Main News

ഇന്ത്യൻ നഴ്സുമാർ മിടുക്കരാണെന്ന് ബ്രട്ടീഷ് ഗവൺമെന്റിന്റെ പ്രശംസ. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളി നഴ്സുമാർ പറയുന്നു. കുടുംബത്തിൽ കൊറോണാ വയറസിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടും ഗവൺമെന്റ് പറയുന്ന നിയ്മങ്ങൾ പാലിക്കാതെ പലതരത്തിലുള്ള ഒഴിവുകൾ പറത്ത് അവധി നൽകാതെ ജോലിയിൽ തുടരാൻ മേലധികാരികൾ നിർദ്ദേശിക്കുകയാണിപ്പോൾ. കൊറോണ വയറസിന്റെ ലക്ഷണങ്ങൾ ഇല്ലാതെ ആസ്തമ ചികിത്സയിൽ കഴിയുന്ന മലയാളി യുവതിയോട് കുടുംബം മുഴുവനും പതിനാല് ദിവസം ഐസൊലേഷിനൽ കഴിയണം എന്ന് GP നിർദ്ദേശിച്ചപ്പോൾ, തന്റെ ഭർത്താവിന് ഡയബറ്റിക്സും അസ്തമയമുണ്ട് അതിനാൽ സെൽഫ് ഐസൊലേഷൻ വേണം എന്ന് മലയാളിയായ നഴ്സ് തന്റെ മേലധികാരികളോട് ആവശ്യപ്പെട്ടപ്പോൾ ജോലിയിൽ തുടരാനാണ് മേലധികാരികൾ ആവശ്യപ്പെട്ടത്. ആവശ്യം എന്ന് തോന്നിയാൽ വേറെ താമസ സൗകര്യം ഏർപ്പെടുത്തി തരാം എന്ന് വാഗ്ദാനവും ചെയ്തു. പ്രാദേശീകരായ നഴ്സ്മാരോട് ഇത്തരത്തിലുള്ള ആവശ്യപ്പെടൽ ഇല്ല എന്ന് മലയാളി നഴ്സുമാർ പറയുന്നു. അവർക്ക് ധാരാളം അവധിയും നൽകുന്നു. ബ്രിട്ടണിൽ കൊറോണാ വൈറസ് അതിരൂക്ഷമായി തുടരുമ്പോഴും നിസ്സാര കാരണങ്ങളാൽ അവധിയെടുത്ത് വീട്ടിലിരിക്കുകയാണ് പ്രാദേശികരായ നഴ്സുമാർ. മേലധികാരുടെ ഒത്താശ ഇവരോടൊപ്പമുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. മലയാളി നഴ്സ്മാരുടെ ആത്മാർത്ഥതാ മനോഭാവത്തെ ചൂഷണം ചെയ്യുകയാണ് NHS. കൊറോണാ വൈറസുമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ജോലിയിൽ പ്രവേശിക്കാതിരുന്നാൽ ജോലിയും പിൻനമ്പരും നഷ്ടപ്പെടുമോ എന്ന ഭീതിയും മലയാളി നഴ്സ്മാർക്കുണ്ട്.

കൊറോണ വൈറസിന്റെ ഗൗരവം ഇതു വരെയും പ്രാദേശീകരായ പാശ്ചാത്യർക്ക് മനസ്സിലായിട്ടില്ല. ലോകത്തിൽ മരണനിരക്ക് ഇത്രയധികമായിട്ടും ബ്രട്ടീഷ് ഗവൺമെന്റ് പറയുന്ന ഒരു സുരക്ഷാ നടപടികളും പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നത് പരിതാപകരം തന്നെ. ആറു മാസത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും കൂടിയ ചൂടുള്ള ദിവസമായിരുന്നു ഇന്ന്. പതിനാറ് ഡിഗ്രി ചൂടാണ് ഇന്ന് ബ്രിട്ടണിൽ രേഖപ്പെടുത്തിയത്. കൂട്ടം കൂടി ആൾക്കാർ പാർക്കിലും ബീച്ചിലും നിരത്തുകളിലും നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അമ്പത് വയസ്സിന് മേൽ പ്രായമുള്ളവരെ വളരെ വിരളമായേ പുറത്ത് കാണുവാൻ സാധിച്ചുള്ളൂ. എഴുപത് വയസ്സിന് മേലുള്ളവർ പുറത്തിറങ്ങരുതെന്ന് ഗവൺമെന്റ് പ്രത്യേക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയിൽ 470 പേർ മരിച്ചു കഴിഞ്ഞു. 8077 പേർക്ക് രോഗബാധയുണ്ടെന്നും സ്ഥിതീകരിച്ചു കഴിഞ്ഞു. വരും നാളുകളിൽ ഇത് നിയന്ത്രണാധീതമായി തുടരുമെന്നാണ് കണക്ക് കൂട്ടൽ.

പ്രെസ്റ്റൺ: ലോകജനത പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമ ഘട്ടങ്ങളിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകമെങ്ങും കൊറോണ എന്ന വൈറസ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. നാല് ലക്ഷത്തോളം പേര് രോഗബാധിതരായിപ്പോൾ മരണസംഖ്യ ഇതുപതിനായിരത്തോളമാകുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടം മുൻപ് ഒന്നും ഓർമ്മയിൽ ഇല്ല.  വൈറസിന്റെ വ്യാപനത്തെ തുടർന്ന് എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപെടുത്തിയപ്പോൾ പെട്ടുപോയത് കൊച്ചു കേരളത്തിൽ നിന്നും പുറം രാജ്യങ്ങളിൽ ജോലിക്കായും പഠനത്തിനായും പോയ മലയാളി പ്രവാസികളെ ആണ്.

“പൂച്ചേ കൊള്ളാം പൂച്ചയുടെ കണ്ണ് കൊള്ളില്ല” എന്നപോലെയാണ് കേരളത്തിലെ വിദ്യാസമ്പന്നരെന്ന് ആവകാശപ്പെടുന്ന കേരള ജനതയുടെ പ്രവാസികളോടും വിദേശികളോടും പെരുമാറിയ രീതി. ഇത്തരം പെരുമാറ്റം ഉണ്ടാക്കിയ മനോവിഷമം പ്രവാസികളെ സംബന്ധിച്ചു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചുരുക്കം ചില പ്രവാസികളുടെ അലംഭാവം അല്ലെങ്കിൽ അറിവില്ലായ്മ അതുമല്ലെങ്കിൽ അനുസരണക്കേട് കാര്യങ്ങൾ വഷളാക്കി എന്ന് സമ്മതിക്കുബോൾ തന്നെയും വരുന്ന എല്ലാ പ്രവാസികളെയും ഒരേ രീതിയിൽ മോശമായി ചിത്രീകരിച്ചപ്പോൾ നാട്ടിൽ പോകാം എന്ന് കരുതിയ ഒരുപിടി പ്രവാസി മലയാളികൾ യാത്ര പകുതി വഴിയിൽ ഉപേക്ഷിച്ചു എന്ന് വേദനയോടെ മലയാളം യുകെയോട് ഇതിനകം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ പത്തനംതിട്ടയിൽ നിന്നുള്ള ഒരമ്മയുടെ വോയിസ് ക്ലിപ്പ് തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണം. പ്രവാസികളാണ് കേരള സാമ്പത്തികത്തിന്റെ നട്ടെല്ല് എന്ന് ഉറക്കെ പറയുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ അത് വിസ്മരിക്കുന്ന കാഴ്ച്ച പ്രവാസികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

ഇനി കൊറോണ എന്ന വൈറസ് എത്രമാത്രം ഭയാനകമാണ് എന്ന് പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നില്ല. വൈറസ് സംബന്ധമായ പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നതുകൊണ്ടാണ് ഇത്. ചെറുപ്പക്കാരിൽ ഉണ്ടാകില്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ് എന്ന് പുറത്തുവരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയുന്നതുപോലെ ഇതാ യുകെയിലെ പ്രെസ്റ്റണിലുള്ള ഒരു മലയാളി വിദ്യാർത്ഥിനി വൈറസിന്റെ പിടിയിലമർന്നപ്പോൾ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്. UCLAN യൂണിവേഴ്സിറ്റിയിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന റാഫിയാ ഷെറിൻ എന്ന മലയാളി പെൺകുട്ടിയാണ് രോഗത്തിന്റെ യഥാർത്ഥ മുഖം എന്താണ് എന്ന് നമ്മൾക്ക് വെളിപ്പെടുത്തുന്നത്.

ഒരാഴ്ച്ച മുൻപ് തന്നെ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ തന്നെ ഐസൊലേഷനിൽ ആയി. ഒരു വീട്ടിൽ  തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ഇന്നലെ എന്റെ നില വളരെ വഷളാവുകയും ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ഓക്സിജൻ ലെവൽ താഴുകയും ചെയ്‌തു. വീട്ടിൽ അറിയിക്കാൻ സാധിക്കാത്ത അവസ്ഥ… ഒരു വിദ്യാർത്ഥിനിയായ ഞാൻ എങ്ങനെയാണ് എല്ലാം ഉമ്മയോട് തുറന്നു പറയുക.. എന്നാൽ ഡോക്ടർ ആയ ഉമ്മക്ക് കാര്യങ്ങൾ മനസിലായി.. എങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.. ശ്വസിക്കാൻ ഞാൻ വളരെ വിഷമിച്ചപ്പോൾ ഒരു ഐ സി യൂ സ്‌പെഷിലിസ്റ്റായ അങ്കിളിനെ വിളിക്കുകയും പെട്ടെന്ന് 999 വിളിക്കാൻ ഉപദേശിക്കുകയും ചെയ്‌തു.. എമർജൻസി വിളിച്ച എനിക്ക് അവരോട് എന്റെ അവസ്ഥ പറയാനുള്ള ശ്വാസം ലഭിക്കാതായി… ഫോൺ കട്ട് ചെയ്യുകയാണ് ചെയ്‌തത്‌. പിന്നീട് കൂട്ടുകാരിയോട് 999 വിളിക്കാൻ പറയുകയും ഒരാൾക്ക് ടെക്സ്റ്റ് മെസ്സേജ് ചെയ്യുകയും ചെയ്‌തു. താഴെ ഇറങ്ങി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ താഴെ വീഴുന്ന അവസ്ഥ.. രണ്ടു കൂട്ടുകാർ ഓടിയെത്തിയെങ്കിലും ഒരു ഗ്ലാസ് വെള്ളം എടുത്തുതരാൻ പോലും സാധിക്കുന്നില്ല.. പ്രൊട്ടക്റ്റീവ് മാസ്ക് ഒന്നും അവരുടെ അടുത്ത് ഇല്ല… രോഗം സംശയിക്കുന്നതുകൊണ്ട് സഹായിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ  പേടിച്ചു നിൽക്കുന്ന കൂട്ടുകാർ…

ഒരുപാട് ചിന്തകൾ എന്റെ മനസിലേക്ക് ഓടി വന്നു ഞാൻ മരിച്ചുപോകുമെന്ന തോന്നൽ… ശ്വാസം നിലക്കുന്നു, തൊണ്ട വരളുന്നു. സ്പർശന ശക്തി നഷ്ടപ്പെട്ട വിരലുകൾ… ഓക്സിജൻ കുറഞ്ഞതുകൊണ്ട് കാലുകൾ നീല നിറമാകുന്നതു കാണുന്നു… ആംബുലൻസ് എത്താൻ വൈകിയ അഞ്ചു മിനിറ്റ്… മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ പറ്റുമോ.. എന്റെ ഉമ്മയുടെയും ബന്ധുക്കളുടെയും മുഖങ്ങൾ മനസിൽ മിന്നി മറഞ്ഞു.. എനിക്ക് ഒന്നും വരില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഞാൻ കടന്നു പോയത് വിവരിക്കാൻ പറ്റാത്ത വേദനകളിൽകൂടിയും, ആകാംക്ഷകളിൽ കൂടിയുമാണ്…

ഇപ്പോൾ ഞാൻ ഇത് പങ്കുവെയ്ക്കുന്നത് ഇത് മറ്റൊരാൾക്കും വരാതിരിക്കുന്നതിനും വന്നാൽ ഇത് വളരെ മോശം അവസ്ഥയിൽ ആകുമെന്നും അറിയിക്കാൻ വേണ്ടിയാണ്… ആരോഗ്യമാണ് വലുത് .. പണം പിന്നീട് ഉണ്ടാക്കാം … ദയവായി നിങ്ങൾ എല്ലാവരും വീട്ടിൽ ഇരിക്കുക… എന്റെ എളിയ ഒരു അഭ്യർത്ഥന ആണ്… അവഗണിക്കരുത് ഈ അനുഭവം..

വോയിസ് ക്ലിപ്പ് കേൾക്കാം

[ot-video][/ot-video]

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്. ചെറിയ രോഗലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവുപോലെ തന്നെ അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.

ഡച്ചസ് 72 – കാരിയായ കാമിലയ്ക്ക് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇപ്പോൾ ദമ്പതികൾ രാജകുമാരന്റെ സ്കോട്ട് ലാൻഡിൽ ഉള്ള ഭവനത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. അബർഡീൻ ഷെയറിലെ എൻഎച്ച് എസ്സിൽ ആണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ കുറെ ആഴ്ചകളിലായി രാജകുമാരൻ ധാരാളം ആളുകളുമായി ഇടപഴകിയതിനാൽ രോഗം ആരിൽ നിന്നാണ് പടർന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ച മൊണോക്കോയിലെ ആൽബർട്ട് രാജകുമാരനുമായി ഈ മാസം ആദ്യം ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

മാർച്ച് 12 നാണ് ചാൾസ് രാജകുമാരൻ അവസാനമായി രാജ്ഞിയെ സന്ദർശിച്ചതെന്നും രാജ്ഞി ആരോഗ്യവതിയാണെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിലെ സാഹചര്യങ്ങൾ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം 89 പേരാണ് കൊറോണ ബാധ മൂലം ഒരു ദിവസം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 424 ലേക്ക് ഉയർന്നു. വൈറസ് ബാധ തടയുന്നതിനായി, രാജ്യം മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മരിച്ച 89 പേരിൽ, 83 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. രണ്ടുപേർ വെയിൽസിൽ നിന്നും, മൂന്നു പേർ നോർത്തേൺ അയർലണ്ടിൽ നിന്നും, ഒരാൾ സ്കോട്ട്‌ലൻഡിൽ നിന്നുമാണ്. 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ മരണപ്പെട്ടവർ 33 മുതൽ 103 വയസ്സിനിടയിൽ പെടുന്നവരാണ്. 33 വയസ്സുള്ള ആളുടെ മരണമാണ് ഏറ്റവും പ്രായം കുറഞ്ഞ മരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഒരു കുട്ടിയുടെ മരണം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കുട്ടിക്ക് കൊറോണ ബാധ ഉണ്ടെങ്കിലും മരണം ഇതുമൂലം അല്ല എന്ന് പിന്നീട് സ്ഥിരീകരിച്ചു.

രാജ്യത്ത് അവശ്യസാധനങ്ങളുടേതല്ലാത്ത എല്ലാ കടകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മറ്റും ജയിലുകളിലേക്ക് ഉള്ള എല്ലാ സന്ദർശനങ്ങളും കർശനമായി നിരോധിച്ചിരിക്കുകയാണ്. ജനങ്ങൾ അത്യാവശ്യ സേവനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിർദേശവും നൽകിയിട്ടുണ്ട്. ഈ വൈറസ് രണ്ടുമാസത്തോളം നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതിനായി ലണ്ടനിലെ എക്സ്ൽ സെന്ററിൽ താൽക്കാലികമായ രോഗികളെ ചികിത്സിക്കാനുള്ള ഒരു ആശുപത്രി അടുത്ത ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ പലപ്പോഴും സാമൂഹ്യ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം എന്നും, ജനങ്ങൾ എല്ലാവരും തന്നെ വീടുകളിൽ കഴിയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു.

ലോകത്താകമാനം കൊറോണയെ പ്രതിരോധിക്കാനുള്ള പല നടപടികളും സ്വീകരിക്കുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് ടോക്കിയോ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റി. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി നൽകുന്ന കണക്കു പ്രകാരം ലോകത്താകമാനം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ലോകത്താകമാനമുള്ള മരണ സംഖ്യ 17000 കടന്നു. ഒരു ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജർമ്മനി കൊറോണയെ പ്രതിരോധിക്കുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം ഡബ്ല്യു എച്ച് ഒ നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന തൊഴിൽമേഖലയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നു. തൊഴിലാളികളെ സഹായിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് വർക്ക്‌ ആൻഡ് പെൻഷൻസ് താത്കാലിക നടപടികൾ കൈക്കൊള്ളുന്നു. ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകൾ 2020 മാർച്ച് 19 വ്യാഴാഴ്ച മുതൽ കുറഞ്ഞത് 3 മാസമെങ്കിലും തൊഴിൽ കേന്ദ്ര നിയമനങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ സാധാരണപോലെ തുടർന്നും ലഭിക്കും. യോഗ്യതയുള്ളവർക്ക് ഇപ്പോഴും ഓൺലൈനിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാം. കൂടാതെ ഫോണുകളും ഓൺ‌ലൈൻ സംവിധാനങ്ങളും ഉപയോഗിക്കാൻ‌ കഴിയാത്ത ആളുകളെ പിന്തുണയ്ക്കുന്നതിനായി ജോബ്‌ സെൻ‌ട്രുകൾ‌ തുറന്നിരിക്കുന്നു.

കൊറോണ വൈറസ് ബാധിച്ച് വീട്ടിൽ തന്നെ കഴിയുന്നവർക്ക് പിന്തുണ നൽകുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൊറോണ വൈറസ് കാരണം ഇഎസ്എ അല്ലെങ്കിൽ യൂണിവേഴ്സൽ ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ട ആളുകൾ ഒരു ഫിറ്റ് നോട്ട് ഉണ്ടാക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ തുടരേണ്ട ആളുകൾക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്ന് സർക്കാർ മനസ്സിലാക്കി അതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് യൂണിവേഴ്സൽ ക്രെഡിറ്റിനായി അപേക്ഷിക്കാൻ കഴിയും. കൂടാതെ ഒരു തൊഴിൽ കേന്ദ്രത്തിൽ പങ്കെടുക്കാതെ ഒരു മാസത്തെ അഡ്വാൻസ് അപ്പ് ഫ്രണ്ട് സ്വീകരിക്കാനും സാധിക്കും. രോഗബാധിതർക്ക് 7 ദിവസത്തെ താമസം ബാധകമായിരിക്കില്ല. അതുപോലെ സ്റ്റാറ്റ്യൂട്ടറി സിക്ക് പേയിലും യൂണിവേഴ്സൽ ക്രെഡിറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൊറോണ വൈറസ് കാരണം ജോലി ചെയ്യാൻ കഴിയാത്തവരും സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്ക്ക് അർഹതയുള്ളവരുമായ ആളുകൾക്ക് അവരുടെ അസുഖത്തിന്റെ ഒന്നാം ദിവസം മുതൽ അത് ലഭിക്കും. മാർച്ച്‌ 13 മുതൽ രോഗം ബാധിച്ചവർക്ക് ഇത് ലഭിക്കും. ഒപ്പം ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് സർക്കാർ ആവശ്യപ്പെട്ടവർക്കും ഇത് ബാധകമാണ്.

കൊറോണ വൈറസ് കാരണം വീട്ടിൽ തന്നെ തുടരണമെന്ന് പറഞ്ഞ ജീവനക്കാർ തൊഴിലുടമയ്ക്ക് തെളിവുകൾ നൽകേണ്ടതുണ്ടെങ്കിൽ, അവർക്ക് ഡോക്ടറിൽ നിന്ന് ഫിറ്റ് നോട്ട് ലഭിക്കുന്നതിന് പകരം എൻ‌എച്ച്എസ് 111 ഓൺ‌ലൈനിൽ നിന്ന് അത് നേടാൻ കഴിയും. ഇത് ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗബാധ മൂലം ജോലി ചെയ്യാൻ കഴിയാത്ത 250ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾക്ക് സ്റ്റാറ്റ്യൂട്ടറി സിക്ക് പേ വീണ്ടെടുക്കാൻ കഴിയും. ഈ റീഫണ്ട് ഒരു ജീവനക്കാരന് 2 ആഴ്ച വരെ ആയിരിക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.

സ്വന്തം ലേഖകൻ

കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർക്ക് ഇപ്പോൾ മെയ് 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്നാൽ സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്.

ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആണ് ഇന്നലെ ( മാർച്ച് 24ന്) ഇത് പ്രഖ്യാപിച്ചത്. ജനുവരി 24 ന് ശേഷം വിസ കാലാവധി കഴിയുകയും എന്നാൽ യാത്രാ വിലക്കും സെൽഫ് ഐസൊലേഷനും മൂലം സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ കഴിയാതിരിക്കുകയും ചെയ്ത വിദേശികൾക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. മെയ് മുപ്പത്തിയൊന്നാം തീയതി വരെയാണ് ഇത് ബാധകമാവുക എങ്കിലും, സാഹചര്യങ്ങളുടെ തീവ്രത അനുസരിച്ച് വിസ നീട്ടിനൽകാൻ സാധ്യതയുണ്ട്.

യുകെ വിസകളും ഇമിഗ്രേഷനിലും കർമ്മനിരതരായ ഒരു കോവിഡ് 19 ഇമിഗ്രേഷൻ ടീം നിലവിലുണ്ട്. സംശയങ്ങൾ ദൂരീകരിക്കാനും, വിസ സംബന്ധിച്ചുള്ള ഏത് ആവശ്യങ്ങൾക്കും ഇവരെ ബന്ധപ്പെടാം. എന്നാൽ കാലാവധി നീട്ടി നൽകണമെങ്കിൽ അപേക്ഷ അയയ്ക്കണം, ഇതിനെ സംബന്ധിച്ച് ഹോം ഓഫീസ് പുതിയ നടപടിക്രമങ്ങളിലേക്ക് കടക്കുന്നുണ്ട്.

പ്രീതി പട്ടേൽ പറയുന്നു, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും ആണ് ഏറ്റവും പ്രധാനം, അതിനാൽ ഇവിടെത്തന്നെ തുടരുന്നവർ ആരും ശിക്ഷിക്കപ്പെടുകയില്ല. ജോലി ചെയ്തുകൊണ്ടിരുന്നവർക്ക് അത് തുടരാം, വ്യക്തികളുടെ മാനസിക ശാന്തിയാണ് പ്രധാനം. ഹോം ഓഫീസുമായി ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല എന്നും, കൊറോണ കാരണമാണ് നടപടികൾ വൈകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

ദില്ലി: കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത് മോദി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ്. പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍ താഴെ..

ജനതാകര്‍ഫ്യൂ ജനങ്ങള്‍ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാര്‍ ഒന്നിച്ച് നേരിടുമെന്ന് നമ്മള്‍ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നതും നമ്മള്‍ കാണുന്നതാണ്. അവരുടെ പക്കല്‍ ഇതിനെ നേരിടാന്‍ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടര്‍ന്നു പിടിക്കുകയാണ്.
ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ.
കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.
എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.
അതിനാല്‍ ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.
ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ് .
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുന്‍കരുതല്‍ നടപടികളോട് പ്രതീക്ഷിച്ച തരത്തില്‍ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.

ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു വയസുകാരി മകളെ കെട്ടിപ്പിടിച്ചു ഭാര്യ ബിന്‍സിയുടെ കണ്ണിൽ നിന്നും നിൽക്കാതെ ഒഴുകിയ കണ്ണുനീർ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എല്ലാ പ്രവാസിമലയാളികളുടെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ജീവിച്ച ഈ കൊച്ചു കുടുംബത്തിലേക്ക് കള്ളനെപ്പോലെ അപ്രതീക്ഷിതമായി മരണം കടന്നുവന്നപ്പോൾ എല്ലാമായിരുന്ന മക്കൾക്ക് പിതാവിനേയും ബിൻസിക്ക് തന്റെ ഭർത്താവിനെയും ആണ് നഷ്ടപ്പെട്ടത്.

ബിന്‍സിയുടെയും മക്കളുടെയും കലങ്ങിയകണ്ണുകളും വേദനയും സംസ്ക്കാര ശ്രുശൂഷകളിൽ പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത മുറിവ് ഉണ്ടാക്കി. ഉറ്റവരുടെ മരണം പകർന്നു നൽകുന്ന വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുക ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു പിടി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആണ് മരണവും സംസ്ക്കാരവും നടക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ഒരുപാടു കടമ്പകൾ കൊറോണ നിയന്ത്രണങ്ങൾ കാരണം ഉടലെടുത്തപ്പോൾ ജനിച്ച മണ്ണ് വിട്ട് അന്നം തരുന്ന നാടിൻറെ മണ്ണിനോട് ചേരുകയായിരുന്നു.

ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് സിജി ടി അലക്സിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബ്, ഇടവക വികാരി ഫാ. എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഹാപ്പി ജേക്കബ്ബ് മുഖ്യകാര്‍മ്മികനായി.

മൂത്ത മകന്‍ സിബിന്‍ സിജി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ കണ്ണുനീരോടെയാണ് ഏവരും ആ വാക്കുകള്‍ കേട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവായ സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി, ഇടവകയെ പ്രതിനിധീകരിച്ചു ട്രസ്റ്റി റോയ്സ് ഫിലിപ്പ്, സെക്രട്ടറി ബിനു ജേക്കബ്ബ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ഇടവകയ്ക്കു വേണ്ടിയും ആധ്യാത്മിക സംഘടനകള്‍ക്കും വേണ്ടി ഫാ. എബി പി വര്‍ഗീസ് അനുശോചനം അറിയിച്ചു. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു വേണ്ടിയും ഭദ്രാസന കൗണ്‍സിലിനു വേണ്ടിയും ഭദ്രാസനത്തിനു വേണ്ടിയും ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബും മാനേജിംഗ് കമ്മിറ്റി മെമ്പര്‍ രാജന്‍ ഫിലിപ്പും അനുശോചന പ്രസംഗം നടത്തി. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

സീറോ മലബാര്‍ വൈദികരായ സാജു പിണക്കാട്ട്, ടോമി എടാട്ട് പിആര്‍ ഒ, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ എന്നിവര്‍ വീട്ടില്‍ നടന്നുവന്നിരുന്ന വിവിധ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതു പോലെ തന്നെ ഓര്‍ത്തഡോക്സ് സഭാ വൈദികനും മാനേജിംഗ് കമ്മിറ്റി അംഗവുമായ എബ്രഹാം ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, മര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരില്‍ എന്നിവരും ഇടവക വികാരി എബി പി വര്‍ഗീസും  വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദർശിച്ചിരുന്നു. സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ ദിവസും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഈ മാസം 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു.തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്‌തത്‌.

എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ കൂദാശ നല്‍കുകയും ചെയ്‌തു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.

ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ – ലീലാമ്മ ദമ്പതികളുടെ മകനാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയർന്നു. ഇന്നലെ മാത്രം 967 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6650 ആയി. ഈയൊരു സാഹചര്യത്തിൽ സർക്കാർ നൽകുന്ന മുൻകരുതലുകൾ ജനങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. രോഗവ്യാപനത്തെ തടയാൻ വിപുലമായ നടപടികൾ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി ആളുകളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. വളരെ അത്യാവശ്യമായിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമേ വീട് വിട്ടു പുറത്തുപോകാവൂ . അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. ഏവരും പരമാവധി 2 മീറ്റർ വരെ അകലം പാലിക്കണം.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറത്തുപോകാം. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഒപ്പം നടത്തം, സൈക്ലിംഗ് പോലെയുള്ള വ്യായാമങ്ങൾ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പോ ചെയ്യണം. രോഗിയെ സഹായിക്കാൻ വൈദ്യസഹായം ലഭ്യമാക്കും. അതുപോലെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് കഴിയാതെ വരുന്നവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ജോലിക്ക് പോകാം.

സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെങ്കിലും എൻ എച്ച് എസ് ജീവനക്കാർ, പോലീസ് തുടങ്ങി പട്ടികയിൽ പറഞ്ഞിട്ടുള്ളവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാം. വീട്ടിൽ ഒരുമിച്ചു കഴിയുന്നവർ അല്ലാതെ ആരെയും സന്ദർശിക്കാൻ ഇപ്പോൾ അനുവാദമില്ല. സുഹൃത്തുക്കളോട് അടുത്തിടപഴുകുന്നത് അവസാനിപ്പിക്കണം. ആവശ്യസാധനങ്ങൾ ഒഴികെയുള്ള എല്ലാ കടകളും ഇനി അടച്ചിടും. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ബ്യുട്ടി പാർലർ, ലൈബ്രറികൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ആർക്കേഡുകൾ, ഹോട്ടലുകൾ ഹോസ്റ്റലുകൾ, ക്യാമ്പിങ് ഇടങ്ങൾ തുടങ്ങിയവ യുകെയിൽ ഇനി അടഞ്ഞുകിടക്കും. രണ്ടിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളും നിരോധിച്ചിരിക്കുന്നു. ജോലിസ്ഥലത്തെ എല്ലാ മീറ്റിംഗുകളും മറ്റ് ഒത്തുചേരലുകളും കുറയ്ക്കാൻ തൊഴിലാളികൾ ശ്രമിക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിവാഹം , മാമോദീസ , മറ്റ് ചടങ്ങുകൾ ഉൾപ്പെടെ എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു. എന്നാൽ ശവസംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയും.

ഒത്തുചേരലുകൾ തടയാൻ പോലീസിന് അധികാരമുണ്ടായിരിക്കും. അതേസമയം നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആർക്കെതിരെയും പിഴ ചുമത്താം. നിയന്ത്രണങ്ങൾ നിരന്തരമായ അവലോകനത്തിലായിരിക്കുമെന്നും കുറഞ്ഞത് മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇതുവരെ 16,515 മരണം റിപ്പോർട്ട്‌ ചെയ്തു. കൊറോണ വൈറസ് കേസുകൾ 380,000ലേക്ക് എത്തി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കമ്പനികൾ ഏതെങ്കിലും സാഹചര്യത്തിൽ ഉപഭോക്ത സംരക്ഷണ നിയമം ലംഘിക്കുകയോ അമിതവില ഈടാക്കുകയോ പ്രോഡക്റ്റുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്താൽ സിഎംഎ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിഎംഎ ചെയർമാൻ ലോർസ് ടൈറി പറഞ്ഞു. ജനങ്ങളുടെ മേൽ അധികഭാരം ചുമത്താൻ ശ്രമിക്കരുത് എന്ന് അദ്ദേഹം റീട്ടെയിൽ വ്യാപാരികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ തങ്ങളുടെ സാധനങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കാൻ ശ്രമിക്കുമ്പോൾ അമിത വില ഈടാക്കാതിരിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റീട്ടെയിൽ വിപണന മേഖലയിൽ മലയാളികളുടെ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിന്റെ വിവരങ്ങൾ മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം പല ആവശ്യസാധനങ്ങളും കൂടുതൽ സംഭരിച്ച് മറ്റുള്ളവർക്ക് അമിതവില ഈടാക്കി ശ്രമിച്ചു വിൽക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. ബ്രാഡ്ഫോർഡ് മൂറിലെ കൗൺസിലറായ കോൾ മുഹമ്മദ് ഷാഫിക്ക് ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.10 പൗണ്ട് വിലവരുന്ന ചിക്കൻ 60 പൗണ്ടിന് വിൽപന നടത്തിയതായി പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധിഘട്ടത്തിൽ സമാന രീതിയിലുള്ള ചൂഷണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് മലയാളംയുകെ ന്യൂസ് ഡസ്ക് വായനക്കാരെ ഓർമിപ്പിക്കുന്നു. ഏതെങ്കിലും രീതിയിൽ വിലവർദ്ധനവിന്റെ തിക്താനുഭവങ്ങൾ ഉണ്ടെങ്കിൽ ഈ വാർത്തയുടെ കമന്റ് കോളത്തിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. വിലവർധനവിനും ചൂഷണത്തിനുമെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.

Copyright © . All rights reserved