ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് വിദ്യാർത്ഥി ഇരുപത്തിയാറുകാരനായ മുഹമ്മദ് യാമിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി മുഖംമൂടിയണിഞ്ഞു സംസാരിക്കുന്നത് മുഹമ്മദ് ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള മുഹമ്മദ് സാധാരണ ജീവിതം നയിക്കുകയാരുന്നു. 2017-ൽ വൈറ്റ്ഹാളിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്രവാദി സംഘടനയുമായുള്ള ബന്ധം ചുരുളഴിഞ്ഞത്.

മുഹമ്മദ് യാമിനെയാണ് പത്തുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത് . അൽക്വയ്ദ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിൽ മുഖംമൂടിയണിഞ്ഞ സംസാരിച്ചത് മുഹമ്മദ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിൻെറ ശബ്ദവും, മുഖവുമെല്ലാം വീഡിയോയിലെ വ്യക്തിയുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മുഹമ്മദ് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് ശിക്ഷ വിധിച്ച ജഡ്ജി മാർക്ക് ഡെന്നിസ് അഭിപ്രായപ്പെട്ടു. എന്നാൽ അതിനുശേഷം എല്ലാത്തരം പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ലണ്ടനിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്.

തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് 2017- ൽ അതീവ ജാഗ്രത പുലർത്തിയ അധികൃതർ, വൈറ്റ് ഹാളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്ന മുഹമ്മദിനെ സംശയാസ്പദമായി പിടികൂടി. ചോദിച്ച സാധാരണ ചോദ്യങ്ങൾക്ക് പോലും തെറ്റായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്നാണ് അധികൃതരിൽ സംശയം ഉണ്ടായത്. 2014-ലും ഹെയ്ത്രോ എയർപോർട്ടിൽ വച്ച് സംശയാസ്പദമായി മുഹമ്മദിന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തിക്ക് വസ്ത്രങ്ങൾ കൈമാറാനായി സിറിയയിലേക്ക് യാത്ര ചെയ്തു എന്നായിരുന്നു അന്ന് കണ്ടെത്തിയത്. അതിനു ശേഷം പിന്നീട് തന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മുഹമ്മദ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനായും ചേർന്നു.
എന്നാൽ താൻ ഏർപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ കുറ്റബോധം ഉണ്ടെന്ന് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ഇനിയും ഉണ്ടാകാം എന്ന ധാരണയിൽ അധികൃതർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ : ഇമിഗ്രേഷൻ നിയമങ്ങളുടെ നൂലാമാലകൾ കാരണം ഡോക്ടർ യുകെ വിടാൻ ഒരുങ്ങുന്നു . എൻഎച്ച് എസിന്റെ ഏറ്റവും പ്രഗൽഭനായ പീഡിയാട്രിക് സൈക്യാട്രിസ്റ്റായ ഡോക്ടർ നിശ്ചിന്ത് വാരിക്കൂ ആണ് രാജ്യം വിടാൻ ഒരുങ്ങുന്നത്. ചൈൽഡ് ആൻഡ് അഡോളസെൻസ് മെന്റൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർ വാരിക്കൂ ഈ വിഷയത്തെ സംബന്ധിച്ച് ബോറിസ് ജോൺസൺനും , ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിനും പരാതി നൽകിയിട്ടുണ്ട്. 71 കാരിയായ മാതാവ് ഭൂല ഇന്ത്യക്കാരിയാണ്, എന്നാൽ വാരിക്കൂ 2014ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു.

വിധവയായ മാതാവിനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ ആവില്ലെന്നും, അമ്മയെ നോക്കാൻ അവിടെ ബന്ധുക്കളായി ആരും ഇല്ലെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ്. ഡിസംബർ നുള്ളിൽ അമ്മയുടെ വിസാ കാലാവധി നീട്ടി ലഭിച്ചില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് പോകാനാണ് തീരുമാനം. അവിടെ ഡോക്ടറും ഭാര്യയും 13 വയസ്സായ മകളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസയും താമസവും ജോലി സൗകര്യവും ലഭ്യമാണ്.
ബ്രിട്ടൻ വിട്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കുകയും അതിലുമധികം ആളുകളെ ചികിത്സിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. എന്നോടും കുടുംബത്തോടും നീതി പുലർത്തും എന്ന് വിശ്വസിക്കുന്നു. മകളെ ജന്മ ദേശത്തുനിന്നും ഇത്ര ചെറുപ്പത്തിലെ പറിച്ചു നടേണ്ടി വരുന്നതിൽ വേദനയുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡോക്ടർ വാരിക്കൂ രാജ്യം വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ വിടവ് എൻഎച്ച്എസ്ന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നികത്താനാവാത്തതായിരിക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബൾഗേറിയ ക്കെതിരെ വംശീയ അധിക്ഷേപങ്ങൾ ഉന്നയിച്ച ഇംഗ്ലണ്ട് ഫുട്ബോൾ ടീം മാനേജറും, മുൻ കളിക്കാരനുമായ ഗാരെത് സൗത്ത്ഗേറ്റ് സമാധാന വഴിയിലേക്ക്. തിങ്കളാഴ്ച ബൾഗേറിയയിലെ സോഫിയയിൽ വച്ച് നടക്കുന്ന യൂറോ-2020 ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് ഈ പ്രസ്താവന. സോഫിയ വെച്ച് നടക്കുന്ന മത്സരത്തിൽ കളിക്കാർ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടിവരുമെന്ന് ഗാരെത് നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ അധിക്ഷേപങ്ങൾ നേരിട്ടാൽ കളി ബഹിഷ്കരിക്കുമെന്ന് ചെൽസി സ്ട്രൈക്കർ ടാമി എബ്രഹാമും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇത്തരം പ്രസ്താവനകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. സൗത്ത്ഗേറ്റിന്റെയും കൂട്ടാളികളുടെയും പ്രസ്താവനയ്ക്കെതിരെ അമർഷം രേഖപ്പെടുത്തി ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് ബോറിസ്ലാവ് മിഹായേലോവ് യുഇഎഫ്എയ്ക്ക് കത്തെഴുതി. ബൾഗേറിയയിലെ സ്റ്റേഡിയം ഭാഗികമായി അടച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനും, ചെക്ക് റിപ്പബ്ലിക്കിനും എതിരെ നടക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയാണ് ഈ മുൻകരുതൽ. ജൂണിൽ നടന്ന ക്വാളിഫയർ മത്സരങ്ങളിൽ കൊസോവക്കും മറ്റും എതിരെ വംശീയ അധിക്ഷേപങ്ങൾ നടന്നിരുന്നു.

തങ്ങളുടെ ചട്ടങ്ങൾ ലംഘിക്കാൻ ഇംഗ്ലണ്ട് ടീം അംഗങ്ങളെ അനുവദിക്കുകയില്ലെന്ന് ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് യുഇഎഫ്എയെ അറിയിച്ചു. ബള്ഗേറിയ ക്കെതിരെ നടത്തുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങളിൽ ഉള്ള രോഷം അദ്ദേഹം രേഖപ്പെടുത്തി. തങ്ങൾ ബൾഗേറിയയുടെ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് സൗത്ത്ഗേറ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി. തങ്ങൾ നേരിട്ട ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രമാണ് നൽകിയതെന്നും, പ്രശ്നങ്ങളിലല്ല, മത്സരത്തിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും. ഹാർട്ടലെപൂളിൽ നടന്ന സംഭവങ്ങൾ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
യുഇഎഫ്എ യിലും അതിന്റെ ചട്ടങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ റഹീം സ്റ്റെർലിംങ് വ്യക്തമാക്കി. വിജയം മാത്രമാണ് ഇപ്പോൾ തങ്ങളുടെ മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പ്രതിഷേധത്തിന് ഭാഗമായി ലണ്ടൻ സിറ്റി എയർപോർട്ടിൽ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിന്റെ മുകളിൽ കയറി പ്രതിഷേധിച്ചത് ഒരു പാരാലിമ്പിക് മെഡലിസ്റ്റ് ആണ്. ജെയിംസ് ബ്രൗൺ എന്ന കാഴ്ചശക്തിക്ക് പരിമിതിയുള്ള അദ്ദേഹം സംഭവം ഓൺലൈനായി ലൈവ് വീഡിയോ ഇട്ടിരുന്നു. എന്നാൽ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഡാൻ ക്രെസെൽ ഡിക്ക്, സംഭവത്തെ നിരർത്ഥകവും, അപകടം പിടിച്ചതും, ബുദ്ധിശൂന്യമായ പ്രകടനം എന്ന് വിശേഷിപ്പിച്ചു. മറ്റൊരു വ്യക്തി ഇതേ കാരണത്താൽ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചു പ്രതിഷേധ പ്രകടനം നടത്തിയത് മൂലം മറ്റൊരു ഫ്ലൈറ്റ് രണ്ടുമണിക്കൂർ താമസിച്ചാണ് പുറപ്പെട്ടത്.
രണ്ട് വ്യക്തികളും എയർപോർട്ടിലെ മുഴുവൻ സെക്യൂരിറ്റി ചെക്കിംഗ്നും ശേഷം വിമാനത്തിൽ കയറിയവരാണ്. ഫ്ലൈറ്റിൽ നിന്നിറങ്ങി കാഴ്ചക്കാരായി നിലത്തിറങ്ങിയ അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തെതുടർന്നും ഫ്ലൈറ്റുകൾ ഭൂരിഭാഗവും കൃത്യസമയം പാലിച്ചു എങ്കിലും രണ്ടെണ്ണം ക്യാൻസൽ ചെയ്യേണ്ടിവന്നു.

വ്യത്യസ്തമായ പ്രകടനങ്ങൾ പലയിടത്തും നടന്നുവരുന്നു. പല സ്ഥലങ്ങളിലും നടുറോഡിൽ നിന്ന് പ്രതിഷേധ ക്കാ രെയും അവരുടെ ടെൻഡുകളും നീക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പാർലമെന്റ് സ്ക്വയറിലെ ക്യാമ്പ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മാന്യമായ വേഷം ധരിച്ച ഒരു വ്യക്തി പെട്ടെന്ന് വിമാനം പുറപ്പെടും മുമ്പ് സീറ്റിൽ നിന്ന് എണീറ്റ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഒരു നീളൻ പ്രസംഗം നടത്തുകയും ഇരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ പോലീസെത്തി അറസ്റ്റ് ചെയ്തതോടെയാണ് ഫ്ലൈറ്റ് പുറപ്പെട്ടത്. എന്നാൽ മാധ്യമ ശ്രദ്ധയ്ക്കായി സഹജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് : പ്രൈമറി സ്കൂൾ കുട്ടികളിൽ അമിതവണ്ണം പ്രധാന പ്രശ്നമാകുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇത് ഉയർന്ന നിരക്കിൽ എത്തിയെന്നു റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. 10 -11 വയസുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ 4.4% കുട്ടികൾക്ക് ശരീരഭാരം കുറയ്ക്കാൻ വൈദ്യസഹായം ആവശ്യമാണെന്നും കണ്ടെത്തുകയുണ്ടായി. തുടർച്ചയായ നാലാം വർഷമാണ് ഇത്തരം ഉയർന്ന നിരക്ക് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 34.3% കുട്ടികൾ അമിതവണ്ണം ബാധിച്ചവരാണ്. 4-5 വയസുള്ള കുട്ടികളിൽ അമിതവണ്ണത്തിന്റെ നിരക്ക് 22.6% ആയി ഉയർന്നു.

ഈയൊരു പ്രശ്നത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. കുട്ടികൾ കഴിയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ 20% പഞ്ചസാരയും കലോറിയും കുറയ്ക്കണമെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ നിർദ്ദേശം . എന്നാൽ ഇത് ഭക്ഷ്യവ്യവസായത്തിന് വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിനിടയിൽ ഭക്ഷ്യ കമ്പനികൾ 5% പഞ്ചസാര കുറയ്ക്കുകയുണ്ടായി. അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും ആത്‌മവിശ്വാസക്കുറവും അവരെ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. സർക്കാരിന്റെ അമിതവണ്ണ പദ്ധതി, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ജോ ചർച്ചിൽ പറഞ്ഞു. അമിതവണ്ണം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതിനാൽ ഈ പ്രശ്നം പരിഹരിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി ) ഭാഗമായുള്ള രാജ്യങ്ങളിലെ അമിതവണ്ണത്തിന്റെ നിരക്ക് പരിശോധിച്ചതിലൂടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. അടുത്ത 30 വർഷത്തിനുള്ളിൽ ഒ.ഇ.സി.ഡി രാജ്യങ്ങളിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കുമെന്നും ഇതുമൂലം ആയുർദൈർഘ്യം മൂന്ന് വർഷം വരെ കുറയുമെന്നും പറയപ്പെടുന്നു. 36 ഒ.ഇ.സി.ഡി രാജ്യങ്ങളിൽ 34 എണ്ണത്തിലും പകുതിയിലധികം ജനങ്ങൾ അമിതഭാരമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കരാർ രഹിത ബ്രെക്സിറ്റിന്റെ അനിശ്ചിതത്വത്തിൽ ബ്രിട്ടൻ നിൽകുമ്പോൾ അവിടെ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ സെറ്റിൽഡ് സ്റ്റാറ്റസിനുവേണ്ടി അപേക്ഷിക്കുന്നു. രണ്ട് ദശലക്ഷം യൂറോപ്യൻ യൂണിയൻ ജനതയാണ് ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടനിൽ തന്നെ തങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തരഭരണ കാര്യാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 30 വരെ 6-ൽ ഒന്ന് എന്ന കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാരും ബന്ധുക്കളും സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിച്ചു. 2020 ഡിസംബർ 31 വരെ അപേക്ഷിക്കാമെങ്കിലും ഈ ഒക്ടോബർ 31ന് ഒരു കരാർ രഹിത ബ്രെക്സിറ്റിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇത്രയും അധികം അപേക്ഷകൾ എത്തുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുന്നവർ മതിയായ തെളിവുകൾ സമർപ്പിക്കേണ്ടി വരും. തിരിച്ചറിയൽ രേഖ സമർപ്പിക്കുന്നതിനോടൊപ്പം യുകെയിൽ താമസിക്കുന്നവർ ക്രിമിനൽ കേസ് ഒന്നും തന്നെയില്ല എന്നും തെളിയിക്കണം. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു ; ” യൂറോപ്യൻ യൂണിയൻ പൗരന്മാർ ഈ രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, ബ്രെക്സിറ്റിനു ശേഷവും ആഗോള നേതാവെന്ന നിലയിൽ ബ്രിട്ടനെ നിലനിർത്താൻ അവർ സഹായിക്കും. യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രിട്ടനിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്നു എന്ന കാര്യം സന്തോഷം പകരുന്നു. ”

പക്ഷെ 3 മില്ല്യൺ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ നിക്കോളാസ് ഹട്ടൻ പറഞ്ഞത് ഇപ്രകാരമാണ് . “നോ ഡീൽ ബ്രെക്സിറ്റ് സംബന്ധിച്ച് യുകെ സർക്കാർ ജനങ്ങളുടെ മനസ്സിൽ ഭീതി ഉണർത്തിയിരിക്കുന്നു. 2020 ഡിസംബറോടെ അപേക്ഷിക്കാൻ കഴിയാത്ത ഒരു ലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. യുകെയിൽ നിയമപരമായി താമസിക്കുന്ന കെയർ ഹോമിലെ പ്രായമായവർ, വൈകല്യമുള്ളവർ, അപേക്ഷിക്കാൻ അറിവില്ലാത്തവർ എന്നിവരടക്കമുള്ള ആളുകൾക്ക് എങ്ങനെ അവിടെ തുടരാനാകുമെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.” സെപ്റ്റംബറിൽ മാത്രം അഞ്ചുലക്ഷത്തിലധികം അപേക്ഷകൾ (520,600) ലഭിച്ചു. പോളിഷ്, റൊമാനിയൻ, ഇറ്റാലിയൻ പൗരന്മാരിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. 345,000 പോളിഷ് പൗരന്മാരാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നതെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : തകർച്ചയിലായ ബിസിനസ് ഭീമൻ തോമസ് കുക്കിന്റെ 555 ശാഖകളും ഏറ്റെടുത്തു ഹേയ്ദമ്പതിമാർ. ഹേയ് ട്രാവൽ ഉടമകളായ ജോൺ ഹേയ്, ഐറിൻ ഹേയ് എന്നിവർ ആണ് ടൂറിസ്റ്റ് രംഗത്തെ പുതിയ ഭാവിക്ക് തുടക്കം ഇടാൻ രംഗത്തെത്തിയിരിക്കുന്നത്. ട്രാവൽ ഓപ്പറേറ്റർ മാരായ ഹേയ് ടീം വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയ്ക്ക് ചൊവ്വാഴ്ച 11.53 ന് തോമസ് കുക്ക് വിലയ്ക്കു വാങ്ങുകയായിരുന്നു.

ഗവൺമെന്റ് ധനസഹായം നൽകാൻ തയ്യാറാകാത്ത സ്ഥിതിക്ക് ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടും യാത്രക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടും തോമസ് കുക്ക് അടച്ചുപൂട്ടാനുള്ള പുറപാടിലായിരുന്നു കമ്പനി അധികൃതർ. എന്നാൽ 190 ഓളം ബ്രാഞ്ചുകൾ ഇപ്പോൾതന്നെ നിലവിലുള്ളതും 1900ൽ അധികം തൊഴിലാളികളുടെ ഉപജീവന മാർഗവും, വർഷത്തിൽ ഏകദേശം ഒരു മില്യണോളം ലാഭം നേടുന്നതുമായ കമ്പനിയയ ഹെ ട്രാവൽസിന്റെ കടന്നുവരവ് പുത്തൻ പ്രതീക്ഷകൾക്ക് തുടക്കമാവുകയാണ്. തൊഴിലാളികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, പലരും കണ്ണീരോടെ തന്നെ ആലിംഗനം ചെയ്തുവെന്നും തോമസ് ഹേ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള ബ്രാഞ്ചുകൾ ഒന്നും തന്നെ അടച്ചുപൂട്ടാൻ ഉദ്ദേശം ഇല്ലെങ്കിലും ഒന്നിലധികം സ്ഥാപനങ്ങൾ ഉള്ള സ്ഥലത്തു നിന്നും ചിലത് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖല 2018 ൽ 48% വളർച്ച ആണ് നേടിയത് എങ്കിൽ 2019 ൽ അത് 51% ആയി ഉയർന്നു. അതിനാൽ കമ്പനിയുടെ ലയനം വമ്പിച്ച വിജയമായി മാറാൻ ആണ് സാധ്യത. എന്നാൽ ടൂറിസം മേഖലയിലെ അതികായൻ ആയ തോമസ് കുക്ക് എന്ന പേര് ചരിത്രമാവും
ഹസ്ന സി
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടി വരുന്ന ഈ യുഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ” ആത്മഹത്യാ പ്രതിരോധം” എന്ന വിഷയം അഥവാ തീം വളരെയധികം പ്രസക്തി അർഹിക്കുന്നു. ലോക മാനസികാരോഗ്യ ദിനം ലക്ഷ്യം വെക്കുന്നത് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ പറ്റിയുള്ള ബോധവൽക്കരണം ഉയർത്തിക്കൊണ്ട് വരിക, മാനസിക ആരോഗ്യ മേഖലയ്ക്ക് കൂടുതൽ മാനം കൈവരുത്തുക എന്നിവയാണ്. മാനസികാരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും അതോടൊപ്പം മാനസികരോഗങ്ങൾ ഉള്ള സാമൂഹിക ദൂഷ്യത്തിന് എതിരെയുള്ള വാദവും ലക്ഷ്യം വെക്കുന്നു.
ആത്മഹത്യ വളരെയധികം ഗുരുതരവും അതോടൊപ്പം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു വിഷയം ആയതുകൊണ്ടുതന്നെ ‘ആത്മഹത്യാ പ്രതിരോധം’ എന്ന ഈ തീമിനെ നാം വളരെയധികം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ 40 സെക്കൻഡിലും ഓരോ ജീവനാണ് ലോകത്താകമാനം ആത്മഹത്യ കാരണം പൊലിഞ്ഞു പോകുന്നത്. അതായത് ഒരു വർഷം എട്ട് ലക്ഷത്തിലധികം ജീവനുകൾ. ആത്മഹത്യ ചെയ്യുന്ന വ്യക്തിയിൽ മാത്രമല്ല ഇതിന്റെ ഭവിഷ്യത്ത് ഒതുങ്ങി കൂടുന്നത്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളെയും സഹപ്രവർത്തകരെയും സമൂഹത്തെ ആകമാന വും, ശാരീരികമായും മാനസികമായും സാമ്പത്തികമായും ബാധിക്കുന്നു.

