ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മുസ്ലിം പൗരന്മാർക്ക് നേരെയുള്ള തീവ്ര വലതുപക്ഷ പ്രതിഷേധങ്ങൾ മൂലം ഹിജാബ് ധരിച്ച് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തങ്ങൾക്ക് ഭയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുസ്ലിം സ്ത്രീകൾ. അതോടൊപ്പം തന്നെ വരും ദിവസങ്ങളിൽ കൂടുതൽ കലാപങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. ആശങ്കാകുലരായ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യുവാൻ പല കമ്പനി ഉടമകളും അനുവദിച്ചു കഴിഞ്ഞു. ആശങ്കാകുലരായ ജനങ്ങൾ തങ്ങളുടെ ഭയവും ആശങ്കയുമെല്ലാം സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്. ടിക് ടോക് വീഡിയോകളിൽ ഉൾപ്പെടെ തങ്ങൾ നേരിടുന്ന വംശീയ അതിക്രമം ജനങ്ങൾ തുറന്നുകാട്ടുകയാണ്. ബ്രിട്ടനിലെ നഗരങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളുമാണ് ഇത്തരത്തിൽ ഒരു ഭയം ആളുകളിൽ ഉണ്ടാക്കുന്നതിന് ഇടയാക്കിയത്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടത്തിയതിന് കുറഞ്ഞത് 400 പേരോളം ഇതുവരെ അറസ്റ്റിലായി കഴിഞ്ഞു. മുസ്ലിം പൗരന്മാർക്ക് നേരെ മാത്രമല്ല, കുടിയേറ്റക്കാർക്ക് നേരെയും വലതുപക്ഷ പ്രവർത്തകർ അതിക്രമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനോട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ടെലഗ്രാം ചാനലിൽ പെട്രോൾ ബോംബുകൾ എങ്ങനെ നിർമ്മിക്കാം എന്നുള്ള നിർദ്ദേശങ്ങളും, റഷ്യൻ നിയോ- നാസി ഗ്രൂപ്പായ വൈറ്റ് പവർ ക്രൂവിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള മാനുവലുകളും മറ്റും പങ്കുവയ്ക്കപ്പെട്ടതായും വാർത്തകൾ വ്യക്തമാക്കുന്നു. 14,000-ത്തിലധികം പേരുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ഇമിഗ്രേഷൻ അഭിഭാഷകരുടെയും സോളിസിറ്റർമാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും ഉപദേശക ഏജൻസികളുടെയും ഒരു ലിസ്റ്റ് പങ്കുവെച്ച്, നാളെ രാത്രി ഒരു നിശ്ചിത സമയത്ത് അവരെ ആക്രമിക്കാനുള്ള ആഹ്വാനങ്ങളും മറ്റും നൽകിയതായും വാർത്തകൾ വ്യക്തമാക്കുന്നു. ഇത്തരം ഒരു സാഹചര്യമാണ് ആളുകളിൽ ഭീതി വളർത്തുന്നതിന് കാരണമായി തീർന്നത്.
ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന സംഘടന ഈ കലാപങ്ങൾക്ക് പുറകിൽ ഉണ്ടെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് നേരെയും മുസ്ലിം പള്ളികൾക്ക് നേരെയും ആക്രമണങ്ങൾ ശക്തമായിരിക്കുകയാണ്. വിദ്വേഷ പ്രചരണങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുവാൻ സോഷ്യൽ മീഡിയ കാരണമായതായി ക്യാബിനറ്റ് മന്ത്രിമാർ കുറ്റപ്പെടുത്തി. സൗത്ത്പോർട്ടിൽ പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയത് മുസ്ലിം കുടിയേറ്റക്കാരനാണെന്ന വ്യാജവാർത്ത രാജ്യത്തുടനീളം ആക്രമണങ്ങൾക്ക് വഴിതെളിച്ചു. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള എല്ലാവിധ നടപടികളും ശക്തമായി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മലിനജലം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇൻഡസ്‌ട്രി റെഗുലേറ്ററായ ഓഫ് വാട്ട് ഇംഗ്ലണ്ടിലെ മൂന്ന് വൻകിട ജല കമ്പനികൾക്ക് 168 മില്യൺ പൗണ്ട് പിഴ ചുമത്തുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. തെംസ് വാട്ടർ, യോർക്ക്ഷയർ വാട്ടർ, നോർത്തംബ്രിയൻ വാട്ടർ എന്നീ കമ്പനികൾക്കാണ് പിഴ ചുമത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഓഫ് വാട്ടിന്റെ ഈ നിർദ്ദേശം ഇനി പബ്ലിക് കൺസൾട്ടേഷന് വിധേയമാകും. വാട്ടർ കമ്പനികളുടെ പ്രകടനത്തെ കുറിച്ചുള്ള ഓഫ്‌വാട്ടിൻ്റെ എക്കാലത്തെയും വലിയ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ പിഴ ചുമത്തൽ. ഭൂരിഭാഗം ജല കമ്പനികളും തങ്ങളുടെ മലിനജലം നദിയിലേക്കും കടലിലേക്കും മറ്റും ഒഴുക്കിവിടുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകൃതിക്കും മനുഷ്യനും ഉണ്ടാക്കുന്ന ദോഷങ്ങൾ അനവധിയാണ്. ഇംഗ്ലണ്ടിലെ നദികളിലേക്കും കടലുകളിലേക്കും മലിനജലം ഒഴുകുന്നത് കഴിഞ്ഞ വർഷം ഇരട്ടിയിലേറെയായതായി ഓഫ് വാട്ട് കണ്ടെത്തി. മൂന്ന് കമ്പനികളും നിയമപ്രകാരം ഉപഭോക്താക്കൾക്ക് അർഹമായ സേവനം നൽകുന്നുണ്ടോയെന്ന് ഓഫ് വാട്ടിൻ്റെ അന്വേഷണം പരിശോധിച്ചു. എന്നാൽ തങ്ങളുടെ പൈപ്പ് നെറ്റ്‌വർക്കുകൾ സംരക്ഷിക്കുന്നതിൽ വേണ്ടത്ര നിക്ഷേപം ഇവർ നടത്തുന്നില്ലെന്നും, ഇതുമൂലം അസംസ്കൃത മലിനജലം ജലാശയങ്ങളിലേക്ക് ഒഴുകുന്നതിന് കാരണമാകുന്നുവെന്നും ഓഫ് വാട്ട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ചൊവ്വാഴ്ച യോർക്ക്ഷയർ വാട്ടറിന് 47 മില്യൺ പൗണ്ടും നോർത്തംബ്രിയൻ വാട്ടറിന് 17 മില്യൺ പൗണ്ടും പിഴ ചുമത്താൻ നിർദ്ദേശിച്ചു. തേംസ് വാട്ടറിന് 104 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയാണ് പിഴയായി ഓഫ് വാട്ട് നിർദ്ദേശിച്ചിരിക്കുന്നത്. 2022-ൽ ഇംഗ്ലണ്ടിലെ വാട്ടർ കമ്പനികൾ അവരുടെ പെർമിറ്റ് ലംഘിച്ച് 6,000 തവണ മലിനജലം അനധികൃതമായി പുറന്തള്ളിയതായി ഈ വർഷമാദ്യം ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഓഫ് വാട്ട് തങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ഓഫ്‌വാട്ടിന് കമ്പനികളുടെ വാർഷിക വിൽപ്പനയുടെ 10 ശതമാനം വരെ പിഴ ചുമത്താം. തെംസ് വാട്ടർ എന്ന കമ്പനിയുടെ കാര്യത്തിൽ വാർഷിക വിൽപ്പനയുടെ ഒൻപത് ശതമാനമാണ് പിഴയായി ചുമത്തപ്പെട്ടിരിക്കുന്നത്. ഇത് കുറ്റകൃത്യത്തിന്റെ തീവ്രത പ്രതിഫലിപ്പിക്കുന്നതാണെന്ന് ഓഫ് വാട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ബ്ലാക്ക് പറഞ്ഞു.
തെംസ് വാട്ടറിൻ്റെ മലിനജല ശുദ്ധീകരണ പ്രവർത്തനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും പ്രവർത്തന പ്രശ്‌നങ്ങളുണ്ടെന്ന് റെഗുലേറ്ററി ബോർഡ് കണ്ടെത്തി. കൂടാതെ യോർക്ക്ഷയർ വാട്ടറിൻ്റെ മിക്ക മലിനജല ശുദ്ധീകരണ പ്രവർത്തനങ്ങളും 2018 മുതൽ തന്നെ മലിനജലം നദിയിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉപഭോക്തൃ ബില്ലുകൾ 44% വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ് വാട്ടർ കമ്പനികൾ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഉപഭോക്ത ബില്ലുകളിൽ നിന്ന് ലഭിക്കുന്ന പണം കാര്യക്ഷമമായ രീതിയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് വാട്ടർ കമ്പനികൾ ഉപയോഗിക്കുന്നില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. ഓഫ്വാട്ടിൻ്റെ നടപടികളെ സ്വാഗതം ചെയ്യുന്നതായും, നമ്മുടെ ജലാശയങ്ങൾ മലിനീകരിക്കപ്പെടുവാൻ ഒരിക്കലും അനുവദിക്കില്ലെന്നും പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി. ഈ സർക്കാർ ജലമേഖലയെ അടിസ്ഥാനപരമായി പരിഷ്കരിക്കുമെന്നുള്ള ഉറപ്പും അദ്ദേഹം നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രാജ്യത്തുടനീളമുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ വീണ്ടും ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് ( ഇ ഡി എൽ ) എന്ന സംഘടനയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ കാരണമായിരിക്കുകയാണ്. തീവ്ര വലതുപക്ഷ സംഘടനയായ ഇ ഡി എല്ലിനെ ഭീകരവാദ നിയമ പ്രകാരം നിരോധിക്കണമോ എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ബ്രിട്ടനിലെ നിയമങ്ങൾ പ്രകാരം ഇംഗ്ലീഷ് ഡിഫൻസ് ലീഗിനെ നിരോധിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനത്തിൽ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ആംഗല റെയ്‌നർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്‌ച, ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിലെ ഒരു കമ്മ്യൂണിറ്റി സെൻ്ററിൽ ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയമുള്ള നൃത്ത-യോഗ വർക്ക്‌ഷോപ്പിനിടെ, 17 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ ആക്‌സൽ റുഡ്കുബാന എന്ന വ്യക്തി കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയും, ഇതേ തുടർന്ന് സണ്ടർലാൻഡിൽ മുസ്ലിം വിരുദ്ധ പ്രതിഷേധക്കാർ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തീവ്ര വലതുപക്ഷ സംഘടനയായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ്, മുസ്ലിം വംശജരെയും അതേപോലെതന്നെ കുടിയേറ്റക്കാരെയും ശക്തമായി എതിർക്കുന്നവരാണ്. 2009ൽ ലണ്ടനിൽ ലൂട്ടണിലെ ഒരു ഇസ്ലാമിക ഗ്രൂപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.
ബ്രിട്ടീഷ് നാഷണൽ പാർട്ടി മുൻ അംഗമായിരുന്ന സ്റ്റീഫൻ ക്രിസ്റ്റഫർ ലെനൻ എന്ന വ്യക്തി പിന്നീട് സംഘടനയുടെ നേതാവായി മാറി. ഇസ്ലാം യൂറോപ്യൻ മൂല്യങ്ങൾക്ക് ഭീഷണിയാണെന്ന് ചിന്തയാണ് ഇവർ പ്രോത്സാഹിപ്പിക്കുന്നത്. ഉയർന്ന തോതിലുള്ള കുടിയേറ്റങ്ങൾ മൂലം നഷ്ടമാകുന്ന ഇംഗ്ലീഷ് സംസ്കാരത്തെയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ യാഥാസ്ഥിതികമായ വലതുപക്ഷ ചിന്തകളിൽ നിന്ന് വ്യത്യസ്തമായി, ഇവർ യഹൂദ വിരുദ്ധത, സ്വവർഗ ബന്ധങ്ങളിലുള്ള വിരോധം എന്നിവ ഒന്നും തന്നെ അംഗീകരിക്കുന്നില്ല. വംശീയത പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വ്യക്തമാക്കുന്നതോടൊപ്പം തന്നെ, പലപ്പോഴും വംശീയപരമായ മുദ്രാവാക്യങ്ങൾ സംഘടനയുടെ പ്രതിഷേധത്തിൽ നിഴലിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. സംഘടനയെ തീവ്രവാദ നിയമങ്ങൾ പ്രകാരം നിരോധിക്കണമോ വേണ്ടയോ എന്ന് ചർച്ചകൾ ശക്തമായി കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൻെറ ഒരു ദിവസം 900 കലോറിയുള്ള ലിക്വിഡ് ഡയറ്റിലൂടെ ടൈപ്പ് 2 പ്രമേഹം മാറ്റാനാവുമെന്ന് വിദഗ്ദ്ധർ. ദ ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് പഠനത്തിൽ പങ്കെടുത്ത 940 പേരും ഒരു വർഷം നീണ്ടുനിൽക്കുന്ന ഡയറ്റ് പ്രോഗ്രാം പൂർത്തിയാക്കി. ഇതിൻെറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തുടക്കത്തിൽ, ആരോഗ്യകരമായ ഖരഭക്ഷണങ്ങൾ പഠനത്തിൽ പങ്കെടുത്തവർക്ക് നൽകിയത്. പിന്നീട് ഷേക്ക്, സൂപ്പ് തുടങ്ങിയവയിലേക്ക് മാറുകയായിരുന്നു.
ഇംഗ്ലണ്ടിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഈ പ്രോഗ്രാമിൽ പങ്കുചേരാൻ സാധിക്കും. മരുന്ന്, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ബാരിയാട്രിക് സർജറി തുടങ്ങിയ ചെയ്‌തവരാണെങ്കിലും അവർക്ക് അനുയോജ്യമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള സമീപനമാണ് ഡയബെറ്റിസ് യുകെ സ്വീകരിച്ചിരിക്കുന്നത്. സ്പെഷ്യലിസ്റ്റുകൾ എൻഎച്ച്എസ് വെയ്റ്റ്-ലോസ് മാനേജ്മെൻ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വെഗോവി എന്ന വെയ്റ്റ് ലോസ് ജാബിൽ നിന്ന് ഇത് തീർത്തും വ്യത്യസ്തമാണെന്ന് പറയുന്നു.
ഷേക്ക് ആൻഡ് സൂപ്പ് ഡയറ്റ് പ്രോഗ്രാമിന് പൂർണ്ണമായി ധനസഹായം നൽകുന്നത് എൻഎച്ച്എസ് ആണ്. അതുകൊണ്ട് തന്നെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആർക്കും ചിലവുകൾ വരുന്നില്ല. ഇവർക്ക് നേരിട്ടോ ഓൺലൈനായോ ഡയറ്റ്, വ്യായാമ ഉപദേശ സെഷനുകളിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. പ്രോഗ്രാമിൻെറ കീഴിൽ ഉള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഉള്ളൊരു ജീവിതം ഓരോരുത്തർക്കും മുൻപോട്ട് കൊണ്ടുപോകാനാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. അനിയന്ത്രിതമായ പ്രമേഹം കണ്ണുകൾക്കും ഞരമ്പുകൾക്കും കേടുപാടുകൾ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രാജ്യത്ത് അമിതവണ്ണം ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്എസിൻെറ ഈ പുതിയ സമീപനം അമിതവണ്ണത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് എൻഎച്ച്എസ് ദേശീയ ക്ലിനിക്കൽ ഡയറക്ടർ ഡോ. ക്ലെയർ ഹാംബ്ലിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ 17 വയസ്സുകാരന്റെ കുത്തേറ്റ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ മരിച്ചതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ബ്രിട്ടനിലാകെ കത്തി പടരുകയാണ്. പ്രതി അനധികൃത കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരം സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്. ഇതേ തുടർന്ന് പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രതിയുടെ പേര് വിവരങ്ങൾ പരസ്യമാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ലിവർപൂളിലെ അക്രമാസക്തമായ കലാപങ്ങളുടെ വീഡിയോയ്ക്ക് കീഴിൽ “ആഭ്യന്തര യുദ്ധം അനിവാര്യമാണ്” എന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത എലോൺ മസ്‌കിൻ്റെ അഭിപ്രായങ്ങളെ ഡൗണിംഗ് സ്ട്രീറ്റ് വിമർശിച്ചു. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട സന്ദേശങ്ങളും വീഡിയോകളുമാണ് കലാപം ഇത്രമാത്രം പടർന്നു പിടിക്കാൻ പ്രധാന കാരണം. മുതിർന്ന കാബിനറ്റ് മന്ത്രിമാർ, പോലീസ് മേധാവികൾ, നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഓൺലൈനിൽ പ്രകോപരമായ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഉള്ളടക്കം ഉള്ള സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള കടമ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിനിടെ ആക്രമത്തിനിരയായി പരുക്കു പറ്റിയവരിൽ ഒരു പെൺകുട്ടിയൊഴിച്ച് എല്ലാവരും ആശുപത്രി വിട്ടെന്ന് പോലീസ് അറിയിച്ചു. രാജ്യത്ത് ഉടനീളം നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ മലയാളികളും കടുത്ത ആശങ്കയിലാണ്. ബെൽ ഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവ് കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റ ഇദ്ദേഹം ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പല സ്ഥലങ്ങളിലും പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി യുകെ മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളിയുടെ നേരെയാണ് അക്രമം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. യുകെയില്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ മദ്യനയത്തിന്റെ ആസൂത്രണങ്ങളിൽ നിന്ന് മദ്യ വ്യവസായങ്ങളെ ഒഴിച്ച് നിർത്തണമെന്ന കർശന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പൊതുജനാരോഗ്യ പ്രവർത്തകർ. മദ്യം മൂലം നേരിട്ടുള്ള മരണങ്ങളുടെ കണക്ക് പുതിയ റെക്കോർഡ് കടന്നതോടെയാണ് ