Main News

സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം ജോലി സംരക്ഷിക്കുന്നതിനായി പുതിയ മാർഗ്ഗങ്ങൾ തേടുന്നത് തന്റെ പ്രധാന മുൻഗണന വിഷയം ആണെന്ന് ചാൻസലർ റിഷി സുനക്. ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ 3.1 ശതമാനത്തിൽ നിന്ന് 4.1 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നതിനാൽ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിലായ്മ വർധിക്കുമെന്ന ഭീതിയെത്തുടർന്ന് ഫർലോ സ്‌കീം ഒക്ടോബറിൽ അവസാനിപ്പിക്കരുതെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ അവസരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കില്ലെന്ന് ചാൻസലർ ഊന്നിപ്പറഞ്ഞു. 96 ലക്ഷം തൊഴിലാളികളിൽ പകുതിയിലധികം പേരും ആഗസ്റ്റ് പകുതിയോടെ ജോലിയിൽ തിരിച്ചെത്തിയതായി സുനക് പറഞ്ഞു. “ആളുകൾ വീട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, അവർ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് ഞങ്ങളുടെ പദ്ധതി വളരെ പ്രധാനമായത്. കാരണം ഇത് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ സഹായിക്കുന്നു.” സുനക് കൂട്ടിച്ചേർത്തു.

ബിസിനസിനായി സർക്കാർ നികുതി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പിന്തുണ ഉറപ്പാക്കിയതായും ഉദ്യോഗസ്ഥരെ ജോലിയിൽ തിരികെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്ക് ജോബ് റീട്ടെൻഷൻ ബോണസ് ആരംഭിച്ചതായും ചാൻസലർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് കൂടുതൽ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് ചൊവ്വാഴ്ച തൊഴിൽ മന്ത്രി മിംസ് ഡേവീസും അറിയിച്ചു. ഒക്ടോബർ 31 ന് ഫർലോ സ്കീം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാരെ ശമ്പളപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് തുടരുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് തൊഴിൽ നഷ്ടം കൂടുതൽ. മുൻ പാദത്തെ അപേക്ഷിച്ച് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ 156,000 ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഒഎൻ‌എസ് അറിയിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിഅവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കിക്ക്സ്റ്റാർട്ട് എന്ന പദ്ധതി സർക്കാർ ആരംഭിച്ചു.

ഫർലോ സ്‌കീം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിയുടെ വേതനത്തിന്റെ 80%, 2500 പൗണ്ട് വരെ പ്രതിമാസം സർക്കാർ നൽകി. സെപ്റ്റംബർ ആരംഭം മുതൽ ഇത് 70 % ആയി കുറഞ്ഞു. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രെസ്സർമാർ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വീണ്ടും വ്യാപാരം നടത്താൻ ആരംഭിച്ചതിനാൽ ജൂലൈയിൽ സമ്പദ്‌വ്യവസ്ഥ ഉയർന്നതായി സൂചനകൾ ലഭിച്ചെന്ന് ഒഎൻ‌എസ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ ദുർബല മേഖലകൾക്ക് പ്രധാന പിന്തുണ നൽകണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു.

ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ രാജ്യത്തിന് വിനാശകരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് തടയാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനാലാണ് രോഗവ്യാപനം തടയാനായി പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും വേണ്ടത്ര പരിശോധന ശേഷിയില്ലെന്നും പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. രാജ്യത്തെ പ്രതിദിനരോഗവ്യാപനം 4000ത്തിൽ എത്തിനിൽക്കുകയാണ്. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, യുകെയ്ക്ക് മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് പോകാൻ കഴിയുമോ എന്ന് കോമൺസ് ലൈസൻസ് കമ്മിറ്റി ജോൺസനോട് ചോദിച്ചു. എന്നാൽ രണ്ടാമത്തെ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും അത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിനത് താങ്ങാൻ കഴിയില്ലെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും കനത്ത നഷ്ടമാണ് കോവിഡ് മഹാമാരി വിതച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രോഗവ്യാപനം ഇനി ഉയർന്നാലും എൻ എച്ച് എസ് നേരിടുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. രോഗം പടരുന്നത് തടയാൻ സർക്കാർ ഒരുങ്ങുകയാണ്. ആറിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിക്കുന്നത് ആദ്യപടി മാത്രമായിരിക്കും. രോഗവ്യാപനം ഉയരുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾക്ക് ശേഷിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആളുകളോട് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പരിശോധന പ്രശ്നങ്ങൾ ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് -19 ടെസ്റ്റ്‌ ആഗ്രഹിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതിന് ശേഷം പരിശോധനാ സംവിധാനം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹുജന പരീക്ഷണ പദ്ധതികളിൽ നിക്ഷേപിക്കാൻ 500 മില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

മലയാളം യുകെ ചീഫ് എഡിറ്ററും, യു.കെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്ത് വി.ജെ ജോൺ(72) നിര്യാതനായി. പുലിക്കുരുമ്പ സെൻറ് ജോസഫ് യു .പി സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 12.00 മണിക്ക്  ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആയിരിക്കും. അതിന് മുൻപായി ഭവനത്തിൽ പൊതു ദർശനത്തിന് സൌകര്യമുണ്ടായിരിക്കും.  ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം സംസ്കാര ശുശ്രൂഷകളിൽ നേരിട്ട്  പങ്കെടുക്കാൻ എല്ലാ ബന്ധുമിത്രാദികൾക്കും സാധിക്കാത്തതിനാൽ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

ഭാര്യ: റോസമ്മ ജോൺ.
മക്കൾ :ബിജു ജോൺ (ബഹറിൻ), ബിൻസു ജോൺ  (യു കെ ), ബിന്ദു ജോൺ (മസ്കറ്റ് ) മരുമക്കൾ : ലിൻഡ ബിജു, നിധി ബിൻസു , മോൻസൺ മങ്കര

ജോൺ സാറിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മൃതസംസ്കാര ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

യു കെ :- ലണ്ടനിലെ ഏറ്റവും ചെറിയ വീട് വീണ്ടും വിൽപനയ്ക്കായി എത്തിയിരിക്കുകയാണ്. വീട്ടിലെ ചില മുറികൾക്ക് അഞ്ചടി അഞ്ചിഞ്ച് മാത്രമാണ് വലുപ്പമുള്ളത്. ഒരു മില്യൻ പൗണ്ടോളം തുക വീടിന് വില വരുമെന്നാണ് നിഗമനം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിൽ 2 ബെഡ് റൂമുകളും, ഒരു റൂഫ് ടെറസ്സും, ഒരു ഗാർഡൻ റൂം എല്ലാം ഉൾപ്പെടുന്നു. മൊത്തത്തിൽ 1034 സ്ക്വയർ ഫീറ്റിൽ ആണ് വീട് പണിതിരിക്കുന്നത്. 995000 പൗണ്ട് തുകയാണ് ഇപ്പോൾ വീടിന് ഉടമസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. 2009ൽ ഒരു അഭിഭാഷകനാണ് ഈ വീട് വാങ്ങിച്ചത്. 595000 പൗണ്ട് തുകയ്ക്കാണ് അന്ന് വീട് വിൽപ്പന നടന്നത്.

ജുവർജൻ ടെല്ലർ എന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു 1990കളിലെ ഈ വീടിന്റെ ഉടമസ്ഥൻ. ഒരു പിറ്റ്സ റസ്റ്റോറന്റിന്റെയും നെയിൽ സലൂണിനിന്റെയും മധ്യത്തിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏറ്റവും താഴത്തെ നിലയിൽ ഒരു റിസപ്ഷൻ റൂമും, അതോടൊപ്പം തന്നെ ഒരു അടുക്കളയും ആണ് ഉൾപ്പെടുന്നത്. ഇതോടൊപ്പം തന്നെ ഒരു ഗാർഡൻ റൂമും ഉൾപ്പെടുന്നു. മുകളിലത്തെ നിലയിൽ അഞ്ചടി പത്തിഞ്ച് മാത്രം വലുപ്പമുള്ള ഒരു ബെഡ്റൂമും, ഒരു സ്റ്റഡി റൂം ആണ് ഉള്ളത്. ഈ വീടിന്റെ പ്രത്യേകത കാരണം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ വീടിനെ ഉൾപ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉടമസ്ഥർ പറഞ്ഞു.

സ്വന്തം ലേഖകൻ

മുൻ കൺസർവേറ്റീവ് എംപി ആയിരുന്ന ചാർളി രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു വർഷത്തേക്ക് ജയിലിലായി. 49 വയസ്സുകാരനായ എൽഫികെ ഒൻപത് വർഷം വ്യത്യാസത്തിലാണ് രണ്ടു കുറ്റകൃത്യങ്ങളും നടത്തിയിരിക്കുന്നത്. 2007 ലും 2016 ലും നടത്തിയ അതിക്രമങ്ങളെ കോടതിയിൽ എൽഫികെ നിഷേധിച്ചു. എന്നാൽ സൗത്ത് വാക്ക് ക്രൗൺ കോർട്ടിലെ ജഡ്ജ്, വിജയവും പദവിയും മറയായി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് എൽഫികെ എന്ന് കണ്ടെത്തി. എന്നാൽ ശിക്ഷ വിധിച്ച് മിനിറ്റുകൾക്കകം ശരിയായ രീതിയിലുള്ള ട്രയൽ അല്ല തനിക്ക് ലഭിച്ചിരിക്കുന്നത് എന്നും വിധിക്കെതിരെ അപ്പീൽ കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കോടതിയിൽ കൃത്യമായ തെളിവുകളോടെ എത്തിയ കേസിനെ തള്ളി പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് ജസ്റ്റിസ് വിപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ” ഇരകളാണ് സത്യം പറഞ്ഞത്, നിങ്ങൾ പറഞ്ഞത് ഒരു കൂട്ടം നുണകൾ മാത്രമാണ്, കോടതിയോട് മാത്രമല്ല, നിങ്ങളുടെ ഭാര്യയോടും പോലീസിനോടും ജനങ്ങളോടും നിങ്ങൾ നീതി പുലർത്തിയില്ല”. മുൻ ഭാര്യയും ഇപ്പോഴത്തെ ഡോവർ എംപിയുമായ നാടാലി, എൽഫികെക്ക് എതിരെ ആരോപണമുയർന്ന ജൂൺ മാസത്തിൽ തന്നെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്തിട്ടുണ്ടാവാം എങ്കിൽപോലും അദ്ദേഹത്തിന് ഇപ്പോൾ നീതി ലഭിച്ചിട്ടില്ലെന്നും, അപ്പീലിന് ഒപ്പം പോകാനാണ് തീരുമാനമെന്നും അവർ വെളിപ്പെടുത്തി.

2007ൽ എംപി ആയിരിക്കെ ലണ്ടനിലെ സ്വന്തം വീട്ടിൽ വച്ചാണ് പ്രതി ആദ്യം ലൈംഗിക അതിക്രമം നടത്തിയത്. ആ സംഭവത്തോടെ തന്റെ അഭിമാനം നഷ്ടപ്പെട്ടുവെന്ന് ഇരയായ സ്ത്രീ പറയുന്നു. അതിനുശേഷം തനിക്ക് പുരുഷന്മാരുടെ അടുത്തേക്ക് പോകാൻ ഭയമാണെന്നും അവർ വെളിപ്പെടുത്തി. സോഫയിലേക്ക് വലിച്ചിഴച്ചു ചുംബിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തുകയും മോശം ഭാഷയിൽ സംസാരിക്കുകയുമാണ് എംപി ചെയ്തത്. 2016ൽ ഇരുപതുകാരിയായ പാർലമെന്ററി ജീവനക്കാരിക്ക് എതിരെ ആണ് രണ്ടാമത്തെ അതിക്രമം നടന്നത്. അധികാരത്തിന്റെ കരുത്തിൽ അയാൾ തന്റെ ജീവിതത്തിലെ മുഴുവൻ സന്തോഷങ്ങളും കവർന്നെടുത്തു എന്ന് അവർ കോടതിയെ അറിയിച്ചു. സമാനമായ രീതിയിൽ ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ പിടിച്ച് അമർത്തുകയും ആണ് പ്രതി ചെയ്തത്. ആഴ്ചകൾക്ക് ശേഷം രണ്ടാം തവണ എൽഫികെ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.

പ്രതിക്കു വേണ്ടി ഹാജരായ ഇയാൻ വിൻസൺ വാദിച്ചത് പ്രതിക്ക് ജയിൽ ശിക്ഷ കൊടുക്കരുത് എന്നാണ്. തന്റെ സ്ഥാനങ്ങളും കുടുംബജീവിതവും നഷ്ടപ്പെട്ട പ്രതി ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ച കഴിഞ്ഞെന്നും, വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മകളെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും, ഇത്രയും അപമാനിതൻ ആയ പ്രതിക്ക് ഇനി ജയിൽ ശിക്ഷ മാത്രമേ ലഭിക്കാൻ ബാക്കിയുള്ളൂ എന്നും ഇയാൻ പറഞ്ഞു. എന്നാൽ പ്രതിയുടെ സ്ഥാനമാനങ്ങളും കരുത്തും കണക്കിലെടുത്താണ് ഈ ശിക്ഷ വിധിച്ചതെന്ന് കോടതി ആവർത്തിച്ചു.

സ്വന്തം ലേഖകൻ 

ലണ്ടൻ : ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .

ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?,   വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .

കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന  ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .

ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ  ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .

61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .

ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .

ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .

വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ടെഹ്‌റാൻ : ചാരവൃത്തി കേസിൽ അകപ്പെട്ട് ഇറാനിൽ 10 വർഷം ജയിൽശിക്ഷ അനുഭവിക്കുന്ന ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതിയെ മരുഭൂമിയിലെ ഒറ്റപ്പെട്ട ജയിലിലേക്ക് മാറ്റിയതായി അധികൃതർ. മെൽബൺ സർവകലാശാലയിലെ അദ്ധ്യാപികയായ കൈലി മൂർ-ഗിൽബെർട്ട് 2018 സെപ്റ്റംബർ മുതൽ ജയിലിലാണ്. അവരെ രഹസ്യമായി വിചാരണ ചെയ്തതിന് ശേഷമാണ് ഈ നീക്കം. കൈലിയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇറാൻ ഉത്തരവാദിയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന മുൻഗണനകളിലൊന്നാണ് ഡോ. മൂർ-ഗിൽബെർട്ടിന്റെ കേസെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വാണിജ്യ വകുപ്പ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. കുപ്രസിദ്ധമായ കാർചക് ജയിലിലേക്ക് കൈലിയെ മാറ്റിയതായി പറയുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ടുകൾ ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന ജയിലുകളിൽ ഒന്നാണിത്.

കാർചക് ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ്, മിഡിൽ ഈസ്റ്റ് പൊളിറ്റിക്സ് ലക്ചറർ ആയ മൂർ-ഗിൽബെർട്ട്, തലസ്ഥാനമായ ടെഹ്റാനിലെ എവിൻ ജയിലിൽ രണ്ട് വർഷത്തോളം കഴിഞ്ഞുവെന്ന് ഒരു സുഹൃത്ത് അറിയിച്ചു. ഏകാന്തതടവിലും നിരവധി നിരാഹാര സമരങ്ങളിലും ഏർപ്പെട്ടിരുന്ന അവർ പുതിയ തടവുകാർക്ക് കുറിപ്പുകൾ കൈമാറിയതിനും ജയിലിലെ ചുവരുകളിൽ എഴുതിയതിനും ശിക്ഷ അനുഭവിച്ചിരുന്നു. ശുദ്ധമായ വെള്ളമോ ഭക്ഷണമോ കിട്ടാത്ത ഒരിടമാണ് മരുഭൂമിയ്ക്ക് നടുവിലുള്ള ജയിലെന്നു റിച്ചാർഡ് റാഡ്ക്ലിഫ് പറഞ്ഞു. ബ്രിട്ടീഷ്-ഇറാനിയൻ ചാരിറ്റി വർക്കർ നസാനിൻ സാഗാരി- റാഡ്ക്ലിഫിന്റെ ഭർത്താവാണ് റിച്ചാർഡ്. ചാരപ്രവർത്തനത്തിന് 2016ൽ അദ്ദേഹവും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ ജയിലിൽ ഒരു കിടക്ക ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂർ-ഗിൽ‌ബെർട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാഗാരി റാഡ്ക്ലിഫ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

സാധാരണ തടവുകാരെ പാർപ്പിക്കുന്ന സ്ഥലമാണ് കാർചക് ജയിലെങ്കിലും അത് അപകടകരമാണെന്ന് ഇറാനിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ഹാദി ഘെയ്മി പറഞ്ഞു. ഈവിൻ ജയിലിൽ കഴിഞ്ഞിരുന്ന മൂർ-ഗിൽ‌ബെർട്ടിനെ ഓസ്‌ട്രേലിയൻ അംബാസഡർ അടുത്തിടെ സന്ദർശിച്ചതായും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവളുമായി ടെലിഫോൺ ബന്ധത്തിലായിരുന്നുവെന്നും വിദേശകാര്യ വാണിജ്യ വകുപ്പ് അറിയിച്ചു. മൂർ-ഗിൽ‌ബെർട്ട് വളരെ മോശം അവസ്ഥയിലാണെന്ന് ജയിലിൽ കിടന്ന മനുഷ്യാവകാശ അഭിഭാഷക നസ്രിൻ സോതൂദെയുടെ ഭർത്താവ് റെസ ഖണ്ടൻ ഫേസ്ബുക്കിൽ കുറിച്ചു. അവളുടെ ആരോഗ്യം ഗണ്യമായി വഷളാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു. പെർമിറ്റില്ലാതെ ഡ്രോൺ പറത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതി ജോളി കിംഗിനെയും കാമുകൻ മാർക്ക് ഫിർകിനെയും ടെഹ്‌റാനിൽ ജയിലിലടച്ച ശേഷം വിട്ടയച്ചിരുന്നു.

 ദീപ  പ്രദീപ്  , ന്യൂസ് ഡെസ്ക്   മലയാളം യുകെ

യുദ്ധ തന്ത്രങ്ങളിൽ ആയുധബലമേകാൻ നിരവധി വിവാദങ്ങൾക്ക് ശേഷം റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ഇന്ത്യയുടെ യുദ്ധതന്ത്രങ്ങൾക്ക് പുതിയ പ്രതിച്ഛായ നൽകി ആയുധ ശേഖരത്തിൽ വലിയൊരു സംഭാവനയായാണ് 36 യുദ്ധവിമാനങ്ങളിൽ 5 എണ്ണം ഇന്ത്യയിലെത്തിയത്.

2001ൽ ഫ്രഞ്ച്‌വ്യോമസേനയുടെ ഭാഗമായി മാറിയ റഫാൽ നിലവിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച്‌വ്യോമ,നാവികസേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ്. 2018 ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച്165 വിമാനങ്ങൾ ആണ് നിർമിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഫ്രഞ്ച്‌ തുറമുഖനഗരമായ ബാർഡോഗിലെ മെറിറ്റ്ന എയർബേഴ്‌സിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ 7000കിലോമീറ്റർ താണ്ടിയാണ് ഇന്ത്യയിൽ എത്തിച്ചേർന്നത്.

ഏകദേശം 670 കോടിരൂപ വിലയുള്ള ഒരു വിമാനത്തിന്റെ നീളം 15.27 മീറ്റർ ആണ്. റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിയുന്നത്ര വേഗമുള്ള റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700കിലോമീറ്റർ പരിധിവരെ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് 200 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു ആക്രമണത്തെയും തിരിച്ചറിയാനും പ്രതിരോധിക്കുവാനുമുള്ള കഴിവുണ്ട്.

മൂന്ന് ഡ്രോപ് ടാങ്കറുകളുള്ള ത്രിതല ശേഷിയുള്ള യുദ്ധവിമാനങ്ങൾ ആണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നിവയാണ് റഫാലിന്റെ ശേഷി. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതുകൊണ്ടുതന്നെ 12 പൈലറ്റുമാരാണ് ഇത് പ്രവർത്തിപ്പിക്കാനായി പരിശീലനം നേടികഴിഞ്ഞിരിക്കുന്നത്.

അസ്ട്ര, സുദർശൻ ബോംബുകൾ, എ ഇ എസ് റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡോർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധങ്ങളോടെയാകും ഇന്ത്യൻ റഫാൽ പുറത്തിറങ്ങുക.


.
2012ൽ യു. പി.എ സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്ന് 126 റഫാൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിക്കാനും തീരുമാനം എടുത്തത്. എന്നാൽ,എ. കെ.ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു. പി.എ സർക്കാരിന്റെ കാലത്ത് ഈ ചർച്ച കരാറിലെത്തിയില്ല. 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചാവിഷയം ആവുകയും 2016 സെപ്റ്റംബറിൽ റഫാൽ യുദ്ധവിമാന കരാർ ഒപ്പു വെക്കുകയും ചെയ്തു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ കരാറിൽ ഉണ്ടാക്കിയ ഭേദഗതി അനുസരിച്ച് 126 വിമാനങ്ങളിൽ നിന്ന് 36 വിമാനങ്ങൾ ആക്കി കുറച്ചു. അതിൽ നിന്നുള്ള 5 യുദ്ധവിമാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 2021 ഓടുകൂടി 36 വിമാനങ്ങളും ഇന്ത്യയിലെത്തിക്കാൻ ആണ് ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക തീരുമാനം.

RECENT POSTS
Copyright © . All rights reserved