Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മൂന്നര വർഷം നീണ്ടുനിന്ന ബ്രെക്സിറ്റ്‌ പ്രതിസന്ധികൾക്ക് അവസാനമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ വിടാൻ യുകെ ഒരുങ്ങുന്നു. ഇന്നലെ ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ്‌ കരാർ എംപിമാർ പാസാക്കിയതോടെയാണ് വീണ്ടും ബ്രെക്സിറ്റ്‌ പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. പിൻവലിക്കൽ കരാർ ബിൽ കോമൺസിൽ 128 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പാസായത്. ആകെ 358 വോട്ടുകളാണ് ലഭിച്ചത്. പുതുവർഷത്തിൽ പാർലമെന്റിൽ ബിൽ പാസ്സാകുന്നതോടെ ജനുവരി 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും. അതിനു ശേഷം യൂറോപ്യൻ യൂണിയൻ വിടുന്നതിനുവേണ്ടി നിർമിക്കപ്പെട്ട വകുപ്പ് പിരിച്ചുവിടും. 2020 ഡിസംബറോടെ പുതിയ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനായി ബ്രസ്സൽസുമായി സർക്കാർ ശക്തമായ ചർച്ചകൾ നടത്തുകയും ചെയ്യും.

ബിൽ പാസ്സാകുന്നതോടെ ബ്രെക്സിറ്റ്‌ സംഭവിക്കുമെന്നും നമുക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും ജോൺസൻ പറഞ്ഞു. ലേബർ നേതാവ് ജെറമി കോർബിൻ തന്റെ എംപിമാരോട് ബില്ലിനെതിരെ വോട്ടുചെയ്യാൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ മികച്ചതായ മാർഗ്ഗം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ഡിസംബർ വരെയുള്ള പരിവർത്തന കാലയളവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ അംഗമായി നിലകൊള്ളും. എന്നാൽ അതിനുശേഷം ഈ പരിവർത്തന കാലയളവ് ഒരു കാരണവശാലും നീട്ടുകയില്ല എന്നും ജോൺസൻ പറഞ്ഞു. അഭയാർഥി കുട്ടികൾക്കുള്ള നിയമ പരിരക്ഷ സംബന്ധിച്ച ബില്ലിലെ ഒരു ഭാഗം ഒഴിവാക്കിയ സർക്കാർ തീരുമാനത്തെ പ്രതിപക്ഷ എംപിമാർ വിമർശിച്ചു.

ഒക്ടോബറിൽ, പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ബ്രെക്‌സിറ്റ് കരാർ നടപ്പാക്കുന്ന നിയമനിർമാണം വ്യാഴാഴ്ച രാജ്ഞിയുടെ പ്രസംഗത്തിൽ അവതരിപ്പിക്കുകയും അടുത്ത വർഷത്തേക്കുള്ള സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് 80 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ചതോടെ ഈ ബിൽ എളുപ്പത്തിൽ പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും. ബ്രെക്സിറ്റ്‌ യാഥാർഥ്യമാകുന്ന ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ബ്രിട്ടീഷ് ജനത.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 93 വയസ്സുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പബ്ലിക് ട്രാൻസ്പോർട്ടിലുള്ള യാത്രയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. മുൻകൂട്ടി റിസർവ് ചെയ്യാതെ ആയിരുന്നു രാജ്ഞിയുടെ ഈ യാത്ര. പാർലമെന്റിൽ ഉള്ള തന്റെ പ്രസംഗത്തിന് ശേഷം 10: 42 ന് ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ നിന്നും ആണ് രാജ്ഞി യാത്രതിരിച്ചത്. കൃത്യം 12 : 31ന് നോർഫോകിലെ കിങ്‌സ് ലിൻ സ്റ്റേഷനിൽ രാജ്ഞി എത്തിച്ചേർന്നു. തൊണ്ണൂറ്റിമൂന്നുകാരിയായ രാജ്ഞി, ഒരു കറുത്ത ഹാൻഡ്ബാഗും, പിങ്ക് നിറത്തിലുള്ള ഉടുപ്പും ധരിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്ന കാഴ്ച ജനങ്ങൾക്ക് അത്ഭുതമായിരുന്നു. സഹയാത്രികരോട് രാജ്ഞി കുശലം പറയുകയും സഹൃദം പങ്കിടുകയും ചെയ്തു.

 

സാന്ദ്രിഗം എന്ന രാജ്ഞിയുടെ നോർഫോകിലുള്ള പ്രൈവറ്റ് എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും മുപ്പതു മിനിറ്റ് യാത്ര മാത്രമാണ് ഉള്ളത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായി രാജ്ഞിയുടെ ഈ യാത്രയെ നമുക്ക് വിലയിരുത്താം.

1952 മുതൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് രാജ്ഞി. ട്രെയിനിൽ മറ്റേത് യാത്രക്കാരെയും പോലെതന്നെയാണ് രാജ്ഞിയും യാത്ര ചെയ്തതെന്ന് സഹയാത്രികർ പറയുന്നു. പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ മാത്രമാണ് രാജ്ഞി ആ ട്രെയിനിൽ ഉണ്ടായിരുന്ന വിവരം താൻ അറിഞ്ഞതെന്ന് സഹയാത്രികയായ മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രൈവറ്റ് എസ്റ്റേറ്റിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് രാജ്ഞി എത്തിച്ചേർന്നത്. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളും രാജ്ഞിയെ അനുഗമിക്കും.

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജീവിത നിലവാരത്തിലും സാധനങ്ങളുടെ വിലയിലും യുകെയും ഇന്ത്യയും തമ്മിൽ വളരെ അന്തരമുണ്ട്. ഉയർന്ന വേതനമുള്ളപ്പോൾ തന്നെ പാശ്ചാത്യരാജ്യങ്ങളിൽ ഉപഭോക്ത വസ്തുക്കൾക്ക് അതിനനുസരിച്ച് വിലയും കൊടുക്കണം. എന്നാൽ ഇന്ത്യയിൽ ആവശ്യസാധനങ്ങൾക്ക് കുതിച്ചുയരുന്ന  വിലക്കയറ്റം പാശ്ചാത്യ രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതാണ്. പാൽ,മുട്ട തുടങ്ങിയ പല ആവശ്യസാധനങ്ങൾക്കും യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ നാടുകളെക്കാളും കൂടുതൽ വിലയാണ് ഇന്ന് ഇന്ത്യയിലുള്ളത്. കുതിച്ചുയരുന്ന സവാള വില തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സവാളയ്ക്ക് ഇന്ത്യയിൽ 200 രൂപയ്ക്ക് അടുത്ത് മുടക്കേണ്ടതായി വരുമ്പോൾ യുകെയിൽ ഒരു കിലോ സവാളയ്ക്ക് 20 രൂപ വിലയേ ഉള്ളൂ. യുകെയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള സവാളകൾ ആണ് ഉള്ളത്. ഡച്ച് ഒനിയൻ എന്ന് അറിയപ്പെടുന്ന വെള്ള സവാളയും ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയും. ഇതിൽ ഡച്ച് ഒനിയൻ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഡച്ച് ഒനിയന്   10 കിലോയ്ക്ക് 200 രൂപയാണ് സാധാരണ റീട്ടെയിൽ മാർക്കറ്റിലെ വില. ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയ്ക്ക് കിലോയ്ക്ക് 40 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. ഇന്ത്യയിലും കേരളത്തിലും ഉപയോഗിക്കുന്ന സവാള ബോംബെ ഒനിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. 4 കിലോ ബാഗിന് 200 രൂപയെ യുകെ മാർക്കറ്റിൽ വിലയുള്ളൂ. സീസണിൽ ഇതിലും വളരെ വില കുറച്ച് ബോംബെ ഒനിയൻ ലഭിക്കും.

വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ഇന്ത്യയിൽ ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സവോള ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് സവോള ക്ഷാമം വീണ്ടും രൂക്ഷമായത്.

സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ വെള്ളിയാഴ്ച ഉച്ചക്ക് (പ്രാദേശിക സമയം) 12.30 ന്  ഉണ്ടായ അപകടത്തിൽ മലയാളി നഴ്‌സും ഭർത്താവിനും ദാരുണാന്ത്യം. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി ഭാര്യ നീനു എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂനാബാര്‍ബറിനില്‍ താമസിച്ച് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതികളായിരുന്നു ഇവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.45ഓടെയാണ് എമര്‍ജന്‍സി വിഭാഗം സംഭവസ്ഥലത്ത് എത്തുന്നത്. റോഡില്‍ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തിയത്. എന്നാൽ കാര് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട് ഉണ്ട്. അപകടത്തെത്തുടർന്ന് ഏഴ് വാഹനങ്ങൾ കൊട്ടിയിടിച്ചതായും മറ്റു ഏഴു പേർക്ക് സാരമായ പരിക്കുകൾ പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂര്‍ണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

കൂനാബാര്‍ബനില്‍ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും ഓസ്‌ട്രേലിയൻ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

News update… അപകടം പുതിയ വീട്ടിലേക്ക് വേണ്ട സാധങ്ങൾ വാങ്ങാൻ ഉള്ള യാത്രയിൽ… മധുവിധു തീരും മുൻപേ മരണം തട്ടിയെടുത്ത ആൽബിനും നിനുവും… മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇന്നലെ നടന്ന രാജ്ഞിയുടെ പ്രസംഗത്തിലും പ്രാമുഖ്യം ബ്രെക്സിറ്റിന് തന്നെ. ബോറിസ് ജോൺസൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ നടപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുകെയുടെ പാരമ്പര്യം അനുസരിച്ചുള്ള രാജ്ഞിയുടെ പ്രസംഗത്തിൽ ബ്രെക്സിറ്റിനും എൻഎച്ച്എസിനും ആയിരുന്നു മുൻ‌തൂക്കം. രാജ്ഞിയുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ച 30 ലധികം ബില്ലുകളിൽ ഏഴെണ്ണം ബ്രെക്സിറ്റ് സംബന്ധിച്ചായിരുന്നു. ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുൻ‌ഗണന വിഷയം എന്നും കൂടാതെ അധിക എൻ‌എച്ച്എസ് ഫണ്ടിംഗ് നിയമത്തിൽ ഉൾപ്പെടുത്തുമെന്നും രാജ്ഞി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്ഞി സംസാരിക്കുന്നത്.

വ്യാപാരം, കൃഷി, മത്സ്യബന്ധനം, കുടിയേറ്റം, ധനകാര്യ സേവനങ്ങൾ, സ്വകാര്യ അന്താരാഷ്ട്ര നിയമം എന്നിവ സംബന്ധിച്ച് ബ്രെക്‌സിറ്റ് നിയമനിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന ഏഴ് ബില്ലുകൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ യുകെയെ നിർബന്ധിക്കുന്ന പിൻവലിക്കൽ കരാർ ബിൽ തന്നെയായിരിക്കും ജോൺസൻ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക. ക്രിസ്മസ് അവധിക്കാലത്തിനുമുമ്പ് , ഇന്ന് തന്നെ അതവതരിപ്പിക്കാനാവും ജോൺസൻ ശ്രമിക്കുക. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രിയുടെ കോമൺസ് ഭൂരിപക്ഷം 80 ആണെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇനി വലിയ മാറ്റങ്ങൾ ഇല്ലാതെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

2023 – 2024 ഓടെ പ്രതിവർഷം 33.9 ബില്യൺ ഡോളർ അധികമായി നൽകിക്കൊണ്ട് എൻ എച്ച് എസ് സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദഗ്ദ്ധരായ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ യുകെയെ അനുവദിക്കുന്ന പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം, രാജ്ഞിയുടെ പ്രസംഗത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ആയിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആയിരക്കണക്കിന് റീട്ടെയിലർമാർ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ബിസിനസ്സ് നിരക്ക് കുറയ്ക്കുമെന്നും ഏറ്റവും ആവശ്യം ഉള്ളവർക്കായി ആശുപത്രി കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുമെന്നും 2050 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പൂജ്യത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ സർക്കാർ തുടരുമെന്നും രാജ്ഞി അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മനുഷ്യ ഹൃദയങ്ങളിലെ നന്മ ഇനിയും ചോർന്നു പോയിട്ടില്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന പ്രവൃത്തിയുമായി ഒരു ബ്രിട്ടീഷ് ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ജാക്ക് എന്ന ബ്രിട്ടീഷ് ചെറുപ്പകാരനാണ് തന്റെ ബിസിനസ് ക്ലാസ് സീറ്റ് എൺപ്പത്തെട്ടുകാരിയായ വയലറ്റ് എന്ന സ്ത്രീക്ക് കൈമാറിയത്.

വിർജിൻ അറ്റ്ലാന്റിക് എന്ന വിമാന സർവീസിൽ ജോലി ചെയ്യുന്ന ലേഹ് ആമിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജാക്ക് തന്റെ അപ്പർ ക്ലാസ് സീറ്റ്‌ സ്ത്രീക്ക് കൈമാറിയതിനു ശേഷം ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു.

വയലറ്റ് യുകെയിൽ ഉള്ള തന്റെ മകളെ സന്ദർശിക്കാനാണ് യാത്ര ചെയ്തത്. ബിസിനസ്‌ ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള വയലറ്റിന്റെ ആഗ്രഹമാണ് ജാക്ക് നിവർത്തിച്ചത്. ജാക്കിനെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്.

ലിസ മാത്യു

ബെർമിംഗ്ഹാം : ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും ഒന്ന്  അമ്പരപ്പിക്കുന്ന ചോദ്യം . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളിയായ  സിസ്റ്റർ ജിയ .  ക്രൈസ്തവ സന്ദേശം ജനമനസ്സുകളിൽ എത്തിക്കുവാൻ പുതിയ മേഖലകൾ കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തന്നാലാവുന്ന വിധം തന്റെ കഴിവുകളിലൂടെ പ്രകാശിപ്പിക്കുകയാണ് സിസ്റ്റർ ജിയ . വനിതാ സംവിധായകർ കുറവായ സിനിമാ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഈ സന്യാസിനി. സിസ്റ്ററിന്റെ കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും ഫലമാണ് “എന്റെ വെള്ളത്തൂവൽ “എന്ന രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി, ഒരു കന്യാസ്ത്രീയുടെ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് വെള്ളിത്തൂവൽ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഗാനരചന, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജിയ ആണ്.

2015 ൽ കത്തോലിക്ക സഭ സമർപ്പിത വർഷമായി ആചരിച്ചപ്പോൾ, സമർപ്പിതരുടെ ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചിത്രം രൂപപ്പെടുത്തണം എന്ന ആഗ്രഹത്തിൽ നിന്നാണ് “എന്റെ വെള്ളിത്തൂവൽ” എന്ന സിനിമ പിറന്നതെന്ന് സിസ്റ്റർ അനുസ്മരിക്കുന്നു. കുടുംബങ്ങളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം വീശുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ലക്ഷ്യമെന്നും സിസ്റ്റർ പറയുന്നു. ചെറുപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ലാബിന്റെ ചുമതലകൾക്കിടയിലാണ് സിസ്റ്റർ സിനിമ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. സിനിമയുടെ ഓരോ പടിയിലും സിസ്റ്ററിൻെറ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

നിലവിൽ രണ്ട് ഷോർട്ട് ഫിലിമുകളും സിസ്റ്റർ ചെയ്യുന്നുണ്ട് – ദൈവദാസൻ, ബെൽസ് ഓഫ് ഹംഗർ എന്നിവയാണ് അവ. തന്റെ സന്യാസി സമൂഹം തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്ന് സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ ഈ ക്രിസ്തുമസ് കാലത്ത് ഇതേ സിസ്റ്ററിന്റെ തൂലികത്തുമ്പിൽ നിന്നും അതിമനോഹരമായ ഒരു കരോൾ ഗാനം കൂടി പിറന്നിരിക്കുകയാണ്.” ഗ്ലോറിയ പാടൂ ആമോദമായ് ചേർന്ന്” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഫാദർ മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ്. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യുകെയിലെ വാൽസാൾ നിവാസിയായ ഷിജു തോമസ് മടത്തിമലയിൽ നിർമ്മിച്ച ഈ മനോഹരമായ ഗാനം ജിജോ ജോയും ആൽഡ്രിയ സാബുവും ചേർന്നാണ് പാടിയിരിക്കുന്നത്.

പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും പത്ത് മക്കളിൽ നാലാമത്തെ ആളാണ് സിസ്റ്റർ ജിയ. ക്രിസ്തുവിനെ മനുഷ്യമനസ്സുകളിൽ എത്തിക്കുവാൻ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമന്നാണ് സിസ്റ്റർ പറയുന്നത്. തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആക്കി മാറ്റിയിരിക്കുകയാണ് സിസ്റ്റർ.

സിസ്റ്റർ ജിയ രചിച്ച മനോഹരമായ ഈ ക്രിസ്തുമസ് ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

[ot-video][/ot-video]

ഷിബു മാത്യൂ
ലണ്ടൻ: കുട്ടനാട്ടിലെ ഒരു പ്രഭാതം. ഒരു പായിപ്പാട്ടുകാരൻ യുകെയിലേയ്ക്ക് വരുവാൻ തയ്യാറെടുക്കുമ്പോൾ കാഴ്ചക്കാരായവരിൽനിന്ന് പ്രായം ചെന്ന ഒരു സ്ത്രീയുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം?
“നിങ്ങൾ യുകെയ്ക്കു പോവുകയാണോ..?? എങ്കിൽ എന്റെ ബാബുവിനോട് ഒന്ന് പറയാമോ ഞങ്ങൾക്ക് ഇത്തിരി പൈസാ അയ്ച്ചു തരാൻ… ഞങ്ങൾ വളരെ കഷ്ടത്തിലാണ്…. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല.”
ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ഭക്ഷണത്തിനും മരുന്നിനും തെല്ലും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുഞ്ഞമ്മ എന്ന ഒരു പാവം സഹോദരി, കുട്ടനാട്ടിലെ എടത്വായിൽ നിന്നും യുകെയിലേയ്ക്ക് യാത്ര ചെയ്തയാളോട് പറഞ്ഞു വിട്ട വാക്കുകളാണിത്. ചെറിയ മനസ്സിന്റെ വലിയ പ്രതീക്ഷകൾ…

നാട്ടുകാരനെന്നതിനപ്പുറം ചെറുപ്പം മുതൽക്കേ ബാബുവിനെ കുഞ്ഞമ്മയ്ക്ക് നേരിട്ടറിയാം.  വളരെ ചെറുപ്പത്തിലേ തന്നെ ജോലിയുമായി ബന്ധപ്പെട്ട് ബാബു കുട്ടനാട്ടിൽ നിന്നും ഗൾഫിലേയ്ക്കും തുടർന്ന് യുകെയിലേയ്ക്കും യാത്രയായി. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കുഞ്ഞമ്മ ബാബുവിനെ ഓർത്തിരുന്നു.  ഇതിനിടയിൽ ബാബു യുകെയിലുണ്ടെന്ന് നാട്ടുകാർ പറയുന്നത് കുഞ്ഞമ്മ കേട്ടു. ആശ്വാസമായി…. യുകെയിലോട്ടു പോകുന്നവരോട് കുഞ്ഞമ്മ തന്റെ ആവശ്യം പറഞ്ഞു വിട്ടു.
പിന്നീട് സംഭവിച്ചതെന്ത്?

ഇത് ബാബു സെബാസ്റ്റ്യൻ. സ്വന്തം നാട്ടിലെ ഒരു നിർദ്ധന കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായി ക്രിസ്തുമസ്സ് കാലത്ത് യുകെയിലെ കൊടും തണുപ്പിൽ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് തെരുവുകളിലും വീടുകളിലും കയറിയിറങ്ങി ആയിരത്തി ഇരുന്നോറോളം പൗണ്ട് സ്വരൂപിച്ച കരുണയും ദയയുമുള്ള ഹൃദയത്തിന്റെ ഉടമ.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്വന്തം നാട്ടിൽ നിന്നും  ഒരു സുഹൃത്ത് വഴിയായി ഒരു സഹായ അഭ്യർത്ഥന ബാബുവിനെ തേടിയെത്തിയത്. സഹായം അർഹിക്കുന്നവരും നേരിട്ടറിയാവുന്നതുമായ കുടുംബത്തിന്റെ അഭ്യർത്ഥന സ്വീകരിച്ച ബാബു പിന്നീട് പൈസാ സ്വരൂപിക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു. അങ്ങനെയാണ് ക്രിസ്തുമസ്സ് കാലത്ത് സാന്തയായി വീട് വീടാന്തരം കയറിയിറങ്ങുക എന്ന ആശയം മുന്നോട്ട് വന്നത്. പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല. സാന്തയുടെ കോസ്റ്റ്യൂം സംഘടിപ്പിച്ച് സാന്താക്ലോസായി വൈകുന്നേരങ്ങളിൽ യാത്ര തിരിച്ചു.. നാലു മണിയോടെ ബ്രിട്ടൺ ഇരുട്ടിലാകും. അതിശൈത്യവും മഞ്ഞുവീഴ്ചയും ഇരുട്ടും വകവെയ്ക്കാതെ പരിചയമുള്ളതും അല്ലാത്തതുമായ വീടുകൾ സന്ദർശിച്ചു.

കൈ നിറയെ മിഠായിയുമായി ഓരോ വീടുകളും കയറിയിറങ്ങി. ധാരാളം മിഠായികൾ കുട്ടികൾക്ക് കൊടുത്തു. അവർക്കത് വളരെ സന്തോഷമായി.  ഞങ്ങളുടെ വീട്ടിലും സാന്താ വന്നു എന്ന അഭിമാനം.  ജോലി തിരക്കുകൾ മൂലം പല വീടുകളിലും വൈകുന്നേരങ്ങളിൽ ആൾക്കാർ ഉണ്ടാകാറില്ല. ചിലപ്പോൾ ചിലർ വാതിൽ തുറന്നതുമില്ല. അതൊന്നും താൻ ഏറ്റെടുത്ത ദൗത്യത്തിന് തടസ്സമായില്ലന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു. കീത്തിലി മലയാളി അസ്സോസിയേഷനിലെ കടുംബങ്ങളുടെ സഹകരണം ധാരാളം ഉണ്ടായിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകരും യുകെയുടെ നാനാഭാഗത്തുമുള്ള സഹപാഠികളും സുഹൃത്തുക്കളും എന്റെ ഈ ചെറിയ ഉദ്യമത്ത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. പ്രതീക്ഷിച്ചതിലുമധികം അവർ സഹായിച്ചു. എല്ലാവരേയും നന്ദിയോടെ ഓർക്കുന്നുവെന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു.

ഒരു ലക്ഷത്തിപതിനായിരത്തിയൊന്നു രൂപ സ്വന്തം നാടായ എടത്വായിലെ കുഞ്ഞമ്മ എന്ന സഹോദരിയുടെ കുടുംബത്തിന് ഇതിനോടകം ബാബു സെബാസ്റ്റ്യൻ കൈമാറിക്കഴിഞ്ഞു. എന്തെങ്കിലും ഒരു ചെറിയ സഹായം ആയ്ച്ചു തരണം എന്ന് പറഞ്ഞ് യുകെയിലേയ്ക്ക് പോയ ഒരാളോട് പറഞ്ഞു വിട്ട കുഞ്ഞമ്മയ്ക്ക് കിട്ടിയ ക്രിസ്തുമസ്സ് സമ്മാനമാണ് ബാബു സെബാസ്റ്റ്യൻ നൽകിയത്. യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ക്ഷയറിലെ കീത്തിലിയിൽ കുടുംബസമേതം താമസിക്കുകയാണ് ബാബു സെബാസ്റ്റ്യൻ.
മലയാളം യുകെ ന്യൂസിന്റെ ക്രിസ്തുമസ്സാശംസകൾ…

ജിബിൻ ആഞ്ഞിലിമൂട്ടിൽ

എന്താണ് പൗരത്വനിയമം? പൗരത്വ ഭേദഗതി ബിൽ എന്ത്? ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാരൻ എന്ന് വ്യക്തമാക്കുന്ന നിയമമാണ് പൗരത്വ നിയമം. നിയമ വിരുദ്ധ കുടിയേറ്റക്കാരന് ഇന്ത്യൻ പൗരത്വം നൽകുന്നതിനെ ഈ നിയമം വിലക്കുന്നു.1955 ലെ ഈ നിയമം 2015 സെപ്റ്റംബർ 7 ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിലൂടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്,എന്നീ രാജ്യങ്ങളിലെന്യൂനപക്ഷ മതങ്ങളായ ഹിന്ദു, സിഖ്,ബുദ്ധ, ജൈനപാഴ്സി, ക്രിസ്ത്യൻ എന്നി വിഭാഗങ്ങളിലെ മനുഷ്യർക്ക് അവരുടെ രാജ്യത്ത് മത ഭീതി നേരിടുന്നതിനാൽ ഇന്ത്യയെ അഭയകേന്ദ്രമായി കാണേണ്ട അവസ്ഥ ഉള്ളതിനാൽ 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ വന്നവർക്ക് പാസ്പോർട്ട് നിയമം,വിദേശി നിയമം പ്രകാരം ശിക്ഷ നേരിടേണ്ടി വരില്ല.2016 ജൂലൈ8 ന് കൊണ്ടു വന്ന ചട്ടഭേദഗതിയിലൂടെ അഫ്ഗാനിസ്ഥാനും ഇളവ് പ്രഖ്യാപിച്ചു.അവർക്ക് ഇന്ത്യൻ പൗരത്വത്തിന് ഇപ്പോൾ കൊണ്ടുവന്ന പൗരത്വ ബില്ലിലൂടെ ഇന്ത്യൻ പൗരത്വം ലഭിക്കും.2014 ഡിസംബർ31നു മുമ്പ് വന്ന രേഖ കാണിച്ചാൽ അവർക്ക് പൗരത്വം ലഭിക്കും. എന്നാൽ
‘പ്രവാസി ഇന്ത്യൻ പൗരന്മാർ’ എന്ന പരിഗണന ലഭിക്കുന്നവർക്ക് ഇന്ത്യയിൽ സഞ്ചരിക്കുകയും, താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇത് ലഭിക്കാൻ, മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരോ, ഇന്ത്യയിൽ ജനിച്ചയാളെ പങ്കാളിയാക്കിയ ആളോ ആയിരിക്കണം. എന്നാൽ ഭേദഗതിയോടെ, കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും നിയമം ലംഘിക്കുന്നവർക്ക് ഈ ഇളവ് റദ്ദാക്കപ്പെടും. അപ്രകാരം റദ്ദാക്കുംമുൻപ് ആ ആൾക്ക് പറയാനുള്ളത് കേൾക്കും. ഏത് നിയമം ലംഘിച്ചാലാണ് റദ്ദാക്കുക എന്നു പിന്നീട് പറയും.

11 വർഷമായി ഇന്ത്യയിൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വത്തിനു അപേക്ഷിക്കാം. എന്നാൽ മേൽപറഞ്ഞ 3 രാജ്യങ്ങളിലെ 5 മതവിഭാഗങ്ങൾക്ക് 5 വർഷം ആയാൽത്തന്നെ പൗരത്വത്തിനു അപേക്ഷിക്കാം.ഈ ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് ലഭിക്കില്ല എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അടിസ്ഥാനം. ഇത് ആർട്ടിക്കിൾ 14 ന്റെ ലംഘമെന്ന് പ്രതിപക്ഷം പറയുമ്പോൾ ആർട്ടിക്കിൾ 17 അനുച്ഛേദം വച്ചാണ് കേന്ദ്രം ഇതിനെ നേരിടുന്നത്.നിയമത്തെ എതിർത്തും അനുകൂലിച്ചും ഉള്ള പ്രസ്താവനകൾ ഈ ദിവസങ്ങളിൽ കൂടുതലായി നാം കണ്ടുകൊണ്ടിരിക്കുന്നു.എന്തു തന്നെയായാലും മതേതര സംസ്ക്കാരവും പൈതൃകങ്ങളും ഭാരതഭൂവിൽ അണയാതിരിക്കട്ടെ… നമുക്കോരോരുത്തർക്കും അതിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാം….

ജിബിൻ എ.എ.

കുമളി ആനവിലാസം ആണ് സ്വദേശം.കുമളി സഹ്യജോതി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. പൊളിറ്റിക്ക്സ് ഇഷ്ട വിഷയം. ആഞ്ഞിലിമൂട്ടിൽ അച്ചൻകുഞ്ഞിന്റെയും അന്നമ്മയുടെയും ഇളയ മകനാണ്.

 

 

 ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ : ബ്രിട്ടനിലെമ്പാടും മോഷ്ടാക്കളിൽ നിന്ന് മലയാളികൾ നേരിടുന്ന ഭീഷണിയെ കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ഒരു അവലോകന റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള താണ്. കുടുംബങ്ങളിൽ ധാരാളം സ്വർണമുണ്ടെന്ന ധാരണയാണ് മലയാളി കുടുംബങ്ങളിലേക്ക് മോഷ്ടാക്കളെ ആകർഷിക്കുവാൻ കാരണമാകുന്നത്. യുകെ മലയാളികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം നൂറോളം ഏഷ്യൻ കുടുംബങ്ങളിൽ മോഷണ പരമ്പര നടത്തിയ ഏഴോളം കുറ്റവാളികളാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു ആസൂത്രിത കൊള്ള സംഘത്തിലെ അംഗങ്ങൾ ആണെന്നാണ് നിഗമനം. 2018 ജൂലൈ മുതൽ നൂറോളം മോഷണ പരമ്പരകൾ ഇവർ നടത്തിയിട്ടുണ്ട്. 48, 56, 40 എന്നീ പ്രായപരിധിയിലുള്ള മൂന്നുപേരെ വിൽറ്റ്ഷെയറിൽ വെച്ച് നടന്ന പണം മോഷണത്തിനാണു അറസ്റ്റ് ചെയ്തിരിക്കുന്നത്. 56, 25, 35, 30 എന്നീ പ്രായപരിധിയിലുള്ള മറ്റു നാല് പേരെ ഹാംപ്ഷെയറിൽ വെച്ചു നടന്ന മോഷണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ പക്കൽ നിന്നും 26000 പൗണ്ട് പണവും, മോഷ്ടിക്കപ്പെട്ട 7 ക്യാരവാനുകളും, രണ്ടു വാഹനങ്ങളും ലഭിച്ചു.

5 ലക്ഷം പൗണ്ടിന്റെ മോഷണം ഇവർ നടത്തിയതായാണ് പ്രാഥമിക പോലീസ് നിഗമനം. വിൽറ്റ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഹാംപ്ഷെയർ എന്നിവിടങ്ങളിലെ പോലീസുകാരുടെ സംയുക്തമായ നീക്കത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മലയാളികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved