Main News

യുകെയില്‍ മഞ്ഞുകാലം വരാൻ പോകുന്നു . വാഹനം കൈകാര്യം ചെയുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ഓര്‍ക്കുക. മഞ്ഞ് ശക്തമായ പൊഴിയുന്ന വിന്റര്‍ കാലത്ത് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്ക് മുകളിലും വന്‍ തോതില്‍ ഹിമപാതമുണ്ടാകുമെന്നുറപ്പാണ്. ഇത്തരത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞോ ഫ്രോസന്‍ ഐസോ നീക്കം ചെയ്യാതെ ഒരിക്കലും യാത്ര അരുതെന്നാണ് ഈ വേളയില്‍ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഫ്രോസ്റ്റ് നീക്കം ചെയ്യാന്‍ ഡിഐസര്‍ തളിച്ച ശേഷം എന്‍ജിന്‍ ഓണാക്കിയ വീട്ടില്‍ കയറിയാലും പിഴ അടക്കേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക. വിന്റര്‍ ആരംഭിക്കുമ്പോള്‍ പണി വാങ്ങാതിരിക്കാനുളള ചില വഴികളാണിവിടെ പരാമര്‍ശിക്കുന്നത്.

കാറിന്റെ വിന്‍ഡ്സ്‌ക്രീനിന് മേല്‍ മഞ്ഞ് അടിയുന്നതിനെ തുടര്‍ന്ന് ഡ്രൈവർക്ക് മുന്നോട്ടുള്ള കാഴ്ചക്ക് തടസമുണ്ടായി അപകടസാധ്യതയേറുന്നതിനാലാണ് ഇവ നീക്കം ചെയ്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കുന്നത്.ഫ്രോസ്റ്റ് വിവിധ വഴികളിലൂടെ നീക്കം ചെയ്യാനാവും. ഒരു സാധാരണ ഡി-ഐസര്‍ ടൂള്‍, ചില ലളിതമായ സ്പ്രേ തുടങ്ങിയ ഉപയോഗിച്ച് ഐസ് നീക്കം ചെയ്യുന്നതിന് പുറമെ കാര്‍ എന്‍ജിന്‍ ചുമ്മാ ഓണാക്കിയിട്ടാലും വിന്‍ഡ് സ്‌ക്രീനിലെ മഞ്ഞുരുകിപ്പൊയ്ക്കോളും. ഇത്തരത്തില്‍ എന്‍ജിന്‍ ഓണാക്കിയിടുന്നതിലൂടെ വിന്‍ഡ് സ്‌ക്രീന്‍ ചൂടാവുകയും അതിന് മുകളിലെ ഫ്രോസ്റ്റ് വേഗത്തില്‍ ഉരുകിപ്പോകുന്നതിനും വഴിയൊരുക്കും.

എന്നാല്‍ കാര്‍ എന്‍ജിന്‍ ഇത്തരത്തില്‍ റോഡ് സൈഡിലോ അല്ലെങ്കില്‍ സ്ട്രീറ്റിലോ മഞ്ഞുരുകുന്നതിനായി ഓണാക്കിയിട്ട് പോകുന്നത് ഹൈവേ കോഡ് പ്രകാരം കടുത്ത കുറ്റമാണ്. ഇതിനാല്‍ ഇത്തരത്തില്‍ ചെയ്യുന്ന റോഡ് യൂസര്‍മാര്‍ക്ക് മേല്‍ കടുത്ത പിഴ ചുമത്തപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഹൈവേ കോഡിന്റെ ആര്‍ട്ടിക്കില്‍ 123 പ്രകാരം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിയിട്ട് ഡ്രൈവര്‍ പോകാന്‍ പാടില്ല. ഒരു പബ്ലിക്ക് റോഡിലോ അല്ലെങ്കില്‍ പൊതു ഇടത്തോ ഇത്തരത്തില്‍ ആളില്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കിയിട്ട് പോകരുതെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മാഞ്ചസ്റ്റർ : ലിയോണ ഗോഡ്ഡാർഡ് ആത്മഹത്യ ചെയ്തത് ജോലിഭാരം ഏറിയതുമൂലം.
ജോലിഭാരം ഏറുന്നതുമൂലം കുടുംബജീവിതം നയിക്കാൻ ആവുന്നില്ല എന്ന കാരണത്താലാണ് പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ലിയോണ ഗോഡ്ഡാർഡ് (35) കഴിഞ്ഞ വർഷം ഒക്ടോബറിൽ തൂങ്ങിമരിച്ചത്. നഴ്സിംഗ് മാനേജർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ആറുമാസത്തിനുശേഷമാണ് ഗോഡ്ഡാർഡിനെ മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റ് ജില്ലയിലെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണിക്കൂർ നീണ്ട ജോലിയും അധിക ഉത്തരവാദിത്തങ്ങളും ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു സാമൂഹിക ജീവിതം നയിക്കുന്നതിൽ ലിയോണ പരാജയപ്പെട്ടു. ഇതാണ് അവളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ജോലിയിൽ തനിക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല എന്ന ചിന്തയും അവളെ തളർത്തിയിരുന്നു. താൻ അനുഭവിച്ച മാനസിക സമ്മർദ്ദം ഒരു കത്തിൽ എഴുതി വെച്ചിട്ടാണ് അവൾ യാത്രയായത്.

മിസ് ഗോഡ്ഡാർഡിന് ഒരു തൊഴിൽ ചികിത്സകയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നഴ്സിംഗ്,സൈക്കോളജി എന്നിവ പഠിക്കുകയും 2012 ൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ അവൾ ബിരുദം നേടുകയും ചെയ്തു എന്ന് ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന വിചാരണയിൽ പറഞ്ഞു. അവളുടെ ജോലി സമയം കാരണം ഒരു വീട് അന്വേഷിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ലെന്ന് ലിയോണയുടെ കോളേജ് സുഹൃത്ത് ഡാനിയേൽ ഹിൻഡ്സ് പറഞ്ഞു. ലിയോണയുടെ ജോലി സമ്മർദ്ദത്താൽ തങ്ങളുടെ പ്രണയ ബന്ധം പോലും താറുമാറായെന്ന് കാമുകൻ പീറ്റർ ഷാഫറും പറഞ്ഞു. പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ വാർഡ് മാനേജർ ക്ലെയർ ഹിൽട്ടൺ പറഞ്ഞു: “ലിയോണ 2016 ജൂണിൽ ജോലിയിൽ പ്രവേശിച്ചു, 2018 ജൂണിൽ സീനിയർ സ്റ്റാഫ് നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചു. അവൾ വളരെ കഴിവുള്ളവളായിരുന്നു, ഓഗസ്റ്റ് 16, 17 തീയതികളിൽ ഡ്യൂട്ടി മാനേജരായി പ്രവർത്തിച്ചു. ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, അതിനുശേഷം ഞങ്ങൾ സംസാരിച്ചു. സ്വന്തം കഴിവുകളിൽ അവൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ടെന്ന് എനിക്ക് തോന്നി. ” ആശുപത്രിയിയിലെ മികച്ച ഒരു ഉദ്യോഗസ്ഥയെ ആണ് നഷ്ടമായിരിക്കുന്നത്. ലിയോണയുടെ വേർപാട് ഒരു ഞെട്ടലോടെയാണ് ആശുപത്രിയിയിലെ ഏവരും സ്വീകരിച്ചത്. ജോലി ഭാരം മൂലമുള്ള സമ്മർദ്ദം ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ അകപ്പെട്ട അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ നാട്ടിൽ തിരിച്ചെത്തി. കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇവരുടെ മടക്കം. ബ്രിട്ടനിൽ തിരിച്ചെത്തിയ ഇവർ തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. വളരെ സങ്കീർണ്ണമായ നടപടികളിലൂടെയാണ് കുട്ടികളെ തിരിച്ചെത്തിച്ചത്.

യുദ്ധത്തിന്റെ തീവ്രതയ്ക്ക് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഇടയാകരുതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനിയും അവർ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെ 88, 000 ത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലാണ്. ഇവരുടെ പക്കൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ബ്രിട്ടൺ ആദ്യം വിമുഖത കാട്ടിയിരുന്നു. എന്നാൽ പല ഭാഗങ്ങളിൽ നിന്നുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ കുഞ്ഞുങ്ങളെ തിരിച്ച് നാട്ടിൽ എത്തിച്ചിരിക്കുന്നത്. ഇനിയും അറുപതോളം കുഞ്ഞുങ്ങൾ സിറിയയിൽ കുടുങ്ങി കിടപ്പുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലിസൺ ഗ്രിഫിൻ രേഖപ്പെടുത്തി. അവരെ കൂടി തിരിച്ചു ബ്രിട്ടണിൽ എത്തിക്കുവാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഗവൺമെന്റ് നടത്തണമെന്ന ആവശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

രാജകുടുംബത്തിന് 2019 ഏറ്റവും മോശമായ വർഷം. ജെഫ്രി എപ്‌സ്റ്റീൻമായി പ്രിൻസ് ആൻഡ്രൂസിന്റെ ബന്ധം ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതാണ് പരമ്പരയിലെ ഏറ്റവും പുതിയ ദുരന്ത വാർത്ത. 1992 രാജകുടുംബം നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റിയാണ് രാജ്ഞി ആദ്യമായി ‘മോശം വർഷം ‘എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം ഉപയോഗിച്ചത്. അന്ന് പ്രിൻസ് ആൻഡ്ര്യൂ ഭാര്യയുമായി പിരിഞ്ഞതും, ആൻ രാജകുമാരി ബന്ധം വേർപെടുത്തിയതും ആൻഡ്രൂ മോർട്ടൻ ഡയാനയുടെയും ചാൾസിന്റെയും വിവാഹത്തെപ്പറ്റി സകലതും തുറന്നു എഴുതിയതും, വിൻഡ്സർ കൊട്ടാരം തീപിടിച്ചതും ആയിരുന്നു അന്നത്തെ പ്രധാന വാർത്തകൾ.

എന്നാൽ 2019 നവംബർ 16 ൽ പ്രിൻസ് ആൻഡ്ര്യൂ നൽകിയ അഭിമുഖത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ ജിഫ്രി യുമായുള്ള സൗഹൃദത്തെ പറ്റിയും ആ ബന്ധം നൽകിയ ഗുണങ്ങൾ വർണ്ണിച്ചു പറഞ്ഞതും , ഇരകളോട് അല്പംപോലും സഹാനുഭൂതി ഇല്ലാത്ത നിലപാടുകൾ, പരിഹാസം എന്നിവ നിഴലിച്ചു നിന്ന അഭിമുഖം വിവാദമായിരിക്കുകയാണ്. ഈ വർഷം ആത്മഹത്യ ചെയ്ത ജെഫ്രിയെ ഉറ്റ സുഹൃത്തായാണ് കണക്കാക്കുന്നത്. മാത്രമല്ല വെർജീനിയ റോബർട്ട്സ് തന്റെ പതിനേഴാം വയസ്സിൽ പ്രഭു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ പറ്റി പ്രതികരിക്കവേ കണ്ടതായി പോലും ഓർക്കുന്നില്ല എന്നാണ് പ്രഭു പറഞ്ഞത്. തൽക്കാലത്തേക്ക് പ്രഭുവിനെ പബ്ലിക് ഡ്യൂട്ടി കളിൽ നിന്നും രാജകുടുംബം മാറ്റി നിർത്തിയിരിക്കുകയാണ്.

അതേസമയം ഹാരി രാജകുമാരനും മെഗാനും പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന സമീപനം സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നവർ ആണെങ്കിലും 11 ദിവസങ്ങൾക്കുള്ളിൽ 4 പ്രൈവറ്റ് ജെറ്റ് യാത്രകൾ നടത്തുകയുണ്ടായി. കുടുംബത്തിന് സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും ഈ പ്രവർത്തി ന്യായീകരണം അർഹിക്കുന്നില്ല. പാപ്പരാസികൾ എല്ലായ്പ്പോഴും തങ്ങളുടെ നേരെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥർ ആണെന്ന് അവർ പറഞ്ഞു.

 

പ്രിൻസ് ഹാരി യും പ്രിൻസ് വില്യമും തമ്മിൽ തെറ്റി ഇരിക്കുകയാണെന്ന് പ്രചാരണം ഉണ്ട്. സഹോദരന്മാർ ഒരുമിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ രണ്ട് കേന്ദ്രങ്ങൾ ആയിട്ടാണ് ചെയ്യുന്നത് എന്നതാണ് പ്രധാന തെളിവ്. 98 കാരനായ പ്രിൻസ് ഫിലിപ്പിൻറെ ലാൻഡ് റോവർ ഫ്രീലാൻഡർ അപകടത്തിൽ പ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഒൻപത് മാസം പ്രായമുള്ള ആൺകുട്ടി പരിക്കില്ലാതെ രക്ഷപ്പെടുകയും ആയിരുന്നു.

ബ്രെക്സിറ്റ് ബഹളങ്ങളിലേക്ക് രാജ്ഞിയെ വലിച്ചിഴച്ചതും രാജകുടുംബത്തിന് ക്ഷീണം ഉണ്ടാക്കിയ കാര്യങ്ങളാണ് .

എം . ഡൊമനിക് 

ഇയ്യാളെ ഇതുവരെ കണ്ടില്ലല്ലോ. പൗലോസ് ആരോടെന്നു ഇല്ലാതെ പറഞ്ഞു. പത്തു മണി ആകുമ്പോൾ വരാമെന്നാണല്ലോ പറഞ്ഞത്. ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല. പറയുന്നതുപോലെ ചെയ്യത്തില്ല.
കുറെ കാശും പിടുങ്ങിയിട്ടുണ്ട്.
.
“ഞാൻ അന്നേരെ പറഞ്ഞതാ ചാവറ മാട്രിമോണി യിൽ കൊടുത്താൽ മതി എന്ന്.അതെങ്ങനാ പെണ്ണുങ്ങൾ പറയുന്നതിന് വില ഇല്ലല്ലോ ” അപ്പുറത്തു അടുക്കളയിൽ നിന്ന് അയാളുടെ ഭാര്യലീനാ തന്റെ അഭിപ്രായം പരിഭവ രൂപേണ ഒന്നു ഊന്നി പറഞ്ഞു കൊണ്ട് പലോസ് ചേട്ടന്റെ അടുത്ത് സിറ്റ് ഔട്ട്‌ ലേക്ക് വന്നു.

ഇത് കേട്ടപ്പോൾ പലോസ് ചേട്ടന് അല്പം ശുണ്ഠി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.

എടി , കുര്യച്ചനെ നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ. ഈ നാട്ടുകാരൻ അല്ലെ. അയാൾ എത്ര കല്യാണങ്ങളാ ഈ നാട്ടിൽ നടത്തിയിരിക്കുന്നത്. നല്ല ഒരു ആലോചന കൊണ്ടു വന്നപ്പോൾ അത് ഒന്ന് ആലോചിക്കുന്നതിൽ എന്താ കുഴപ്പം?നമ്മൾ അറിഞ്ഞതനുസരിച്ചു നല്ല ആലോചന അല്ലെ.

അത് നടക്കുന്നില്ലെങ്കിൽ പിന്നെ ചാവറയോ മറ്റോ നോക്കാവല്ലോ. നമ്മുക്ക് മൂന്ന് മാസത്തെ ലീവ് ഇല്ലേ. അതിനുള്ളിൽ എന്തെങ്കിലും ഒക്കും. ടെസ്സ മോൾക്ക് എക്സാം കഴിഞ്ഞ് വരാൻ ഇനി ഒരാഴ്ച കൂടി ഇല്ലേ,
നീ സമാധാപ്പെട്.

ഈ ആശ്വാസ വാക്കുകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ഭാര്യ ലീന മുഖവും കോട്ടി റോസചെടിക്ക് വെള്ളം ഒഴിക്കാനായി മുറ്റത്തോട്ട് ഇറങ്ങി.

പൗലോസ് ഉം ലീനയും വർഷങ്ങൾ ആയി ദുബൈയിൽ ആണ് . അയാൾ ഒരു മൾട്ടി നാഷണൽ കമ്പനി യിൽ അക്കൗണ്ടന്റ് ഉം ലീന ഹൌസ് വൈഫ്‌ ഉം ആണ്. നാട്ടിൽ കുറേ വസ്തു വകകളും നല്ല ബാങ്ക് ബാലൻസും ഉണ്ട്. മകൻ ടോമിൻ സിവിൽ എഞ്ചിനീയർ ആണ്. അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആകുന്നു. അവർ
കുടുംബ സമേതം കാനഡ യിൽ ആണ്.

ഇനി മകൾ ടെസ്സയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ അവർക്ക് ചുമതലകൾ ഒന്നും ബാക്കി ഇല്ല. അവളുടെ ഡെന്റിസ്റ്ററി യുടെ ഡിഗ്രി കോഴ്സ് കഴിയാൻ പോവുക യാണ്. ഉടനെ കല്യാണം, അത് കഴിഞ്ഞു ഇവർക്ക് ദുബൈക്ക് തിരിച്ചു പോണം അതാണ് ഉദ്ദേശം. ദല്ലാൾ കുര്യച്ചനെ നോക്കിയിരുന്നു അര മണിക്കൂർ കൂടി കഴിഞ്ഞു.

അയാളെ ഒന്ന് ഫോൺ ചെയ്താലോ എന്ന് പൗലോസ് വിചാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ വീടിന്റെ വെളുത്ത തൂണും കറുത്ത കമ്പിയും ഉള്ള ഗേറ്റ് കടന്ന് ടൈൽസ് വിരിച്ച മുറ്റത്ത്‌ ഒരു ഓട്ടോ റിക്ഷ വന്ന്‌ നിന്നു.

അതെ, അതിൽ നിന്ന് ഇറങ്ങി വരുന്നത് ദല്ലാൾ കുര്യച്ചൻ തന്നെ. ബ്രോക്കർ ആണെങ്കിലും അയാളെ ദല്ലാൾ എന്നോ ബ്രോക്കർ എന്നോ വിളിക്കുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല കേട്ടോ. ആളൊരു പഴയ കോൺഗ്രസ്‌ കാരനാ.ജുബ്ബ യും മുണ്ടും മാത്രമേ ധരിക്കു. റബ്ബർ വെട്ട് ആയിരുന്നു പണ്ട് തൊഴിൽ. ആകാശത്തിൽ കത്തി തീർന്ന വാണകുറ്റി താഴോട്ട് വരുന്ന വേഗത്തിൽ റബ്ബറിന്റെ വില താഴോട്ട് വരാൻ തുടങ്ങിയപ്പോൾ കുര്യച്ചൻ കണ്ടു പിടിച്ച പണിയാണ് കല്യാണ ബ്രോക്കർ. അയ്യാൾ പത്തെണ്ണം ആലോചിച്ചാൽ ഒന്നെങ്കിലും നടക്കാതെ വരില്ല. അതിൽ വലിയ സീക്രെട്ട് ഒന്നും ഇല്ല. കാരണം അതിൽ ഏതെങ്കിലും ഒക്കെ ദൈവം തമ്പുരാൻ നേരത്തെ ഫിക്സ് ചെയ്തിട്ടുള്ളത് ആയിരിക്കും, അല്ലാതെ കുര്യച്ചന്റെ മിടുക്ക് ഒന്നും അല്ല. ഞാൻ ഈ പറഞ്ഞത് അയാൾ കേൾക്കണ്ട, സമ്മതിക്കൂല്ല. ഇപ്പോൾ ഓൺലൈൻ വിവാഹ ഏജൻസികൾ അയാൾക്ക് ഒരു പാര ആയി വന്നിരിക്കുകയാണ്. പത്തു എഴുപത് വയസുവരെ ദൈവം നടത്തി. ശിഷ്ട്ടായുസ്സു് എങ്ങനെ എങ്കിലും തട്ടി മുട്ടി കഴിഞ്ഞു പൊയ്ക്കൊള്ളും എന്നൊരു വിശ്വസത്തിലാണ് കുര്യച്ചൻ.

“എന്റെ സാറേ, ഒന്നും പറയേണ്ട, വഴിൽ ഇറങ്ങി ഓട്ടോ നോക്കി നിൽക്കുമ്പോളാ ഇന്നലെ ടീവി ല് പറഞ്ഞ”ഓറഞ്ച് അലേർട്ട് ” ന്റെ കാര്യം ഓർമ്മവന്നത്. ഉടനെ തിരിച്ചു വീട്ടിൽ പോയി കുട എടുത്തോണ്ട് വന്നു. അതാ കുറച്ച് താമസിച്ചു പോയത് ” എന്നും പറഞ്ഞ് കുര്യച്ചൻ വരാന്ത യിലോട്ട് കയറി കക്ഷത്തിൽ ഇരുന്ന കാലൻ കുട അര ഫിത്തിയിലോട്ട് ചാരിക്കൊണ്ടു പൗലോസ് കാണിച്ച കസേരയിൽ ഇരുന്നു.

കുര്യച്ചൻ വരാൻ താമസിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്ത് പറ്റീ എന്ന്. പൗലോസ് പറഞ്ഞു. സാറെ ഇപ്പോൾ ഇപ്പോൾ നാട്ടിലെ കാലാവസ്ഥ എല്ലാം തകിടം മറിഞ്ഞില്ലേ. പണ്ട് പള്ളിപ്പെരുന്നാളിന്‌ മാത്രം കാണുന്നതും
കേക്കുന്നതുമല്ലേ ഓറഞ്ച്. ഇപ്പോൾ മഴ കാലമായാൽ എന്നും ഇതേ കേൾക്കാനുള്ളു “, ഓറഞ്ച്, ഓറഞ്ച് അലേർട്ട്, എന്നൊക്കെ . എന്തോ വാന്ന് ആർക്ക് അറിയാം. ഇതു കാരണം ഇപ്പോൾ വിശ്വസിച്ചു ഒരു വഴിക്കേറങ്ങാൻ പറ്റത്തില്ല സാറെ. എപ്പോഴാ മഴേം കാറ്റും വരുന്നതെന്ന് പറയാൻ പറ്റുവോ.

വീടിനു അകത്തോട്ടു നോക്കികൊണ്ട് , “ലീനമ്മോ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ തരക്കേടില്ല” എന്നും പറഞ്ഞു കുര്യച്ചൻ കാര്യത്തിലേക്ക് കടന്നു. നമ്മൾ ടെസ്സ മോൾക്ക് പറഞ്ഞു വച്ചിരിക്കുന്ന പയ്യൻ ദന്ത ഡോക്ടർ
ആണല്ലോ ചെറുക്കനും പെണ്ണും ഫോട്ടോ കണ്ടു ഫോണിൽ സംസാരിച്ചു. ഇഷ്ട്ടപ്പെട്ടു . ഇനി ചടങ്ങിന് ഒരു പെണ്ണുകാണൽ നടത്തണം. അത്രേ ഉള്ളു. ഇത് നടക്കും സാറെ. അവർക്കും താല്പര്യമാ.

കുര്യച്ചന് അറിയാവല്ലോ എനിക്ക് ഒറ്റ മകളാണ് ടെസ്സ. അവളെ അന്തസായിട്ട് പറഞ്ഞു വിടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവം സഹായിച്ചു എനിക്ക് അതിനുള്ള പാങ്ങും ഉണ്ട്.

ഇത്രയും പറഞ്ഞപ്പോളേക്കും ലീന കുര്യച്ചന് കുടിക്കാൻ വെള്ളവും ചായയും രണ്ട് ചെറുപഴവും കുറെ കുഴലപ്പവും ട്രേയിൽ കൊണ്ട് വന്നു. അത് അയാൾക് കൊടുത്തിട്ട് അടുത്ത കസേരയിൽ ഇരുന്ന് ആ സദസ്സിലെ
സംഭാഷണത്തിൽ ചേരാൻ ഒരുങ്ങി ഇരുന്നു. മകളുടെ വിവാഹകാര്യം അല്ലെ എല്ലാം ശ്രെദ്ധിച്ചു എന്തെങ്കിലും ഡീറ്റെയിൽസ് പറയാൻ ഭർത്താവ് വിട്ടു പോകുന്നുണ്ടോ എന്നൊക്കെ അറിയേണ്ടേ. കുര്യച്ചൻ വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു കുഴലപ്പവും കടിച്ചിട്ട് തുടർന്നു.

ങ്ങാ, ചെറുക്കൻ കൂട്ടരും നല്ല സൗകര്യം ഉള്ളവർ ആണെന്ന് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് സ്ത്രീധനം ഒന്നും പ്രശ്നം അല്ല. എന്ന് വച്ച് നിങ്ങൾ നിങ്ങടെ മോൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് തടയുന്നതും ശരിയല്ലല്ലോ. അത്
നിങ്ങൾക്ക് വിഷമം ആവില്ലേ. സംഗതി ഏതാണ്ട് നടക്കുന്ന ലക്ഷണം ഉള്ളതുകൊണ്ട് പെണ്ണുകാണലിനു മുൻപ് എന്താണ് നിങ്ങളുടെ മനസ്സിൽ എന്ന് അവർക്ക് ഒന്നറിയണമല്ലോ. ചെറുക്കന്റെ അപ്പൻ തോമസ് സാറ് എന്നോട്
പറഞ്ഞു വിട്ടത് ഇപ്പോൾ പൗലോസ് സാർ ഒന്ന് അങ്ങോട്ട് വിളിക്കാനാ. അന്നേരം പെണ്ണുകാണലിന്റെ ഡേറ്റ് ഉം ഉറപ്പിക്കാല്ലോ.

ശരിയാ, എല്ലാം ഒരു മുൻ ധാരണ ഉള്ളത് നല്ലതാ. ഫോൺവിളിക്ക്‌. സ്പീക്കർ ഫോണേൽ ഇട്ടാൽ മതി എനിക്കും കേൾക്കാല്ലോ എന്ന് ലീന പൗലോസ് നോടായി പറഞ്ഞു.

പൗലോസ് ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ടീ പോയിയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു തോമസ് സാറിനെ ഡയൽ ചെയ്തു. ഈ സമയം കുര്യച്ചൻ, ട്രെയിൽ ഇരുന്ന പഴം രണ്ടും എടുത്തു തിന്നിട്ടു തന്റെ വായിൽ ആടി നിൽക്കുന്ന പല്ലുകൾ കൊണ്ട് , കുഴലപ്പവുമായി യുദ്ധം ആരംഭിച്ചു.

ഓരോ കടിക്ക് ശേഷവും അടർന്നു വന്ന കഴലപ്പത്തിന്റെ കൂട്ടത്തിൽ തന്റെ
പല്ല് ഒന്നും ഇല്ല എന്ന് അയ്യാൾ ഉറപ്പ്‌ വരുത്തി.

ഫോൺ ആദ്യം റിങ് ചെയ്തപ്പോൾ ഹലോ, ഹലോ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴേക്കും കട്ട്‌ ആയിപ്പോയി.

“നാട്ടിലെ ഫോൺ ന്റെ ഒരു കാര്യം”എന്ന് പറഞ്ഞു കൊണ്ട് പൗലോസ് വീണ്ടും ഡയൽ ചെയ്തു.
ഹലോ, തോമസ് സാർ അല്ലെ, ഇത് കുറ്റി പ്ലാക്കൽ നിന്നും പൗലോസ്, ടെസ്സമോളുടെ ഡാഡി.
ഹാ, മനസ്സിലായി, ഹലോ പൗലോസ് സാറെ എന്തോണ്ട് വിശേഷങ്ങൾ.

നമ്മുടെ കുര്യച്ചൻ രാവിലെ വന്നിട്ടുണ്ട്. എന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.
അത് ശരിയാ പൗലോസ് സാറെ. നമുക്ക് ഏകദേശ കാര്യങ്ങൾ ഒന്ന് തീരുമാനിക്കേണ്ട. പെണ്ണുകാണാൽ ഇനിയിപ്പോൾ ഒരു ചടങ്ങ് എന്ന് കൂട്ടിയാൽ മതി. നമുക്ക് അത് അടുത്ത ഞായർ ആഴ്ച്ച രാവിലെ ആക്കിയാലോ പൗലോസ് സാറെ?

ഇതുകേട്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട്, ഒക്കെ ആണോ എന്ന അർഥത്തിൽ അയാൾ ഭാര്യ ലീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് ശ്രദ്ധിച്ചിരുന്ന ലീന സമ്മതർഥത്തിൽ തല കുലുക്കി. അപ്പോഴേക്കും കുര്യച്ചൻ കിട്ടിയതെല്ലാം
കഴിച്ചുതീർത്തു ചായ കുടി തുടങ്ങി.

ഒക്കെ, തോമസ് സാറെ ഞായറാഴ്ച ആയിക്കോട്ടെ. കല്യാണം നമുക്ക് കൊച്ചി ലെ മെറിഡിയനിൽ ആക്കിയാലോ. എനിക്ക് ഒറ്റ മോളല്ലേ ഒരുപാട് ആളെ വിളിയ്ക്കാനുണ്ട് . അവിടേം അങ്ങനെ ആരിക്കുമല്ലോ.
ഞങ്ങൾ ചെറുക്കന്റെ വീട്ടുകാർക്കും ഇത് ലാസ്റ്റ് കല്യാണം ആണ്. ഒരുപാട് ആളെ വിളിക്കാൻ ഉണ്ട്. രഷ്ട്രീയ മേഖലയിൽ നിന്നും കുറച്ച് നേതാക്കൾ ഉണ്ടാവും. എന്ന് തോമസ്.
അതിനെന്താ, ആയിക്കോട്ടെ, ഞാൻ ഒത്തിരി നാൾ ദുബൈ യിൽ ആയിരുന്നതുകൊണ്ട് എനിക്ക് രാഷ്ട്രീയക്കാരെ വലിയ പരിചയം ഇല്ല. എന്നാൽ ലേമെറിഡിയനിൽ കല്യാണ പാർട്ടിക്ക് നാലാഴ്‌ച ആപ്പുറം 21 ശനി എന്നൊരു
ടെന്ററ്റീവ് ഡേറ്റ് ബുക്ക്‌ ചെയ്തേക്കാം. എന്താ ?
ശരി ഒക്കെ എന്ന് തോമസ് സാറും പറഞ്ഞു.

