Main News

ഷിബു മാത്യു , മലയാളം യുകെ  ന്യൂസ് ബ്യൂറോ

തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ..
ഹലോ… ഇത് BT യിൽ നിന്നാണ് വിളിക്കുന്നത്. (ബ്രട്ടീഷ് ടെലികമ്മ്യൂണിക്കേഷൻ) ആരോ നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ് വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് അതിവേഗം ശരിയാക്കണം. അതിനാണ് ഞങ്ങൾ വിളിക്കുന്നത്. BTക്ക് ആധികാരികതയുള്ളതുകൊണ്ട് ആ പേരിൽ വരുന്ന കോളുകൾ എടുക്കുന്നവർ ആരായാലും വ്യക്തമായ പരിഗണന BTക്ക് കൊടുക്കാറുണ്ട്. പക്ഷേ, കോളുകൾ ഇംഗ്ലീഷിലാണെങ്കിലും വിളിക്കുന്ന ഭാഷ മലയാളം കലർന്നതാണ് എന്നതാണ് ശ്രദ്ധേയം.

അടുത്ത ഇടെയായി യുകെയിൽ BT യുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായതിൽ കൂടുതലും യുകെ മലയാളികൾ. യുകെയിൽ പലയിടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പൗണ്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട സംഭവങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ. യുകെ മലയാളികളുടെ പേരിലുള്ള BT ലാന്റ് ലൈൻ ഫോണുകളിലേയ്ക്കാണ് കോളുകൾ വരുന്നത്. ഫോൺ എടുക്കുന്നയാൾ ഹലോ പറഞ്ഞാൽ പിന്നീടുള്ള സംസാരം ഇങ്ങനെ. (ഇംഗ്ലീഷിലാണ്) “ഞങ്ങൾ വിളിക്കുന്നത് ബ്രട്ടീഷ് ടെലികമ്മ്യുണിക്കേഷണിൽ നിന്നാണ്. നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ്‌വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് ഉടനേ പരിഹരിക്കേണ്ടതുണ്ട്. അത് പരിഹരിക്കാൻ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ എത്രയും പെട്ടന്ന് ഓൺ ചെയ്യുക”. ഇനി, BT അല്ല ഞങ്ങളുടെ കണക്ഷൻ എന്നു പറഞ്ഞാൽ ആദ്യമേ അവർ പറയും BT യാണ് നിങ്ങളുടെ പ്രാവൈഡർ എന്ന്. ഇത് വിശ്വസിക്കുന്ന മലയാളികൾ അവർ പറയുന്നതെന്തും ചെയ്യും.

കമ്പ്യൂട്ടർ ഓൺ ചെയ്തു കഴിഞ്ഞാൽ അവർ ആദ്യം പറയുക നിങ്ങൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗിന്റെ പാസ് വേഡ് ഉടനേ മാറ്റണം. ഇല്ലെങ്കിൽ നിങ്ങൾ അപകടത്തിലാകും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഹൈജാക് ചെയ്തവർ നിങ്ങളുടെ പണം അപഹരിക്കും. ഇതിനോടകം ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള എല്ലാ ഡേറ്റകളും അവർ സ്വന്തമാക്കിയിരിക്കും. ഇവരുടെ വർത്തമാനങ്ങൾ കേട്ട് ഭീതിയിലാകുന്നവർ തങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിന്റെ പാസ് വേഡും പിൻനമ്പറും ഉടനേ തന്നെ ചെയ്ഞ്ച് ചെയ്യും. ഇത് BT യുടെ പേരും പറഞ്ഞ് വിളിക്കുന്നവർ തത്സമയം സ്വന്തമാക്കി എന്നത് മലയാളികൾ അറിയാതെ പോകുന്നു. ഇത്രയും ആയിക്കഴിഞ്ഞാൽ തങ്ങളുടെ അക്കൗണ്ടിലുള്ള പണം അപ്പോഴേ തന്നെ ഇക്കൂട്ടർ എത്തിക്കേണ്ടിടത്തേയ്ക്ക് എത്തിച്ചിരിക്കും. ആർക്കും കണ്ടു പിടിക്കാൻ യാതൊരു തെളിവു പോലും ബാക്കിയുണ്ടാകില്ല. തുടർന്ന് സംഭവിക്കുന്നത് എന്ത്???

ഇവർ തങ്ങളുടെ സാങ്കേതീക വിദ്യയുപയോഗിച്ച് കമ്പ്യൂട്ടർ സ്റ്റാക്കാകും. റിപ്പയർ ചെയ്യാൻ സാധിക്കില്ല. ഇനി റിപ്പയർ ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ, എല്ലാം ഡേറ്റയും ഡിലീറ്റായ പുതിയ ഒരു കംമ്പ്യൂട്ടറാണ് റിപ്പയർ കഴിഞ്ഞ് എത്താറുള്ളത്.

യുകെയിലെ എല്ലാ ബാങ്കുകളും കാലാകാലങ്ങളിൽ പാസ്‌വേഡ് സംബന്ധമായ മുൻകരുതലുകൾ തരുമ്പോൾ അത് പാലിക്കാതെ പോകുന്ന ഒരു വലിയ മലയാളി സമൂഹം യുകെയിലുണ്ടെന്ന് മലയാളം യുകെയുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.

ഇത് ഞങ്ങൾ മലയാളം യുകെയ്ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥനത്തിലുള്ള വാർത്തയാണ്. വ്യക്തിപരമായ അഭിമാനപ്രശ്നങ്ങൾ യുകെ മലയാളികൾക്കിടയിലുള്ളതുകൊണ്ട് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളുടെ പൂർണ്ണ രൂപം തല്കാലം പ്രസിദ്ധീകരിക്കുന്നില്ല. മലയാളികൾ ജാഗരൂകരാകുക. മലയാളം യുകെ അന്വേഷണം തുടരും..

 

ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് 34 കാരനായ ക്രെയ്ഗ് ഡിവാർ തൻെറ ഭാര്യയുടെ സുഹൃത്തായ ജോൺ ഹോക്കിങ്സിന് നഷ്ടപരിഹാരമായി 500 പൗണ്ട് നൽകാനും കൂടാതെജയിൽ ശിക്ഷക്ക് പകരം തിങ്കിങ് സ്‌കിൽസ് കോഴ്സിനു ചേരാനും കോടതി ഉത്തരവിട്ടു. 32 കാരിയായ സൂ ഡിവാർ ന്റെ അഭിപ്രായവും കോടതി കേട്ടിരുന്നു. കൗൺസിൽ സോഷ്യൽ സർവീസ് ഓഫീസിൽ ജോൺ ഹോക്കിങ്സിനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. അവർ ജോൺ ഹോക്കിങ്സിനോടുള്ള ബന്ധം ഭർത്താവിനോട് തുറന്നു പറഞ്ഞിരുന്നു. ഒരു നിമിഷത്തിന്റെ ഭ്രാന്തിൽ ചിന്താശേഷി നശിച്ച ക്രെയ്ഗ് അക്രമണത്തിന് ആയി ഹോക്കിങ്സ് ജോലികഴിഞ്ഞ് എത്തുന്നത് കാത്തുനിൽക്കുകയായിരുന്നു.

താക്കോൽ കൈമാറിയ ശേഷം മുന്നിലെ കാറിനെ പിന്തുടർന്ന് വണ്ടിയോടിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊന്നു കളയുമെന്ന് ക്രെയ്ഗ് ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടർ ആൻഡ്രൂ കോടതിയിൽ പറഞ്ഞു. ഒരു തുറന്ന പ്ലെയർ കഴുത്തിൽ ചേർത്തു പിടിക്കുകയും ചെയ്തു. എന്നാൽ തന്റെ പ്രതികാരബുദ്ധി തുറന്നു സമ്മതിച്ച ക്രെയ്ഗ് പറയുന്നത് താൻ ഹോക്കിങ്ങിനെ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. എന്നാൽ തന്റെ ഭാര്യയുടെ പേരിൽ ഹോക്കിങ്സിനെ ക്രെയ്ഗ് ബുദ്ധിമുട്ടിക്കുന്നതായി കോടതി കണ്ടെത്തി.

ക്രെയ്ഗ് ന് 22 മാസത്തേക്ക് സസ്പെൻഷനും അതോടൊപ്പം 25 ദിവസത്തെ റിഹാബിലിറ്റേഷൻ ക്ലാസും അറ്റൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. . 19 സെഷനുകൾ ആയി ക്ലാസ്സും 300 മണിക്കൂർ സാമൂഹ്യസേവനവും ആണ് ഇത്. ഒപ്പം നഷ്ടപരിഹാരമായി ആക്രമിക്കപ്പെട്ട വ്യക്തിക്ക് 500 പൗണ്ടും കേസിന് ചെലവായ 1200 പൗണ്ടും നൽകണം.

കാനറി ദ്വീപിലെ ഗ്രാൻ കനെറിയയിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണത്തിന് അതീതമായി, പടർന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എണ്ണായിരത്തോളം കുടുംബാംഗങ്ങളോട് അവരുടെ ഭവനങ്ങളിൽ നിന്നും മാറിതാമസിക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒഴിപ്പിച്ചവരിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. സ്പെയിനിലെ കാനറി ദ്വീപിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ മൂലം 15000 ഏക്കറോളം ഭൂമി നശിച്ചിട്ടുണ്ട്.

ആഴ്ചയിൽ രണ്ടു തവണയിൽ അധികമാണ് കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത് ഉണ്ടായ തീപിടുത്തത്തിൽ വലിസ്‌കോയിലെ മരങ്ങൾ മുഴുവൻ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.  ആദ്യം റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ഏകദേശം 3700 ഏക്കറോളം ഭൂമി നശിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നും, പ്രകൃതിക്ക് വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് ഏഞ്ചൽ വിക്ടർ രേഖപ്പെടുത്തി. ആളുകളുടെ സുരക്ഷയ്ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തോളം അഗ്നിശമന സേനാംഗങ്ങളും, ഇരുന്നൂറോളം മിലിട്ടറി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് തീയണക്കാനുള്ള പരിശ്രമത്തിലാണ്. 8 ലക്ഷം ലിറ്റർ വെള്ളത്തോളം തീയണയ്ക്കാനായി ഉപയോഗിച്ചു കഴിഞ്ഞു. ഒൻപതു ഹെലികോപ്റ്ററുകളും, രണ്ട് വിമാനങ്ങളും സഹായത്തിനായി എത്തിയിട്ടുണ്ട്. ദ്വീപിൽ ഉണ്ടായിരുന്ന ഹോട്ടലുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.

കാട്ടുതീ പടരാൻ ഉള്ള സാഹചര്യമുള്ളതിനാൽ സമീപ നഗരങ്ങളായ മോയയിലും, തെജഡയിലും എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. വൻ ദുരന്തങ്ങളിൽ ഒന്നാണ് കാനറി ദ്വീപിൽ സംഭവിച്ചിരിക്കുന്നതെന്നു ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തീയണയ്ക്കാൻ അതീവ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിദ്യാർത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകർഷിക്കാൻ പഠനകാലാവധിയ്ക്കു ശേഷമുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ കൂടുതൽ ഉദാരമാക്കാൻ ഗവൺമെന്റെ പദ്ധതിയിടുന്നു . കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുകെയിൽ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി . ഈ വർഷം തന്നെ 25, 000 ത്തോളം വിദ്യാർത്ഥി വിസകൾ ബ്രിട്ടനിൽ ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട് . കൂടുതൽ ഉദാരമായ നയങ്ങളാൽ ഓസ്‌ട്രേലിയയും കാനഡയും ആണ് ഉപരിപഠനത്തിനായി വിദ്യാർത്ഥികളെ കൂടുതൽ ആകർഷിച്ചിരുന്നത് . ഇതിന് മറികടക്കാനാണ് വർക്ക് പെർമിറ്റ് നിബന്ധനകൾ ലഘൂകരിക്കാൻ ഗവൺമെന്റെ ആലോചിക്കുന്നത് . വിസയ്ക്ക് അപേക്ഷിച്ചവരിൽ 96 % വിദ്യാർത്ഥികൾക്കും സ്‌റ്റഡി വിസ ലഭിച്ചതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഡൊമനിക് അസ്ക്വിത്ത് പറഞ്ഞു .


7, 52,725 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തു പഠിക്കുന്നതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് അമേരിക്കയിലാണ് . അമേരിക്കയിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള 2,11,703 ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തുന്നുണ്ട് . വിദ്യാർത്ഥികളുടെ കാര്യത്തിൽ 2 ഉം 3 ഉം സ്ഥാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും ആണ് . 2011 ൽ ബ്രിട്ടനിൽ പഠനാന്തര തൊഴിൽ അവസരങ്ങൾ നിർത്തലാക്കിയതാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലേയ്ക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണം . 2017 ലെ ഒരു പഠനം അനുസരിച്ച് ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾ ഏകദേശം 25 ബില്യൺ പൗണ്ടോളം ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയുന്നുണ്ട് . അതോടൊപ്പം പല പ്രാദേശിക ജോലികൾക്കും ബിസിനസുകൾക്കും വിദേശ വിദ്യാർത്ഥികളുടെ സാന്നിധ്യം സഹായമാകുന്നുണ്ട് . ഇതിൻെറ അടിസ്ഥാനത്തിലാണ് പഠന കാലാവധി കഴിഞ്ഞ് ജോലി ചെയ്യാനും യുകെയിൽ താമസിക്കാനുമുള്ള വ്യവസ്ഥകളിൽ ഉദാരമായ സമീപനം കൈക്കൊള്ളാൻ ഗവൺമെന്റ ആലോചിക്കുന്നത് .

ഡിഡ്കോട്ട് പവർ സ്റ്റേഷനിലെ 375 അടി നീളമുള്ള കൂളിംഗ് ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റി. ഓഗസ്റ്റ് 18ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. ഇതിനാൽ ഏകദേശം 49000 വീടുകളിൽ വൈദ്യുതി മുടങ്ങി. സ്ഫോടനം നടന്ന് 10 സെക്കന്റിനുള്ളിൽ തന്നെ അടുത്തുള്ള വൈദ്യുതി തൂണിൽ തീ പടർന്നതായി കണ്ടുനിന്നവർ പറഞ്ഞു. നിയന്ത്രിത സ്ഫോടനം കാണാൻ തടിച്ചുകൂടിയ ജനങ്ങൾ ഇതിൻെറ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി.

ടവറുകൾ തകർന്നതുകൊണ്ടാണ് വൈദ്യുതി തൂണിൽ തീ പടർന്നതെന്ന് സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിക് നെറ്റ്‌വർക്ക് പറഞ്ഞു. വീടുകളിൽ വൈദ്യുതി മുടങ്ങിയതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു.സ്ഫോടനത്തിന് ശേഷം രാവിലെ 8:20ഓടെ ആണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത്. ഈ ടവറുകളുടെ പൊളിച്ചുമാറ്റം നടത്തിയത് കോൺട്രാക്ടർമാരായ ബ്രൗണും മേസണും ചേർന്നാണ്. “ആദ്യം കുറച്ച് പുക മാത്രമായിരുന്നു. പിന്നീട് വലിയ തിളക്കമുള്ള നീല വെളിച്ചവും വലിയ ശബ്ദവും ഉണ്ടായി. തുടർന്ന് തിളക്കമുള്ള ഓറഞ്ച് നിറമായി മാറി.”എന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു . രാവിലെ 7:04നാണ് സട്ടൺ കോർട്ടെൻ ഏരിയയിലെ എഞ്ചിനീയർമാർക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്. ചുറ്റുമുള്ള വൈദ്യുത കേബിളുകളെ പൊട്ടിത്തെറി ബാധിച്ചുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് ആളുകൾ എല്ലാം സുരക്ഷിത സ്ഥാനത്താണെന്ന് സൈറ്റ് ഉടമകളായ ആർഡബ്ലിയുഈ പവർ ഉറപ്പുവരുത്തിയിരുന്നു .

43 വർഷങ്ങൾക്ക് ശേഷം 2013ലാണ് ഡിഡ്കോട്ട് ഏയിലെ പ്രവർത്തങ്ങൾ നിർത്തിയത്. ” പ്രാദേശിക സമൂഹത്തിന്റെ പിന്തുണയ്ക്കും സൈറ്റിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും ഞങ്ങൾ നന്ദി പറയുന്നു.” ആർഡബ്ലിയുഈ പ്രൊജക്റ്റ്‌ മാനേജർ ടിച്ചേർനാൻ ഫോളി പറഞ്ഞു. 1970ലാണ് ഡിഡ്കോട്ട് ഏ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2013 മാർച്ചിൽ അടയ്ക്കുകയും ചെയ്തു. 2014 ജൂലൈയിൽ ഇതിന്റെ 3 കൂളിംഗ് ടവറുകൾ പൊളിച്ചുമാറ്റുകയുണ്ടായി. ഉടമകളായ ആർഡബ്ലിയുഈ എൻപവർ, 2017 അവസാനത്തോടെ സൈറ്റ് ഒഴിപ്പിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും ബോയിലർ ഹൗസ് തകർന്ന് 4 തൊഴിലാളികൾ കൊല്ലപ്പെട്ടതോടെയാണ് ഇത് വൈകിയത്. പവർ സ്റ്റേഷനിലെ 655 അടി നീളമുള്ള ചിമ്മിനിയും ഈ ശരത്കാലത്തിൽ അപ്രത്യക്ഷമാകും.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വെച്ച് വിവാഹത്തിനിടെ നടന്ന ബോംബാക്രമണത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ 63 പേര് മരിക്കുകയും വരന്ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തു . മിർവൈസ് എൽമി എന്ന യുവാവിന്റെ വിവാഹത്തിനിടെയാണ് ബോംബ് ആക്രമണം നടന്നത്. വധു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു എങ്കിലും, തന്റെ സഹോദരനും കുടുംബവും മരണമടഞ്ഞ 63 പേരിൽ ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.  ആക്രമണത്തിന് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗസനി ആക്രമണത്തെ തികച്ചും ക്രൂരമെന്ന് വിലയിരുത്തി. അതോടൊപ്പം തന്നെ ആക്രമണത്തിനു സഹായം ചെയ്തു കൊടുക്കുന്നത് താലിബാൻ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുഎസുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന താലിബാൻ ആക്രമണത്തെ അപലപിച്ചു.

വരാനായ മിർവൈസ് തന്റെ വിവാഹത്തിനിടെ നടന്ന ആക്രമണത്തിൽ തികച്ചും വേദനയിലാണ്. തന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി അദ്ദേഹം രേഖപ്പെടുത്തി. തന്റെ മുൻപിൽ സന്തോഷത്തോടെ ഇരുന്ന പല ബന്ധുക്കളുടെയും മൃതദേഹം കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് അദ്ദേഹം. തന്നെ സഹോദരനും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം തന്നെ വിട്ടുപിരിഞ്ഞ തായി അദ്ദേഹം പറഞ്ഞു. വധുവിന്റെ അച്ഛൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ഏകദേശം 14 അംഗങ്ങളെ തങ്ങളുടെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടതായി പറഞ്ഞു.

ഐഎസ് നൽകിയ വിശദീകരണത്തിൽ തങ്ങളുടെ ചാവേറുകൾ ഒരാളാണ് സംഭവസ്ഥലത്ത് ആക്രമണം നടത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഷിയാ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഷിയാ മുസ്ലിം വിഭാഗത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം മനുഷ്യമനസ്സാക്ഷിക്ക് നേരെയുള്ള കടന്നു കയറ്റം ആണെന്ന് അഫ്ഗാനിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള വിലയിരുത്തി. താലിബാനും യുഎസു മായി സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഗസനി പറഞ്ഞു .

36 വയസ്സുള്ള ജിയാൻ ബോഷെട്ടി 170 മൈൽ ദൂരം  ബോർൺ‌മൗത്ത് മുതൽ ബർമിംഗ്ഹാം വരെ   എത്തിയത് കബളിപ്പിക്കപ്പെടാൻ. ഓൺലൈനായി പരിചയപ്പെട്ട ഒരു വ്യക്തിയുടെ കയ്യിൽ നിന്നാണ് അദ്ദേഹം കാർ വാങ്ങിയത്. എന്നാൽ അയാൾ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു. അവർ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടിക്കുകയും മർദ്ദിച്ചവശനാക്കുകയും,വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

അറിയാത്ത നഗരത്തിൽ വെച്ചു മുഴുവൻ സാധനങ്ങളും കവർച്ച ചെയ്യപ്പെടുകയും, മർദിക്കപ്പെടുകയും വീട്ടിൽ പോകാൻ വഴിയില്ലാതെ വിഷമിക്കുകയും ചെയ്ത ബൗർഗെറ്റി മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ ഓൺലൈൻ ആയി തന്റെ ദുരനുഭവം പങ്കു വച്ചു. ഫേസ്ബുക്കിൽ കൂടി നടക്കുന്ന കച്ചവടങ്ങളെയും, പരിചയപ്പെടുന്ന വ്യക്തികളെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് അദ്ദേഹം കുറിക്കുന്നു.

നല്ല തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ വ്യക്തി,അദ്ദേഹത്തെ ആളൊഴിഞ്ഞ ഒരു ചൈനീസ് കോർണറിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ സംഘത്തിലെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. അവിടെവെച്ചാണ് അദ്ദേഹത്തെ മർദിച്ചതും, സാധനം വാങ്ങാൻകൊണ്ടു വന്ന പണം അടങ്ങിയ ബാഗ് തട്ടിയെടുത്തതും. രാത്രി 11.30 ഓടെയാണ് സംഭവം നടന്നത് . പോലീസിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക്  38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

കുടുംബത്തോടൊപ്പം ചൂണ്ടയിടാൻ എത്തിയ ലൂക്കാസ് ഡോബ്സൺ, എന്ന ആറു വയസ്സുകാരനെ ആണ് ഇന്നലെ ഉച്ചക്ക് കാണാതായത്. കുട്ടിയെ കാണാൻ ഇല്ല എന്ന് അറിഞ്ഞ ഉടൻ തന്നെ അച്ഛൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു , എന്നാൽ കണ്ടെത്താനായില്ല. ഉടൻ തന്നെ എമർജൻസി സർവീസസ് വന്നു തിരച്ചിൽ ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പോലീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ആർ എൻ സി ഐ എന്നിവയുടെ സഹകരണത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.സുരക്ഷാകാരണങ്ങളാൽ രാത്രി 10 മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. അതിരാവിലെ പുനരാരംഭിക്കും.

വിവരം അറിഞ്ഞ ഉടനെ നൂറുകണക്കിന് നാട്ടുകാരാണ് സഹായിക്കാൻ എത്തിച്ചേർന്നത്. നദിയിലും കരയിലും സമീപപ്രദേശങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാണാതാകുമ്പോൾ കറുപ്പും വെളുപ്പും നിറത്തിലുള്ള ടീഷർട്ട് ആണ് കുട്ടി ധരിച്ചിരുന്നത്.സാൻഡ്വിച്ചിലെ മിക്കവാറും റോഡുകളെല്ലാം തടഞ്ഞിരിക്കുകയാണ്. രാത്രി ഏഴ് മണിയോടെ റെസ്ക്യൂ ടീം അടിയന്തര മീറ്റിംഗ് നടത്തിയിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ അസിസ്റ്റന്റ് ഡയറക്ടറായ ക്രിസ് ക്ലോഗൻ പറയുന്നു. ” കുട്ടിയുടെ തിരച്ചിലിനായി സഹകരിച്ച എല്ലാവർക്കും നന്ദി . കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും. ഏറ്റവും ധൈര്യം ആവശ്യമുള്ള സമയമാണിത്. ഈ ദുഃഖം കടന്നു പോകട്ടെ എന്ന് പ്രാർത്ഥിക്കാം. രാത്രി വൈകിയും തിരച്ചിൽ തുടരുന്നവർ മൊബൈൽഫോൺ ടോർച്ച് മുതലായ സുരക്ഷാക്രമീകരണങ്ങൾ കരുതണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സന്നാഹങ്ങളുമായി അതിരാവിലെ തന്നെ തിരച്ചിൽ പുനരാരംഭിക്കും.

ബ്രെക്സിറ്റ്‌ വിഷയത്തിൽ ധാരാളം പ്രശ്നങ്ങളാണ് ബ്രിട്ടന് നേരിടേണ്ടതായി വരുന്നത്. തെരേസ മേയുടെ പതനത്തിനും കാരണമായ ബ്രെക്സിറ്റ്‌, പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എപ്രകാരം കൈകാര്യം ചെയ്യുമെന്ന് ബ്രിട്ടൻ ഉറ്റുനോക്കുന്നു. യൂറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ പരക്കെ ആശങ്ക ഉളവായിട്ടുണ്ട്. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷുകാരെ നോ ഡീൽ ബ്രെക്സിറ്റ്‌ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനിലെ സ്കൂളുകളെയും നോ ഡീൽ ബ്രെക്സിറ്റ്‌ ബാധിക്കും. പരീക്ഷകൾ തടസപ്പെടും, സ്കൂളുകൾ അടയ്‌ക്കേണ്ടിവരും, കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ വില 20% ഉയരും തുടങ്ങിയവ പ്രധാന പ്രശ്നങ്ങളാണ്. കെന്റിലെ സ്കൂളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. വളരെ രഹസ്യാത്മകമായ 5 പേജ് ഉള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത് . സ്കൂളുകൾ നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ‘ സ്കൂൾ ഫുഡ്‌ ‘ എന്ന വിഭാഗത്തിനുകീഴിൽ റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട് . ഒപ്പം ഭക്ഷണക്ഷാമം ഉണ്ടായാൽ ഫുഡ്‌ മെനു എങ്ങനെ ക്രമീകരിക്കുമെന്നത് ആലോചിക്കണമെന്നും നിർദേശിക്കുന്നു .

 സ്കൂളുകളുടെ പാർലമെന്ററി അണ്ടർ സെക്രട്ടറിയായി വീണ്ടും നിയമിതനായ ലോർഡ് ആഗ്നെവ് ആണ് ‘ഡിഎഫ്ഇ നോ ഡീൽ പ്രോഗ്രാം – സ്കൂൾസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്റ് തയ്യാറാക്കിയത്. നോ ഡീൽ ബ്രെക്സിറ്റ്‌ തീരുമാനം ഉപേക്ഷിക്കണമെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി എയ്ഞ്ചേല റെയ്‌നർ, പ്രധാനമന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു. ” ടോറി ബഡ്ജറ്റ് സിസ്റ്റം കാരണം വർഷങ്ങളായി നമ്മുടെ സ്കൂളുകൾ തകർച്ചയുടെ വക്കിലാണ്. അതിനാൽ ബോറിസ് ജോൺസൻ, നോ ഡീൽ ബ്രെക്സിറ്റ്‌ വേണ്ടെന്ന് വെയ്ക്കണം” എയ്ഞ്ചേല പറഞ്ഞു.

കളർ കോഡ് സിസ്റ്റത്തിന് കീഴിലാണ് റിപ്പോർട്ടിൽ കാര്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നത്. പ്രതിസന്ധികൾ കൈകാര്യം ചെയ്യാമെന്നും സാധാരണപോലെ കാര്യങ്ങൾ വിതരണം ചെയ്യാമെന്നും വകുപ്പിന് ഉറപ്പുള്ള കാര്യങ്ങൾക്ക് പച്ച നിറവും, വിതരണം നടക്കുമെങ്കിലും മാനേജ്മെന്റ് ശ്രദ്ധ ചെലുത്തേണ്ട സുപ്രധാന പ്രശ്നങ്ങളുള്ള സേവനങ്ങൾക്ക് ആമ്പർ നിറവും, വിതരണം തടസപ്പെടുമെന്നുള്ള സേവനങ്ങൾക്ക് ചുവപ്പ് നിറവുമാണ് നൽകിയിരിക്കുന്നത്. സ്കൂൾ അടച്ചുപൂട്ടലും പരീക്ഷ തടസ്സവും യാത്ര തടസ്സവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് ആമ്പർ മുന്നറിയിപ്പും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയൊക്കെ പച്ച നിറത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. നോ ഡീൽ ബ്രെക്സിറ്റിനുള തയ്യാറെടുപ്പുകൾക്കായി 2.1 ബില്യൺ പൗണ്ട് അധികമായി നീക്കിവെക്കാനുള്ള പദ്ധതികൾ സർക്കാർ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സ്കൂളുകൾക്ക് തങ്ങളാലാവുന്നതെല്ലാം ചെയ്യുവാൻ കടമയുണ്ടെന്ന് കെന്റ് കൗണ്ടി കൗൺസിലിലെ ഏരിയ എഡ്യൂക്കേഷൻ ഓഫീസർ ഇയാൻ വാട്സ് പറയുകയുണ്ടായി.

RECENT POSTS
Copyright © . All rights reserved