Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപഭോക്താക്കളുടെ ഏറ്റവും സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത ഡേറ്റ ആക്‌സസ് ചെയ്യാനുള്ള യുകെ സർക്കാരിൻ്റെ ആവശ്യത്തിന് പിന്നാലെ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഒരു രഹസ്യ വിചാരണ നേരിടാൻ ഒരുങ്ങി ആപ്പിൾ. യുകെയുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കെതിരായ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര കോടതിയായ ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രൈബ്യൂണലാണ് കേസ് പുനഃപരിശോധിക്കുക. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് കമ്പനിയും യുകെ സർക്കാരുമായി തർക്കം ഉണ്ടായിരിക്കുന്നത്.

അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളു. കമ്പനിക്ക് പോലും ഈ ഡേറ്റ ആക്‌സസ് ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വാറണ്ട് ഹാജരാക്കിയാലും അത്തരം ഡേറ്റ സർക്കാരിന് നല്കാൻ സാധിക്കില്ല. എന്നാൽ ദേശീയ സുരക്ഷാ അപകടങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ഈ എൻക്രിപ്റ്റഡ് ഡേറ്റയുടെ ആവശ്യം ഉണ്ടെന്ന് യുകെ ഹോം ഓഫീസ് പറയുന്നു. ഇതിന് മറുപടിയായാണ് ഉപയോക്തൃ സ്വകാര്യതയ്ക്കും ഡേറ്റ സുരക്ഷയ്ക്കും ഉള്ള പ്രതിബദ്ധതയെ ന്യായീകരിച്ച് ആപ്പിൾ ഈ മാസം ആദ്യം നിയമനടപടിക്കായി കേസ് ഫയൽ ചെയ്‌തത്‌. സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല.

ദേശീയ സുരക്ഷാ സേവനങ്ങളുമായുള്ള ബന്ധം ഉള്ളത് കാരണം വിചാരണ സ്വകാര്യമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു സേവനത്തിൻ്റെ സുരക്ഷ ദുർബലപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രതികരിച്ചുകൊണ്ട് പ്രൈവസി ഇൻ്റർനാഷണലിലെ നിയമ ഡയറക്ടർ കരോലിൻ വിൽസൺ പാലോ രംഗത്ത് വന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ മേഖലയിൽ പുതിയതായി രാജ്യത്തിന് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടി സർക്കാർ സ്വീകരിച്ചു. ഇതിൻറെ ഭാഗമായി വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്ക് നിയമനം നൽകുന്നതിന് മുൻപ് നിലവിൽ യുകെയിൽ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴിൽ ഉടമകൾ നൽകേണ്ടിവരും. നിയമപരമായ മാർഗങ്ങളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയർ വിസയിൽ യുകെയിലെത്താൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ്.

കോവിഡ് മഹാമാരിയും ബ്രെക്സിറ്റ് കാരണവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി കെയർ വർക്കർമാർ രാജ്യം വിട്ടിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കെയർ മേഖലയിൽ വർദ്ധിച്ചു വന്ന തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനായാണ് 2020 – ൽ ഹെൽത്ത് ആൻഡ് കെയർ വിസ അവതരിപ്പിച്ചത്. എന്നാൽ ഹെൽത്ത് ആൻഡ് കെയർ വിസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഹെൽത്ത് ആൻഡ് കെയർ വിസ ഉപയോഗിച്ച് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. 2024 അവസാനം വരെ 3 ലക്ഷം പേരാണ് കെയർ വിസയിൽ യുകെയിൽ എത്തിയത്. കെയർ ജീവനക്കാരുടെ ആശ്രിതർ ഉൾപ്പെടെ മൊത്തം 745,000 പേർ ഈ സംവിധാനത്തിൻ്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹെൽത്ത് ആൻഡ് കെയർ വിസയെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നു വന്നിരുന്നു . കെയർ വിസയിൽ വന്ന പലരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ലക്ഷങ്ങൾ ആണ് നൽകിയത് . ഇത്തരം വിസയിൽ യുകെയിൽ എത്തിയ പലരും കടുത്ത ചൂഷണത്തിനാണ് വിധേയരായത്. 2021 ജൂലൈ മുതൽ 2024 ഡിസംബർ വരെ ദുരുപയോഗവും ചൂഷണവും കണ്ടെത്തിയതിനെ തുടർന്ന് ഈ മേഖലയിലെ 470 ലധികം സ്പോൺസർ ലൈസൻസുകൾ ആണ് ഹോം ഓഫീസ് റദ്ദാക്കിയത്.

