Main News

 ദീപ  പ്രദീപ്  , ന്യൂസ് ഡെസ്ക്   മലയാളം യുകെ

യുദ്ധ തന്ത്രങ്ങളിൽ ആയുധബലമേകാൻ നിരവധി വിവാദങ്ങൾക്ക് ശേഷം റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ഇന്ത്യയുടെ യുദ്ധതന്ത്രങ്ങൾക്ക് പുതിയ പ്രതിച്ഛായ നൽകി ആയുധ ശേഖരത്തിൽ വലിയൊരു സംഭാവനയായാണ് 36 യുദ്ധവിമാനങ്ങളിൽ 5 എണ്ണം ഇന്ത്യയിലെത്തിയത്.

2001ൽ ഫ്രഞ്ച്‌വ്യോമസേനയുടെ ഭാഗമായി മാറിയ റഫാൽ നിലവിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച്‌വ്യോമ,നാവികസേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ്. 2018 ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച്165 വിമാനങ്ങൾ ആണ് നിർമിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഫ്രഞ്ച്‌ തുറമുഖനഗരമായ ബാർഡോഗിലെ മെറിറ്റ്ന എയർബേഴ്‌സിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ 7000കിലോമീറ്റർ താണ്ടിയാണ് ഇന്ത്യയിൽ എത്തിച്ചേർന്നത്.

ഏകദേശം 670 കോടിരൂപ വിലയുള്ള ഒരു വിമാനത്തിന്റെ നീളം 15.27 മീറ്റർ ആണ്. റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിയുന്നത്ര വേഗമുള്ള റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700കിലോമീറ്റർ പരിധിവരെ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് 200 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു ആക്രമണത്തെയും തിരിച്ചറിയാനും പ്രതിരോധിക്കുവാനുമുള്ള കഴിവുണ്ട്.

മൂന്ന് ഡ്രോപ് ടാങ്കറുകളുള്ള ത്രിതല ശേഷിയുള്ള യുദ്ധവിമാനങ്ങൾ ആണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നിവയാണ് റഫാലിന്റെ ശേഷി. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതുകൊണ്ടുതന്നെ 12 പൈലറ്റുമാരാണ് ഇത് പ്രവർത്തിപ്പിക്കാനായി പരിശീലനം നേടികഴിഞ്ഞിരിക്കുന്നത്.

അസ്ട്ര, സുദർശൻ ബോംബുകൾ, എ ഇ എസ് റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡോർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധങ്ങളോടെയാകും ഇന്ത്യൻ റഫാൽ പുറത്തിറങ്ങുക.


.
2012ൽ യു. പി.എ സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്ന് 126 റഫാൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിക്കാനും തീരുമാനം എടുത്തത്. എന്നാൽ,എ. കെ.ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു. പി.എ സർക്കാരിന്റെ കാലത്ത് ഈ ചർച്ച കരാറിലെത്തിയില്ല. 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചാവിഷയം ആവുകയും 2016 സെപ്റ്റംബറിൽ റഫാൽ യുദ്ധവിമാന കരാർ ഒപ്പു വെക്കുകയും ചെയ്തു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ കരാറിൽ ഉണ്ടാക്കിയ ഭേദഗതി അനുസരിച്ച് 126 വിമാനങ്ങളിൽ നിന്ന് 36 വിമാനങ്ങൾ ആക്കി കുറച്ചു. അതിൽ നിന്നുള്ള 5 യുദ്ധവിമാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 2021 ഓടുകൂടി 36 വിമാനങ്ങളും ഇന്ത്യയിലെത്തിക്കാൻ ആണ് ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക തീരുമാനം.

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്.

രാവിലെ ഏഴു മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നറിയുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് പ്രതിയെ കസ്റ്റഡിലെടുത്തുവെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കുടുംബ കലഹം എന്നാണു കരുതുന്നത്.

പിറവം മരങ്ങാട്ടില്‍ കുടുംബാംഗമാണു മെറിന്‍, ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു. ഒരു കുട്ടിയുണ്ട്‌

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്.
ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്‍കി.
അല്‍ഫോന്‍സാമ്മയെ നയിച്ച പ്രചോദനം ജ്ഞാനത്തിന്റെ പ്രവര്‍ത്തിയാണ്. കൊറോണാ കാലം അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്‌കാരം അത്ഭുത വിഷയമായിരുന്നു. സന്തോഷത്തോടെ അത് നമുക്ക് സ്വീകരിക്കാം. ജനിച്ച ദിവസം മുതല്‍ കുര്‍ബാനയായി മാറിയവളാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ ജീവിതവും അങ്ങെനെയാവണം. എല്ലാവരും മാറണം. ഞാനും മാറണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ താമസം ബര്‍മ്മിംഗ്ഹാമിലേയ്ക്ക് മാറ്റുകയാണ്. രൂപതയുടെ നടുഭാഗം എന്ന നിലയില്‍ ബര്‍മ്മിംഗ്ഹാമാണ് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗീകമായി അറിയ്ച്ചു. ബര്‍മ്മിംഗ്ഹാമിലെ സെന്റ് ബെന്‍ഡിക്ട് സാല്‍ട്‌ലിയിലാവും ഇനി മുതല്‍ പിതാവ് താമസിക്കുക. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ രൂപതാദ്ധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തിലെത്തുകയുള്ളൂ.
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ട് ആഘോഷമായ ദിവ്യബലി അവസാനിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയും സന്ദേശവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യൂണിവേഴ്‌സൽ ക്രെഡിറ്റിന് യോഗ്യരായ മലയാളികൾ ഉൾപ്പെടെ പത്തു ലക്ഷത്തിലധികം ബ്രിട്ടീഷുകാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉടൻ തന്നെ 149 പൗണ്ട് ലഭിക്കും. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് റൺ-ഓൺ പേയ്‌മെന്റുകൾ സ്വീകരിച്ച ബ്രിട്ടീഷുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 149 പൗണ്ട് ചേർക്കുമെന്ന് വർക്ക് ആൻഡ് പെൻഷൻ വകുപ്പ് സ്ഥിരീകരിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റ് സിസ്റ്റത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളെത്തുടർന്നാണ് ഈ ഒറ്റത്തവണ പേയ്‌മെന്റ് ലഭിക്കുക. നിയമ മാറ്റങ്ങൾ ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ടാഴ്ചത്തെ റൺ-ഓണിൽ നിന്ന് പത്തുലക്ഷത്തിലധികം കുടുംബങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് ഡിഡബ്ല്യുപി അറിയിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് അവകാശികൾക്ക് ലഭിച്ചിരുന്ന പ്രീമിയങ്ങളാണ് റൺ-ഓൺ പേയ്‌മെന്റുകൾ. എൻഹാൻസ്ഡ് ഡിസെബിലിറ്റി പ്രീമിയം, കെയർ പ്രീമിയം, ഇഎസ്എ വർക്ക് റിലേറ്റഡ് ആക്ടിവിറ്റി കംപോണന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലെഗസി ആനുകൂല്യങ്ങളിൽ നിന്ന് യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നവർക്ക് ഈ ഒറ്റത്തവണ പേയ്മെന്റ് അധിക പിന്തുണ നൽകുമെന്ന് വെൽഫയർ ഡെലിവറി മിനിസ്റ്റർ വിൽ ക്വിൻസ് പറഞ്ഞു. “ഇത് തിരികെ നൽകേണ്ടതില്ല. ഒപ്പം അവരുടെ യുസി അവാർഡിനെ ഇത് ബാധിക്കുകയില്ല. അധിക പണമാണ് ലഭിക്കുക.” അദ്ദേഹം കൂട്ടിച്ചേർത്തു. ചൈൽഡ് ടാക്സ് ക്രെഡിറ്റ്, ഹൗസിംഗ് ബെനിഫിറ്റ്, ഇൻ‌കം സപ്പോർട്ട്, ഇൻ‌കം ബേസ്ഡ് ജോബ് സീക്കർ അലവൻസ്, സപ്പോർട്ട് അലവൻസ്, വർക്കിംഗ് ടാക്സ് ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങളെയാണ് യൂണിവേഴ്സൽ ക്രെഡിറ്റ് മാറ്റിസ്ഥാപിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതത്തിന്റെ ഫലമായി 2020 മാർച്ച് 1 മുതൽ മെയ് 26 വരെ ഡി‌ഡബ്ല്യുപിക്ക് യൂണിവേഴ്സൽ ക്രെഡിറ്റിനായി 3 ദശലക്ഷത്തിലധികം വ്യക്തിഗത ക്ലെയിമുകൾ ലഭിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിൽ വളരെയധികം ആവശ്യമായ മാറ്റങ്ങൾ വന്നതുപോലെ ഈ പുതിയ പേമെന്റുകൾ 2018ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണെന്ന് വർക്ക് ആൻഡ് പെൻഷൻ സെലക്ട് കമ്മിറ്റിയുടെ ചെയർമാനും ഈസ്റ്റ് ഹാമിന്റെ ലേബർ എംപിയുമായ സ്റ്റീഫൻ ടിംസ് പറഞ്ഞു. യൂണിവേഴ്സൽ ക്രെഡിറ്റിന്റെ ആദ്യ പേയ്‌മെന്റിനായി അഞ്ച് ആഴ്ചത്തെ കാത്തിരിപ്പ്, പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് സർക്കാർ മനസ്സിലാക്കി കഴിഞ്ഞു.

സ്വന്തം ലേഖകൻ

മുംബൈ : നെറ്റ്ഫ്ലിക്സിൽ തരംഗമായി ഇന്ത്യൻ മാച്ച്മേക്കിങ് എന്ന ഡോക്യൂസീരീസ്. വേറിട്ട കഥ പറയുന്നതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ പരമ്പരയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസണിൽ എട്ട് എപ്പിസോഡുകൾ ആണുള്ളത്. മാച്ച്മേക്കർ (വിവാഹദല്ലാൾ) ആയ സീമ തപാരിയയിലൂടെയാണ് കഥ വികസിക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും സമ്പന്നരായ ക്ലയന്റുകൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ സീമ സഹായിക്കുന്നുണ്ട്. മുംബൈയിലെ മികച്ച മാച്ച് മേക്കർ എന്നാണ് സിമ തപാരിയ സ്വയം വിശേഷിപ്പിക്കുന്നത്. “വിവാഹം സ്വർഗത്തിലാണ് നടക്കുന്നത്. ഭൂമിയിൽ അത് വിജയകരമാക്കാൻ ദൈവം എനിക്ക് അവസരം നൽകി.” സീമ പറഞ്ഞു. ദില്ലി, മുംബൈ, അമേരിക്ക എന്നിവിടങ്ങളിലെ വിവാഹ ക്രമീകരണങ്ങളും വധൂവരന്മാരുടെ കണ്ടുമുട്ടലും അവരാണ് ഒരുക്കുന്നത്. ഏകദേശം രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയതിനുശേഷം, ഇന്ത്യൻ മാച്ച് മേക്കിംഗ്, ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ചാർട്ടിൽ ഒന്നാമതെത്തി.

പരമ്പരയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. എങ്കിലും ഏറെ ആളുകളും ഇത് കണ്ടിട്ടുണ്ട്. അറേഞ്ച്ഡ് മാരിയേജ് ആണ് പ്രധാന വിഷയം. അതിന് ചുവടുപിടിച്ച് നടക്കുന്ന സംഭവങ്ങളെയാണ് പരമ്പര അവതരിപ്പിക്കുന്നത്. “ഞാൻ പെൺകുട്ടിയോടോ ആൺകുട്ടിയോടോ സംസാരിക്കുകയും അവരുടെ സ്വഭാവം വിലയിരുത്തുകയും ചെയ്യുന്നു.” സീമ പറഞ്ഞു. “അവരുടെ ജീവിതശൈലി കാണാൻ ഞാൻ അവരുടെ വീടുകൾ സന്ദർശിക്കുന്നു, അവരുടെ മാനദണ്ഡങ്ങളും മുൻഗണനകളും ഞാൻ അവരോട് ചോദിക്കുന്നു.” സീമ കൂട്ടിച്ചേർത്തു. മിക്ക കേസുകളിലും വീട്ടിലുള്ള സംഭാഷണങ്ങൾ മാതാപിതാക്കൾ തമ്മിലാണ്. കാരണം സീമ പറയുന്നതുപോലെ, “ഇന്ത്യയിൽ, വിവാഹങ്ങൾ രണ്ട് കുടുംബങ്ങൾ തമ്മിലാണ്. കൂടാതെ കുടുംബങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ നയിക്കുന്നു.”

കൂടുതൽ ചെറുപ്പക്കാരുടെയും മാതാപിതാക്കൾ, നല്ല കുടുംബത്തിൽ നിന്നും അവരുടെ സ്വന്തം ജാതിയിൽ നിന്നുമുള്ള സുന്ദരിയായ വധുവിനെ ആണ് ആഗ്രഹിക്കുന്നത്. അറേഞ്ച്ഡ് വിവാഹങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, 90% വിവാഹങ്ങളും ഇപ്പോഴും അറേഞ്ച്ഡ് ആണ്. മക്കൾക്ക് ഇണങ്ങുന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ പത്രങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും സഞ്ചരിക്കുന്നു. തുടർന്ന് ആയിരക്കണക്കിന് പ്രൊഫഷണൽ മാച്ച് മേക്കറുകളും നൂറുകണക്കിന് മാട്രിമോണിയൽ വെബ്‌സൈറ്റുകളും ഈ അന്വേഷണത്തിൽ സഹായകരായി എത്തി. പരമ്പരയ്‌ക്കെതിരെ പല വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതെല്ലാം തമാശയായി സ്വീകരിക്കുവെന്നാണ് സീമ പറഞ്ഞത്. പുരുഷാധിപത്യത്തിന്റെയും ബഹുഭാര്യത്വത്തിന്റെയും ജാതിവാദത്തിന്റെയും വർഗ്ഗീയതയുടെയും അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ പരമ്പര. എന്നാൽ വിമർശിക്കാതെ, ഇതിനെയെല്ലാം രസകരമായി കാണിച്ചുതരുന്ന കണ്ണാടി ആകുന്നെന്ന് മാത്രം. പരമ്പര നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ രക്തഗ്രൂപ്പിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. ഒരു വ്യക്തിക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ അദ്ദേഹത്തിന്റെ ബ്ലഡ്‌ ഗ്രൂപ്പും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 25% കുറവാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്കാണ് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതൽ. മറ്റു പ്രധാന ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രക്തഗ്രൂപ്പിന്റെ സ്വാധീനം വളരെ ചെറുതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോയൽ സൊസൈറ്റിയുടെ സെറ്റ്-സി (സയൻസ് ഇൻ എമർജൻസി ടാസ്കിംഗ്: കോവിഡ് -19) ഗ്രൂപ്പാണ് പഠനം നടത്തിയത്.

രോഗം എങ്ങനെ ഉണ്ടാകുന്നു എന്നറിയാൻ ഈ കണ്ടുപിടുത്തം കൂടുതൽ സഹായിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഇമ്യൂണോളജി ചെയർമാനും സെറ്റ്-സി റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ പ്രൊഫസർ ചാൾസ് ബാംഹാം പറഞ്ഞു. രോഗം തടയുന്നതിനേക്കാൾ ഇത് ചികിത്സ രീതിയിൽ സ്വാധീനം ചെലുത്തും. “രക്തഗ്രൂപ്പ് O ഉള്ളവരിൽ കോവിഡ് -19 ന്റെ അപകടസാധ്യത കുറവാണ്. എന്നിരുന്നാലും സാമൂഹിക അകലം, ഫേസ് മാസ്ക്, കൈ കഴുകൽ എന്നീ സുരക്ഷാ നടപടികൾ രോഗം തടയുന്നതിൽ നിർണായകമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌എച്ച്‌എസ് വെബ്‌സൈറ്റ് അനുസരിച്ച്, O ബ്ലഡ്‌ ഗ്രൂപ്പ്‌ ഏറ്റവും സാധാരണമാണ്. യുകെ ജനസംഖ്യയുടെ പകുതിയോളം (48%) ഈ ഗ്രൂപ്പിൽ പെടുന്നു.

O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് മലേറിയ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. വൈറസ് ബാധിച്ച O ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് കഠിനമായ രോഗ സാധ്യത കുറവാണോയെന്ന് വ്യക്തമല്ല. A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഉയർന്നുനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.

കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.

യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട്‌ വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട്‌ വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട്‌ നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.

സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.

പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.

ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ 2024നകം വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഐറ്റം ക്ലബ്‌ റിപ്പോർട്ട്‌. 2024ഓടു കൂടി മാത്രമേ യുകെ സമ്പദ്‌വ്യവസ്ഥ കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങൂ എന്ന് ഇവയ്‌ ഐറ്റം ക്ലബിൽ നിന്നുള്ള വിശകലനത്തിൽ പറയുന്നു. ട്രഷറിക്ക് സമാനമായ സാമ്പത്തിക മാതൃക ഉപയോഗിക്കുന്നവരാണ് ഇവയ്‌ ഐറ്റം ക്ലബ്‌. തൊഴിലില്ലായ്മ 3.9 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ വർഷം സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം കുറയുമെന്ന് അവർ കണക്കാക്കി. ഇത് ഒരു മാസം മുമ്പ് പ്രവചിച്ച 8 ശതമാനത്തിലും മോശമായ നിരക്കാണ്. ഉപയോക്താക്കൾ പ്രതീക്ഷിച്ചതിലും കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും കുറഞ്ഞ ബിസിനസ്സ് നിക്ഷേപം വളർച്ചയെ മന്ദീഭവിപ്പിക്കുമെന്നും അവർ പറഞ്ഞു. തൽഫലമായി, കൊറോണ വൈറസിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ മുമ്പ് പ്രവചിച്ചതിനേക്കാൾ 18 മാസം മുമ്പോട്ട് നീങ്ങും.

