Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെർലിൻ എംകെ4 ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്നതിനെ തുടർന്ന് 31 കാരനായ റോയൽ നേവി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. എച്ച്എംഎസ് ക്വീൻ എലിസബത്തിനൊപ്പം ഇന്നലെ പരിശീലന പറക്കൽ നടത്തവേയാണ് ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്ന് വീണത്. സംഭവത്തിൽ 31കരാനായ റോയൽ നേവി ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റോഡ്രി ലെയ്ഷോണിനാണ് ജീവൻ നഷ്‌ടമായത്‌. ബുധനാഴ്ച ഡോർസെറ്റ് തീരത്ത് നടന്ന സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപെടുത്തി.

റോയൽ നേവിയിൽ ഏറെ ശ്രദ്ധേയനായിരുന്ന ലെഫ്റ്റനൻ്റ് ലെയ്‌ഷോൺ 2010-ൽ വെയിൽസ് യൂണിവേഴ്‌സിറ്റി റോയൽ നേവൽ യൂണിറ്റിൽ (URNU) ചേരുന്നു പിന്നീട് 2014-ൽ കമ്മീഷൻ ചെയ്യുകയും ആയിരുന്നു. 845 നേവൽ എയർ സ്ക്വാഡ്രനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം യുഎസ്, കരീബിയൻ, നോർവേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസമായി, അദ്ദേഹം 846 നേവൽ എയർ സ്ക്വാഡ്രണിൻ്റെ ഭാഗമായിരുന്നു.

പതിവ് പരിശീനത്തിന് ഇടയിലാണ് അപകടം നടന്നത്. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്. ആഗോള വിന്യാസങ്ങൾക്കായി റോയൽ മറൈൻസ് ഉപയോഗിക്കുന്ന മെർലിൻ Mk4 ന് എജക്ഷൻ സീറ്റുകൾ ഇല്ല. ഏതെങ്കിലും അത്യാഹിത ഘട്ടങ്ങളിൽ ക്രൂ അംഗങ്ങൾ എമർജൻസി ലാൻഡിംഗ് നടത്തേണ്ടതായി വരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികൾക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കുന്നു. പോലീസ് പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വൻ തുകയാണ് പിഴ അടയ്‌ക്കേണ്ടതായി വരുന്നത്. സ്റ്റഡി വിസ, പോസ്റ്റ് സ്റ്റഡി വിസ, വിവിധ വർക്ക് വിസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്ന് മടങ്ങാതെ ജോലി ചെയ്യുന്നവർക്ക് വേണ്ടിയായാണ് അന്വേഷണം നടത്തുന്നത്. ഇത്തരക്കാരിൽ ഭൂരിഭാഗം പേരും ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്ററന്റുകളിലും മറ്റുമാണ് ജോലി ചെയ്യുന്നത്.

ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മൂലം റസ്റ്ററന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങൾക്ക് മേൽ കണ്ണടയ്ക്കാറാണ് പതിവ്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ നടത്തുന്ന കടകളിലാണ് ഇത്തരം നിയമനങ്ങൾ കൂടുതലായി കാണുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത്തരം അനധികൃത തൊഴിലാളികളെ നിയമിച്ചതിൻെറ പേരിൽ പത്തോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് റിപ്പോർട്ടിൽ പറയുന്നു.

ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം ഡെവണിലെ രജപുത്ര ഇന്ത്യൻ റെസ്റ്റോറന്റിന് 80,000 പൗണ്ട് പിഴയാണ് ചുമത്തിയിട്ടുള്ളത്. ഗ്രേറ്റർ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെന്റിലെ ബാദ്ഷാ ഇന്ത്യൻ ക്യുസീൻ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെന്റിലെ തന്നെ കറി ലോഞ്ച് ഇന്ത്യൻ റസ്റ്ററന്റിന് 15,000 പൗണ്ട് പിഴ ചുമത്തി. ടെൽഫോർഡിലെ രാജ് ക്യുസിൻ, ബർമിങ്ഹാമിലെ അലിഷാൻ ടേക്ക്എവേ, സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ദേശി മൊമെന്റ്സ് കരാഹി ഹൗസ്, ഡെർബിഷെയറിലെ കാശ്മീർ ഹലാൽ മീറ്റ്സ്, ലെതർ ഹെഡിലെ കിർത്തോൺ ഇന്ത്യൻ റസ്റ്ററന്റ് എന്നിവയ്ക്ക് 10,000 പൗണ്ട് വീതമാണ് പിഴ ചുമത്തിയത്. എസക്‌സിലെ ഇന്ത്യൻ റസ്റ്റോറന്റുകളായ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുസ് കിച്ചണിന് 20,000 പൗണ്ട് പിഴയും ചുമത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു വ്യക്തിയുടെ ആശയവിനിമയം, പെരുമാറ്റം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം . നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയുടെ കണക്കുകൾ അനുസരിച്ച് യുകെയിൽ ഏകദേശം 100 ആളുകളിൽ ഒരാൾക്ക് ഓട്ടിസത്തിനോട് അനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. നേരത്തെ നടത്തുന്ന രോഗനിർണ്ണയം ആരോഗ്യപരമായ വെല്ലുവിളികൾ കുറയ്ക്കാനും ഓട്ടിസം ബാധിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.


ഗർഭകാലത്ത് ചില ഭക്ഷണങ്ങൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . ഈ കണ്ടെത്തൽ കാതലായ മാറ്റങ്ങൾക്ക് നന്ദി കുറിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗർഭിണികൾ മാസത്തിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പിന്തുണയുള്ള ഒരു പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. മത്സ്യത്തിൽ പ്രകൃതിദത്തമായ ഒമേഗ-3 ഫാറ്റി ആസിഡുകളും അയഡിൻ, ഇരുമ്പ്, സിങ്ക് എന്നിവ പോലുള്ള മറ്റ് പ്രധാന പോഷകങ്ങളും ഉള്ളതുകൊണ്ടാകാം ഇതിന് കാരണം. ഇത് കുഞ്ഞിൻറെ തലച്ചോറിനും സംസാരത്തിനും കേൾവി ശക്തിക്കും അത്യന്താപേക്ഷിതമാണ്.


ഗർഭിണികളായ 25 ശതമാനം സ്ത്രീകളും മത്സ്യം കഴിക്കുന്നില്ലെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓട്ടിസം സ്പെക്ട്രൽ ഡിസോർഡർ (ASD) എന്നത് ഗർഭാവസ്ഥയിൽ ഉരുത്തിരിയുന്ന ഒരു വൈകല്യമാണ്. ഓട്ടിസം വരുന്നതിനുള്ള കാരണങ്ങൾ പൂർണമായും കണ്ടെത്താൻ ശാസ്ത്രലോകത്തിനായിട്ടില്ല. ഡ്രെക്സൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ 4000 സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ : സ്കൂളിലേക്ക് തിരിച്ചെത്തി ആദ്യദിവസം തന്നെ 14 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയിലെ ചുവന്ന നിറത്തിനും, സ്റ്റിക്ക്-ഓൺ കൺപീലികൾ ഉപയോഗിച്ചതിനും സസ്പെൻഡ് ചെയ്തിരിക്കുകയാണ് സ്കൂൾ അധികൃതർ. ടേമിൻ്റെ ആദ്യ ദിവസം എത്തിയ സ്‌കൂൾ വിദ്യാർത്ഥിനിയായ എല്ല ഹാർഡിംഗിനെയാണ് മിൽട്ടൺ കെയ്‌നിലെ ഓക്‌ഗ്രോവ് സ്‌കൂളിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ വീട്ടിലേക്ക് തിരിച്ചയച്ചത്. ചായം പൂശിയ മുടിയും, കൺപീലികളും അക്കാദമിയുടെ യൂണിഫോം നയത്തിന് എതിരാണെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകുന്നത്.

ഓക്‌ഗ്രോവ് സ്‌കൂളിൻ്റെ യൂണിഫോം പോളിസിയിൽ, വിദ്യാർത്ഥിയുടെ മുടിയുടെ നിറം ഒരു നിറമോ വിദ്യാർത്ഥിയുടെ സ്വാഭാവിക ഹെയർ ടോണിനോട് ചേർന്നതോ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. സമാനമായ കാരണങ്ങളാൽ കഴിഞ്ഞ തന്റെ മകൾ 40 ശതമാനത്തോളം സമയം ഒറ്റയ്ക്കോ വീടിനുള്ളിലോ ആണ് ചെലവഴിച്ചിരിക്കുന്നതെന്ന് എല്ലയുടെ അമ്മ ഏപ്രിൽ പറഞ്ഞു. തന്റെ മുടിയിൽ ആ ചായം പൂശുന്നതാണ് തന്റെ മകൾക്ക് താല്പര്യമെന്നും, അവൾക്ക് സങ്കീർണമായ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഏപ്രിൽ പറഞ്ഞു. മകളെ ഇത്തരത്തിൽ പുറത്താക്കുന്നത് തടയുവാൻ സ്കൂൾ അധികൃതരുമായി മണിക്കൂറുകളോളം ചർച്ച നടത്തി. ഒരിക്കലും യാതൊരുവിധ തരത്തിലുള്ള പ്രശ്നങ്ങളും തന്റെ മകൾ സൃഷ്ടിക്കുന്നില്ലെന്നും, മുടിയുടെ നിറം മൂലം മാത്രമാണ് പുറത്താക്കപ്പെടുന്നതെന്നും അമ്മ വ്യക്തമാക്കി.

സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും സ്റ്റാഫുകളും തന്റെ മകളുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒന്ന് രണ്ട് പേർ മാത്രമാണ് അവളെ പുറത്താക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ബ്ലാക്ക്‌പൂളിലെ കിൻക്രെയ്ഗ് പ്രൈമറി സ്‌കൂളിലും സമാനമായ സംഭവം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 10 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയുടെ നിറം മൂലം അവിടെയും പുറത്താക്കിയതായി പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ സ്കൂളിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി വരുന്നവരെ ഉടൻതന്നെ പുറത്താക്കുക എന്ന നയമാണ് പലയിടത്തും സ്വീകരിച്ചു വരുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ഏറ്റവും അപകടകരമായ ജയിലുകളിൽ ഒന്നായ എച്ച് എം പി പെൻ്റൺവില്ലിൽ പ്രവേശനം ലഭിച്ച ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അരാജകത്വത്തിന്റെ വാർത്തകളാണ്. ഒരു ദിവസം തന്നെ വിവിധ സെല്ലുകളിൽ നിന്ന് നിരവധി അലാറം ബെല്ലുകൾ ആണ് ഉയരുന്നത്. ഇത് ജീവനക്കാർക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു ദിവസത്തിന്റെ പകുതിയിൽ തന്നെ ആറ് അലാറങ്ങൾ മുഴങ്ങിയിരിക്കുന്നു. തലേദിവസം മുപ്പതിലധികം തവണ അലാറം മുഴങ്ങിയതായി അധികൃതർ പറഞ്ഞു. അലാറം മുഴങ്ങുമ്പോൾ പരക്കം പായുന്ന ജീവനക്കാർ ചെല്ലുമ്പോൾ കാണുന്ന കാഴ്ച അക്രമത്തിന്റെയും, ചിലപ്പോൾ മരണത്തിന്റെയുമാണ്. ഇത്തവണ അലാറം മുഴങ്ങിയപ്പോൾ ചെന്ന് കണ്ട കാഴ്ച ദിവസത്തിൽ ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുന്ന ഒരു അന്തേവാസി തന്റെ കയ്യിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അമ്മയെന്നും അച്ഛനെന്നും കൊത്തിവച്ചിരിക്കുന്നതാണ്.

ഇത്തരത്തിൽ നിരവധി കാഴ്ചകളാണ് ഒരു ദിവസം തന്നെ തങ്ങൾക്ക് മുന്നിൽ എത്തുന്നതെന്ന് അഞ്ചുവർഷത്തോളമായി പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ തടവുകാരുടെ എണ്ണം ജയിലിന്റെ ശേഷിയെക്കാൾ പലയിടത്തും കൂടുതലാണ്. അതിനാൽ തന്നെ തങ്ങളുടെ ശിക്ഷയിൽ 40 ശതമാനത്തോളം പൂർത്തിയാക്കിയ ചില തടവുകാരെ വിട്ട് അയക്കാനുള്ള ലേബർ പാർട്ടി സർക്കാരിന്റെ തീരുമാനം അടുത്തയാഴ്ച നടപ്പിലാകും. ഇത് എച്ച് എം പി പെൻ്റൺവിൽ പോലുള്ള ജയിലുകളിൽ കുറച്ച് അധികം ഒഴിവ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.


ജയിലുകളിൽ ഇത്രയധികം കുറ്റവാളികൾ ഉള്ളതിന്റെ പ്രധാന കാരണം സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ ആണെന്ന് പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. രണ്ട് സംഘാഗങ്ങൾ തമ്മിലുള്ള വഴക്കിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച തന്റെ രണ്ട് കൈത്തണ്ടകളും അടുത്തിടെ ഒടിഞ്ഞതായി ഷായ് ധുരി പറഞ്ഞു. 1842 ലാണ് എച്ച് എം പി പെൻ്റൺവിൽ നിർമ്മിച്ചത്. 520 പേരെ ഓരോ സെല്ലുകളിലായി പാർപ്പിക്കാനായിരുന്നു ആദ്യം രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും, ഇപ്പോൾ ഓരോ സെല്ലിൽ രണ്ടുപേർ വീതം 1205 പേരെ ഉൾക്കൊള്ളാനുള്ള തരത്തിലാണ് ജയിൽ പ്രവർത്തിക്കുന്നത്. വെറും ഒമ്പത് കിടക്കകൾ മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്. പെൻ്റൺവില്ലിലെ 80% തടവുകാരും വിചാരണ കാത്തിരിക്കുന്ന റിമാൻഡ് തടവുകാരാണ്. ബാക്കിയുള്ളവർ കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്. 2019 മുതൽ 2023 വരെ ഏഴ് ആത്മഹത്യകളാണ് ജയിലിൽ നടന്നത്. 2024 മാർച്ചിൽ മാത്രം സ്വയം ഉപദ്രവത്തിന്റെ 104 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പല സെല്ലുകളുടെയും സാഹചര്യം അതീവ രൂക്ഷമാണ്. ചോർന്നൊലിക്കുന്ന ബാത്റൂമുകളും, വൃത്തിയില്ലാത്ത സെല്ലുകളും ജയിലിന്റെ സ്ഥിരം കാഴ്ചയാണ്. ആയിരക്കണക്കിന് കുറ്റവാളികളെ സർക്കാർ അടുത്ത ആഴ്ച നേരത്തെ മോചിപ്പിക്കുമ്പോൾ, ഇവിടെ നിന്ന് 16 പേരെ മോചിപ്പിക്കപ്പെടും. അക്രമത്തിന്റെ, അസ്വസ്ഥതയുടെ അന്തരീക്ഷമാണ് ബിബിസി റിപ്പോർട്ടിൽ ഉടനീളം മുഴങ്ങി കേൾക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്ത സമ്മർദ്ദത്തിൻെറ മരുന്ന് എപ്പോൾ, എങ്ങനെ കഴിക്കണം എന്ന സംശയം ഉള്ളവരാണ് നമ്മളിൽ പലരും. മരുന്നിൻ്റെ സമയം ആരോഗ്യ ഫലങ്ങളെ ബാധിക്കില്ലെന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാല. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച റിപ്പോർട്ട് പുറത്ത് വിട്ടത് 47,000 രോഗികളെ വച്ച് നടത്തിയ പഠനത്തിൻെറ അടിസ്ഥാനത്തിലാണ്. രോഗികൾ അവരുടെ മുൻഗണനകൾക്ക് അനുസരിച്ച് ഏറ്റവും അനുയോജ്യമായ സമയത്ത് ബിപി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കാമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ റിക്കി ടർജൻ പറയുന്നു.

യുകെയിലെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഉണ്ട്. പുകവലി, ഭക്ഷണ ക്രമം തുടങ്ങി ജീവിത ശൈലിയിൽ ഉള്ള മാറ്റങ്ങളാണ് ഇതിന് കാരണം. ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ ഇത് മൂലം ഉണ്ടാകുന്ന ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങൾ തടയാൻ മരുന്നുകൾ കഴിക്കണം.

ചില വിദഗ്ധർ രക്തസമ്മർദത്തിൻെറ മരുന്നുകൾ വൈകുന്നേരം കഴിക്കുന്നതായിരിക്കും നല്ലതെന്ന് പറയുന്നു. രാത്രിയിലെ രക്തസമ്മർദ്ദം പകൽ സമയത്തേക്കാൾ കൂടുതലായിരിക്കും എന്നാണ് ഇതിന് കാരണമായി ഇവർ പറയുന്നത്. ഇതിനെ സംബന്ധിച്ച് മുൻപ് നടത്തിയ പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങൾ കാണിച്ചതായി പ്രൊഫസർ റിക്കി ടർജൻ പറയുന്നു. പിന്നാലെ പരീക്ഷണത്തിൽ, രാവിലെയും രാത്രിയിലും ബിപി മരുന്ന് കഴിക്കുന്നതിൻ്റെ ഫലങ്ങൾ താരതമ്യം ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ മരുന്നിൻ്റെ സമയം ആരോഗ്യ ഫലങ്ങളെ ബാധിക്കില്ലെന്ന നിഗമനത്തിലേക്ക് സംഘം എത്തുകയായിരുന്നു.

ബിൻസു ജോൺ , ചീഫ് എഡിറ്റർ

കഴിഞ്ഞ വർഷങ്ങളിലെ പോലെ തുടർച്ചയായ 5 -ാം വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു .

പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രശസ്ത സാഹിത്യകാരൻമാരുടെ രചനകൾ ഈ ഓണക്കാലത്തും മലയാളം യുകെയുടെ പ്രിയ വായനക്കാർക്ക് ആസ്വദിക്കാനാകും . 45 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ വർഷം മലയാളം യുകെ ന്യൂസിന്റെ ഓണപ്പതിപ്പിനെ ധന്യമാക്കും.

ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .

ഈ ഓണക്കാലം മികവുറ്റ വായനാനുഭവമാക്കാൻ നാളെ അത്തം മുതൽ മലയാളം യുകെയുടെ ഓണം സ്പെഷ്യൽ സാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചു തുടങ്ങും. മുൻകാലങ്ങളിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2017 ജൂൺ 14 ന് വെസ്റ്റ് ലണ്ടനിലുള്ള നോർത്ത് കെൻസിംഗ്ടണിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവർ ബ്ലോക്കിലെ ഫ്ലാറ്റുകളിൽ ഉണ്ടായ തീപിടുത്തം യുകെയുടെ ചരിത്രത്തിലെ തന്നെ വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. സംഭവത്തിൽ 72 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ദുരന്തത്തിനുശേഷം സംഭവത്തെ കുറിച്ച് ഏഴുവർഷം നീണ്ടു നടന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രെൻഫെൽ ടവറിലെ തീപിടിത്തം സർക്കാരുകളുടെയും സത്യസന്ധതയില്ലാത്ത കമ്പനികളുടെയും അഗ്നിശമനസേനയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെയും ഫലമായിരുന്നുവെന്ന് പൊതു അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. കൃത്യമായ അഗ്നി സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളെ സംബന്ധിച്ച് സർക്കാരുകൾ കണ്ണടച്ചത് ദുരന്തത്തിന് കാരണമായി. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ട് ടവർ ബ്ലോക്ക് പണിതത് നിർമ്മാതാക്കളുടെ വ്യവസ്ഥാപരമായ സത്യസന്ധതയില്ലായ്മയാണെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

1,700 പേജുള്ള റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകളിൽ, അഗ്നിശമന സേനാംഗങ്ങളുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ഒരു കോളേജ് ഓഫ് ഫയർ ആൻഡ് റെസ്‌ക്യൂ ആരംഭിക്കുന്നത് സംബന്ധിച്ചും, അഗ്നി സുരക്ഷയ്ക്കായി മെറ്റീരിയലുകൾ പരീക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ടവർ ബ്ലോക്കിൻ്റെ നാലാം നിലയിലെ ഫ്രിഡ്ജിൽ തീ പടർന്നായിരുന്നു ദുരന്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ വശങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ, ക്ലാഡിംഗിലൂടെ തീ പടർന്നത് അപകടം കൂടുതൽ രൂക്ഷമാക്കി. നിരവധി താമസക്കാർ ഉയർന്ന നിലകളിൽ കുടുങ്ങുകയും, കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ ശ്വസിച്ച് മരിക്കുകയും ചെയ്തിരുന്നു. 1970-കളിൽ നിർമ്മിച്ച ഗ്രെൻഫെൽ ടവറിൻ്റെ വശങ്ങളിൽ 2016-ൽ നടന്ന പുനരുദ്ധാരണത്തിൽ തീപിടിക്കുന്ന പോളിയെത്തിലീൻ ഉപയോഗിച്ചുള്ള ക്ലാഡിംഗ് നിർമ്മിച്ചതാണ് അപകടത്തെ കൂടുതൽ വഷളാക്കിയത്.


എന്നാൽ ഏഴുവർഷം തങ്ങൾക്ക് നീതി താമസിച്ചു എന്നാണ് സംഭവത്തെ അതിജീവിച്ചവരും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും റിപ്പോർട്ടിനോട് പ്രതികരിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന തെരേസ മേ ആയിരുന്നു സംഭവത്തെ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനിടെ തെളിവ് നൽകുമ്പോൾ സാക്ഷികൾ ചിരിക്കുകയാണെന്നും അത് തങ്ങൾക്കുണ്ടാക്കുന്ന ആഘാതം ഏറെയാണെന്നും അമ്മയെയും സഹോദരിയെയും ഭർത്താവിനെയും അവരുടെ മൂന്ന് പെൺമക്കളെയും നഷ്ടപ്പെട്ട ചൗകെയർ എന്ന വ്യക്തി പറഞ്ഞു. തങ്ങൾക്ക് മേൽ ഈ അന്വേഷണം അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ യഥാർത്ഥത്തിൽ സർക്കാരുകൾ മനസ്സിലാക്കുന്നില്ലെന്നും മറ്റൊരാൾ വ്യക്തമാക്കി. റിപ്പോർട്ട് വ്യക്തമായി പഠിച്ച് ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കിയത്. ക്രിമിനൽ പ്രോസിക്യൂഷൻ സംബന്ധിച്ച തീരുമാനങ്ങൾ രണ്ട് വർഷത്തേയ്ക്ക് പ്രതീക്ഷിക്കുന്നില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത് കല്ലേറിൽ ഗുരുതര പരുക്ക് പറ്റിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ തന്റെ നായയുമായി നടക്കാനിറങ്ങിയ ഭീം സെൻ കോലിയാണ് ക്രൂരമായ ആക്രമണത്തിൽ മരണം വരിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

അഞ്ച് കൗമാരക്കാർ ചേർന്നാണ് ഭീം സെൻ കോലിയെ ആക്രമിച്ചതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം 14 വയസ്സ് പ്രായമുള്ള ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും പുറമെ 12 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും കൊലപാതകത്തിന് അറസ്റ്റിലായിരുന്നു. എന്നാൽ 14 വയസ്സുള്ള ആൺകുട്ടിയെ കൊലക്കുറ്റം ചുമത്തി മറ്റുള്ളവരെ വിട്ടയച്ചതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൗമാരക്കാർ നടത്തിയ കല്ലേറിൽ കഴുത്തിന് ഏറ്റ പരുക്കാണ് ഇയാളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

സതീന്ദര്‍ കൗർ ആണ് ഭീം സെൻ കോലിയുടെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു . ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത് , കഴിഞ്ഞ കുറെ നാളുകളായി തദ്ദേശീയരായ കുട്ടികൾ പാർക്കിൽ എത്തുന്ന ഏഷ്യൻ വംശജർക്കെതിരെ ആക്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഭീമിൻറെ അയൽവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു


കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവം കടുത്ത ആശങ്കയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരിൽ സൃഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വലതു പക്ഷ തീവ്രവാദികൾ അഴിച്ചുവിട്ട വംശീയ കലാപങ്ങളുടെ ഭീതിയിൽ നിന്ന് ബ്രിട്ടനിലെ കുടിയേറ്റക്കാർ ഇതുവരെ വിമുക്തരായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ പരിചരണത്തിലുള്ള നീണ്ട കാലതാമസം മൂലം വലഞ്ഞ് കുട്ടികൾ. യുകെയിലെ ഭൂരിഭാഗം കുട്ടികളും വിട്ടുമാറാത്ത വേദന, ആസ്മ, കുറഞ്ഞ ശരീര ഭാരം, വളർച്ച കുറവ് തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമേഹം, അപസ്മാരം തുടങ്ങിയ രോഗങ്ങളാൽ വലയുന്ന കുട്ടികൾ പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ ആശുപത്രികളിലെ എമർജൻയെയാണ് ആശ്രയിക്കുന്നത്. ഇത്തരം അവസ്ഥ നേരിടുന്ന കുട്ടികളുടെ ചികിത്സ താമസിപ്പിക്കുന്നത് ഇവരിൽ ആജീവനാന്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പലർക്കും ആവശ്യമായ ചികിത്സ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്.

എൻഎച്ച്എസിൽ നിന്നുള്ള ചികിത്സ വൈകുന്നത് വഴി കുട്ടികൾ നേരിടുന്ന പ്രത്യാഘാതങ്ങൾ എടുത്ത് പറയുന്നതാണ് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിൻ്റെ (ആർസിപിസിഎച്ച്) റിപ്പോർട്ട്. ന്യൂറോ ഡെവലപ്‌മെൻ്റൽ വിലയിരുത്തലിനായി ആറുവർഷം വരെ കാത്തിരിക്കേണ്ടതായി വന്നവർ വരെയുണ്ടെന്ന് ഒരു പീഡിയാട്രീഷൻ പറയുന്നു. റിപ്പോർട്ടിൽ പ്രാരംഭ കൺസൾട്ടേഷനുകൾക്കായി ശരാശരി മൂന്ന് വർഷവും അഞ്ച് മാസവും വരെ കാത്തിരുന്ന രോഗികൾ ഉണ്ടെന്നും പറയുന്നു. നീണ്ട എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ പല മാതാപിതാക്കളും പണം ചിലവഴിച്ച് സ്വകാര്യ പരിചരണത്തിലേയ്ക്ക് മാറുന്നതും ഇപ്പോൾ നിത്യസംഭവം ആണ്.

കുട്ടികളുടെ ആരോഗ്യ സേവനങ്ങളുടെ നിലവിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് ആർസിപിസിഎച്ചിൻ്റെ ഹെൽത്ത് സർവീസ് ഓഫീസർ ഡോ. റോണി ച്യൂങ് പറഞ്ഞു. ചികിത്സയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുകൾ കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. യുകെയിലുടനീളം കാണുന്ന ചികിത്സയിൽ ഉള്ള ഈ കാലതാമസം ആജീവനാന്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നട്ടെല്ലിനും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റും നീണ്ട കാലം കാത്തിരിക്കുന്നത് ഈ ഓപ്പറേഷനുകൾ കൂടുതൽ അപകടകരമാക്കുമെന്നും ഡോ. റോണി ച്യൂങ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved