Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടണിൽ കൊറോണ ബാധമൂലം 739 മരണം കൂടി പുതുതായി സ്ഥിരീകരിച്ചതോടെ, മൊത്തം മരണനിരക്ക് 27, 510 ആയി ഉയർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ ആശുപത്രികളിലെയും, കെയർഹോമുകളിലെയും ദിനംപ്രതിയുള്ള മരണനിരക്ക് അധികാരികൾ പുറത്തുവിട്ടിട്ടില്ല. മുൻപ് കെയർ ഹോമുകളിൽ കൊറോണ ബാധ മൂലം നടക്കുന്ന മരണങ്ങൾ കണക്കുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ മരണങ്ങളും കൂടി ഉൾപ്പെടുത്തുവാൻ അധിക സമ്മർദം മന്ത്രിമാർക്കു മേൽ ഉണ്ടായതിനാൽ ഇപ്പോൾ ഇവയും കണക്കുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. എൻ എച്ച് എസ് ഇംഗ്ലണ്ട് മാത്രമാണ് ഹോസ്പിറ്റലുകളിൽ നടക്കുന്ന മരണങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം തന്നെ കൊറോണ ബാധമൂലം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 14 ശതമാനത്തോളം കുറഞ്ഞുവെന്നും ആരോഗ്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടനിലെ സാഹചര്യം മെച്ചപ്പെടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇതിനിടയിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ കൊറോണ ബാധ മൂലം മരണം കൂടുതൽ ഉണ്ടാകുന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഈ പഠനങ്ങൾ ഇതുവരെ ശാസ്ത്രജ്ഞന്മാർ എല്ലാവരും അംഗീകരിച്ചിട്ടില്ല. എന്നാൽ ക്വീൻ എലിസബത്ത് ഫൗണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലും മറ്റും രോഗബാധ തടയുന്നതിനായി വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പിൽനിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഉള്ള ആളുകളുടെ വിറ്റാമിൻ ഡി ലെവലുകൾ ആണ് ഈ പഠനങ്ങൾക്കായി എടുത്തിരിക്കുന്നത്.

ഇതിനിടയിൽ വ്യാഴാഴ്ചയോടുകൂടി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ഡൗണിൽ നിന്നുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഭീതി നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ നീട്ടണമെന്നാണ് ജനങ്ങളിൽ പലരുടെയും ആവശ്യം.

സ്വന്തം ലേഖകൻ

ഓസ്ട്രേലിയൻ ന്യൂട്രിഷനിസ്റ്റായ സൂസി ബറൽ ആരോഗ്യകരമായ ഭക്ഷണരീതിയിൽ ഒരു പെർഫെക്ട് ദിനം എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. സിഡ്നി ബേസ്ഡ് ഡയറ്റീഷ്യനും ഷേപ്പ് മിയുടെ ഫൗണ്ടറുമാണ് സൂസി. കോവിഡ് 19 ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ അമിതാഹാരം കഴിച്ച് വണ്ണം കൂടാൻ സാധ്യതയുണ്ട്, എന്നാൽ സൂസി പറയുന്ന അളവിൽ ദിവസം ആറ് നേരം ഭക്ഷണം കഴിച്ചാൽ തടി കൂടില്ല എന്ന് മാത്രമല്ല ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആഴ്ചകളോളം മുഴുവൻ സമയവും വീട്ടിൽ തന്നെ ചിലവഴിക്കുമ്പോൾ ഇടയ്ക്കിടെ ആഹാരം കഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും, എന്നാൽ ഇതിന് വഴിപ്പെട്ട് അനാവശ്യമായി ആഹാരം കഴിച്ചാൽ തടി കൂടും എന്ന് ഉറപ്പാണ്. ഇപ്പോൾതന്നെ പലർക്കും പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന ബെൽറ്റിനുള്ളിലും വസ്ത്രത്തിനുള്ളിലും ശരീരം മുറുകിയത് മനസ്സിലാക്കാൻ സാധിക്കും.

രാവിലെ ഏഴുമണിക്ക് എണീറ്റാൽ ഉടൻ ഒരു കപ്പ് ചൂട് ഹെർബൽ അഥവാ ഗ്രീൻ ടീ നാരങ്ങാനീരിനൊപ്പം കഴിച്ചാൽ ദിവസം മുഴുവൻ ഹൈഡ്രേറ്റഡായിരിക്കും മാത്രമല്ല അത് ഒരു ആന്റി ഓക്സിഡന്റ് ബൂസ്റ്റുമാണ്. അതിരാവിലെ തന്നെ എക്സസൈസ് ചെയ്യുകയോ, വിശക്കുകയോ ആണെങ്കിൽ എട്ടുമണിക്ക് തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്, അതിന് മെറ്റബോളിക് ഗുണങ്ങൾ കൂടിയുണ്ട്. 20 മുതൽ 30 ഗ്രാം വരെ ഉയർന്ന പ്രോട്ടീനോടൊപ്പം പച്ചക്കറിയും കഴിക്കുന്നതാണ് ഉത്തമം. ഉച്ചഭക്ഷണ സമയം വരെ വിശക്കില്ല എന്നതും ഇതിന്റെ ഗുണമാണ്. സെറിയലിനൊപ്പം ഗ്രീക്ക് യോഗർട്ട്, ബെറീസ് ഗ്രീൻ ജ്യൂസ്, മുട്ടയും പച്ചക്കറികളും ഒപ്പം ഒരു സ്ലൈസ് സോർഡഫ്, മുട്ട ടോസ്സ്ട് സ്മോക്ക്ഡ് സാൽമൺ/ പച്ചക്കറികൾ എന്നീ വിഭവങ്ങളിൽ ഏതെങ്കിലും ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് നിർദ്ദേശിക്കുന്നത്. മെറ്റബോളിസം വർദ്ധിപ്പിക്കാനായി ഒരു ചെറിയ കപ്പ് പാൽ കാപ്പി കുടിക്കാം, അധികം ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉച്ചഭക്ഷണം കഴിയുന്നതും നേരത്തെ തന്നെ കഴിക്കണം, 11 മണി മുതൽ 12 മണി വരെ കഴിക്കുന്നതാണ് ഉചിതം. പ്രഭാതഭക്ഷണത്തിന് ഉച്ചഭക്ഷണത്തിനും ഇടയ്ക്ക് സ്നാക്സ് കഴിച്ചു വയറ്റിൽ സ്ഥലം കുറയ്ക്കണ്ട, അങ്ങനെ ചെയ്താൽ ഉച്ചയ്ക്ക് രണ്ടുമണിക്കൊ മൂന്നുമണിക്കോ ഭക്ഷണം കഴിക്കേണ്ടി വരും അത് ആരോഗ്യപ്രദമല്ല. ഉച്ചഭക്ഷണം നേരത്തെ കഴിച്ചാൽ ഇടയ്ക്ക് കഴിക്കണം എന്നുള്ള തോന്നൽ ഉണ്ടാവില്ല. സ്റ്റഫ് ചെയ്ത ഉരുളക്കിഴങ്ങിനൊപ്പം സാലഡ് / സൂപ്പ് അല്ലെങ്കിൽ പച്ചക്കറി. ഉച്ചഭക്ഷണത്തിനുശേഷം അല്പം യോഗർട്, ഏതെങ്കിലുമൊരു ഫ്രൂട്ട്, ഒന്നോ രണ്ടോ പീസ് ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് കഴിക്കുന്നത് നല്ലതാണ്.

മൂന്നിനും നാലിനും ഇടയിൽ ആഫ്റ്റർനൂൺ സ്നാക്ക് കഴിക്കാം. ഇത് ദിവസം മുഴുവനുമുള്ള ചിട്ടയായ ആഹാരക്രമത്തിന് സഹായിക്കും. ചീസും ക്രാകേഴ്‌സും, ഫ്രൂട്ട്സ് നട് സ്പ്രെഡ്, അല്ലെങ്കിൽ സ്പ്രെഡിനൊപ്പം പ്രോട്ടീൻ സ്ലൈസ് എന്നിവയാണ് വൈകുന്നേരം കഴിക്കാൻ നല്ലത്. ഇതിനോടൊപ്പം മറ്റ് ലോ കലോറി സ്നാക്കുകൾ ആയ വെജിറ്റബിൾ സ്റ്റിക്ക്, ആപ്പിൾ, ബെറീസ്, പാഷൻ ഫ്രൂട്ട്, പോപ്കോൺ എന്നിവയിലേതെങ്കിലും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനായി കഴിക്കാം. ലൈമിനോ നാരങ്ങാനീരിനോ ഒപ്പം സ്പാർക്കിളിങ് സോഡാ കുടിക്കുന്നത് ഷുഗർ ക്രേവിംഗ് പിടിച്ചു നിർത്താൻ സഹായിക്കും. ഈ സ്നാക്കിന് ശേഷം ഡിന്നർ വരെ മറ്റൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഡിന്നറും നേരത്തെ തന്നെയാണ് കഴിക്കേണ്ടത്. ഒരു ആറു മണിയോടുകൂടി ഡിന്നർ കഴിക്കാം. എന്നാൽ ഈ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വ്യക്തികൾ ചീസ്, ചിപ്സ്, വൈൻ പോലെയുള്ള ഹൈ കലോറി ഭക്ഷണസാധനങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇതു നന്നല്ല. 300 മുതൽ 400 വരെ കലോറിയുള്ള ഭക്ഷണമാണ് ഡിന്നറിന് നല്ലത്. പച്ചക്കറികൊപ്പം വൈറ്റ് ഫിഷ്, സൂപ്പ്, റോസ്റ്റഡ് വെജിറ്റബിൾ സാലഡ് അല്ലെങ്കിൽ പ്രോൺസ്, സുക്കിനി പാസ്ത എന്നിവയിലേതെങ്കിലും ഒന്നാണ് ഡിന്നറിന് ഉചിതം. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ വലിച്ചു വാരി തിന്നുകൊണ്ടിരിക്കുതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഈ ശീലം. കിടക്കയിലേക്ക് പോകും മുമ്പ് ഒരു ഗ്ലാസ് ചായയോ ഒരു പീസ് ചോക്ലേറ്റോ കഴിക്കാം. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് രാത്രി കുറഞ്ഞത് 12 മണിക്കൂർ എങ്കിലും വയർ ഒഴിഞ്ഞു കിടക്കാൻ സഹായിക്കും. ലോക്ക് ഡൌൺ കാലത്ത് ഈ ഭക്ഷണ രീതി തുടരുന്നതാണ് നല്ലതെന്ന് സൂസി ഉറപ്പുനൽകുന്നു.

ലണ്ടൻ: കൊറോണ വൈറസ് മരണങ്ങൾ, രോഗം നിയന്ത്രണമില്ലാതെ ലോകമെങ്ങും പടരുന്നു. പ്രവാസികളായ മലയാളികളും മറ്റ് ന്യൂനപക്ഷവും യുകെയിലെ ആശുപത്രികളിലെ ജോലിക്കാരുടെ എണ്ണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. യുകെയിലെ നല്ലൊരുശതമാനം ഡോക്ടർമാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നാഷണൽ ഹെൽത്ത് സെർവീസിന്റെ മുൻപോട്ടുള്ള യാത്രയിലെ അഭിഭാജ്യഘടകങ്ങളായി നിൽക്കുന്ന സമയത്താണ് കൊറോണ വൈറസ് ഒരു ഇടിമിന്നലായി യൂറോപ്പിലേക്കും യുകെയിലേക്കും കടന്നു വന്നത്. മരണസംഖ്യകൾ ഉയർന്നപ്പോൾ ചങ്ക് പിടഞ്ഞത് മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെയും അവരുടെ കൊച്ചു കുടുംബങ്ങളിലും ആയിരുന്നൂ.

മലയാളികൾ ആദ്യം ഒന്ന് ശങ്കിച്ചു നിന്നെങ്കിലും തങ്ങളുടെ ഓരോരുത്തരുടെയും ജീവനോപാധിയും അതിനപ്പുറമായി രോഗികളോട് ഉള്ള അനുകമ്പയും വൈറസിനെ വകവെക്കാതെ ജോലിക്കിറങ്ങിയിരുന്നു. മരിക്കുമ്പോൾ പോലും ബന്ധുക്കൾക്ക് അടുത്തുവരാൻ അനുവാദമുണ്ടായിരുന്നില്ല ഒരാഴ്ച്ച മുൻപ് വരെ… യുകെയിലെ ആരോഗ്യ രംഗത്തെ എല്ലാവരെയും ഭയപ്പെടുത്തി മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന നേഴ്സുമാരും ഡോക്ടർമാരും മരണപ്പെട്ടുകൊണ്ടിരുന്നു. ഇതുവരെ ഏതാണ്ട് പത്തോളം യുകെ മലയാളികൾ ആണ് മരിച്ചിട്ടുള്ളത്. 135 ആരോഗ്യ പ്രവർത്തകർ മരിച്ചതിൽ 84 നാലും മൈനോറിറ്റി വിഭാഗത്തിൽ നിന്നും ഉള്ളവരായിരുന്നു.

