Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികർക്കും ജീവൻ നൽകിയ സാധാരണ മനുഷ്യർക്കും ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ലണ്ടനിലെ യുദ്ധസ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ രാജ്യത്തെ പ്രമുഖർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജെറമി കോർബിൻ, ജോ സ്വിൻസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരെ ഓർക്കുന്ന അനുസ്മരണ ദിനത്തിൽ (റിമെംബറൻസ് ഡേ) രാജ്യം രണ്ടുമിനിറ്റോളം മൗനമായി നിന്നു. ബാൽക്കണിയിൽ നിന്ന് ചടങ്ങുകൾ വീക്ഷിച്ച രാജ്ഞിക്കുവേണ്ടി ചാൾസ് രാജകുമാരൻ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്ഞിയുടെ ഇരുവശത്തും കേംബ്രിഡ്ജിലെയും കോൺ‌വാളിലെയും ഡച്ചസ് നിന്നിരുന്നു. കേംബ്രിഡ്ജ് ഡ്യൂക്ക്, സസെക്സ് ഡ്യൂക്ക് എന്നിവരും പുഷ്പചക്രം അർപ്പിച്ചു.

സായുധ സേന സമൂഹം, ബ്രിട്ടീഷ്, കോമൺ‌വെൽത്ത് സൈനികർ, യുകെയുമായി പോരാടിയ സഖ്യകക്ഷികൾ, രണ്ട് ലോകമഹായുദ്ധങ്ങളിലും പിന്നീടുണ്ടായ സംഘട്ടനങ്ങളിലും പങ്കെടുത്ത സിവിലിയൻ സൈനികർ, സ്ത്രീകൾ എന്നിവരെ രാജ്യം അനുസ്മരിച്ചു. ക്യാബിനറ്റ് മന്ത്രിമാരും മതനേതാക്കളും കോമൺ‌വെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികളും സായുധ സേനയിലെ 800 ലധികം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബോറിസ് ജോൺസൻ, ജെറമി കോർബിൻ, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തുടങ്ങിയവർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. അഞ്ച് മുൻ പ്രധാനമന്ത്രിമാരായ സർ ജോൺ മേജർ, ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കെന്റിൽ നിന്നുള്ള സൈനികൻ റോൺ ഫ്രിയർ (104) ആണ് ഇത്തവണ ശവകുടീരത്തിലേക്ക് മാർച്ച് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി.

ചടങ്ങിനു മുന്നോടിയായി സംസാരിച്ച ജോൺസൺ, പ്രധാനമന്ത്രിയെന്ന നിലയിൽ ശവകുടീരത്തിൽ ആദ്യത്തെ പുഷ്പചക്രം സമർപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു : “ഞങ്ങൾ അവരെ ഓർക്കും.” പ്രതിപക്ഷ പാർട്ടി നേതാവ് ജെറമി കോർബിൻ തന്റെ പുഷ്പചക്രത്തിൽ ഒരു കുറിപ്പ് എഴുതി വച്ചു ; “നമുക്ക് സമാധാന ലോകത്തിനായി പരിശ്രമിക്കാം”. സ്കോട്ട്‌ലൻഡിന്റെ ആദ്യ മന്ത്രി നിക്കോള സ്റ്റർജിയൻ എഡിൻബർഗ് സിറ്റി ചേമ്പേഴ്‌സിലെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഒപ്പം വടക്കൻ അയർലണ്ടിൽ നടന്ന അനുസ്മരണ ചടങ്ങിൽ , ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ തന്റെ സർക്കാരിനുവേണ്ടി കൗണ്ടി ഫെർമനാഗിലെ എനിസ്കില്ലെനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ദിവസങ്ങളായി നീണ്ടു നിൽക്കുന്ന മഴയെത്തുടർന്ന് ഇംഗ്ലണ്ടിൽ അൻപതോളം മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. സൗത്ത് യോർക്ക്ഷെയറിൽ ബുധനാഴ്ച വരെ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്ന് മുൻകരുതൽ നിർദേശത്തിൽ രേഖപ്പെടുത്തുന്നു. ഡോൺ നദിയിലെ ജലം ക്രമാതീതമായി ഉയർന്നതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് യോർക്ഷയറിലെ മിക്ക വില്ലേജുകളും ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടേക്ക് സാധനങ്ങളും മറ്റും എത്തിക്കുന്നത്.


