സ്വന്തം ലേഖകൻ

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞദിവസം ഡൗണിങ് സ്ട്രീറ്റ് നടത്തിയ പത്രസമ്മേളനത്തിൽ പുതിയ വൈറസിൻെറ വ്യാപനം മരണനിരക്ക് ഉയരാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നിലവിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ പഴയ കൊറോണാ വൈറസിനൊപ്പം തന്നെ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം കണ്ടെത്തിയ കൊറോണാ വൈറസ് മൂലം 60 വയസ്സിന് മുകളിൽ രോഗ ബാധിതരാകുന്ന 1000 പേരിൽ 10 പേർ മരണമടയുന്നതായി സർക്കാരിൻെറ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ജനിതക മാറ്റം വന്ന വൈറസിൻെറ പുതിയ വകഭേദം പിടിപെടുന്നവരിൽ മരണനിരക്ക് 1000 -ത്തിൽ 13 അല്ലെങ്കിൽ 14 പേരാണ്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന് തീർച്ചയില്ലന്നതാണ് സർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം യുകെയിൽ 44 പേർക്ക് കൊറോണാ വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ചിട്ടുണ്ട്. വൈറസിൻെറ ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.