Main News

യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.

ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം  പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ  ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന്  വിലയിരുത്തപ്പെട്ടാൽ  ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും

ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും  ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.

പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത്‌ ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.

മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.

എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.

ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.

ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും  നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.

ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള  ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.

അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു  മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല.  പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.

ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന  നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള  ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ   വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല.  ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം  പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

ചെലവുകളില്‍ കൃത്രിമത്വം കാട്ടിയതിന് ടോറി എംപിക്ക് ശിക്ഷ. ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയര്‍ എംപിയായ ക്രിസ് ഡേവീസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 1500 പൗണ്ട് പിഴയടക്കാനും 50 മണിക്കൂര്‍ വേതനമില്ലാ ജോലി ചെയ്യാനുമാണ് കോടതി വിധിച്ചത്. മാര്‍ച്ചില്‍ നല്‍കിയ കണക്കുകളില്‍ അലവന്‍സുകള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിലാണ് ഡേവീസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ഇന്നലെയാണ് ഡേവീസിനെതിരെ ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് എംപി ഖേദപ്രകടനം നടത്തി. ഡേവീസ് രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ഇതിനിടയില്‍ എംപിക്കെതിരെ റീകോള്‍ പെറ്റീഷന്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.

കോടതിച്ചെലവായി 2500 പൗണ്ട് അടക്കണമെന്നും ഡേവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കമ്യൂണിറ്റി ഓര്‍ഡര്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതോടെ ഡേവീസിന്റെ രാഷ്ട്രീയ ജീവിതം ഏറെക്കുറെ ഇല്ലാതായെന്നാണ് ഡിഫന്‍സ് അഭിഭാഷകനായ ടോം ഫോര്‍സ്റ്റര്‍ ക്യുസി അഭിപ്രായപ്പെട്ടത്. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളും എംപിയുടെ രാജിക്കായി ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ താന്‍ എംപി സ്ഥാനത്തു തന്നെ തുടരുമെന്നാണ് ഡേവീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഈയവസരം ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഡേവീസ് പ്രതികരിച്ചത്.

ഒരു തെറ്റ് സംഭവിച്ചതായി സമ്മതിക്കുന്നു. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ നിന്ന് യാതൊരു സാമ്പത്തിക നേട്ടത്തിനും ശ്രമിച്ചിട്ടില്ലെന്നും ഡേവീസ് പറഞ്ഞു. ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ഡേവീസിന് താക്കീത് നല്‍കിയിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. ഡേവീസിന് പിന്തുണ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയറിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

ലണ്ടന്‍: ‘ലോ ഡോസ്’ കീമോ തെറാപ്പി നല്‍കിയ 300 സ്ത്രീകളില്‍ 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് കണ്‍സള്‍ട്ടന്റുമാര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം. മെഡിക്കല്‍ വാച്ച്‌ഡോഗ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒരു ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗിയുടെ കേസ് ഫയല്‍ പരിശോധിച്ചതോടെയാണ് ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടക്കുന്നത്. രോഗിക്ക് ലോ ഡോസ് കീമോതെറാപ്പിയാണ് നല്‍കിയിരുന്നതെന്ന് നറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ഇതോടെ കൂടുതല്‍ രോഗികളുടെ കേസ് ഫയല്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 300ഓളം രോഗികള്‍ക്ക് സമാനരീതിയില്‍ കുറഞ്ഞ ഡോസ് നല്‍കിയതായി പിന്നീട് തെളിഞ്ഞു.

2016മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലഘട്ടങ്ങള്‍ക്കിടയിലാണ് എല്ലാവരും ചികിത്സിക്കപ്പെട്ടത്. ഇവരില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ മരണം ചികിത്സാ പിഴവാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാര്‍ അശ്രദ്ധമായി പെരുമാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് സാധാരണയായി നല്‍കാറുള്ള മരുന്നുകള്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനായിട്ടാണ് ഡോക്ടര്‍മാര്‍ മരുന്നുകളുടെ ഡോസില്‍ കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളുടെ ഡോസ് കുറവ് നല്‍കിയതായി ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റേത് ആരോഗ്യ സ്ഥാപനങ്ങളിലും നല്‍കപ്പെടുന്നതിനെക്കാളും ഡോസ് കുറവാണ് നല്‍കിയതെന്ന കാര്യം വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് വക്താവ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ മേഖലയോടുള്ള വിശ്വാസ്യത നിലനിര്‍ത്തുകയെന്നത് തങ്ങളുടെ കടമയാണെന്നും വിഷയത്തില്‍ സുതാര്യമായി അന്വേഷണം നടത്തുമെന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: വിദേശ നിതകളുടെ പ്രസവ ശുശ്രൂഷയ്ക്കായി എന്‍.എച്ച്.എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്നത് 13.3 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി പൊതുആരോഗ്യ ഗജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരെ ഇംഗ്ലണ്ടില്‍ പ്രസവ, പ്രസാവനന്തര ശുശ്രൂഷകള്‍ക്കായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ നിരീക്ഷകരുടെ അഭിപ്രായം. ഏതാണ്ട് 3000ത്തോളം പ്രസവ ചികിത്സ നിറവേറ്റുന്നതിനായിട്ടാണ് 13.3 മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ചെലവാക്കിയിരിക്കുന്നത്.

ബാര്‍ട്‌സ് ഹെല്‍ത്ത് എന്ന എന്‍.എച്ച്.എസ് സ്ഥാപനത്തിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ബാര്‍ട്‌സ് ഹെല്‍ത്തില്‍ ചികിത്സയ്‌ക്കെത്തിയത് 232 വിദേശ ഗര്‍ഭിണികളാണ്. ഇതിനായി ആശുപത്രി ചെലവാക്കിയത് 1.7 മില്യണ്‍ പൗണ്ടും. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം ചെലവുകള്‍ അസംബന്ധപരമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് സൗജന്യ പ്രസവത്തിനായി എത്തുന്നതെന്ന് പേഷ്യന്റ് കണ്‍സേണ്‍ വക്താവ് ജോയ്‌സ് റോബിന്‍സണ്‍ ചൂണ്ടിക്കാണിക്കുന്നു. 3891 വിദേശ വനിതകളാണ് യു.കെയില്‍ പ്രസവ ചികിത്സയ്ക്കായി 2017-18 കാലഘട്ടങ്ങളില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം രാജ്യത്ത് ചികിത്സയ്ക്കായി എത്തുന്നവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് യു.കെയിലെ ആരോഗ്യമേഖലയ്‌ക്കെന്നും ആരുടെയും ചികിത്സ നിഷേധിക്കാനാവില്ലെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ഹാമന്‍ഡ് പ്രതികരിച്ചു. സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്തവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക എന്‍.എച്ച്.എസ് തിരികെ പിടിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ തിരികെ പിടിച്ച മില്യണിലധികം പൗണ്ട് തിരികെ എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സര്‍വീസുകളും ജീ.പിമാരുടെ സേവനവും യു.കെയില്‍ എല്ലാവര്‍ക്കും സൗജന്യമാണ്. യു.കെയിലേക്ക് സൗജന്യ ചികിത്സ ലക്ഷ്യം വെച്ച് എത്തുന്ന വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായിട്ടാണ് മറ്റൊരു റിപ്പോര്‍ട്ട്.

മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്‌സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.

കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്‌കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു.

കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന്‍ മെന്‍ഡോസ പറയുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഭൂവുടമയും ഡെന്‍മാര്‍ക്കിലെ ഏറ്റവും ധനികനായ വ്യക്തിയുമായ ആന്‍ഡേഴ്‌സ് ഹോള്‍ച് പോള്‍സെന് ഈസ്റ്റര്‍ കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിലെ എഎസ്ഒഎസ് ഉടമയാണ് പോള്‍സെന്‍. നാലു മക്കളും ഭാര്യയുമായി ശ്രീലങ്കയില്‍ ഹോളിഡേക്കായി എത്തിയതായിരുന്നു ഇദ്ദേഹം. നാലു കുട്ടികളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. മരണ വിവരം പോള്‍സെനിന്റെ വക്താവ് സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ നല്‍കിയില്ല.

ആക്രമണം നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പോള്‍സെനിന്റെ മകളായ അല്‍മ സഹോദരങ്ങളായ ആസ്ട്രിഡ്, ആഗ്നസ്, ആല്‍ഫ്രഡ് എന്നിവരോടൊത്ത് ശ്രീലങ്കയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് ശ്രീലങ്ക അറിയിച്ചത്. അന്താരാഷ്ട്ര സഹായം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഐസിസ് പങ്കു പോലും ആക്രമണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശ്രീലങ്ക വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ 290 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 500ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. കൊളംബോയുടെ പരിസരത്തുള്ള പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 39 വിദേശികള്‍ കൊല്ലപ്പെട്ടു. എട്ട് ബ്രിട്ടീഷുകാരും യുകെ-യുഎസ് ഇരട്ട പൗരത്വമുള്ള രണ്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈയാഴ്ച നടക്കാനിരുന്ന സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണിന്റെ ലോഞ്ചിംഗ് മാറ്റിവെച്ചു. റിവ്യൂവിനായി നല്‍കിയ ഫോണുകളുടെ സ്‌ക്രീന്‍ മടക്കുന്നതിനിടെ പൊട്ടിയതാണ് ലോഞ്ച് മാറ്റാന്‍ കാരണം. 1800 പൗണ്ട് വിലയുള്ള മടക്കാവുന്ന സ്‌ക്രീനോടു കൂടിയ ഈ മോഡല്‍ വെള്ളിയാഴ്ചയാണ് പുറത്തിറക്കാനിരുന്നത്. മെയ് 3നായിരുന്നു യുകെയില്‍ ഇതിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സ്‌ക്രീനുകള്‍ പൊട്ടിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ലോഞ്ച് മാറ്റിവെച്ചതെന്നാണ് വിവരം. ഫോണ്‍ പുറത്തിറക്കുന്ന തിയതി വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിക്കും. മൊബൈല്‍ വിപണിയില്‍ ഏറ്റവും പുതിയ വിപ്ലവമെന്നാണ് മടക്കാവുന്ന സ്‌ക്രീനോടു കൂടിയ ഫോണ്‍. അതുകൊണ്ടു തന്നെ ലോഞ്ച് മാറ്റി വെക്കേണ്ടി വരുന്നത് സാംസങ്ങിന് വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.

വലിയൊരു മാര്‍ക്കറ്റ് ഹിറ്റ് പ്രതീക്ഷിച്ചല്ല ഈ മോഡല്‍ വിപണിയില്‍ എത്തുന്നതെങ്കിലും സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയില്‍ പുതിയൊരു തരംഗമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌ക്രീന്‍ മടക്കി വെച്ചാല്‍ ഒരു ശരാശരി സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പം മാത്രമുള്ള സാംസങ് ഫോള്‍ഡ് നിവര്‍ത്തിയാല്‍ ചെറിയൊരു ടാബ്ലറ്റിന്റെ വലിപ്പമാകും. എന്നാല്‍ ഈ മോഡലില്‍ റിവ്യൂവര്‍മാരാണ് തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ സ്‌ക്രീനിന് ഉള്‍വശം ഫ്‌ളിക്കര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ആദ്യം റിവ്യൂവര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് ഇത് ഫ്രീസാവുകയും രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ ടെസ്റ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. സ്‌ക്രീനിലെ പ്ലാസ്റ്റിക് ലെയര്‍ രണ്ട് റിവ്യൂവര്‍മാര്‍ എടുത്തു കളയുകയും ചെയ്തു. ഈ പാളി നഷ്ടമായതോടെ സ്‌ക്രീന്‍ സ്‌ക്രാച്ചുകളുണ്ടായി.

ഈ പ്ലാസ്റ്റിക് ലെയര്‍ സ്‌ക്രീനിന്റെ ഭാഗം തന്നെയാണെന്ന് കഴിഞ്ഞയാഴ്ച സാംസങ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്‌ക്രീനിനുള്‍വശം പൊട്ടുന്നത് ന്യായീകരിക്കാന്‍ ഇത് സാംസങ്ങിനെ സഹായിക്കില്ലെന്നാണ് റിവ്യൂവര്‍മാര്‍ പറയുന്നത്. സ്‌ക്രീനിന്റെ മടങ്ങുന്ന ഭാഗങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച നടത്താനിരുന്ന ലോഞ്ച് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചതായി സാംസങ് അറിയിച്ചു. ഡിവൈസിനുള്ളിലെ ചില വസ്തുക്കള്‍ ഡിസ്‌പ്ലേയുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്നുണ്ടെന്നും സാംസങ് പ്രതികരിച്ചു.

യൂട്യൂബ് ട്യൂട്ടോറിയലുകള്‍ കണ്ട് 150 പൗണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ 63,000 പൗണ്ടാക്കി മാറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥി. എഡ്വേര്‍ഡ് റിക്കറ്റ്‌സ് എന്ന 16 കാരനാണ് തന്റെ നേട്ടത്തിന് പിന്നില്‍ യൂട്യൂബും ബ്രെക്‌സിറ്റുമാണെന്ന് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് തനിക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതെന്നാണ് റിക്കറ്റ്‌സ് പറയുന്നത്. കറന്‍സികള്‍ മൂല്യമിടിയുമ്പോള്‍ അവ വാങ്ങിക്കൂട്ടുകയും പിന്നീട് മൂല്യം ഉയരുമ്പോള്‍ അവ വില്‍ക്കുകയുമായിരുന്നു റിക്കറ്റ്‌സ് ചെയ്തിരുന്നത്. ഒരു ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് ട്രേഡറെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുമുട്ടിയ റിക്കറ്റ്‌സ് അയാളില്‍ നിന്ന് ഉപദേശങ്ങള്‍ ചോദിച്ചു. എന്നാല്‍ ശരിയായ പരിശീലനമില്ലാതെ ട്രേഡിംഗ് സാധ്യമല്ലെന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി.

തിരിച്ചടിയില്‍ നിരാശനാകാതെ സ്വയം പഠിക്കാന്‍ തീരുമാനിച്ച റിക്കറ്റ്‌സ് യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ആരംഭിക്കുകയും അതിലൂടെ ട്രേഡിംഗില്‍ വൈദഗ്ദ്ധ്യം നേടുകയുമായിരുന്നു. വീട്ടിലിരുന്നു തന്നെ ഗ്ലോബല്‍ കറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെയാണ് 150 പൗണ്ട് റിക്കറ്റ്‌സ് 63,000 പൗണ്ടായി മാറ്റിയത്. ട്രെയിന്‍ സ്റ്റേഷനില്‍ ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്ത് നേടിയ 150 പൗണ്ടായിരുന്നു റിക്കറ്റ്‌സിന്റെ മൂലധനം. ടോട്ടന്‍ഹാം സ്വദേശിയായ എഡ്വേര്‍ഡ് റിക്കറ്റ്‌സ് ഇപ്പോള്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോറെക്‌സ് ട്രേഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ പ്രായത്തില്‍ ഈ മേഖലയെ ഗൗരവമായി കാണുന്ന മറ്റാരെയും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിക്കറ്റ്‌സ് പറയുന്നു.

ഫോറെക്‌സ് വിപണന രംഗത്ത് വിദഗ്ദ്ധനായി മാറിക്കഴിഞ്ഞിരിക്കുന്ന റിക്കറ്റ്‌സ് ഇപ്പോള്‍ നൂറോളം ക്ലയന്റുകളില്‍ നിന്ന് 120 പൗണ്ട് വീതം ഓരോ തവണയും ടിപ്‌സ് ആയി ഈടാക്കുന്നു. ഒരു മെഴ്‌സിഡസ് എ ക്ലാസ് വാങ്ങുന്നതിനായി 30,000 പൗണ്ട് മാറ്റിവെച്ചിരിക്കുകയാണ് റിക്കറ്റ്‌സ്. തനിക്ക് സ്വന്തമായി ഡ്രൈവ് ചെയ്യാനാകുന്ന സമയമാകുമ്പോള്‍ കാര്‍ വാങ്ങാനാണ് പദ്ധതി. തന്റെ പിതാവും സഹോദരങ്ങളുമായി അമേരിക്കയിലേക്ക് ഹോളിഡേ പോകാനും പദ്ധതിയുണ്ട്.

കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മൂന്ന് പേര്‍ പൂര്‍ണമായും ബ്രിട്ടീഷ് പൗരന്മാരും രണ്ട് പേര്‍ യു.കെ-യു.എസ് സംയുക്ത പൗരത്വമുള്ളവരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എല്‍.ടി.ടിയുമായി ശ്രീലങ്കന്‍ ഔദ്യോഗിക സൈന്യം നടത്തിയ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ട ഒരു ആക്രമണത്തിന് ശ്രീലങ്കന്‍ ജനത സാക്ഷിയാകുന്നത്. അഞ്ഞൂറോളം പേര്‍ക്കാണ് വിവിധ സ്‌ഫോടനങ്ങളിലായി പരിക്കേറ്റിരിക്കുന്നത്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. 20 ലേറെ വിദേശികള്‍ക്ക് പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങല്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാരായ നാല് പേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. മൂന്നു പേര്‍ കൊളംബോയിലെ സ്‌ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനല്‍ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന 13 പേരെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയെ ഞെട്ടിച്ച് സ്‌ഫോടന പരമ്പരയാണ് അരങ്ങേറിയത്. ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 40 ശതമാനം ടോറി എം.പിമാരും നിഗല്‍ ഫാര്‍ജിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ബ്രെക്‌സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായി പാര്‍ട്ടിയില്‍ നടക്കുന്ന കരുനീക്കങ്ങളുടെ പ്രതിഫലനമാണ് നിഗല്‍ ഫാര്‍ജിന് പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് നേതൃത്വം പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെനിഗല്‍ ഫാര്‍ജിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ വലിയ നീക്കങ്ങള്‍ ആവശ്യമാണെന്ന മുന്നറിയിപ്പുമായി ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍ രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമെ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്ന് ടോം വാട്‌സണ്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നിഗല്‍ ഫാര്‍ജ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സാധാരണയായി പാര്‍ട്ടി പ്രഖ്യാപിച്ച് വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന പിന്തുണ ഫാര്‍ജിന്റെ പാര്‍ട്ടി ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെടുത്തു. ഇതിന് പിന്നില്‍ തെരേസ മേയ്‌ക്കെതിരായ അതൃപ്തിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്‌ക്കെതിരായ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. യൂറോപ്യന്‍ യൂണിയന്‍ തലപ്പത്ത് ഫാര്‍ജിന്റെ പാര്‍ട്ടിയെത്തുന്നത് തെരേസ മേയുടെ നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ലേബര്‍ പാര്‍ട്ടിയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നിച്ചു കിടക്കുന്ന ഇടത് പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ലേബര്‍ ശ്രമം.

തെരേസ മേയുടെ നയരേഖയ്ക്ക് പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടിയുണ്ടായാല്‍ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്ന് ഇതോടെ തീര്‍ച്ചയായി. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ജനഹിത നിര്‍ദേശം അംഗീകരിക്കുകയാവും മേയ്ക്ക് മുന്നിലുള്ള മറ്റൊരു പോംവഴി. എന്നാല്‍ അത്തരമൊരു നടപടി അവസാനഘട്ട പരീക്ഷണമെന്ന രീതിയില്‍ മാത്രമാവും മേ സ്വീകരിക്കുക. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായിരിക്കുന്ന തിരിച്ചടി മറികടക്കാന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആ നീക്കവും പരാജയപ്പെടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Copyright © . All rights reserved