ഡോ. ഐഷ വി
ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.
പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.
ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.
കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
വെസ്റ്റ് യോർക്ക്ക്ഷെയറിലെ ഹാലിഫാക്സിൽ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻെറ ഫലമായി വീട് മുഴുവനായും അഗ്നിക്കിരയായി. ഭൂകമ്പം പോലുള്ള പ്രകമ്പനങ്ങൾ സ്ഫോടനത്തിൻെറ ഫലമായി ഉണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഫയർ യൂണിറ്റുകൾ കിണഞ്ഞ് പരിശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. സ്ഫോടനം നടന്ന ഭവനത്തിൻറെ ചുറ്റുമുള്ള 6 വീടുകളിൽ നിന്ന് എല്ലാവരെയും മുൻകരുതലിൻെറ ഭാഗമായി അടിയന്തരമായി ഒഴിപ്പിച്ചു. ഇവരിൽ 98 വയസ്സുള്ള ഒരു വയോധികനും ഉൾപ്പെടുന്നു .

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ദമ്പതികളും മകനും ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. തീ പൂർണമായും അണയ്ക്കാൻ സാധിച്ചു എന്നും പ്രദേശം പൂർണമായും സുരക്ഷിതമാണെന്നും വെസ്റ്റ് യോർക്ക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു . സ്ഫോടനത്തിൻെറ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മൂന്നു മൈലുകൾക്കപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കെയർഹോമുകളിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രീതിയ്ക്ക് അന്തിമാനുമതി നൽകിയതായി മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു. എന്നിരുന്നാലും യുകെയിൽ വാക്‌സിൻ സ്വീകരിക്കുന്നതിലെ മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനത്തായിരുന്ന കെയർഹോം അന്തേവാസികൾക്ക് പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കാൻ രണ്ടാഴ്ച സമയമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വാക്‌സിൻ വിതരണം നടത്തിയാലും ശീതകാലത്ത് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാവുകയില്ല എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കഴിഞ്ഞാലും വൈറസിനെ പൂർണ്ണമായും തുടച്ചു നീക്കാമെന്ന് കരുതാനാവില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു.

ഡിസംബർ 14 മുതൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും 80 വയസിന് മുകളിലുള്ള പൗരന്മാർക്ക് പ്രതിരോധകുത്തിവെയ്പ്പ് അറിയിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഫൈസർ വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുകൊണ്ട് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് റെഗുലേറ്റരുടെ അന്തിമാനുമതി ലഭ്യമാക്കേണ്ടതുണ്ട്.
8 ലക്ഷം ഫൈസർ വാക്സിൻ യുകെയിൽ എത്തിച്ചേർന്നത് കടുത്ത ആത്മവിശ്വാസവും നൽകുന്നുവെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ ഡോസുകൾ എത്തിച്ചേരുമെങ്കിലും എത്ര ഡോസുകൾ ലഭ്യമാകും എന്നതിനെകുറിച്ച് വ്യക്തത വന്നിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയും ചൊവ്വാഴ്ച പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഇതിനിടെ ആർ നമ്പർ 0.8 നും 1 നും ഇടയിലായി കുറഞ്ഞതായി ഗവൺമെൻറ് അറിയിച്ചു. കോവിഡ് ബാധിച്ച് പുതുതായി റിപ്പോർട്ട് ചെയ്ത 504 മരണങ്ങൾ കൂടി ഉൾപ്പെടുത്തി യുകെയിലെ മൊത്തം മരണസംഖ്യ 60617 ആയി
സ്വന്തം ലേഖകൻ
യു കെ :- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി കാർബൺ എമിഷൻ കുറയ്ക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഭാഗമായി പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിലവിലുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ലഭ്യമാക്കുവാനുള്ള പുതിയ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ, ഇലക്ട്രിക് കൺവേർഷൻ കിറ്റിലൂടെ ഇലക്ട്രിക് ബാറ്ററി ഓപ്പറേറ്റിങ് കാറുകൾ ആയി മാറ്റുവാൻ സാധിക്കും. എല്ലാ ബ്രാൻഡ് കാറുകൾക്കും ഈ ഉപകരണം പ്രവർത്തന യോഗ്യമാണെന്ന് കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. ഇതിന് ചെലവാകുന്ന ഏറ്റവും കൂടുതൽ തുക 993 പൗണ്ട് മാത്രമായിരിക്കും. എന്നാൽ കാറിന്റെ വെയിറ്റ് അനുസരിച്ച് ഈ തുകയിൽ കുറവ് വരാനുള്ള സാധ്യതയുമുണ്ട്.

ക്ലാസിക് കാറുകൾ ആയ റോൾസ് റോയ്സ് മുതലായവയ്ക്കും ഇത്തരത്തിൽ ഇലക്ട്രിക് എൻജിനുകൾ വയ്ക്കുന്നത് സംബന്ധിച്ച് പുതിയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ എമിഷന് ഏറ്റവും കൂടുതൽ കാരണമാകുന്നത് പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ പുറംതള്ളുന്ന പുകയാണ്. അതിനാൽ തന്നെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് സർക്കാരും, മറ്റ് കമ്പനികളും. ഇലക്ട്രിക് കാറുകൾക്ക് ചിലവ് കൂടുതലായതിനാൽ, നിലവിലുള്ള കാറുകളെ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുവാനാണ് പരമാവധി ഉപഭോക്താക്കളും ശ്രമിക്കുന്നത്. ന്യൂ ഇലക്ട്രിക് എന്ന ഒരു ഡച്ച്- ഐറിഷ് കമ്പനിയാണ് ഇത്തരത്തിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഇതിന് ചിലവാകുന്ന തുക പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. അടുത്തിടെയായി ഒരു ബിഎംഡബ്ല്യു ത്രീ സീരിസ് കാർ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുന്നതിനായി 900 പൗണ്ട് മാത്രമാണ് ചിലവായത് എന്ന് കമ്പനി അധികൃതർ അറിയിച്ചു. ജനങ്ങൾ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന ആവശ്യം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
സ്വന്തം ലേഖകൻ
വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി യുനെസ്കോയും, വാർകി ഫൗണ്ടേഷൻ ആനുവൽ ഗ്ലോബൽ ഫൗണ്ടേഷൻ, 2014 ആരംഭിച്ച ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള രഞ്ജിത്ത് സിൻഹ ദിസാലെക്ക്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങളും ഇന്ത്യയിലെ പുസ്തകങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച നടപടിക്കായും രഞ്ജിത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അർഹനായത്. ദക്ഷിണ കൊറിയ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറ്റലി. നൈജീരിയ, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവസാന റൗണ്ടിൽ എത്തിയ മറ്റുള്ളവർ. സമ്മാനം 10 ലക്ഷം യുഎസ് ഡോളറാണ്. അത് ഏകദേശം 7.37 കോടി ഇന്ത്യൻ രൂപയാണ്.
അവാർഡ് തുകയിൽനിന്ന് പകുതി തനിക്കൊപ്പം അവസാന റൗണ്ടിൽ എത്തിയ മറ്റ് അധ്യാപകർക്ക് പങ്കിട്ട് നൽകുമെന്ന് രഞ്ജിത്ത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് തന്റെ എളിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.

2019ലാണ് രഞ്ജിത്ത് പരിദേവാടിയിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി എത്തിയത്. കന്നുകാലി കൂടിന് സമീപം പൊളിഞ്ഞ കെട്ടിടത്തിൽ ശോചനീയാവസ്ഥയിലായിരുന്നു രഞ്ജിത്ത് എത്തുമ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനെ അടിമുടി പരിഷ്കരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾകെട്ടിടം ആക്കി മാറ്റാൻ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് രഞ്ജിത്ത്.

പുസ്തകങ്ങളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി വിതരണം ചെയ്യാനും, പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി സ്കൂളിൽ എത്തിക്കാനും, രഞ്ജിത്തിന് കഴിഞ്ഞു. പഠനം എളുപ്പമാക്കാൻ ക്യു ആർ കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്ത് അയക്കുന്ന പതിവിനു മാറ്റമുണ്ടായി. കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി സ്കൂളിലെത്തി. രഞ്ജിത് സിൻഹ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ മുഖേനയാണ് മഹാരാഷ്ട്രയിൽ എല്ലാ പുസ്തകങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. ഈ നിർദ്ദേശം പിന്നീട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും നടപ്പിലാക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : യുകെയിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കാനിരിക്കെ അടുത്ത ആഴ്ചയോടെ 800,000 ഡോസുകൾ കൂടി ലഭിക്കുമെന്ന കാര്യത്തിൽ സർക്കാരിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അറിയിച്ചു. ഫൈസർ ബയോൺടെക് വാക്സിൻ ഡോസുകൾ എത്തിയിട്ടുണ്ടെന്നും വർഷാവസാനത്തോടെ കൂടുതൽ പ്രതീക്ഷിക്കാമെന്നും അലോക് ശർമ പറഞ്ഞു. ചൊവ്വാഴ്ച വാക്സിനേഷൻ ആരംഭിക്കുമ്പോൾ മുൻഗണനാക്രമത്തിൽ കഴിയുന്നത്ര വേഗം ആളുകൾക്ക് വാക്സിൻ നൽകാൻ ആശുപത്രികൾ ഒരുങ്ങണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ ട്വീറ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ഒഴികെയുള്ള എല്ലാ ഇംഗ്ലീഷ് പ്രദേശങ്ങളിലും അണുബാധയുടെ തോത് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ഡോസുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെയാണെങ്കിൽ എൻ എച്ച് എസ് ജീവനക്കാർക്ക് വാക്സിൻ ലഭിക്കുന്നതിൽ കാലതാമസം നേരിടും. വർഷാവസാനത്തിനുമുമ്പ് ദശലക്ഷക്കണക്കിന് ഡോസുകൾ എത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ കാരണം ഈ വർഷം വിതരണം ചെയ്യാൻ ഉദേശിച്ച 10 കോടി ഡോസുകളിൽ പകുതി മാത്രമേ നൽകാൻ കഴിയൂ എന്ന് ഫൈസർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

യുകെയുടെ ചരിത്രത്തിലെ വലിയ വാക്സിനേഷൻ ഡ്രൈവ് ഡിസംബർ 8 ചൊവ്വാഴ്ച ആരംഭിക്കും. കെയർ ഹോം ജീവനക്കാർക്ക് ആദ്യം കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. എന്നിരുന്നാലും, എൻഎച്ച്‌എസ് ഉദ്യോഗസ്ഥർ രോഗബാധിതരാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രോഗ്രാമിന്റെ സിംഹഭാഗവും അടുത്ത വർഷം നടപ്പാക്കുമെന്ന് ശർമ്മ ആവർത്തിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ഓക്സ്ഫോർഡ് അസ്ട്രസെനെക വാക്സിൻ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ രാജ്യത്ത് ആദ്യത്തെ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച മുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പദ്ധതിയിടുന്നതായും വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാക്സിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച കൂടുതൽ ഡോസുകൾ ബ്രിട്ടനിൽ എത്തുമെന്ന് ബയോ ടെക്കിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സീൻ മാരെറ്റ് സ്ഥിരീകരിച്ചു. ആദ്യ ബാച്ച് ഇന്നലെ യൂറോടണൽ വഴി യുകെയിൽ എത്തിയതായും പിന്നീട് അവയെ ഒരു സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും മാരെറ്റ് അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് യുകെയിലെത്തി. രാജ്യത്തുള്ള ആശുപത്രികളിലേക്ക് ഇവ തുടർന്ന് വിതരണം ചെയ്യും. 4 കോടി ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ടെങ്കിലും 2 കോടി ആളുകൾക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ മതിയാവും. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കോവിഡ് -19 ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും 99% വരെ തടയാൻ കഴിയുമെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും വാക്സിൻ ലഭിച്ചാൽ അത് വളരെ ഫലപ്രദമാണെന്നും പ്രൊഫസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകൾ യുകെയിലെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാക്സിൻ യുകെയിൽ എത്തിയത്. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സംഭരിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഇതിനകം ഉള്ളതിനാൽ, ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ അവിടെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യു.കെ.

ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്കായി ആശുപത്രികൾ, ജിപികൾ, പുതിയ സ്പെഷ്യലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ സുസജ്ജമാണ്. വസന്തകാലത്തോടെ പതിനായിരക്കണക്കിന് കുത്തിവയ്പ്പുകൾ നടത്തുമെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ അറിയിച്ചു. സ്റ്റീവൻസ് പറയുന്നതനുസരിച്ച് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർക്കെല്ലാം പുതിയ വാക്സിൻ ലഭിക്കാൻ ഏപ്രിൽ വരെ സമയമെടുക്കും. യുകെയുടെ 4 കോടി ഡോസുകൾ കഴിയുന്നത്ര വേഗത്തിൽ വിതരണം ചെയ്യുമെന്നും ആദ്യ ലോഡ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്നും തുടർന്ന് ഡിസംബറിലുടനീളം ദശലക്ഷക്കണക്കിന് വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
സ്വന്തം ലേഖകൻ
യു കെ :- കാലാവസ്ഥ വ്യതിയാനം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, 2030 തോടുകൂടി കാർബൺ പുറം തള്ളുന്നത് 68 ശതമാനം കുറയ്ക്കുവാൻ ബ്രിട്ടൻ ലക്ഷ്യമിട്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെക്കാൾ വേഗത്തിൽ കാർബൺ എമിഷൻ കുറയ്ക്കുവാൻ ഇതു രാജ്യത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഡിസംബർ 12ന് നടക്കുന്ന വിർച്വൽ ക്ലൈമറ്റ് സമ്മിറ്റിന് പങ്കുചേർന്ന്, തന്റെ പാത മാതൃകയാക്കാനും മറ്റു രാജ്യങ്ങൾക്ക് അദ്ദേഹം ആഹ്വാനം നൽകി. ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം കൊണ്ട് മാത്രം കാലാവസ്ഥവ്യതിയാനം പൂർണ്ണമായി ഇല്ലാതാവുകയില്ല. അതിനു ആവശ്യമായ നടപടികൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതും അത്യന്താപേഷിതമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

രാജ്യത്തിന് ഇത് സാധ്യമാകുമെന്നും, എല്ലാവരും ഒരുമിച്ചു ഈ ലക്ഷ്യത്തിൽ പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിൽ മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനം അഭിനന്ദനർഹമാണെന്നും, എന്നാൽ അതിനാവശ്യമായ നടപടികൾ ഉണ്ടായാലേ ഫലപ്രദമാകുകയുള്ളൂ എന്നും യുകെയിലെ പ്രധാന കാലാവസ്ഥ ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ബ്രയൻ ഹോസ്കിൻസ് രേഖപ്പെടുത്തി. അടുത്തയിടെ റെയിൽ ലിങ്കിംഗ് പദ്ധതിക്കായി, ചാൻസലർ റിഷി സുനക് 127 ബില്യൺ പൗണ്ടാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി കാർബൺ എമിഷൻ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അടുത്ത ആഴ്ച നടത്തുന്ന കാലാവസ്ഥ സമ്മേളനത്തിൽ എല്ലാ രാജ്യങ്ങളും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുഎസ്, ചൈന തുടങ്ങിയ മറ്റ് സാമ്പത്തിക ശക്തികളും ബ്രിട്ടന്റെ നിലപാടിനെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 3 ജീവനക്കാരും ഒരു കരാറുകാരനും കൊല്ലപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായും തീപിടിത്തമുണ്ടായതായി റിപ്പോർട്ടില്ലെന്നും അവോൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ലൂക്ക് ഗാസാർഡ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ഉറപ്പ് പറയാൻ സാധിക്കുമെന്ന് വെസെക്സ് വാട്ടറിന്റെചീഫ് എക്സിക്യൂട്ടീവ് കോളിൻ സ്‌കെല്ലറ്റ്,പറഞ്ഞു.നിരവധി ഏജൻസികൾ ചേർന്നുള്ള സമഗ്രമായ അന്വേഷണം നടത്തും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ മരണമടഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. രാജ്യം മുഴുവൻ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ
ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.