സ്പെയിനിലെ ടെനറഫിൽ അവധി ആഘോഷിക്കുന്നതിനിടെ മരിച്ച ജയ് സ്ലേറ്ററിൻ്റെ സംസ്കാരം നടത്തി. ലങ്കാഷെയറിലെ ഓസ്വാൾഡ്‌വിസ്റ്റലിൽ നിന്നുള്ള 19 കാരനായ ജയ് സ്ലേറ്റർ ജൂൺ 17ന് ടെനറഫിലെ ഒരു പർവ്വത പ്രദേശത്ത് വഴിതെറ്റി വീണ് മരിക്കുകയായിരുന്നു. ഒരു മാസത്തെ തിരച്ചിലിന് ശേഷമാണ് ജയ് സ്ലേറ്ററിൻ്റെ മൃതദേഹം കണ്ടെത്തിയത്. അക്രിംഗ്ടണിലെ ചാപ്പൽ ശുശ്രൂഷയിൽ ഏകദേശം 500 പേർ ആണ് പങ്കെടുത്തത് . മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവരോട് ജയ് സ്ലേറ്ററിൻ്റെ സ്മരണക്കായി നീല നിറത്തിലുള്ള എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം വിദേശത്ത് കാണാതായ ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തെ സഹായിക്കുന്ന എൽബിടി ഗ്ലോബൽ ചാരിറ്റിയിലേക്ക് ആളുകൾ സംഭാവന നൽകണമെന്ന് സ്ലേറ്ററിൻ്റെ പ്രിയപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.
ജയ് സ്ലേറ്ററിനെ കാണാതായ സംഭവം ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.
കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ് സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് അവന്റെ കണ്ടെത്തിയത് . അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഓക്സ്ഫോർഡ് ട്രാൻസ്പ്ലാന്റ് സെന്ററിൽ നാല് വനിത സഹപ്രവർത്തകരെ ലൈംഗികമായി അതിക്രമിച്ചതായി കണ്ടെത്തിയ സർജനെ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മെഡിക്കൽ ട്രൈബ്യുണൽ ആണ് വാദം കേട്ടതിനു ശേഷം സസ്പെൻഷൻ തീരുമാനം അറിയിച്ചത്. ജെയിംസ് ഗിൽബെർട്ട് എന്ന നാല്പത്തിയേഴുകാരനായ സർജനാണ് ഓക്സ്ഫോർഡ് ട്രാൻസ്പ്ലാൻഡ് സെന്ററിൽ ട്രെയിനികളായി എത്തിയ മൂന്ന് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചു എന്ന് കണ്ടെത്തിയത്. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും, തോളിൽ മസാജ് ചെയ്യുകയും മറ്റും ചെയ്തപ്പോൾ, താൻ ട്രെയിനി ആയതിനാൽ ഗിൽബെർട്ടിനെതിരെ ശബ്ദം ഉയർത്തുവാൻ സാധിച്ചില്ലെന്ന് ഇരയായവരിൽ ഒരാൾ മെഡിക്കൽ ട്രൈബ്യുണലിൽ നടന്ന വാദത്തിൽ വ്യക്തമാക്കി. ട്രാൻസ്പ്ലാന്റ് സെന്ററിൽ വളരെ വലിയ അധികാരമായിരുന്നു ഗിൽബെർട്ടിന് ഉണ്ടായിരുന്നതെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആയിരുന്നു എല്ലാവരും മുഖവിലക്കെടുത്തിരുന്നതെന്നും മെഡിക്കൽ ട്രൈബ്യുണൽ വാദം കേട്ടു. മറ്റൊരു മുൻ ട്രെയിനി 2014-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്ന് ഔപചാരികമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ആ പരാതി അധികൃതർ ഒതുക്കി തീർക്കുകയാണ് ചെയ്തത്.
പരാതികൾ ഉയർന്നതിനെ തുടർന്ന് മെയ് 2021 ൽ ഗിൽബെർട്ടിനെ ഒഴിവാക്കിയെങ്കിലും, പിന്നീട് ആറാഴ്ചകൾക്ക് ശേഷം തിരികെ ജോലിയിൽ കയറുവാൻ ആശുപത്രി അധികൃതർ അനുവദിച്ചു. സംഭവത്തിൽ വാദം കേട്ട മെഡിക്കൽ ട്രൈബ്യുണൽ ഗിൽബെർട്ട് കുറ്റം ചെയ്തുവെന്ന് കണ്ടെത്തി. സസ്പെൻഷനെതിരെ അപ്പീൽ നൽകുവാൻ ഗിൽബെർട്ടിനു 28 ദിവസത്തെ സമയമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായി തുറന്ന് പ്രതികരിച്ച സ്റ്റാഫുകൾക്ക് നന്ദി പറയുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബ്രെൻ്റ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ 700 ലധികം പേർ അറസ്റ്റിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കലാപം അടിച്ചമർത്തുന്നതിൽ ഭരണനേതൃത്വവും പോലീസ് സേനകളും കാണിച്ച ആർജ്ജവത്തെ ചാൾസ് രാജാവ് പ്രശംസിച്ചു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുമായും പോലീസ് മേധാവികളുമായും വെള്ളിയാഴ്ച വൈകുന്നേരം ചാൾസ് രാജാവ് ഫോൺ സംഭാഷണം നടത്തിയിരുന്നു. നിലവിൽ സ്‌കോട്ട് ലൻഡിലുള്ള ചാൾസ് രാജാവ് ക്രമക്കേടുകളെ കുറിച്ചും കലാപത്തെ കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചു എന്നാണ് അറിയാൻ സാധിച്ചത്. രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തേണ്ട രാജാവ് കലാപങ്ങളെ കുറിച്ച് സംസാരിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. പ്രക്ഷേപണം കൈകാര്യം ചെയ്യേണ്ടത് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതായതിനാൽ പ്രശ്നങ്ങൾ തീരുന്നതു വരെ രാജാവ് ലഹള ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഇതുവരെ നടന്ന 741 അറസ്റ്റുകളിൽ 32 എണ്ണം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള പ്രേരണ കുറ്റത്തിനാണ്. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത് എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു ബ്രിട്ടനിൽ അരങ്ങേറിയത്. അതുകൊണ്ട് തന്നെ വരുംകാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതെങ്കിലും രീതിയിൽ സമൂഹത്തിൽ അശാന്തി വിതയ്ക്കുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൈമാറുന്നവർ കടുത്ത നടപടി നേരിടേണ്ടി വരും. മലയാളം ഉൾപ്പെടെ ഏതു ഭാഷകളിൽ ഉള്ള സന്ദേശമാണെങ്കിലും നിരീക്ഷിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ പോലീസിനുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ അലക്ഷ്യമായി അപകടകരമായ സന്ദേശങ്ങൾ കൈമാറുന്നത് അറസ്റ്റിന് തന്നെ വഴിവെക്കുമെന്ന് നീയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. എ ലെവൽ പരീക്ഷാ ഫലങ്ങൾ പുറത്തുവന്ന് വിദ്യാർത്ഥികളുടെ അഡ്മിഷൻ നല്ല രീതിയിൽ ലഭിച്ചില്ലെങ്കിൽ പല സർവകലാശാലകളുടെയും നിലനിൽപ്പ് തന്നെ അവതാളത്തിലാവും .
അന്താരാഷ്ട്ര വിദ്യാർഥികളുടെ റിക്രൂട്ട്മെൻറ് കുത്തനെ ഇടിഞ്ഞത് വിദ്യാർഥികളുടെ എണ്ണം കുറയുന്നതിനും സാമ്പത്തിക ഞെരുക്കത്തിനും ഒരു കാരണമായിട്ടുണ്ട്. ഋഷി സുനക് സർക്കാരിൻറെ അവസാന നാളുകളിൽ നടപ്പിലാക്കിയ കുടിയേറ്റ നയങ്ങളാണ് അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയുന്നതിന് വഴിവെച്ചത്. നിലവിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ഡിപെൻഡൻ്റ് വിസയിൽ കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതുമാത്രമല്ല വിദ്യാർത്ഥി വിസയിൽ എത്തിയവർക്ക് പെർമനന്റ് വിസ കിട്ടാനുള്ള നടപടിക്രമങ്ങളും കർശനമാക്കി. ഈ സാഹചര്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ആണ് സംഭവിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ സർവകലാശാലകൾക്ക് സർക്കാർ ധനസഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു. അവ സ്വന്തം റിസോഴ്സിനെ ആശ്രയിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം കാര്യമായി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുമെന്ന് ഒരു വൈസ് ചാൻസിലർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതിനോടകം 67 സ്ഥാപനങ്ങൾ പിരിച്ചു വിടുകയും പുനസംഘടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയിലായ സർവ്വകലാശാലകളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി മന്ത്രിമാർക്ക് കത്തയച്ചിരുന്നു. സ്ഥിതി വഷളാകുന്നതിന് മുമ്പ് സർവ്വകലാശാലകളെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്.
യുകെയിൽ ആളൊഴിഞ്ഞ പലസ്ഥലങ്ങളിലും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പല സ്ഥലങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്തുന്നതിന് കുറ്റവാളികൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളിൽ വരെ ഒഴിഞ്ഞ കടകളും പബ്ബുകളും ഇങ്ങനെയുള്ളവർ ലക്ഷ്യമിടുന്നതായി പോലീസ് അറിയിച്ചു . കഴിഞ്ഞ വർഷം, സ്‌കോട്ട്‌ലൻഡിലെ അയറിലെ ഒരു പഴയ കളിപ്പാട്ടക്കട മുതൽ പോവിസിലെ വെൽഷ്‌പൂളിലെ ഒരു മുൻ ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പോലീസ് കഞ്ചാവ് കൃഷിയോടും വ്യാപാരത്തോടും അനുബന്ധിച്ച് റെയ്ഡുകൾ നടത്തിയിരുന്നു.
ഒഴിഞ്ഞുകിടക്കുന്ന റെസ്റ്റോറൻ്റുകൾ, കഫേകൾ, നിശാക്ലബ്ബുകൾ, ബിങ്കോ ഹാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയെല്ലാം മയക്കുമരുന്ന് വളർത്താൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാണ് പോലീസ് പറയുന്നത്. സൗത്ത് വെയിൽസിലെ ന്യൂപോർട്ടിലെ ഒരു മുൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൻ്റെ നിരവധി നിലകൾ കുറ്റവാളികൾ 3,000-ത്തിലധികം കഞ്ചാവ് ചെടികൾ വളർത്താൻ ഉപയോഗിച്ചു . അവിടെ മാത്രം വളർത്തിയ കഞ്ചാവിന്റെ മാർക്കറ്റ് മൂല്യം ഏകദേശം രണ്ട് ദശലക്ഷം പൗണ്ട് ആണ്. എസ്റ്റേറ്റ് ഏജൻ്റുമാർ, വ്യാപാരികൾ തുടങ്ങിയവർ ഏതെങ്കിലും രീതിയിൽ കഞ്ചാവ് ഫാമുകൾ വളർത്താൻ കൂട്ടു നിന്നാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി വ്യവസായ മേഖലയിൽ ഉണ്ടായ തകർച്ച കഞ്ചാവ് മാഫിയയ്ക്ക് തണലായതായും സൂചനയുണ്ട്. പല സ്ഥാപനങ്ങളും നഷ്ടത്തിലായതിനെ തുടർന്ന് ഒഴിഞ്ഞ് കിടന്നത് ക്രിമിനൽ സംഘങ്ങൾ കഞ്ചാവ് വളർത്താനായി ഉപയോഗിക്കുകയായിരുന്നു. കടകളും മറ്റും വലിയതോതിൽ അടച്ചത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് അവസരം നൽകിയതായി മയക്കുമരുന്ന് വിരുദ്ധസേനയുടെ തലവനായ റിച്ചാർഡ് ലൂയിസ് പറഞ്ഞു. കഴിഞ്ഞവർഷം കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട് ഏകദേശം 1000 അറസ്റ്റുകൾ ആണ് നടന്നത്. തിരക്കേറിയ നഗരങ്ങളുടെ മധ്യത്തിൽ പോലും ആളൊഴിഞ്ഞ കെട്ടിടങ്ങൾ കഞ്ചാവ് കൃഷിക്കായി ഉപയോഗിക്കുന്നത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി അടഞ്ഞു കിടക്കുന്ന ജനലുകളും അതിരാവിലെ തെളിച്ചമുള്ള ലൈറ്റുകൾ ഇടുന്നതും മറ്റും കഞ്ചാവ് വളർത്തുന്നതിനായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ലക്ഷണങ്ങൾ ആകാൻ സാധ്യത ഉള്ളതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ. ഏതെങ്കിലും രീതിയിൽ സംശയകരമായ രീതിയിൽ ഒരു കെട്ടിടത്തെ കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടന്റെ സാമ്പത്തിക രംഗം തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ചയുടെ ആനുകൂല്യം നിങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ജോലിക്ക് ശരിയായ ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?? നിങ്ങൾ അതിൽ തൃപ്തരാണോ ?? ഈ ചോദ്യങ്ങൾക്ക് ഇല്ലാ എന്ന ഉത്തരമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെങ്കിൽ, നിശ്ചയമായി ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജോലിസാധ്യതകൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ ആയ ഗ്ലാസ് ഡോർ, മോൺസ്റ്റർ തുടങ്ങിയവയിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാകുന്നതാണ്. അതോടൊപ്പം തന്നെ അനൗപചാരികമായി നിങ്ങൾക്ക് നിങ്ങളുടെ അതേ സ്ഥാനത്ത് ജോലി ചെയ്യുന്നവരുമായി സംവദിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ പറ്റി ധാരണ ഉണ്ടാക്കാവുന്നതാണെന്ന് അലയൻസ് മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിലെ ഓർഗനൈസേഷണൽ സൈക്കോളജി ആൻഡ് ഹെൽത്ത് പ്രൊഫസർ ക്യാരി കൂപ്പർ വ്യക്തമാക്കുന്നു. സ്ത്രീക്കും പുരുഷനും തുല്യമായ ശമ്പളം ലഭിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നവരിൽ, സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ സ്ഥാപനത്തിൽ പുരുഷന്മാരെക്കാൾ നിങ്ങൾക്ക് വേതനം കുറവാണു ലഭിക്കുന്നത് എന്ന് സംശയമുണ്ടെങ്കിൽ, ഗവൺമെന്റിന്റെ ജെൻഡർ പേ ഗ്യാപ് ഡാറ്റാ ബേസിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിദഗ്ധർ ഉപദേശം നൽകുന്നു.
പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വേതന വർദ്ധനവിനെ പറ്റി സംസാരിക്കാൻ മടിക്കുന്നവരാണെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കഴിവിന് ആവശ്യമായ വർദ്ധനവ് തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ പലപ്പോഴും ഇത് നടക്കാറില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ബോസ് അധികം തിരക്കില്ലാതിരിക്കുന്ന സമയത്ത് കൃത്യമായ സമയം കണ്ടെത്തി നിങ്ങളുടെ ആവശ്യം അവതരിപ്പിക്കണമെന്നാണ് പ്രൊഫസർ കൂപ്പർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ആവശ്യം നേരിട്ട് നിങ്ങളുടെ മേധാവിയോട് അറിയിക്കുന്നതാണ് ഉചിതമെന്ന് ഫ്ളക്സിബിൾ വർക്കിംഗ് നെറ്റ്‌വർക്ക് സി ഇ ഒ കെനെ ഹാമിൽട്ടൺ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ ജോലിക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തി, ആവശ്യമെങ്കിൽ വേതന വർദ്ധനവ് ഉറപ്പാക്കേണ്ടതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പത്ത് ദിവസം മുമ്പ് സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്തുണ്ടായി കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളെ ശക്തമായി നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പോലീസിന് നിർദേശം നൽകി. മന്ത്രിമാർ, പോലീസ് മേധാവികൾ , മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ കോബ്രാ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമൊട്ടാകെ അശാന്തി പൊട്ടി പുറപ്പെട്ടതിനു ശേഷമുള്ള മൂന്നാമത്തെ കോബ്രാ യോഗമാണ് ഇന്നലെ നടന്നത്.
ബുധനാഴ്ച രാത്രി 100 ലധികം പ്രകടനങ്ങൾ ആണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. കുടിയേറ്റ വിരുദ്ധ സമരത്തിനെതിരെ 30 ലധികം പ്രകടനങ്ങൾ നടക്കുമെന്നും പോലീസ് കരുതിയിരുന്നു. എന്നാൽ ഇവയിൽ പലതും നടപ്പിലാക്കാൻ സമരങ്ങൾക്ക് സാധിച്ചില്ല. നടന്ന സമരങ്ങളിൽ തന്നെ മിക്കതും സമാധാനപരമായിരുന്നു. ഏകദേശം 6000 ലധികം പോലീസ് സേനാംഗങ്ങൾ ആണ് പ്രശ്ന ബാധിത പ്രദേശങ്ങളിൽ തുടരുന്നത്. ലിവർപൂൾ, പ്ലൈമൗത്ത്, ടീസ്സൈഡ് ഉൾപ്പെടെയുള്ള പലസ്ഥലങ്ങളിലും ആക്രമം കാട്ടിയവർക്കുള്ള ശിക്ഷ ജഡ്ജിമാർ വിധിച്ചു. ഇന്നലെ മാത്രം 21 പേരെയാണ് വിവിധ കുറ്റങ്ങൾക്ക് ജയിലിൽ അടച്ചത് . 500 ലധികം പേരെയാണ് കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നാലിലൊന്നു പേരും 21 വയസ്സിന് താഴെയുള്ളവരാണ്.
ഇതിനിടെ സൗത്ത് പോർട്ടിലെ കൊലപാതകങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വംശീയവിദ്വേഷവും തെറ്റായ വിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് നടന്നത്. ഇവർ ഇപ്പോൾ ചെഷയർ പോലീസ് കസ്റ്റഡിയിൽ ആണ്. കഴിഞ്ഞ ആഴ്ചയിൽ യുകെയിൽ ഉടനീളം നടന്ന അനിഷ്ട സംഭവങ്ങൾ ഉണ്ടായതിൽ പ്രധാന പങ്കുവഹിച്ചത് സോഷ്യൽ മീഡിയ വഴി പ്രചരിച്ച തെറ്റായ വിവരങ്ങൾ ആണെന്ന് പോലീസ് ഓഫീസർ അലിസൺ റോസ് പറഞ്ഞു. ലഹളയിൽ പങ്കെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവെന്ന സംശയത്തിൽ ലങ്കാ ഷെയറിൽ നിന്നുള്ള 39 കാരനെ വ്യാഴാഴ്ച വൈകുന്നേരം മെഴ്സിസൈഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ യുകെയിൽ ഭവനരഹിതരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 150,000-ത്തിലധികം കുട്ടികൾ ഇംഗ്ലണ്ടിൽ താത്കാലിക വസതികളിൽ ആണ് താമസിക്കുന്നത് . ഈ വർഷം മാർച്ച് അവസാനവാരത്തിലെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കൽ ഗവൺമെൻ്റ് മന്ത്രാലയം എന്നിവ പുറത്തുവിട്ട കണക്കുകളെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെ വിശേഷിപ്പിച്ചത് വളരെ ഗുരുതരമെന്നാണ് .
ഭവനരഹിതരായ പല കുട്ടികളെയും ഹോസ്റ്റലുകളിലും ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകളിലുമാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകൾ അടിയന്തിര സാഹചര്യങ്ങളിൽ പരമാവധി 6 ആഴ്ചത്തേക്ക് മാത്രം കുടുംബങ്ങൾ താമസിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. എന്നാൽ കണക്കുകൾ പ്രകാരം പ്രാദേശിക തലത്തിൽ കുട്ടികളുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ ഇത്തരം പാർപ്പിടങ്ങളിൽ ദീർഘകാലത്തേക്ക് താമസിപ്പിച്ചിട്ടുണ്ടെന്നാണ്. ഇത്തരം താത്കാലിക ഭവനങ്ങളിൽ മാസങ്ങളോളം താമസിക്കുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഗവൺമെൻറ് കൂടുതൽ ഭവന പദ്ധതികൾ നടപ്പിലാക്കണമെന്ന് ഹൗസിംഗ് ചാരിറ്റി ഷെൽട്ടറിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റ് പറഞ്ഞു.
താത്കാലിക ഭവനങ്ങളിൽ താമസിക്കുന്ന ആളുകൾ പൊതുസ്ഥലങ്ങളിലോ കാർ പാർക്കിങ്ങ് ഏരിയകളിലോ ഉറങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നാണ് ഭാവനരഹിതരായുള്ള ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെടുന്നത്. താത്കാലിക താമസസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ വസിക്കേണ്ടി വരുന്നത് ഇത്തരം കാര്യങ്ങളിൽ നമ്മുടെ ദേശീയ നയം രൂപീകരിക്കുന്നതിൽ വന്ന പരാജയമാണെന്ന് ചാരിറ്റി ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ഭവനരഹിതരായവരെ കുറിച്ച് പുറത്തുവന്ന കണക്കുകൾ ചൂണ്ടിക്കാട്ടി ലേബർ പാർട്ടി ദീർഘകാലം ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും ഹൗസിംഗ് സെക്രട്ടറിയുമായ ഏഞ്ചല റെയ്‌നർ ഇതിനെ ദേശീയ അഴിമതി എന്നാണ് മുദ്ര കുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വില്ലൻ ചുമ ബാധിച്ച് ഒരു ശിശു കൂടി മരണമടഞ്ഞു. ഇതോടെ നിലവിൽ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെ എച്ച് എസ് എ ) ആണ് ഏറ്റവും പുതിയ ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധിച്ചവരുടെ എണ്ണം 10,000 കടന്നു.
രോഗം ബാധിച്ചവരിൽ ഭൂരിപക്ഷവും 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. എങ്കിലും 3 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിലും രോഗം കണ്ടെത്തിയതിന്റെ കണക്കുകൾ യുകെ എച്ച് എസ് എ പുറത്തു വിട്ടു. മൂന്നുമാസത്തിൽ താഴെ പ്രായമുള്ള മുന്നൂറിലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രായം തീരെ കുറഞ്ഞ കുട്ടികളിൽ രോഗം ബാധിക്കുന്നത് കൂടുതൽ അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞവർഷം നവംബറിലാണ് ഇപ്പോഴത്തെ പകർച്ചവ്യാധി ആരംഭിച്ചത്. വില്ലൻ ചുമയ്ക്ക് എതിരെ ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ . ഗർഭിണികളും കൊച്ചു കുട്ടികളും ശരിയായ സമയത്ത് വാക്സിനുകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുകെ എച്ച് എസ് എ യിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ ചുമതല വഹിക്കുന്ന ഡോ. മേരി റാംസ പറഞ്ഞു. ഗർഭിണികളായ സ്ത്രീകൾ വില്ലൻ ചുമയ്ക്കുള്ള വാക്സിൻ എടുക്കുന്നത് ഗർഭാവസ്ഥയിലുള്ള അവരുടെ കുഞ്ഞുങ്ങൾക്ക് രോഗത്തിൽ നിന്ന് സംരക്ഷണം നൽകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന രോഗാവസ്ഥയാണ് ബീറ്റാ തലസീമിയ . രക്തത്തിലെ ജീനിന്റെ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. പാരമ്പര്യജന്യമായാണ് ഈ രോഗം പ്രധാനമായും വരുന്നത്. ലോകമെങ്ങും നിരവധി പേരാണ് ഈ രോഗം മൂലം വിഷമത അനുഭവിക്കുന്നത്.
ബീറ്റാ തലസീമിയ ചികിത്സയിൽ ഫലപ്രദമായ മുന്നേറ്റമാണ് എൻഎച്ച്എസ് നടത്തിയിരിക്കുന്നത് . ജീൻ എഡിറ്റിംഗ് ചികിത്സയാണ് ബീറ്റാ തലസീമിയ ബാധിതർക്ക് എൻഎച്ച്എസ് നൽകുന്നത്. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ബീറ്റാ തലസീമിയ രോഗം ബാധിച്ചതായി കണ്ടെത്തിയ കീർത്തന ബാലചന്ദ്രന് ഈ ചികിത്സയിലൂടെയാണ് രോഗം സുഖമായത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കീർത്തന ബാലചന്ദ്രന് രോഗം തിരിച്ചറിഞ്ഞത്. ഇപ്പോൾ അവൾ ഡോക്ടർ ആകാൻ പഠിക്കുകയാണ്.
രക്തം ഉണ്ടാക്കുന്ന സ്റ്റെം സെല്ലുകളെ വേർതിരിച്ചെടുക്കുകയും ജീൻ എഡിറ്റിങ്ങിലൂടെ റീ പ്രോഗ്രാം ചെയ്ത് രോഗികളുടെ ശരീരത്തിലൂടെ കടത്തിവിടുകയുമാണ് ഈ ചികിത്സാരീതിയിൽ ചെയ്യുന്നത്. ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രശ്നങ്ങൾ മൂലമുള്ള ഈ രോഗം പാരമ്പര്യമായി വരുന്നതാണ്. ഇത് വരുന്ന ആളുകൾക്ക് കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടും. ജീവിതകാലം മുഴുവൻ രക്തം മാറ്റിവച്ചാണ് ബീറ്റാ തലസീമിയ വരുന്നവർ ജീവിക്കുന്നത്. എന്നാൽ ഒറ്റ തവണ ജീൻ എഡിറ്റിംഗ് നടത്തുന്നതിലൂടെ ഈ രോഗത്തെ സുഖപ്പെടുത്താനുള്ള പ്രതിവിധിയാണ് എൻഎച്ച്എസ് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയുടെ വിവിധ വശങ്ങളെ പരിഗണിച്ചതിനുശേഷം എസിറ്റിങ്ങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് മെഡിസിൻ വാച്ച്ഡോഗ് ജീൻ തെറാപ്പിക്ക് അംഗീകാരം നൽകി കഴിഞ്ഞു.