കെയർ ഹോം ഉടമകൾ ആഭ്യന്തര റിക്രൂട്ട്മെൻ്റുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അന്വേഷിക്കുമെന്ന കാര്യത്തിൽ ഹോം ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല. ഉടൻ പുറത്തിറങ്ങുന്ന ഇമിഗ്രേഷൻ ധവള പത്രത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിക്കപ്പെടും എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും കുറഞ്ഞത് മണിക്കൂറിൽ 12.82 പൗണ്ട് ലഭിക്കുമെന്ന് ഉറപ്പാക്കും.

മറ്റൊരു നടപടിയിലൂടെ 6 മുതൽ 11 മാസം വരെ യുകെയിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ഷോർട്ട്-ടേം സ്റ്റുഡന്റ് റൂട്ടിലും ഹോം ഓഫീസ് മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസ കാലഹരണപ്പെടുന്ന ഒട്ടനവധി ആൾക്കാർ ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പിന് ജയിൽ ശിക്ഷ വിധിച്ചു. 1999 നും 2008 നും ഇടയിൽ സ്വാൻസീ ആൻ്റ് ബ്രെക്കോണിലെ ബിഷപ്പായിരുന്ന ആൻ്റണി പിയേഴ്‌സിന് (84) ആണ് ശിക്ഷ ലഭിച്ചത് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. 1985 നും 1990 നും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സ്വാൻസീ ക്രൗൺ കോടതിയിൽ ആണ് നടന്നത്.


കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പറഞ്ഞു . പിയേഴ്‌സിന് നാല് വർഷവും ഒരു മാസവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്ന് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞു.

ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർക്കും. കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല. പിയേഴ്സിൻ്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രത്യേക ആരോപണത്തെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനം ആരംഭിച്ചതായി ചർച്ച് ഇൻ വെയിൽസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പോർച്ചുഗീസ് കപ്പലും യുഎസിൽ രജിസ്റ്റർ ചെയ്ത എണ്ണ ടാങ്കറും ഈസ്റ്റ് യോർക്ക് ഷെയറിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റഷ്യൻ പൗരൻ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 59 കാരനായ ക്യാപ്റ്റനെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു.

ചരക്ക് കപ്പലിൽ നിന്ന് കാണാതായ ഒരു ജീവനക്കാരനെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനുശേഷവും കണ്ടെത്താനായിട്ടില്ല. ഇയാൾ മരിച്ചതായാണ് അനുമാനിക്കുന്നത്. കൂട്ടിയിടിയുടെ കാരണത്തെ കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും മാരിടൈം ആൻഡ് കോസ്റ്റ്ഗാർഡ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഹംബർസൈഡ് പോലീസ് പറഞ്ഞു. കൂട്ടിയിടിക്ക് ശേഷം രണ്ട് കപ്പലുകളിലും വ്യാപകമായ അഗ്നിബാധ ഉണ്ടായത് അടിയന്തിര സേവനങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി തീർന്നിരുന്നു. 36 പേരെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചതായി എച്ച്എം കോസ്റ്റ്ഗാർഡ് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കാനായി 220,000 ബാരൽ വിമാന ഇന്ധനമാണ് സ്റ്റെന ഇമ്മാക്കുലേറ്റ് വഹിച്ചിരുന്നത്.

എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച കപ്പലിൽ മദ്യവും സോഡിയം സയനൈഡും ആണ് ഉണ്ടായിരുന്നത്. വിഷലിപ്തമായ സോഡിയം സയനൈഡ് കടലിൽ ഒഴുകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈസ്റ്റ് യോർക്ക് ഷെയർ തീരത്തിന് ചുറ്റും ഒട്ടേറെ അപൂർവ്വ ഇനം പക്ഷികളുടെയും ജലജീവികളുടെയും സങ്കേതമാണ്. പഫിനുകൾ, ഗാനെറ്റുകൾ തുടങ്ങിയ കടൽ പക്ഷികളുടെ പ്രധാന കോളനികൾ ആണ് ഈ പ്രദേശം. അതുപോലെ തന്നെ ഗ്രേ സീലുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന കേന്ദ്രങ്ങളും ഈ സമുദ്ര പ്രദേശങ്ങളിൽ ഉണ്ട്. മലിനീകരണം ഹംബർ അഴിമുഖത്ത് പ്രവേശിച്ചാൽ അത് വന്യജീവികൾക്ക് വിനാശകരമാകുമെന്ന് യോർക്ക്ഷയർ വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള മാർട്ടിൻ സ്ലേറ്റർ പറഞ്ഞു. മത്സ്യ സമ്പത്തിനും ദേശാടനം നടത്തുന്ന പതിനായിരക്കണക്കിന് പക്ഷികളെയും അത് മോശമായി ബാധിക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഗാനറ്റ് കോളനിക്ക് സമീപമാണ് അപകടമുണ്ടായതെന്നും ചോർച്ച കടൽപ്പക്ഷികൾക്ക് മാരകമായേക്കാമെന്നും റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭചിദ്രത്തിന് വിധേയമാകുന്ന ദമ്പതികൾക്കുള്ള ബീവി മെൻറ് ലീവിനെ ശക്തമായി പിന്തുണയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ബീവി മെൻറ് അവധി എന്ന തത്വത്തെ പൂർണമായി താൻ അംഗീകരിക്കുന്നതായി ബിസിനസ്സ് മന്ത്രി ജസ്റ്റിൻ മാഡേഴ്‌സ് എംപിമാരോട് പറഞ്ഞു. എംപ്ലോയി റൈറ്റ് ബില്ലിൽ ബീവിമെൻറ് അവധി കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

നിലവിൽ യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ട്. പ്രസവത്തെ തുടർന്ന് പങ്കാളികൾക്ക് ആണ് ഇതിന് അർഹതയുള്ളത്. 24 ആഴ്ചത്തെ ഗർഭാവസ്ഥയ്ക്ക് ശേഷമാണ് ഈ അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 24 ആഴ്‌ചയ്‌ക്ക് മുമ്പ് ഗർഭം അലസുന്ന സന്ദർഭങ്ങളിൽ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബർ എംപി സാറാ ഓവൻ ആവശ്യപ്പെട്ടിരുന്നു. ഗർഭം അലസുന്നത് ഒരു രോഗമല്ലെന്നും അതിന് അതിന്റേതായ പ്രത്യേക പരിഗണന ആവശ്യമാണെന്നും ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച മാഡേഴ്‌സ് പറഞ്ഞു. ഗർഭചിദ്ര അവധിയെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ചയാക്കിയതിന് വുമൺ ആൻഡ് ഇക്വാലിറ്റി കമ്മിറ്റിയോട് നന്ദിയുള്ളവനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭം അലസുന്ന സ്ത്രീകൾ പലപ്പോഴും ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു. വൈദ്യസഹായം ആവശ്യമായി വന്നേക്കാവുന്ന കനത്ത രക്തസ്രാവം, അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ, ബലഹീനത എന്നീ ശാരീരിക പ്രശ്നങ്ങൾ ഇത്തരക്കാരിൽ സാധാരണമാണ്. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഇത്തരം സന്ദർഭങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശരിയായ വൈദ്യ പരിചരണം, വൈകാരിക പിന്തുണ, കൗൺസിലിംഗ് എന്നിവ നൽകണമെന്നാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഗർഭം അലസൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, വൈകാരിക ശക്തി നൽകാൻ ഡോക്ടർമാർ കുടുംബങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഈ സാഹചര്യങ്ങളെ മുന്നിൽ കണ്ടാണ് ഗർഭം അലസുന്നവർക്കുള്ള അവധി എന്ന നിർദ്ദേശങ്ങളുമായി വുമൺ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി മുന്നോട്ട് വന്നത്. 2025 – ൽ ഗർഭം അലസിയ സമയത്ത് തന്റെ സ്വന്തം അനുഭവം ഓവൽ മറ്റ് എംപിമാരോട് പങ്കുവെച്ചിരുന്നു ഓവനും മറ്റ് കമ്മിറ്റി അംഗങ്ങളും എംപ്ലോയി റൈറ്റ് ബില്ലിൽ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

24 ആഴ്‌ചയ്‌ക്ക് മുമ്പുള്ള ഗർഭം നഷ്ടപ്പെടുന്നവരെ ആദ്യമായി ബീവിമെൻ്റ് ലീവ് നിയമനിർമ്മാണത്തിൽ ഔദ്യോഗികമായി അംഗീകരിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മിസ്കാരേജ് അസോസിയേഷൻ്റെ സിഇഒ വിക്കി റോബിൻസൺ പറഞ്ഞു. എന്നാൽ നിലവിലെ നിർദ്ദേശങ്ങൾ ശമ്പളമില്ലാതെയുള്ള അവധിയാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഞങ്ങൾ ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ആവശ്യപ്പെട്ടിരുന്നത് എന്ന് വിക്കി റോബിൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് യോർക്ക് ഷെയർ തീരത്ത് ചരക്ക് കപ്പലും എണ്ണ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന വാർത്തകൾ പുറത്തുവന്നു. കടൽ ജീവികൾക്ക് ഒപ്പം അന്തരീക്ഷത്തിലുള്ള ജീവജാലങ്ങൾക്കും കടുത്ത നാശത്തിന് പ്രസ്തുത സംഭവം വഴിവെക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നത്. ഇപ്പോഴും കത്തുന്ന തീയിൽ നിന്നുള്ള കടുത്ത പുക അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.


ടാങ്കറിലെയും ചരക്ക് കപ്പലിലെയും എത്രമാത്രം എണ്ണയും മറ്റ് വസ്തുക്കളും കടൽ ജലത്തിൽ എത്തി എന്നതിനെ കുറിച്ച് ശരിയായ ഒരു കണക്കെടുപ്പ് ഇതുവരെ സാധിച്ചിട്ടില്ല. കനത്ത തീപിടുത്തം തുടരുന്നതിനാൽ ഇപ്പോഴും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും മറ്റ് കാര്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. 183 മീറ്റർ നീളമുള്ള ടാങ്കറിൽ 220,000 ബാരൽ ജെറ്റ് ഇന്ധനം പ്രത്യേക ടാങ്കുകളിലായി ഉണ്ടായിരുന്നു. അവയിൽ എത്രമാത്രം കടലിലേക്ക് ഒഴുകി എന്നാണ് അറിയേണ്ടത്. ജെറ്റ് ഇന്ധനം ഭാരമേറിയ എണ്ണകളെ പോലെ ഒട്ടിപ്പിടിക്കുന്നത് അല്ല. ഇത് പെട്ടെന്ന് ബാഷ്പീകരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് കടലിലെ പക്ഷികൾക്ക് ഹാനികരമായി തീരുമെന്നാണ് കരുതുന്നത്. ഒപ്പം മത്സ്യങ്ങൾക്കും മറ്റ് ജല ജീവികൾക്കും കടുത്ത അപകടം സൃഷ്ടിക്കുകയും ചെയ്യും.


എണ്ണ ടാങ്കറിൽ കൂട്ടിയിടിച്ച കപ്പലിൽ മദ്യവും സോഡിയം സയനൈഡും ആണ് ഉണ്ടായിരുന്നത്. വിഷലിപ്തമായ സോഡിയം സയനൈഡ് കടലിൽ ഒഴുകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈസ്റ്റ് യോർക്ക് ഷെയർ തീരത്തിന് ചുറ്റും ഒട്ടേറെ അപൂർവ്വ ഇനം പക്ഷികളുടെയും ജലജീവികളുടെയും സങ്കേതമാണ്. പഫിനുകൾ, ഗാനെറ്റുകൾ തുടങ്ങിയ കടൽ പക്ഷികളുടെ പ്രധാന കോളനികൾ ആണ് ഈ പ്രദേശം. അതുപോലെ തന്നെ ഗ്രേ സീലുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന കേന്ദ്രങ്ങളും ഈ സമുദ്ര പ്രദേശങ്ങളിൽ ഉണ്ട്. മലിനീകരണം ഹംബർ അഴിമുഖത്ത് പ്രവേശിച്ചാൽ അത് വന്യജീവികൾക്ക് വിനാശകരമാകുമെന്ന് യോർക്ക്ഷയർ വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള മാർട്ടിൻ സ്ലേറ്റർ പറഞ്ഞു. മത്സ്യ സമ്പത്തിനും ദേശാടനം നടത്തുന്ന പതിനായിരക്കണക്കിന് പക്ഷികളെയും അത് മോശമായി ബാധിക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഗാനറ്റ് കോളനിക്ക് സമീപമാണ് അപകടമുണ്ടായതെന്നും ചോർച്ച കടൽപ്പക്ഷികൾക്ക് മാരകമായേക്കാമെന്നും റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) മുന്നറിയിപ്പ് നൽകി

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചതായി രേഖയുണ്ടാക്കി കോടികൾ വിലമതിക്കുന്ന ലണ്ടനിലെ വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമം നടന്നതായുള്ള വാർത്തകൾ പുറത്തുവന്നു. കേസ് കോടതിയിൽ എത്തിയതിനെ തുടർന്ന് മരിച്ചതായി തെറ്റായി പ്രഖ്യാപിക്കപ്പെട്ട സ്ത്രീ കോടതിയിൽ വീഡിയോ കോളിലൂടെ ഹാജരായതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. 350,000 പൗണ്ട് വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കാൻ സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

55 കാരിയായ ജൂൺ അഷിമോള 2019 ഫെബ്രുവരിയിൽ അവളുടെ ജന്മനാടായ നൈജീരിയയിൽ വച്ച് മരിച്ചു എന്നാണ് സ്വത്ത് തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നവർ പറഞ്ഞത് . കേട്ടു കേൾവി പോലുമില്ലാത്ത തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളാണ് ഇതിന് പിന്നാലെ അനാവരണം ചെയ്യപ്പെട്ടത്. 1993-ൽ താൻ ജൂൺ അഷിമോളയെ വിവാഹം കഴിച്ചയും ജൂൺ അഷിമോളുടെ വസ്തുവകകൾ കൈമാറ്റം ചെയ്യാനായി റൂത്ത് സാമുവൽ എന്ന വ്യക്തിക്ക് പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തതായുള്ള രേഖയാണ് കോടതിയിൽ ഹാജരാക്കിയത് . എന്നാൽ ജൂൺ അഷിമോള വഞ്ചനയ്ക്ക് ഇരയായെന്നും അവരെ വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ബക്കരെ ലസിസി എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും സംശയമാണെന്നും ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഇതേ തുടർന്ന് താൻ ജീവിച്ചിരിപ്പുണ്ടെന്നും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തെളിയിക്കാൻ അവൾ ഹൈക്കോടതി ജഡ്ജി ജോൺ ലിൻവുഡിന് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരായി. 2018 ബ്രിട്ടൻ വിട്ട് നൈജീരിയയിലേയ്ക്ക് പോയ ജൂൺ അഷിമോള വിസ പ്രശ്നങ്ങളെ തുടർന്ന് തിരിച്ചെത്താനായില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ തട്ടിപ്പുകാർ ജൂൺ അഷിമോള മരിച്ചതായുള്ള വ്യാജ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജൂൺ അഷിമോള കോടതിയിൽ വീഡിയോ കോളിൽ കൂടി ഹാജരായെങ്കിലും അവളുടെ വേഷം ധരിച്ച ആൾമാറാട്ടകാരിയാണെന്ന് ഇത് നടത്തിയത് എന്ന വാദവും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ താൻ മരിച്ചതായി ആരോപിക്കപ്പെടുന്നതേയുള്ളൂവെന്നും സർട്ടിഫിക്കറ്റ് വ്യാജവും വഞ്ചനാപരവുമാണെന്നും തൻ്റെ എസ്റ്റേറ്റും സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിലുള്ള വീടും സംബന്ധിച്ച പവർ ഓഫ് അറ്റോർണി വ്യജമാണെന്നും ജൂൺ അഷിമോള കോടതിയെ അറിയിച്ചു. ഏറ്റവും രസകരമായ കാര്യം വസ്തുവിന്റെ മേൽ നടക്കുന്ന അവകാശ തർക്കത്തിന് രണ്ട് കക്ഷികളും ഇതിന് 150,000 പൗണ്ടിൽ കൂടുതൽ ചിലവഴിച്ചു കഴിഞ്ഞു . ഇത് ഈ വസ്തുവിന്റെ ഇക്വിറ്റിയേക്കാൾ കൂടുതലാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മുൻനിര മോർട്ട്ഗേജ് സ്ഥാപനമാണ് ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായി വിവിധതരം മോർട്ട്ഗേജ് സേവനങ്ങൾ ഹാലി ഫാക്സ് നൽകുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവർക്കും റിമോർട്ട്ഗേജ് ആഗ്രഹിക്കുന്നവർക്കും ഉപയുക്തമായ സേവനങ്ങൾ ആണ് ഹാലിഫാക്സ് നൽകുന്നത്.

ഹാലിഫാക്സ് വീടുകൾ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കൾക്ക് നൽകുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രീൻ ലിവിംഗ് റിവാർഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകിൽ 2000 പൗണ്ട് അതുമല്ലെങ്കിൽ വീട് കൂടുതൽ എനർജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോർട്ട് ഗേജുകൾക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങൾ ഹാലിഫാക്സ് നൽകുന്നത്.

കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകൾ ആരംഭിച്ചത്. പുതിയ വായ്പയെടുക്കുന്നവർക്കും നേരത്തെ ഹാലി ഫാക്സിന്റെ കറൻഡ് അക്കൗണ്ട് ഉള്ള ഏതൊരു മോർഗേജ് ഉപഭോക്താവിനും അവരുടെ വീട് മെച്ചപ്പെടുത്താനുള്ള ഒരു നല്ല ആനുകൂല്യമാണിത്. ഉപഭോക്താക്കൾ അവരുടെ മോർട്ട്ഗേജ് അപേക്ഷ പൂർത്തിയാക്കുമ്പോൾ ഗ്രീൻ ലിവിംഗ് റിവാർഡ് ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് ഹാലി ഫാക്സിന്റെ വക്താവ് പറഞ്ഞു. നെറ്റ് സീറോയിലേക്കുള്ള യാത്രയിൽ, ഊഷ്മളവും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമായ വീടുകളിൽ താമസിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണന്ന് ഹാലിഫാക്സിലെ മോർട്ട്ഗേജ് ഡയറക്ടർ ആൻഡ്രൂ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യാപകമായി ജീവനക്കാരെ വെട്ടികുറയ്ക്കാനുള്ള നടപടി ആരംഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. എൻഎച്ച്എസ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻ്റെ നിർദ്ദേശാനുസരണമാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ പകുതി ജീവനക്കാരെയും സീനിയർ മാനേജ്മെൻറ് ടീമിൻറെ വലിയൊരു വിഭാഗത്തെയും നഷ്ടമാകും.


പണം ലാഭിക്കുന്നതിനും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ (DHSC) ഉദ്യോഗസ്ഥരുമായുള്ള ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുന്നതിനുമായി ആണ് ഈ കടുത്ത നടപടി എന്നാണ് അറിയാൻ സാധിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ എണ്ണം 13,000 ത്തിൽ നിന്ന് 6500 ആയി കുറയും. ജീവനക്കാരുടെ എണ്ണം കടുത്ത തോതിൽ വെട്ടി കുറയ്ക്കുന്ന നടപടികൾ ഞെട്ടലുളവാക്കുന്നതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർ പറഞ്ഞു. പ്രസ്തുത നടപടി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഒട്ടേറെ മലയാളികളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത്. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നിന്ന് പടിയിറങ്ങുന്ന ചീഫ് എക്സിക്യൂട്ടീവ് ആയ അമാൻഡ പ്രിച്ചാർഡിൻ്റെ രാജി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം നൽകിയെന്നാണ് പൊതുവെ കരുതപ്പെടുന്നത് . അമാൻഡ പ്രിച്ചാർഡ് രാജിവെച്ചതോടെ എൻഎച്ച്എസ്സിന്റെ നേതൃത്വ നിരയിൽ നിന്ന് ഒട്ടേറെ പേർ രാജി സമർപ്പിക്കുമെന്ന് ഉറപ്പായി. എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവും ഫിനാൻസ് ചീഫുമായ ജൂലിയൻ കെല്ലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിലി ലോസൺ, ചീഫ് ഡെലിവറി ഓഫീസർ സ്റ്റീവ് റസ്സൽ എന്നിവർ ഈ മാസം തന്നെ എൻഎച്ച്എസിൽ നിന്ന് വിട പറയും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെയും മറ്റൊരു നയതന്ത്രജ്ഞൻ്റെ ഭാര്യയെയും ആണ് പുറത്താക്കിയത്. യുകെയും റഷ്യയും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിൻറെ ഏറ്റവും പുതിയ സംഭവ വികാസമാണ് നയതന്ത്രജ്ഞന്മാരെ പുറത്താക്കിയ നടപടി.

രാജ്യത്തിനെതിരായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർത്തിയാണ് രണ്ട് പേർക്കെതിരെ നടപടി എടുത്തത്. കൂടാതെ അവരുടെ ആക്രിഡിയേഷൻ എടുത്തു കളയുകയും ചെയ്തു. ഞങ്ങളുടെ സ്റ്റാഫിനെതിരെ റഷ്യ ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല എന്ന് ആണ് യുകെ വിദേശകാര്യ ഓഫീസ് പ്രസ്തുത സംഭവങ്ങളോട് പ്രതികരിച്ചത്.


കഴിഞ്ഞമാസം യുകെ ഒരു റഷ്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു. ഇതിനു മുൻപ് 2024 നവംബറിൽ റഷ്യ ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ പുറത്താക്കിയതിന് മറുപടിയായാണ് യുകെയുടെ നടപടിയെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. ചാരവൃത്തി ആരോപിച്ച് മോസ്‌കോയിൽ കഴിഞ്ഞ വർഷം മാത്രം ഏഴ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ റഷ്യയുടെ ആരോപണങ്ങളെ യുകെ നിഷേധിച്ചിരുന്നു. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളായതിന് കാരണം. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഉക്രെയിന് അചഞ്ചലമായ പിൻതുണയാണ് യുകെയുടെ ഭാഗത്തുനിന്ന് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം ശീതയുദ്ധ കാലത്തേക്കാളും മോശമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved