Main News

ലീഡ്‌സ്: കൊറോണയുടെ പിടിയിൽ അമർന്നുള്ള മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ.. ഒന്ന് ഉണ്ടാകുമ്പോൾ ഇനിയൊന്നു ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്ന യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖവാർത്ത എത്തിയിരിക്കുന്നത് വെയ്ക്ക് ഫീൽഡിൽനിന്നും പന്ത്രണ്ട് മയിൽ അപ്പുറത്തുള്ള പോണ്ടെ ഫ്രാക്ട് എന്ന സ്ഥലത്തുനിന്നും ആണ്. ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന സ്റാൻലി സിറിയക് (49) ആണ് അൽപം മുൻപ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം മെയ് മുപ്പതിന് അൻപതാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഭാര്യയെയും രണ്ട് കുട്ടികളെയും തനിച്ചാക്കി സ്റ്റാൻലി നിത്യതയിലേക്കു യാത്രയായത്.

കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. രണ്ട് കുട്ടികൾ ആണ് ഇവർക്കുള്ളത്. പതിനാലുകാരൻ ആൽവിനും പത്തുവയസ്സുകാരി അഞ്ജലിയും. പരേതനായ സ്റാൻലിക്ക് രണ്ടു സഹോദരിമാരാണ് ഉള്ളത്. ജിൻസി സിറിയക് ഡെർബിയിലും മറ്റൊരു സഹോദരി ഷാന്റി സിറിയക് സ്റ്റോക്ക് ഓൺ ട്രെൻഡിലുമാണ് ഉള്ളത്. ലീഡ്‌സ് സീറോ മലബാർ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാൻലി. നാട്ടിൽ കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഇടവകാംഗമാണ്.

കൊറോണ ബാധിച്ചു വീട്ടിൽ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മൂന്ന് ദിവസം മുൻപ് സ്റാൻലിയെ ആശുപത്രിൽ പ്രവേശിപ്പിക്കുകയും പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. . എന്നാൽ അൽപം മുൻപ് മരണവാർത്ത ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

സ്റ്റാൻലിയുടെ അകാല വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ബ്രസ്സൽസ് : യൂറോപ്യൻ യൂണിയൻ – യുകെ വ്യാപാരചർച്ചകൾ പ്രതിസന്ധിയിലോ? യൂറോപ്യൻ യൂണിയനും യുകെയും ചേർന്നു വെള്ളിയാഴ്ച ചില പ്രധാന വിഷയങ്ങളിൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ ‘വളരെ കുറച്ച് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് യുകെ മുന്നറിയിപ്പ് നൽകി. അതേസമയം യൂറോപ്യൻ യൂണിയന്റെ മിഷേൽ ബാർനിയർ യുകെയുടെ സ്വന്തം ആവശ്യങ്ങൾ യാഥാർത്ഥ്യമല്ലെന്ന് നിർദ്ദേശിക്കുകയും പ്രതിസന്ധി നേരിടുന്നതായി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏറ്റവും പ്രയാസകരമായ വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബ്രസൽസിൽ സംസാരിച്ച അദ്ദേഹം പറയുകയുണ്ടായി.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഒരു കരാറിന് കൂടുതൽ സമയം ആവശ്യമാണെന്നിരിക്കെ ഡിസംബർ 31 ന് അപ്പുറത്തേക്ക് ഈ പ്രക്രിയ നീട്ടില്ലെന്ന് യുകെ അറിയിച്ചു. പുരോഗതി കൈവരിച്ച പ്രധാന കാര്യങ്ങളിൽ മൽസ്യബന്ധനം, മത്സരനിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. യാഥാർത്ഥ്യമാകാനും സമീപനം മാറ്റാനും ഇരുപക്ഷവും വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഒരു കരാർ ഉണ്ടാക്കുവാൻ പാടുപെടും. പ്രധാന കാര്യങ്ങളിൽ ഇരുവരും തീരുമാനം എടുത്തെങ്കിലും പല വിഷയങ്ങളിലും അഭിപ്രായവ്യതാസങ്ങൾ നിലനിൽക്കുന്നുണ്ട്.

വൈറസ് പ്രതിസന്ധിയെത്തുടർന്ന് സ്ക്രീൻ – ടു – സ്ക്രീൻ സംഭാഷണമേ ഇനി നടക്കുകയുള്ളൂ. വർഷാവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കണമെന്ന യുകെ സർക്കാരിന്റെ ആവശ്യം ഇനി കുറഞ്ഞ സമയത്തിനുള്ളിൽ നിറവേറ്റേണ്ടതുണ്ട്. അടിസ്ഥാനപരമായ സ്വതന്ത്ര വ്യാപാരം , ഊർജം, ഗതാഗതം എന്നിവയിൽ ചില പുരോഗതികൾ നടക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പരമാവധി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് യൂറോപ്യൻ യൂണിയൻ സമ്മതിക്കുന്നു. അടുത്ത മാസം അവസാനത്തോടെ ചർച്ചകൾ നീട്ടുമോ ഇല്ലയോ എന്ന് ഇരുപക്ഷവും ഔദ്യോഗികമായി പ്രഖ്യാപിക്കണം. എന്നാൽ യുകെയുടെ ഭാഗത്തു നിന്ന് ‘ഇല്ല’ എന്ന മറുപടിയാണ് ബ്രസ്സൽസ് പ്രതീക്ഷിക്കുന്നത്. 2020 അവസാനത്തോടെ ഒരു കരാറിന്റെ സാധ്യതകളെക്കുറിച്ച് തനിക്ക് വിശ്വാസമില്ലെന്നാണ് യൂറോപ്യൻ യൂണിയന്റെ മൈക്കൽ ബാർനിയറും പറഞ്ഞത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനങ്ങൾക്കെതിരെ വൻ പ്രതിഷേധം. അധ്യാപക സംഘടനകളുമായി നടന്ന ചർച്ചയിൽ ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാൻ മന്ത്രിമാർക്ക് സാധിച്ചില്ല. രോഗബാധ കൂടുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കാജനകമാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലിവർപൂളിൽ ആണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായി ഉള്ളത്. ജൂൺ 15 വരെ ഒരു കാരണവശാലും തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുവാൻ കഴിയില്ലെന്ന നിലപാടിലാണ് രക്ഷകർത്താക്കൾ. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അദ്ധ്യാപക-രക്ഷകർത്ത സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട് കൊറോണ കേസുകളുടെ എണ്ണം കുറയുന്നതുവരെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുക്കരുത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ പൂർണ്ണമായി നീക്കരുതെന്ന് ബ്രിട്ടനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വരുന്ന ഒരു തീരുമാനങ്ങളും എടുക്കുകയില്ലെന്ന് മേയർ ജോ ആൻഡേഴ്സൺ അറിയിച്ചു. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജെന്നി ഹാരിസ് ഗവണ്മെന്റിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാട് ആണ് എടുത്തത്. നൂറു കുട്ടികളുള്ള ഒരു സ്കൂളിൽ, രോഗമുള്ളവർ വളരെ കുറവായിരിക്കും എന്നും, കുറച്ചുകഴിയുമ്പോൾ ഈ എണ്ണം വീണ്ടും കുറയുമെന്നും അവർ ഉറപ്പ് പറഞ്ഞു.

ഇന്നലെ 384 പേർകൂടി മരണപ്പെട്ടതോടെ ബ്രിട്ടനിലെ മൊത്തം മരണനിരക്ക് 33, 998 ആയി ഉയർന്നു. 236, 711 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പല സ്കൂളുകളുടെയും പ്രധാന അധ്യാപകരും തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഈ തീരുമാനം മാറ്റുമോ എന്ന് അദ്ധ്യാപക രക്ഷകർത്ത സംഘടനകളും ഉറ്റുനോക്കുകയാണ്.

സ്വന്തം ലേഖകൻ

ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.

വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്‌മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്‌മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.

സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമ്മാനിച്ച ദുരിതത്തിനടയിലും ബ്രിട്ടീഷ് ജനതയ്ക്ക് ആശ്വാസ വാർത്ത. രാജ്യതലസ്ഥാനത്തു കോവിഡ് 19 കേസുകൾ കുറയുന്നു. പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ലണ്ടനിൽ കൊറോണ വൈറസ് കേസുകൾ കുറഞ്ഞുവരുന്നു എന്നതാണ്. 24 പുതിയ കേസുകൾ മാത്രമാണ് ഒരുദിനം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതോടെ രണ്ടാഴ്ച കൊണ്ട് ലണ്ടൻ കോവിഡ് മുക്തമാകുമോ എന്ന സംശയവും ജനങ്ങളിൽ ഉടലെടുത്തിരിക്കുന്നു. നഗരത്തിലെ റീപ്രൊഡക്ഷൻ റേറ്റ് 0.4 ആണ്. ഇത് സൂചിപ്പിക്കുന്നത് ഓരോ മൂന്നര ദിവസങ്ങളിലും കേസുകളുടെ എണ്ണം പകുതിയായി കുറയുന്നു എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി സഹകരിച്ച് കേംബ്രിഡ്ജ് സർവകലാശാല ഗവേഷകരാണ് പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത കുറവാണെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലണ്ടനിലെ 1.8 ദശലക്ഷം ആളുകൾക്ക് (20 ശതമാനം) ഇതിനകം കൊറോണ വൈറസ് ഉണ്ടെന്ന് കേംബ്രിഡ്ജ് സംഘം കണക്കാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ നിയമങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ച മെയ് 10 ന് തലസ്ഥാനത്ത് 10 നും 53 നും ഇടയിൽ ആളുകൾക്ക് വൈറസ് പിടിപെട്ടതായി അവർ അറിയിച്ചു. കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.

അതേസമയം, ഓരോ 160 കേസുകളിലും ഒരു മരണം മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് സംഘം പറയുന്നു. നിലവിലെ നിരക്കനുസരിച്ച്, ലണ്ടനിലെ ദൈനംദിന മരണസംഖ്യ മൂന്നാഴ്ചയ്ക്കുള്ളിൽ പൂജ്യത്തിലേക്ക് താഴും. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ലണ്ടനിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ തലസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പഠനങ്ങൾ വെളിവാക്കുന്നു. പക്ഷേ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് പ്രദേശത്ത് പ്രതിദിനം 4,000 കേസുകൾ രേഖപ്പെടുത്തുന്നു. കൂടാതെ അവിടുത്തെ റീപ്രൊഡക്ഷൻ നിരക്ക് 0.8 ആണ്, ലണ്ടനിലെക്കാൾ ഇരട്ടി. ഇംഗ്ലണ്ടിലെ 12 ശതമാനത്തോളം പേർക്ക് വൈറസ് പിടിപെട്ടതായി കണക്കാക്കുന്നു. ഒപ്പം കിഴക്കൻ ഇംഗ്ലണ്ടിലെ പത്തിൽ ഒരാൾക്ക് ഇതിനകം കോവിഡ് -19 ഉണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. കേംബ്രിഡ്ജ്-പി‌എച്ച്ഇ കണക്കനുസരിച്ച് ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം 24ൽ അല്പം കൂടുതലായിരിക്കുമെന്ന് ഒരു പ്രമുഖ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. എന്തായാലും കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ പുതിയ കണക്കുകൾ നൽകുന്ന ആശ്വാസം ചെറുതല്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് ശേഷം എൻ എച്ച് എസ് സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ മാസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒപ്പം രോഗഭീതി നിലനിൽക്കുന്നതിനാൽ ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ & ഇ ) ഡിപ്പാർട്മെന്റ് സന്ദർശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പ് പ്രതിമാസം 20 ദശലക്ഷം രോഗികൾ എ & ഇ സന്ദർശിക്കാറുണ്ടെങ്കിലും ഏപ്രിലിൽ ഇത് 916,581 ആയി കുറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഭയം കാരണം ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കുന്ന രോഗികൾ അകന്നു നിൽക്കുന്നുവെന്ന ആശങ്കയും എൻ എച്ച് എസ് മേധാവികൾക്കുണ്ട്. സ്ട്രോക്ക് കെയറിനായി സഹായം തേടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നത് തന്നെയും സഹ ഡോക്ടർമാരെയും ആശങ്കയിലാക്കുന്നുവെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ക്ലിനിക്കൽ ഡയറക്ടർ ഡോ. ഡെബ് ലോവ് പറഞ്ഞു. മാർച്ചിൽ 181,873 അടിയന്തിര കാൻസർ റഫറലുകൾ നടത്തുകയുണ്ടായി. 2019 മാർച്ചിൽ ഇത് 196,425 ആയിരുന്നു. കാൽമുട്ട്, ഇടുപ്പ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആയി പ്രവേശനം ലഭിച്ച രോഗികളുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു.

കഴിഞ്ഞ മാസം അവസാനം ആശുപത്രികളോട് പതിവ് ചികിത്സകൾ ആരംഭിക്കാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് പോകുന്നതിനുമുമ്പ് രണ്ടാഴ്ചത്തേയ്ക്ക് രോഗികൾക്ക് ഐസൊലേഷൻ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശം ഇപ്പോൾ പുറത്തുവിട്ടു. ലോക്ക്ഡൗൺ സമയത്ത് അടിയന്തിര കാൻസർ പരിചരണത്തിന് മുൻഗണന നൽകിയിട്ടും, ചില രോഗികൾ ചികിത്സ തേടുന്നത് നിർത്തുന്നതായി മാക്മില്ലൻ കാൻസർ സപ്പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ലിൻഡ തോമസ് പറഞ്ഞു.

ആപ്രോണുകളും കണ്ണടകളും പോലുള്ള സംരക്ഷണ കിറ്റിന്റെ ലഭ്യത മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം സാമൂഹിക അകലം പാലിക്കുന്നതിലും ശുചീകരണം നടത്തുന്നതിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ നൈറ്റിംഗേൽസ് എന്നറിയപ്പെടുന്ന 10 ആശുപത്രികളിലെ സ്ഥലം എൻ എച്ച് എസ് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും എൻ എച്ച് എസ് സ്വീകരിക്കേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

11, 000 വ്യക്തികളിൽ നടത്തിയ സർവ്വേയിൽ, ഇംഗ്ലണ്ടിൽ നാനൂറിൽ ഒരാൾക്ക് കോവിഡ് ബാധ ഉണ്ടെന്ന് കണ്ടെത്തി. മെയ്10 വരെയുള്ള രണ്ട് ആഴ്ചകളിലായി നടത്തിയ സ്വാബ് ടെസ്റ്റുകളുടെ ഫലത്തിൽ നിന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ കണക്ക് പ്രകാരം ഇംഗ്ലണ്ടിന്റെ 0.27% ജനസംഖ്യയ്ക്ക് അഥവാ 148,000 പേർക്ക് രോഗബാധ ഉണ്ടാകാം. ഈ സർവേയിൽ നിന്ന് രോഗം പടരുന്ന വേഗതയും, വഴികളും കണ്ടെത്താനുംആരോഗ്യപ്രവർത്തകർക്ക് എളുപ്പത്തിൽ രോഗത്തിന്റെ റീപ്രൊഡക്ഷൻ (ആർ ) നമ്പർ തീരുമാനിക്കാനും കഴിയും. ഇനിയും 25000 ത്തോളം പേരിൽ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അയ്യായിരത്തോളം വീടുകളിലായി നടത്തിയ സർവേയിൽ ഹോസ്പിറ്റലിലോ കെയർ ഹോമുകളിലോ ചികിത്സയിൽ കഴിയുന്ന രോഗികളെ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗബാധിതരുടെ സംഖ്യ ഇനിയും ഉയരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ സൂചിപ്പിക്കുന്നു. 30 ഗാർഹിക പ്രദേശങ്ങളിലായി 11,000 വ്യക്തികളിൽ നടത്തിയ സർവേയിൽ 33 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, ഇതിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മറ്റു സെക്ടറുകളെ അപേക്ഷിച്ച് രോഗ സാധ്യത കൂടുതലാണ്.

നാനൂറിൽ ഒരാൾക്ക് രോഗം ഉണ്ടാവുക എന്നാൽ, ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇൻഫെക്ഷൻ ഉള്ള ഒരാളെ കണ്ടുമുട്ടാനുള്ള സാധ്യത കുറവാണ് പക്ഷെ തിങ്ങി നിറഞ്ഞ ഒരു ട്രെയിനിൽ കൊറോണ ബാധിച്ച വ്യക്തികളുമായി സമ്പർക്കം ഉണ്ടായേക്കാം. ഗവൺമെന്റ് ഇപ്പോഴേ ലോക്ഡൗൺ ഒഴിവാക്കുന്നത് ഈ കണക്ക് പ്രകാരം അപകടകരമാണ്. സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ കൂടുതൽ ടെസ്റ്റുകൾ നടത്തുക, വ്യക്തിഗതവിവരങ്ങൾ പരിശോധിക്കുക എന്നിവ മാത്രമാണ് വൈറസ് വ്യാപനം കുറയ്ക്കാൻ സഹായകമായിട്ടുള്ള കാര്യങ്ങൾ. എന്നാൽ ഇംഗ്ലണ്ടിലെ 150,000 പേരിൽ ഇത് പിന്തുടരുക അസാധ്യമാണ്. അതിനാൽ സോഷ്യൽ ഡിസ്റ്റൻസ് തന്നെയാണ് മികച്ച മാർഗം. അതേസമയം കോവിഡ് ബാധിച്ചാൽ മരണ സാധ്യത കൂടുതലുള്ളത് പ്രമേഹരോഗികൾക്ക് ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ നാലിലൊന്ന് പേരും പ്രമേഹരോഗികളായിരുന്നു. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം മരണസംഖ്യ 428ൽ നിന്ന് 33,614ലേക്ക് പെട്ടെന്ന് ഉയരുകയായിരുന്നു.

ഇപ്പോൾ യുകെ ആന്റിജൻ ടെസ്റ്റുകളാണ് പൊതുവെ നടത്തിവരുന്നത്, വ്യക്തിക്ക് വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ ആണ് ഈ ടെസ്റ്റ്. അതേസമയം, പുതിയ ആന്റിബോഡി ടെസ്റ്റിൽ ഒരു വ്യക്തിക്ക് ഇപ്പോൾ വൈറസ് ബാധ ഉണ്ടോ, അഥവാ മുൻപ് രോഗം ബാധിച്ച് പിന്നീട് രോഗമുക്തി നേടിയ വ്യക്തി ആണോ, ഇമ്മ്യൂണിറ്റി വർദ്ധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനും സാധിക്കും. ഈ ടെസ്റ്റ് കൂടുതലായി പ്രാബല്യത്തിൽ വന്നാൽ സ്ഥിതിഗതികൾ ഉറപ്പായും മാറുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നു. അതിനാൽ ഇത് വ്യാപകമാക്കാനാണ് നീക്കം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കഴിഞ്ഞ ബുധനാഴ്ച മുതൽ ഓരോ ബ്രിട്ടീഷ് പൗരനും ആവശ്യമെങ്കിൽ ജോലി സ്ഥലത്ത് വന്ന് തൊഴിൽ ചെയ്യാനുള്ള അനുവാദം ഗവൺമെൻറ് നൽകിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യാത്ര ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പ്രസക്തി ഉയർന്നു വരുന്നത്.പൊതുവേ യാത്രചെയ്യുന്നവർ കഴിയുന്നത്രയും നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യുന്നതായിരിക്കും ഉത്തമം എന്നും ഈ സാഹചര്യത്തിൽ പൊതുഗതാഗതം തെരഞ്ഞെടുക്കുന്നത് വേണ്ട എന്ന രീതിയിലുള്ള തീരുമാനം എടുത്തിരിക്കണം എന്നും സർക്കാർ അധികൃതർ വ്യക്തമാക്കി.

ട്രെയിനിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ ? യാത്രക്കാർ ആവശ്യം യാത്രകൾ മാത്രം നടത്തുകയാണെങ്കിൽ സാമൂഹിക അകലം പാലിച്ചുള്ള ട്രെയിൻ യാത്രകൾ സുരക്ഷിതമായിരിക്കും. ഇപ്പോഴും യുകെയിലെ സാധാരണ ട്രെയിൻ സർവീസുകളിലും പകുതിയോളം പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വെറും 30 ശതമാനം മാത്രമാണ് മിക്ക ട്രെയിനുകളിലും. എന്നാൽ ആളുകൾ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുന്ന ഈ സാഹചര്യത്തിൽ ട്രെയിൻ,ബസ് തുടങ്ങിയ പൊതുഗതാഗതം ഒഴിവാക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ഇതുകൂടാതെ പൊതു ഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ ആളുകൾ മാസ്ക് ധരിക്കണം എന്നും സർക്കാർ അറിയിച്ചു.

ഇതേസമയം അകലം പാലിച്ചുകൊണ്ട് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം സർക്കാർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്രകൾ ട്രെയിനുകളിൽ യാത്രചെയ്യുന്ന ആൾക്കാരുടെ എണ്ണത്തെ വളരെയധികം കുറയ്‌ക്കേണ്ടതായി വരുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളിൽ ഇത്തരത്തിലുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. എന്നാൽ അടുത്തടുത്ത് സ്റ്റോപ്പുകളുള്ള ട്രെയിനുകളിൽ ഇത് സാധ്യമാകണമെന്നില്ല .

ലണ്ടനിലെ പൊതു ഗതാഗതത്തെ ഇത് എങ്ങനെ ബാധിക്കും ?

ട്രെയിനുകൾക്കും ബസ്സുകൾക്കും വേണ്ടി കൂടുതൽ സമയം കാത്തിരിക്കേണ്ടതായി വരും. ലണ്ടനിൽ ഏകദേശം 9 ദശലക്ഷം ജനസംഖ്യയുണ്ട്. ഇതിൽ 60% യാത്രക്കാരും പൊതുഗതാഗതം ആണ് ഉപയോഗിക്കുന്നത് .

വണ്ടി ഓടിച്ച് ജോലിക്ക് പോകാമോ?

ഗ്രേറ്റ് ബ്രിട്ടനിലെ മിക്ക യാത്രക്കാരും കാറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് കാറുകൾ ഉപയോഗിക്കുന്നത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കാറുകളാണ് ഇപ്പോൾ ഏറ്റവും കൂടുതലായി ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഗതാഗത മാർഗം .

ഓക്‌സ്‌ഫോർഡ്: ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധ നേടിയ, യുകെയിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ നഴ്‌സ് ഫിലോമിന ജോസഫിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഓക്‌സ്‌‌ഫോര്‍ഡ്, ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിൽ ഇന്ന് നാലോളം ശവസംസ്ക്കാരങ്ങൾ  നടക്കേണ്ടിയിരുന്നതുകൊണ്ട് നാല് സ്ലോട്ടുകളായി തിരിച്ചിരുന്നു. അങ്ങനെ കിട്ടിയ സമയക്രമത്തിൽ രാവിലത്തെ സമയം തന്നെ ബന്ധുക്കൾ തിരഞ്ഞെടുക്കകയായിരുന്നു. അതനുസരിച്ചു രാവിലെ  8:30 am നു ഫ്യൂണറൽ ഡിറക്റ്റേഴ്സ് ഫിലോമിന ചേച്ചിയുടെ മൃതദേഹവുമായി ഓക്‌സ്‌‌ഫോര്‍ഡ് ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിലേക്ക് എത്തുകയായിരുന്നു.ഹെഡിങ്ടണിലെ ബാര്‍ടണ്‍ സെന്ററിൽ ഉള്ള ചാപ്പലിൽ പ്രത്യേക പ്രാർത്ഥന. ആദ്യമേ പത്തുപേർക്ക് മാത്രമേ അനുവാദം ലഭിച്ചിരുന്നുള്ളു എങ്കിലും ചാപ്പലിൽ യഥേഷ്ട്ടം സ്ഥലം ഉണ്ടായിരുന്നതിനാൽ പിന്നീട് അത് 20 പേർക്ക് പങ്കെടുക്കുവാൻ ഉള്ള അനുവാദം ലഭിക്കുകയായിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾക്കും പ്രാത്ഥനകൾക്കും ഓക്സ്ഫോർഡ് മിഷൻ ഇൻ ചാർജ് ആയ ഫാദർ ലിജോ ആണ് നേതൃത്വം നൽകിയത്. വളരെ ചുരുങ്ങിയ സമയകൊണ്ടു തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. യുകെയിൽ രണ്ട് തരത്തിലുള്ള സംസ്ക്കാര രീതികൾ ആണ് നിലനിൽക്കുന്നത്. മൃതദേഹം അടക്കുവാനോ അല്ലെങ്കിൽ കത്തിക്കുവാനോ ഉള്ള ചോയ്‌സ് ബന്ധുക്കൾക്ക് ലഭിക്കുന്നു. കത്തിക്കുന്ന ബോഡിയുടെ ചാരം ലഭിക്കുമെന്നതും, പിന്നീട് നാട്ടിൽ കൊണ്ടുപോകാൻ ഉള്ള അവസരവും ഇതുവഴി ബന്ധുക്കൾക്ക് ലഭിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ സഹപ്രവർത്തകർ ഫിലോമിന ചേച്ചിയുടെ സ്മരണകൾ എല്ലാവരുമായി പങ്കുവെച്ചു. എല്ലാവരുടെയും സ്നേഹവും ആദരവും ലഭിച്ചിരുന്ന ചേച്ചി ഓർമ്മകളിൽ എന്നും ജീവിക്കുമെന്നും അവർ പറയുകയുണ്ടായി. എല്ലാവര്ക്കും നന്ദി പറഞ്ഞപ്പോൾ മൂന്നു മക്കളില്‍ ഇളയവനായ ജെറില്‍ ജോസഫിൻറെ വാക്കുകൾ മുറിഞ്ഞത് കേട്ടുനിന്ന മലയാളികളെ ദുഃഖാർത്തരാക്കി.. എങ്കിലും അമ്മയുടെ ഇതുവരെയുള്ള എല്ലാത്തിലും കാര്യങ്ങളിലും സഹകരിച്ച ഓരോരുത്തർക്കും ജെറിൽ നന്ദി അർപ്പിച്ചു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോ ആണ് ഓൺലൈൻ സ്ട്രീമിങ് നടത്തിയത്.കഴിഞ്ഞ പതിമൂന്ന് വർഷമായി ഓക്സ്ഫോർഡിൽ നഴ്‌സായി ജോലി ചെയ്തുവരിക്കുകയായിരുന്നു ഫിലോമിനയും കുടുംബവും. വളരെക്കാലത്തെ ഗൾഫ് ജീവിതത്തിന് ശേഷമാണ് യുകെയിലെ ഓക്സ്ഫോർഡിൽ ഇവർ എത്തിച്ചേർന്നത്. അങ്ങനെ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്‌സിംഗ് സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ട് വര്‍ഷം മാത്രം ശേഷിക്കവെയായിരുന്നു മൂന്നു മക്കളുടെ അമ്മയായ ഫിലോമിന ചേച്ചിയുടെ ജീവന്‍ മേയ് ഒന്നിന് പുലര്‍ച്ചെ കൊറോണ കവര്‍ന്നെടുത്തത്. താന്‍ ജോലി ചെയ്തിരുന്ന ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം.

ചേച്ചിക്ക് രോഗം പിടിപെടാനുള്ള സാഹചര്യം ആരുടേയും ഹൃദയം പിളർക്കുന്നതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസത്തോളമായി സിക്ക് ലീവിൽ ആയിരുന്ന ചേച്ചി തിരിച്ചു ജോലിക്കുകയറിയത് ഏപ്രിൽ ആദ്യവാരമാണ്. വെറും നാല് ദിവസത്തിനുള്ളിൽ രോഗം ഫിലോമിന ചേച്ചിയെ പിടിപെടുകയായിരുന്നു. ഏതാണ്ട് പതിനഞ്ചു ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന ചേച്ചി മെയ് ഒന്നിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇവിടെയാണ് ഫിലോമിന ചേച്ചിയുടെ മുൻപ് ചെയ്‌ത പ്രവചനം അക്ഷരാത്ഥത്തിൽ പൂർണ്ണമായത്. ചേച്ചിക്ക് രോഗം പിടിപെട്ട് ആരോഗ്യനില വഷളായി ആശുപത്രിൽ കിടക്കുമ്പോൾ ബന്ധുക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനകം ഭർത്താവായ ജോസഫ് ചേട്ടനും കൊറോണയുടെ പിടിയിൽ ആയി. അങ്ങനെ ജോസഫ് ചേട്ടന് തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു.ഈ സമയം മൂത്ത കുട്ടികൾ ആയ ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആയിരുന്നു. എന്റെ മരണ സമയത്തു ഏറ്റവും  ഇളയവനായ ജെറില്‍ ജോസഫ് മാത്രമേ അരികിൽ ഉണ്ടാവു എന്ന ചേച്ചിയുടെ പ്രവചനമാണ് ഇവിടെ സംഭവിച്ചത്. ഭർത്താവായ ജോസഫ് ചേട്ടൻ കോവിഡ് പിടിപെട്ടു വീട്ടിലും മൂത്തവർ പുറം രാജ്യത്തും ആയതിനാൽ ജെറില്‍ ജോസഫ് ആണ് മരണത്തിന് മുൻപ് ആശുപത്രിൽ എത്തി അമ്മയെ കണ്ടത്. അണുവിട തെറ്റാതെ ഫിലോമിന ചേച്ചി പറഞ്ഞത് അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു.

എന്‍എച്ച്എസ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടില്‍ നിര്‍മ്മിച്ച പുതിയതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുക്കുമ്പോൾ ആണ് കൊറോണയുടെ രൂപത്തില്‍ മരണം ഫിലോമിന ചേച്ചിയെ തട്ടിയെടുത്തത്. ആ ആഗ്രഹവും ബാക്കിയാക്കി ചേച്ചി നിത്യതയിലേക്കു പറന്നകലുകയായിരുന്നു.ഭര്‍ത്താവ് മോനിപ്പിള്ളി സ്വദേശി ഇല്ലക്കല്‍ ജോസഫ് വര്‍ക്കി. ഇവരുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ ജെറില്‍ ജോസഫ് വിദ്യർത്ഥിയാണ്.  ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിൽ പഠിക്കുകയും ആണ്. വ്യോമഗതാഗതം ഇല്ലാത്തതിനാൽ ഇവർക്ക് സംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

ബ്രിട്ടനിലെ പത്രമാധ്യമങ്ങള്‍ ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതതേക്കുറിച്ചു റിപ്പോർട്ട് പ്രസദ്ധീകരിച്ചത്. ജീവിതത്തിലുടനീളം നഴ്‌സിങ് ജോലിയുടെ മഹത്വം ഊന്നി ജീവിച്ച ഫിലോമിന ചേച്ചിയുടെ വിടവാങ്ങല്‍ ഓക്സ്ഫോർഡ് മലയാളി സമൂഹത്തിന് ഒരു വേദനയായി നിലനിൽക്കുന്നു.

ഫോട്ടോ- സിബി കുര്യൻ (സിബി സ്‌റ്റുഡിയോ), ലണ്ടൻ

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ചൈനക്കാരന്റെ തട്ടിപ്പു പരിശോധനാ കിറ്റുകൾ ഇനി യുകെയിൽ ചെലവാകില്ല. സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ആന്റിബോഡി ടെസ്റ്റ് 100% കൃത്യതയുള്ളതാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. നേരത്തെ ടെസ്റ്റ്‌ കിറ്റുകൾ വാങ്ങുന്നതിനായി 16 മില്യൺ പൗണ്ടോളം സർക്കാർ ചിലവാക്കിയിട്ടും ഫലപ്രദമായിരുന്നില്ല. രോഗം കണ്ടെത്താനുള്ള ടെസ്റ്റിൽ രക്തപരിശോധന നടത്തി രോഗാണുവിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടോ എന്നാണ് പരിശോധിക്കുന്നത്. സർക്കാരിന്റെ പോർട്ടൺ ഡൗൺ ഫെസിലിറ്റിയിലെ വിദഗ്ധർ കഴിഞ്ഞയാഴ്ച റോച്ചെ ടെസ്റ്റ്‌ വിലയിരുത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, അത് 100% കൃത്യമായ ഫലം നൽകുന്നുവെന്ന് അവർ കണ്ടെത്തി. അതേസമയം കൊറോണ വൈറസ് ബാധിച്ചിട്ടില്ലെങ്കിൽ 99.8% കൃത്യതയുള്ള ഫലം നൽകുമെന്നും റോച്ചെ അറിയിച്ചു. അതായത് രോഗം ബാധിക്കാത്ത ആയിരം ആളുകളിൽ രണ്ട് പേരുടെ ഫലം തെറ്റാകാൻ സാധ്യതയുണ്ട് എന്നർത്ഥം. എൻ‌എച്ച്‌എസിലും സാമൂഹ്യ പരിപാലനത്തിലും ഉള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നതെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് അർഗാർ പറഞ്ഞു. എന്നാൽ പരിശോധന എപ്പോൾ ആരംഭിക്കുമെന്നതിന് കൃത്യമായ തീയതി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ പരിശോധനയ്ക്ക് ഇതിനകം തന്നെ യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും മെഡിക്കൽ റെഗുലേറ്റർമാരുടെ അനുമതി ഉണ്ട്.

“ കോവിഡ് -19 ന്റെ സാമൂഹിക വ്യാപനത്തെ ചെറുക്കുന്നതിനും രോഗം ബാധിച്ചത് ആർക്കൊക്കെയാണെന്ന് മനസിലാക്കാനും ആന്റിബോഡി പരിശോധന സഹായിക്കും.” ; ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് അറിയിച്ചു. റോച്ചെ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സെവേറിൻ ഷ്വാൻ പറഞ്ഞു: “ഞങ്ങളുടെ സഹപ്രവർത്തകരുടെ കഠിനപരിശ്രമത്തിന് നന്ദി. ഉയർന്ന നിലവാരമുള്ള ആന്റിബോഡി പരിശോധന നടത്താൻ ഞങ്ങൾക്ക് ഇപ്പോൾ സാധിച്ചു. അതിനാൽ ഇത് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയും. കോവിഡ് 19 മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി ഇതിലൂടെ പരിഹരിക്കാനാകും.” ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ ഈ പരീക്ഷണത്തെ ഒരു പ്രധാന മുന്നേറ്റമായി വിശേഷിപ്പിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ് ആന്റിബോഡി പരിശോധനയെന്നും യഥാസമയം ഒരു പ്രഖ്യാപനം നടത്തുമെന്നും ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved