ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മാഞ്ചസ്റ്റർ : ബ്രിട്ടനിലെ ആളുകൾ ഇപ്പോഴും ഓർക്കാൻ മടിക്കുന്ന ഒരു ദിനമാണ് 2017 മെയ് 22. മാഞ്ചസ്റ്ററിൽ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതനിശയ്ക്കിടയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 22 പേരാണ്. നൂറോളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, മാഞ്ചസ്റ്റർ അരീന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണം അന്വേഷിക്കാൻ ഒരു പൊതു അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിരീടാവകാശി സർ ജോൺ സോണ്ടേഴ്‌സിന്റെ നിർദേശപ്രകാരമാണ് ഈയൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അറിയിച്ചു. ഒരു പൊതു അന്വേഷണം ആവശ്യമാണെന്ന് സർ ജോൺ അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും അർഹമായ നീതി നടപ്പാക്കണമെന്നും അവർക്ക് ആവശ്യമായ ഉത്തരം നൽകണമെന്നും പ്രീതി പറഞ്ഞു. ഇതിൽ നിന്നൊക്കെ നമ്മൾ ധാരാളം പഠിക്കാനിരിക്കുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. വിരമിച്ച ഹൈക്കോടതി ജഡ്‌ജി സർ ജോൺ അന്വേഷണത്തിന് അദ്ധ്യക്ഷത വഹിക്കും. ഒരു ന്യായമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ ഒക്കെ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ഫോടനം നടത്തിയ ചാവേറായ സൽമാൻ അബേദിയുടെ സഹോദരൻ ഹാഷെം അബേദി കുറ്റകാരൻ അല്ലെന്ന് അറിയിച്ചതോടെയാണ് ഒരു പൊതു അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.
ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ഷമീമ ബീഗത്തിന് വേണ്ടത് യുകെയിൽ ഒരു പൗരത്വം ആണ്. എന്നാൽ ഐ എസിൽ ചേർന്നു പ്രവർത്തിച്ചു എന്ന കാരണത്താൽ ഷമീമയുടെ പൗരത്വം യുകെ ഗവൺമെന്റ് പിൻവലിച്ചിരിക്കുകയാണ്. 15 വയസ്സു വരെ ജീവിച്ച മണ്ണിൽ തനിക്കുള്ള അവകാശം നേടിയെടുക്കുന്നതിനായി പോരാടുകയാണ് ഷമീമ ബീഗം എന്ന ഇരുപതുകാരി .
2015 ഫെബ്രുവരിയിലാണ് ഷമീമ ബീഗം മറ്റ് രണ്ട് യുവതികളോടൊപ്പം സിറിയയിലേക്ക് യാത്രയാവുന്നത്. ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഷമീമ താൻ ജനിച്ചുവളർന്ന രാജ്യം വിടുന്നത്. അഞ്ച് വർഷത്തെ ഐഎസ് ക്യാമ്പിൽ ഉള്ള ജീവിതം ദുരിതങ്ങൾ മാത്രം നിറഞ്ഞു നിന്നതായിരുന്നുവെന്ന് ഷമീമ ഓർത്തെടുക്കുന്നു. ഇതിനിടയിൽ ഷമീമ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ മൂന്നുപേരും ശിശുക്കൾ ആയിരിക്കെ തന്നെ മരണപ്പെട്ടു. 2019 ഫെബ്രുവരിയിൽ അൽ -ഹോൾ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഏതാനും ജേർണലിസ്റ്റുകൾ അവശനിലയിൽ കണ്ടെത്തുന്നതുവരെ ഷമീമയെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.
മടങ്ങിയെത്തിയ ഷമീമ നേരിടുന്നത് കടുത്ത അവഗണനയും ഭീഷണി സ്വരങ്ങളും ആണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രീതിയിലാണ് അവരെ സമൂഹവും നിയമ സംവിധാനങ്ങളും പരിഗണിക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ നീക്കങ്ങളാണ് ഷമീമക്കെതിരെ നടക്കുന്നതെന്ന് അവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന വക്കീൽ ടോം ഹിക്ക്മാൻ പറഞ്ഞു. ഷമീമയുടെ ജന്മദേശം ബംഗ്ലാദേശ് ആണെന്നും അതിനാൽ അവർ അവിടേക്ക് മടങ്ങി പോകണമെന്നും ഷമീമയുടെ എതിർഭാഗം വാദിക്കുന്നു, എന്നാൽ ബംഗ്ലാദേശ് സുരക്ഷിതമായ രാജ്യം അല്ലെന്നും നിർബന്ധിതമായി ഷമീമയെ ബംഗ്ലാദേശിലേക്ക് അയക്കുന്നത് അവരുടെ ജീവന് വരെ ഭീഷണി ആയേക്കാം എന്ന് ടോം ഹിക്ക്മാൻ കോടതിയെ ധരിപ്പിച്ചു. മാത്രമല്ല ഷമീമയ്ക്ക് പൗരത്വം നൽകുന്നതിന് ബംഗ്ലാദേശ് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ജനിച്ചു വളർന്ന ബ്രിട്ടനിൽ തന്നെ അവർ തുടർന്നും ജീവിക്കട്ടെ എന്ന് ബംഗ്ലാദേശ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങൾക്ക് നടുവിൽ ഒരു രാജ്യത്തും പൗരത്വം ഇല്ലാത്ത വ്യക്തിയായി ജീവിക്കുകയാണ് ഷമീമ ഇപ്പോൾ.
മലയാളം യുകെ ന്യൂസ് ടീം
ജാമിഅ മില്ലിയ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാലയിൽ സമരത്തിനിടെ മലയാളി വിദ്യാർഥികളടക്കമുള്ളവരെ ആക്രമിച്ചതായി പരാതി. ക്യാമ്പസിനകത്ത് സമരം നടക്കുന്നതിനിടെ പുറത്ത് നിന്നെത്തിയവരാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഇസ്രായേൽ സർക്കാരുമായി ചേർന്ന് സർവകലാശാല ഒക്ടോബര്‍ 5ന് നടത്തിയ പരിപാടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്നീട് സര്‍വകലാശാല അധികൃതര്‍ സസ്പെന്റ് ചെയ്യുകയുണ്ടായി.
വിദ്യാർഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 9ാം ദിവസവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞത്.
ക്യാമ്പസില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ പുറത്തു നിന്നെത്തിയ ഒരു കൂട്ടം ഗുണ്ടകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം തടയാതെ സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ മാറി നിന്നതായും സമരക്കാർ പറഞ്ഞു.
വി.സിയുടെ കാര്യാലയത്തിന് പുറത്തുള്ള മുഴുവൻ ഗേറ്റുകളും നൂറുകണക്കിന് വിദ്യാർഥികൾ ചേർന്ന് അടച്ചിട്ടു. ക്യാംപസിനകത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാംപസില്‍ പൊലീസ് പ്രവേശിച്ചിട്ടുണ്ട്. രാത്രിയും ക്യാംപസില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്.കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ മർദിക്കപ്പെട്ട സാഹചര്യത്തിൽ നാളെ കേരളരാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കൾ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു യൂണിവേഴ്സിറ്റി സന്ദർശിക്കും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മദർവെൽ : സ്കോട്ടിഷ് പത്രപ്രവർത്തകയും എഴുത്തുകാരിയും ആയ ഡെബോറ ഓർ അന്തരിച്ചു. 57 വയസ്സായിരുന്നു. ദി ഗാർഡിയൻ, ഇൻഡിപെൻഡന്റ് തുടങ്ങിയ പത്രങ്ങളിലെ എഴുത്തുകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഡെബോറ ഓറിന്റെ മരണം സ്തനാർബുദത്തെ തുടർന്നായിരുന്നു. 1962 സെപ്റ്റംബർ 23ന് സ്കോട്ലൻഡിലെ മദർവെല്ലിൽ ജനിച്ച ഓർ , 1980കളിൽ ആണ് പത്രപ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത്. 1990ൽ ഗാർഡിയനിൽ ചേർന്നു. 30 വയസ്സ് തികയുംമുമ്പ് തന്നെ ഗാർഡിയന്റെ വാരാന്ത്യപ്പതിപ്പിന്റെ ആദ്യ വനിതാ എഡിറ്റർ ആയി. 1997ൽ ആയിരുന്നു സഹപ്രവർത്തകനായ വിൽ സെൽഫുമായുള്ള വിവാഹം. 1999 മുതൽ 2009 വരെ ഇൻഡിപെൻഡന്റിനായും ജോലി ചെയ്തിരുന്നു. 2018ൽ ഐ പത്രത്തിൽ ചേർന്നു. ഇവാൻ, ലൂഥർ എന്നിവർ മക്കളാണ്. 2010ൽ ആണ് ഓർ രോഗബാധിതയാവുന്നത്. തുടർന്ന് ചികിത്സയിലായിരുന്നു.
ഏറ്റവും ബുദ്ധിമതിയും നിർഭയയുമായ പത്ര പ്രവർത്തകയെന്നാണ് ഓറിന്റെ സുഹൃത്തും പത്രപ്രവർത്തകയുമായ കാതറിൻ ബെന്നറ്റ് ഓറിനെ വിശേഷിപ്പിച്ചത്. ഡെബോറ ഓറിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ഗാർഡിയൻ കോളമിസ്റ്റ് ഓവൻ ജോൺസ് കുറിച്ചു. 2018ൽ അവൾ തന്റെ ആദ്യ പുസ്തകം, ഒരു ഓർമ്മക്കുറിപ്പ് എഴുതാനുള്ള കരാർ ഒപ്പിട്ടു. അടുത്ത വർഷം ആദ്യം ഇത് പ്രസിദ്ധീകരിക്കും. വാരാന്ത്യത്തിന്റെ പത്രാധിപയായിരിക്കെ, ഭയം കൂടാതെ അനേകകാര്യങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ ധീരയായ ഓറിലൂടെയാണ് ഗാർഡിയൻ ശക്തിപ്പെട്ടത്. പത്രപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഡെബോറ ഓർ വിടവാങ്ങുമ്പോൾ അത് പത്രപ്രവർത്തകർക്കെന്നപോലെ വായനക്കാർക്കും തീരാനഷ്ടമാണ്. അനേകം എഴുത്തുകാരും പത്രപ്രവർത്തകരും ഓറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളായ എസ് ടി ഐ കിറ്റ് കളുടെ വ്യാജന്മാർ നാലുവർഷമായി യുകെയിൽ വിറ്റു പോകുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബർ മുതൽ 2000ത്തോളം വ്യാജ കിറ്റുകളുടെ ഓൺലൈൻ വിൽപ്പനയാണ് നടന്നതെന്ന് മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എം എച്ച് ആർ എ പറഞ്ഞു. എച്ച് ഐ വി സിഫിലിസ് ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾക്ക് ആണ് ഇത്തരത്തിൽ വ്യാജൻമാർ ഇറങ്ങിയിട്ടുള്ളത്. ടെസ്റ്റിൽ നെഗറ്റീവ് ഫലം തന്നെ കാണിക്കുന്നതിനാൽ രോഗികൾ ചികിത്സ തേടാത്തത് രോഗം മൂർച്ഛിക്കുന്നതിനൊപ്പം പടരാനും കാരണമാവുന്നുണ്ട്.
ഫാർമസിയിൽ പോയി വാങ്ങാനുള്ള മടിയും നാണക്കേടും കാരണം ഓൺലൈനായി ഇത്തരം കിറ്റുകളെ ആശ്രയിക്കുന്നവർക്കാണ് അബദ്ധം പറ്റുന്നത്. യുവതലമുറയുടെ ഇടയിൽ ഇതിന്റെ ഉപയോഗം വർധിച്ച തോതിൽ കാണാം. ഇത്തരം കിറ്റുകളിലൂടെ പരിശോധന നടത്തിയാലും ഒരു അംഗീകൃത ഡോക്ടറെയോ ഫാർമസിസ്റ്റ്നെയോ കണ്ട് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ ആയ മഹേന്ദ്ര പട്ടേൽ പറഞ്ഞു.
സ്വന്തം ഫോണിൽ വീട്ടിലിരുന്ന് ഓൺലൈനായി വാങ്ങാം എന്നതും, ആരുമറിയില്ല എന്നതും യുവതലമുറയെ കൂടുതലായി ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഇത്തരം വ്യാജ ഉപകരണങ്ങൾ തിരിച്ചറിയാൻ ഉള്ള എളുപ്പവഴിയും അദ്ദേഹം പറഞ്ഞു തരുന്നുണ്ട്. ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ ഹോം പ്രിന്ററിൽ പ്രിന്റ് ചെയ്തത് ആവുക, സിഇ സേഫ്റ്റി മാർക്ക് ഇല്ലാതിരിക്കുക, ലിപ്ലോക്ക് ബാഗിലോ സാൻവിച്ച് ബാഗിലോ പൊതിഞ്ഞു വരിക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ.
അദ്ദേഹം ഇതിനെതിരെ #ഫേക്ക് മെഡ്സ് പബ്ലിക് ഹെൽത്ത് ക്യാമ്പയിൻ നടത്തിവരുന്നുണ്ട്. ഓൺലൈനായി ഇത്രയധികം സുരക്ഷാ പ്രാധാന്യമുള്ള ഉപകരണങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് പ്രധാന നിർദേശം. യുകെയിൽ ഓൺലൈനായി വാങ്ങുന്ന മെഡിക്കൽ പ്രൊഡക്റ്റിൽ പത്തിലൊന്നു വ്യാജന്മാർ ആണെന്ന് എം എച് ആർ എ കണ്ടെത്തി.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
തല മറച്ച് പരീക്ഷ എഴുതുന്ന ആ കുട്ടികളെപ്പോലെ തല തലകുനിച്ചും മറച്ചും നിൽക്കേണ്ട അവസ്ഥയിലാണ് ആഗോളതലത്തിൽ ഇന്ത്യ ഇന്ന്. പരീക്ഷ ക്രമക്കേട് തടയാൻ സ്വീകരിച്ച വിചിത്രമായ നടപടിയുടെ പേരിൽ ബി ബി സി അടക്കമുള്ള ആഗോള മാധ്യമങ്ങളുടെ പരിഹാസം കണക്കിന് വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ ഇപ്പോൾ. കർണാടകത്തിലെ ഹവേരിയിൽ പ്രവർത്തിക്കുന്ന ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജ് തികച്ചും അസംബന്ധ ജഡിലമായ ഒരു കണ്ടുപിടുത്തം നടത്തുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. പരീക്ഷയിൽ കോപ്പിയടി തടയുന്നതിനുള്ള തികച്ചും ‘നൂതനമായ ‘ ഒരു കണ്ടുപിടുത്തം. മുൻഭാഗം മാത്രം സുതാര്യമായ വലിയ കാർഡ് ബോർഡ് ബോക്സുകൾ വിദ്യാർഥികളുടെ തലയിൽ വെച്ചു കൊടുക്കുക എന്നതാണ് അത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടുകൂടി കോളേജ് അധികൃതർക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെടുകയും അതേത്തുടർന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ പരസ്യമായി മാപ്പു പറയുകയും ചെയ്തു.
‘വിദ്യാർഥികളുടെ പൂർണ്ണ സമ്മതത്തോടു കൂടിയാണ് കാർബോർഡ് ബോക്സുകൾ ഉപയോഗിച്ചത്. വിദ്യാർത്ഥികളിൽ ചിലർ സ്വന്തമായി ബോക്സുകൾ വീടുകളിൽനിന്ന് ഉണ്ടാക്കി കൊണ്ടുവരിക കൂടി ചെയ്തു. ബോക്സുകൾ ധരിക്കാൻ ഒരു വിദ്യാർത്ഥിയെയും നിർബന്ധിച്ചിട്ടില്ല. ബോക്സുകൾ ഉപയോഗിക്കാത്ത പരീക്ഷാർത്ഥികളും ഉണ്ടെന്ന് ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.’ കോളേജ് അഡ്മിനിസ്ട്രേറ്റർ എം ബി സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
തികച്ചും മനുഷ്യത്വരഹിതമായ പദ്ധതി എന്നാണ് ഈ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും മികച്ച കാര്യങ്ങൾ പോലും പരിഹാസരൂപേണ അവതരിപ്പിക്കാറുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഈ വിഷയത്തെ വളരെ വലിയ രീതിയിൽ ആഘോഷിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഉള്ള ഇന്ത്യയുടെ നിലവാരം പരിഹാസ വിധേയമാക്കുന്നതിന് ആഗോള മാധ്യമങ്ങൾക്ക് ലഭിച്ച സുവർണ്ണാവസരം ആയി മാറി കർണാടകത്തിൽ നിന്നുള്ള ഈ വാർത്ത. എന്തുതന്നെയായാലും കാർഡ് ബോർഡ് ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം അവസാനിപ്പിക്കുന്നതായി ഭഗത് പ്രീ യൂണിവേഴ്സിറ്റി വ്യക്തമാക്കി.
ദുബായില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിക്ക് ഇത് രണ്ടാം ജന്മമാണ്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബായിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.
സെപ്തംബര്‍ 28ന് ദുബായിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാമ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു.
അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.
ഇക്കഴിഞ്ഞ 16ാം തിയതിയാണ് ഫ്ലേറിന്‍ ആശുപത്രി വിട്ടത്. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന.
വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബ്രിട്ടൻ. ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രവുമായി ജോൺസൺ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ കാലാവധി നീട്ടണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടുകൊണ്ടും വ്യക്തിപരമായി ബ്രെക്സിറ്റ് കാലാവധി നീട്ടാതിരിക്കുന്നതാണ് ഉചിതമെന്ന് കാണിച്ചും രണ്ട് കത്തുകൾ ബോറിസ് ജോൺസൺ ബ്രസൽസിന് അയച്ചു. എന്നാൽ ആദ്യത്തെ കത്തിൽ അദ്ദേഹം ഒപ്പുവെച്ചിട്ടില്ല. ബോറിസ് ജോൺസന്‍റെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ചർച്ചകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് നിലപാടെടുത്തു. അർത്ഥവത്തായ ഒരു വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ഹൗസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് പറഞ്ഞു.
ബ്രെക്സിറ്റിൽ ഇനി എന്തൊക്കെ സംഭവിക്കാം ;
1) കാലാവധി നീട്ടണമെന്ന അഭ്യർത്ഥന – ജോൺസന്റെ കത്ത് യൂറോപ്യൻ യൂണിയൻ ഇപ്പോൾ പരിഗണിക്കും. എല്ലാ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഒരു വിപുലീകരണത്തിന് സമ്മതിക്കണം. യൂറോപ്യൻ യൂണിയൻ ഉടനടി ഉത്തരം നൽകേണ്ടതില്ല.ബ്രെക്‌സിറ്റിന് കാലതാമസം നൽകാൻ യൂറോപ്യൻ യൂണിയൻ വിസമ്മതിക്കുകയാണെങ്കിൽ, ഒരു കരാറും അനുബന്ധ നിയമനിർമ്മാണവും പാസാക്കാൻ പാർലമെന്റിന് ഒക്ടോബർ 31 വരെ സമയമുണ്ട്.
2)ഒക്ടോബർ 31ന് കരാർ രഹിത ബ്രെക്സിറ്റ് – ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടിലാണ് ജോൺസൻ. ഏറ്റവും കഠിനമായ അവസ്ഥയാണ് നോ-ഡീല്‍ ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി ആയ ഒക്ടോബര്‍ 31 ആയിട്ടും കരാറില്‍ എത്താന്‍ ബ്രിട്ടന് കഴിയാതെ വന്നാല്‍ ബ്രിട്ടണ്‍ വെറും കൈയ്യോടെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങേണ്ടി വരും. ഇത് എളുപ്പമല്ല. കനത്ത നഷ്‍ടമായിരിക്കും ബ്രിട്ടീഷ് സാമ്പത്തിക രംഗം നേരിടുക. ഇംഗ്ലീഷ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബ്രിട്ടീഷ് ജിഡിപി 8 ശതമാനം വരെ ഇടിയും. ലോകവ്യാപാര സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുമായി പുതിയ കരാറുകള്‍ക്ക് ബ്രിട്ടണ്‍ ശ്രമിക്കേണ്ടിവരും.
3)ഇടക്കാല തെരഞ്ഞെടുപ്പ് -നിലവിൽ ബ്രെക്സിറ്റ് നടക്കാനിരിക്കുന്ന ഒക്ടോബർ 31 ന് ശേഷം ഒരു ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് ഈ വർഷാവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാലും ബ്രെക്സിറ്റിനു പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. പകരം ബ്രെക്സിറ്റിനുമേൽ രണ്ടാം ഹിതപരിശോധന നടന്നേക്കും.
4) ബ്രെക്സിറ്റ് റദ്ദാക്കുക – ആർട്ടിക്കിൾ 50 റദ്ദാക്കി ബ്രെക്സിറ്റ് മൊത്തത്തിൽ റദ്ദാക്കാനുള്ള നിയമപരമായ സാധ്യതയുമുണ്ട്. എന്നാൽ ഇത് നിലവിലെ സർക്കാർ ആലോചിക്കുന്ന ഒന്നല്ല. അതിനാൽ സർക്കാരിന്റെ മാറ്റത്തിനുശേഷമേ ഇതിനെപറ്റി ചിന്തിക്കാൻ കഴിയൂ. കോമൺസിൽ ഭൂരിപക്ഷം നേടിയാൽ ആർട്ടിക്കിൾ 50 റദ്ദാക്കുമെന്നും ബ്രെക്സിറ്റ് റദ്ദാക്കുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ടിരുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് : 2021 ഓടെ ഇലക്ട്രോണിക് സർവീസ് ഉപയോഗിച്ചുള്ള മരുന്നു കുറിപ്പടികൾ പൂർണ്ണമായി നടപ്പിലാക്കാൻ ശുപാർശ. അടുത്ത മാസം മുതൽ മാറ്റം നിലവിൽ വരും. പ്രൈമറി കെയർ മിനിസ്റ്റർ ജോ ചർച്ചിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറുകണക്കിന് ഫാർമസികളും അറുപതോളം ജനറൽ പ്രാക്ടീസ് കളിലുമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷൻ സർവീസ്(Eps) മുഴുവനായി ഉപയോഗത്തിൽ വരുത്താനാണ് തീരുമാനം. ഇപ്പോൾതന്നെ ഏകദേശം 70 ശതമാനത്തോളം കുറിപ്പടികൾ ഇലക്ട്രോണിക്സ് സിസ്റ്റം ഉപയോഗിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ വളരെ നല്ല ഫീഡ്ബാക്ക് ആണ് ലഭിച്ചിരിക്കുന്നത്.
2009 മുതൽ നിലവിലുള്ള സിസ്റ്റം ആണ് ഇത്. ഒരിക്കൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പിന്നീട് രോഗിയുടെ മരുന്നിന്റെ വിശദാംശങ്ങൾ എല്ലാം ഇതിലൂടെ രേഖപ്പെടുത്താൻ ആവും. രോഗികൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരു ഡിജിറ്റൽ ബാർകോഡ് ഉള്ള മരുന്നു ചീട്ട് പ്രിന്റ് ചെയ്യാനും ആവും. രോഗിയുടെ ഒപ്പിന് പകരം ഡിജിറ്റൽ ഒപ്പ് ആണ് ഉണ്ടാവുക. സ്പൈൻ എന്ന് പേരിട്ടിരിക്കുന്ന എൻ എച്ച് എസ് ഡേറ്റാബേസ് സിസ്റ്റത്തിലൂടെ രോഗിയുടെ വിശദാംശങ്ങൾ ശേഖരിക്കാനും, എഫിഷ്യൻസി കൂട്ടുന്നതിനും, പേപ്പർ ഉപയോഗം കുറയ്ക്കുന്നതുൾപ്പെടെ ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. വിവരങ്ങൾ ശേഖരിച്ച് വയ്ക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജനറൽ ഡോക്ടർമാർക്ക് സമയം ലഭിക്കുന്നതിനോടൊപ്പം മില്യൻ കണക്കിന് പൗണ്ട് ലാഭിക്കാം എന്നാണ് ചർച്ചിൽ പറയുന്നത്. എല്ലാ കുറിപ്പടികളും പേപ്പർ രഹിതം ആക്കുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് കൂടുതൽ സുരക്ഷയ്ക്കുള്ള വഴി കൂടിയാണ് ഇത്. എല്ലാം ഓൺലൈൻ ആകുന്നതോടെ രോഗികളുടെ സുരക്ഷയ്ക്ക് ഉപകരിക്കുമെന്ന് എൻ എച്ച് എസ് ഡിജിറ്റൽ മെഡിസിൻ ആൻഡ് എമർജൻസി തലവനായ ഡോക്ടർ ഇയാൻ ലോറി പറഞ്ഞു.