ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഹാരി രാജകുമാരൻ അമ്മയായ ഡയാനയുടെ മരണത്തെപ്പറ്റി മാധ്യമങ്ങൾക്ക് മുൻപിൽ മനസ്സു തുറന്നു. തന്റെ ജീവിതത്തിൽ തന്നെ വേദനിപ്പിക്കുന്ന ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നാണ് അമ്മയുടെ മരണം എന്ന് അദ്ദേഹം പറഞ്ഞു. എപ്പോൾ ഒരു ക്യാമറ കണ്ടാലും തന്റെ അമ്മയുടെ മുഖമാണ് തന്റെ മുൻപിൽ തെളിഞ്ഞു വരുന്നത് എന്ന് അദ്ദേഹം ഓർമ്മിച്ചു. ഹാരി രാജകുമാരനും, ഭാര്യ മേഗനും കഴിഞ്ഞമാസം തെക്കൻ ആഫ്രിക്കയില്ലേക്ക് നടത്തിയ യാത്രയുടെ ഡോക്യുമെന്ററി ചിത്രീകരിച്ചതിന്റെ ആദ്യ ഭാഗത്താണ് ഹാരി രാജകുമാരൻ മനസ്സു തുറക്കുന്നത്.

യാത്രയ്ക്കിടയിൽ ഭാര്യയെയും കുഞ്ഞിനെയും ആഫ്രിക്കയിൽ ആക്കി, അദ്ദേഹം മലാവി, ബോട്സ്വാന, അംഗോള എന്നിവിടങ്ങൾ സന്ദർശിച്ചു. അവിടെ നിലനിന്നിരുന്ന ഖനനത്തിനെതിരെ തന്റെ അമ്മയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഡോക്യുമെന്ററിയിൽ പിന്നീട് അദ്ദേഹം, ഒരു രാജകുടുംബം ആയിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ അമ്മ തുടങ്ങിവച്ച പ്രവർത്തനങ്ങളെ പിന്തുടരുവാനാണ് ആഗ്രഹിക്കുന്നത്. തന്റെ ഓരോ പ്രവർത്തിയും അമ്മയെ ഓർമ്മപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
22 വർഷം മുൻപ് തന്റെ അമ്മ നടന്ന പാതയെ ഹാരി രാജകുമാരൻ ഒരിക്കൽകൂടി പിന്തുടർന്നു. ഹാരി രാജകുമാരന് 12 വയസ്സുള്ളപ്പോഴാണ് അമ്മ ഡയാന കാറപകടത്തിൽ കൊല്ലപ്പെട്ടത്. പണ്ട് ഖനനം നടന്ന പ്രദേശങ്ങൾ ഇന്ന് ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ തന്റെ അമ്മയുടെ പങ്ക് രാജകുമാരൻ ഓർമ്മിച്ചു. ഐടിവിയിൽ ഞായറാഴ്ച 9 മണിക്കാണ് ഹാരി രാജകുമാരന് സംബന്ധിക്കുന്ന ഈ ഡോക്യുമെന്ററിയുടെ പ്രക്ഷേപണം.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :- കെനിയൻ വിമാനത്തിൽ നിന്നും ലണ്ടൻ നഗരത്തിലെ ഒരു പൂന്തോട്ടത്തിലേക്ക് നിലം പതിച്ച മൃതദേഹം തിരിച്ചറിയാനായുള്ള ശ്രമങ്ങൾ പോലീസ് തുടരുന്നു. മുപ്പതോളം വയസ്സ് ആണ് മൃതദേഹത്തിന് പ്രായം തോന്നിക്കുന്നത്. ഹെയ്ത്രോ വിമാനത്താവളത്തിലേക്ക് പോയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെന്റിൽ നിന്നുമാണ് അദ്ദേഹം വീണത് എന്നാണ് നിഗമനം. തിരിച്ചറിയുന്നതിനായി കമ്പ്യൂട്ടർ നിർമ്മിതമായ ഒരു ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കെനിയൻ സ്വദേശി ആണ് എന്നാണ് നിഗമനം എങ്കിലും, ഉറപ്പിച്ചിട്ടില്ല.
പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ ലഭിച്ച ഒരു ബാഗിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ബാഗിൽ നിന്നും കെനിയൻ കറൻസി ലഭിച്ചു എന്ന് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തി. എന്നാൽ ഇതുവരെയും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ കുടുംബാംഗങ്ങളെ പോലും വിവരമറിയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അധികൃതർ .

കെനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും, കൃത്യമായ വിവരം ഒന്നും തന്നെ അവർക്കും ലഭിച്ചിട്ടില്ലയെന്നു ഡിറ്റക്ടീവ് സെർജൻറ് പോൾ ഗ്രീവ്സ് അറിയിച്ചു. എന്നാൽ മരണത്തെപ്പറ്റി ഇതുവരെ ദുരൂഹത ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളിൽ നിന്നും പോലീസ് സഹായം തേടിയിട്ടുണ്ട്., കെനിയയിലെ നെയ്‌റോബിയിൽ നിന്നും ഹയ്ത്രോവിലേക്കുള്ള വിമാനത്തിൽ നിന്നും ആണ് അദ്ദേഹം വീണത് എന്നാണ് ഇതുവരെയുള്ള നിഗമനം.നൈറോബി എയർപോർട്ടിലെ ജീവനക്കാരനാണെന്ന സംശയവും ഉയർന്നു വന്നിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ജോൺ കുറിഞ്ഞിരപ്പള്ളി
കഥയുടെ പിന്നാമ്പുറം
ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.
ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല.
അദ്ദേഹം ബന്ദിയാക്കപ്പെട്ടു.
കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി.
പിന്നീട് ചിക്കവീരരാജയെയും മകൾ ഗൗരമ്മയെയും അവരുടെ ഇഷ്ടപ്രകാരം ഇംഗ്ളണ്ടിൽ പോകാൻ അനുവദിക്കുകയും അവർ അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.ഗൗരമ്മ ഇംഗ്ളണ്ടിൽ തൻ്റെ വിദ്യാഭ്യാസം തുടർന്നു.
ഗൗരമ്മയെ റാണി വിക്ടോറിയ ദത്തെടുക്കുകയും അവർ മാമോദിസ സ്വീകരിച്ചു ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്തു.ഗൗരമ്മയുടെ ഗോഡ് മദർ റാണി വിക്ടോറിയ ആയിരുന്നു എന്നത് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായി അവർക്ക് ഉണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു.
പിന്നീട് ഗൗരമ്മ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു.ഗൗരമ്മയുടെ മരണത്തിനു ശേഷം അവരുടെ ഭർത്താവും കുട്ടിയും ഒരു ദിവസം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായി.പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിഞ്ഞുകൂടാത്ത ഒരു സമസ്യയായി നിലകൊള്ളുന്നു.
ചിക്ക വീരരാജാ മരിച്ചപ്പോൾ കേൻസൽ ഗ്രീൻ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.
ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ ജനങ്ങൾ സന്തുഷ്ടരായിരുന്നതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നില്ല.പുതിയ സ്കൂളുകൾ അരംഭിക്കപ്പെട്ടു.ജനങ്ങള്‍ വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരരായി.
ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷ് ഭരണത്തിനും എതിരായി പലരും ശബ്ദമുയർത്താൻ ശ്രമിച്ചെങ്കിലും ജനശ്രദ്ധ ലഭിക്കുകയുണ്ടായില്ല.
കുടകിൻ്റെ ഭരണം മൈസൂര്‍ കേന്ദ്രമാക്കി റസിഡൻറ് ആണ് നടത്തിവന്നിരുന്നത്.
പിന്നാമ്പുറത്തുനിന്നും മുമ്പിലേക്ക് .
കുടകിൽ മാറ്റങ്ങളുടെ കാറ്റ് വീശിയത് വളരെ വേഗത്തിൽ ആയിരുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളിൽ നിന്നും കൃഷി രീതികളിൽ നിന്നും പുതിയ രീതികളിലേക്ക് കുടകിലെ ജനങ്ങൾ മാറുകയായിരുന്നു.പഴയ സംസ്കാരങ്ങൾക്ക് പുതിയ മാനങ്ങൾ മാറ്റങ്ങൾ വരുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനി
കുടകിൻ്റെ സമഗ്രമായ വളർച്ചക്ക് പല പദ്ധതികളും തയാറാക്കി.
കോഫി പ്ലാൻറേഷനുകൾ ശാസ്ത്രീയമായി പരിഷ്കരിച്ചു.ഓറഞ്ച് കൃഷി വ്യാപകമാക്കി.കാലാവസ്ഥക്ക് അനുസൃതമായി കൃഷിയിൽ മാറ്റങ്ങൾ വരുത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു.
കുടക് മലകളിൽ കാപ്പിപൂക്കളുടെ സുഗന്ധം പരന്നു.കോടമഞ്ഞിൽ മധുര കുംഭങ്ങൾ പേറി ഓറഞ്ചു മരങ്ങൾ കൈകോർത്തു നിന്നു.
കണ്ണിനു കുളിർമയേകി വളർന്നുനിൽക്കുന്ന ഓറഞ്ച് തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കുടകിലെ കൃഷിക്കാരെ പുളകം കൊള്ളിച്ചു..
ഒരു പുതിയ ജീവിത ശൈലിയുടെ ആരംഭം.
പടിഞ്ഞാറൻ സംസ്കാരങ്ങൾ കുടകിൻ്റെ കാലാവസ്തക്ക് അനുയോജ്യമായിരുന്നു.കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന കുടകിൻ്റെ സൗന്ദര്യം കാഴ്ചക്കാരെ മത്തുപിടിപ്പിച്ചു.
മൈസൂരിൽ നിന്നും ഇടക്ക് കുടക് സന്ദർശനത്തിനെത്തിയ റസിഡൻറ് മനുഷ്യസ്പപർശം അധികം ഏൽക്കാത്ത കുടകിലെ വനഭൂമി കണ്ട് അത്ഭുതപ്പെട്ടു.
മുക്കാൽ ഭാഗവും വനങ്ങളായ കുടകിൽ ആകാശം മുട്ടെ വളർന്നുനിൽക്കുന്ന തേക്കും ഈട്ടിയും കൂടാതെ ചന്ദനമരങ്ങളും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.
കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രദ്ധ കുടകിലെ (കൂർഗിലെ) നൂറ്റാണ്ടുകൾ പഴക്കമുള്ള വന വിഭവങ്ങളിലേക്ക് തിരിഞ്ഞു.
ഈ മാറ്റം കുടകിലെ കൃഷിക്കാർക്ക് മനസ്സിലായതുമില്ല.
റോസ് വുഡ്,ചന്ദനം, തേക്ക്,തുടങ്ങിയ മരങ്ങൾക്ക് ഇംഗ്ലണ്ടിൽ നല്ല മാർക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ട് എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അറിയാമായിരുന്നു. അത് മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനേക്കുറിച്ച് അവർ ആലോചന ആരംഭിച്ചു.
കുടകിൻ്റെ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത വനസമ്പത്തു കൊള്ളയടിക്കുവാനുള്ള ശ്രമം ജനങ്ങൾക്ക് മനസ്സിലാകുവാൻ വളരെ താമസിച്ചു പോയി .
റോസ് വുഡ് എന്നു വിളിക്കുന്ന ഈട്ടി (വീട്ടി) തടിയിലും കുടകിലെ കാടുകളിലുള്ള ചന്ദന മരങ്ങളിലും ആയിരുന്നു അവരുടെ പ്രധാന നോട്ടം.
കുടകിൽ വളരുന്നത് ഏറ്റവും വിലപിടിപ്പുള്ള കറുത്ത വീട്ടി മരങ്ങളാണ്. വളരെ സാവകാശം വളരുന്ന വൃക്ഷമാണ് വീട്ടി. കടുപ്പവും സാമാന്യ വലിപ്പമുള്ള വീട്ടി തടിക്കു നൂറ്റാണ്ടുകളുടെ പ്രായം കാണും.
കരിവീട്ടി മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനെക്കുറിച്ചു പഠിക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു .
വർഷം ഒന്നുകഴിഞ്ഞിട്ടും ഉത്തരവാദിത്യം ഏറ്റെടുത്തവർക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.
പ്രാപ്തനായ ഒരാളെ കമ്പനി തേടിക്കൊണ്ടിരിക്കുമ്പോഴാണ് തലശ്ശേരിയിലുള്ള ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എഞ്ചിനീയറെക്കുറിച്ച് കേൾക്കുന്നത്.
മദ്രാസ് റെസിഡന്റിൻ്റെ കീഴിലുള്ള സർവ്വെ ഡിപ്പാർട്ട് മെന്റിൻ്റെ മേധാവിയാണ് ജെയിംസ് ബ്രൈറ്റ്.
കുടകിനോട് ചേർന്നുകിടക്കുന്ന എന്നാൽ മദ്രാസ് റെസിഡൻറിൻ്റെ ഭരണത്തിന് കീഴിൽ ഉള്ള സ്ഥലമാണ് തലശ്ശേരി,മലബാറിലെ മനോഹരമായ തുറമുഖം.
ബ്രിട്ടീഷ്‌കാർ അവരുടെ പ്രധാനപ്പെട്ട കയറ്റുമതി ഇറക്കുമതി വാണിജ്യ കേന്ദ്രമായി തലശ്ശേരി തുറമുഖം ഉപയോഗിച്ചുവന്നു .
പോർച്ചുഗീസ്സ് കാരുടെയും ഫ്രഞ്ച്കാരുടെയും ആക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി തലശ്ശേരിയിൽ ഒരു കോട്ട ബ്രിട്ടീഷ് ഭരണാധികാരികൾ പണികഴിപ്പിച്ചിരുന്നു
ഈ കോട്ടക്കും തലശ്ശേരി തുറമുഖത്തിനും മദ്ധ്യത്തിലായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവ്വേ ഡിപ്പാർട്ടമെൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടം.
ജെയിംസ് ബ്രൈറ്റ് താമസ്സിക്കുന്ന ബംഗ്ലാവിനോട് ചേർന്നുതന്നെ ആയിരുന്നു ഓഫീസും.
ബ്രൈറ്റിൻ്റെ ഓഫീസ് കാര്യങ്ങൾ നോക്കി നടത്തുന്നത് ശങ്കരൻ നായർ, എന്ന “നായർ സാർ ,”ആയിരുന്നു നാല്പത്തഞ്ചു വയസ്സുള്ള സൗമ്യനായ മനുഷ്യൻ.എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറുന്ന ശാന്തസ്വഭാവി ആണ് നായർ സാർ.
ശങ്കരൻ നായർ ഓഫീസിൽ ഒമ്പതുമണിക്കേ ഹാജരാകും.ജോലിക്കാരെ മേസ്ത്രിമാരുടെ കൂടെ കാലത്തു എട്ടുമണിക്ക് വർക്ക് സൈറ്റിൽ നായർ പറഞ്ഞു വിടും.
പതിവുപോലെ ഒമ്പതുമണിക്ക് ഓഫീസിൽ വരുമ്പോൾ ഒരാൾ കാത്തുനിൽക്കുന്നു.
“എന്താ?”
“മൈസൂരിൽനിന്നും റസിഡൻറ് അയച്ചതാണ്”
അയാൾ ഒരു കവർ നായരുടെ നേരേ നീട്ടി.
“മൈസൂരിൽ നിന്ന്?,എന്താ കാര്യം?”
“അറിഞ്ഞുകൂടാ സാർ”.
എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്.
നായർ കത്തുവാങ്ങി ബ്രൈറ്റിൻ്റെ ബംഗ്ളാവിൽ കൊണ്ടുപോയി കൊടുത്തിട്ടു തിരിച്ചുവന്നു.
കത്തുവായിച്ച ജെയിംസ് ബ്രൈറ്റിന് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല.തൻ്റെ കഴിവിന് കിട്ടിയ അംഗീകാരമായി കരുതി ആ കത്ത്.
കൂർഗിലെ വനവിഭവങ്ങൾ സംഭരിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സാധിക്കുമോ എന്നായിയിരുന്നു ആ കത്തിൽ .
അതിസമർത്ഥനും കുശാഗ്ര ബുദ്ധിശാലിയും സാഹസികനുമായിരുന്നു ജെയിംസ് ബ്രൈറ്റ്. ചെയ്യുന്ന ജോലികളിൽ കണിശക്കാരൻ.ജോലിക്കാരോട് ക്രൂരമായി പെരുമാറുന്നതിന് അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ബ്രൈറ്റിൻ്റെ കീഴിൽ ജോലിചെയ്യുന്നവർ അയാളെ ഭയപ്പെട്ടു.
മുപ്പത്തഞ്ചു വയസ്സേ പ്രായം ഉള്ളുവെങ്കിലും നല്ല അറിവും തൊഴിൽ പരിചയവും ഉണ്ടായിരുന്നു ബ്രൈറ്റിന്.
ബ്രൈറ്റിന് ശങ്കരൻ നായരെ വലിയ വിശ്വാസമാണ്..
എന്താവശ്യത്തിനും വിളിക്കും,”നായർ….”
“സാർ……..”,നായർ വിളിപ്പുറത്തുണ്ടാകും.
ഒരിക്കൽപോലും അയാൾ നായരെ വഴക്കുപറയുകയോ നായരോട് ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല.
ബ്രൈറ്റിൻ്റെ എല്ലാ ഉയർച്ചയുടെയും പിന്നിൽ സൗമ്യനായ നായരുടെ കൈയ്യ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
ജെയിംസ് ബ്രൈറ്റിൻ്റെ ഭാര്യ ആൻ മരിയ ഇടക്ക് ഇംഗ്ലണ്ടിൽനിന്നും വരും. മൂന്നു നാല് മാസം താമസിച്ചിട്ടു തിരിച്ചുപോകും. മുപ്പത് വയസ്സ് പ്രായമുണ്ടെങ്കിലും ഒരു കൗമാരക്കാരിയുടെ സ്വഭാവവും ശരീര പ്രകൃതിയുമുള്ള സുന്ദരിയായിരുന്നു ആൻ മരിയ.
ആരോടും പെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിക്കാൻ സമർത്ഥ ആയിരുന്നതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ആൻ മരിയക്ക് .
ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റിൻ്റെ ബംഗ്ലാവ് ഉണരും.സംഗീതവും ഡാൻസും സുഹൃത്തുക്കളുടെ സന്ദർശനവുമായി എപ്പോഴും ശബ്ദമുഖരിതമായിരിക്കും.
എങ്കിലും അവരെ ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനം വല്ലാതെ അലോസരപ്പെടുത്തിയിരുന്നു .
വൈകുന്നേരങ്ങളിൽ ബ്രൈറ്റ് മദ്യത്തിൽ അഭയം തേടുമ്പോൾ ആൻ മരിയ ലോഗൻസ് റോഡിലുള്ള ക്ലബിലെ ഡാൻസ് ഫ്ലോറിലേക്ക് പോകും.
അവരുടെ ഇടയിൽ വഴക്കും ബഹളവും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്.
വഴക്കും ചീത്തവിളിയും കൂടുമ്പോൾ നായർ ആൻ മരിയയെ സമാധാനിപ്പിക്കും
.”സാരമില്ല,മദ്യത്തിൻ്റെ ലഹരിയിൽ പറയുന്നതല്ലേ?”
ആൻമരിയക്ക് ശങ്കരൻനായരെ വലിയ ഇഷ്ടവുമായിരുന്നു.
“മിസ്റ്റർ നായർ, അതെന്താണ്? ഇത് എന്താണ്?” ഇങ്ങിനെ ചോദിച്ചു കൊണ്ട് നായരെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും,കൊച്ചുകുട്ടികളെപ്പോലെ.
ജെയിംസ് ബ്രൈറ്റിൻ്റെ കീഴിൽ അമ്പതോളം തൊഴിലാളികൾ സർവ്വേ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.
ജോലിക്കാരിൽ രണ്ടു പേർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ഇന്ത്യക്കാർ.ഇന്ത്യക്കാരായ തൊഴിലാളികളെ നിയന്ത്രിച്ചിരുന്നത് “നായർ സാർ”, എന്ന് തൊഴിലാളികൾ വിളിക്കുന്ന ശങ്കരൻ നായർ ആണ്..
നായരുടെ കീഴിൽ സമർത്ഥന്മാരായ, കുഞ്ഞിരാമൻ,നാരായണൻ,ഗോപി എന്ന മേസ്തിരിമാർ ജോലിചെയ്യുന്നു.
മൂന്നുപേരും വടകര സ്വദേശികളും സുഹൃത്തുക്കളും ആണ്.
അവർക്ക് മൂന്നുപേർക്കുമായി വിഭജിച്ചു നൽകിയിരിക്കുകയാണ് ജോലിക്കാരെ.ബ്രിട്ടീഷ്‌കാരായ ജോലിക്കാർ ബ്രൈറ്റിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്..
മദ്രാസ് പ്രവിശ്യയിലെ ഡിപ്പാർട് സംബന്ധമായ മുഴുവൻ സർവ്വേ ജോലികളും ബ്രൈറ്റിൻ്റെ കീഴിൽ ആണ് നടന്നു വന്നിരുന്നത്.
ദിവസ്സവും ശങ്കരൻ നായരുമായി ബ്രൈറ്റ് സായാഹ്ന സവാരിക്കിറങ്ങും.
“നായർ……….”..ഇടക്കിടക്ക് ബ്രൈറ്റ് വിളിച്ചുകൊണ്ടിരിക്കും.
എല്ലാകാര്യങ്ങൾക്കും ബ്രൈറ്റ് ആശ്രയിക്കുക ശങ്കരൻ നായരെ ആണ്.
സായാഹ്നസവാരി കഴിഞ്ഞു തിരിച്ചുവരുമ്പോൾ നന്നേ ഇരുട്ടിയിരിക്കും.ഈ സായ്ഹ്നസവാരിക്കിടെ ബ്രൈറ്റ് ശങ്കരൻ നായരുമായി അടുത്ത ദിവസത്തെ ജോലി കാര്യങ്ങൾ ചർച്ച ചെയ്യും. ബ്രൈറ്റ് പറയുന്നത് മൂളികേട്ട് എല്ലാം നായർ കുറിച്ചുവയ്ക്കും.
മദ്യപാനം ബ്രൈറ്റിൻ്റെ ബലഹീനതയായിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക എന്ന് പറയാൻ വയ്യ.
ബ്രൈറ്റിൻ്റെ സ്വഭാവം അറിയാവുന്നവർ കഴിവതും അയാളിൽ നിന്നും അകലം പാലിച്ചുപോന്നു .
ആൻ മരിയ ഇംഗ്ളണ്ടിൽ ആയിരിക്കുമ്പോൾ തലശ്ശേരിയിലെ കടൽ പാലത്തിൽ കാറ്റു കൊള്ളുന്നതിനായി ബ്രൈറ്റ് പോകും.
കടൽ തീരത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളെ നോക്കി അയാൾ വെറുതെ അനാവശ്യം പറയും.
ഇരുട്ടിൽ തലശ്ശേരിയിലെ നാട്ടുകാരുടെ കൈയ്യുടെ ബലം പലതവണ അറിഞ്ഞിട്ടുള്ളതാണ് ബ്രൈറ്റ്.
പകരം വീട്ടാൻ അടി കിട്ടുന്നതിൻ്റെ പിറ്റേ ദിവസം ബ്രൈറ്റ് പോലീസ്സ്കാരെ കൊണ്ട് വഴിയിൽ കാണുന്നവരെ തല്ലിക്കും.
പതിവായുള്ള സായാഹ്നസവാരിക്കിടയിൽ പലപ്പോഴും ബ്രൈറ്റ്നിലവിറ്റുപെരുമാറും.
വഴിയരികിലെ വീടുകളിലുള്ള സ്ത്രീകളെ മദ്യത്തിൻ്റെ ലഹരിയിൽ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്യും. ശങ്കരൻ നായർ കഴിവതും ബ്രൈറ്റിനെ ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും.
എല്ലാം കണ്ടും കേട്ടും ഒരു മൂകസാക്ഷിയായി നിൽക്കേണ്ടിവരും പലപ്പോഴും..
ഒരു വീട്ടിൻ്റെ മുറ്റത്തു കണ്ട സുന്ദരിയായ യുവതിയെക്കുറിച്ച് ബ്രൈറ്റ് ശങ്കരൻനായരോടു ചോദിച്ചു.
“ഹു ഈസ് ദാറ്റ് ഗേൾ?”
നായർ മിണ്ടിയില്ല.
ബ്രൈറ്റ് ചോദ്യം വീണ്ടും ആവർത്തിച്ചു.
“ഹു ഈസ് ദാറ്റ് ഗേൾ?”
അതിവ സുന്ദരി ആയിരുന്ന ആ പെൺകുട്ടിയുടെ രൂപം ബ്രൈറ്റിൻ്റെ മനസ്സിൽ ഇളക്കം സൃഷ്ടിച്ചു.
അയാളുടെ സ്വഭാവം അറിയാവുന്ന നായരുടെ ഉള്ള് ഒന്ന് കാളി.
“ദാറ്റ് ഈസ് മൈ ഡോട്ടർ……………………….എന്റെ മകളാണ് “.
സാധാരണ സായാഹ്നസവാരിക്ക് തൻ്റെ വീടിനടുത്തു കൂടി പോകാതിരിക്കാൻ ശങ്കരൻനായർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.ഇത് പറ്റിപ്പോയി.
നായരുടെ ഒരേ ഒരു മകളാണ് ഗീത.രണ്ടു വർഷം മുമ്പു് മലമ്പനി വന്ന് ഭാര്യ മരിച്ചതിനു ശേഷം അവർ തലശ്ശേരിയിൽ വന്ന് താമസിക്കുകയാണ്.
അടുത്ത ദിവസവും അതിനടുത്ത ദിവസവും ബ്രൈറ്റ് അതേ വഴി തന്നെ നടക്കാൻ തിരഞ്ഞെടുത്തപ്പോൾ ശങ്കരൻ നായർക്ക് അസുഖം ശരിക്കും പിടികിട്ടി.
ഗീതയ്ക്ക് പതിനെട്ടു വയസ്സ് പ്രായം,പെങ്ങളുടെ മകനുമായി വിവാഹം പറഞ്ഞു വച്ചിരിക്കുകയാണ് ജാതകവശാൽ ഒരു വർഷം കൂടി കാത്തിരിക്കണം.
ഗീതയും ശങ്കരൻ നായരും തലശ്ശേരിയിലേക്ക് താമസം മാറ്റുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു.
ബാസൽ മിഷൻ തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിൽ ഏതാനും സ്‌കൂളുകൾ ആരംഭിച്ചിരുന്നു.ഗീതക്ക് ഏതെങ്കിലും സ്‌കൂളിൽ ഒരു ജോലി തരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.
ബ്രൈറ്റിൻ്റെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് മകളെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കുന്നതാണ് നല്ലത് എന്ന് ശങ്കരൻ നായർ തീരുമാനിച്ചു.
രാത്രി തന്നെ നായർ മകളേയും കൂട്ടി പെങ്ങളുടെ വീട്ടിൽ ചെന്നു.
“കുറച്ചു ദിവസം ഞാൻ ബ്രൈറ്റ് സായിപ്പിൻ്റെ കൂടെ സർവ്വേ ജോലിക്കായി ദൂരെ ഒരിടത്തു പോകുകയാണ്.”
നായർ അവരോട് കള്ളം പറഞ്ഞു.
അവർ അത് വിശ്വസിച്ചു. മകളെ അവരുടെ വീട്ടിലാക്കി നായർ തിരിച്ചപോന്നു.
അതിനുശേഷമേ ശങ്കരൻ നായർക്ക് സമാധാനമായുള്ളു.
അടുത്ത ദിവസം ആൻ മരിയ ഇംഗ്ലണ്ടിൽ നിന്നും വന്നു.
ആൻ ഇത്തവണ ആറുമാസത്തോളം തലശ്ശേരിയിൽ താമസിക്കാൻ തീരുമാനിച്ചത് നായർക്ക് ആശ്വാസമായി.
ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റ് കുറച്ചു മര്യാദക്കാരനാകും..
പതിവുപോലെ ബ്രൈറ്റിൻ്റെ ബംഗളാവു് അവരുടെ വരവോടു കൂടി ശബ്ദമുഖരിതമായി.
പലപ്പോഴും ആൻ മരിയ ക്ലബിലും ജെയിംസ് ബ്രൈറ്റ് മദ്യത്തിലും സംതൃപ്തി കണ്ടെത്തി.
മുൻപ് പ്ലാൻ ചെയ്തിരുന്നതുപോലെ ആറുമാസത്തിനു ശേഷം ആൻമരിയ തിരിച്ചുപോകുന്നില്ല എന്ന് തീരുമാനിച്ചു.
നായരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശ്വാസപ്രദമായിരുന്നു.
എല്ലാ ദിവസവും കാലത്തു് ബംഗ്ലാവിനോട് ചേർന്നുള്ള ജിമ്മിൽ ആൻ മരിയ വ്യായാമം ചെയ്യുവാനായി പോകും.
പതിവുപോലെ കാലത്തു് വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ആൻ മരിയ ആ കാഴ്ച കാണുന്നത്.
ഒരുചെറുപ്പക്കാരൻ മൈതാനത്തെ പുൽത്തകിടിയിൽ മറ്റൊരാളുമായി ഗുസ്തി പിടിക്കുന്നു.അയാളുടെ മെയ് വഴക്കവും അഭ്യാസങ്ങളും കണ്ട് ആൻ മരിയക്ക് കൗതുകം തോന്നി.
അവൾ ഉറക്കെ വിളിച്ചു.
“ഹേയ് ”
അയാൾ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു.
ചെറുപ്പക്കാരൻ അടുത്തുചെന്നു.
“വാട്ട് ഈസ് യുവർ നെയിം?”
“കുഞ്ചു,കുഞ്ഞിരാമൻ”.
“വാട്ട് ഈസ് ദാറ്റ് ഗെയിം?”
“കളരിപ്പയറ്റാണ് മാഡം”
കുഞ്ചു കളരിപ്പയറ്റിൽ അതിസമർത്ഥനായിരുന്നു.കളരിപ്പയറ്റുകൊണ്ട് ജീവിതം മുൻപോട്ടു പോവില്ല എന്ന തിരിച്ചറിവിൽ ബ്രൈറ്റിൻ്റെ കീഴിൽ ജോലിക്ക് ചേർന്നതാണ് .
അങ്കം വെട്ടിയിരുന്ന കുടുംബത്തിലെ അംഗം, ഇപ്പോൾ അത്തരം അവസരങ്ങള്‍ വരാറില്ല.
ഇരുണ്ട നിറവും ഉരുക്കു പോലത്തെ ശരീരവുമുള്ള കുഞ്ചു വളരെ ഊർജ്വസ്വലനും ജോലികാര്യങ്ങളിൽ സമർത്ഥനും ആയ യുവാവ് ആണ്.
“എന്നെ കളരിപ്പയറ്റ് പഠിപ്പിക്കാമോ?”ആൻ മരിയ ചോദിച്ചു .
കുഞ്ചു ഒന്ന് സംശയിച്ചു.
“എനി പ്രോബ്ലം?”
“ഒന്നുമില്ല മാഡം”എങ്കിലും കുഞ്ചുവിന് ഒരു മടി.
“പിന്നെ?”
“പഠിക്കാൻ നന്നായിട്ട് കഠിനാദ്ധ്വാനം ചെയ്യണം”
“ഞാനല്ലേ അത് ചെയ്യേണ്ടത്?ഡോണ്ട് വറി”.അവർ വല്ലാത്ത ആവേശത്തിലാണ്.
“പക്ഷെ സ്ത്രീകളെ ഞാൻ .പഠിപ്പിക്കാറില്ല.”
“സ്ത്രീകൾ മനുഷ്യരല്ലേ?”
കുഞ്ചുവിന് ഉത്തരം മുട്ടി.
ഉടനെ തന്നെ ആൻ മരിയ ശങ്കരൻ നായരെ വിളിപ്പിച്ചു.
“കുഞ്ചുവിന് ജോലിക്കിടയിൽ പഠിപ്പിക്കുക വിഷമമായിരിക്കും”നായർ ഒഴിഞ്ഞുമാറി.
പക്ഷെ അവസാനം നായർക്ക് അവരുടെ നിർബ്ബന്ധത്തിന് വഴങ്ങേണ്ടി വന്നു.
നായരുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ചു ഒഴിവു ദിവസങ്ങളിൽ ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ ആരംഭിച്ചു.
കളരിപ്പയറ്റിൽ ബോഡി പൊസിഷനിംഗ് ശരിയാകാതെ വരുമ്പോൾ കുഞ്ചുവിന് അവരുടെ കയ്യും മറ്റും പിടിച്ചു് പൊസിഷനിൽ നിർത്തേണ്ടിവരും .ആൻ മരിയക്ക് അതിൽ യാതൊരു എതിർപ്പും ഇല്ലായിരുന്നു അയാൾ മടിച്ചു നിൽക്കുമ്പോൾ ആൻ മരിയ പറയും.
“കമോൺ ,ഐ ആം എ ഹ്യൂമൻ ബിയിങ് .സിംഹം ഒന്നുമല്ല.”അവർ പ്രോത്സാഹിപ്പിക്കും.
പഠിക്കാൻ സമർത്ഥയായിരുന്നു ആൻ മരിയ.
എന്നാൽ ബ്രൈറ്റിനെ അത് അരിശം കൊള്ളിച്ചു.
ആൻ മരിയയെ കുഞ്ചു കളരിപ്പയറ്റ് പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.എന്നാൽ അത് തുറന്നുപറയാന്‍ അയാൾക്ക് ധൈര്യവും ഇല്ലായിരുന്നു.
ആരും അടുത്തില്ലാത്തപ്പോൾ ബ്രൈറ്റ് നായരോട് ചോദിക്കും,”വാട്ട് ഈസ് ദിസ് നോൺസെൻസ് ?യു കിക്ക് ഔട്ട് ദാറ്റ് ബാസ്റ്റാർഡ്”.
നായർ ഒന്നും മിണ്ടില്ല.
കുഞ്ചുവിനെ കഴിവതും ദൂര സ്ഥലങ്ങളില്‍ൽ ജോലിക്ക് അയക്കാൻ ബ്രൈറ്റ് ശങ്കരൻ നായരെ നിർബന്ധിച്ചുകൊണ്ടിരുന്നു.
രണ്ടുപേരുടെയും ഇടയിൽ കിടന്ന് ശങ്കരൻ നായർ വിഷമിച്ചു.
ജെയിംസ് ബ്രൈറ്റ് ചുമതല ഏറ്റതോടുകൂടി വന വിഭവങ്ങൾ സംഭരിക്കുന്നതിനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അന്വേഷണത്തിന് ജീവൻ വച്ചു.ബ്രൈറ്റ് സ്വന്തം നിലക്ക് റിപ്പോർട്ടുകൾ തയ്യാറാക്കി റെസിഡൻറിന് അയച്ചു കൊടുത്തു.
ഇതിനിടയില്‍ൽ രണ്ടു മൂന്ന് തവണ മൈസൂർ റെസിഡൻറിൻ്റെ താല്പര്യപ്രകാരം ജെയിംസ് ബ്രൈറ്റ് കുടക് സന്ദർശിച്ചു
ഈ യാത്രകൾ കഠിനവും ക്ലേശകരവുമായിരുന്നു.റോഡും മറ്റു സൗകര്യങ്ങളും പരിമിതമായിരുന്നതുകൊണ്ട് ഓരോ യാത്രകഴിഞ്ഞുവരുമ്പോഴും ബ്രൈറ്റ് രോഗ ബാധിതനായി.
ജെയിംസ് ബ്രൈറ്റുമായി മൈസൂർ റസിഡൻറ് സംസാരിക്കുന്ന സമയത്താണ് , ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനി`, എന്ന പേരിൽ ഇന്ത്യൻ റെയിൽവേ രൂപീകരിക്കപ്പെടുന്നത്.
ജെയിംസ് ബ്രൈറ്റിനെ റെയിൽവേ എന്ന ആശയം ആവേശഭരിതനാക്കി.അതിൻ്റെ സാദ്ധ്യതകൾ അയാൾ നിരീക്ഷിച്ചുവന്നു.
ആ സമയത്തു് കൽക്കട്ടയിലും ബോംബെയിലും റെയിൽവേ ജോലികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു
മരിയയും കുഞ്ചുവും ആയിട്ടുള്ള അടുപ്പവും ഇടപഴകുന്നതും ബ്രൈറ്റിൻ്റെ മനോനില തെറ്റിച്ചു.അയാളുടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു.
ആൻ മരിയയെ എങ്ങിനെയെങ്കിലും കളരിപ്പയറ്റ് പഠിക്കുന്നതിൽ നിന്നും പിന്മാറ്റണമെന്ന് ബ്രൈറ്റ് തീരുമാനിച്ചു. പക്ഷെ ഇക്കാര്യം നേരിട്ട് സംസാരിക്കാൻ അയാൾ തയ്യാറായില്ല.
അയാളുടെ കുടിലബുദ്ധി ഉണർന്നു
എങ്ങിനെയാണ് കുഞ്ചുവിനെ ഒഴിവാക്കേണ്ടത് എന്നതിലായി ബ്രൈറ്റിൻ്റെ ശ്രദ്ധ മുഴുവനും.
പതിവിന് വിപരീതമായി ഒരു ദിവസം കാലത്തു ജെയിംസ് ബ്രൈറ്റ് ശങ്കരൻ നായരെ വിളിപ്പിച്ചു.
ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാനുകൾ കേട്ട ശങ്കരൻ നായർ അമ്പരന്നുപോയി.
ഇത് ഒരു കെണിയാണ് എന്ന് നായർക്ക് തോന്നി.എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ജെയിംസ് ബ്രൈറ്റ് എന്നത് ശങ്കരൻ നായർ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സോഫിയ : ഫുട്ബോൾ ലോകത്തെ നാണക്കേടിൽ ആഴ്ത്തി ബൾഗേറിയൻ ആരാധകരുടെ വംശീയ ഭ്രാന്ത്. ഇംഗ്ലണ്ടും ബൾഗേറിയയും തമ്മിൽ നടന്ന യൂറോ കപ്പ് യോഗ്യത പോരാട്ടത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൾഗേറിയയുടെ തട്ടകമായ സോഫിയ നാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഇരുന്ന ബൾഗേറിയൻ ആരാധകർ, ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് കുറ്റക്കാരായ 15 പേരെ തിരച്ചിറഞ്ഞ പോലീസ് 6 പേരെ കസ്റ്റഡിയിൽ എടുത്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. ആരാധകരുടെ അധിക്ഷേപത്തിന് ഇംഗ്ലണ്ട് മറുപടി നൽകിയത് ഗോളുകളിലൂടെയാണ്. എതിരില്ലാത്ത ആറു ഗോളുകൾക്ക് വമ്പിച്ച വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പകരം വീട്ടിയത്.

കളി ആരംഭിച്ച നിമിഷം മുതൽ ഇംഗ്ലണ്ട് താരങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച വംശീയാധിക്ഷേപങ്ങൾ അതിരുവിട്ടപ്പോൾ രണ്ടുതവണ റഫറി കളി നിർത്തിവെച്ചു. അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ ഇംഗ്ലണ്ട് താരങ്ങളും കോച്ച് ഗാരെത് സൗത്ഗേറ്റും കളിയുടെ ആദ്യപകുതിയുടെ ഇടവേളയിൽ കളി ബഹിഷ്ക്കരിക്കുമെന്നും പറഞ്ഞിരുന്നു. ഫിഫയുടെ വംശീയവിരുദ്ധ മുദ്രാവാക്യമായ ‘റെസ്‌പെക്ട്’ ന് പകരം ‘നോ റെസ്‌പെക്ട്’ എന്നെഴുതിയ ബാനറും കുരങ്ങിന്റെ ചിത്രം പതിച്ച ടീ ഷർട്ടുകളും നാസി സല്യൂട്ടുകളുമായി പരസ്യമായി രംഗത്തിറങ്ങിയവർ ഫുട്ബോളിനെ തന്നെയാണ് അപമാനിച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ടിറോൺ മിങ്‌സ് ആയിരുന്നു കാണികളുടെ പ്രധാന ഇര. 26കാരന്റെ ബൂട്ടിൽ പന്ത് കുരുങ്ങുമ്പോഴെല്ലാം അവർ കുരങ്ങിന്റെ ശബ്ദം ഉണ്ടാക്കി. ബൾഗേറിയൻ ആരാധകരുടെ ഈ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ഇംഗ്ലണ്ട് മധ്യനിരതാരം ജോർദാൻ ഹെൻഡേഴ്സൻ പറഞ്ഞു.

അതേസമയം ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ മനംനൊന്ത് ഫുട്ബോൾ ലോകത്തോട് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബൊറിസ്ലാവ് മാപ്പ് പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൾഗേറിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ബോറിസ് മിഷീലിയോവ് രാജിവെച്ചു. സംഭവത്തെ അതിഗൗരവത്തോടെയാണ് ഫിഫയും യുവേഫയും കാണുന്നത്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ പരാതിപ്രകാരം ഫിഫയുടെ കർശന നടപടി ബൾഗേറിയ നേരിടേണ്ടി വരും.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- സിറിയൻ അഭയാർഥികളായ ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുവാൻ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. വടക്ക്-കിഴക്കൻ സിറിയയിൽ അകപ്പെട്ട അനാഥരായ കുഞ്ഞുങ്ങളെ പറ്റി വിവരം ലഭിച്ചാൽ അവരെ രക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പു നൽകി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുൻ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായാണ്, ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. മുൻപ് സിറിയയിൽ നിന്നും കുട്ടികളെ പുറത്തു കൊണ്ട് വന്നാൽ മാത്രമേ ഇടപെടുകയുള്ളു എന്നായിരുന്നു യുകെയുടെ തീരുമാനം.

കഴിഞ്ഞആഴ്ച ബിബിസി റിപ്പോർട്ടിങ് ടീം ബ്രിട്ടീഷുകാരായ മൂന്നു അനാഥ കുഞ്ഞുങ്ങളെ സിറിയൻ ക്യാമ്പിൽ കണ്ടെത്തിയിരുന്നു. 10 വയസ്സും അതിൽ താഴെയുമുള്ളവരായിരുന്നു മൂന്നുപേരും. അഞ്ചു വർഷം മുൻപ് ആണ് അവർ സിറിയയിലേക്ക് താമസം മാറ്റിയത് എന്ന് കുട്ടികൾ പറഞ്ഞിരുന്നു . അവരുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മറ്റും കൊല്ലപ്പെട്ടുവെന്നും, ഇപ്പോൾ തങ്ങൾക്ക് ആരുമില്ലെന്നും മൂത്ത കുട്ടിയായ പത്തു വയസ്സുള്ള അമീറ ബിബിസിയോട് പറഞ്ഞു. തനിക്ക് ബ്രിട്ടനിലേക്ക് മടങ്ങിപ്പോകണം എന്നും അമീറ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. വളരെ ഉചിതമായ തീരുമാനം ആണ് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റേത് എന്ന് വടക്ക്-കിഴക്കൻ സിറിയയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘ സേവ് ദി ചിൽഡ്രൻ ‘ രേഖപ്പെടുത്തി. എന്നാൽ എങ്ങനെയാണ് ബ്രിട്ടീഷ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് വ്യക്തമായ അറിയിപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രം വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു.
സിറിയയിലെ കുർദിഷ് മേഖലയിലുള്ള തിരക്കേറിയ അഭയാർത്ഥിക്യാമ്പുകളിൽ എത്രത്തോളം ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങൾ ഉണ്ടെന്നുള്ള ശരിയായ കണക്ക് ഇതുവരെ ലഭ്യമല്ല. ചില അനൗദ്യോഗികമായ കണക്കുകൾ പ്രകാരം 30 കുഞ്ഞുങ്ങളുണ്ട് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം .
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ബ്ലെൻഹൈം കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തെയിംസ് വാലി പോലീസ് അറസ്റ്റു ചെയ്തു . പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ 34, 35 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 36 വയസ്സുള്ള ഒരു സ്ത്രീയേയും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഓക്സ്ഫോർഡ് സ്വദേശികളാണ്.

സെപ്റ്റംബർ 14 ന് ഓക്സ്ഫോർഡ്ഷയറിലെ വുഡ്സ്റ്റോക്കിൽ ഉള്ള വിൻസെന്റ് ചർച്ചിലിന്റെ ജന്മ സ്ഥലത്താണ് സംഭവം നടന്നത് . 4.8 മില്യൻ യൂറോ വിലമതിക്കുന്ന യൂറോപ്യൻ മാതൃകയിലുള്ള ക്ലോസെറ്റ് ആർട്ട് ഇൻസ്റ്റാളേഷൻ ആണ് ഒറ്റരാത്രികൊണ്ട് മോഷണം പോയത് . രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 4.8 മില്യൺ ഡോളർ വിലമതിക്കുന്ന ആർട്ട് ഇൻസ്റ്റാളേഷൻ കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ മൂന്നുപേരും പോലീസ് കസ്റ്റഡിയിൽ ആണെന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.
അമേരിക്ക എന്ന് പേരിട്ട തടികൊണ്ട് നിർമ്മിച്ച ഒരു മുറിയിൽ വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി വിരുന്നുകാർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ടോയ്‌ലറ്റ് സൂക്ഷിച്ചിരുന്നത്. മോഷണം നടത്തിയെന്ന് സംശയിച്ച് ഈവ്ഷാമിൽ നിന്നുള്ള 66 കാരനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കവർച്ച നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ചെൽട്ടൻഹാമിൽ നിന്നുള്ള 35 കാരനെയും അറസ്റ്റ് ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ നടന്ന ബസ് അപകടത്തിൽ മുപ്പത്തിയഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യയിലെ പോലീസ് വക്താവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച രാത്രി അൽ-അഖാൽ സെന്ററിൽ കനത്ത വാഹനവുമായി കൂട്ടിയിടിച്ച് ഏഷ്യൻ, അറബ് പൗരന്മാർ ഉൾപ്പെടെ 39 വിദേശ തീർഥാടകരോടൊപ്പം സ്വകാര്യ ചാർട്ടേഡ് ബസിന് തീപിടിച്ചതിനെ തുടർന്നാണ് അപകടം.
പരിക്കേറ്റവരെ അൽ ഹംന ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പിഎ റിപ്പോർട്ടിൽ പറയുന്നു.
യുകെയിലെ മലയാളി സമൂഹത്തിന് വേദന സമ്മാനിച്ച് മറ്റൊരു മരണവാര്‍ത്ത കൂടി. വാറ്റ് ഫോര്‍ഡില്‍ മലയാളിയായ നഴ്സ് ബീന ഷാജി (55)യുടെ വേര്‍പാട് ആണ് യുകെയിലെ മലയാളികള്‍ക്ക് വേദനയുടെ മറ്റൊരു ദിനം കൂടിനല്‍കിയിരിക്കുന്നത്. റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്ന ബീന ഇന്ന് ഉച്ച കഴിഞ്ഞാണ് മരണമടഞ്ഞത്. അര്‍ബുദരോഗമാണ് ബീനയുടെ മരണത്തിന് കാരണം.
ബീനയുടെ ഭര്‍ത്താവ് ഷാജി ജേക്കബ്, രണ്ട് കുട്ടികളാണ്. ജെബിന്‍ ഷാജി, ജീന ഷാജി. കൂത്താട്ടുകുളം മണ്ണത്തൂര്‍ പുതുശ്ശേരി പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് മരണമടഞ്ഞ ബീന ഷാജി.
ബീനയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലക്സംബർഗ് : യൂറോപ്യൻ യൂണിയൻ ദ്വിദിന ഉച്ചകോടിയിൽ ബ്രെക്സിറ്റ് ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് വക്താവ് മൈക്കിൾ ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, നല്ല ഉദ്ദേശ്യങ്ങളൊക്കെ നിയമപരമായ പാഠമാക്കി മാറ്റുവാൻ ബ്രിട്ടന് സമയമായെന്നും അറിയിച്ചു. ഈ ബ്രെക്സിറ്റ് ഇടപാട് ബുദ്ധിമുട്ടാണെങ്കിലും ഇരുപക്ഷവും വിശദാംശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും ബാർനിയർ അഭിപ്രായപ്പെട്ടു. ചർച്ചകൾ രൂക്ഷമായപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു.ചർച്ചകൾ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ഒക്ടോബർ അവസാനം തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം ഒരു കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രി നിർബന്ധിതനാവും.

ഒരു കരാറിൽ എത്തുന്നത് ഇപ്പോഴും സാധ്യമായ കാര്യമാണെന്നും അതിനാൽ എല്ലാവരുമായി ചേർന്ന് പോകുന്ന കരാർ സൃഷ്ടിക്കണമെന്നും ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ ആവശ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം ഐറിഷ് കടലിലെ കസ്റ്റംസ് അതിർത്തി അംഗീകരിക്കുകയും വേണം.ഒപ്പം ഐറിഷ് ബാക്കസ്റ്റോപ് വിഷയത്തിലും യുകെ വ്യക്തമായ നിലപാട് സ്വീകരിക്കണം. ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേയും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു ബ്രെക്സിറ്റ് ഇടപാട് ഈയാഴ്ചയിൽ സാധ്യമാണെന്നും അതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണെന്നും ബാർനിയർ കൂട്ടിച്ചേർത്തു.

ഈ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിർണായക ദ്വിദിന ഉച്ചകോടി ആരംഭിക്കും. നിലവിൽ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി വെച്ചിരിക്കുന്ന അവസാനത്തെ മീറ്റിംഗാണിത്. അതിനാൽ തന്നെ ഈ യോഗം ജോൺസന് വളരെ പ്രധാനപ്പെട്ടതാണ്. ഒരു കാലതാമസം ആവശ്യപ്പെടാതിരിക്കാനായി ശനിയാഴ്ചയോടെ എംപിമാർ അംഗീകരിച്ച പുതിയ കരാർ ജോൺസന് നേടേണ്ടതായി വരും.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- അവധി ആഘോഷിക്കുന്നതിനിടയിൽ യുഎസ് -കാനഡ അതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് കുടുംബത്തെ ബുധനാഴ്ചയോടുകൂടി വിട്ടയയ്ക്കും. മുപ്പതുകാരനായ ഡേവിഡ് കോണെഴ്സ്, ഭാര്യ ഇരുപത്തിനാലുകാരി എലീൻ എന്നിവരാണ് ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരോടൊപ്പം ഇവരുടെ ഇളയ കുഞ്ഞും പെൻസിൽവേനിയ ജയിലിൽ തടവിലായിരുന്നു. അറസ്റ്റിലായ ശേഷം വാഷിങ്ടണിൽ നിന്നും മാറ്റിയ ഇവരെ, പെൻസിൽവാനിയയിലെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇത്തരമൊരു അനുഭവം തങ്ങളെ മാനസികമായി തളർത്തിയതായി കുടുംബം ബിബിസി ന്യൂസ് വാഷിംഗ്‌ടൺ കറസ്പോണ്ടന്റ് ക്രിസ് ബക്ക്ലറിന് അയച്ച ഇ-മെയിലിൽ രേഖപ്പെടുത്തി. പ്രത്യേകിച്ച് തങ്ങളുടെ കുഞ്ഞിന് ഈ അനുഭവം ഒരു പേടിസ്വപ്നമായിരുന്നു. മുൻപ് പലതവണ തങ്ങൾ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും , ഇത്തരമൊരു അനുഭവം ആദ്യമാണ്. വിട്ടയക്കപ്പെട്ടതിനുശേഷം യുഎസിലേക്ക് തിരിച്ചുവരുവാൻ പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും, എന്നാൽ മകനോടൊപ്പം ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

അവധി ആഘോഷിക്കുകയായിരുന്ന കുടുംബം വ്യാൻകവൗർ നഗരത്തിന് തെക്കു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു മൃഗത്തെ ഒഴിവാക്കുന്നതിനായി മറ്റൊരു വഴി സ്വീകരിച്ച പ്പോഴാണ് അതിർത്തി ലംഘിച്ചത്. എന്നാൽ ഈ വസ്തുത കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തങ്ങളെ തടഞ്ഞുനിർത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാനഡയിലേക്ക് തിരിച്ചുപോകുവാൻ പോലും അനുവദിച്ചില്ല എന്ന് അവർ പറഞ്ഞു. അറസ്റ്റിലായ ശേഷം ഡേവിഡിനെ പുരുഷന്മാരുടെ സെല്ലിലും, ഭാര്യയെയും മകനെയും വനിത സെല്ലിലുമാണ് പാർപ്പിച്ചിരുന്നത്. സെല്ലുകളിൽ വളരെ മോശമായ അന്തരീക്ഷമായിരുന്നുവെന്നും, തണുപ്പ് ഒഴിവാക്കുന്നതിനായി ഹീറ്റർ പോലും നൽകിയില്ല എന്നും അവർ പറഞ്ഞു . കുഞ്ഞിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായതായും അവർ അറിയിച്ചു. ക്രിമിനലുകളെ പോലെയാണ് തങ്ങളെ പരിഗണിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബെർക്സ് ഫാമിലി ഡിറ്റൻഷൻ സെന്റർ അധികൃതർ നിക്ഷേധിച്ചു .