യുവാക്കൾ ആണല്ലോ ലോകത്തെ പ്രതിനിധീകരിക്കുന്നത്. ലോകത്തിന്റെ ഭാവിയും അവരിലാണ്. പക്ഷേ 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ രണ്ടാമത്തെ മരണകാരണം ആത്മഹത്യയാണ് എന്നുള്ളത് വേദനാജനകമാണ്.
ആരെയും എപ്പോഴും എങ്ങനെയും മരണത്തിലേക്ക് ആനയിക്കുന്ന ഒരു പ്രക്രിയയായി മാറിയിരിക്കുന്നു ഇന്ന് ആത്മഹത്യ. വികസിത രാജ്യങ്ങളാണ് ആത്മഹത്യാനിരക്ക് കൂടുതൽ എന്ന ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ 80 ശതമാനം ആത്മഹത്യകൾ നടക്കുന്നത് വികസ്വര രാജ്യങ്ങളിലാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.
ഓരോ ആത്മഹത്യയ്ക്ക് മുമ്പും ഇരുപതിലധികം ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. മാനസിക രോഗങ്ങളായ സ്കിസോഫ്രേനിയ, ബൈപോളാർ ഡിപ്രഷൻ, മറ്റു മസ്തിഷ്ക രോഗങ്ങൾ, മദ്യവും മയക്കുമരുന്നും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, മറ്റു ഗുരുതര രോഗങ്ങൾ, കുടുംബ പാരമ്പര്യം, മാനസിക ശാരീരിക പീഡനങ്ങൾ, അവഗണനകൾ തുടങ്ങിയവ ആത്മഹത്യയിലേക്ക് വ്യക്തികളെ നയിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.
ഗവൺമെന്റ് തലത്തിൽ ആത്മഹത്യാ പ്രതിരോധത്തിന് വേണ്ടി സംരംഭങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വ്യക്തി തലങ്ങളിലാണ് അതിനുള്ള മുന്നൊരുക്കം തുടങ്ങേണ്ടത്. മാനസിക സാമ്പത്തിക സഹായങ്ങളും, അവ ലഭിക്കുന്നതിനുള്ള അവസരങ്ങളും സ്കൂളുകളും തൊഴിലിടങ്ങളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും ഓരോ വ്യക്തികൾക്കും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഭാഗ്യവശാൽ ആത്മഹത്യ സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചു കളയാൻ കഴിയുന്ന ഒന്നാണ്. അതിന് ആത്മഹത്യ യോടും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള സാമൂഹിക മനോഭാവം ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിനുവേണ്ടി ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ തടയുക, പൊതു മാധ്യമങ്ങൾ കൂടുതൽ പ്രതീക്ഷ നൽകുന്ന വിവരങ്ങളും വാർത്തകളും ഉൾപ്പെടുത്തുക, ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രക്ഷുബ്ധമായ ഭാഷ ഒഴിവാക്കുക, ജീവിതത്തിൽ മുന്നേറാനും ജീവിതപ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും യുവജനങ്ങൾക്ക് പ്രത്യേകമായി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവസരങ്ങൾ നൽകുക, കൂടാതെ ആത്മഹത്യയുടെ പരിണിത ഫലങ്ങളെക്കുറിച്ച് ചെറുപ്പത്തിലെ ബോധവാന്മാരാക്കുക എന്നിവയൊക്കെയാണ്. സ്നേഹവും സൗഹൃദവും കരുതലും ഒക്കെയായി സഹജീവികൾക്ക് താങ്ങായി നിൽക്കുക എന്നതാണ് വ്യക്തിതലത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന.

ഹസ്ന സി
മലപ്പുറം തിരുനാവായ സ്വദേശിയാണ്.
തൃശ്ശൂർ ജില്ലയിലെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- അന്തർദേശീയ ലോട്ടറിയായ യുറോമില്ലിയന്റെ ജാക്ക്പോട്ട് സമ്മാനമായ 170 മില്യൺ പൗണ്ട് ലഭിച്ചത് ബ്രിട്ടീഷുകാരനായ ടിക്കറ്റ് ഉടമസ്ഥന്. ഏകദേശം 170, 221,000 പൗണ്ടോളം സമ്മാനത്തുകയാണ് ഒരൊറ്റ ഉടമസ്ഥൻ കഴിഞ്ഞ ചൊവ്വാഴ്ച നേടിയതെന്ന് നാഷണൽ ലോട്ടറി ഓപ്പറേറ്റർ കാമേലോട്ട് അറിയിച്ചു. ടിക്കറ്റ് ഉടമസ്ഥനെ പറ്റി വ്യക്തമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.
7, 10, 15, 44, 49, എന്നീ നമ്പറുകളും, 3, 12 എന്നീ ലക്കി സ്റ്റാർ നമ്പറുകളും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം ലഭിച്ചത് ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ, സൺഡേ ടൈംസിന്റെ ബ്രിട്ടണിലെ 100 ധനികരായ വ്യക്തികളുടെ ലിസ്റ്റിൽ വിജയി സ്ഥാനം ഉറപ്പിക്കും. ബ്രിട്ടണിൽ ലോട്ടറി തിരഞ്ഞെടുപ്പിൽ നേടിയ ഏറ്റവും വലിയ സമ്മാനം തുകയാണ് ഇതു. 2011-ൽ കോളിനും ക്രിസ് വെയറും നേടിയ 161 മില്യൺ പൗണ്ട് സമ്മാനത്തുകയെയും പരാജയപ്പെടുത്തുന്നതാണ് ഈ നേട്ടം.

2004 ലാണ് ഈ അന്തർദേശീയ ലോട്ടറി ആരംഭിച്ചത്. ബ്രിട്ടൻ, സ്പെയിൻ തുടങ്ങി അനേകം രാജ്യങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് ആണ് ഉള്ളത്, ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും.
ജാക്ക്പോട്ടിന്റെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള 170 മില്യൻ നിശ്ചയിച്ചതിനുശേഷം ഏകദേശം നാല് നറുക്കെടുപ്പുകൾ നടന്നു. ചൊവ്വാഴ്ച നടന്ന അഞ്ചാമത്തെ നറുക്കെടുപ്പിലാണ് വിജയിയെ ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നമ്പറുകളും, രണ്ട് ലക്കിസ്റ്റാർ നമ്പറുകളും മാച്ച് ആയാൽ മാത്രമേ ജാക്ക്പോട്ട് സമ്മാനം ലഭിക്കുകയുള്ളൂ. യുകെ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ, ബെൽജിയം തുടങ്ങി ഒമ്പത് ഓളം രാജ്യങ്ങളിൽ ഈ ലോട്ടറി നിലവിലുണ്ട്.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
നാളെ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേയ്ക്ക് ടിക്കറ്റെടുത്തിട്ടുള്ള ഓരോ സ്ത്രീയും തീ അണയാത്ത ഒരു ചിതയുടെ പൊള്ളൽ അറിയുന്നുണ്ടാകും. തീക്കനലിൽ ചവുട്ടിയിരുന്നല്ലാതെ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മത്സരം അവർക്ക് മുഴുമിപ്പിക്കാനാകില്ല. സഹർ ഖൊദയാരി എന്നൊരുവൾ അഗ്നിയിലേയ്ക്ക് സ്വയം ഹവിസ്സായി വീണില്ലായിരുന്നുവെങ്കിൽ 4,600 ഇരിപ്പിടങ്ങൾ ആസാദി സ്റ്റേഡിയത്തിൽ ഇറാനി വനിതകൾക്ക് വേണ്ടി നീക്കിവെയ്ക്കപ്പെടുമായിരുന്നില്ല.
ഇറാനിലെ സ്ത്രീകളുടെ നാല്പത് വർഷം നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച അവസാനമാകാൻ പോകുന്നത്. ഇറാനും കംബോഡിയയും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ പുതുചരിത്രം പിറക്കുകയായി.ഇറാൻ വനിതകൾക്ക് പുരുഷ ഫുട്‌ബോൾ ടീമിന്റെ മത്സരം കാണുന്നതിനുള്ള വിലക്ക് ഇനിയില്ല. 1979ൽ ഏർപ്പെടുത്തിയ വിലക്കാണ് വൻ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുന്നത്. ആസാദി സ്റ്റേഡിയത്തിന്റെ ഒരു വശത്തായിട്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. 78,000 പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 4,600 ഇരിപ്പിടങ്ങളാണ് സ്‌ത്രീകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിൽതന്നെ 3,500 ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോകുകയും ചെയ്തു. നേടിയെടുത്ത അവകാശത്തെ എത്രത്തോളം ആവേശത്തോടെയാണ് ഇറാനിലെ സ്ത്രീകൾ സ്വീകരിച്ചത് എന്നതിനുള്ള തെളിവാണ് വിറ്റഴിഞ്ഞ ടിക്കറ്റിന്റെ കണക്കുകൾ.

സഹർ ഖൊദയാരി
പക്ഷേ ഇവിടം വരെയുള്ള വഴികൾ അത്ര എളുപ്പമായിരുന്നില്ല. വിലക്കേർപ്പെടുത്തിയ നാൾ മുതൽ നിരവധി സ്ത്രീകൾ പുരുഷ മത്സരങ്ങൾ കാണുവാനുള്ള ശ്രമം നടത്തുകയുണ്ടായി. പുരുഷന്മാരുടേതു പോലെ വേഷം മാറിയും ആൾക്കൂട്ടത്തിൽ ഒളിച്ചുകടന്നുമൊക്കെ കളി കാണാൻ ശ്രമിച്ചവർ നിരവധിയാണ്. എന്നാൽ കൂടുതൽ പേരും പിടിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു സഹർ ഖൊദയാരി. വേഷം മാറി സ്റ്റേഡിയത്തിൽ എത്തിയ സഹറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടയിൽ കോടതി മുറ്റത്ത് വെച്ച് സഹർ സ്വയം തീ കൊളുത്തി. പരിക്കുകളോടെ ഒരാഴ്ച സഹർ ആശുപത്രിയിൽ കഴിഞ്ഞു. പിന്നെ മരണത്തിന് കീഴടങ്ങി. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ഫിഫയുടെ ഭാഗത്ത് നിന്ന് ഇറാന് മേൽ സമ്മർദ്ദമുണ്ടായി. 2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തർ ഇറാനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. തുടർന്ന് വിലക്ക് പിൻവലിക്കാൻ ഇറാൻ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ആസാദി സ്റ്റേഡിയം
2006ൽ പുറത്തിറങ്ങിയ ഓഫ് സൈഡ് എന്ന ഇറാനിയൻ സിനിമ ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫുട്‌ബോൾ മത്സരം കാണാൻ പോയ മകൾ നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ ജാഫർ പനാഹി പ്രസ്തുത സിനിമയിലേക്ക് എത്തുന്നത്. ഷൂട്ട് ചെയ്തത് ഇറാനിൽ ആണെങ്കിലും ഇറാനിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായില്ല. ഇറാനിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ തന്റെ സിനിമകളിലൂടെ പുറം ലോകത്തെത്തിച്ച ജാഫർ പനാഹി ഇപ്പോൾ വീട്ടു തടങ്കലിൽ ആണ്. ഇരുപത് വർഷം സിനിമയെടുക്കുന്നതിൽ നിന്ന് പനാഹിയെ വിലക്കിയിരിക്കുകയാണ്. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുമ്പോൾ വിവേചനത്തിനെതിരെ തന്റെ സർഗാത്മകതകൊണ്ട് കൈ ഉയർത്തിയ ജാഫർ പനാഹിയെ കൂടി നാം ഓർക്കേണ്ടതുണ്ട്.
4,600 ഇരിപ്പിടങ്ങൾക്ക് ഒരു ജീവന്റെ വിലയാണുള്ളത്. സ്റ്റേഡിയത്തിലെ ഏതെങ്കിലും ഒരു മൂലയിൽ കുറച്ചിടം എന്നതിൽ നിന്ന് മുഴുവൻ ഇരിപ്പിടങ്ങളിലേയ്ക്കും വ്യാപിക്കാൻ സ്ത്രീകൾക്ക് കഴിയണം. അതുവരെ സഹറിന്റെ ചിത അണയാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.