പെട്ടെന്നാണ് യുകെയിലെ സ്വദേശിയരെക്കാളും കൂടുതൽ കുടിയേറ്റക്കാരായ മൈനോറിറ്റി വിഭാഗത്തിൽ പെടുന്നവരാണ് മരണപ്പെടുന്നത് എന്ന വാർത്ത പുറത്തുവരുന്നത്. ചർച്ചയായതോടെ മനുഷ്യാവകാശങ്ങൾക്ക് മറ്റെന്തിനേക്കാളും വിലകൽപ്പിക്കുന്ന യുകെ, ഈ വിഷയത്തെക്കുറിച്ചു അന്വോഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു.

യുകെയിൽ 1969-ൽ സ്ഥാപിതമായ സ്വതന്ത്ര ഏജൻസി ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്ക്കൽ സ്റ്റഡീസ് (IFS, UK) പുറത്തുവിട്ട വിവരങ്ങൾ ആണ് മലയാളികൾക്കും മറ്റു വിദേശിയരായ ആരോഗ്യ പ്രവർത്തകർക്കും ആശക്ക്‌ വഴി നൽകുന്നത്.

IFS സിന്റെ പഠന റിപ്പോർട്ട് താരതമ്യപ്പെടുത്തുമ്പോൾ തദ്ദേശീയരായ ഇംഗ്ലീഷ്കാരുടെ മരണനിരക്കിനേക്കാൾ വിദേശിയരായ ആരോഗ്യപ്രവർത്തകരുടെ മരണ നിരക്ക് 3.5 കൂടുതൽ ആണ്. ഈ വൈരുധ്യം ഉണ്ടായത്  ഒരുപിടി വ്യത്യസ്ഥങ്ങളായ കാരണങ്ങൾ കൊണ്ടാണ് എന്ന് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വോളനറബിൾ ആയ മൈനോറി വിഭാഗത്തിൽ പെടുന്ന മുൻനിര ആരോഗ്യപ്രവർത്തകരെ എത്രയും പെട്ടെന്ന് NHS പിൻവലിക്കണമെന്നാണ് ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻമ്മാർ ആവശ്യപ്പെട്ടത്. 

റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് NHS സിന്റെ പുതിയ നിർദ്ദേശം ഇതിനകം NHS ട്രസ്റ്റുകൾക്കും ജിപി കൾക്കും അയച്ചു കഴിഞ്ഞു. അതിൻ പ്രകാരം ഒരുമുൻകരുതൽ എന്ന നിലക്ക് മൈനോറിറ്റിയിൽ പെടുന്ന ജീവനക്കാരെ ഹൈ റിസ്‌ക് ഏരിയയിൽ വിടുന്നതിന് മുൻപായി ‘റിസ്‌ക് അസ്സസ്മെന്റ്’ (Risk Assessment) നടത്തണമെന്നും അതിൽ അപകടം തിരിച്ചറിഞ്ഞാൽ അവിടെനിന്നും അവരെ പിൻവലിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇനി ജോലി ചെയ്യണ്ടതായി വന്നാൽ PPE ക്ക് മുൻഗണന കൊടുക്കണമെന്നും നിർദ്ദേശം ഉള്ളതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

NHS ലെ ആരോഗ്യ പ്രവർത്തകരുടെ അമ്പതു ശതമാനത്തോളം വിദേശിയരാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ യുകെയിലെ മൊത്തം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ അഞ്ചിൽ ഒരാൾ വിദേശത്തു ജനിച്ചവരാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന സ്റ്റാഫിന്റെ ലഭ്യത ഒരു കീറാമുട്ടിയായി NHS നെ ബാധിക്കും എന്നതിൽ സംശയമില്ല. എത്രമാത്രം ഈ നിദ്ദേശങ്ങൾ പാലിക്കാൻ സാധിക്കും എന്നതിൽ പലർക്കും സംശയം ഉണ്ടാകുന്നതും ഇതുകൊണ്ടു തന്നെ.

ഓക്‌സ്‌ഫോർഡ്: യുകെയിലെ കൊറോണ വൈറസിന്റെ വ്യാപന നിരക്കിന്റെ വളർച്ചയുടെ ഗ്രാഫ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയെന്ന വാർത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പ്രഖ്യപിച്ചിരുന്നു. യുകെയിലെ മലയാളി ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അശ്വാസവാർത്ത ആയിരുന്നു. എന്നാൽ ആ ആശ്വാസത്തിന് അൽപായുസ് മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് യുകെ മലയാളികളെ തേടി ഓക്സ്ഫോർഡ് നിന്നും മലയാളി നഴ്‌സിന്റെ മരണ വാർത്ത എത്തിയിരിക്കുന്നു.

മോനിപ്പിള്ളി സ്വദേശിയായ ഫിലോമിനയാണ് (62 ) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് പരേതയായ ഫിലോമിന. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വെളുപ്പിന് 2.30നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. പതിനഞ്ച് ദിവസോളമായി വെന്റിലേറ്ററില്‍ ആയിരുന്നു ഫിലോമിന. രണ്ട് ദിവസം മുൻപാണ് നേഴ്‌സായ വെളിയന്നൂർ സ്വദേശി അനൂജ് കുമാർ ലെസ്റ്ററിലെ ആശുപത്രിയിൽ മരണപ്പെടുന്നത്.

മൂന്ന് മക്കളാണ് പരേതയായ ഫിലോമിനക്കു ഉള്ളത്. ഇവരിൽ ജെറില്‍ ജോസഫ് ഒപ്പം ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ഇപ്പോൾ ആണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആംബുലേറ്ററി അസസ്‌മെന്റ് യൂണിറ്റില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് ജോസഫ് ഒപ്പം ഉണ്ട്. ഇതോടെ യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇരട്ട അക്കത്തിലെത്തിയിരിക്കുകായാണ്.

എന്നിരുന്നാലും ഇപ്പോഴും ഒരുപിടി മലയാളികൾ കോവിഡ് ബന്ധിച്ചു ചികിത്സയിൽ ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന മരണങ്ങൾ യുകെയിലെ മലയാളികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എങ്കിലും യുകെയിലെ മരണനിരക്ക് കുറഞ്ഞത് ഒരൽപം ആശ്വാസം നൽകുന്നു. ഇന്നലെ യുകെയിലെ ഹോസ്പിറ്റലുകളിലെ  മരണം 674 ആയിരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 26,771 ൽ എത്തുകയും ചെയ്‌തു.

ഫിലോമിനയുടെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ തയ്യാറാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനെക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതോടെ കാര്യങ്ങൾ വേഗത്തിലാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല പറഞ്ഞു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ലോകമെമ്പാടുമുള്ള വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പഠനത്തിന്റെ ഭാഗമാകാൻ സന്നദ്ധരായി. ഇവർക്ക് 20 മില്യൺ പൗണ്ട് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ, ഈ പങ്കാളിത്തത്തെ “പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിലെ പ്രധാന ശക്തി” എന്നാണ് വിശേഷിപ്പിച്ചത്. “നൂറുകണക്കിന്” ആളുകൾക്ക് ഇപ്പോൾ ട്രയൽ വാക്സിൻ നൽകിയിട്ടുണ്ട്, റെഗുലേറ്റർമാർ അംഗീകരിച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതാണ് വെല്ലുവിളി. മറ്റുരാജ്യങ്ങളിലേക്ക് ഈ വാക്സിൻ എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ ആസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു.” ജോൺ വെളിപ്പെടുത്തി.

രണ്ടാഴ്ച മുമ്പ് സർക്കാർ വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് ആരംഭിച്ചതിന് ശേഷം രൂപീകരിക്കുന്ന ആദ്യത്തെ പങ്കാളിത്തമാണിത്. ഉൽപാദനത്തിനും വിതരണത്തിനുമുള്ള ചെലവുകൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് പകർച്ചവ്യാധിയുടെ കാലയളവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ഫലപ്രദമാകുമോ ഇല്ലയോ എന്ന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുള്ളിൽ അറിയാമെന്ന് ആസ്ട്രാസെനെകയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. “ഓക്സ്ഫോർഡ് വാക്സിൻ യൂണിറ്റ് രോഗികളിലേക്കും റെഗുലേറ്ററി അതോറിറ്റികളിലേക്കും എത്തിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പ്രോഗ്രാം വിപുലീകരിക്കുന്നതിനായി കമ്പനിയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി കരാറിലെത്തിയെന്നത് വളരെ മികച്ച വാർത്ത ആണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. “ലോകത്തിന് വളരെയധികം ആവശ്യമുള്ള കോവിഡ് -19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭിക്കണമെങ്കിൽ, ഞങ്ങൾ ഇപ്പോൾ ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനാൽ തയ്യാറെടുപ്പുകൾ നടക്കുന്നത് അഭിനന്ദാർഹമാണ്. ” ; വെൽക്കം ട്രസ്റ്റ് വാക്സിനുകളുടെ തലവൻ ഡോ. ചാർലി വെല്ലർ പറഞ്ഞു. എന്നാൽ ഈയൊരു ശ്രമം ആഗോളമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്നതിന്റെ സാധ്യത ഇപ്പോൾ കുറയുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കുറച്ചു ദിനങ്ങളിലായി അധികം ഉയരാത്ത മരണനിരക്ക് സർക്കാരിനും എൻഎച്ച് എസിനും ആശ്വാസം പകരുന്നുണ്ട്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു തിരികയെത്തിയ ജോൺസൻ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡൗണിംഗ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിലും പങ്കെടുത്തു. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുക, സ്കൂളുകൾ വീണ്ടും തുറക്കുക, കൊറോണ വൈറസ് ലോക്ക്ഡൗണിനപ്പുറം ജോലിചെയ്യാൻ ആളുകളെ സഹായിക്കുക എന്നിവ സംബന്ധിച്ച് അടുത്തയാഴ്ച സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്നതിന്റെ ഭാഗമായി ഫെയ്സ് മാസ്കുകൾ ഉപയോഗപ്രദമാകുമെന്ന് ജോൺസൺ അറിയിച്ചു. യുകെയിൽ ഇതുവരെ 26, 771 പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.ഇന്നലെ 674 പേർ കൂടി മരണപ്പെട്ടു. 6,032 പുതിയ കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച 81,000 ത്തിലധികം കൊറോണ വൈറസ് പരിശോധനകൾ നടത്തി. എന്നാൽ ഏപ്രിൽ അവസാനിച്ചിട്ടും ഒരുലക്ഷം പരിശോധനയിലേക്ക് എത്തിപ്പെടുവാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപടികൾ നീട്ടേണ്ടിവരുമെന്നും അദ്ദേഹം സൂചന നൽകി. അടുത്തയാഴ്ച ഒരു പദ്ധതി തയ്യാറാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ സ്വാഗതം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 7 ന് അവലോകനം ചെയ്യും.

എന്നാൽ മെയ് 7 ന് നടക്കാനിരിക്കുന്ന അടുത്ത അവലോകനത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ആശയം നിക്കോള സ്റ്റർജിയൻ തള്ളിക്കളഞ്ഞു. ആളുകൾ‌ ഇതിനകം തന്നെ ലോക്ക്ഡൗൺ നിയമങ്ങൾ‌ ലംഘിക്കാൻ‌ തുടങ്ങിയിട്ടുണ്ടെന്നും സ്കോട്ലൻഡിലെ ചില ഇടങ്ങളിൽ വാഹനഗതാഗതം കഴിഞ്ഞാഴ്ച 10 ശതമാനം വരെ ഉയർന്നതായും സ്റ്റർജിയൻ അറിയിച്ചു. നിലവിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന മിക്ക ആളുകളും ഭാവിയിൽ ഇത് തുടരേണ്ടതുണ്ടെന്നു മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. സർക്കാർ ആവിഷ്കരിക്കുന്ന പ്രതിരോധ നടപടികളോട് ജനങ്ങൾ സഹകരിക്കുന്നത് എൻ എച്ച് എസിനെ സഹായിക്കുന്നതിന് തുല്യമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും രോഗത്തിൻറെ വ്യാപനം മന്ദഗതിയിലാക്കുന്നതിനെക്കുറിച്ചും ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും മന്ത്രിമാരോടൊത്ത് സംസാരിച്ചു. ജൂണിന് മുമ്പ് ലോക്ക്ഡൗണിൽ അയവുവരുത്താനുള്ള സാധ്യത കുറവാണെന്ന് പ്രധാനമന്ത്രി സൂചന നൽകുന്നെങ്കിലും കൂടുതൽ അറിയുവാൻ മെയ് 7 വരെ കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കഴിഞ്ഞ രാത്രി 10-ാം നമ്പർ പത്രസമ്മേളനത്തിൽ ജർമ്മനിയിൽ വൈറസ് കേസുകൾ വർദ്ധിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് രേഖപ്പെടുത്തി. യുകെയിലും സമാനമായ ഒരു മുന്നേറ്റം വളരെ യഥാർത്ഥ അപകടം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതോടെ ലോക്ഡൗൺ ഇളവുകൾക്ക് ഒരുങ്ങുകയാണു ലോകം. എന്നാൽ, ഇതോടെ വൈറസ് വ്യാപനം കൂടുതൽ ശക്തമാവുമെന്നും ആശങ്കയുണ്ട്. കോവിഡ് ബാധിച്ച് ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം 232,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷത്തോട് എടുക്കുന്നു. 10 ലക്ഷത്തോളം ആളുകൾക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സുമാർ കൂടുതൽ സമ്മർദ്ദം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം 33 ശതമാനത്തോളം നഴ്സുമാരാണ് തങ്ങളുടെ മാനസികാരോഗ്യനില വളരെ മോശമായി കൊണ്ടിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനായി നിരീക്ഷിച്ച 3500 ആളുകളിൽ വെറും 10 ശതമാനം പേർക്ക് മാത്രമായിരുന്നു മതിയായ മാനസികാരോഗ്യ സഹായം ലഭിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരുനോക്ക് അവസാനമായി കാണാൻ പോലും കഴിയാതെ ഉള്ള കോവിഡ് രോഗികളുടെ മരണങ്ങൾ തങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിച്ചതായി നഴ്സുമാർ തുറന്നുപറഞ്ഞു.

ഇതിനുപുറമേ പിപിഇയുടെ ക്ഷാമം മൂലം ഉണ്ടാകുന്ന അനാസ്ഥകൾ വഴി കൊറോണ വൈറസ് ബാധ തങ്ങൾക്ക് പിടിപ്പെടുമോ എന്നും അതുവഴി തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധ ഉണ്ടാകുമോ എന്ന ഭയം തങ്ങളുടെ ഉള്ളിൽ ഉള്ളതായും നഴ്സുമാർ പങ്കുവെച്ചു. ആതുരശുശ്രൂഷാ രംഗത്തുള്ളവർക്ക് വേണ്ടത്ര സുരക്ഷാ കിറ്റുകൾ നൽകുന്നത്തിലുള്ള സർക്കാരിന്റെ പരാജയം നേരത്തെതന്നെ മലയാളം യുകെ ന്യൂസ് വായനക്കാരുമായി പങ്കു വെച്ചിരുന്നു .

ഏകദേശം 21678 ബ്രിട്ടീഷുകാർ ഹോസ്പിറ്റലിൽ കൊറോണ ബാധമൂലം മരണമടയുകയും ഒപ്പം അവരെ ശുശ്രൂഷിച്ച നിരവധി ആരോഗ്യ പ്രവർത്തകരും വൈറസ് ബാധ മൂലം കൊല്ലപ്പെട്ടിരുന്നു . ഇത് നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി നഴ്സിംഗ് ടൈംസ് നടത്തിയ സർവ്വേ പുറത്തുവിട്ടിരിക്കുന്നത്. സർവ്വേ അനുസരിച്ച് ഏകദേശം 85 ശതമാനം പേരാണ് സാധാരണയിൽ കൂടുതലായി ജോലി ചെയ്യുമ്പോൾ സമ്മർദം നേരിടുന്നതായി വെളിപ്പെടുത്തിയത്, അതേസമയം 90% നഴ്സുമാരാണ് തങ്ങൾ കൂടുതൽ ഉത്കണ്ഠാകുലരാണ് എന്നും വെളിപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ചും വൈറസ് പിടിപെടുന്നതിനെക്കുറിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ മതിയായ ലഭ്യത ഇല്ലാത്തതിനെ കുറിച്ചും മറ്റും ഉള്ള ആശങ്കകൾ ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമ്മർദ്ദവും ഉൽക്കണ്ഠയും വർധിപ്പിക്കുന്നതിന് കാരണമായി നിലനിൽക്കുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്നവരിൽ ഉള്ള രോഗപ്പകർച്ച തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനും പിപിഇ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പിപിഇ യുടെ ലഭ്യത ഉറപ്പു വരുത്തൽ നഴ്സുമാരുടെ മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ഒരു നഴ്സ് അഭിപ്രായപ്പെട്ടു. പിപിഇ കിറ്റുകളുടെ ലഭ്യതയിലൂടെ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിൻെറ ആവശ്യകതയാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത് .

ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.

കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.

‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.

കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

RECENT POSTS
Copyright © . All rights reserved