സ്വന്തം ലേഖകൻ
ബ്രൈടൺ: ബ്രൈടൺ റോയൽ സസെക്സ് ആശുപത്രിയിലെ മലയാളി നേഴ്സായ ജോസഫ് ജോർജിനാണ് കുത്തേറ്റത്. പരിക്കേറ്റ ജോസഫ് ജോർജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8: 40നാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം വിൽസൺ അവന്യൂവിൽ നിന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് ഉടൻ തന്നെ പൂട്ടുകയും സായുധ സേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളി നേഴ്‌സിനെതിരെ ജോലി സ്ഥലത്തുള്ള ആക്രമത്തിൽ യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിൽ ആണ്
സൈറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളെ കടത്തിവിടുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഒറ്റപെട്ട ആക്രമണത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി വേഗത്തിൽ പ്രവർത്തിക്കുകയുണ്ടായി. ആക്രമണത്തിൽ വേറാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സസെക്സ് പോലീസ് ക്രൈം കമ്മീഷണറുമായ കാറ്റി ബോൺ, ഇതൊരു ഭയാനക സംഭവമായിരുന്നെന്ന് അറിയിച്ചു. പരിക്കേറ്റ എൻഎച്ച്‌എസ് സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിക്കുകയും സംഭവസ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ സഹപ്രവർത്തകരോടും നന്ദി പറയുകയും ചെയ്തു. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഹോവ് എംപി പീറ്റർ കെയ്‌ൽ ട്വീറ്റ് ചെയ്തു. എന്നാൽ വേഗത്തിലുള്ള അറസ്റ്റിന് പോലീസിന് നന്ദി അറിയിക്കുകയും ജീവനക്കാരന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സ്വന്തം ലേഖകൻ
സുരക്ഷയെക്കാൾ ഉപരിയായി രാഷ്ട്രീയ കാരണങ്ങൾ മൂലമാണ് നിരോധനം വേണ്ടി വന്നതെന്ന് ചൊവ്വാഴ്ച നടന്ന ചർച്ചയിൽ വെളിപ്പെടുത്തി ബ്രിട്ടൻ ഗവൺമെന്റ്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേയ്ക്ക് വഴിവെക്കുന്ന ചർച്ച നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച ഗവൺമെന്റിന്റെ വൈറ്റ് ഹാൾ ഉദ്യോഗസ്ഥരും ഹുവായ് എക്സിക്യൂട്ടീവും തമ്മിലാണ് . ട്രംപ് രണ്ടാമതൊന്നു കൂടി ഭരണത്തിൽ വരാതിരിക്കുകയോ, വാഷിംഗ്ടണിലെ ചൈന വിരുദ്ധ നടപടികളിൽ കുറവ് സംഭവിച്ചാലോ ബ്രിട്ടീഷ് 5ജി രംഗത്ത് ഹുവായ് പൂർണമായ മടങ്ങിവരവ് നടത്തിയേക്കാം.
ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്നാണ് പിൻവാതിൽ ചർച്ചകളിലൂടെ തങ്ങൾക്ക് മനസ്സിലായതെന്ന് ഹുവായ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ചയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് തുറന്നുപറയാൻ അവർ തയ്യാറായിട്ടില്ല. കമ്പനിയെ മാറ്റി നിർത്തുക എന്നത് ബ്രിട്ടണിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്, മാത്രമല്ല രാജ്യത്തിന് 5ജി രംഗത്തേക്കുള്ള കുതിച്ചുചാട്ടത്തിൽ വലിയ പിഴവ് സംഭവിക്കുകയും ചെയ്യും. കമ്പനി സുരക്ഷയുടെ കാര്യത്തിൽ ഉറപ്പു നൽകുന്നുവെന്നും ഉടൻ തന്നെ വിപണിയിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയുണ്ടെന്നും ഹുവായ് അധികൃതർ പറയുന്നു.
നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഹുവായ് കമ്പനിയുടെ ഉപകരണങ്ങളിൽ സുരക്ഷാ പിഴവ് കണ്ടെത്തി എന്ന വാദത്തെ തുടർന്നാണ് നിരോധനം പ്രഖ്യാപിച്ചത്. ട്രംപ് ഹുവായ് യുഎസ് നിർമ്മിത അസംസ്കൃതവസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചപ്പോൾ, ചൈനീസ് കമ്പനിക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് കമ്പനി നിരോധനം നേരിടേണ്ടി വന്നത് എന്ന് ഡിജിറ്റൽ കൾച്ചർ സ്പോട്ട് ആന്റ് മീഡിയ സെക്രട്ടറിയായ കോമൺസിലെ ഒലിവർ ഡോഡെൻ അഭിപ്രായപ്പെട്ടു. അന്ന് ഈ തീരുമാനത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മിക്കവരും സ്വീകരിച്ചിരുന്നു എങ്കിലും, നിരോധനം ഉയർത്താൻ സാധ്യതയുണ്ട് എന്ന അഭിപ്രായത്തിനും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സ്വീകാര്യത ഉണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹുവായ് ബ്രിട്ടണിൽ നിരോധനമേർപ്പെടുത്തിയ ഉടൻതന്നെ ഡൊണാൾഡ് ട്രംപ് തീരുമാനത്തെ പിന്താങ്ങി രംഗത്തുവന്നിരുന്നു. ചൈനയുമായുള്ള തന്റെ ഡിപ്ലോമാറ്റിക് യുദ്ധത്തിന്റെ ഭാഗമാണിതെന്നും, മറ്റു രാജ്യങ്ങളെ കൂടി താൻ ഇതിൽ പങ്കു ചേർക്കുകയാണ് എന്നും ട്രംപ് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് ബ്രിട്ടണ് സ്വന്തം ആവശ്യങ്ങളേക്കാൾ വലുത് ട്രംപിനോടുള്ള വിശ്വസ്തത ആണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ വർഷം ഡിസംബർ 31 വരെ മാത്രമേ രാജ്യത്ത് ഹുവായ് ഉപകരണങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുമായിരുന്നുള്ളൂ. 2025ഓടെ രാജ്യമൊട്ടുക്ക് സൂപ്പർ ഫാസ്റ്റ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുമെന്ന ബോറിസ് ജോൺസന്റെ പ്രഖ്യാപനത്തിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ചൈനീസ് കമ്പനിയുടെ നിരോധനം.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കഴിഞ്ഞ എട്ടു മാസങ്ങളായി സിറിയയിലും മറ്റും അഭയാർത്ഥികളായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുവാൻ മന്ത്രിമാർ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ആഭ്യന്തരമന്ത്രാലയം ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദേശകാര്യ സെക്രട്ടറി സിറിയയിലും മറ്റുമുള്ള അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. അതിനുശേഷം നവംബറിൽ മൂന്ന് കുഞ്ഞുങ്ങൾ ഇത്തരത്തിൽ തിരികെ ബ്രിട്ടനിൽ എത്തിച്ചേരുകയും ചെയ്തു. അന്ന് ഈ പ്രവർത്തനത്തെ എല്ലാവരും വൻവിജയമായാണ് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ ഈ നീക്കത്തെ പ്രശംസിച്ചു. എന്നാൽ അതിനുശേഷം നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. ഇപ്പോഴും അറുപതോളം അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ സിറിയയിൽ ഉണ്ടെന്നാണ് നിഗമനം.
ഈ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച്, ‘സേവ് ദി ചിൽഡ്രൻ ‘ എന്ന പേരിൽ ചാരിറ്റി സംഘടനകൾ അയച്ച കത്തുകൾക്ക് ഇതുവരെ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ മറുപടി നൽകിയിട്ടില്ല. അതിനുശേഷം നിരവധി തവണ പല ചാരിറ്റി സംഘടനകളും ഈ കുഞ്ഞുങ്ങളുടെ മടങ്ങിവരവിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയെങ്കിലും, ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടുത്തിടെയായി പതിനഞ്ചാം വയസ്സിൽ ഐ എസ് പ്രവർത്തകനെ വിവാഹംചെയ്ത് ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോയ ഷമീമ ബീഗം എന്ന 20 വയസ്സുകാരിയുടെ മടങ്ങിവരവിനെ സംബന്ധിച്ച വിവാദങ്ങളാണ് ഈ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ ഉള്ള കാരണം. ഷമീമ ബീഗത്തിന്റെ മടങ്ങിവരവിന് യുകെ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഷമീമായെ സിറിയയിൽ തന്നെ നിർത്താൻ ഉള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടിയെ എതിർക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അഭയാർത്ഥികളെ തിരികെ കൊണ്ടു പോകുന്നതിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച പതിനഞ്ചോളം ഫ്രഞ്ച് കുട്ടികളാണ് തിരികെ രാജ്യത്തേക്ക് മടങ്ങിപ്പോയത്. എന്നാൽ ഈ വിഷയത്തിൽ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. കൊറോണ ബാധ മൂലം ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചത്. എന്നാൽ ഉടൻതന്നെ ഇവയെല്ലാം പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
കേരള :- ആലുവയിൽ കൊറോണ ബാധ മൂലം മരിച്ച കന്യാസ്ത്രി സിസ്റ്റർ ക്ലെയറിന്റെ ശവസംസ്കാരത്തെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രി സമൂഹം. യാഥാർത്ഥ്യങ്ങൾ എന്തെന്ന് അറിയാത്തവരാണ് സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപരമായ പോസ്റ്റുകൾ ഇടുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹപ്രവർത്തകയും, ഹോസ്പിറ്റലിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ ലിനറ്റ് കുറ്റപ്പെടുത്തി.
15 – ാം തീയതി രാവിലെ 11 മണിക്കാണ് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ ആശുപത്രിയിൽ എത്തിച്ചത്. മുൻപ് തന്നെ ഹൃദ്രോഗത്തിനും, പ്രമേഹത്തിനും സിസ്റ്റർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടൻതന്നെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും, വേണ്ടതായ ചികിത്സകൾ നൽകുകയും ചെയ്തു എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. വൈകുന്നേരമായപ്പോഴേക്കും ശ്വാസതടസ്സം വർദ്ധിച്ചതിനെ തുടർന്ന് നില വഷളായി. ഓക്സിജൻ നൽകിയെങ്കിലും സാച്ചുറേഷൻ ലെവൽ കുറഞ്ഞു. പിന്നീട് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും ചെയ്തതോടെ മരണം സംഭവിക്കുകയാണ് ചെയ്തത്.
കോവിഡ് 19 രോഗബാധ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് സിസ്റ്ററിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു എന്നും അവർ പറയുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയാണ് സിസ്റ്ററിന്റെ മരണസമയത്തും പിന്നീടും പ്രവർത്തിച്ചത്. കൊറോണ ബാധ ഉണ്ടെന്ന സംശയത്തെത്തുടർന്ന് മൊബൈൽ മോർച്ചറിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. പതിനാറാം തീയതി 11 മണിയോടെയാണ് സിസ്റ്റർ കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് മഠം വക സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തയ്യാറാക്കിയ 10 അടി താഴ്ചയുള്ള കുഴിയിൽ സംസ്കരിക്കാൻ തീരുമാനിച്ചു.
ആറു പേർക്ക് മാത്രമാണ് ശവ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള അനുമതി ഉണ്ടായിരുന്നത്. എന്നാൽ സിസ്റ്റേഴ്സിനു മാത്രം ഇത്രയും ചെയ്യുവാൻ സാധിക്കാത്തതിനാൽ, പിന്നീട് ക്രിമേഷനുള്ള നടപടികൾ സ്വീകരിച്ചതായി അവർ പറയുന്നു. എംഎൽഎ, കളക്ടർ, ആരോഗ്യ ഇൻസ്പെക്ടർ തുടങ്ങിയവരുടെയെല്ലാം സഹായം അഭ്യർത്ഥിച്ചു. പിന്നീട് നാല് മണിയോടുകൂടി സർക്കാർ അയച്ച ആംബുലൻസിൽ മൃതദേഹം ശവസംസ്കാരത്തിനായി കൊണ്ടുപോകാനായി തുടങ്ങിയപ്പോഴാണ്, ക്രിമേഷൻ അല്ല മറിച്ച് സെമിത്തേരിയിൽ തന്നെ അടക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴി ക്രമീകരിച്ച് മൃതദേഹം സെമിത്തേരിയിൽ തന്നെയാണ് അടക്കിയത് എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. തങ്ങളുടെ പ്രതിസന്ധിയിൽ തങ്ങളോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും സിസ്റ്റർ അറിയിച്ചു.
ഡോ. ഐഷ വി
ചേന മിക്കവാറും എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചൊറിയൻ ചേനയായാലോ? സാധാരണ ചേന തൊട്ടവർക്കറിയാം അതിന്റെ ചൊറി. അപ്പോൾ പിന്നെ ചൊറിയൻ ചേനമൂലമുണ്ടാകുന്ന ചൊറിച്ചിലിനെ പറ്റി പറയേണ്ടല്ലോ? ഞങ്ങൾ കാസഗോഡുനിന്നും ചിരവാതോട്ടത്ത് എത്തുന്നതിന് വളരെ മുമ്പ് നടന്ന സംഭവമാണ്. ചിരവത്തോട്ടത്തെ വീട്ടിൽ ധാരാളം സാധാരണ കാണുന്ന നമ്മൾ ഭക്ഷ്യാവാശ്യത്തിന് ഉപയോഗിക്കുന്ന ചേനകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ കൂവളത്തിന് കിഴക്ക് ഭാഗത്തായി സാധാരണ ചേനയെ അപേക്ഷിച്ച് വളരെ ഉയരം കൂടിയ ചേനകൾ നിന്നിരുന്നു. മറ്റു ചേനകൾ ഭക്ഷണാവശ്യത്തിന് എടുക്കുമ്പോൾ ഈ ചേനകൾ മാത്രം വെട്ടിയെടുത്തിരുന്നില്ല. ഇത് ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു വൈകുന്നേരം അപ്പി മാമൻ( രവീന്ദ്രൻ) ഞങ്ങൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുതരാനായി ഇരുന്നപ്പോൾ ഞങ്ങൾ ഇക്കാര്യം ചോദിച്ചു. ഈ ചേന സാധാരണ ചേനയെ അപേക്ഷിച്ച് ചൊറി കൂടിയ ഇനമാണെന്നും ഔഷധഗുണം കൂടുതൽ ഉണ്ടെന്നും അർശസ് പോലുള്ള അസുഖങ്ങൾ മാറാനായി ഈ ചേന ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു തന്നു.
ഔഷധാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ചൊറിയൻ ചേനയെ തൈരിലോ മോരിലോ സംസ്കരിച്ചാണ് ഉപയോഗിക്കുകയെന്നും അപ്പി മാമൻ പറഞ്ഞു തന്നു . പിന്നെ അപ്പി മാമൻ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചേന മോഷണത്തിന്റെ കഥ പറഞ്ഞു. ഒരു രാത്രി ഒരാൾ വന്ന് അവിടത്തെ ചൊറിയൻ ചേന ഒരെണ്ണം മോഷ്ടിച്ചുവത്രേ. മോഷണ മുതൽ പിന്നീട് ആ നാട്ടിലെ തന്നെ ഒരു വീട്ടിൽ കൊണ്ടുപോയി വിറ്റു. ചേന അരിഞ്ഞവർക്കും വച്ചവർക്കും തിന്നവർക്കും ചൊറിയോട് ചൊറി. ചേന തിന്ന വായും തൊണ്ടയുമെല്ലാം ചൊറിഞ്ഞു. ചൊറിയ്ക്ക് യാതൊരു ശമനവുമില്ലാതായപ്പോൾ അവർ ചിരവാതോട്ടത്ത് വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. കഴിച്ച ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ചേനയാണ് പണി പറ്റിച്ചതെന്ന് മനസ്സിലായി. അവർക്ക് പ്രതിവിധി നൽകി പറഞ്ഞയച്ചു.
ഞങ്ങൾ എത്ര ചോദിച്ചിട്ടും ആരാണ് മോഷ്ടിച്ചതെന്നോ എവിടെയാണ് വിറ്റ തെന്നോ അപ്പി മാമൻ ഞങ്ങളോട് പറഞ്ഞില്ല. മോഷ്ടിച്ചയാളുടെ വീട്ടിലെ ദാരിദ്ര്യം കൊണ്ടും ഈ ചേനയെ കുറിച്ച് അറിയാത്തതു കൊണ്ടും പറ്റിയ അബദ്ധമാവാം എന്നു മാത്രം പറഞ്ഞു. ഞങ്ങളിലെ ഡിക്ടറ്റീവുകൾ തലപ്പൊക്കി. ചൊറിയൻ ചേനയുടെ കാര്യം ഞങ്ങൾ അന്വേഷണം തുടർന്നു. 24 മണിക്കൂറിനകം ഞങ്ങൾ ചേനയെടുത്തയാളെയും കൊടുത്ത വീടിനെയും കണ്ടുപിടിച്ചു. പക്ഷേ അതാരെന്ന് പറയാതിരുന്ന അപ്പി മാമനാണ് വല്യ ശരിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ പ്രാദേശിക വ്യാപനം നിയന്ത്രിക്കുന്നതിനായി കടകൾ അടയ്ക്കുന്നതിനും പരിപാടികൾ റദ്ദാക്കുന്നതിനും പൊതു ഇടങ്ങൾ അടയ്ക്കുന്നതിനും ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് അധികാരം നൽകി. ഇത് രോഗവ്യാപനത്തോട് വേഗത്തിൽ പ്രതികരിക്കാൻ കൗൺസിലുകളെ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നടപടി കൗൺസിലുകളുടെ അധികാരത്തെ വർദ്ധിപ്പിക്കുമെന്ന് സർക്കാർ മാർഗ്ഗനിർദേശത്തിൽ പറയുന്നു. അതേസമയം കൊറോണയ്ക്ക് മുമ്പുള്ള ജീവിതത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് വിദൂരമാണെന്ന് സർക്കാർ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. പെട്ടെന്നുള്ള പ്രാദേശിക ലോക്ക്ഡൗണുകൾ സംബന്ധിച്ച് ഇനി കൗൺസിലുകൾക്ക് സ്വയം തീരുമാനം എടുക്കാൻ സാധിക്കും.
കൗൺസിലുകൾക്ക് നൽകിയ ഈ ഒരധികാരം കർശന നടപടികളുടെ ആവശ്യകത കുറയ്‌ക്കുമെന്ന് ഇംഗ്ലണ്ടിലെ കൗൺസിൽ നേതാക്കളെ പ്രതിനിധീകരിക്കുന്ന എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ അറിയിച്ചു. “കൗൺസിലുകൾക്ക് അവരുടെ ജനങ്ങളെ അടുത്തറിയാം. കൂടാതെ ഓരോ പൊട്ടിത്തെറിയും എങ്ങനെ പരിഹരിക്കാമെന്ന് അവർക്ക് തീരുമാനിക്കാം.” അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ താരങ്ങൾ പോലുള്ളവർ മുഖേന ആളുകൾക്ക് സുരക്ഷാ സന്ദേശങ്ങൾ കൈമാറാമെന്നും അതിനാൽ തന്നെ ശരിയായ ആളുകൾക്ക് ശരിയായ സമയത്ത് ശരിയായ സന്ദേശം ലഭിക്കുമെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും ലിവർപൂൾ സിറ്റി റീജിയൻ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു. പ്രാദേശിക സ്ഥലങ്ങളിൽ സർക്കാർ ദിവസേന വിവരങ്ങൾ നൽകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ബിബിസിയോട് പറഞ്ഞു. പൊതുഗതാഗതത്തിന്റെ ഉപയോഗം ഇപ്പോൾ വളരെ കുറവാണെന്നും അദ്ദേഹം അറിയിച്ചു.
ക്രിസ്തുമസ് കാലത്ത് ഇംഗ്ലണ്ടിന് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെങ്കിലും അത് ആളുകൾ എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഷാപ്പ്സ് അഭിപ്രായപ്പെട്ടു. വൈറസിൽ നിന്നും രക്ഷനേടുന്നതുവരെ പഴയ നിലയിലേക്ക് പോകാൻ കഴിയില്ല. അതിനർത്ഥം സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെടുന്ന ഒരു വാക്സിൻ ലഭിക്കുന്നതുവരെ. ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിപോയാൽ രോഗവ്യാപനം വർധിക്കുമെന്നും ഗതാഗത സെക്രട്ടറി മുന്നറിയിപ്പ് നൽകി.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിസ്തുമസോടെ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ കൂടുതൽ സുഗമമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ആളുകൾക്ക് യാത്രകൾക്കായി ഉടൻ തന്നെ പൊതുഗതാഗതം ഉപയോഗിക്കാം. അതേസമയം തൊഴിലുടമകൾക്കുള്ള ഉപദേശങ്ങൾ ഓഗസ്റ്റ് 1 മുതൽ മാറും. സുരക്ഷിതമാണെങ്കിൽ ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനികൾക്ക് കൂടുതൽ അധികാരം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രണ്ടാം ഘട്ട വ്യാപനത്തെ തടയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ് , വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ഭരണനിർവഹണങ്ങൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് സംബന്ധിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാം.
“വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളോട് സർക്കാർ ഉപേദശിക്കുന്നതിനുപകരം, ഞങ്ങൾ തൊഴിലുടമകൾക്ക് കൂടുതൽ അധികാരം നൽകാൻ പോവുകയാണ്. ഒപ്പം അവരുടെ ജീവനക്കാർക്ക് എങ്ങനെ സുരക്ഷിതമായി പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.” പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതലാവും ഇത്. എന്നിരുന്നാലും, വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളെ ഉപദേശിക്കുന്നത് തുടരുമെന്ന് വെൽഷ് സർക്കാർ അറിയിച്ചു. ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. ഇന്നലെ രാജ്യത്ത് 114 കൊറോണ വൈറസ് മരണങ്ങൾ കൂടി ഉണ്ടായി. യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,233 ആയി ഉയർന്നു.
ഉടൻ തന്നെ തൊഴിലാളികൾ വൻതോതിൽ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്ന് ബിസിനസ്സ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേകിച്ചും ചെറിയ കമ്പനികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സിൽ നിന്നുള്ള മൈക്ക് ചെറി പറഞ്ഞു. ശിശുസംരക്ഷണവും പൊതുഗതാഗതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും പല ജീവനക്കാർക്കുമുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സിന്റെ പോളിസി ഡയറക്ടർ എഡ്വിൻ മോർഗൻ അറിയിച്ചു. ജൂലൈ 25 മുതൽ ഇൻഡോർ ജിമ്മുകൾ, കുളങ്ങൾ, മറ്റു കായിക സൗകര്യങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ കഴിയും. ഇൻഡോർ തിയേറ്ററുകൾക്കും സംഗീതകച്ചേരികൾക്കും നിയമങ്ങൾ പാലിച്ച് പുനരാരംഭിക്കാൻ കഴിയും. കുടുംബാംഗങ്ങൾക്കായി സാമൂഹിക അകലം പാലിക്കൽ നടപടികളിൽ കൂടുതൽ ഇളവ് വരുത്തുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ് കൊറോണ വൈറസിന് പ്രതിരോധിക്കാനുള്ള മാർഗ്ഗമായി നിർദ്ദേശിക്കുന്നത്.
ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും, അത് ധരിക്കാതിരിക്കുന്നതും ഏകദേശം ഒരുപോലെയാണ്. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങളുണ്ടെന്നിരിക്കെ മുഖം മറയ്ക്കുന്ന രീതിയിലുള്ള ഏതെങ്കിലും വസ്ത്രം പോലും മാസ്ക് ആയി ഉപയോഗിച്ചാൽ മതി എന്ന അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കൺട്രോൾ നിർദ്ദേശപ്രകാരം മാസ്ക് എങ്ങനെയാണ് ശരിയായി ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നാം ധരിക്കുന്ന മാസ്ക് നമ്മുടെ വായും മൂക്കും താടിയും മറച്ചാൽ മാത്രമേ ആരോഗ്യപരമായി നമ്മുടെ ലക്ഷ്യം പൂർത്തിയാകൂ. തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ( കൈകഴുകേണ്ട വിധം:1 പൈപ്പ് തുറന്നു കൈകൾ നനച്ച് സോപ്പ് ആവശ്യത്തിന് കയ്യിലെടുത്ത ശേഷം പൈപ്പ് അടയ്ക്കുക, ശുദ്ധജലം മാത്രം ഉപയോഗിച്ച് കൈകൾ കഴുകുന്നതിനേക്കാൾ വൈറസിനെ അകറ്റാൻ നല്ലത് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുന്നതാണ്.
2. വിരലുകൾക്കിടയിലും കൈകളുടെ പിൻഭാഗത്തും നഖങ്ങളിലും ഉൾപ്പെടെ സോപ്പ് നന്നായി പതപ്പിച്ച് വിരൽതുമ്പുകൾ ഉപയോഗിച്ച് ഉരച്ച് കഴുകുക, ഇങ്ങനെ കഴുകുന്നത് കൈകളിലെ അഴുക്കും അണുക്കളും നശിക്കാൻ വേണ്ടിയാണ്.
3. ചുരുങ്ങിയത് 20 സെക്കൻഡ് എങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, സമയം ഉറപ്പിക്കാനായി രണ്ട് റൗണ്ട് ഹാപ്പി ബർത്ത്ഡേ റ്റു യു എന്ന പാട്ട് മൂളുകയോ ഈണമിടുകയോ ചെയ്യാം.
4. ഇനി പൈപ്പ് തുറന്ന് കൈകൾ വൃത്തിയായി കഴുകാം.
5. ഉടൻതന്നെ കൈകൾ വൃത്തിയുള്ള ടൗവ്വലോ എയർ ഡ്രയറോ ഉപയോഗിച്ച് ഉണക്കണം. കാരണം നനഞ്ഞ കൈകളിലൂടെ അണുക്കൾ അതിവേഗം പ്രജനനം നടത്തുന്നു.
സാനിറ്റൈസറുകളെക്കാൾ മികച്ചത് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 20 സെക്കൻഡ് ഒരു മാജിക് നമ്പർ ഒന്നുമല്ല, എങ്കിൽപോലും ചുരുങ്ങിയ സമയം 20 സെക്കൻഡ് ആണെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ സമ്മതിച്ചു കഴിഞ്ഞു.
ഇനി മാസ്കിന്റെ വള്ളികളിൽ പിടിച്ചു മാസ്ക് ധരിക്കാം. മുഖത്തിന്റെ വശങ്ങളിൽ വായു കടക്കുന്ന രീതിയിലുള്ള ഗ്യാപ്പുകൾ ഉണ്ടാവാൻ പാടില്ല, അതേസമയം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വലിച്ചു കെട്ടുകയും അരുത്. മാസ്കിനുള്ളിൽ വയർ ഉണ്ടെകിൽ ആ ഭാഗം മൂക്കിനു മുകളിൽ വെച്ച് അമർത്തി അഡ്ജസ്റ്റ് ചെയ്യുക. മൂക്കും വായും താടിയും കൃത്യമായ രീതിയിൽ മറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. മാസ്ക്കിനു മടക്കുകളുണ്ടെങ്കിൽ അവ താഴേക്ക് തുറക്കുന്ന രീതിയിൽ ആയിരിക്കണം ധരിക്കേണ്ടത്. ഒരുപ്രാവശ്യം മാസ്ക് ധരിച്ചാൽ അത് മുഖത്തുനിന്ന് എടുത്ത് മാറ്റുമ്പോൾ അല്ലാതെ ഇടയ്ക്കിടയ്ക്ക് തൊടാൻ പാടില്ല.
തീരെ അയഞ്ഞ മാസ്ക്കുകൾ ധരിക്കാതിരിക്കുക, മൂക്കിനോ വായക്കോ മുഖത്തിന്റെ വശങ്ങളിലോ തുറന്നു കിടക്കുന്ന രീതിയിലാണ് നിങ്ങളുടെ മാസ്ക് എങ്കിൽ അന്തരീക്ഷ വായുവുമായി സമ്പർക്കം ഉണ്ടാവുക വഴി നിങ്ങൾ സ്വന്തം ശരീരത്തിലേക്ക് വൈറസിന് വഴിയുണ്ടാക്കി കൊടുക്കുകയാണ്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കാതിരിക്കുക, വായുവിലൂടെയാണ് വൈറസ് വ്യാപനം എന്നത് മറക്കാതിരിക്കുക.
ഒരിക്കൽ ധരിച്ചുകഴിഞ്ഞാൽ, നിങ്ങൾ പൊതുസ്ഥലത്ത് ആയിരിക്കുമ്പോൾ മാസ്കിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചേക്കാവുന്ന അണുക്കളെ ശ്വസനവ്യൂഹത്തിലേക്ക് കടത്തി വിടാതിരിക്കുക.
പൊതു സ്ഥലങ്ങളിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ ഉടൻ ഇയർ ലൂപ്പുകൾ അഥവാ വള്ളികളിൽ പിടിച്ചു തന്നെ മാസ്ക് അഴിച്ചെടുക്കുക, മാസ്കിന്റെ മുൻവശത്ത് തൊടാതിരിക്കുക. ഉടൻതന്നെ മാസ്ക് കഴുകി വൃത്തിയാക്കുന്നില്ലെങ്കിൽ അടച്ച് ഭദ്രമാക്കി വെക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സൂക്ഷിച്ചു വെക്കുക.
മാസ്ക് അഴിച്ച ഉടൻതന്നെ ആദ്യം നിർദ്ദേശിച്ച പ്രകാരം കൈകൾ കഴുകി വൃത്തിയാക്കുക. ഈ രീതി ശരിയായി പിന്തുടർന്നാൽ കൊറോണ വൈറസിനെ അകറ്റി നിർത്താനാവും, ഇത് എല്ലാവരും പാലിച്ചാൽ ചുരുങ്ങിയത് 33,000 പേരുടെ ജീവനെങ്കിലും രക്ഷിക്കാനാവും.
സ്വന്തം ലേഖകൻ
വെയിൽസ് : ലോക്ക്ഡൗൺ കാലം പല ദമ്പതികളെയും വേർപിരിയലിന്റെ വക്കിലെത്തിച്ചുവെന്ന് പഠനങ്ങൾ. സമ്മർദ്ദമായ ജീവിത സാഹചര്യങ്ങൾ കുടുംബജീവിതത്തിന്റെ തകർച്ചയിലേക്ക് വഴിയൊരുക്കുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ യുകെയിൽ വ്യാപകമായി 2,000 പേരിൽ നടത്തിയ വോട്ടെടുപ്പിൽ 23% പേർ തങ്ങളുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. ഗാർഹിക വിദ്യാഭ്യാസവും വീട്ടിൽ നിന്നുള്ള ജോലിയുമാണ് പിരിമുറക്കങ്ങൾക്ക് ആക്കം കൂട്ടിയത്. ഏപ്രിലിൽ നടന്ന റിലേറ്റ് സർവേയിൽ വെയിൽസിൽ 29% പേർ ലോക്ക്ഡൗൺ തങ്ങളുടെ ബന്ധത്തിൽ സമ്മർദം ഉണ്ടാക്കിയെന്ന് അറിയിച്ചു.
വെയിൽസിൽ പ്രതികരിച്ചവരിൽ 20% പേർ തങ്ങളുടെ ഭാവിയെക്കുറിച്ച് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ടു. യുകെ മൊത്തത്തിൽ ഇത് 12% ആണ്. യുകെയിലുടനീളം ചോദ്യം ചെയ്യപ്പെട്ടവരിൽ 42% പേർ തങ്ങളുടെ പങ്കാളി പ്രകോപിപ്പിക്കുന്നതായി പറഞ്ഞു. യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം പലർക്കും ഒന്നിച്ചുചേരാൻ കഴിയാതെ പോയി. ഇതും സമ്മർദ്ദ സാഹചര്യങ്ങളിലേക്ക് നയിച്ചു. സഹായം തേടണമെന്നും പ്രശ്‌നങ്ങൾ വഷളാകാൻ അനുവദിക്കരുതെന്നും സിമ്രു ആളുകളോട് ആവശ്യപ്പെട്ടു.
കുടുംബബന്ധത്തിലെ തകരാറുകൾ ഉയരുമെന്ന് റൂറൽ വെയിൽസിലെ ഉപദേഷ്ടാവ് സ്റ്റെഫ് ജെയിംസ് പറഞ്ഞു. ഒരുമിച്ചല്ലാത്ത ചില ദമ്പതികൾ അവരുടെ സ്വീകരണമുറിയിൽ നിന്ന് വീഡിയോ കോൺഫറൻസ് സെഷനുകളിൽ കൂടുതൽ സമയം കണ്ടെത്തുന്നതായും അവർ പറഞ്ഞു. വെയിൽസിലെ ഗ്രാമങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി. ഫാം പ്രവർത്തിപ്പിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന് അവർ അറിയിച്ചു. വീഡിയോ ആപ്ലിക്കേഷനുകൾ, ടെലിഫോൺ എന്നിവയിലൂടെയുള്ള കൗൺസിലിംഗുകൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്റ്റെഫ് ജെയിംസ് അറിയിച്ചു. സിമ്രുവിന്റെ മാനേജർ വാൽ ടിങ്ക്ലർ ആളുകളോട് ഇപ്പോൾ സഹായം തേടണമെന്നും കാര്യങ്ങൾ പരിഹരിക്കാനാകാത്തവിധം മോശമാകുന്നതുവരെ കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാരുടെ എണ്ണത്തിൽ വർദ്ധനവ്. പലരും ജോലി ഉപേക്ഷിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചത് ബ്രിട്ടീഷ് സർക്കാരിനെയും ആരോഗ്യവിദഗ്ധരെയും ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സിംഗ് ഹോമിലും മറ്റും അന്തേവാസികളായി കഴിഞ്ഞ നിരവധി വൃദ്ധർ മരണമടഞ്ഞത് ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങളിൽ കുറവുണ്ടാക്കിയെങ്കിലും നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് ആരോഗ്യരംഗത്ത് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നഴ്സുമാർക്ക് ശമ്പളവർദ്ധനവ് നൽകി അവരെ ജോലിയിൽ പിടിച്ചുനിർത്തണമെന്ന ആവശ്യം ശക്തമാകുന്നത്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) നടത്തിയ സർവേയിൽ 41,798 നഴ്‌സിംഗ് സ്റ്റാഫുകളിൽ മുക്കാൽ ഭാഗവും വേതനം വർധിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനത്തോളം പേർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞു. സർവേയിൽ പങ്കെടുത്ത 10 പേരിൽ ആറുപേരും ശമ്പളം ഒരു പ്രധാന ഘടകമായി കണക്കാക്കുന്നു. മാനേജ്മെന്റിന്റെ പിന്തുണയുടെ അഭാവം, പകർച്ചവ്യാധി എന്നിവയെല്ലാം അവരെ വല്ലാതെ അലട്ടുന്നുണ്ട്.
കോവിഡ് വ്യാപനം നഴ്സുമാരുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും അതാണ് സർവേയിൽ വെളിപ്പെട്ടുവന്നതെന്നും ആർസിഎൻ ചീഫ് എക്‌സിക്യൂട്ടീവ് ഡെം ഡോന്ന കിന്നർ പറഞ്ഞു. നിലവിലുള്ള പിരിമുറുക്കങ്ങൾ പകർച്ചവ്യാധി മൂലം വർദ്ധിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ പക്കലുള്ള നഴ്സിംഗ് സ്റ്റാഫുകളെ നിലനിർത്തുന്നതിനും തൊഴിൽ മേഖലയിലേക്ക് പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണം.” കിന്നർ കൂട്ടിച്ചേർത്തു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്ത നഴ്‌സുമാരോ ഹെൽത്ത് വിസിറ്റേഴ്‌സോ ആയിരുന്നു.
പകർച്ചവ്യാധി സമയത്ത് നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് യൂണിസൺ ഹെഡ് സാറാ ഗോർട്ടൺ പറഞ്ഞു. “അതിനാൽ തന്നെ അവരുടെ ശ്രമങ്ങളെ സർക്കാർ തിരിച്ചറിയുകയും പരിചയസമ്പന്നരായ നഴ്‌സുമാരെ മുറുകെ പിടിക്കാൻ ആവശ്യമായ സഹായം ചെയ്യേണ്ടതും ഇപ്പോൾ വളരെ പ്രധാനമാണ്.” സാറ അഭിപ്രായപ്പെട്ടു. എൻഎച്ച്എസിന് പിന്തുണയെന്നോണം 50,000 നഴ്സുമാരുടെ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.