ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിന് നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടിൽ കാര്യമായ പരിഷ്‌കാരങ്ങൾ നടത്തിയാൽ മാത്രമേ ഇനി അധിക ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ആരോഗ്യ രംഗത്തെ അടുത്ത പത്ത് വർഷത്തിനായുള്ള പ്ലാൻ തയാറാക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിനെ കുറിച്ചുള്ള നിർണായക റിപ്പോർട്ടിന് പിന്നാലെയാണിത്. നവീകരണത്തിനായി സ്റ്റാർമർ മൂന്ന് പ്രധാന മേഖലകൾ ആണ് ചൂണ്ടി കാട്ടിയത്. ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റി ക്രമീകരണങ്ങളിലേയ്ക്ക് ചികിത്സ മാറ്റുക, രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധ പരിചരണത്തിന് മുൻഗണന നൽകുക തുടങ്ങിയവ അവയിൽ ചിലതാണ്.
അതേസമയം ലേബർ പാർട്ടിയുടെ നയങ്ങൾ വാക്കിൽ മാത്രം ഒതുങ്ങി പോകുന്നെന്നും പ്രവർത്തിയിൽ കാണുന്നില്ലെന്നും കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു. മൂഹിക പരിചരണ പരിഷ്കരണ പദ്ധതികൾ ഒഴിവാക്കാനും പുതിയ ആശുപത്രി നിർമ്മാണം നിർത്തി വയ്ക്കാനുമുള്ള സർക്കാർ തീരുമാനത്തിനും പിന്നാലെയാണ് ഈ വിമർശനം ഉയർന്ന് വന്നത്.
എൻഎച്ച്എസിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ധനസഹായം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് ഊന്നി പറഞ്ഞു. പ്രാദേശിക ഹൈ സ്ട്രീറ്റുകളിലും ടൗൺ സെൻ്ററുകളിലും കൂടുതൽ ആരോഗ്യപരിരക്ഷയും പരിശോധനകളും സ്കാനുകളും ലഭ്യമാകുന്ന “നെയ്ബർഹുഡ് ആരോഗ്യ സേവനം” ആയി എൻഎച്ച്എസിനെ മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. ഡിജിറ്റൽ കൺസൾട്ടേഷനുകളും മറ്റും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നീണ്ട കാത്തിരിപ്പ് സമയങ്ങളും, സുപ്രധാന ചികിത്സകൾ ലഭിക്കുന്നതിനുള്ള കാലതാമസവുമെല്ലാം ഇംഗ്ലണ്ടിലെ എൻ എച്ച് എസിന്റെ അതിശോചനീയമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് സർക്കാർ ചുമതലപ്പെടുത്തിയ സ്വതന്ത്ര അന്വേഷണത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. എൻ എച്ച് എസ് സർജനായ ലോർഡ് ഡാർസിയുടെ 9 ആഴ്ചത്തെ അവലോകനത്തിനു ശേഷമുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആരോഗ്യ സേവനത്തിലെ വീഴ്ചകൾ കണ്ടെത്തി സ്വതന്ത്രമായ റിപ്പോർട്ട് തയ്യാറാക്കുവാൻ ലേബർ സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ അവസ്ഥയിൽ ആയിരിക്കുന്ന ഒരു ആരോഗ്യ സേവനത്തിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് തുറന്നുകാട്ടുന്നത്. കഴിഞ്ഞ ലേബർ ഗവൺമെൻ്റിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സർജനായ ഡാർസി, എൻ എച്ച് എസ് ഇപ്പോഴും കോവിഡ് പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കി.
ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഉണ്ടാകുന്ന കാലതാമസം, ആക്സിഡന്റ്& എമർജൻസിയിൽ വൈകുന്ന ചികിത്സ തുടങ്ങിയവയെല്ലാം എൻ എച്ച് എസിന്റെ പരാജയത്തെയാണ് വെളിപ്പെടുത്തുന്നത്. അടിസ്ഥാന കെട്ടിടങ്ങളുടെ അഭാവവും, സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങളുടെ അഭാവവുമെല്ലാം പരാജയത്തിന്റെ വിവിധ കാരണങ്ങളാണ്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിന്റെ സാങ്കേതിക വിദ്യകൾ ഇപ്പോഴും പുരോഗമിച്ചിട്ടില്ലെന്ന് ഡാർസി തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം വർധിക്കാത്തതും സാഹചര്യങ്ങളെ രൂക്ഷമാക്കുന്നു. 2012-ലെ കൂട്ടുകക്ഷി ഗവൺമെൻ്റ് അവതരിപ്പിച്ച പരിഷ്‌കാരങ്ങളെ ഡാർസി വിമർശിക്കുന്നുണ്ട്.
റിപ്പോർട്ടിനെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസിനെ ശക്തമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ അദ്ദേഹം നൽകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക് ഉള്ളത്. കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, രോഗപ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയ്ക്ക് മുൻഗണന നൽകണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവീകരണത്തിനായി സർക്കാർ ഇനിയും അർത്ഥവത്തായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചു. എന്നിരുന്നാലും ലേബർ സർക്കാരിന്റെ മേലെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ മേഖലയിൽ കോവിഡ് -19 ൻെറ ആഘാതത്തെ കുറിച്ച് നടത്തുന്ന അന്വേഷണത്തിൻെറ ഭാഗമായി താൻ നേരിട്ട ദുരവസ്ഥ പങ്കിട്ട് കാതറിൻ ടോഡ് എന്ന അമ്മ. ഇവരുടെ മകൻ 2021 ജൂലൈ 21 ന് ജനിച്ചയുടൻ മരിക്കുകയായിരുന്നു. ഈ സമയം ഒക്കെയും കോവിഡ് പ്രോട്ടോക്കോളുകൾ കാരണം പിപിഇ കിറ്റുകൾ ധരിച്ച് മാത്രമേ ഇവർക്ക് നിൽക്കാൻ സാധിച്ചിരുന്നുള്ളൂ.
ഗർഭിണിയായി 28 ആഴ്ച ആയപ്പോഴാണ് ടോഡിന് കോവിഡ് ബാധിച്ചത്. രോഗനിർണയത്തിന് ശേഷം ഒരു പതിവ് ഗർഭാവസ്ഥ സ്കാൻ റദ്ദാക്കിയിരുന്നു. പിന്നീട് അവൾക്ക് അസുഖവും കുഞ്ഞിൻ്റെ ചലനങ്ങളെ കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചപ്പോൾ കോവിഡ് വ്യാപനം കുറയ്ക്കാൻ വീട്ടിൽ പ്രാഥമിക നടപടികൾ സ്വീകരിക്കാനാണ് മെറ്റേണിറ്റി യൂണിറ്റ് ഉപദേശിച്ചത്. കോവിഡ് -19 രോഗനിർണ്ണയം കാരണം തൻ്റെ ഗർഭ പരിചരണം വൈകിയെന്ന് വിശ്വസിക്കുന്നതായി അന്വേഷണത്തിൽ കാതറിൻ സാക്ഷ്യപ്പെടുത്തി.
കാതറിൻെറ ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗം സന്ദർശിക്കാൻ ജിപി അവളെ ഉപദേശിക്കുകയായിരുന്നു. ജനിച്ച ഉടൻ കുട്ടിയെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തൻെറ മകൻ മരിച്ച സമയവും പിപിഇ കിറ്റ് ധരിക്കേണ്ടി വന്നതിൻെറ നിരാശ കാതറിൻ പ്രകടിപ്പിച്ചു. മകനുമായുള്ള അവസാന നിമിഷങ്ങൾ ആയിരുന്നു ഇതെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പലരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്തിൽ ഒരാൾക്ക് പതിവായി ഭക്ഷണം കഴിക്കാനോ ഹീറ്ററുകൾ ഉപയോഗിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഈ മേഖലയിൽ ഉള്ള ആൾക്കാരിൽ നടത്തിയ പഠനത്തിൽ കാണിക്കുന്നു.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന പത്തിൽ ഒരാൾ കടുത്ത ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്നതായുള്ള കണ്ടെത്തലുകൾ കാരേഴ്‌സ് യുകെ ആണ് പ്രസിദ്ധീകരിച്ചത്. പരിചരിക്കുന്ന നിരവധി പേർ ശമ്പളം ലഭിക്കാതെ ദാരിദ്ര്യത്തിലാണ് കഴിയുന്നത് വളരെ അസ്വസ്ഥവും ഞെട്ടിക്കുന്നതുമാണ് എന്ന് കാരേഴ്‌സ് യുകെയുടെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ എമിലി ഹോൾഷൗസെൻ പറഞ്ഞു. എൻഎച്ച്എസിൻ്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഒരു പരുധിവരെ കാരണമാകുന്നത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സമർപ്പണവും അർപ്പണബോധവുമാണ്. എന്നാൽ അവരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതിനായി ഒരു ദിവസം 600 പേരെങ്കിലും ജോലി ഉപേക്ഷിക്കുന്നതായാണ് കാരേഴ്‌സ് യുകെ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരക്കാർക്ക് നൽകുന്ന അലവൻസ് ആഴ്ചയിൽ 151 പൗണ്ട് മാത്രമാണ്. കെയറർ അലവൻസിന്റെ കുറവാണ് പലരെയും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും ശമ്പളം ലഭിക്കാത്ത കെയറർമാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൊവ്വാഴ്ച പുലർച്ചെ ലെസ്റ്ററിലെ ബെഡേൽ ഡ്രൈവിൽ വീടിന് തീപിടിച്ച സംഭവത്തിൽ പതിനാലുകാരിയെ അറസ്റ്റ് ചെയ്‌തു. തീപിടിത്തത്തിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ വിവരങ്ങളോ പെൺകുട്ടിയുമായുള്ള ബന്ധമോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സംഭവസമയം വീട്ടിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ വീടിൻെറ മേൽക്കൂരയ്ക്ക് ഉൾപ്പെടെ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ലെസ്റ്റർഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുമായി ചേർന്ന് അധികൃതർ പ്രവർത്തിച്ച് വരികയാണ്.
ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്കൽ ചാൻഡലർ അന്വേഷണം ആരംഭഘട്ടത്തിലാണെന്ന് പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് പോലീസ് പിന്തുണ അറിയിച്ചു. ലെസ്റ്ററിലെ ജനവാസമേഖലയിൽ ഈ സംഭവം കാര്യമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ശൈത്യകാലത്ത് പെൻഷൻകാർക്ക് നൽകിവന്നിരുന്ന ഇന്ധന പെയ്മെന്റുകൾ വെട്ടി കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം ഉടൻ നടപ്പിലാക്കും. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 120 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സർക്കാർ ഈ തീരുമാനം പാസാക്കിയെടുത്തത്. എന്നാൽ ഏഴ് മന്ത്രിമാരുൾപ്പെടെ അമ്പത്തിരണ്ട് ലേബർ എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലേബർ എംപിയായ ജോൺ ട്രിക്കറ്റ് മാത്രമാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇത് ജീവന്റെയും മരണത്തെയും പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ തീരുമാനം നടപ്പിലാകുന്നതോടെ, ഈ ശീതകാലം മുതൽ പെൻഷൻ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമേ ഇന്ധന ബില്ലുകളിൽ സഹായം ലഭിക്കുകയുള്ളൂ. എന്നാൽ മുമ്പ് 66 വയസ്സിന് മുകളിലുള്ള ആർക്കും അലവൻസ് ലഭ്യമായിരുന്നു. സർക്കാർ ഖജനാവിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താൻ ആണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടിരിക്കുന്നത്.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 100 കണക്കിന് പെൻഷൻകാരെ സർക്കാരിന്റെ ഈ തീരുമാനം പ്രതിസന്ധിയിൽ ആക്കുമെന്ന് ചാരിറ്റി സംഘടനകൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുവാൻ ശ്രമിച്ചെങ്കിലും കോമൺസിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ജൂലൈ മാസത്തിൽ ചാൻസലർ റേച്ചൽ റീവ്സ് ആണ് സർക്കാരിന്റെ വെട്ടിക്കുറക്കലുകളുടെ ഭാഗമായി ഈ തീരുമാനം ആദ്യമായി പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് പാർട്ടി ഉണ്ടാക്കിവെച്ച ബാധ്യതകൾ ആണ് തങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതെന്നാണ് ലേബർ പാർട്ടിയുടെ വാദം. എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം മൂലം ബുദ്ധിമുട്ടിൽ ആകുന്നത് സാധാരണക്കാരാണ് എന്നത് വസ്തുതയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു ദശാബ്ദ കാലം നിഷേധിച്ചതിനു ശേഷം കുഞ്ഞിന്റെ മരണകാരണം അണുബാധയുള്ള ഭക്ഷണം കഴിച്ചതാണെന്ന് എൻഎച്ച് എസ് ട്രസ്റ്റ് സമ്മതിച്ചു. 2014 ജനുവരിയിൽ ഗയ്സ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റ് അവിവ ഒട്ടിക്ക് എന്ന കുട്ടിക്ക് ന്യൂട്രീഷനൽ പ്രോഡക്റ്റ് നൽകിയിരുന്നു. സംഭവം നടന്നതിന് ശേഷം ഇത്രയും കാലം ഒട്ടിക്കിന് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നാണ് എൻഎച്ച്എസ് പറഞ്ഞിരുന്നത്.
കുട്ടിയുടെ മരണത്തിൻറെ പ്രധാന കാരണം അവൾക്ക് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ അടങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പ്രതിവർഷം 20-30 നവജാത ശിശുക്കളെ ആണ് ഈ ബാക്ടീരിയ അടങ്ങിയ ഭക്ഷണം അപകടകരമായി ബാധിക്കുന്നത് എന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അവിവ ഉൾപ്പെടെ മറ്റു പല കുട്ടികളുടെയും മരണത്തിന് ഈ ബാക്ടീരിയ കാരണമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്വാൻസിയിൽ താമസിക്കുന്ന ജോർജ് ഷൈബി ദമ്പതികളുടെ മകനായ ജോയൽ ജോർജ് മരണമടഞ്ഞു. 28 വയസ്സായിരുന്നു പ്രായം. മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോൾ ജോയലിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു . ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈബർ സെക്യൂരിറ്റിയിൽ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയൽ ജോർജ്.
ജോയൽ ജോർജിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും എറണാകുളം കാലടി സ്വദേശികളാണ്. ജോർജ് കാച്ചപ്പിള്ളി കുടുംബാംഗവും കൈപ്പട്ടൂർ ഇടവകാംഗവുമാണ്. അനീഷ ജോർജ് ആണ് മരിച്ച ജോയലിന്റെ ഏക സഹോദരി. ഫാദർ ജോബി കാച്ചപ്പിള്ളി പിതൃ സഹോദരനാണ്.
ജോയൽ ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ഏപ്രിൽ മുതൽ യുകെ സ്റ്റേറ്റ് പെൻഷൻ പ്രതിവർഷം ഏകദേശം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വേതന വളർച്ചാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ബോണസ് ഉൾപ്പെടെയുള്ള ശരാശരി വരുമാനം ജൂലൈ മുതൽ 4% ആണ് വർദ്ധിച്ചിരിക്കുന്നത്. മുൻ കാലയളവിൽ ഇത് 4.6% ആയിരുന്നു. ട്രിപ്പിൾ ലോക്ക് സംവിധാനത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെൻഷൻ നൽകുന്നത്. ഇത് പണപ്പെരുപ്പത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കിന് അനുസൃതമായായിരിക്കും ഉയരുക. 2012 മുതൽ രാജ്യത്തെ പെൻഷൻ പെയ്‌മെൻ്റുകൾ ഇതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഈ മാസം, യുകെയുടെ സ്റ്റേറ്റ് പെൻഷൻ ട്രിപ്പിൾ ലോക്ക് കണക്കാക്കാൻ ഉപയോഗിക്കുന്ന പണപ്പെരുപ്പ നിരക്ക്, ഒഎൻഎസ് പ്രസിദ്ധീകരിക്കും.
നിലവിലെ പണപ്പെരുപ്പം 2.2 ശതമാനമാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തെ വേതന വളർച്ച ഈ പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും താഴ്ന്ന വരുമാനക്കാരായ പെൻഷൻകാർ ഒഴികെ എല്ലാവർക്കും ശൈത്യകാലത്തെ ഇന്ധന അലവൻസ് സർക്കാർ നിർത്തലാക്കിയിരുന്നു. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ സ്ഥിരീകരിച്ചാൽ, 1951-ന് ശേഷം ജനിച്ച പുരുഷന്മാർക്കും 1953-ന് ശേഷം ജനിച്ച സ്ത്രീകൾക്കുമുള്ള മുഴുവൻ സംസ്ഥാന പെൻഷൻ 2025-ൽ £12,000നു അടുത്ത് ലഭിക്കും. 2024 ഏപ്രിലിൽ £ 900 വർദ്ധനവ് നടന്നിരുന്നു.
നേരത്തെ ഇത്തരക്കാർക്ക് ലഭിച്ചിരുന്ന സംസ്ഥാന പെൻഷൻ ആഴ്ചയിൽ £221.20 ആയിരുന്നു. 4% വർദ്ധനവ് നടപ്പിലാകുമ്പോൾ പുതിയ സംസ്ഥാന പെൻഷൻ ആഴ്ചയിൽ £230.05 ആയി ഉയരും. അതേസമയം, 2024 ജൂണിനും ഓഗസ്റ്റിനുമിടയിൽ തൊഴിൽ ഒഴിവുകൾ 857,000 ആയി കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കമ്പനിയുടെ ശമ്പളപ്പട്ടികയിൽ 6,000 തൊഴിലാളികളുടെ കുറവ് കാണിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് 4.2% ൽ നിന്ന് 4.1% ആയി കുറഞ്ഞിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെയിൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി പൂർത്തീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. കെൻസിംഗ്ടൺ പാലസ് പുറത്തുവിട്ട കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സ്വകാര്യ വീഡിയോയിലാണ് കെയ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ക്യാൻസർ ചികിത്സയിൽ ആണെന്നും അതിനാൽ തന്നെ പൊതുജന ശ്രദ്ധയിൽ നിന്നും മാറി നിൽക്കുകയാണെന്നും വ്യക്തമാക്കി കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അവസാനം കെയ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ കെയ്റ്റ് ഭർത്താവായ വില്യം രാജകുമാരനോടും മക്കളായ ജോർജ്, ഷാർലറ്റ് , ലൂയിസ് എന്നിവരോടും ഒപ്പം നോർഫോക്കിൽ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 9 മാസങ്ങൾ ഒരു കുടുംബം എന്ന നിലയിൽ തങ്ങൾക്ക് അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും, എന്നാൽ അതിൽ നിന്നെല്ലാം ശക്തമായി തന്നെ തങ്ങൾ പുറത്തുവരികയാണെന്നും രാജകുമാരി വീഡിയോയിൽ പറയുന്നു. കെയ്റ്റിന്റെ പുതിയ വീഡിയോ രോഗത്തിൽ നിന്നുള്ള പുരോഗതിയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് എന്നാണ് കെയ്റ്റ് തന്നെ വ്യക്തമാക്കുന്നത്. കെയ്റ്റ് രാജകുമാരി ക്യാൻസർ വിമുക്തയാണോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.
തന്റെ ക്യാൻസർ അനുഭവത്തെ സങ്കീർണ്ണവും ഭയാനകവും പ്രവചനാതീതവും ആയാണ് രാജകുമാരി വീഡിയോയിൽ സൂചിപ്പിക്കുന്നത്. ഇതുവരെയും തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളെ തങ്ങൾ ഒരുമിച്ച് നേരിട്ടതായും തികച്ചും സ്വകാര്യമായ വീഡിയോയിൽ രാജകുമാരി വ്യക്തമാക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ചില ചടങ്ങുകളിൽ രാജകുമാരി പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തൻ്റെ വീഡിയോ അപ്‌ഡേറ്റിൽ, കെയ്റ്റ് പൊതുജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയുകയും സ്വന്തം ക്യാൻസർ യാത്രകളിലൂടെ കടന്നു പോകുന്നവരോടുള്ള പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. കെയ്റ്റിൻ്റെ മാതാപിതാക്കളായ കരോളും മൈക്കൽ മിഡിൽടണും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവേ ശുഭ സൂചനയാണ് ഈ വീഡിയോ പൊതുജനങ്ങൾക്ക് മുൻപിൽ നൽകുന്നത്. എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് കെയ്റ്റ് മടങ്ങിവരുമെന്നാണ് കൊട്ടാരം അധികൃതരും നൽകുന്ന സൂചനകൾ.