ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കുമെന്ന് എന്‍എച്ച്എസ് നേതൃത്വം. ക്യാന്‍സര്‍ ചികിത്സയിലെ സുപ്രധാനമായ ഒരു ഘട്ടം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആരോപിക്കുന്നത്. ക്യാന്‍സര്‍ സ്‌കാനിംഗ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് ട്രസ്റ്റ് അടിയന്തരമായി പിന്‍മാറണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാരും എംപിമാരും രോഗികളും രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ട്രസ്റ്റിന് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. അസാധാരണ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ എന്‍എച്ച്എസ് സോളിസിറ്ററായ ഡിഎസി ബീച്ച്‌ക്രോഫ്റ്റ് ട്രസ്റ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്‍ഹെല്‍ത്ത് എന്ന സ്വകാര്യ കമ്പനിയെ പെറ്റ് സ്‌കാനിംഗ് നടത്തിപ്പിനുള്ള ചുമതല ഏല്‍പ്പിക്കാന്‍ നേരത്തേ എന്‍എച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും കഴിഞ്ഞയാഴ്ച ഈ തീരുമാനത്തില്‍ നിന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പിന്തിരിയുകയും ചെയ്തു. രണ്ട് പെറ്റ് സ്‌കാനറുകള്‍ ട്രസ്റ്റിന്റെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
പിന്നീട് ഇന്‍ഹെല്‍ത്തിനു തന്നെ പെറ്റ് സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അനുവാദം നല്‍കുകയായിരുന്നു. ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്തെ എംപിയും ലേബര്‍ അംഗവുമായ ആന്‍ലീസ് ഡോഡ്‌സ് രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നീക്കം സംശയകരമാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്യാനഡയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദക്ഷിണേന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതിയുടെ മരണകാരണം പുറത്ത്. ജ്യോതി പിള്ളയെന്ന 27 കാരി മുങ്ങി മരിക്കുകയായിരുന്നുവെന്ന് കനേഡിയന്‍ കൊറോണര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യതകള്‍ വിരളമാണെന്നും കൊറോണര്‍ സ്റ്റീവ് പോയ്ഷണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചു. വിദൂര മേഖലയിലുള്ള ബീച്ചിലേക്ക് ജ്യോതി ഹിച്ച്‌ഹൈക്ക് ചെയ്താണ് എത്തിയതെന്നും ഇന്‍ക്വസ്റ്റില്‍ പറയുന്നു. 2018 ജനുവരിയിലാണ് ജ്യോതി കാനഡയിലേക്ക് തനിച്ച് യാത്ര തിരിച്ചത്. മോണ്‍ട്രിയലില്‍ മൂന്നു മാസം താമസിച്ച ശേഷം പേഴ്‌സ് എന്ന സ്ഥലത്തേക്ക് ജ്യോതി തിരിക്കുകയായിരുന്നു.
ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി യാത്രക്കു വേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങുകയും പേഴ്‌സിലേക്ക് ഹിച്ച്‌ഹൈക്ക് ചെയ്ത് പോകുകയുമായിരുന്നു. ജ്യോതിയെ പേഴ്‌സില്‍ ഇറക്കിയ രണ്ടു വ്യക്തികളാണ് അവരെ ജീവനോടെ അവസാനം കണ്ടത്. ഏപ്രില്‍ 9-ാം തിയതി ജ്യോതിയുടെ മൃതദേഹം ബീച്ചില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ബാഗും മറ്റു വസ്തുക്കളും മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു. പാരാമെഡിക്കുകള്‍ പരിശോധിച്ചെങ്കിലും ആശുപത്രിയില്‍ വെച്ചാണ് ജ്യോതി മരിച്ചതായി പ്രഖ്യാപിച്ചത്.
ജ്യോതിക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജ്യോതിയുടെ സ്മരണാര്‍ത്ഥം സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സ് യൂണിവേഴ്‌സിറ്റി ജ്യോതി പിള്ള മെമ്മോറിയല്‍ പ്രൈസ് ഏര്‍പ്പെടുത്തി. എം.ആര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ മികവുള്ളവര്‍ക്ക് ഈ അവാര്‍ഡ് നല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ വംശജയായ ജ്യോതി പിള്ള യുകെയിലാണ് ജനിച്ചതും വളര്‍ന്നതും. യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിനു മുമ്പ് കുടുംബത്തിനൊപ്പം ബ്രിസ്റ്റോളിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റെവ. ഡോ. തോമസ് പറയടിയില്‍ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.
പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി റെവ. ഫാ. ബാബു പുത്തെന്‍പുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.
നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മാഞ്ചസ്റ്റര്‍, വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപതാ നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.
റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘കുടുംബവിജ്ഞാനീയ’ത്തില്‍, ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്റ് ഇന്‌സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.
2015 ല്‍ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശ്ശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശ്ശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.
ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗ്ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്‌ളൂര്‍ ജീവാലയ, താമരശ്ശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ബ്രെക്‌സിറ്റില്‍ നിലവിലുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ ജെറമി കോര്‍ബിനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇക്കാര്യത്തില്‍ ഒരു സമവായത്തിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടാന്‍ അപേക്ഷിക്കുമെന്നും മേയ് പറഞ്ഞു. രണ്ടാം ഹിതപരിശോധനയോ കസ്റ്റംസ് യൂണിയനോ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നമ്പര്‍ 10 അറിയിക്കുന്നതെങ്കിലും പ്രധാനമന്ത്രിയുടെ പുതിയ നിലപാട് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ സ്വാഗതം ചെയ്യുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഏഴു മണിക്കൂറോളം നീണ്ട ക്യാബിനറ്റ് യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മേയ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാന്‍ നമുക്ക് കഴിയും അതിനു വേണ്ടി സമവായത്തിലെത്താനും നമുക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി മെയ് 22ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി ലേബറുമായി ഒരു സമവായത്തിലെത്തുകയോ പാര്‍ലമെന്റ് തീരുമാനം ഉണ്ടാകുകയോ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലേബര്‍ നേതാവുമായി കൂടിയാലോചനകള്‍ നടത്താനുള്ള തീരുമാനം കണ്‍സര്‍വേറ്റീവ് യൂറോപ്പ് വിരുദ്ധരുടെ കടുത്ത വിര്‍ശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍, ജേക്കബ് റീസ് മോഗ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവരും മറ്റു ചില പാര്‍ലമെന്റ് അംഗങ്ങളും ലേബറുമായി കരാറിലെത്തിയാല്‍ തെരേസ മേയെ പുറത്താക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തുമെന്ന സൂചന നല്‍കി. ആര്‍ട്ടിക്കിള്‍ 50 അനന്തമായി നീട്ടുന്നതിലും നല്ലത് നോ ഡീല്‍ തന്നെയാണെന്ന ക്യാബിനറ്റ് ഭൂരിപക്ഷാഭിപ്രായം പ്രധാനമന്ത്രി മറികടന്നതായും ആരോപണം ഉയരുന്നുണ്ട്.
എന്നാല്‍ രാജ്യം എടുക്കുന്ന വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമായിരിക്കും ഇതെന്നാണ് മേയ് പറയുന്നത്. ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഐക്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചക്കായുള്ള പ്രധാനമന്ത്രിയുടെ സന്നദ്ധതയെ കോര്‍ബിന്‍ സ്വാഗതം ചെയ്തു. ഈ നീക്കത്തില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഈ സാഹചര്യത്തില്‍ ആവശ്യമാണെന്ന കാര്യം ലേബര്‍ അംഗീകരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് ഒരിക്കല്‍ കൂടി നീട്ടിവെക്കാനുള്ള തെരേസ മേയുടെ അപേക്ഷ ബ്രസല്‍സ് നിരസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുകെ നല്‍കിയ അപേക്ഷയില്‍ അല്‍പം സാവകാശം കാട്ടണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ദീര്‍ഘിപ്പിക്കല്‍ കൂടി ബ്രെക്‌സിറ്റിന് നല്‍കണമെന്നാണ് മേയ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിക്കു മുമ്പായി മേയ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ വിശദാംശങ്ങള്‍ കാര്യമായി ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ രോഷത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മേയ്ക്ക് പറയാനുള്ള കേള്‍ക്കാമെന്നും യൂണിയനിലെ മറ്റ് അംഗങ്ങളും ഇതിനോട് സഹകരിക്കണമെന്നുമാണ് ടസ്‌ക് പറഞ്ഞിരിക്കുന്നത്.
എന്തായിരിക്കും അന്തിമ ഫലം എന്നത് പറയാനാകില്ലെങ്കിലും നമുക്ക് അല്‍പം ക്ഷമ കാണിക്കാമെന്ന് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കുന്നില്ലെന്നാണ് മേയ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. നോ ഡീല്‍ സാഹചര്യത്തില്‍ പോലും നമുക്ക് വിജയിക്കാനാകുമെന്നത് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഡീല്‍ രൂപീകരിക്കുന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അവര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടേണ്ടത് അത്യാവശ്യമാണ്. അത് വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ആവശ്യമായുള്ളു. ഡീല്‍ പാസായിക്കഴിഞ്ഞാല്‍ അത് അവസാനിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ദീര്‍ഘിപ്പിക്കലിലൂടെ വളരെ കൃത്യമായ ഒരു പിന്‍വാങ്ങല്‍ നടപ്പാകണമെന്നും അവര്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് വീണ്ടും നീട്ടിയാല്‍ അത് മെയ് 22ന് അപ്പുറത്തേക്ക് ആക്കാന്‍ സാധിക്കില്ല. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇതിന് കാരണം. യൂറോപ്യന്‍ പാര്‍ലമെന്റില്‍ യുകെ പങ്കെടുക്കണമെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടത്. ബ്രെക്‌സിറ്റ് നീട്ടുന്നത് എന്തിനാണെന്ന് മേയ് യൂറോപ്യന്‍ നേതാക്കളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് നീട്ടാന്‍ ബ്രസല്‍സ് അനുമതി നല്‍കിയേക്കില്ലെന്നാണ് മറ്റൊരു നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയത്.
സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി.
2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു.
സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ താന്‍ നിര്‍ദേശിച്ച പൊതു വിപണിയെന്ന ആശയത്തിനെതിരെ എംപിമാര്‍ വോട്ടു ചെയ്തതിനാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിടുകയാണെന്ന് നിക്ക് ബോള്‍സ് എംപി. എല്ലാ എംപിമാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബ്രെക്‌സിറ്റ് പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ തനിക്കു കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ താന്‍ ഒരു പരാജയമാണെന്ന് വ്യക്തമായെന്നും ബോള്‍സ് എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയും രാഷ്ട്രീയ യോജിപ്പും സംരക്ഷിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരാനുള്ള ശ്രമമാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടു വെച്ചുകൊണ്ട് താന്‍ ശ്രമിച്ചത്. അതിനായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള പരിശ്രമം താന്‍ നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നു. തന്റെ പാര്‍ട്ടി തന്നെ പദ്ധതിയെ നിരസിച്ചതാണ് പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ക് പുറത്തു പോകരുതെന്ന് ഒരു എംപി മാത്രമാണ് ഈയവസരത്തില്‍ വിളിച്ചു പറഞ്ഞത്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി തുടരുന്ന ബന്ധം ഏതു വിധത്തിലായിരിക്കണമെന്ന് എംപിമാര്‍ക്ക് നിര്‍ദേശിക്കാനും അതിന്‍മേല്‍ വോട്ടിംഗിനുമുള്ള അവസരമായിരുന്നു ഇന്നലെ കോമണ്‍സിലുണ്ടായിരുന്നത്. ഗ്രാന്‍ഥാം ആന്‍ഡ് സ്റ്റാംഫോര്‍ഡ് എംപിയായ ബോള്‍സിന്റെ കോമണ്‍ മാര്‍ക്കറ്റ് എന്ന നിര്‍ദേശം 261നെതിരെ 282 വോട്ടുകള്‍ക്കാണ് കോമണ്‍സ് തള്ളിയത്. നോര്‍വേ മാതൃകയലില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗത്വവും യൂറോപ്യന്‍ യൂണിയനുമായി കസ്റ്റംസ് അറേഞ്ച്‌മെന്റും വിഭാവനം ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.
പാര്‍ട്ടി വിടാനുള്ള ബോള്‍സിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നായിരുന്നു മുന്‍ അറ്റോര്‍ണി ജനറലും റിമെയിന്‍ പക്ഷക്കാരനുമായ ഡൊമിനിക് ഗ്രീവ് പറഞ്ഞത്. നിക്ക് ബോള്‍സിനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യ രീതിയിലുള്ള വോട്ടിംഗിന്റെ ഫലത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്ന് നിഗല്‍ ഫരാഷും പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുന്നത് പരാജയപ്പെടുന്നതില്‍ അധ്യാപകരും നഴ്‌സുമാരും പോലീസ് ഉദ്യോഗസ്ഥരും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് സൂചന. നോര്‍ത്ത് ലണ്ടനില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ക്ക് കത്തിക്കുത്തേറ്റിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ എല്ലാവര്‍ക്കും പുറത്താണ് കുത്തേറ്റിരിക്കുന്നത്. യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത് തടയാനായി അവതരിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഡ്യൂട്ടി ഇന്ന് ഹോം സെക്രട്ടറി സാജിദ് ജാവീദ് അവതരിപ്പിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ സംവിധാനങ്ങളും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന വിധത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാള്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ പോകുകയാണെന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്.
ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ സംശയകരമായ പരിക്കുകളോടെ ഒരാളെ കൊണ്ടു വരുന്നതു മുതല്‍ സ്‌കൂളുകളിലും വീട്ടിലും അപകടകരമായി പെരുമാറുന്നവരെ നിരീക്ഷിക്കുന്നതു വരെ ഇതില്‍ ഉ ള്‍പ്പെടുന്നു. ഇതിലൂടെ യുവജനത കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വഴുതി വീഴുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള വിശകലനം നടത്താന്‍ കഴിയുമെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. 2019ല്‍ ലണ്ടനില്‍ കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസിന് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് അധികാരം ഹോം സെക്രട്ടറി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. കുറ്റകൃതങ്ങള്‍ സമൂഹത്തില്‍ ഒരു രോഗമായി ചീഞ്ഞുനാറുകയാണെന്നും അതിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജാവീദ് പറഞ്ഞിരുന്നു.
കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വയം ജാഗ്രത പാലിക്കാന്‍ പബ്ലിക് ഹെല്‍ത്ത്, മള്‍ട്ടി ഏജന്‍സി സമീപനം ഫലപ്രദമാണെന്നാണ് നിഗമനം. കുറ്റകൃത്യങ്ങളെന്ന വിപത്ത് ഇല്ലാതാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുമെന്നും ജാവീദ് വ്യക്തമാക്കി. പുതിയ പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ നൂറിലേറെ വിദഗ്ദ്ധരുടെ യോഗം ഈയാഴ്ച ചേരും.
ബ്രെക്‌സിറ്റ് വിഷയത്തില്‍ കോമണ്‍സില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ച അലങ്കോലമാക്കിക്കൊണ്ട് കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രതിഷേധം നയിക്കുന്നവര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കോമണ്‍സ് ഇന്നലെ രാത്രി സാക്ഷ്‌യം വഹിച്ചത്. പബ്ലിക് ഗാലറിയില്‍ തുണിയുരിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. 2014നു ശേഷം ഉണ്ടായ ഏറ്റവും വലിയ സുരക്ഷാപ്പിഴവിനാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. എക്‌സ്റ്റിംഗ്ഷന്‍ റിബല്യന്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് പബ്ലിക് ഗാലറിയില്‍ പ്രതിഷേധിച്ചത്. തുണിയുരിഞ്ഞ ശേഷം സഭയെയും ഗ്യാലറിയെയും വേര്‍തിരിക്കുന്ന ജനാലയില്‍ ഇവര്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയായിരുന്നു. ആ സമയത്ത് പ്രസംഗിക്കുകയായിരുന്ന ലേബര്‍ എംപി പീറ്റര്‍ കൈല്‍ നഗ്ന സത്യങ്ങളാണ് ഇതെന്ന് തമാശയായി പറയുകയും ചെയ്തു. ക്ലൈമറ്റ് ജസ്റ്റിസ് ആക്ട് ഉടന്‍ നടപ്പാക്കണമെന്ന് ഇവര്‍ ശരീരത്ത് എഴുതിയിട്ടുണ്ടായിരുന്നു.
അതിനിടെ ഈ പ്രതിഷേധം അവഗണിക്കാനും ചര്‍ച്ച തുടരാനും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഗ്ലാസില്‍ പിന്‍വശം അമര്‍ത്തിപ്പിടിച്ച് പ്രതിഷേധക്കാര്‍ നിരന്നപ്പോള്‍ കോമണ്‍സില്‍ ബ്രെക്‌സിറ്റ് ചര്‍ച്ച തുടര്‍ന്നു. വളരെ നാമമാത്രമായ വസ്ത്രങ്ങള്‍ മാത്രമായിരുന്നു പ്രതിഷേധം നടത്തിയവര്‍ ധരിച്ചിരുന്നത്. നഗ്ന പ്രതിഷേധത്തിനിടെ നെല്ലി ദി എലഫന്റ് പാട്ടും ഇവര്‍ പാടുന്നുണ്ടായിരുന്നു. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് ഡീസന്‍സി പാലിക്കാത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. 2014 ഒക്ടോബറില്‍ കോമണ്‍സ് ഗ്യാലറിയിലെ ഗ്ലാസ് സ്‌ക്രീനിലേക്ക് ഒരാള്‍ മാര്‍ബിളുകള്‍ എറിഞ്ഞതാണ് ഇതിനു മുമ്പായി രേഖപ്പെടുത്തിയ സുരക്ഷാപ്പിഴവ്.
2004ല്‍ പിഎംക്യുവനിടെ ടോണി ബ്ലെയര്‍ക്കു നേരെ നിറപ്പൊടി എറിഞ്ഞ സംഭവത്തിനു ശേഷമാണ് ഗ്യാലറിയില്‍ ഗ്ലാസ് സ്‌ക്രീന്‍ സ്ഥാപിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്പോള്‍ തന്നെ പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു. പോലീസിനൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഗ്യാലറിയിലുണ്ടായിരുന്ന മറ്റുള്ളവരെയും പുറത്താക്കി.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെന്റിന് ബ്രെക്സിറ്റിൽ സമവായത്തിലെത്താനായില്ല. ഇന്ന് നടന്ന വോട്ടിംഗിൽ നാല് ബ്രെക്സിറ്റ് ഓപ്ഷനുകളും എം.പിമാർ നിരാകരിച്ചു.