Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടനിലെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോർ മുഖത്തെ പടയാളികളായ മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആരോഗ്യ പ്രവർത്തകരെ അലട്ടുന്ന പ്രധാന പ്രശ്നം ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. അതുകൊണ്ടുതന്നെയാണ് എൻ എച്ച് എസ് ജീവനക്കാർ പലരും കോവിഡ് – 19ന് കീഴടങ്ങി മരണം വരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതുവരെ നൂറോളം എൻഎച്ച്എസ് ജീവനക്കാരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ദുരവസ്ഥയിലാണ്. ബ്രിട്ടനിൽ നിന്നും ജർമനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചുകൊടുക്കപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന പല കമ്പനികളും തങ്ങളുടെ സഹായവാഗ്ദാനം ഗവൺമെന്റ് അവഗണിച്ചുവെന്നും അതിനാൽ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്ത് വിൽക്കുകയല്ലാതെ മാർഗമില്ലെന്നും അറിയിച്ചതായി വാർത്ത വന്നിരുന്നു .

യുകെയിലെ ആശുപത്രികൾ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സർക്കാർ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് പ്രസ്തുത സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. കോവിഡ് – 19ന്റെ ഭീകരത കെട്ടടങ്ങിയാലും സർക്കാർ തലത്തിലുള്ള ഈ വീഴ്ച വൻ പ്രതിഷേധം വിളിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ജോലി ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കേണ്ടിവരുമെന്ന് എൻഎച്ച്എസ് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ഒരുപ്രാവശ്യം ഉപയോഗിക്കാൻ പാകത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ പുനരുപയോഗിക്കാൻ നൽകിയ നിർദ്ദേശം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കൊറോണ രോഗികളെ ശുശ്രൂഷിക്കേണ്ടി വരുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ബ്രിട്ടൻ കഠിന ശ്രമം നടത്തുകയാണ്. അതിന്റെ ഫലമായി ഇപ്പോൾ വാക്സിൻ പരീക്ഷിക്കാനും രാജ്യം ഒരുങ്ങുന്നു. കൊറോണ വൈറസ് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു. ഈ വാക്സിൻ വിജയിക്കാൻ 80% സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ ടീമുകൾക്ക് ആവശ്യമായതെല്ലാം നൽകുമെന്ന് ആരോഗ്യ സെക്രട്ടറി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും “ഈ പ്രക്രിയയെക്കുറിച്ച് ഒന്നും ഉറപ്പില്ല” എന്നും അദ്ദേഹം പറയുന്നു. ഓക്സ്ഫോർഡ് ട്രയലിനും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പരീക്ഷണത്തിനും കുറഞ്ഞത് 20 മില്യൺ പൗണ്ട് പൊതു പണം ലഭിക്കുമെന്ന് ഹാൻകോക്ക് സർക്കാരിന്റെ പ്രതിദിന മീറ്റിംഗിൽ പറഞ്ഞു. ട്രയൽ പൂർത്തിയാകുന്നതിന് മുമ്പ് ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്. സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ അയയ്ക്കാൻ അവർ തയ്യാറാണ്. വാക്സിൻ വികസിപ്പിക്കുന്നതിൽ ഇരു ടീമുകളും അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്നും ഹാൻ‌കോക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ ഒരു ഭാഗം വഹിക്കാൻ ജനിതകമായി രൂപകൽപ്പന ചെയ്ത നിരുപദ്രവകരമായ ചിമ്പാൻസി വൈറസിൽ നിന്നാണ് ChAdOx1 nCoV-19 എന്നറിയപ്പെടുന്ന വാക്സിൻ ഓക്സ്ഫോർഡ് നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ ഉണ്ടാക്കുന്നതിനായി യുകെയിലെ നിർമ്മാതാക്കളുമായും വിദേശത്ത് നിരവധി പേരുമായും ഇതിനകം ഡീലുകൾ നടത്തിയിട്ടുണ്ട്. മെയ് പകുതിയോടെ 500 പേർ വരെ ട്രയലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീമിലെ പ്രൊഫസർ സാറാ ഗിൽബർട്ട് പറഞ്ഞു. ഓക്സ്ഫോർഡ്, സതാംപ്ടൺ എന്നിവിടങ്ങളിൽ ആണ് ട്രയൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് മൂന്നിടങ്ങൾ കൂടി കൂട്ടിച്ചേർക്കും. അതേസമയം, ലണ്ടൻ ഇംപീരിയൽ കോളേജ് ടീം ഫെബ്രുവരി മുതൽ മൃഗങ്ങളിൽ വാക്സിൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 70 ലധികം വാക്സിനുകൾ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പം മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി യുകെയും മാറും. പിപിഇ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും ഹാൻകോക്ക് ഇന്നലത്തെ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെ ആശുപത്രികളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 828 മരണങ്ങൾ ഇന്നലെ ഉണ്ടായി. ആകെ രേഖപ്പെടുത്തിയ ആശുപത്രി മരണങ്ങൾ ഇപ്പോൾ 17,337 ആണ്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ ഇതിലും ഉയർന്ന മരണസംഖ്യയാണ് കാട്ടുന്നത്. 4301 ആളുകൾക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 129,044 ആയി ഉയർന്നു. ഏപ്രിൽ 10 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആശുപത്രികൾക്ക് പുറത്ത് 1,662 പേർ മരിച്ചു. കെയർ ഹോമുകളിൽ 1,043 മരണങ്ങളും ഉണ്ടായി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ ഓഫീസിൽ തിരിച്ചെത്തി. തിരിച്ചുവരവിന്റെ തുടക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ കോളിലൂടെ. തന്റെ മോശം അവസ്ഥയിൽ തന്നെ സഹായിച്ച അമേരിക്കൻ പ്രസിഡണ്ടിന് അദ്ദേഹം നന്ദി പറഞ്ഞു. ഇതോടൊപ്പം തന്നെ യുകെ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. രോഗം നേരിടുവാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇരുവരും ഉറപ്പുനൽകി. രോഗം നേരിടുവാൻ ജി -7 രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വ്യാപാര കരാറിൽ ഏർപ്പെടുവാനും തീരുമാനമായി. ഈയാഴ്ച അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്ഞിയുമായി ഫോൺ സംഭാഷണം നടത്തും. ഓഫീസിൽ എത്തിയ ഉടനെ തന്നെ അദ്ദേഹം മന്ത്രിമാരുമായും ഫോൺ സംഭാഷണത്തിലേർപ്പെട്ടു. കൊറോണ വൈറസിനെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

കാനഡയിൽ നടന്ന വെടിവെപ്പിൽ ഉള്ള ദുഃഖം അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചു. കൊറോണ ബാധയെത്തുടർന്ന് ബോറിസ് ജോൺസൺ രണ്ടാഴ്ചയോളമായി ഐസിയുവിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ആയിരുന്നു ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

രോഗമെന്തെന്ന് ആധുനിക ശാസ്ത്രം അറിയും മുമ്പ് മനുഷ്യന് മാത്രമല്ല സസ്യ ലതാദികൾക്കും മൃഗങ്ങൾക്കും ആരോഗ്യരക്ഷയും രോഗ ചികിത്സയും നിർദേശിച്ച ഭാരതീയ ആരോഗ്യ ശാസ്ത്രം ആണ് ആയുർവ്വേദം.

ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത വിധം ഭയപ്പെട്ട മഹാമാരിയായി കോവിഡ് 19 മാറിക്കഴിഞ്ഞു . അതിജീവന ശേഷി നേടിയ, ജനിതക മാറ്റം വന്ന കൊറോണ വൈറസുകൾ മൂലം ശ്വസന പഥത്തിൽ വീക്കം ഉണ്ടാക്കി അതിവേഗം മരണകാരണം ആകുന്ന രോഗം.

ജ്വരം എന്നാണ് ആയുർവേദത്തിൽ പനിക്ക് പറയുന്നത്. പനിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഷഡംഗ പാനീയം ആണ് നിദ്ദേശിക്കുന്നത്. ലഭ്യത വെച്ചു ചുക്കും കുരുമുളകും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആശ്വാസം നൽകും. ചൂട് വെള്ളം, ചൂട് കഞ്ഞി, കായവും വെളുത്തുള്ളിയും കുരുമുളകും ഒക്കെ ചേർന്ന രസം എന്നിവ എല്ലാം പനിയുടെ ആദ്യ ദിവസങ്ങളിൽ ഉപയോഗിക്കുക.ആവി പിടിക്കുന്നതും, ചൂട് വെള്ളം കൊണ്ട് വായും മുഖവും കഴുകുന്നതും നന്ന്. തണുത്തവ ഒന്നും ഉപയോഗിക്കാൻ പാടില്ല.  പകൽ ഉറങ്ങാതിരിക്കുക. ഇവ പനിയുടെ തീവ്രത കുറക്കാൻ സഹായിക്കും

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ഷിബു മാത്യൂ.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ സിനിമാ ഗാനത്തിനും കഴിയും
എന്നതിന് തെളിവാണ് ഇപ്പോള്‍ യൂ ടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന സിനിമാ ഗാനം. വ്യത്യാസം ഒന്നു മാത്രം. സിനിമയുടേതുപോലെ സാങ്കല്പികമായ ഒരു പശ്ചാത്തലമല്ല പാട്ടിലും നാട്ടിലും അതുപോലെ പാടിയവര്‍ക്കും.

ഫാ. വില്‍സണ്‍ മേച്ചേരില്‍

‘പിയാത്ത. ‘ മാതാവിന്റെ മടിയില്‍ ലോക രക്ഷകന്റെ മുറിവേറ്റ ശരീരം. മരണശേഷവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന പരിശുദ്ധ അമ്മയുടെ മുഖം ഓര്‍മ്മിക്കാത്ത ഒരാളും ഈ ഭൂമിയില്‍ ഉണ്ടാവില്ല. അമ്മയുടെ മുഖമാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ ഉറവിടവും പശ്ചാത്തലവും. കോവിഡ് 19 ലോകത്തിനെ കാര്‍ന്നുതിന്നുമ്പോള്‍ ആതുരസേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഒരു വലിയ സമൂഹം മരണത്തിന്റെ മുമ്പില്‍ പതറാതെ നില്‍ക്കുന്നു. പരിശുദ്ധ അമ്മയുടെ സഹനശക്തി ഇവര്‍ക്കൊരു പ്രചോതനമാകും എന്ന് ആഴത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ പ്രശസ്ത സംഗീതജ്ഞന്‍
ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBSലിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പം ഇതിനോടകം തന്നെ ലോക മലയാളികളുടെ ഇടയില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് അതിന്റെ ഭീകരത പുറത്തെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷിനറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ഒപ്പം ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ SH ഉം ഈ ഗാനത്തിന്റെ അണിയറയില്‍ ശക്തമായ പിന്തുണയുമായി കൂടെനിന്നവരാണ്. പല രാജ്യങ്ങളില്‍ നിന്നുമായി മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി. പാടിയവരില്‍ കോവിഡ് 19 ബാധിച്ചവരും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആദ്ധ്യാത്മീകതയുടെ ഒരു പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടായിരത്തി പത്തൊമ്പതില്‍ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി. ഈ

ഫാ. ജിനോ അരീക്കാട്ട്

ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്താണ് സിനിമയില്‍ ഉപയോഗിച്ച ട്രാക്ക് ഈ സംരഭത്തിനായ് ആയ്ച്ചു തന്നത്.

ആരാധികേ.. എന്നു തുടങ്ങുന്ന ഗാനം ഈ സംരംഭത്തിന് തിരഞ്ഞെടുത്തത്ത്
ഫാ. വില്‍സനാണ്. അതിലെ ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ മടിയിലേയ്ക്ക് ഈശോയുടെ ശവശരീരം കിടത്തിയപ്പോള്‍ അത്രയേറെ ശ്രദ്ധയോടെ അമ്മ പൊതിഞ്ഞ് പിടിക്കുവാനുള്ള കാരണം ‘ അതിനാല്‍ തീരേണ്ടതല്ല ‘ എന്ന ചിന്ത പരിശുദ്ധ അമ്മയ്ക്ക് ഉള്ളതുകൊണ്ടായിരുന്നു. പിയാത്ത എന്ന ചിന്ത നമ്മുടെ നഴ്‌സുമാരുടെ

അടുക്കലേയ്ക്ക് വരുമ്പോള്‍ അത്രയേറെ ശ്രദ്ധയും പരിഗണനയും കൊടുക്കേണ്ട ഒരാളാണ് എന്റെ മുമ്പില്‍ കിടക്കുന്നത്. മരണം കൊണ്ടു തീരേണ്ട ഒരു ശരീരമല്ല എന്നൊരു ചിന്ത ഒരു നഴ്‌സിന് ഉണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന വ്യതിയാനം. അത് രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റം. ഈ ആദ്ധ്യാത്മികമായ ചിന്തയാണ് ലോകം അറിയപ്പെടുന്ന സംഗീതജ്ഞനായ
ഫാ. വില്‍സനെ ഇതുപോലൊരു സംരഭത്തില്‍ എത്തിച്ചത്.
ശ്രുതിയും താളവും തെറ്റാതെ ഭൂമിയിലെ മാലാഖാമാര്‍ പാടിയപ്പോള്‍ അവരോടൊപ്പം പാടാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണ്
ഫാ. വില്‍സണ്‍. ഇതിന്റെ എഡിറ്റിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ആദര്‍ശ് കുര്യനും പ്രദീപ് ടോമുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും
വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലും ഈ ഗാനം പാടുവാനെത്തിയവര്‍ക്ക്
ഫാ. വില്‍സണ്‍ മേച്ചേരില്‍ പ്രത്യേകം നന്ദി പറഞ്ഞു.

യുടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ പൂര്‍ണ്ണരൂപം . താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

 

ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന  വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ… ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…

ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ.  എലേന, എഡ്വേർഡ്, എൽമിയ. നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.

(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )

വീഡിയോ കാണാം

സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.

2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്,  ഡയാന്‍.

എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.

അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.

അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽ‌പാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക്‌ ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.

പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽ‌പാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽ‌പാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.

എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ്​​ പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.

സ്വന്തം ലേഖകൻ

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽ പേരും ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ആണെന്ന വാർത്ത പരക്കുന്നു. എന്നാൽ ഇതിനെ പറ്റി രണ്ട് വസ്തുതകളാണ് ഡോക്ടർമാർക്ക് പറയാനുള്ളത്, ആളുകൾ തിങ്ങിക്കൂടി താമസിക്കുന്ന പാർപ്പിട വ്യവസ്ഥയിൽ നിന്നുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്, രണ്ടാമതായി സൗത്ത് ഏഷ്യൻ രോഗികൾക്ക് കൂടുതലായി പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടുവരുന്നു. ഏകാന്തവാസം നയിക്കുന്ന രോഗികളെ സംബന്ധിച്ച് സ്മാർട്ട്ഫോൺ വലിയ ഒരു അനുഗ്രഹമാണ്, അവർക്ക് ഉറ്റവരോടും ബന്ധുക്കളോടും ഒപ്പമാണ് എന്ന തോന്നൽ സൃഷ്ടിച്ചെടുക്കാനാവും, എന്നാൽ അതേസമയം തന്നെ സോഷ്യൽ മീഡിയകളിലൂടെ വരുന്ന വ്യാജ വാർത്തകൾ അവരുടെ മാനസികാരോഗ്യത്തെയും, ശുഭാപ്തി വിശ്വാസത്തെയും തകർക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു പരത്തുമ്പോൾ വെട്ടിലാവുന്നത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആണ്. ബ്രാഡ്ഫോർഡിലെ ഒരാശുപത്രിയിൽ വെള്ളക്കാർ അല്ലാത്ത രോഗികളെ മരണത്തിനു വിട്ടു കൊടുത്തിരിക്കുകയാണ്, എന്ന വ്യാജ വാർത്ത ആയിരക്കണക്കിനു തവണയാണ് ഫോർവേഡ് ചെയ്യപ്പെട്ടത്.

വാർത്തകളിലൊന്ന് ” എന്റെ വിവരങ്ങൾ പുറത്തു വിടരുത്, ഞാൻ ബി ആർ ഐ ഹോസ്പിറ്റൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെ സമുദായത്തിൽ ആർക്ക് രോഗം വന്നാലും കഴിവതും ആശുപത്രിയിൽ പ്രവേശിക്കാതെ ഇരിക്കുക, ചിലപ്പോൾ നിങ്ങൾ ജീവനോടെ തിരിച്ചു വരില്ല. രോഗം മാറാൻ ബ്ലാക്ക് സീഡ് ഓയിൽ പതിവായി കഴിക്കുക”. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാരും ജീവനോടെ മടങ്ങുന്നില്ലെന്നും, ഇനി അഥവാ അവിടെവച്ച് മരണപ്പെട്ടാൽ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ കരിച്ചു കളയും തുടങ്ങിയ വ്യാജവാർത്തകളാണ് അതിവേഗം പ്രചരിക്കുന്നത്. ഇതിനോട് രോഗികൾ പ്രതികരിക്കുന്ന രീതിയും ഡോക്ടർമാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാതെയാകും. സ്വന്തം സമുദായത്തിൽ ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന മനുഷ്യത്വമില്ലാത്ത രീതിയാണിത്. ഇത്തരത്തിലുള്ള ശബ്ദ സന്ദേശങ്ങളിൽ സ്വന്തം ബന്ധുക്കൾ മരിച്ചതിലുള്ള അടങ്ങാത്ത ദുഖവും രോഷവും ജ്വലിച്ചു നിൽക്കുന്നുണ്ട്. അത്രമാത്രം വിശ്വസനീയമായ രീതിയിൽ ആണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. സൗത്ത് ഇംഗ്ലണ്ടിലെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മുസ്ലിം നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇത്തരം വാർത്തകൾ പരത്തുന്നുണ്ട് എന്നത് ആശങ്കാവഹമാണ്‌.

 

അതേസമയം, ഇതിനെതിരായി സത്യസന്ധമായ വാർത്തകൾ പുറത്തുവിടാൻ ശ്രമിക്കുന്നുണ്ട്, പല രോഗികളും. രോഗം ഭേദമായവരും, ചികിത്സയിൽ പുരോഗതി നേരിട്ടുകൊണ്ടിരിക്കുന്ന രോഗികളും തങ്ങളുടെ ചെറിയ വീഡിയോകൾ പുറത്തു വിടുന്നുണ്ട്. ബ്രാഡ്ഫോർഡിൽ ചികിത്സയിൽ കഴിയുന്ന അലി ജാൻ ഹൈദർ തന്നെ വ്യാജ വാർത്തകൾ പൊളിച്ചടുക്കുന്ന രീതിയിൽ വീഡിയോ ചെയ്തിരുന്നു. അതിനുശേഷം തങ്ങൾക്ക് ലഭിച്ച പിന്തുണ വളരെ കൂടുതലായിരുന്നു എന്ന് ബ്രാഡ് ഫോർഡിലെ എൻ എച്ച് എസ് സ്റ്റാഫ് പറഞ്ഞു. രോഗം പരത്തുന്നതിന് ചിലർ മുസ്ലീങ്ങളെ വിമർശിക്കുന്നത് കണ്ടു, എന്നാൽ മിക്ക പള്ളികളും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അടച്ചിടുകയായിരുന്നു എന്ന് ബ്രാഡ്ഫോർഡിലെ പള്ളികളുടെ പ്രസിഡണ്ടായ സുൽഫി കരീം പറഞ്ഞു. റമസാൻ മാസം മുഴുവൻ വിശ്വാസികൾ വീടിനകത്തു തന്നെ ചെലവഴിക്കേണ്ടിവരും.

സ്വന്തം ലേഖകൻ

ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .


സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

RECENT POSTS
Copyright © . All rights reserved