അപ്പോൾ പൗലോസ് വീണ്ടും തുടർന്നു.
പിന്നെ സ്ത്രീ ധനം എന്നൊന്നും ഇപ്പോൾ പറയാൻ പാടില്ലല്ലോ. ഒറ്റ മോളല്ലേ. എന്റെമോൾക്ക് അൻപതുലക്ഷം രൂപ പോക്കറ്റ് മണിയും 400 പവന്റെ സ്വർണ്ണവും കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതു കേട്ടപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന തോമസ് പറഞ്ഞു. അത് സാറേ, പറയുമ്പോൾ ഒന്നും തോന്നരുത്. സാറ് പത്രം ഒന്നും കാണാറില്ലേ ?

ഒരു മാസം മുൻപ് ആരുന്നെങ്കിൽ ഞാൻ നോ പറയുകേലാരുന്നു. സ്വർണ്ണം വേണ്ട. അതിന്പിടിവരാൻ പോവുകയല്ലേ . ഇനി അതുകൊണ്ട് തലവേദനയാ.

പൗലോസിന് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല സ്വർണ്ണം വേണ്ടന്നോ? അയാൾ പറഞ്ഞു , എന്നാൽ സ്വർണ്ണത്തിന് പകരം കൊച്ചിയിൽ ഒരു പുതിയ luxury flat ഉണ്ട് അത് കൊടുക്കാം.
ഉടനെ മറുപടി വന്നു. അത് വേണ്ട സാറേ, അത് കൊച്ചിയിൽ വേണ്ട, എന്നാ പൊളിക്കേണ്ടി വരുന്നത് എന്ന് അറിയത്തില്ല.
മറുപടികൾ കേട്ടുകൊണ്ടിരുന്ന പൗലോസിനും ലീനക്കും ചെറിയ ഒരു അങ്കലാപ്പ്. വിചാരിക്കിരിക്കാത്ത പ്രശ്നങ്ങൾ ആണല്ലോ കേൾക്കുന്നത്.

മനസംയമനം പാലിച്ചുകൊണ്ട് പൗലോസ് പറഞ്ഞു. എന്നാൽ തോമസ് സാറെ എനിക്ക് ഇടുക്കിയിൽ ഇരുപത്തഞ്ച് ഏക്കർ തൈല തോട്ടം ഉണ്ട് പകരം അത് കൊടുക്കാം.
പൗലോസ് സാറെ, പറയുമ്പോൾ തോന്നും പറയുവാന്ന്. കാലം വളരെ മോശമാ. ഇടുക്കി എന്ന് പറഞ്ഞാൽ മുക്കാലും പരിതസ്ഥിതി ലോല പ്രദേശം ആണെന്ന് ഗാഡ്ഗിൽ റിപ്പോർട്ട്‌ നെകുറിച്ചു സാറും കേട്ടിട്ട് കാണുമല്ലോ.
അതു കൊണ്ട് അതും നമുക്ക് വേണ്ട. രൂപ ഒഴിച്ചു സാർ പറഞ്ഞതെല്ലാം ഇപ്പോൾ പാഴാ ,സാറെ പാഴ് ..

സാറിന് തോന്നും സാറു പല കാര്യങ്ങൾ പറഞ്ഞിട്ടും എല്ലാം ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞല്ലോ എന്ന് .ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ മറുനാട്ടിൽ ഇരുന്നു മേടിച്ചു കൂട്ടിയത് എല്ലാം കുഴപ്പം പിടിച്ച കേസുകെട്ടല്ലെ !

പൗലോസ് നു ചൊറിഞ്ഞു വന്നു “ഇതൊന്നും വേണ്ടെങ്കില് ഈ കല്യാണോം ഞങ്ങൾക്ക് വേണ്ട.” അയാൾ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

ഇത്രയും ആയപ്പോൾ സംഭാഷണം കേട്ടുകൊണ്ടിരുന്ന ലീനയ്ക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.

“അവിടേം ഇവിടേം ഒള്ള സ്ഥലം എല്ലാം മേടിച്ചു കൂടിയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട ,വേണ്ടാ എന്ന് .
എന്റെ വാക്കിനു വിലയില്ലല്ലോ . ദൈവമേ ! കഷ്ടപ്പെട്ട് ഉണ്ടാക്കിയത്‌ എല്ലാം വെറുതെ ആയല്ലൊ.

ഭാര്യയുടെ കുത്തുവാക്ക് കോട്ടപ്പോൾ പൗലോസിന് സഹിച്ചില്ല. അയാൾ ചോദിച്ചു. “അപ്പോൾ നീ സ്വർണ്ണം മുഴുവനും മേടിച്ചു കൂടിയതോ?” അതും വേണ്ട എന്നല്ലേ പറഞ്ഞത്‌ ?

രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടിയപ്പോൾ ദല്ലാൾ കുര്യച്ചൻ പതുക്കെ അവിടുന്ന് തലഊരി .അരഭിത്തിയിൽ ചാരി വച്ചിരുന്ന കാലൻ കുട അയ്യാൾ എടുത്തില്ല , വീണ്ടും ചെല്ലാൻ വേണ്ടീ മനഃപൂർവ്വ്വം എടുക്കാഞ്ഞതാണൊ
അതോ മറന്നതാണോ?, അറിയില്ല,

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

വിശാഖ് എസ് രാജ്‌

ക്രിക്കറ്റിനെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത ഒരാൾക്ക് ആ കളിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. ക്രിക്കറ്റിന്റെ ഏറ്റവും അടിസ്ഥാന തത്വങ്ങൾ തന്നെ സങ്കീർണമാണ്. എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളുള്ളൊരു ഗെയിം ആണ് ക്രിക്കറ്റ്. അതുംപോരാഞ്ഞ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്ന് കൂടി കേൾക്കുമ്പോൾ ആദ്യമായി കളി പഠിക്കാൻ വന്നവരുടെ നെറ്റി ചുളിയും. മാന്യന്മാരുടെ കളി എന്നുള്ള നല്ല വിശേഷണം മാത്രമല്ല , സമയംകൊല്ലി കളി എന്ന ചീത്തപ്പേര് കൂടിയുണ്ട് ക്രിക്കറ്റിന്.
വർഷങ്ങളായി ക്രിക്കറ്റ് കണ്ടും കേട്ടും കളിച്ചും ശീലിച്ച ആളുകൾ കളിയുടെ പ്രാഥമിക നിയമങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കും. പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുമ്പോളും പഴയത് പരിഷ്കരിക്കുമ്പോളും എതിർത്തും അനുകൂലിച്ചും ചർച്ച ചെയ്തിട്ടുള്ളവരാണ് നാം. പരിമിത ഓവർ ക്രിക്കറ്റിൽ പരിഷ്‌കരിക്കപ്പെട്ട നിയമങ്ങളിലേറെയും ബാറ്റ്സ്മാന്മാർക്ക് അനുകൂലമായിട്ടുള്ളവയാണെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. സൂപ്പർ ഓവർ സമനില ആയാൽ പ്രയോഗിക്കപ്പെടുന്ന നിയമം ന്യൂസിലാന്റിന് ടീമിന് നഷ്ടപ്പെടുത്തിയത് എന്താണെന്ന് നമ്മൾ കണ്ടതാണ്. ഐ സി സി പ്രസ്തുത നിയമം കഴിഞ്ഞ ദിവസം മയപ്പെടുത്തിയത് ലോകകപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താകാം. ലോകകപ്പ് ഫൈനൽ രണ്ട് സമനിലകളിൽ കലാശിച്ചത്കൊണ്ട് സൂപ്പർ ഓവറുകളെ സംബന്ധിച്ച് ക്രിക്കറ്റ് പുസ്തകത്തിൽ എഴുതപ്പെട്ട നിയമമെന്തെന്ന് അറിയാൻ നമ്മൾക്ക് സാധിച്ചു. സാധാരണ മത്സരമായി ഫൈനൽ അവസാനിച്ചിരുന്നുവെങ്കിൽ സൂപ്പർ ഓവറിലെ സമനില എന്ന സാധ്യതയെപ്പറ്റി എത്ര ക്രിക്കറ്റ് ആരാധകർ ചിന്തിക്കുമായിരുന്നു ?
ഒരു സാധാരണ ക്രിക്കറ്റ് ആരാധകൻ അറിയാനിടയില്ലാത്തതും അതിൽത്തന്നെ രസകരവുമായ കുറച്ചു നിയമങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1) ഹാൻഡ് ബോൾ അല്ല ക്രിക്കറ്റ് ആണ്

ബാറ്റ്‌സ്മാൻ തന്റെ കൈ ഉപയോഗിച്ച് ബോൾ എടുക്കാൻ പാടില്ല എന്ന നിയമമാണിത്. ബൗളർ എറിഞ്ഞ പന്ത് ബാറ്റസ്മാന്റെ ബാറ്റിലോ ദേഹത്തോ മറ്റോ തട്ടി സ്റ്റമ്പിലേയ്ക്ക് നീങ്ങുമ്പോൾ കൈ ഉപയോഗിച്ച് തട്ടി മാറ്റാൻ കഴിയില്ല. ബാറ്റ്‌സ്മാൻ അങ്ങനെ ചെയ്യുന്ന പക്ഷം ഔട്ട് ആയതായി പ്രഖ്യാപിക്കുന്നതാണ്. ക്രിക്കറ്റിലെ വിചിത്ര നിയമങ്ങളിൽ ഒന്നാണിത്. ബാറ്റിന്റെ താഴേ അറ്റം മുതൽ ബാറ്റിങ് ഗ്ലൗസ് വരെയുള്ള ഭാഗം ബാറ്റ് ആയിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഗ്ലൗസിൽ കൊണ്ട് ഉയരുന്ന പന്ത് ഫീൽഡർ പിടിച്ചാൽ ഔട്ട് വിളിക്കുന്നതും. എന്നാൽ അതേ ഗ്ലൗസ് ഇട്ട കൈ ഉപയോഗിച്ച് പന്ത് തട്ടി മാറ്റാൻ നിയമം അനുവദിക്കുന്നില്ല. ബാറ്റ്കൊണ്ട് പന്ത് തട്ടി മാറ്റുകയും ചെയ്യാം.

2 ) 3 മിനിറ്റ് !

ഒരു ബാറ്റ്‌സ്മാൻ പുറത്തായി കഴിഞ്ഞാൽ അടുത്ത ബാറ്റ്‌സ്മാൻ 3 മിനിറ്റിനകം ക്രീസിൽ എത്തണം എന്നാണ് നിയമം. അല്ലാത്തപക്ഷം പുതിയ ബാറ്റ്സ്മാനും പുറത്തായതായി പ്രഖ്യാപിക്കും. ഇക്കാരണംകൊണ്ടാണ് ഡ്രസിങ് റൂമിൽ അടുത്ത ഇറങ്ങാനുള്ള ബാറ്റ്‌സ്മാൻ പാഡും ഗ്ലൗസും ഒക്കെ കെട്ടി തയ്യാറായിരിക്കുന്നത്.

3) രണ്ടു തവണ പന്ത് തട്ടിയാൽ പുറത്ത്

ബോധപൂർവം രണ്ടു തവണ ബോളിൽ ബാറ്റ്കൊണ്ട് തട്ടുന്നത് ബാറ്റ്‌സ്മാൻ പുറത്താകുന്നതിന് കാരണമാകും. അറിയാതെ സംഭവിച്ചതാണോ അല്ലയോ എന്ന് അമ്പയർമാർക്ക് തീരുമാനിക്കാം.

4) അപ്പീൽ ഇല്ലെങ്കിൽ ഔട്ടുമില്ല

ഫീൽഡിങ് ടീം അപ്പീൽ ചെയ്യുന്നില്ല എങ്കിൽ അമ്പയർ ഔട്ട് വിളിക്കാൻ പാടില്ല എന്നാണ് ക്രിക്കറ്റ് പുസ്തകം പറയുന്നത്. എത്ര വ്യക്തതമായ പുറത്താകൽ ആണെങ്കിൽ കൂടി അപ്പീൽ ഇല്ലാതെ ഔട്ട് വിളിക്കാൻ കളി നിയന്ത്രിക്കുന്നവർക്ക് അധികാരം ഇല്ല. പ്രധാനമായും എൽ ബി ഡബ്ള്യു , സോഫ്ട് എഡ്ജസ് എന്നീ സാഹചര്യങ്ങളിൽ ആണ് ഈ നിയമത്തിന് കൂടുതൽ പ്രസക്തി.

5) നോ ബോളാണ് , ഔട്ടുമാണ്

ബൗളർ നോ ബോൾ എറിയുകയാണെങ്കിൽ ഔട്ട് വിളിക്കാൻ പാടില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്തു പോകേണ്ടിവരും. ബോൾ കൈകൊണ്ട് എടുക്കുക , രണ്ടു തവണ പന്ത് തട്ടുക , ഫീൽഡിങ് തടസപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്താകും.

 

മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. പുതിയ നിയമം നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആയിരിക്കും .

ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബോയിങ് 737 മോഡൽ വിമാനം നവീകരിക്കാൻ നീക്കം. ഏഴായിരത്തോളം പാസഞ്ചർ ഫ്ലൈറ്റുകൾ ആണ് നവീകരിക്കുന്നത്. അടിക്കടി ഉണ്ടായ  അപകടങ്ങളെ തുടർന്നാണ് ഈ നീക്കം. 2018 ഏപ്രിലിൽ ന്യൂയോർക്കിൽ നിന്നും ഡള്ളാസിലേക്കുള്ള യാത്രയ്ക്കിടെ, വിമാനത്തിന്റെ ഫാൻ ബ്ലേഡ് എൻജിൻ കേസിങ്ങിൽ വന്നടിച്ചു അപകടം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ വന്ന് അടിച്ച ശക്തിയിൽ വിമാനത്തിലെ പാസഞ്ചർ സീറ്റിൽ ഒരു ജനലിനും കേടുപാട് സംഭവിച്ചിരുന്നു. ഇതിലൂടെ ജെന്നിഫർ റിഓർഡാൻ എന്ന് യാത്രയ്ക്ക് പുറത്തേക്ക് പോയിരുന്നു. യാത്രക്കാരെല്ലാരും കൂടി ഇവരെ വലിച്ചെടുത്തെങ്കിലും പിന്നീട് ഇവർ മരണപ്പെട്ടു.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സോഫ്റ്റി ബോർഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിന്റെ ഘടനയിൽ തന്നെ അപാകതകൾ ഉണ്ട് . റയാനൈർ ആണ് ബോയിങ് വിമാനത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പറേറ്റർ. 450 ഓളം ബോയിങ് 737 വിമാനങ്ങളാണ് അവർക്കുള്ളത്.

ഭാവിയിൽ ഇനിയും അപകടങ്ങൾ വരാതിരിക്കാൻ ആണ് ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബോയിങ് തയ്യാറായിട്ടുണ്ട്. അപകടത്തിൽ മരിച്ച ജെന്നിഫറിന്റെ കുടുംബത്തോടുള്ള ദുഃഖവും അവർ രേഖപ്പെടുത്തി.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓൺലൈൻ മണി ട്രാൻസ്ഫർ കമ്പനിയായ പേയ്പാൽ സി ഇ ഒ, ഡാനിയേൽ ഷുൽമാൻ തനിക്ക് സ്വന്തമായി ബിറ്റ്കോയിൻ നാണയങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഫോർച്യൂൺ മാസികയ്ക്ക് കഴിഞ്ഞ ആഴ്ച നൽകി ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014 – ൽ ആണ് അദ്ദേഹം കമ്പനി സി ഇ ഒ യായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ക്രിപ്റ്റോ കറൻസിയിലുള്ള മുതൽമുടക്കിനെ സംബന്ധിച്ചും, പേയ്പാലിന്റെ ക്രിപ്റ്റോ പ്രോജക്ടുകളെ സംബന്ധിച്ചും, ഫേസ്ബുക്കിന്റെ ലിബ്ര പ്രോജെക്റ്റിൽ നിന്നുള്ള പേയ്പാൽ കമ്പനിയുടെ പിന്മാറ്റത്തെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ അദ്ദേഹം അഭിമുഖത്തിൽ നേരിട്ടു.


താങ്കൾക്ക് ക്രിപ്റ്റോ കറൻസി സ്വന്തമായി ഉണ്ടോ എന്ന ചോദ്യത്തിന്, ബിറ്റ്‌കോയിൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ എത്രത്തോളമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഷുൽമാന്റെ നേതൃത്വം കമ്പനിക്ക് ക്രിയാത്മകമായ മാറ്റങ്ങൾ ആണ് സംഭാവന ചെയ്തത്. പേയ്പാലിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു മുൻപ്, അദ്ദേഹം പല നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രൈസ്ലൈൻ ഗ്രൂപ്പ്‌ സിഇഒ, സ്പ്രിന്റ് നെക്സ്റ്റ്ൽ കോർപ്പറേഷൻ പ്രസിഡന്റ് തുടങ്ങിയവ അവയിൽ ചിലതാണ്.

പേയ്പാൽ കമ്പനിക്കും ക്രിപ്റ്റോകറൻസിയിൽ ഷെയറുകൾ ഉണ്ട്. ഇതിനു വേണ്ടി പ്രത്യേകം പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ കമ്പനിയിൽ തന്നെ ഉണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ റെയ്നി മുൻപ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രോജക്ടുകളെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്രിപ്റ്റോ കറൻസികളുടെ അസ്ഥിരതയെ പറ്റി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


ഫേസ്ബുക്കിന്റെ ലിബ്ര പ്രൊജക്റ്റിൽ നിന്നുള്ള കമ്പനിയുടെ പിൻ മാറ്റത്തെ പറ്റിയുള്ള ചോദ്യത്തിന്, ഇരുവരുടെയും ലക്ഷ്യങ്ങൾ ഒന്ന് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരിക്കലും ഒരു മത്സരം തങ്ങൾക്കിടയിൽ ഇല്ല. ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പല മേഖലകളും ഉണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തി.

ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു.

മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.

ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.

RECENT POSTS
Copyright © . All rights reserved