യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളിയുടെ മരണം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52) സ്വാൻസി മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കള്‍: ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.
വൈകിട്ട് ഭക്ഷണ ശേഷം സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും ചെയ്യുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്. മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വാന്‍സി ഹോളി ക്രോസ് ഇടവക വികാരി റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ അവസരത്തിൽ ബെന്നിയുടെ വേർപാടിൽ മലയാളംയുകെ ന്യൂസ് ടീമിന്റെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.
മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണനിരക്ക് സ്കോട്ട്ലൻഡിൽ വർദ്ധിച്ചുവരുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുഎസിനെക്കാളും, മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാളും സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള മരണനിരക്ക് അധികമാണ്. ബ്രിട്ടനിൽ മയക്കുമരുന്ന് മൂലമുള്ള ശരാശരി മരണനിരക്കിന്റെ മൂന്നിരട്ടിയാണ് സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുപ്രകാരം കഴിഞ്ഞവർഷം 1187 പേരാണ് മയക്കുമരുന്നിന് അധിക ഉപയോഗം മൂലം മരണപ്പെട്ടത്. 2017ലെ കണക്കിൽ നിന്നും 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹെറോയിൻ ഉപയോഗിക്കുന്നവർക്ക്, അതിൽ നിന്നുള്ള വിടുതലിനായി എൻ എച്ച് എസ് നിർദേശിക്കുന്ന മെതഡോൺ എന്ന മരുന്ന് കൂടുതൽ മരണത്തിന് കാരണമാകുന്നതയാണ് കണ്ടെത്തൽ. യൂറോപ്പിലെ മുഴുവൻ മരണ നിരക്കിനേക്കാൾ കൂടുതലാണ് സ്കോട്ട്‌ലൻഡിൽ മാത്രം ഉള്ളതെന്ന് നാഷണൽ റെക്കോർഡ് ഓഫ് സ്കോട്ട്‌ലൻഡ് വെളിപ്പെടുത്തുന്നു. ഇത്തരം മരണനിരക്കിൽ യുഎസിനെ കടത്തിവെട്ടിയിരിക്കുകയാണ് സ്കോട്ട്‌ലാൻഡ്.

1996 മുതലുള്ള സർവ്വേയിലെ, ഏറ്റവും കൂടിയ മരണ നിരക്കാണ് 2018-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവരിൽ 72 ശതമാനം പേരും പുരുഷന്മാരാണ്. ആയിരത്തോളം പേർ, ഹെറോയിൻ, മോർഫിൻ മുതലായവയുടെ ഉപയോഗം മൂലമാണ് മരിച്ചത്. എന്നാൽ ഏറ്റീസോളം പോലുള്ള ഗുളികകളുടെ ഉപയോഗം മൂലമാണ് 792 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. സെൻട്രൽ ഗ്ലാസ്ഗോയിൽ ഇത്തരം മരുന്നുകൾ തീരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായത് ഇത്തരം മരണനിരക്ക് വർധിക്കുന്നതിന് കാരണമായി.

ഇത്തരം കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും, ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്കോട്ട്‌ലൻഡ് ആരോഗ്യമന്ത്രി ജോ പാട്രിക് അറിയിച്ചു. എന്നാൽ ഗവൺമെന്റ് ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സ്കോട്ടിഷ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിൽ ഗവൺമെന്റ് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നു പാർട്ടി വക്താവ് ആനി വെൽസ് ആരോപിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
അപകടങ്ങൾ കുറക്കുന്നതിനായി പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരെ രാത്രി യാത്രയിൽ നിന്നും നിരോധിക്കാൻ ആലോചിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ഒരു ക്രമാനുഗതമായ ലൈസൻസ് സംവിധാനം നടപ്പിലാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ പുതിയ ഡ്രൈവർമാർക്ക് കുറെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി യാത്ര ഒഴിവാക്കുക, യാത്രക്കാരുടെ പ്രായപരിധിയിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.

പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അഞ്ചിലൊന്ന് പേരും ആദ്യവർഷങ്ങളിൽ അപകടങ്ങളിൽ പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈസൻസ് കിട്ടി എത്ര വർഷം വരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ശൈത്യകാലത്ത് നോർത്ത് സ്കോട്ട്ലൻഡിൽ മറ്റും 6 മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാകാറുള്ളു. അതിനാൽ ഈ നിയമം യാത്രക്കാരെ ബാധിക്കാനും സാധ്യതയുണ്ട്.
നിലവിലുള്ള നിയമം അനുസരിച്ച് ആദ്യ രണ്ടു വർഷങ്ങളിൽ ആറു പെനാലിറ്റികൾ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് അസാധുവാകും. എന്നാൽ വാഹനമോടിക്കുന്ന സമയത്തിനോ, യാത്രക്കാരുടെ പ്രായപരിധിക്കോ നിലവിലെ നിയമങ്ങളിൽ നിയന്ത്രണമില്ല.