എന്നിരുന്നാലും ഇത് ആദ്യ നാളുകളിലെ വിവരങ്ങൾ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നെ ഉണ്ടാകുമെന്നും ഐറ്റം ക്ലബ് വ്യക്തമാക്കി. കൊറോണ കേസുകൾ ഉയർന്നുനിന്ന മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ഉൽ‌പാദനത്തിന്റെ പകുതിയോളം ഇടിവ് നേരിട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആൻഡി ഹാൽഡെയ്ൻ കഴിഞ്ഞ ആഴ്ച എം‌പിമാരോട് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് കഴിഞ്ഞ മാസം ഹാൽഡെയ്ൻ അറിയിച്ചിരുന്നു. എന്നിരുന്നാലും, മറ്റ് സാമ്പത്തിക വിദഗ്ധർ വേഗത്തിൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ഉപഭോക്തൃ ജാഗ്രത ഉയർന്നുനിൽക്കുകയാണെന്ന് ഇവയ്‌ ഐറ്റം ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഹോവാർഡ് ആർച്ചർ പറഞ്ഞു. “യുകെ സമ്പദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. മടങ്ങിവരവിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തേക്കാം.” അദ്ദേഹം വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിരുന്നു. ഹോസ്പിറ്റാലിറ്റി വാറ്റ് വെട്ടിക്കുറവും ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തുടർന്നുള്ള നടപടിയും ചാൻസലർ റിഷി സുനക് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ ജോലിയും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്തെ അതിജീവിച്ച യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊടിയിറങ്ങി. ലിവർപൂൾ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും സൂപ്പർ സൺ‌ഡേയിലെ വീറുറ്റ മത്സരങ്ങൾക്കായാണ് ആരാധകർ കാത്തിരുന്നത്. അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാനായി മാഞ്ചെസ്റ്റർ യുണൈറ്റഡും ചെൽസിയും മികച്ച കളിയാണ് ഇന്നലെ പുറത്തെടുത്തത്.

 

ലിവർപൂൾ, മാഞ്ചെസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ലെസ്​റ്റർ സിറ്റി ഉയർത്തിയ കടുത്ത വെല്ലുവിളിയെ രണ്ടുഗോളുകൾക്ക്​ മറികടന്നാണ് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയത്. വോൾവ്​സിനെ രണ്ടുഗോളുകൾക്ക്​ തകർത്ത്​ ​ചെൽസിയും ചാമ്പ്യൻസ്​ ലീഗ്​ ടിക്കറ്റ്​ സ്വന്തമാക്കി. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നു പുൽമൈതാനങ്ങളിൽ പന്തുരുണ്ടപ്പോൾ ഓരോ ആരാധകനും ആവേശം കൊണ്ടിരുന്നു. അതിനൊപ്പം ടീമുകളുടെ വാശിയേറിയ പോരാട്ടം കൂടിയായപ്പോൾ ഈ പ്രീമിയർ ലീഗ് സീസൺ മികച്ചതായി മാറി.

 

ബോക്​സിൽ ആൻറ്റണി മാർഷലിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനൽറ്റി​ ​ ലക്ഷ്യത്തിലെത്തിച്ച്​ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് മുൻ‌തൂക്കം നൽകി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ലെസ്റ്റർ ഗോൾകീപ്പർ ഷെമിഷേലിന്റെ പിഴവ് മുതലെടുത്ത ലിംഗാർഡ് ഗോൾ പട്ടിക പൂർത്തിയാക്കി. ചെൽസിയും വോൾവ്‌സും തമ്മിലുള്ള മത്സരവും അതിനിർണായകം ആയിരുന്നു. ആദ്യപകുതിയുടെ അവസാനമിനുട്ടുകളിൽ ചെൽസിക്കായി മാസൺ മൗണ്ടും ഒളിവർ ജെറൂഡും കുറിച്ച ഗോളുകൾക്ക്​ മറുപടി നൽകാൻ വോൾവ്​സിനായില്ല.

എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ ലിവർപൂളിന് 99ഉം സിറ്റിക്ക് 81ഉം പോയിന്റാണ് ഉള്ളത്. മാഞ്ചസ്​റ്റർ യുണൈറ്റഡ്​ 66 പോയിന്റോടെ മൂന്നാമതും 66 പോയന്റുമായിത്തന്നെ ചെൽസി നാലാമതുമാണ്​. തോൽവിയോടെ ലെസ്റ്റർ അഞ്ചാം സ്ഥാനത്ത് തന്നെ തുടർന്നു. ഈ സീസണിൽ 23 ഗോളുകൾ അടിച്ചുകൂട്ടിയ ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡിയാണ് ഗോൾഡൻ ബൂട്ട് വിജയി.

 

സീസണിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ) താരമായി മാറി. അവസാന മൂന്നു സ്ഥാനക്കാരായ ബോൺമൌത്ത്, വാറ്റ്ഫോഡ്, നോർവിച്ച് സിറ്റി എന്നിവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ 2020 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നാണ് സ്ഥിരീകരണം. കാണികളുടെ പ്രവേശനകാര്യത്തിലും തീരുമാനം ഇംഗ്ലീഷ് എഫ്എയിൽ നിന്ന് വൈകാതെ ഉണ്ടായേക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : സാമൂഹിക പരിപാലന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾ പ്രകാരം യുകെയിലെ 40 വയസ്സിനു മുകളിലുള്ള എല്ലാവരും അധിക നികുതി അടയ്‌ക്കേണ്ടി വരും. പദ്ധതി പ്രകാരം 40 വയസ്സിനു മുകളിലുള്ളവർ നികുതിയിലോ ദേശീയ ഇൻഷുറൻസിലോ കൂടുതൽ പണം നൽകണം. അല്ലാത്തപക്ഷം പ്രായമാകുമ്പോൾ പരിചരണത്തിനായി സ്വയം ഭീമമായ ബില്ലുകൾ അടയ്ക്കേണ്ടി വരും. ബോറിസ് ജോൺസന്റെ പുതിയ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ ടാസ്ക്ഫോഴ്സ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ എന്നിവർ ചേർന്നാണ് പദ്ധതികൾ പരിശോധിക്കുന്നത്. സാമൂഹ്യ പരിപാലനത്തിലെ പ്രതിസന്ധി എല്ലാവരും ചേർന്നു പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഈ നികുതി വർദ്ധനവ്.

ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറിയായ മാറ്റ് ഹാൻ‌കോക്ക് ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സാമൂഹ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളെക്കുറിച്ച് അടുത്തിടെ ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ജപ്പാനും ജർമ്മനിയും സാമൂഹിക പരിപാലനത്തിന് ധനസഹായം നൽകുന്നതിന്റെ പരിഷ്കരിച്ച പതിപ്പാണ് യുകെയിലെ ഈ സംവിധാനം. ജപ്പാനിൽ 40 വയസ്സ് കഴിഞ്ഞവർ സംഭാവന നൽകാൻ തുടങ്ങുന്നു. ജർമ്മനിയിൽ എല്ലാവരും ജോലി ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ ഭാവിയിലേക്ക് എന്തെങ്കിലും നിക്ഷേപിക്കുന്നു. നിലവിൽ ഓരോ വ്യക്തിയുടെയും ശമ്പളത്തിന്റെ 1.5 ശതമാനവും തൊഴിലുടമകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ 1.5% ശതമാനവും പിന്നീടുള്ള ജീവിതത്തിലെ പരിചരണത്തിനായി അടയ്ക്കുന്നു.

40 വയസ്സിനു മുകളിലുള്ളവർ ശമ്പള നികുതി വഴിയോ ഇൻഷുറൻസ് വഴിയോ പണമടയ്ക്കേണ്ട പദ്ധതി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ആളുകൾ പണം നൽകുന്നത് ഉറപ്പാക്കാൻ ഏതെങ്കിലും ഇൻഷുറൻസ് മോഡൽ നിർബന്ധമാക്കേണ്ടതുണ്ടെന്ന് സാമൂഹിക പരിപാലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ആ ദിശയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ ട്രഷറി ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചു സർക്കാരിനുള്ളിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പകളിൽ പണമടച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് പറയുന്നു. എങ്കിലും പകർച്ചവ്യാധി സമയത്ത് കെയർ ഹോമുകളിൽ കണ്ട ദുരന്തത്തിന് ശേഷമുള്ള ഉചിതമായ നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved