Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനെ ആശങ്കയിലാഴ്ത്തി തുടർച്ചയായ അഞ്ചാമത്തെ കൊടുങ്കാറ്റ്. ജോർജ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റിനോടൊപ്പം, ശക്തമായ മഴയും ഉണ്ടാകുമെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വെയിൽസിലെ പല ഭാഗങ്ങളിലും, നോർത്തേൺ ഇംഗ്ലണ്ടിലും അതി ശക്തമായ മഴയുണ്ടാകും. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മീറ്റർ വേഗത്തിൽ കാറ്റ് അടിക്കാൻ സാധ്യതയുള്ള തായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ പ്രളയ മുന്നറിയിപ്പുകളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോർകാസ്റ്റർ എമ്മ സൽറ്റർ നൽകിയ വിവരമനുസരിച്ച്, വെള്ളിയാഴ്ച അതിശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.

ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ രാപകലില്ലാതെ സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ടോബി വില്ലിസൺ അറിയിച്ചു. ബ്രിട്ടണിലെ ഏറ്റവും വലിയ നദിയായ സെവേനിൽ ജലം കരയ്ക്ക് എത്താറായി ഇരിക്കുകയാണ്. ഈ നദിയുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അയോൺബ്രിഡ്ജ്, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പ്രളയ ബാധിതരായ ജനങ്ങളെ സന്ദർശിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിൽ നിന്നും ഇരട്ടി മഴയാണ് ഇംഗ്ലണ്ടിൽ ഇപ്രാവശ്യം ലഭിച്ചത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ, ഇത് അഞ്ചാമത്തെ തവണയാണ് ബ്രിട്ടനിൽ കൊടുങ്കാറ്റ് അടിക്കുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

അമേരിക്ക :- ഒരു പുതിയ കേസ് കൂടി യുഎസിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൊറോണ ബാധയെ നേരിടുവാൻ രാജ്യം സുസജ്ജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് വിലയിരുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ഈ സാഹചര്യങ്ങളെല്ലാം ഉടൻതന്നെ അവസാനിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടയിൽ കാലിഫോർണിയയിലെ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. ഇതോടെ യു എസിൽ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ വരാണ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ, രോഗം പടരാനുള്ള സാഹചര്യങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധയെ സംബന്ധിച്ച് ഒരു ആശങ്കകളും ജനങ്ങൾക്കിടയിൽ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ നേരിടുവാൻ എല്ലാവരും സജ്ജരായിരിക്കണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വൈറ്റ് ഹൗസ് നടത്തിയ പ്രസ്താവന തെറ്റാണെന്നും, രോഗം ഇനിയും പടരാൻ ഉള്ള സാഹചര്യം അധികമാണെന്നും ജോർജ്ടൌൺ യൂണിവേഴ്സിറ്റി പ്രൊഫസർ ലോറെൻസ് ഗോസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളിൽ ആത്മവിശ്വാസം നിറക്കുന്നത് മാത്രമാണ് വൈറ്റ് ഹൗസ് നടത്തിയ സമ്മേളനമെന്നും, യഥാർത്ഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലും, സൗത്ത് കൊറിയയിലുമായി ആയിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ പുതുതായി 433 കേസുകൾ സ്ഥിരീകരിച്ചു. ബെയ്ജിങ്ങിൽ മാത്രം 2744 പേർ മരണപ്പെട്ടു. സൗത്ത് കൊറിയയിൽ പുതുതായി 334 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മുഴുവൻ കൊറോണ ബാധിതരുടെ എണ്ണം 1595 ആയി ഉയർന്നു. ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. യൂറോപ്പിലും, മിഡിൽ ഈസ്റ്റിലും രോഗം പടർന്നു കൊണ്ടിരിക്കുകയാണ്.

എൻ എച്ച് എസ് ആശുപത്രികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം : ചില രോഗികൾ പ്രധാനമന്ത്രിയെ കാണുവാൻ കൂട്ടാക്കിയില്ല

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- രോഗികളെ ആശ്ചര്യപ്പെടുത്തി കൊണ്ട് നോർത്താംപ്ടൺഷെയറിലെ കെറ്ററിങ് ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം. എന്നാൽ എല്ലാ രോഗികളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. ചില രോഗികൾ അദ്ദേഹത്തെ കാണുവാൻ കൂട്ടാക്കിയില്ല. വെള്ളിയാഴ്ച രാത്രിയാണ് പ്രധാന മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. ബ്രിട്ടണിലെ പ്രളയ സമയത്തും, ഇപ്പോൾ കൊറോണ ബാധ സമയത്തും അദ്ദേഹം സമ്പന്നരോട് ചേർന്നുനിന്ന് ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് എന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മിന്നൽ സന്ദർശനം. അദ്ദേഹത്തിന്റെ സന്ദർശനം വളരെ സന്തോഷം പകരുന്നതായിരുന്നു എന്ന ആശുപത്രിയിൽ ഉണ്ടായിരുന്ന ഒരു രോഗി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. തന്നോട് സംസാരിച് കുറച്ചു ച സമയത്തിലൂടെ തന്നെ, പ്രധാനമന്ത്രിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിയതായി അദ്ദേഹം പറഞ്ഞു.

എന്നാൽ കുറെയധികം ആളുകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. തന്റെ സന്ദർശനത്തിനിടയിൽ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ദാനവും പ്രധാനമന്ത്രി നൽകി. വെള്ളിയാഴ്ച രാത്രി മുഴുവനും പ്രധാനമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഈ യാത്രയിൽ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അതൊരു തികച്ചും സ്വകാര്യ യാത്രയായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ആശുപത്രി അധികൃതരും ഈ സന്ദർശനത്തെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

 

മലയാളം യുകെ ന്യൂസ് ടീം.
യുകെയിലേയ്ക്ക് കുടിയേറിയ പ്രവാസി മലയാളികളുടെ രണ്ടാം തലമുറ എന്തെങ്കിലും കുഴിച്ച് വെച്ചിട്ട് ഫലം കൊയ്യുന്നവരായി ഇതുവരെയും കണ്ടിട്ടില്ല. അതുപോലെ മണ്ണുമായി അവർ ബന്ധപ്പെട്ട ചരിത്രവും കേട്ടിട്ടില്ല.
ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികളിലുള്ള കാർഷിക ബോധം വളർത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെ ന്യൂസ് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിക്കുകയാണ്. “യോർക്ഷയർ സൂര്യകാന്തി 2020”
യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂ.
ഇത് വിരിയിപ്പിച്ചെടുക്കുന്നയാൾക്ക്
ഒന്നാം സമ്മാനം. 251 പൗണ്ട്
രണ്ടാം സമ്മാനം 151 പൗണ്ട്
മൂന്നാം സമ്മാനം 101 പൗണ്ട്. വിജയികൾക്ക് മലയാളം യുകെ ന്യൂസ് നൽകുന്ന എവർ റോളിംഗ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും. യോർക്ഷയറിലെ മലയാളി അസ്സോസിയേഷനുകൾ തമ്മിലാകും മത്സരം..

പൂക്കൾ കുട്ടികൾക്ക് ഇഷ്ടമാണ്. കാർഷിക മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത കുട്ടികൾ, അവർ ഇഷ്ടപ്പെടുന്ന പൂക്കൾ അവരേക്കൊണ്ടു തന്നെ വിരിയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസ് സംഘടിപ്പിക്കുന്ന യോർക്ഷയർ സൂര്യകാന്തി 2020തിലൂടെ ഉദ്ദേശിക്കുന്നത്. യുകെയിൽ അനായാസം വളരുന്ന ചെടിയാണ് സൂര്യകാന്തി. വിരിയുന്ന പൂക്കളും വളരെ വലുതാണ്.
മാതാപിതാക്കൾ കുട്ടികളെകൊണ്ട് കുഴിച്ചുവെപ്പിച്ച സൂര്യകാന്തിയുടെ വളർച്ചയും അതു നല്കുന്ന പൂക്കളുടെ വലിപ്പവും കാർഷിക മേഖലയിൽ അവർക്കൊരു പ്രചോദനമാകും എന്നതിൽ സംശയം തെല്ലും ഇല്ല. മുതൽ മുടക്ക് വളരെ കുറവാണ് എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മെയ് ഒന്നിനാരംഭിച്ച് ഓഗസറ്റ് മുപ്പത്തിയൊന്നിനവസാനിക്കുന്ന മത്സര കാലയളവിലെ അവസാനത്തെ രണ്ടു മാസവും കുട്ടികളുടെ അവധിക്കാലമാണ്. പൂക്കളുടെ വളർച്ചയും ഇക്കാലത്താണ്. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ കുട്ടികൾ ഈ മത്സരത്തിൽ കുടുതൽ താല്പര്യം പ്രകടിപ്പിക്കും എന്ന് നിസംശയം പറയാം.

യോർക്ഷയറിലെ എല്ലാ മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ച് കൊണ്ട് മലയാളം യുകെ ന്യൂസ് നടത്തുന്ന മത്സരമാണിത്. അസ്സോസിയേഷനിൽ മെമ്പർഷിപ്പുള്ള എല്ലാ കുടുംബങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. അസ്സോസിയേഷനുകൾ വഴി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മത്സരാർത്ഥികൾക്ക് കാലാകാലങ്ങളിൽ അസ്സോസിയേഷനുകൾ നിർദ്ദേശങ്ങൾ നല്കും. നാല് മാസം കൊണ്ട് കുട്ടികൾ വിരിയിച്ചെടുക്കുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിനാകും ഒന്നാം സമ്മാനം ലഭിക്കുക. സൂര്യകാന്തി ചെടിയുടെ വളർച്ചയുടെ ഓരോ കാലങ്ങളും ഫോട്ടോ സഹിതം മലയാളം യുകെയിൽ വാർത്തയാകും. യുകെയിലെ വേനൽക്കാലം മലയാളികൾക്കാസ്വദിക്കാനുള്ള ഒരവസരം കൂടിയാണ് ഇതിനോടകം ലഭിക്കുന്നത്.

യോർക്ക്ഷയർ സൂര്യകാന്തി 2020 ന്റെ നിബന്ധനകളും വിജയികൾക്കുള്ള സമ്മാന വിതരണം സംബദ്ധമായ വിഷയങ്ങളും പിന്നീടുള്ള വാർത്തയിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മലയാളം യുകെ ന്യൂസിന്റെ ഈ പുതിയ സംരഭത്തിന് യോർക്ഷയറിൽ നിന്ന് ഇതിനോടകം വലിയ ജനപിൻതുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലണ്ടൻ : യുകെയിൽ വരും ദിനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ശീതകാല മഴയും മഞ്ഞുവീഴ്ചയും യാത്രാ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി 8 മുതൽ യെല്ലോ അല്ലെർട്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 10 മണി വരെ ഇത് നീണ്ടു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾ റോഡ് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചേക്കാം എന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ തന്നെ പ്രധാന മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നു. ചില സമയങ്ങളിൽ മഴയോടൊപ്പം മഞ്ഞു പെയ്തേക്കും. ചില സ്ഥലങ്ങളിൽ 1.2 ഇഞ്ച് (3 സെ.മീ) വരെ മഞ്ഞ് കാണാൻ സാധ്യതയുണ്ട്, പ്രധാനമായും 200 മീറ്ററിനു മുകളിൽ. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ഉയർന്ന സ്ഥലങ്ങളിൽ 3.1 ഇഞ്ച് (8 സെ.മീ) വരെയും മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്,
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്,
വടക്കൻ അയർലൻഡ്, ലണ്ടൻ, വെയിൽസ്,
വെസ്റ്റ് മിഡ്‌ലാന്റ്സ്,
യോർക്ക്ഷയർ & ഹംബർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന മഞ്ഞുവീഴ്ച സ്കോട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളെ ആവും ബാധിക്കുക. ഒപ്പം താപനില താഴുന്നത് കൂടുതൽ പ്രതിസന്ധികളിലേക്കും നയിക്കുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അമേരിക്കൻ പ്രേരണയാൽ പുതിയ ആണവായുധ ശേഖരങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. എന്നാൽ ഈ തീരുമാനത്തിനെതിരെ പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടന്റെ ആണവായുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുന്നത് വളരെ ചർച്ചകൾക്കുശേഷം മാത്രമായിരിക്കണം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഡിഫൻസ് സെക്രട്ടറി ബെൻ വാല്ലസ് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, നിലവിലെ ആയുധങ്ങൾ മാറ്റി പുതിയവ വാങ്ങുന്ന തീരുമാനം അറിയിച്ചിരുന്നു. ബ്രിട്ടനിലെ എംപിമാരെ അറിയിക്കുന്നതിനു മുൻപേ ഈ തീരുമാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ആഴ്ച പെന്റഗൺ പുറത്തുവിട്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു.

എന്നാൽ സി എൻ ഡി (ആണവായുധ വിരുദ്ധ ഓർഗനൈസേഷൻ) ജനറൽ സെക്രട്ടറി കെയ്റ്റ് ഹഡ്സൺ ഗവൺമെന്റ് തങ്ങളുടെ വാഗ്ദാനം തെറ്റിക്കുക ആണെന്ന് കുറ്റപ്പെടുത്തി. പാർലമെന്റുമായി ചർച്ച നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വളരെ രഹസ്യമായാണ് അമേരിക്കയുമായി ഈ കരാർ ഒപ്പിട്ടതെന്നും, പെന്റഗൺ വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ബ്രിട്ടണിലെ എംപിമാർ പലരും ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധമായ നയമാണ് ഗവൺമെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിനെ അറിയിക്കാനുള്ള സമയക്രമം ലഭിക്കാത്തതാണ് കാരണമെന്നാണ് ഗവൺമെന്റ് വക്താക്കൾ അറിയിച്ചത്. എന്നിരുന്നാൽ തന്നെയും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

മെർസീസൈഡ് : വടക്കൻ യുകെയിൽ പോലീസ് നടത്തിയ മയക്കുമരുന്ന് റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ. കൗണ്ടി ലൈൻ മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ പ്രൊജക്റ്റ്‌ മെഡൂസയുടെ ഭാഗമായി അഞ്ചു പോലീസ് സേനകൾ നടത്തിയ 11 റെയ്ഡുകളിൽ 46 പേരെ മയക്കുമരുന്ന് കുറ്റത്തിന് അറസ്റ്റുചെയ്തതായി മെർസീസൈഡ് പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ 36 പേർ മെർസീസൈഡിൽ നിന്നുള്ളവരും അഞ്ച് പേർ ലങ്കാഷെയറിൽ നിന്നുള്ളവരുമാണ്. കുംബ്രിയയിൽ നിന്ന് ഒരാളെയും മറ്റൊരാളെ സ്കോട്ട്ലൻഡിൽ നിന്നും പിടികൂടി. മറ്റു മൂന്നു പേരെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് പിടികൂടി.

എ ക്ലാസ്സ്‌ മയക്കുമരുന്നിന്റെ വൻ ശേഖരം തന്നെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൂടാതെ ലിവർപൂളിൽ നടന്ന റെയ്ഡിൽ മയക്കുമരുന്നും 20000 ഡോളറും ഫോണുകളും പിടികൂടി. ഇത്തരം കുറ്റവാളികൾ നമ്മുടെ സമൂഹത്തിനു വിപത്താണെന്നും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രവർത്തനം നടക്കുന്നതെന്നും അവരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഇയാൻ ക്രിറ്റ്‌ച്ലി പറഞ്ഞു. കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നും ഈയൊരു പ്രശ്നത്തെ നിയന്ത്രിക്കാൻ എല്ലാ നടപടികളും ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ ഇതുവരെ 112 പേരാണ് മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിൽ ആയിരിക്കുന്നത്.

കൊലപാതകത്തിനുശേഷം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നത്. 1994 ൽ മാത്രം മൂന്നു കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇത്തരത്തിൽ കൊന്ന ഒരു കുട്ടിയെ സ്റ്റാഫോർഡ് ഷെയറിൽ തള്ളിയത് ബ്രിട്ടനെ എന്നെന്നേക്കുമായി ഭീതിയിലാഴ്ത്തി. സൂസൻ മാക്സ്‌വെൽ എന്ന പെൺകുട്ടി ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള നാല് പെൺകുട്ടികളെയാണ് റോബർട്ട് ബ്ലാക്ക് എന്ന ഭീകരൻ കൊന്നുതള്ളിയത്. പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതശരീരം ഉട്ടോസ്റ്റെരിൽ നിന്നാണ് കണ്ടെടുത്തത്. അതിനുശേഷം കുട്ടികളെ കാലങ്ങളോളം മാതാപിതാക്കൾ വെളിയിൽ കളിക്കാൻ അനുവദിച്ചിരുന്നില്ല. ബ്ലാക്കി ഭീകരമായ ജീവിതകഥ ഇന്ന് ടിവിയിൽ അവതരിപ്പിക്കും.

മുൻ മെറ്റ് പോലീസ് കമാൻഡറായ ഗാരി കോപ്സൺ പറയുന്നു ” ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഞങ്ങൾ പുറത്തെ കളിസ്ഥലങ്ങളിൽ ഒരുപാട് സമയം ചെലവഴിച്ചിരുന്നു, എന്നാൽ റോബർട്ട് ബ്ലാക്ക് ഭീതി സൃഷ്ടിച്ചതോടെ കുട്ടികളെ ഒന്നും മാതാപിതാക്കൾ പുറത്ത് കളിക്കാൻ വിടാതെ ആയി. ബ്ലാക്കിനെ ബ്രിട്ടണിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ എന്നാണ് അറിയപ്പെടുന്നത്.1981 മുതൽ1986 വരെ നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്.
ലോറിഡ്രൈവർ ആയുള്ള ജോലിയും ഈ ക്രൂരകൃത്യത്തിന് ഒരു പരിധിവരെ ബ്ലാക്കി നെ സഹായിച്ചിട്ടുണ്ട്. അറസ്റ്റിന് ശേഷം നടത്തിയ തെളിവെടുപ്പിൽ ഏറ്റവും കഠിന ഹൃദയരായ പോലീസുകാർ പോലും കരഞ്ഞു പോയിട്ടുണ്ട്.
കോപ്സൺ പറയുന്നു ” കൊലപാതകത്തിനു ശേഷം ബ്ലാക്ക് ലോറിയുമായി പെട്രോൾ നിറക്കാൻ പോകും. ബ്ലാക്ക്ന്റെ വീട്ടിൽ നിന്ന് ലഭിച്ച രസീതുകൾ ആണ് അന്വേഷണത്തെ കൂടുതൽ എളുപ്പമാക്കിയത്. 2011ൽ നാലാമത്തെ കൊലപാതകവും നടത്തിയ ബ്ലാക്കി നെ സമാനമായ ഒൻപത് കേസുകളിലും സംശയിക്കപ്പെടുന്നു. ഒരിക്കൽ പോലും ചെയ്ത കുറ്റകൃത്യങ്ങളിൽ മാനസാന്തരം രേഖപ്പെടുത്താത്ത ബ്ലാക്ക് തന്റെ ജീവിതസാഹചര്യങ്ങളെ ആണ് കുറ്റപ്പെടുത്തിയത്. മാതാപിതാക്കളിൽ നിന്നുള്ള മർദ്ദനവും അനാഥാലയത്തിൽ നിന്നുള്ള ലൈംഗിക പീഡനവും ആണ് തന്നെ ഒരു കൊലയാളി ആക്കിയതെന്ന് ജയിലിൽ വെച്ച് അയാൾ പറയാറുണ്ടായിരുന്നു.

2016 68 മത്തെ വയസ്സിൽ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ജയിലിൽ ആയിരുന്നു ബ്ലാക്ക്ന്റെ അന്ത്യം. എന്നാൽ ഫോറൻസിക് സൈക്കോളജിസ്റ്റായ പോൾ ബ്രിട്ടന്റെ അഭിപ്രായപ്രകാരം റോബർട്ട് ബ്ലോക്കിന് കൊല്ലാതിരിക്കാൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഓരോ തവണയും ക്രൂരത ആവർത്തിക്കുക മാത്രമാണ് ബ്ലാക്ക് ചെയ്തത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ഭീതി യു കെ യിലും പടരുന്നു. ചെഷയറിലെയും, മിഡിൽസ്ബ്രോയിലെയും രണ്ട് സ്കൂളുകൾ അടച്ചു. ഈ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ഇറ്റലിയിൽ നിന്നും ട്രിപ്പ് കഴിഞ്ഞ് മടങ്ങി വന്നതിനാലാണ് ഈ തീരുമാനം. ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ് . രോഗം പടരാതിരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നതെന്ന് നോർത്ത്വിച്ച് ചെഷെയറിലെ ക്രാൻസ്ലി സ്കൂൾ പ്രധാനധ്യാപകൻ റിച്ചാർഡ് പൊള്ളോക്ക് മാതാപിതാക്കൾക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ഈ സ്കൂളിൽ നിന്നും 29 വിദ്യാർത്ഥികളും, അഞ്ച് അധ്യാപകരും ഇറ്റലി സന്ദർശിച്ചത്. ഇവരെല്ലാവരും തന്നെ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗലക്ഷണങ്ങളിൽ ചിലത് കണ്ടു തുടങ്ങിയതായി അധികൃതർ അറിയിച്ചു. രോഗം പകരാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാൻ വേണ്ടിയാണ് സ്കൂൾ അടച്ചതെന്ന് റിച്ചാർഡ് വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ മിഡിൽസ്ബ്രോയിലെ ട്രിനിറ്റി കാതലിക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുറെയധികം വിദ്യാർത്ഥികളും ഇറ്റലി സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ സ്കൂളുകൾ അടച്ചു ഇടുന്നതിനെ സംബന്ധിച്ച് പല ആശങ്കകൾ ഉണ്ടെങ്കിലും, വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രാധാന്യത്തിൽ എടുക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ഇത്തരത്തിൽ പടരുന്ന സാഹചര്യത്തിൽ, അധികം സ്കൂളുകൾ കൂടി അടച്ചു ഇടാനുള്ള സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. അയർലൻഡും ഇറ്റലിയും തമ്മിൽ ഈയാഴ്ച നടക്കാനിരുന്ന റഗ്‌ബി മത്സരം കൊറോണ ഭീതിയെ തുടർന്ന് മാറ്റാനുള്ള സാധ്യതയേറെയാണ്.

മറ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇറ്റലിയിൽ ഇതിനോടകം തന്നെ കൊറോണ ബാധമൂലം 10 പേർ മരിച്ചു. മുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് രോഗം പടരാതിരിക്കാൻ ബ്രിട്ടണിൽ വേണ്ടതായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ്.

സ്വന്തം ലേഖകൻ

ഈയാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട ചരക്കുകപ്പൽ അയർലൻഡിന്റെ കൺട്രി കോർക്ക് തീരത്ത് ശക്തമായ കാറ്റിനെ തുടർന്ന് അടിഞ്ഞത്. 80 മീറ്റർ(260അടി ) വലിപ്പമുള്ള ചരക്ക് കപ്പലായ എം വി ആൾട്ട ശക്തമായ ഡെന്നിസ് കൊടുങ്കാറ്റിനെ തുടർന്ന് ബാലി കോട്ടൻ എന്ന് ഗ്രാമത്തിന്റെ തീരത്തെ പാറക്കൂട്ടങ്ങളിൽ അടിഞ്ഞിരിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.

ഐറിഷ് ലാൻഡ്സ്കേപ്പിൽ അടിഞ്ഞിരിക്കുന്ന തുരുമ്പുപിടിച്ച കപ്പലിന്റെ അനവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കുകിഴക്കൻ ബെർമുഡയിൽ ഉപേക്ഷിക്കപ്പെട്ട കപ്പൽ ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 2018 യുഎസ് കോസ്റ്റ് ഗാർഡ് കപ്പലിന് ഉള്ളിലെ ക്രൂ മെമ്പേഴ്സിനെ രക്ഷപ്പെടുത്തിയിരുന്നത്. ഇത് മില്യണുകളിൽ ഒന്നാണെന്ന് ലൈഫ് ബോട്ട് ചീഫ് ആയ ജോൺ ടട്ടാൻ പറഞ്ഞു. ബാലി കോട്ടൺ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ പറയുന്നത് ഇത്രമേൽ ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ കണ്ടിട്ടേ ഇല്ല എന്നാണ്.

1976 നിർമ്മിക്കപ്പെട്ട ആൾട്ടയ്ക്ക് ധാരാളം ഉടമസ്ഥരും പേരുകളും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറിൽ ഗ്രീസിൽ നിന്ന് ഹെയ്ത്തിയി ലേക്ക് വരുന്ന വഴിക്കാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇന്ധനം നിലച്ച അവസ്ഥയിൽ 20 ദിവസത്തോളം വടക്കുകിഴക്കൻ ബർമുഡയിൽ ആയിരത്തി മുന്നൂറോളം മൈലുകൾ കപ്പൽ അലഞ്ഞുനടന്നു. രണ്ടു ദിവസത്തെ ഭക്ഷണം മാത്രം അവശേഷിക്കെ ആൾട്ടയിലെ ജീവനക്കാർക്ക് ഭക്ഷണം എയർ ഡ്രോപ്പ് ചെയ്തു. കപ്പലിന് നേരെ ചുഴലി അടുക്കുന്നത് കണ്ടിട്ട്, 10 ജീവനക്കാരെയും പ്യൂർട്ടോ റിക്കോയിലേക്ക് മാറ്റി. അന്നുമുതൽ കപ്പൽ ഉപേക്ഷിച്ച നിലയിലാണ്. അവസാനമായി സെപ്റ്റംബർ 2019 ബ്രിട്ടീഷ് റോയൽ നേവി കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുക്ക് വച്ച് ഇതിനെ കണ്ടത്.

ചൊവ്വാഴ്ചയോടു കൂടി കപ്പൽ പരിശോധന ആരംഭിച്ചു. കപ്പലിൽ നിന്നും മാലിന്യം ഒന്നും പുറത്തേക്ക് ഒഴുകിയിട്ടില്ല എന്ന് കപ്പൽ പരിശോധിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇനി കപ്പലിനെ എന്താണ് സംഭവിക്കുക എന്ന് കോർക്ക് കൺട്രി കൗൺസിലിലെ ഐറിഷ് കോസ്റ്റ് ഗാർഡ് ആയിരിക്കും തീരുമാനിക്കുക. കപ്പലിനെ ഉടമസ്ഥത ഏറ്റെടുത്തുകൊണ്ട് ഒരു വ്യക്തി രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ പരിശോധനകൾ നടന്നുവരികയാണ്.

ഡെന്നിസ് കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളെയും , കൃഷിയിടങ്ങളെയും , ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ ഇപ്പോൾ വൈദ്യുതി ഇല്ല. യുകെയിൽ ഏകദേശം 1400 ഓളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പ്രളയം കാരണം നാശനഷ്ടങ്ങളുണ്ടായി.

Copyright © . All rights reserved