Main News

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്നതിനിടയില്‍ ‘യൂറോപ്യന്‍ യൂണിയനെ’ ഒഴിവാക്കി ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍. നേരത്തെ പ്രഖ്യാപിച്ച സമയത്തിനകം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തെരേസ മേയ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ എന്ന് പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ രേഖപ്പെടുത്തിയ രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ലഭ്യമായിരിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നത് മാറ്റി യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നു മാത്രമാക്കിയിരിക്കുകയാണ്. നേരത്തെയുള്ള തീരുമാനത്തിന് അനുശ്രുതമായിട്ടാണ് പുതിയ നീക്കത്തിന് അധികൃതര്‍ അനുവാദം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 30ന് ശേഷം പുറത്തിറക്കിയ പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ എന്ന പദം നീക്കം ചെയ്തു കഴിഞ്ഞുവെന്ന് ഹോം ഓഫീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നികുതി ദായകരുടെ അഭിപ്രായം മാനിച്ച് യൂറോപ്യന്‍ യൂണിയന്‍ വാചകം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന സൂചനയും ഹോം ഓഫീസ് നല്‍കുന്നുണ്ട്. ഈ പദങ്ങള്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഇത് യാതൊരുവിധ ബുദ്ധിമുട്ടുകളും പൗരന്മാര്‍ക്ക് സൃഷ്ടിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ പാസാക്കാനൊരുങ്ങുകയാണ് തെരേസ മേയ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിമത പക്ഷത്തെ ഒതുക്കുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ സമയം വാങ്ങുകയുമാണ് മേയ്ക്ക് മുന്നില്‍ നിലവിലുള്ള പ്രതിസന്ധി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌കിന് കത്തെഴുതി കഴിഞ്ഞു. കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ചില വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന മേഖലയിലെ ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് വിവേചനം നേരിടുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി, കേറ്ററര്‍ തുടങ്ങിയ തസ്തികയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ വിവേചനം നേരിടേണ്ടി വരുന്നത്. അതേസമയം മറ്റുള്ള തസ്തികകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യരംഗത്തെ എതാണ്ട് എല്ലാവര്‍ക്കും നിയമാനുശ്രുതംമായി ശമ്പള വര്‍ദ്ധവ് ലഭ്യമാകുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ടാണ് എന്‍.എച്ച്.എസ് ബോസുമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇത്തരത്തില്‍ തൊഴില്‍ രംഗത്ത് ചില ന്യൂനപക്ഷ തസ്തികകള്‍ മാത്രം അവഗണിക്കപ്പെടുന്നത് അനീതിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ട്രേഡ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ വേതനം 2000 പൗണ്ടാണ്. ഇതാണ് നിലവിലെ കുറവ് പ്രതിഫലമായി കണക്കാക്കുന്നത്. ഈ തുകയ്ക്ക് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതല്‍ പേരും സെക്യൂരിറ്റി, കേറ്ററര്‍, പോര്‍ട്ടേഴ്‌സ് എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. മണിക്കൂറില്‍ 8.21 പൗണ്ട് ലഭിക്കാന്‍ ഇവര്‍ കഷ്ടപ്പെടുകയാണെന്ന് ചുരുക്കി പറയാം. അതേസമയം യു.കെയുടെ മറ്റു സ്ഥലങ്ങളില്‍ ഇതിലും കുറവ് വേതനത്തില്‍ ആരോഗ്യമേഖലയില്‍ ആളുകള്‍ ജോലിയെടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

മണിക്കൂറിന് മിനിമം 9.03 പൗണ്ട് വേതനം നല്‍കണമെന്നാണ് ഹെല്‍ത്ത് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന വ്യക്തിക്ക് ഏകദേശം 16000 പൗണ്ടിന്റെ വരുമാനമുണ്ട്, അതായത് മണിക്കൂറില്‍ 8.21 പൗണ്ട്. ഇദ്ദഹേത്തിന്റെ ശമ്പളവര്‍ദ്ധനവ് വെറും 83 പെന്‍സായിരുന്നു. മറ്റു തസ്തികകളെ അപേക്ഷിച്ച് വളരെയേറെ കുറവാണിത്. സൗത്ത് യോര്‍ക്‌സില്‍ കേറ്ററര്‍ ജോലിയെടുക്കുന്ന അലക്‌സിനെ സംബന്ധിച്ച് ഇതിലും ദയനീയമാണ് കാര്യങ്ങള്‍. കഴിഞ്ഞ 9 വര്‍ഷമായി അലക്‌സിനെ വേതന വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല. മണിക്കൂറില്‍ 8.21 പൗണ്ടാണ് അലക്‌സിന്റെ നിലവില്‍ ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക്

യുകെയിലെ പേഴ്സണൽ ടാക്സ് അലവൻസ് 12,500 പൗണ്ടായി ഇന്നു മുതൽ ഉയർത്തി. നിലവിൽ 11,850 പൗണ്ടായിരുന്നു. അതായത് വാർഷിക ശമ്പളത്തിൽ 12,500 പൗണ്ടുവരെയും ടാക്സ് കൊടുക്കേണ്ടതില്ല. അതിനു മുകളിലോട്ടുള്ള ശമ്പളത്തിന് പുതുക്കിയ നിരക്കിലുള്ള ടാക്സ് കൊടുക്കണം. 12,501 പൗണ്ടു മുതൽ 50,000 പൗണ്ടു വരെ വരുമാനമുള്ളവർ 20 ശതമാനം ടാക്സും 50,001 മുതൽ 150,000 പൗണ്ടുവരെ 40 ശതമാനം ടാക്സുമാണ് ഇനി മുതൽ നല്കേണ്ടത്. നേരത്തെ 46,350 പൗണ്ടുമുതൽ 40 ശതമാനം ടാക്സ് നല്കേണ്ടിയിരുന്നത് £50,000 ആയി ഉയർത്തി. ഉദാഹരണത്തിന് നിങ്ങളുടെ വാർഷിക വരുമാനം 56,000 പൗണ്ടാണ് എങ്കിൽ ആദ്യത്തെ 12,500 പൗണ്ട് ടാക്സ് ഫ്രീയാണ്. തുടർന്നുള്ള 37,500 പൗണ്ടിന് 20 ശതമാനം ടാക്സ് കൊടുക്കണം. അതായത് 7,500 പൗണ്ട് 20 ശതമാനം നിരക്കിൽ ടാക്സായി നല്കണം. ബാക്കിയുള്ള 6000 പൗണ്ടിന് 40 ശതമാനം ടാക്സ് നല്കണം. അതായത് 2,400 പൗണ്ട് വീണ്ടും ടാക്സായി എടുക്കും. 56,000 പൗണ്ടിന്റെ വാർഷിക വരുമാനത്തിൽ നിന്ന് മൊത്തം 9,900 പൗണ്ട് ടാക്സ് അടയ്ക്കണം. 150,000 പൗണ്ടിനു മുകളിൽ വരുമാനമുണ്ടെങ്കിൽ 45 ശതമാനം ടാക്സ് നല്കണം.

എന്നാൽ നാഷണൽ ഇൻഷുറൻസ് നിരക്ക് വർദ്ധന കൂടുതൽ പേരെ ബാധിക്കും. 40 ശതമാനം ടാക്സ് ബാൻഡ് പരിധി 50,000 പൗണ്ടായി ഉയർത്തിയതിനാൽ ഈ കാറ്റഗറിയിൽ 12 ശതമാനം നാഷണൽ ഇൻഷുറൻസ് നല്കേണ്ടവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. പേഴ്സണൽ ടാക്സ് അലവൻസ് കൂട്ടുന്നതുവഴി ഉണ്ടായ സാമ്പത്തിക നേട്ടത്തിന്റെ ഒരു ഭാഗം നാഷണൽ ഇൻഷുറൻസിന്റെ വർദ്ധന വഴി നഷ്ടപ്പെടും.

നാഷണൽ മിനിമം വേജ് ഒരു മണിക്കൂറിന് 8.21 പൗണ്ടായി ഉയർത്തി. സ്റ്റേറ്റ് പെൻഷൻ നിരക്ക് ആഴ്ചയിൽ 129.20 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ കോൺട്രിബ്യൂഷൻ നിരക്കുകളും മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോ എൻറോൾമെന്റ് പ്രകാരം ഓരോ ജോലിക്കാരനും മാസം മൂന്നു ശതമാനം കോൺട്രിബ്യൂഷൻ പെൻഷനിലേയ്ക്ക് നല്കിയിരുന്നത് ഇനി മുതൽ അഞ്ച് ശതമാനമാകും.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്‌സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും ലേബര്‍ വ്യക്തമാക്കി. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം അതിവേഗത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ആത്മഹത്യാപരമാണെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളുടെ വാദം.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 23നു തുടങ്ങും. അതിനു മുന്‍പായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടിയെടുക്കാമെന്നും ഇയു വിടാമെന്നുമുള്ള പ്രതീക്ഷയിലാണ് മേയ് മുന്നോട്ടുപോകുന്നത്. ഇക്കാര്യങ്ങള്‍ സംവദിക്കുന്ന കത്ത് ഇ.യു നേതൃത്വത്തിന് തെരേസ മേയ് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലേബര്‍ പാര്‍ട്ടി രണ്ടാം ഹിത പരിശോധനയ്ക്കുള്ള സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒരു വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായി. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂക്ഷമായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രണ്ടാം ഹിതപരിശോധനയുടെ സാധ്യത തേടി ടോറി, ലേബര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചയിലായിരുന്നു നിര്‍ണായക നീക്കം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തത്. വിഷയത്തില്‍ അന്തിമ തീരൂമാനം ഉണ്ടായിട്ടില്ല. രണ്ടാം ജനഹിതം തീരുമാനിക്കേണ്ടത് എം.പിമാരുടെ അഭിപ്രായങ്ങള്‍ തേടിയശേഷമായിരിക്കണമെന്നും ആവശ്യമെങ്കില്‍ ഇക്കാര്യം വോട്ടിനിടേണ്ടതുണ്ടെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. രണ്ടാം ജനഹിതത്തോട് ആദ്യഘട്ടം മുതല്‍ ലേബര്‍ പാര്‍ട്ടി അനുകൂലമായിട്ടാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം ലേബറിന്റെ ആവശ്യകതയെ നിരാകരിക്കാന്‍ മേ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതായിട്ടാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

തെരേസാ മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളിയ നിലയ്ക്ക്, ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ഏപ്രില്‍ 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നടപടികള്‍ തുടങ്ങിവയ്ക്കാനുള്ള സമയപരിധി വീണ്ടും നീട്ടുന്നതാണു കരാറൊന്നുമില്ലാതെ ഇ.യു വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള മാര്‍ഗം. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, എംപിമാരുമായി ചര്‍ച്ച തുടരുമെന്നാണു മേ പറയുന്നത്. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 10ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് അറിയിച്ചിരുന്നു. പുതിയ സാഹചര്യങ്ങളില്‍ രണ്ടാമതും ജനഹിത പരിശോധന നടത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരൂമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രി തന്നെയായിരിക്കും.

ലണ്ടന്‍: ചൂടേറിയ കാലാവസ്ഥയില്‍ പ്രത്യേകിച്ച് സമ്മറില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അസുഖങ്ങളിലൊന്നാണ് ചിക്കന്‍ പോകസ്. കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവെ ഈ അസുഖം കാണപ്പെടാറുണ്ട്. സാധാരണയായി ഇതിന് വിദഗദ്ധ ചികിത്സ ലഭ്യമാണെങ്കിലും അസഹ്യമായ ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും മരുന്ന ശാശ്വതമായ പരിഹാരമല്ല. എന്നാല്‍ ഷാംപു ഉപയോഗിച്ച് എങ്ങനെ ഇത്തരം അവസ്ഥയെ മറികടക്കാമെന്ന് വിലയിരുത്തുകയാണ് ക്ലെയര്‍ ജെന്‍കിന്‍ എന്ന യുവതി. ക്ലെയറിന്റെ മകള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടിരുന്നു. ചുവന്ന കുരുക്കള്‍ പരുവത്തില്‍ മകളുടെ ശരീരമാകെ സ്‌ക്രാച്ച് പാടുകളുണ്ടായിരുന്നു. മകള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ക്ലെയര്‍ ഡോക്ടറെ സമീപിച്ച സമയത്താണ് ഷാംപു ഉപയോഗിക്കാന്‍ ക്ലെയറിന് നിര്‍ദേശം ലഭിച്ചത്. ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സിന്റെ ക്ലാസിക് ക്ലീന്‍ ഷാംപു ഉപയോഗിക്കാനാണ് നിര്‍ദേശം ലഭിച്ചത്. അദ്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് ക്ലെയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അപ്രതീക്ഷിതമായി മകള്‍ക്ക് അനുഭവപ്പെട്ടിരുന്ന ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും ശമനം ഉണ്ടായതായി ക്ലെയര്‍ പറയുന്നു. ക്ലെയറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ആയിരത്തിലേറെ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഷാംപു ഉപയോഗിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിലെ പാടുകളില്‍ വ്യത്യാസം വന്നതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ചിക്കന്‍ പോക്‌സ് സാധാരണ അസുഖമാണ്. രോഗത്തിന് കൃത്യമായ ചികിത്സയും പ്രതിവിധികളും ഇന്ന് ലഭ്യമാണ്. ചിക്കന്‍ പോക്‌സിന് വാക്‌സിനേഷന്‍ ലഭ്യമാണെങ്കിലും സാധാരണയായി നിര്‍ബന്ധിത കുട്ടിക്കാല വാക്‌സിനേഷന്‍ ഇനത്തില്‍ ഇവ ഉള്‍പ്പെടുകയില്ല. എന്നാല്‍ എന്‍.എച്ച്.എസുകളില്‍ വാക്‌സിനുകള്‍ ലഭിക്കും.

നോ ഡീലിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 90 ദിവസം വരെ വിസയില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ കഴിയാന്‍ അവസരമൊരുങ്ങുന്നു. ഇതേ അവകാശം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കും അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോ എംപിമാരാണ് ഇന്നലെ ഈ തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബോര്‍ഡര്‍ ഫ്രീ മേഖലകളിലേക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് തീരുമാനം. സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെട്ട സ്ഥലങ്ങളാണ്. വര്‍ഷംതോറും ലക്ഷകണക്കിന് സഞ്ചാരികളാണ് ഹോളിഡേ ആഘോഷങ്ങള്‍ക്കായി പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഈ രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതും യു.കെയിലെ സഞ്ചാരികളാണെന്നതാണ് മറ്റൊരു വസ്തുത.

അതേസമയം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വിസയില്ലാതെ 90 ദിവസം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കഴിയാനുള്ള അനുവാദം ലഭിക്കുമ്പോള്‍ പകരമായി സമാന അവകാശം ഇ.യു പൗരന്മാര്‍ക്കും നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് സൂചന. യൂറോപ്യന്‍ പൗരന്മാര്‍ക്ക് സമാന അവകാശം നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്നത് സംബന്ധിച്ച് വിശദവിരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം വിസയില്ലാതെ യൂറോപ്പില്‍ യാത്ര ചെയ്യാമെന്നത് ബ്രിട്ടീഷ് സഞ്ചാരികളെ സംബന്ധിച്ച് ഗുണപ്രദമായ വാര്‍ത്തയാണ്. നോഡീലിലേക്ക് കാര്യങ്ങള്‍ എത്തുന്നത് പല മേഖലകളിലും ബ്രിട്ടന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ടൂറിസം മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ എത്തുന്നതിന് നോ-ഡീല്‍ നയങ്ങള്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിസയില്ലാതെ സഞ്ചാരികള്‍ക്ക് 90 ദിവസം രാജ്യത്ത് തങ്ങാനുള്ള അവസരമൊരുങ്ങിയാല്‍ കാര്യങ്ങല്‍ അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ നിയന്ത്രണങ്ങളോടെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ രാജ്യത്ത് നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. ഹാം(Ham), സോസേജ്(Sausages), ചീസ്(Cheese) തുടങ്ങിയ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയാണ് പ്രധാനമായും ബാധിക്കും. പുതിയ വിസ നിയമം വലിയ ഭൂരിപക്ഷത്തോടെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ബ്രിട്ടനില്‍ സമാന രീതിയില്‍ വിസ നിയമം പാസാകുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അമിതച്ചെലവു വരുത്തി എന്ന റെക്കോര്‍ഡ് ഇനി കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ട്രസ്റ്റിന് സ്വന്തം. 180 മില്യനും 191 മില്യനുമിടക്കാണ് ട്രസ്റ്റ് വാര്‍ഷിക കമ്മിയായി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി നേരിട്ട ചില തിരിച്ചടികള്‍ മൂലമാണ് 2018-19 വര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്ന 146 മില്യന്‍ പൗണ്ടിന്റെ കമ്മി മറ്റൊരു 45 മില്യനോളം ഉയര്‍ന്നതെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് കോണ്‍ട്രാക്ട്, നഴ്‌സുമാരുടെ കുറവു പരിഹരിക്കാന്‍ ഏജന്‍സി സ്റ്റാഫിന്റെ അമിതമായ ഉപയോഗം, നാലു മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് പാലിക്കാത്തതിനാല്‍ ലഭിച്ച പിഴകള്‍ തുടങ്ങിയവ മൂലം ട്രസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ഓര്‍പിംഗ്ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഏറ്റെടുത്തതും ട്രസ്റ്റിന്റെ പ്രതിസന്ധി രൂക്ഷമാക്കി. 2010 മുതല്‍ എന്‍എച്ച്എസ് വര്‍ഷം 1 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങളോളം ട്രസ്റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടത്തിലാക്കി. ഈ സമയത്ത് രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനയുണ്ടായത് മറ്റാശുപത്രികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ബജറ്റിനപ്പുറത്തേക്ക് ആശുപത്രിയുടെ ചെലവുകള്‍ വര്‍ന്നത് ട്രസ്റ്റിനെ പ്രത്യേക സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ട്രസ്റ്റുകളുടെ പട്ടികയില്‍ 2017 ഡിസംബറില്‍ എത്തിക്കുകയും ചെയ്തു. ലീഡര്‍ഷിപ്പ് ടീമില്‍ നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഹെഡ് ആയിരുന്ന ലോര്‍ഡ് കേഴ്‌സ്ലേക്കിനെപ്പോലെയുള്ളവര്‍ വിട്ടുപോയതും ട്രസ്റ്റിനെ ബുദ്ധിമുട്ടിലാക്കി.

2017-18 വര്‍ഷത്തില്‍ കിംഗ്‌സ് ട്രസ്റ്റ് രേഖപ്പെടുത്തിയ 132 മില്യന്‍ പൗണ്ട് ഡെഫിസിറ്റ് ഇതുവരെയുള്ള റെക്കോര്‍ഡാണ്. 2016-17 വര്‍ഷത്തില്‍ 48.6 മില്യനായിരുന്നു വാര്‍ഷിക കമ്മി. കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയ 180 മില്യന്‍ മുതല്‍ 191 മില്യന്‍ വരെയുള്ള ഡെഫിസിറ്റ് ട്രസ്റ്റ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

ബ്രെക്‌സിറ്റ് ഡീലില്‍ സമവായത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ നേതൃത്വവുമായി നടന്ന ചര്‍ച്ച നീണ്ടത് നാലര മണിക്കൂര്‍. രണ്ടു ദിവസമായാണ് ചര്‍ച്ച നടന്നത്. ലേബറുമായുള്ള ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതു വിധത്തിലുള്ള ഡീലിനും ഒരു സ്ഥിരീകരണ ഹിതപരിശോധന എന്ന ആശയം ചര്‍ച്ച ചെയ്തുവെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് ബുധനാഴ്ച പിന്തുണ നല്‍കിയിരുന്നു. ഈ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പൊതുവായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നതു വരെ ഇതിന്‍മേല്‍ ലോര്‍ഡ്‌സ് വിശദമായി ചര്‍ച്ച നടത്തില്ലെന്നാണ് വിവരം. എന്തായാലും തിങ്കളാഴ്ച വരെ അതുണ്ടാവില്ല.

ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ കെയിര്‍ സ്റ്റാമര്‍ തയ്യാറായില്ല. ഗവണ്‍മെന്റുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും വീണ്ടും ചര്‍ച്ചക്കായി ഇരു പക്ഷവും യോഗം ചേരുമെന്നും ലേബര്‍ വക്താവ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും സംഘങ്ങള്‍ ക്യാബിനറ്റ് ഓഫീസില്‍ നാലര മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സിവില്‍ സര്‍വീസ് പിന്തുണയോടെയായിരുന്നു ചര്‍ച്ചകളെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍, ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി തുടങ്ങിയവരായിരുന്നു ലേബര്‍ സംഘത്തിലുണ്ടായിരുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

ബുധനാഴ്ച തെരേസ മേയും ജെറമി കോര്‍ബിനു തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ ചര്‍ച്ചകള്‍. ഏപ്രില്‍ 12ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണം. എന്നാല്‍ ഇതുവരെ ഒരു ഡീല്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. കോമണ്‍സില്‍ ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം പരാജയമാകുകയായിരുന്നു. ലേബറിന്റെ യിവറ്റ് കൂപ്പര്‍ മുന്നോട്ടു വെച്ച ബാക്ക്‌ബെഞ്ച് ബില്‍ അപ്രതീക്ഷിത നോ-ഡീലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി അതിനിടെ മിനിസ്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍സില്‍ ബുധനാഴ്ച ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ബില്‍ പാസായത്.

ബ്രെക്‌സിറ്റില്‍ തെരേസ മേയ്ക്ക് ഒരു ലൈഫ്‌ലൈന്‍ നല്‍കി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍. അടുത്തയാഴ്ചക്കുള്ളില്‍ ഡീല്‍ പാസാക്കിയാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ മെയ് 22ന് ബ്രെക്‌സിറ്റ് സാധ്യമാക്കാമെന്ന് ജങ്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള മേയുടെ പുതിയ നീക്കം ഫലപ്രദമാകുമെന്നും ജങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ബ്രെക്‌സിറ്റ് നയത്തില്‍ മേയ് നടത്തിയ അവസാന നീക്കമായിരുന്നു ക്രോസ് പാര്‍ട്ടി ചര്‍ച്ച. ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വന്‍ കലാപമാണ് ഉയര്‍ന്നത്.

പ്രതിപക്ഷവുമായി ധാരണയിലെത്തി അവസാന നിമിഷമെങ്കിലും ബ്രെക്‌സിറ്റ് ഡീല്‍ പാസാക്കിയെടുക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര ഉച്ചകോടിക്കു മുമ്പായി ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മേയ്. പ്രധാനമന്ത്രി എന്തു തന്നെ ആവശ്യപ്പെട്ടാലും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അവ അംഗീകരിക്കാന്‍ സാധ്യതയുള്ളു. ഈ ചര്‍ച്ചകളില്‍ മേയ്ക്ക് സ്ഥാനമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടില്‍ നിന്ന് വിരുദ്ധമാണ് ജങ്കര്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം.

ഏപ്രില്‍ 12ന് ബ്രിട്ടന്‍ ഡീല്‍ പാസാക്കിയാല്‍ മെയ് 22 വരെ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ യൂണിയന്‍ അവസരം നല്‍കും. ഏപ്രില്‍ 12 ആണ് അവസാന തിയതിയെന്നും അതിനപ്പുറത്തേക്ക് കോമണ്‍സ് തീരുമാനം ദീര്‍ഘിപ്പിച്ചാല്‍ സമയപരിധി നീട്ടി നല്‍കുന്നത് പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 12ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതയാണ് ഉള്ളതെന്നും ജങ്കര്‍ പറഞ്ഞു.

Copyright © . All rights reserved