ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അമേരിക്കൻ പ്രേരണയാൽ പുതിയ ആണവായുധ ശേഖരങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. എന്നാൽ ഈ തീരുമാനത്തിനെതിരെ പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടന്റെ ആണവായുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുന്നത് വളരെ ചർച്ചകൾക്കുശേഷം മാത്രമായിരിക്കണം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഡിഫൻസ് സെക്രട്ടറി ബെൻ വാല്ലസ് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, നിലവിലെ ആയുധങ്ങൾ മാറ്റി പുതിയവ വാങ്ങുന്ന തീരുമാനം അറിയിച്ചിരുന്നു. ബ്രിട്ടനിലെ എംപിമാരെ അറിയിക്കുന്നതിനു മുൻപേ ഈ തീരുമാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ആഴ്ച പെന്റഗൺ പുറത്തുവിട്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു.

എന്നാൽ സി എൻ ഡി (ആണവായുധ വിരുദ്ധ ഓർഗനൈസേഷൻ) ജനറൽ സെക്രട്ടറി കെയ്റ്റ് ഹഡ്സൺ ഗവൺമെന്റ് തങ്ങളുടെ വാഗ്ദാനം തെറ്റിക്കുക ആണെന്ന് കുറ്റപ്പെടുത്തി. പാർലമെന്റുമായി ചർച്ച നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വളരെ രഹസ്യമായാണ് അമേരിക്കയുമായി ഈ കരാർ ഒപ്പിട്ടതെന്നും, പെന്റഗൺ വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ബ്രിട്ടണിലെ എംപിമാർ പലരും ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധമായ നയമാണ് ഗവൺമെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിനെ അറിയിക്കാനുള്ള സമയക്രമം ലഭിക്കാത്തതാണ് കാരണമെന്നാണ് ഗവൺമെന്റ് വക്താക്കൾ അറിയിച്ചത്. എന്നിരുന്നാൽ തന്നെയും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.