സ്വന്തം ലേഖകൻ
യു കെ :- ഗ്രീസിലെ റോഡിൽ പാരസെയിലിങ്ങ് നടത്തുന്നതിനിടെ കയർപൊട്ടി ഉണ്ടായ അപകടത്തിൽ ബന്ധുക്കളായ ബ്രിട്ടീഷ് വംശജരായ രണ്ട് കുട്ടികൾ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനായി ഗ്രീസിൽ എത്തിയതായിരുന്നു ഇവർ.13 വയസ്സുള്ള ആൺകുട്ടിയും, 15 വയസ്സുള്ള പെൺകുട്ടിയും ആണ് മരണപ്പെട്ടത്. പാരസെയലിങ്ങ് നടത്തുന്നതിനിടെ കയറു പൊട്ടി ഇവർ എല്ലാവരും പാറകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 15 വയസ്സുകാരനായ മൂന്നാമത്തെ കുട്ടി ആശുപത്രിയിൽ ക്രിട്ടിക്കൽ വാർഡിൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് മനുഷ്യമനഃസ്സാക്ഷിയെ നടുക്കുന്ന ഈ അപകടം നടന്നത്.

400 അടി താഴ്ചയിലേക്കാണ് കുട്ടികൾ വന്നു വീണതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും, ഫയർ ഡിപ്പാർട്ട്മെന്റും ചേർന്നാണ് മരിച്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉപയോഗിച്ച പാരച്യൂട്ട് ഒരു ബോട്ടിലേക്ക് കണക്ട് ചെയ്തിരിക്കുകയായിരുന്നു. സ്പീഡ് ബോട്ട് കൺട്രോൾ ചെയ്ത ഡ്രൈവറെയും സഹായിയെയും അധികൃതർ അറസ്റ്റ് ചെയ്തു.

മരണം നടന്ന കുടുംബങ്ങളോട് ഉള്ള ദുഃഖത്തിൽ പങ്കു ചേരുന്നതായി യുകെ ഫോറിൻ ഓഫീസ് രേഖപ്പെടുത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഫ്രാൻസ് : കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് തടയാൻ ഫ്രാൻസും ജർമ്മനിയും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നാലു ലക്ഷത്തോളം ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നാളെ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ ഡിസംബർ 1 വരെ നീണ്ടുനിൽക്കും. റെസ്റ്റോറന്റുകളും ബാറുകളും അടയ്ക്കും, അനാവശ്യ യാത്രാ നിരോധനം, സർവകലാശാലകൾ ഓൺലൈൻ അധ്യാപനത്തിലേക്ക് നീങ്ങും തുടങ്ങിയവയാണ് രണ്ടാം ലോക്ക്ഡൗണിൽ കൈക്കൊള്ളുന്ന പ്രധാന നടപടികൾ. എന്നാൽ ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ല ഈ ലോക്ക്ഡൗൺ. എല്ലാ പൊതുസേവനങ്ങളും അത്യാവശ്യ തൊഴിലിടങ്ങളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കും. ദിവസത്തിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യാനായി പൊതുജനങ്ങൾക്ക് പുറത്തിറങ്ങാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ എന്തിന് വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്. ആളുകളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ വരെ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിവേഗം രോഗം പടർന്നുപിടിക്കുന്നുണ്ടെന്നും എല്ലാ പ്രദേശങ്ങളും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫ്രാൻസിൽ ഇപ്പോൾ ഒരു ദിവസം മുപ്പത്തിനായിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ തീവ്രപരിചരണ വിഭാഗങ്ങളിൽ പകുതിയിലധികവും കോവിഡ് – 19 രോഗികളാൽ നിറഞ്ഞിരിക്കുന്നു. ജർമനിയിൽ നവംബർ 2 മുതലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നവംബർ 2 മുതൽ നാല് ആഴ്ചത്തേക്ക് രാജ്യം ലോക്ക്ഡൗണിൽ പ്രവേശിക്കുമെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അറിയിച്ചു. ബാറുകളും പബ്ബുകളും അടയ്ക്കും, ജിമ്മുകളും തിയേറ്ററുകളും അടച്ചുപൂട്ടും, വീടിനുള്ളിലുള്ള കൂടിക്കാഴ്ച നിരോധിക്കും തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങൾ.

കടകൾ തുറന്നിരിക്കുമെങ്കിലും 10 ചതുരശ്ര മീറ്ററിൽ പരമാവധി ഒരാൾക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. സ്കൂളുകൾ, നഴ്സറികൾ, ഡേ കെയർ സെന്ററുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കുമെന്ന് മെർക്കൽ പറഞ്ഞു. കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുവരുന്നതിനാൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം അമിതമാകാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. തീവ്രപരിചരണ കിടക്കകളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ ഇരട്ടിയായതായി ചാൻസലർ കൂട്ടിച്ചേർത്തു. രാജ്യത്തെ 16 സംസ്ഥാന ഗവർണർമാർ വീഡിയോ കോൾ വഴി ലോക്ക്ഡൗൺ നടപ്പിലാക്കാൻ സമ്മതിച്ചിട്ടുണ്ട്. രോഗവ്യാപനം കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ദിവസത്തിനുള്ളിൽ യൂറോപ്പിൽ 35 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ, പകർച്ചവ്യാധിയുടെ വേഗത വർദ്ധിക്കുന്നതായും രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഒൻപത് ദിവസത്തിലൊരിക്കൽ ഇരട്ടിയായതായും കണക്കാക്കുന്നു. രാജ്യം ഒരു നിർണായക ഘട്ടത്തിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് -19 വ്യാപനത്തിന്റെ ഏറ്റവും കാലികമായ വിലയിരുത്തലാണ് ഇംപീരിയൽ കോളേജിൽ നടന്ന റിയാക്ട് 1 പഠനം. ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ പ്രായക്കാരിലും കേസുകൾ വർധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം ആർ റേറ്റ് 2 ന് മുകളിലാണ്. ലണ്ടനിൽ 2.86 ആണ് ആർ റേറ്റ്. പ്രതിദിനം 96,000 ആളുകൾക്ക് വൈറസ് പിടിപെടുകയാണെന്ന് പഠനത്തിൽ പറയുന്നു. രോഗത്തെ ചെറുക്കാൻ നിലവിലെ നടപടികൾ പര്യാപ്തമല്ലെന്ന് ഗവേഷണ സംഘത്തിലെ അംഗമായ പ്രൊഫ. സ്റ്റീവൻ റിലേ അറിയിച്ചു. ക്രിസ്മസിന് മുമ്പ് ഒരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ കൂടുതൽ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ സന്നദ്ധരാകണം. അതിന് സാധിക്കാതെ വന്നാൽ സർക്കാർ കർശനമായ നടപടികളിലേക്ക് കടക്കും.

രണ്ടാം തരംഗത്തിന്റെ നിർണായക ഘട്ടത്തിലാണ് നമ്മളെന്നും രോഗം പടർന്നുപിടിക്കുന്നത് അനേക ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും പ്രൊഫ. പോൾ എലിയട്ട് പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതിന് നാം ഇടപഴകുന്ന ആളുകളുടെ എണ്ണം കുറയ്‌ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 310 പേർ കൂടി രോഗം ബാധിച്ചു മരണമടഞ്ഞു. ആഗോളതലത്തിൽ രോഗവ്യാപനം ഉയരുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്നോണം ഫ്രാൻസും ജർമനിയും ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്.
സ്വന്തം ലേഖകൻ
ഫ്ലൈറ്റിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് കൊറോണ സ്ഥിതീകരിച്ചതിനെത്തുടർന്ന് നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം ഉണ്ടായിരുന്ന വിദ്യാർത്ഥി പുറത്തു കറങ്ങി നടക്കുന്നതിന്റെയും ഭക്ഷണശാലകളിൽ സന്ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോവിഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ഈടാക്കി. മാഞ്ചസ്റ്ററിൽ നിന്ന് ജഴ്സിയിൽ എത്തിയ കാരിസ് ആൻ ഇൻഗ്രാം എന്ന പെൺകുട്ടിയാണ് നിയമം പാലിക്കാത്തതിനാൽ വെട്ടിലായത്. 22 കാരിയായ പെൺകുട്ടി ഒക്ടോബർ 12 നാണ് യാത്ര നടത്തിയത്. അഞ്ചാം ദിനത്തിൽ രണ്ടാമത് ഒരു ടെസ്റ്റ് കൂടി നടത്തി റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ പെൺകുട്ടിക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയുടെ തൊട്ടടുത്തിരുന്ന് വിമാനത്തിൽ സഞ്ചരിച്ച വ്യക്തിക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന്, കൂടുതൽ ശ്രദ്ധിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. അതിനുപകരം അലക്ഷ്യമായി പുറത്തു കറങ്ങി നടന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പെൺകുട്ടി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.

കോൺടാക്ട് ട്രേസിംഗ് മോണിറ്ററിങ് എൻഫോഴ്സ്മെന്റ് ടീമിന് നേതൃത്വം കൊടുക്കുന്ന കരോളിൻ മാഫിയ പറയുന്നു ” സെൽഫ് ഐസലേഷൻ പ്രവേശിക്കണം എന്ന് നിർബന്ധിതമായി നിർദേശം നൽകപ്പെട്ട ഒരാൾ പുറത്തു കറങ്ങി നടന്ന് സമൂഹത്തിലുള്ള മറ്റ് വ്യക്തികൾക്കും രോഗവും ആശങ്കയും പടർത്തുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. പ്രൈമറി കോൺടാക്ടിൽ ഉള്ള വ്യക്തിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് എന്തായാലും നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചേ മതിയാവുകയുള്ളൂ, അതിനുപകരം എല്ലാത്തിനെയും നിസ്സാരമായി കണക്കാക്കി സമൂഹത്തിന് ഭീഷണി ഉയർത്തുന്നത് മോശമാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ് ഇങ്ങനെ ഒരു പിഴ ചുമത്തിയത് തന്നെ.
ക്വാറന്റൈനിൽ ആയിരിക്കേണ്ട സമയത്ത് ഇൻഗ്രാം റസ്റ്റോറന്റ്കൾ സന്ദർശിച്ചു, സുഹൃത്തിനെ കാണാൻ പോയി, ഷോപ്പിംഗ് നടത്തി. ഇതൊക്കെയും കുറ്റകരമാണ്.

നഗരത്തിലെത്തി മൂന്നു ദിവസങ്ങൾക്കു ശേഷം അവൾ പുറത്തു പോയി തുടങ്ങിയിരുന്നു. അധികൃതർ ഇൻഗ്രാം നല്കിയിരുന്ന വീട്ടിലെ അഡ്രസ്സിൽ ബന്ധപ്പെടാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ട്രേസിംഗ് ടീം ഒരുപാട് ശ്രമിചിട്ടാണ് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചത്.
ഇനിമുതൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട ദിനങ്ങൾ ഏഴായി ചുരുക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ 14 ദിവസമാണിത്.
ഹുസൈൻ മുസ്‌ലിയാർ
വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).
കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.
മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപനത്തെക്കാൾ മാരകമായ രണ്ടാം ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ. മരണനിരക്ക് കുറവുള്ളതും എന്നാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തയ്യാറാകണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കൊറോണയെ തടഞ്ഞുനിർത്താൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നടപ്പിലാക്കുക എന്നതാണ് ഉചിതമായ മാർഗമെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് ഉൾപ്പെടെയുള്ള സേജ് ശാസ്ത്രജ്ഞർ അറിയിച്ചു. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളും ക്രിസ്മസോടെ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്നാണ് സേജ് പ്രവചനം. മരണനിരക്ക് പ്രതിദിനം 500ൽ എത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ 25,000 പേർ രോഗബാധിതരായി ആശുപത്രിയിൽ ആകും.

ക്രിസ്മസിന് മുമ്പ് തന്നെ രണ്ടാം ദേശീയ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കുമേൽ സമ്മർദം ചെലുത്തുകയാണ് ശാസ്ത്രഞ്ജർ. ഇന്നലെ 357 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 60, 000 കടന്നുവെന്ന് ഒഎൻഎസ് കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും, ദേശീയതലത്തിൽ കർശനമായ നിയന്ത്രണങ്ങളും ഹോട്ട്‌സ്‌പോട്ടുകളിലെ ത്രിതല ലോക്ക്ഡൗൺ സംവിധാനവും കാരണം ബ്രിട്ടന്റെ രോഗവ്യാപനം മന്ദഗതിയിലായതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വരും ആഴ്ചകളിൽ മരണങ്ങൾ കുറയാൻ തുടങ്ങുമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.
ഒക്ടോബർ 16 ന് അവസാനിച്ച ആഴ്ചയിൽ 761 ബ്രിട്ടീഷുകാർ കോവിഡിന് ഇരയായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ഉൾപ്പെട്ട 59,927 മരണങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ അടുത്തിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനുശേഷം 1,189 പേർ കൂടി വൈറസ് ബാധിച്ച് മരണമടഞ്ഞു. മൊത്തം എണ്ണം 61,116 ആയി ഉയർന്നു. ഓരോ ദിവസവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുമെന്നും ആശുപത്രി പ്രവേശനങ്ങൾ വർധിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഡോയ്ൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതായി പഠനം വെളിപ്പെടുത്തുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ ശരീരത്തിലെ ആന്റിബോഡികൾ പെട്ടെന്ന് ദുർബലമായതായി ലണ്ടനിലെ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആന്റിബോഡികൾ നമ്മുടെ രോഗപ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിലെ കോശങ്ങൾക്കുള്ളിൽ നിന്ന് അവ വൈറസിനെ തടയുകയും ചെയ്യുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ആന്റിബോഡികൾ പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്നവരുടെ എണ്ണം 26% കുറഞ്ഞുവെന്ന് ഗവേഷകർ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയുന്നുവെന്നും ഒന്നിലധികം തവണ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. REACT-2 പഠനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ 3.65 ലക്ഷം ആളുകൾക്കിടയിലാണ് പരീക്ഷണം നടത്തിയത്.

ജൂൺ അവസാനവും ജൂലൈ ആദ്യവാരവും നടന്ന ആദ്യ ഘട്ട പരിശോധനയിൽ, ആയിരത്തിൽ 60 പേർക്ക് ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടന്ന ഏറ്റവും പുതിയ ടെസ്റ്റിൽ ആയിരത്തിൽ 44 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്. ആന്റിബോഡികളുള്ളവരുടെ എണ്ണം വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിൽ നാലിലൊന്നായി കുറഞ്ഞുവെന്ന് ഇത് സൂചിപ്പിക്കുന്നു. തണുപ്പുകാലങ്ങളിൽ സാധാരണയായി ജലദോഷപ്പനികൾക്ക് കാരണമാവുന്ന കൊറോണ വൈറസുകൾ 6 മുതൽ 12 മാസങ്ങൾക്കകം വീണ്ടും ബാധിക്കാറുണ്ട്. ലോകത്തിൻെറ ഉറക്കം കെടുത്തുന്ന കോവിഡ് – 19 വൈറസിനോടും സമാന രീതിയിലാണ് ശരീരം പ്രതികരിക്കുന്നത് എന്ന് സംശയിക്കുന്നതായി ഗവേഷണ സംഘത്തിലെ പ്രഫ. വെൻഡി ബാർക്ലേ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച രാജ്യത്തെ കോവിഡ് -19 മരണങ്ങളുടെ എണ്ണം 60 ശതമാനം ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 60,000-ത്തിലധികം കോവിഡ് മരണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കൊറോണ വൈറസ് സ്ഥിരീകരിച്ച ഓരോ മൂന്ന് പേരിൽ രണ്ട് പേർക്കും കോവിഡിന്റെ പ്രധാന ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. ഒരു വാക്സിന്റെ ആവശ്യകത ഇപ്പോൾ കൂടി വരികയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
നോർത്ത് ഫ്രാൻസിലെ തീരത്തോട് അടുത്ത സ്ഥലത്ത് ബോട്ടുമുങ്ങി നാല് അഭയാർത്ഥികൾ കൂടി മരിച്ചു. ഡൺകിർക്കിൽ ബോട്ട് കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ബോട്ടിലുണ്ടായിരുന്നത്. “ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് യുകെ പ്രൈംമിനിസ്റ്റർ ബോറിസ് ജോൺസൺ പ്രതികരിച്ചു. ” ഫ്രാൻസിന് അന്വേഷണത്തിനാവശ്യമായ സകല സഹായ സന്നദ്ധതയും തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും,നിരാലംബരായ വ്യക്തികളെ ഇത്തരത്തിൽ അപകടകരമായ യാത്രയ്ക്ക് പറഞ്ഞ് വിടുന്ന ഹൃദയമില്ലാത്ത ക്രിമിനലുകളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നും” ജോൺസൺ കൂട്ടിച്ചേർത്തു.
രാവിലെ 9. 30 ന് ഫ്രഞ്ച് തീരത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി സഞ്ചരിക്കുകയായിരുന്ന സെയിൽ ബോട്ടാണ് ആദ്യം വെസ്സൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഫ്രഞ്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാല് ഫ്രഞ്ച് വെസ്സലുകൾ ഒരു ബെൽജിയൻ ഹെലികോപ്റ്റർ, ഒരു ഫ്രഞ്ച് മീൻപിടുത്ത ബോട്ട് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഇംഗ്ലീഷ് ചാനലിലെ കാലാവസ്ഥ വളരെ മോശമാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൺകിർക്കിലെ പബ്ലിക് പ്രോസിക്യൂട്ടർ യാനം മുങ്ങാനുണ്ടായ കാരണം കണ്ടെത്താൻ ഉത്തരവിട്ടിട്ടുണ്ട്.
ചാനലിലൂടെ ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തടയാൻ ഫ്രാൻസ് യാതൊന്നും ചെയ്യുന്നില്ലെന്ന് യുകെ മുൻപ് തന്നെ ആരോപിച്ചിരുന്നു. ഫ്രഞ്ച് മണ്ണിലേക്ക് അവരെ സ്വീകരിച്ചാൽ അവർ ഇത്തരത്തിലൊരു അപകടംപിടിച്ച സാഹസികതയ്ക്ക് മുതിരില്ലെന്നും മുൻപുതന്നെ അഭിപ്രായം ഉയർന്നിരുന്നു. ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ചാനൽ അഭയാർത്ഥികൾക്ക് സഞ്ചരിക്കാൻ ആവാത്ത വിധത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
ഡൺകിർക്കിലെയും കലൈസിലെയും മനുഷ്യക്കടത്തുകാർ തങ്ങളുടെ ഇടപാടുകാരോട് ഇത് അറിയിക്കുകയും ചെയ്തതാണ്. ലേബർ എംപിയും ഹോം അഫയേഴ്സ് ചെയർമാനുമായ കൂപ്പർ ” മറ്റുള്ളവരുടെ ഗതികേടിനെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളെ നിശിതമായി വിമർശിച്ചു.

” കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന ചാനലിനെ പറ്റി ഫ്രാൻസിലും യുകെയിലും അധികാരത്തിലിരിക്കുന്നവർ കണ്ണു തുറക്കണം എന്ന് ചാരിറ്റി കെയർ ഫോർ കലൈസ് പറഞ്ഞു. ഇത്തരത്തിലുള്ള ജനങ്ങൾക്ക് അഭയാർഥികളായി തങ്ങാനുള്ള അനുമതി യുകെ കൊടുക്കണമെന്നും, പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അവർ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
യു കെ :- എലിസബത്ത് രാജ്ഞിക്ക് പങ്കെടുക്കാൻ പറ്റാത്ത മീറ്റിങ്ങുകളിലും മറ്റും രാജ്ഞിക്ക് പകരക്കാരിയായി എത്തുന്നത് എല്ല സ്ലാക്ക് ആണെന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. എല്ലാ സ്ലാക്ക് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 30 വർഷം നീണ്ടുനിന്ന രഹസ്യത്തിൻെറ ആണ് ഇപ്പോൾ ചുരുളഴിഞ്ഞിക്കുന്നത്. തനിക്ക് രാജ്ഞിയുടെ മുഖഭാവവും മറ്റും ഇല്ലെങ്കിലും,ഏകദേശം ഒരേ ഉയരവും, ശരീരപ്രകൃതിയും തന്നെയാണെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ നിരവധി തവണയാണ് രാജ്ഞിക്ക് അസൗകര്യം ഉള്ള ഇടങ്ങളിൽ താൻ രാജ്ഞിക്ക് പകരമായി എത്തിയത്. രാജ്ഞി പങ്കെടുക്കേണ്ടുന്ന പരിപാടികൾക്കുള്ള റിഹേഴ്സലിനും മറ്റും സ്ഥിരമായി എല്ലയാണ് പോകാറുള്ളത്.

രാഞ്ജിക്കു വേണ്ടിയുള്ള രാജകീയ വാഹനത്തിലും താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ഇരിപ്പിടത്തിൽ ഇരിക്കുവാൻ ഒരിക്കലും എല്ലയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല.
ഇത്തരത്തിൽ പ്രശസ്തരായ മിക്കവർക്കും തങ്ങൾക്ക് പകരമായി നിൽക്കുന്ന ആളുകളുണ്ട്. മിക്ക മീറ്റിങ്ങുകളും ഓർഗനൈസ് ചെയ്യുന്നതിൽ എല്ല സ്ലാക്കിന് വളരെ വലിയ പങ്കാണുള്ളത്. വളരെ നാളുകൾ രഹസ്യമായി വെച്ചതാണ് ഇപ്പോൾ എല്ലയുടെ വെളിപ്പെടുത്തലിലൂടെ പുറംലോകമറിയുന്നത്.