സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിഘട്ടത്തിൽ, എൻഎച്ച്എസ് സ്റ്റാഫുകൾക്കിടയിലും സംരക്ഷണ കിറ്റുകളുടെയും, മാസ്‌ക്കുകളുടെയും ക്ഷാമം ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. എന്നാൽ ഇവയുടെ ലഭ്യത വർധിപ്പിക്കാൻ ഉള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നു എന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ആഴ്ച എൻഎച്ച് സ്റ്റാഫു കളിൽ ഒരാൾ തനിക്ക് ആവശ്യമായ സംരക്ഷണ കിറ്റുകൾ ഇല്ലായെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരു മില്യനിധികം മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തതായി ആരോഗ്യ സെക്രട്ടറി ഉറപ്പുനൽകി. ഈ ആഴ്ച മുതൽ, സാധനങ്ങൾ ലഭ്യമാക്കുന്നതിൽ മിലിറ്ററിയും മുഖ്യ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആവശ്യമായ സംരക്ഷണ കിറ്റുകളും, മാസ്ക്കുകളും, കൊറോണ വൈറസ് പരിശോധന സാമഗ്രികളും മറ്റും ലഭ്യമല്ലെന്ന വാർത്ത പരന്നിരുന്നു. ഇതോടൊപ്പംതന്നെ എൻഎച്ച്എസ് സ്റ്റാഫുകളുടെ ജീവൻ ആശങ്കയിലാണെന്ന അഭ്യൂഹങ്ങളും വരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്റ്റാഫുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 2.6 മില്യണിലധികം മാസ്കുകൾ ആണ് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടനിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 281 ആയി. ഇതോടൊപ്പം തന്നെ 5683 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും അടച്ചിട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ ഐസൊലേറ്റ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ കർശന നടപടി എടുക്കും എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ലോകത്താകമാനം ഏകദേശം 13,000 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.