ലോകത്തിലെതന്നെ സുരക്ഷിതമായ റോഡുകളാണ് ഇംഗ്ലണ്ടിൽ ഉള്ളതെന്നും, എന്നാൽ അതിനെ കൂടുതൽ അപകട രഹിതമാക്കാനാണു ശ്രമിക്കുന്നതെന്നും റോഡ് സേഫ്റ്റി മിനിസ്റ്റർ മൈക്കിൾ എല്ലിസ് അഭിപ്രായപ്പെട്ടു. ക്രമാനുഗതമായ ലൈസൻസ് സംവിധാനം യുഎസിലെ കാലിഫോർണിയയിലും, ഓസ്ട്രേലിയയിലും, സ്വീഡനിലും മറ്റും നിലവിലുണ്ട്. എന്നാൽ ബ്രിട്ടണിൽ ഈ സംവിധാനത്തെ മുൻപ് നിരസിച്ചതാണ്. യുവാക്കളുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഇത് ബാധിക്കും എന്നതായിരുന്നു നിരസിക്കാനുള്ള കാരണം. എന്നാൽ അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നതിനായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം യുകെ ന്യൂസ് ബ്യുറോ
വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.
ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.

ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.
പെൻഷൻ നിയമങ്ങളിൽ നടപ്പാക്കിയ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ രംഗത്ത്. സ്റ്റാഫ് ഷോർട്ടേജ് മൂലം വലയുന്ന സമയത്ത് ഓവർടൈം ഷിഫ്റ്റുകൾ ചെയ്താണ് മിക്ക സീനിയർ ഡോക്ടർമാരും രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത്. എന്നാൽ ഇങ്ങനെ കൂടുതൽ സമയം ജോലി ചെയ്യുന്നതു മൂലം കൂടുതൽ ടാക്സ് നല്കേണ്ടി വരികയും പുതിയ ഭേദഗതിയനുസരിച്ച് പെൻഷനെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓവർടൈം ഒഴിവാക്കാൻ 1500 കൺസൾട്ടന്റുമാർ തീരുമാനമെടുത്തു കഴിഞ്ഞു.

സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറുകൾ ഉള്ള 10 ഷിഫ്റ്റുകൾ മറ്റു ഡോക്ടർമാർ ചെയ്യുമ്പോൾ, 11 ഉം 12 ഉം ഷിഫ്റ്റുകൾ വരെ കൺസൾട്ടൻറുമാർ ചെയ്യാറുണ്ട്. ഇരുപത് ശതമാനത്തോളം കൺസൾട്ടന്റുമാർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും 42 ശതമാനം പേർ ഷിഫ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിനോദ സഞ്ചാരികൾ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്‍റെ ലാൻഡിങ്. ഗ്രീസിലെ സ്കിയാതോസ് എയർപോർട്ടിലാണ് നടുക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്ന് പറയാം. ഇതിന്റെ വിഡിയോ കാർഗോ സ്പോട്ടർ എന്ന യൂട്യൂബ് ചാനൽ പുറത്തു വിട്ടിട്ടുണ്ട്.
വിഡിയോ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നും. ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കുമുകളിലൂടെ പറന്ന് വന്ന് ലാന്‍റ് ചെയ്തത്. എന്തായാലും ടൂറിസ്റ്റുകൾക്കും വിമാനത്തിനകത്തെ യാത്രക്കാർക്കും കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
വിമാനങ്ങളുടെ ലോ ലാൻഡിങ്ങിന് പേരുകേട്ട എയർപോർട്ടാണ് സ്കിയാതോസ്. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം സെൽഫിയെടുക്കാറുമിണ്ട്. പക്ഷേ ഇത്ര താഴ്ചയിൽ വിമാനം ലാൻഡ് ചെയ്യുന്നത് ഇത് ആദ്യമാണെന്നാണ് വിവരം.
വിമാനത്തിൽ നിന്നും വരുന്ന ശക്തമായ കാറ്റിൽ ജനങ്ങൾ ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. പലരും പേടിച്ച് തല താഴ്ത്തുന്നും ഓടിപ്പോകുന്നുമുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.
അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.
യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ലോസാഞ്ചൽസി ലേക്കുള്ള ബ്രിട്ടീഷ് എയർ വെയ്സ് ഫ്ലൈറ്റ് ലാണ് ബോർഡിങ് പാസോ യാത്രാ രേഖകളോ ഇല്ലാതെ 12 വയസ്സുകാരൻ കടന്നുകൂടിയത്.
യാത്രക്കാരോട് സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയോട് സീറ്റ് നമ്പർ കണ്ടുപിടിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ കൂടെ ആരുമില്ലഎന്ന് എയർപോർട്ട് അധികൃതർ കണ്ടെത്തിയത്. ഡച്ചുകാരൻ എന്ന് സംശയിക്കുന്ന കുട്ടി ഇത്രയും സുരക്ഷാ സന്നാഹങ്ങൾ കടന്ന് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. കുട്ടിയോട് വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവൻ വിസമ്മതിച്ചു ഒടുവിൽ പൊലീസെത്തി അനുനയിപ്പിച്ചാണ് പുറത്തു കടത്തിയത്.

വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി. മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ഒരു പ്രാവശ്യം കൂടി സെക്യൂരിറ്റി ചെക്കിംഗ് നടത്തിയശേഷമാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർവെയ്സ് പ്രതിനിധി ഖേദം രേഖപ്പെടുത്തി. ഒരിക്കൽ നടത്തിയ ചെക്കിങ്ങ് രണ്ടാമത് നടത്തിയതിനും യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിച്ചതിനുമാണ് കമ്പനി ക്ഷമ ചോദിച്ചത്.
ക്യാബിൻ ക്രൂ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി മറുപടി പറയുന്നുണ്ടായിരുന്നില്ലെന്നും ഡച്ച് ഭാഷ അറിയാവുന്ന യാത്രക്കാർ ഉണ്ടോ എന്ന് അധികൃതർ അന്വേഷിക്കുകയായിരുന്നു എന്നും യാത്രക്കാരനായ റെയ്ച്ചൽ റിച്ചാർഡ്സൺ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ പശ്ചാത്തലത്തെപ്പറ്റിയും സുരക്ഷാവീഴ്ച യെക്കുറിച്ചും അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മറ്റ് പല സ്ഥാപനങ്ങളും ഇതുവഴി കുട്ടികളുടെ സുരക്ഷിതത്വത്തിൻമേൽ കടന്നു കയറ്റം നടത്തുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചാരിറ്റി പറയുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ 17 കുട്ടികൾ രഹസ്യങ്ങൾ ചോർത്തി നല്കിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയ്ക്ക് 15 വയസും മറ്റുള്ളവർ 16നും 17നും ഇടയ്ക്ക് പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഗാംഗുകളെക്കുറിച്ചും മയക്കുമരുന്ന് വില്പനയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് 18 വയസിനു താഴെ പ്രായമുള്ളവരുടെ സഹായം തേടുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ നിഷ്ഫലമാകുമ്പോൾ മാത്രമേ കുട്ടികളെ ഈ ദൗത്യത്തിനായി ഉപയോഗിക്കാറുള്ളൂ എന്ന് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് വെളിപ്പെടുത്തി.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ക്യാംപുകള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോരിറ്റി
തിരുവനന്തപുരം: ജൂലൈ 18, 19. 20 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 വ്യാഴാഴ്ച ഇടുക്കി മലപ്പുറം ജില്ലകളിലും ജൂലൈ 19 വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഇരുപതിന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഈ ജില്ലകളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.
കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ആവശ്യമായ ക്യാംപുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജൂലൈ 17 ബുധനാഴ്ച ഇടുക്കിയിലും ജൂലൈ 18 വ്യാഴാഴ്ച കോട്ടയത്തും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഇരുപതിന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോള്‍ റൂമുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വില പിടിപ്പുള്ളതും പ്രധാനപ്പെട്ടതുമായ രേഖകള്‍ ഉള്‍പ്പെടുന്ന എമര്‍ജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും മാറി താമസിക്കേണ്ടി വരുന്ന പക്ഷം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റാൻ തയ്യാറാകണമെന്നും ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇതു കൂടാതെ അവശ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടുത്തി കിറ്റ് തയ്യാറാക്കി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വിനോദയാത്രകള്‍ ഒഴിവാക്കണം. രാത്രിസമയത്ത് മലയോരമേഖലകളിലേയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതുണ്ട്.
ദുരന്ത നിവാരണ അതോരിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വിശദമായ മുന്നറിയിപ്പുകള്‍ ലഭ്യമാണ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.
ജൂലൈ 18, 19, 20 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ!
ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.
ജൂലൈ 17 ന് ഇടുക്കി, ജൂലൈ 18 ന് കോട്ടയം ജൂലൈ 19 ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ജൂലൈ 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ച ജില്ലകൾ
ജൂലൈ 16 – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 17 – കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
ജൂലൈ 18 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്
ജൂലൈ 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
– ടോര്ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
– ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
– മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
– തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
– ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
– ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
– പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
– വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
– വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
– വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
– രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
– ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ’ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെhttp://sdma.kerala.gov.in/…/uploads/2019/05/monsoon-prepaed… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി