമായ ദുഃഖം പ്രകടിപ്പിച്ചപ്പോൾ, അവർ കോടതി മുറിയിൽ കരഞ്ഞത് വികാരനിർഭരമായ സാഹചര്യമായിരുന്നു സൃഷ്ടിച്ചത്. തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായിയിരിക്കുവാൻ എൻ യു എച്ച് സഹായിക്കുമെന്ന അവരുടെ വിശ്വാസമാണ് തകർന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 2021 ഏപ്രിൽ 7 ന് ജനിച്ച് വെറും 26 മിനിറ്റ് പ്രായമുള്ളപ്പോഴാണ് അഡെൽ മരിച്ചത്. ജൂൺ 15 ന് കഹ്‌ലാനി നാല് ദിവസം പ്രായമുള്ളപ്പോൾ മരണമടയുകയും, ജൂലൈ 16 ന് ക്വിന്നിന് രണ്ട് ദിവസം പ്രായമുള്ളപ്പോൾ മരണമടയുകയും ചെയ്തു. ഗുരുതരവും വ്യവസ്ഥാപിതവുമായ പരാജയങ്ങൾ മൂന്ന് അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഒഴിവാക്കാവുന്ന അപകടത്തിലേക്ക് നയിച്ചതായി തിങ്കളാഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. തുടർന്നാണ് ഇത്രയും വലിയൊരു തുക പിഴയായി കോടതി ട്രസ്റ്റിന് ചുമത്തിയത്.


ഞങ്ങളുടെ ആശുപത്രികൾ നൽകിയ പരിചരണം പരാജയപ്പെട്ടതിനെ തുടർന്ന് ഒരു കുടുംബത്തിനും സഹിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്കും കുടുംബങ്ങൾക്കും സഹിക്കേണ്ടിവന്നുവെന്നും, അതിൽ താൻ ശരിക്കും ഖേദിക്കുന്നതായും എൻ യു എച്ച് ചീഫ് എക്സിക്യൂട്ടീവ് ആന്റണി മെയ് പ്രതികരിച്ചു. കോടതിയുടെ വിലയിരുത്തലുകളെ തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതായും, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുന്നതിന് ഇതിനകം തന്നെ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഒരു സിക്യുസി റിപ്പോർട്ട് ട്രസ്റ്റിന്റെ പ്രസവ സേവനങ്ങളുടെ മൊത്തത്തിലുള്ള റേറ്റിംഗ് മെച്ചപ്പെട്ടുവെന്ന് കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ കുടുംബങ്ങളോട് അഗാധമായ ക്ഷമാപണവും ഖേദവും പ്രകടിപ്പിച്ചു. കൂടുതൽ മിഡ്‌വൈഫുമാരെ നിയമിക്കുന്നതും ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുന്നതും ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തലുകൾ ട്രസ്റ്റ്‌ വരുത്തിയതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ തിരികെ അയക്കുകയാണ് സർക്കാർ ഇപ്പോൾ. ഇതുവരെ 19000 കുടിയേറ്റക്കാരെ ആണ് സർക്കാർ തിരികെ അയച്ചത്. ഇതിന് പിന്നാലെ ആശങ്കയിലാണ് പല യുകെ മലയാളികളും. കെയർ വിസ ചതിക്കുഴിയിൽ നിരവധി മലയാളികൾ വീണ സംഭവം നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ചതി സംഭവിച്ച ആലപ്പുഴയിൽ നിന്നുള്ള ആലിസും കുടുംബവും ഇന്ന് നാട്ടിലേക്ക് തിരികെ വിടുന്നവരിൽ ഉൾപ്പെടുന്നു. കെയർ ഹോം വിസയിൽ യുകെയിൽ വരാമെന്ന് വാഗ്ദാനം നൽകിയാണ് ആലിസിനെ ഏജൻറ് ആയ വിജീഷ് എന്ന യുവാവ് ബന്ധപ്പെട്ടത്. എന്നാൽ ഇയാൾ പിന്നീട് മുങ്ങുകയായിരുന്നു. യുകെയിൽ എത്താൻ ആയി ഇയാൾക്ക് നൽകിയ 13 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ യുകെയിൽ എത്താനായി ആലിസിന്റെ നാലംഗ കുടുംബം ചിലവിട്ട ലക്ഷങ്ങളും ഇപ്പോൾ പ്രയോജനം ഇല്ലാതെ വെള്ളത്തിലായിരിക്കുകയാണ്. ഇനി കുടുംബം കേരളത്തിൽ എത്തുമ്പോൾ ഇവരെ കാത്തിരിക്കുന്നത് കടബാധ്യതകൾ ആയിരിക്കും. ഇതിന് പുറമേ നാടുകടത്തൽ ആയതിനാൽ 10 വർഷത്തേക്ക് ഇവർക്ക് വിദേശയാത്ര ചെയ്യാനും സാധിക്കില്ല.

ഇതിനിടെ ആലീസ് സോഷ്യൽ മീഡിയ വഴി തന്റെ അവസ്ഥ പങ്കിട്ടതിനു പിന്നാലെ നിരവധി പേരാണ് സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമാണ് ആലീസും ഭർത്താവ് ബിജുവും യുകെയിലെത്തിയത്. ഇന്ന് ഹീത്രു എയർപോർട്ടിൽ നിന്നും ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ ഹോം ഓഫീസ് പൂർത്തിയാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. ആലീസിനും ഭർത്താവിനും രണ്ടു കുട്ടികൾക്കും സംഭവിച്ച ഇതേ അവസ്ഥ കാത്തിരിക്കുകയാണ് ഇപ്പോൾ അനേകായിരം യുകെ മലയാളികൾ.


കെയർ ഹോമുകളിലും മറ്റുമായി ജോലിചെയ്യുന്ന അനേകായിരം മലയാളി ജീവനക്കാർ തങ്ങളെ എപ്പോൾ നാടുകടത്തും എന്ന ആശങ്കയിലാണ് കഴിയുന്നത്. റെയ്ഡിനെ തുടർന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കെയർ ഹോം കമ്പനികൾക്ക് സ്പോൺസർഷിപ്പ് ലൈസൻസ് നഷ്ടമായാൽ ഈ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിസ പുതുക്കി ലഭിക്കില്ല. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്ന വിസയുടെ കാലാവധി പൂർത്തിയായാൽ ഇവർ നാട്ടിലേക്ക് വരാൻ നിർബന്ധിതരാകും. ഇത്തരക്കാർ പലരില്‍ നിന്നും വിസ പുതുക്കി വാങ്ങും എന്നു പറഞ്ഞു പത്തു മുതൽ 15 ലക്ഷം വരെ വാങ്ങിയിട്ടുമുണ്ട്. യുകെയിലെത്തി വിസ കാലാവധി അവസാനിക്കുന്ന വരെ ലക്ഷ്യം വെച്ച് പല ഏജന്റുമാരും മലയാളികളിൽ നിന്ന് വിസ ലഭിക്കുമെന്ന വ്യാജേനെ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ഹോം ഓഫീസ് നടത്തുന്ന റെയ്ഡുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 600 ഓളം പുതിയ ജീവനക്കാരെ കൂടി നിയമിച്ചിരിക്കുകയാണ് സർക്കാർ.

മുൻപ് കെയർ വിസ അപേക്ഷിച്ചവർക്ക് സ്പോൺസർഷിപ്പ് നൽകിയ ഹോം ഓഫീസ് ഇപ്പോൾ ഇവരെ പറഞ്ഞയക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന റെയ്ഡുകളും ഇതിന് തെളിവാണ്. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം 4000 പേരാണ് അനധികൃതമായി യുകെയിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ അറസ്റ്റിലായത്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവരുടെ പാസ്പോർട്ടിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ സ്റ്റാമ്പ് പതിപ്പിച്ചാണ് മടങ്ങേണ്ടി വരിക. സാധാരണ നിലയിൽ ഇത്തരക്കാർക്ക് 10 വർഷത്തേക്ക് മറ്റു രാജ്യത്തേക്കുള്ള വിസ ലഭിക്കില്ല.

തങ്ങളുടെ ജീവിതം പടുത്തുയർത്താൻ ഉള്ള തത്രപ്പാടിലാണ് പലരും യുകെയിലേക്കും മറ്റും കുടിയേറാൻ ശ്രമിക്കുന്നത്. എന്നാൽ ഏജന്റുമാരുടെ തട്ടിപ്പിലും മറ്റും ഇരയായ ഇത്തരക്കാർ കൊടും കടബാധ്യതകൾക്ക് ഇരയാവുകയാണ് ഇപ്പോൾ. പലപ്പോഴും ജോലിയെപ്പറ്റി മുഴുവൻ ധാരണയില്ലാതെ 15 മുതൽ 25 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പല മലയാളികളും യുകെയിൽ എത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2030 മുതൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) റേറ്റിംഗ് നിലവിലെ ഇ നിലവാരത്തിൽ നിന്നും ഉയർന്ന സി റേറ്റിംഗ് നേടിയില്ലെങ്കിൽ, സ്വകാര്യ വീട്ടുടമസ്ഥർക്ക് വീടുകൾ വാടകയ്ക്ക് നൽകാൻ കഴിയില്ല എന്നുള്ള കർശന നിയമം നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. യു കെയിൽ നിലവിലുള്ള “ബൈ റ്റു ലെറ്റ് ” സ്കീം പ്രകാരം നിരവധി മലയാളികളും ഈ രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും വാടക വരുമാനം കുറയുന്നതും ഇത്തരത്തിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ഉയർന്ന ഇ പി സി റേറ്റിങ് വീട്ടുടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എ മുതല്‍ ജി വരെയുള്ള ഗ്രേഡിംഗ് ആണ് വീടുകളുടെ ഇന്ധന ഉപയോഗ ക്ഷമതയുടെ അളവുകോലായി ഉപയോഗിക്കുന്നത്. ഇതില്‍ എ മുതല്‍ സി വരെയുള്ള ബാന്‍ഡ് ആണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇനി സി റേറ്റിംഗ് വേണമെന്ന സർക്കാർ തീരുമാനം, ഏറ്റവും കുറഞ്ഞത് 25 ലക്ഷം വീടുകളെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പദ്ധതിയിലൂടെ വാടകക്കാർക്ക് 240 പൗണ്ട് വരെ പ്രതിവർഷം ലാഭം ഉണ്ടാകുമെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് വീട്ടുടമകൾക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം ഏറെയാണ്. ഇത്തരം റേറ്റിങ്ങുകൾ കുറവുള്ള വീടുകളുടെ ഉടമകൾക്ക് ഇനി ഏറെ പണം ചിലവാക്കിയാൽ മാത്രമേ കാര്യക്ഷമത കൂടുതലാക്കാൻ സാധിക്കുകയുള്ളൂ.

ഒരു വീട്ടുടമസ്ഥന് അവരുടെ വാടക പ്രോപ്പർട്ടികൾ നവീകരിക്കുന്നതിന് ശരാശരി £6,100 നും £6,800 നും ഇടയിൽ ചിലവാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇതിൽ കൂടുതൽ തുക ഓരോരുത്തർക്കും ചിലവാകും എന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ വീട്ടുടമസ്ഥർക്ക് ഇപിസി സി റേറ്റിംഗ് നിർബന്ധമാക്കുന്നത് കൂടുതൽ പേർ മേഖലയിൽ നിന്ന് പുറത്തുപോകാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇത് നിലവിലെ വാടക പ്രതിസന്ധി കൂടുതൽ വഷളാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ നിക്ഷേപം നടത്തിയിരിക്കുന്ന മലയാളികളെയും ഇത് വൻതോതിൽ ബാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്നാമത്തെ റൺവേ സ്ഥാപിക്കാനുള്ള ഹീത്രൂ എയർപോർട്ടിന്റെ പദ്ധതികൾ കുറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വേനൽക്കാലത്ത് മൂന്നാമത്തെ റൺവേയ്ക്കുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെർമിനലുകൾ വികസിപ്പിക്കുന്നതിനുള്ള മൾട്ടി-ബില്യൺ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. ഇന്ന് ബുധനാഴ്ച ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ ടെർമിനലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിതിൻ്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യുകെയിലെ ഏറ്റവും വലിയ എയർപോർട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ മൂന്നാമത്തെ റൺവേയ്ക്ക് ചാൻസലർ റേച്ചൽ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.


ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻറ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏർപ്പെടുത്തിയ താരിഫുകൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് വൻ തിരിച്ചടിയായതായുള്ള ആശങ്കകളെ മറികടക്കാനാണ് യുകെ നിർമ്മിത സ്റ്റീലിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിന്റെ പുതിയ വ്യവസായ നയങ്ങൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് കടുത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹീത്രു എയർപോർട്ടിന്റെ മൂന്നാമത്തെ റൺവേ നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രിട്ടീഷ് സ്റ്റീലിന്റെ സ്കന്തോർപ്പ് പ്ലാന്റിൽ നടത്തിയ പ്രസംഗത്തിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കമ്പനിയുടെ സ്റ്റീൽ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിലും മിസ്റ്റർ വോൾഡ്ബൈ ഒപ്പുവെക്കുമെന്ന് അറിയിച്ചിരുന്നു. ഹീത്രു എയർപോർട്ടിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നേരത്തെ ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അധിക്ഷേപകരമായ സന്ദേശങ്ങൾ പങ്കിട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 11 കൗൺസിലർമാരെ ലേബർ പാർട്ടി സസ്‌പെൻഡ് ചെയ്തു. പ്രാദേശിക മേഖലയിലെ ലേബർ പാർട്ടിയുടെ പ്രചാരണം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രിഗർ മി ടിംബേഴ്‌സ് എന്ന ഗ്രൂപ്പിൽ വന്ന വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കടുത്ത നടപടി പാർട്ടി എടുത്തിരിക്കുന്നത്. കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കൗൺസിലർമാർ എന്തെങ്കിലും കുറ്റകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് ലേബർ തെളിവുകൾ ഹാജരാക്കിയിട്ടില്ല.


ടേംസൈഡ് കൗൺസിലിലെ കൗൺസിലറായ ആൻഡ്രൂ ഗ്വിന്നിന്റെ ഭാര്യയും അതിന്റെ മുൻ നേതാവുമായ ആലിസൺ ഗ്വിന്നെയും മറ്റൊരു നേതാവായ ബ്രെൻഡ വാറിംഗ്ടണും അവരിൽ ഉൾപ്പെടുന്നു.

അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെയും ബേൺലി എംപി ഒലിവർ റയാനെയും നേരെത്തെ പുറത്താക്കിയിരുന്നു . സംഭവത്തിൽ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന കമൻ്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവർ റയാനെ ലേബർ പാർട്ടി അംഗമെന്ന നിലയിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പാർട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാർട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.

ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാരീസ് AI ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതം പ്രകടിപ്പിച്ച് യുഎസും യുകെയും. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ചൈന, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച ഒപ്പിട്ട 60 പേരുടെ പിന്തുണയുള്ള രേഖയിൽ തങ്ങളുടെ പേരുകൾ ചേർക്കാത്തതിൻ്റെ വിശദീകരണം ഇരു രാജ്യങ്ങളും ഉടനെ നൽകിയിരുന്നില്ല.

AI – യിൽ യുകെയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ഫ്രാൻസ്. എന്നാൽ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള സംരംഭങ്ങളിൽ മാത്രമേ സർക്കാർ യോജിപ്പ് പ്രകടിപ്പിക്കുകയുള്ളെന്ന് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. എന്നാൽ സുസ്‌റ്റൈനബിലെ AI എന്ന കൂട്ടായ്മയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്നാൽ യുകെ വക്താവ് പ്രതികരിച്ചില്ല.

യൂറോപ്പിൻ്റെ സാങ്കേതികവിദ്യയുടെ അമിതമായ നിയന്ത്രണത്തെയും ചൈനയുമായുള്ള സഹകരണത്തിനെതിരായ മുന്നറിയിപ്പിനെയും വിമർശിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഗ്രാൻഡ് പാലസിൽ ശക്തമായ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നേതാക്കൾക്കു മുന്നിൽ വാൻസിൻ്റെ പ്രസംഗം, സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആഗോള സമീപനത്തിലുള്ള അതൃപ്തി സൂചിപ്പിക്കുന്നതായിരുന്നു.

RECENT POSTS
Copyright © . All rights reserved