ഡെർബിഷൈയറിലെ പ്രളയബാധിത പ്രദേശങ്ങൾ വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശിച്ചിരുന്നു. ഇത്തരത്തിലൊരു ദുരന്തത്തിനോട് ജനങ്ങളുടെ കൂട്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയതായി ജോൺസൺ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പ്രളയത്തെ സംബന്ധിക്കുന്ന കൃത്യമായ റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെയിൻഫോർത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. സാൽവേഷൻ ആർമിയുടെ റിപ്പോർട്ടനുസരിച്ച് കുറെയധികം ആളുകളെ ബോട്ടുകളിൽ രക്ഷപ്പെടുത്തിയെങ്കിലും, മറ്റുള്ള ആളുകൾ തങ്ങളുടെ വീടുകളിൽ തന്നെ കഴിയുവാനാണ് ശ്രമിച്ചത് എന്നും പറയുന്നു. ഫിഷ്ലേയ്ക്ക് ഏരിയായിൽ ഇനിയും കുറെയധികം ആളുകൾ വീടുകളിൽ തന്നെ ഉണ്ടെന്നത് ആശങ്കാജനകമാണെന്ന് ഡോൺകാസ്റ്റർ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡാമിയൻ അല്ലെൻ രേഖപ്പെടുത്തി. അവരെ രക്ഷപെടുത്തുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലം ഫിഷ്ലേയ്ക്ക് ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നടിയോളം വെള്ളം റോഡുകളിൽ ഉണ്ടെന്നും, ചിലയിടത്തു ട്രാക്ടറിന്റെ ഉപയോഗം മാത്രമേ സാധ്യമാവുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്. 90 ശതമാനം വീടുകളും വെള്ളത്തിനടിയിലാണ്. ഇത്തരത്തിൽ അതിരൂക്ഷമായ ഒരു പ്രളയം തന്നെ ജീവിതത്തിൽ മുൻപ് കണ്ടിട്ടില്ല എന്ന് 63 വയസ്സുള്ള ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഡോൺകാസ്റ്ററിലെ ബെന്റ്ലി ഗ്രാമം അതിരൂക്ഷമായി പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്. 2017 ലാണ് ഇതിനു മുൻപ് പ്രളയം ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മിക്ക വീടുകളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പ്രളയം നേരിടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു –
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി –
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രൗഢഗംഭീരമായ സാഹിത്യസദസ്സിൽവച്ച് ആനന്ദ് നീലകണ്ഠൻ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.

പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , മാത്യൂസ് ഓരത്തേൽ, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ ,ആനന്ദ് നീലകണ്ഠൻ, റ്റിജി തോമസ്, ഡോ .പോൾ മണലിൽ, തേക്കിൻകാട് ജോസഫ്

അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ തേക്കിൻകാട് ജോസഫ് ” സഫലം സഹൃദം സഞ്ചാരത്തെ” സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീർത്ത ആനന്ദ് നീലകണ്ഠനിൽ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോൾ മണലിൽ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേൽ, മലയാളം യുകെയെ പ്രതിനിധീകരിച്ച്‌ റ്റിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേൽ  സ്വാഗതം ആശംസിക്കുകയും  ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു .  കോട്ടയം വര ആർട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാർഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .

ഓൺലൈൻ മാധ്യമരംഗത്ത്‌ ബ്രിട്ടനിൽ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയിൽ മലയാളികൾക്കിടയിൽ വാർത്തയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ ഉൾപ്പടെയുള്ള പ്രമുഖരുടെ രചനകൾ മലയാളം യുകെയിൽ സ്‌ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയിൽ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നൽകുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓർമകൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.

പ്രൊഫ. ബാബു പൂഴിക്കുന്നേലിന്റെ മറുപടി പ്രസംഗം

മലയാളം യുകെയുടെ ആദ്യ അവാർഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങൾക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തിൽ ആമസോൺ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻെറ സാന്നിധ്യം മലയാളം യുകെ യുടെ അവാർഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളർന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയിൽ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളിൽ കൈയൊപ്പ്‌ ചാർത്താനും ആയിരങ്ങളാണ് കോട്ടയത്ത്‌ തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സിൽ പ്രൊഫസർ ബാബു തോമസിന് അവാർഡ് കൊടുക്കുവാൻ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമായി .

മാത്യൂസ് ഓരത്തേൽ ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുന്നു .

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻ‌എച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.

ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ഡിഫ്തീരിയ എന്ത്, എങ്ങനെ?

∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.

∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.

∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.

∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.

∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.

∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.

ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.

യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻ‌എച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.


പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട്‌ പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

പി. ഡി. ബൗസാലി

ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.

 

അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്‌. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്‌. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കു‌ടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട്‌ ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.

തുടരും….

 

 

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- എൻ എച്ച് എസിനെ സഹായിക്കുന്ന പുതിയ നടപടികളുമായി ഗവൺമെന്റ്. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും റിക്രൂട്ട്മെന്റിനു സഹായിക്കുന്ന പുതിയ വിസ നടപടികളുമായി ഗവൺമെന്റ് രംഗത്തുവന്നിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഭാഗമാണ് പുതിയ വിസ നടപടികൾ. ഈ സിസ്റ്റത്തിന്റെ ഭാഗമായി എൻഎച്ച് എസിന്റെ കീഴിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് വരുന്നവർക്ക്‌ അധിക പോയിന്റുകൾ സ്വതവേ നൽകപ്പെടുകയാണ്. അതോടൊപ്പം തന്നെ വിസ ആപ്ലിക്കേഷൻ ഫീയിൽ 464 പൗണ്ടിന്റെ കുറവും നൽകുന്നുണ്ട്.


ഇമ്മിഗ്രേഷന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം, ആവശ്യമായ റിക്രൂട്ട്മെന്റുകൾ നടത്താനുമാണ് പുതിയ ഗവൺമെന്റ് തീരുമാനം. എൻ എച്ച് എസിന്റെ ആരംഭം മുതൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ടെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. പുതിയ വിസ നടപടികൾ , മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നതാണ്. രോഗികൾക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പുവരുത്തുകയാണ് എൻ എച്ച് എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റത്തിന്റെ സമാനമായ രീതിയിലാണ് ബ്രിട്ടണിലും ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രേഖപ്പെടുത്തി.


സേവനങ്ങൾക്ക് ആവശ്യമായ നേഴ്സുമാരെ ബ്രിട്ടനിൽ തന്നെ ട്രെയിൻ ചെയ്യാൻ സാധിക്കാത്തത് മൂലമാണ് മറ്റു രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ഡെയിം ഡോണ കിന്നായർ രേഖപ്പെടുത്തി. പതിനായിരത്തോളം വേക്കൻസികൾ ഇനിയും നികത്തപ്പെടാതെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ഒരു ഇമിഗ്രേഷൻ സിസ്റ്റം ആണ് ഈ ഇലക്ഷനിൽ തങ്ങൾ ഗവൺമെന്റിന്നോട് ആവശ്യപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

വിൽറ്റ്ഷെയർ : യുകെയിലേക്ക് വീണ്ടും അനധികൃത കുടിയേറ്റം നടന്നതായി സംശയം. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിനടുത്ത് 15 പേരെ ഒരു ലോറിയിൽ കണ്ടെത്തി. അനധികൃത പ്രവേശനത്തിന് സഹായിച്ചുവെന്ന സംശയത്തെത്തുടർന്ന് 50 വയസ് പ്രായമുള്ള അയർലണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി സ്വിൻഡൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കിംഗ്‌ടൺ ലാംഗ്ലി ക്രോസ്റോഡിലെ എ 350 റോഡ് പോലീസ് അടച്ചു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുടിയേറ്റം നടക്കുന്നതായി സംശയം തോന്നിയ ഒരു വ്യക്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.

ആരോഗ്യരംഗത്ത് നിന്നുള്ളവർ എത്തി വൈദ്യപരിശോധന നടത്തി. ലോറിയിൽ ഉണ്ടായിരുന്ന 15 പേരും 16 നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് കരുതുന്നു. “പോലീസ് ഉദ്യോഗസ്ഥർ സംഭവംസ്ഥലത്ത് എത്തി 15 പേരെ ലോറിയുടെ പിന്നിൽ നിന്നും കണ്ടെത്തി. അവരിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അയാളുടെ നില ഗുരുതരമല്ല.” പോലീസ് പറഞ്ഞു. സ്വിൻഡൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്സെക്സിലെ ട്രക്ക് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ബ്രിട്ടൻ കരകയറുന്നതേയുള്ളു. അതിനിടയിലാണ് വീണ്ടും നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നത്.

ഇനി റിട്ടേൺ ടാക്സി നിങ്ങളെ തേടി വീട്ടിൽ എത്തും. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിലെ ടാക്സി ഓപ്പറേറ്റർ സൊസൈറ്റിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴിയായി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുൻ കൂട്ടി ടാക്സി ബുക്ക്‌ ചെയ്യാൻ സാധിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കൊച്ചി എയർപോർട്ടിൽ നിന്ന് സേവനം നല്ലകുന്നത് കൂടാതെ മടക്ക യാത്രയിലും താമസസ്ഥലത്തുനിന്നും എയർ പോർട്ടിലേയ്ക്ക് ഉള്ള യാത്രയിലും ഈ സേവനം ലഭ്യമാവും എന്നുള്ളതാണ്. ഇത് യാത്രകാർക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാക്കും എന്നതിനപ്പുറം സുരഷിതമായ യാത്രയ്ക്കും വഴിയൊരുക്കും.

RECENT POSTS
Copyright © . All rights reserved