Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കേപ്പ് ടൗൺ: ആന്റി അപ്പാർതീഡ് നായകനും നോബൽ ജേതാവുമായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെയും മകളെയും സന്ദർശിച്ചു സസ്സെക്സ്ന്റെ പ്രഭുവും പ്രഭ്വിയും.

പ്രിൻസ് ഹാരിക്കും മകനുമൊപ്പം ആഫ്രിക്കയിലേക്ക് ഉള്ള യാത്രയിലാണ് ആദ്യമായി നാലുമാസം പ്രായമുള്ള പ്രിൻസ് ആർച്ചി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറകൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് വളരെ പരിചിതമായ ഭാവത്തിലായിരുന്നു ആർച്ചി. വർഗീയതയ്ക്കെതിരെ സമരം നടത്തി ലോകപ്രശസ്തനായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെയും മകൾ തന്റെക ടുട്ടുവിനെയും പരിചയപ്പെട്ടതിൽ ഉള്ള സന്തോഷത്തിലായിരുന്നു രാജകുടുംബം.

 

രാജകുടുംബത്തിന്റെ സന്ദർശനം അത്യധികം സന്തോഷം നൽകുന്നുവെന്നും അവരുടെ സമൂഹത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധത തുടരട്ടെ എന്നും ടുട്ടു പ്രതികരിച്ചു.ദമ്പതിമാർ സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയും സന്ദർശിച്ചിരുന്നു. സൗത്താഫ്രിക്കയിലെ പെൺകുട്ടികളെ സഹോദരിമാരെ എന്നാണ് മെഗാൻ അഭിസംബോധന ചെയ്തത്.

കേപ്ടൗണിൽ നടന്ന ചടങ്ങിൽ സ്ത്രീ സംരംഭകരോട് മെഗാൻ അനുഭവങ്ങൾ പങ്കിട്ടു. ജോലിക്കാരായ സ്ത്രീകൾ കുടുംബഭദ്രത നേടുന്നതിനെ പറ്റിയും തൊഴിലിൽ പ്രാവീണ്യം പുലർത്തുന്നതിനെ പറ്റിയും മെഗാൻ സംസാരിച്ചു. തങ്ങളുടെ സന്ദർശനത്തിന്റെ വിവരങ്ങൾ ദമ്പതിമാർ ഒഫീഷ്യൽ സസെക്സ് റോയൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പാർലമെന്റ് താൽക്കാലികമായി നിർത്തിവെച്ചത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.അഞ്ചാഴ്ചത്തേയ്ക്ക് പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി, പാർലമെന്റ് നിർത്തിവെക്കാൻ രാജ്ഞിയോട് ആവശ്യപ്പെട്ടത് ശരിയായില്ല എന്നും പറഞ്ഞു.പാർലമെന്റ് സമ്മേളനം നേരത്തെ പിരിച്ചുവിടാനും ഒക്ടോബർ 14ന് വീണ്ടും കൂടാനുമുള്ള ജോൺസന്റെ നിർദേശത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ്‌ ഉൾപ്പെടെ 11 അംഗ ബെഞ്ചിന്റേതാണ് ഈ തീരുമാനം. പാർലമെന്റ് സമ്മേളനം നിർത്തിവച്ച ജോൺസന്റെ നടപടി സുപ്രീം കോടതി റദാക്കി. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പാർലമെന്റിന്റെ ഭരണഘടനാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പ്രസിഡന്റ്‌ ബ്രിൻഡാ ഹാലെ വ്യക്തമാക്കി. പരമോന്നത കോടതിയോട് ആദരവുണ്ടെന്നും എന്നാൽ ഈയൊരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിക്കുന്നെന്നും ജോൺസൻ അഭിപ്രായപ്പെട്ടു.

 

ഇതിനിടയിൽ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. വിധിന്യായത്തിന്റെ ഫലമായി ജോൺസൺ രാജിവയ്ക്കണമെന്ന് സ്കോട്ടിഷ് കേസിന് നേതൃത്വം നൽകിയ എസ്എൻ‌പിയുടെ ജോവാന ചെറി ആവശ്യപ്പെട്ടു. ബോറിസ് ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു.ഒപ്പം വ്യക്തമായ വിധിന്യായത്തിന്റെ വെളിച്ചത്തിൽ എം‌പിമാർ ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കോമൺസ് സ്‌പീക്കർ ജോൺ ബെർക്കോവ് അറിയിച്ചു. പാർലമെന്റ് നിർത്തിവെക്കലിനെ പരസ്യമായി വിമർശിച്ച മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ്, പ്രധാനമന്ത്രിയുടെ മോശം പെരുമാറ്റം കാരണമാണ് ഇതുണ്ടായതെന്നും അതിനാൽ വിധിന്യായത്തിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിവാദ നിലപാട് നിയമവിരുദ്ധമാണെന്ന് സ്കോട്ടിഷ് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടത്. ഒക്ടോബർ 31 ന് തന്നെ ഒരു കരാറില്ലെങ്കിലും യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൺ . എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ ജോൺസൺ എങ്ങനെ നീങ്ങുമെന്ന് കാണേണ്ടിയിരിക്കുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ: കമ്പനി തകർന്നതായി ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ച ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ഫാങ്ക്ഹോസ്റ്റർ 2014 മുതൽ കൈക്കലാക്കിയത് ഏകദേശം 8.4 മില്യൺ പൗണ്ട്, ഇതിൽ 4.6 മില്യൺ ബോണസ് ഇനത്തിലാണ് നേടിയെടുത്തത്. യുകെയുടെ ഏറ്റവും പഴക്കമുള്ള ട്രാവൽ ഏജൻസിയിൽ നിന്ന് പത്ത് വർഷമായി 47 മില്യണിലധികം പൗണ്ടാണ് ഡയറക്ടർമാർ വെട്ടിച്ച് എടുത്തത്.

എന്നാൽ കമ്പനി തകർച്ചയിൽ ആയിരിക്കുമ്പോൾ തലവന്മാർ സ്വന്തമായി ശമ്പളം വാങ്ങി സ്ഥാപനത്തെ തീരാ നഷ്ടത്തിലാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം തിരികെ നൽകാനുള്ള ധാർമികമായ ബാധ്യത തലവന്മാർക്ക് ഉണ്ടെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ പ്രതികരിച്ചു. മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ഒരു കമ്പനിയുടെ നഷ്ടം മുഴുവൻ സാമ്പത്തിക മേഖലയിലും ചെറിയതോതിലെങ്കിലും പ്രതിഫലിക്കും. തൊഴിൽനഷ്ടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്.

ഭാവിയിൽ ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയണമെന്നും, നികുതി ദാതാക്കൾക്ക് കൃത്യമായ സേവനം നൽകേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഏകദേശം 550 ഓളം സഹ സ്ഥാപനങ്ങളുള്ള തോമസ് കുക്ക് കമ്പനിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാരിന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിനെ ദുരിതത്തിലാക്കി ദിവസങ്ങളായി പെയ്യുന്നു ശക്തമായ മഴ. വെള്ളപ്പൊക്കം മൂലം ഇംഗ്ലണ്ടിലെ റോഡുകളിൽ യാത്ര മുടങ്ങി. അഞ്ചോളം പ്രളയ മുന്നറിയിപ്പുകളും, നാല്പതോളം ജാഗ്രത നിർദ്ദേശങ്ങളും ഇംഗ്ലണ്ടിൽ ഉടനീളം എൻവിയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൗത്താംപ്ടൺ, ബിർമിങ്ഹാം, ലിവർപൂൾ, ലണ്ടൻ എന്നീ നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചില നഗരങ്ങളിൽ 50 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. ശക്തമായ കാറ്റും, മിന്നലും രാജ്യത്തിന്റെ പലഭാഗത്തും മഴയോടൊപ്പം ഉണ്ടാകുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽറ്റ്ഷൈറിലെ ബോസ്കോമ്പിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ആറു മണിക്കൂറിൽ ഏകദേശം 49.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ഇത് ശക്തമായ മഴയാണെന്ന് കാലാവസ്ഥ വ്യക്താവ് ഗ്രഹാം മാഡ്‌ജ്‌ രേഖപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് ആദ്യമേ മഴയുടെ ദുരിതം ആരംഭിച്ചത്. പിന്നീട് അത് അത് വടക്കൻ ഇംഗ്ലണ്ടിലേക്കും വഴിമാറുകയായിരുന്നു.

ഗ്രേറ്റർ ലണ്ടൻ, ഡെർബിഷെയർ, ഷെഫീൽഡ്, നോട്ടിങ്ഹാംഷെയർ, സ്റ്റാഫ്‌ഫോർഡ്ഷയർ എന്നിവിടങ്ങളിൽ പ്രളയം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വെയിൽസിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിനെ സാരമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരത്തിനു കമ്പമുള്ള ജനവിഭാഗമാണ് ബ്രിട്ടീഷുകാർ. ലോക വിനോദസഞ്ചാര മേഘല പിടിച്ചു നിർത്തുവാനുള്ള   ബ്രിട്ടീഷുകാരുടെ പങ്ക്‌ വളരെ വലുതാണ്  .അതുകൊണ്ടു തന്നെ ബ്രിട്ടനിലെ വിനോദ സഞ്ചാരമേഖലയിൽ ഏറ്റവും വലിയ പടർന്നു പന്തലിച്ച കമ്പനിയായ തോമസ് കുക്കിന് ബ്രിട്ടീഷുകാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു . തോമസ് കുക്കിൻെറ ഒരു സുപ്രഭാതത്തിലെ തകർച്ച അമ്പരപ്പോടെയും ,ഒരു ഞെട്ടലോടെയും ആണ് ബ്രിട്ടൻ ശ്രവിച്ചത്. ബ്രിട്ടീഷ് ടൂറിസ്റ്റുകൾ സ്നേഹിച്ചിരുന്ന തോമസ് കുക്കിന്റെ പതനത്തെകുറിച്ച് പലരും വൈകാരികമായിട്ടാണ് പ്രതികരിച്ചത് .

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് കമ്പനിയുടെ തകർച്ചയോടെ പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നത് . തോമസ് കുക്കിന്റെ പ്രവർത്തനം നിലച്ചതോടുകൂടി പലർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാൻ പറ്റാത്ത സാഹചര്യമാണ് . ട്യൂണിഷ്യയിലുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ബ്രിട്ടന്റെ പുറത്തുള്ള ബ്രിട്ടഷ് ടൂറിസ്റ്റുകളെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടികൾ സ്വികരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെകിലും ടൂറിസ്റ്റുകളെ അവരുടെ ബന്ധുക്കളും ഈ സ്‌ഥിതിവിശേഷത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത് .

കമ്പനിയുടെ അടച്ചുപൂട്ടൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളെയും 9000ത്തോളം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കും. കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകിയിരുന്നു . തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആയിരുന്നു .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്നത്.

200 മില്യൻ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം കാണാൻ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് അവസാനവട്ട ശ്രമങ്ങൾ നടത്തിയിരുന്നു . പക്ഷെ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാത്തതാണ് തകർച്ചയ്ക്കു ആക്കം കൂട്ടിയത്

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

മാഞ്ചസ്റ്റർ : ബോംബ് ഭീഷണിയെത്തുടർന്ന് മാഞ്ചസ്റ്റർ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബോംബ് ഭീഷണിയെത്തുടർന്ന് ട്രെയിനുകൾ, ബസുകൾ ട്രാമുകൾ എന്നിവ മണിക്കൂറുകളോളം നിർത്തിവെച്ചു. ബോംബ് നിർമാർജന ഉദ്യോഗസ്ഥർ എത്തുകയും ഒരു നിയന്ത്രിത സ്ഫോടനം നടത്തുകയും ചെയ്‌തെന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം വിമാനത്താവളത്തിലെ കോച്ച് സ്റ്റേഷനിൽ ഒരാൾ നഗ്നനായി ഓടുന്നത് കണ്ടതായി കോച്ച് ഡ്രൈവർ കരോലിൻ വാട്സൺ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിനോട് പറഞ്ഞു.പൊതുജന സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നല്കുന്നതെന്നും അതിനാലാണ് ഒരു നിയന്ത്രിത സ്ഫോടനം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആന്റി സറ്റ്ക്ലിഫ്‌ അറിയിച്ചു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം.

ബ്രിട്ടൺ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കൗൺസിലർ ഡൊണാൾഡ് ടസ്‌കും തമ്മിൽ നടന്ന ചർച്ചയിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന പുതിയ വഴിത്തിരിവുകൾ ഒന്നും തന്നെ ഇല്ലെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ സംബന്ധിച്ച് ഒരു കരാറിൽ ഏർപ്പെടാൻ ആയിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ച ഫലപ്രദമായില്ലെന്നു ഡൊണാൾഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു കരാറിൽ ഏർപ്പെടാനുള്ള അവസരത്തെ പ്രധാനമന്ത്രി നിരാകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിനെ സംബന്ധിച്ച ബ്രിട്ടന്റെ തീരുമാനങ്ങൾ അടങ്ങുന്ന കരട് രേഖയിൽ കസ്റ്റംസ് വിഷയങ്ങൾക്കും, മറ്റുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിൽ അയർലൻഡ്- ബ്രിട്ടൻ ബോർഡറിലെ ടാക്സിനെ സംബന്ധിക്കുന്ന ഒരു പരാമർശങ്ങളുമില്ല. ഇതിനാൽ കാര്യമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നാണ് യൂറോപ്യൻ യൂണിയൻ വക്താവ് അറിയിച്ചത്.

ഇതിന് ശേഷം ജർമൻ ചാൻസലർ ആംഗല മെർക്കലിനേയും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ബോറിസ് ജോൺസൻ സന്ദർശിച്ചു. ബ്രിട്ടൻ – അയർലണ്ട് അതിർത്തിയിലെ വ്യാപാര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബുദ്ധിമുട്ടാണെന്ന് യൂറോപ്പ്യൻ യൂണിയന്റെ ബ്രക്സിറ്റ് നെഗോഷിയേറ്റർ മൈക്കൽ ബാർനിർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ ബ്രിട്ടൻ ഇതുവരെയും ഈ പ്രശ്നം സംബന്ധിക്കുന്ന ഒരു പരിഹാരം നിർദേശിച്ചിട്ടില്ല. ബ്രിട്ടന്റെ നിലവിലുള്ള സ്ഥിതിയിൽ, ഒരു കരാറിൽ ഏർപ്പെടാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കരാറോടുകൂടി യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതിനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ അയർലണ്ട് അതിർത്തിയെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പ്യൻ യൂണിയൻ വക്താക്കൾ ബോറിസ് ജോൺസന്റെ നിലപാടിൽ അതൃപ്തരാണ്.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.

ശനിയാഴ്ച്ച  രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും   ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു.

ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ.

അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ്‌ &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക്‌ അർഹരായി.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ആഗോള യാത്ര കമ്പനിയായ തോമസ് കുക്ക് തകർച്ചയുടെ വക്കിൽ. വമ്പിച്ച കടബാധ്യത തന്നെയാണ് പ്രധാന കാരണം. ഒരു തകർച്ച ഒഴിവാക്കാൻ അടിയന്തരമായി 200 മില്യൺ പൗണ്ട് അവർ കണ്ടെത്തേണ്ടതുണ്ട്. തോമസ് കുക്കിന്റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം യഥാർത്ഥത്തിൽ വലച്ചിരിക്കുന്നത് വിനോദസഞ്ചാരികളെയാണ്. ഇന്നലെ രാവിലെ കമ്പനിയുടെ പ്രധാന നേതാക്കളുമായി അവസാന ചർച്ചകൾ നടന്നു. കമ്പനി അടച്ചുപൂട്ടിയാൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളും 9000ത്തോളം തൊഴിലാളികളും പ്രതിസന്ധിയിലാവും. ഓപ്പറേഷൻ മാറ്റർഹോൺ എന്ന രഹസ്യനാമത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സർക്കാരും യുകെ ഏവിയേഷൻ വാച്ച്ഡോഗും ഒരുങ്ങുന്നു.

കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകി. തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.  അതിനിടയിൽ ടുണീഷ്യയിലെ ഹോട്ടലിൽ വിനോദസഞ്ചാരികളെ ബന്ദികളാക്കി വച്ചു. തോമസ് കുക്കിന്റെ അവസ്ഥ കാരണം സഞ്ചാരികളോട് അധിക തുക അടയ്ക്കാൻ ഹോട്ടൽ ആവശ്യപ്പെട്ടു. ആരും പുറത്ത് കടക്കാതിരിക്കാനായി ഹോട്ടലിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. കമ്പനിയുടെ തകർച്ചയിൽ 150,000 ബ്രിട്ടീഷ് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുമെന്ന ആശങ്കയെത്തുടർന്ന് ട്രാൻസ്പോർട്ട് സാലറിഡ് സ്റ്റാഫ് അസോസിയേഷൻ (ടിഎസ്എസ്എ) യൂണിയൻ സർക്കാർ സഹായം ആവശ്യപ്പെട്ടു.

യാത്രക്കാരെയും തൊഴിലാളികളെയും സഹായിക്കാനായി എംപിമാർ മുമ്പോട്ടു വരണമെന്ന് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആണ്.22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം.

ബ്രിട്ടൻ : ഹാരി രാജകുമാരന്റെയും മേഗൻ രാജകുമാരിയുടെയുമൊപ്പം ലോക യാത്രയ്ക്കൊരുങ്ങി കുഞ്ഞു ആർച്ചിയും. ഹാരിയുടെയും മേഗന്റെയും നാല് മാസം പ്രായമായ മകൻ ആർച്ചിയാണ് ചരിത്ര യാത്രയ്ക്കൊരുങ്ങുന്നത്. വിദേശ രാജ്യത്തേയ്ക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രാജകുടുംബാംഗം എന്ന ബഹുമതിയാണ് ആർച്ചിയെ തേടിയെത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലേയ്ക്ക് ഹാരി – മേഗൻ ദമ്പതികൾ നടത്തുന്ന പത്തുദിന യാത്രയിലാണ് ആർച്ചി പങ്കാളിയാവാൻ ഒരുങ്ങുന്നത്. വില്യം-കെയ്റ്റ് ദമ്പതികളുടെ മകൻ ജോർജ് , ന്യൂസിലാന്റിലേയ്ക്ക് നടത്തിയ യാത്രയാണ് ഇതിന് മുൻപ് പ്രസ്തുത നേട്ടം കൈവരിച്ചത്.

ആർച്ചിയുടെ യാത്ര ഔദ്യോഗകമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മേയ് 6ന് ലണ്ടനിലെ പോർട്ട്ലാൻഡ് ഹോസ്പിറ്റലിലാണ് ആർച്ചിയുടെ ജനനം. മകന്റെ ജനനത്തിന് ശേഷം ഹാരി പറഞ്ഞത് മകനെ കൂടാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാനാവില്ല എന്നാണ്. ഹാരിയുടെ ആ വാക്കുകൾ ആണ് ആർച്ചിയുടെ സൗത്ത് ആഫ്രിക്കൻ യാത്ര ഇപ്പോൾ ചർച്ചയായിരിക്കുന്നതിന് പിന്നിൽ.

രാജകുടുംബത്തിലെ ചെറിയ കുട്ടിയെയും കൊണ്ടുള്ള വിദേശ പര്യടനങ്ങൾക്ക് വലിയ ചരിത്രമാണുള്ളത്. ബ്രിട്ടീഷ്ഗവൺമെന്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ യാത്രകളായാണ് രാജകുടുംബത്തിന്റെ വിദേശ പര്യടനങ്ങൾ പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ രാജകുടുംബത്തിന്റെ ഓരോ യാത്രകൾക്കും വലിയ വാർത്താ പ്രാധാന്യമാണുള്ളത്.

ബ്രിട്ടീഷ് രാജ്ഞിക്ക് മുൻപിൽ ആർച്ചിയെ പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് ആദ്യമായി കുഞ്ഞു രാജകുമാരൻ വാർത്തകളിൽ നിറയുന്നത്. വിൻഡ്സർ കൊട്ടാരത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഹാരിയും മേഗനും ആർച്ചിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തുകയുണ്ടായി. എന്നാൽ ആർച്ചിയുടെ മാമോദീസ ചടങ്ങുകൾക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കൻ യാത്രയോടെ പതിനെട്ട് ആഴ്ചകൾ മാത്രം പ്രായമുള്ള ആർച്ചി വീണ്ടും വാർത്തകളിൽ നിറയാനൊരുങ്ങുകയാണ്.

Copyright © . All rights reserved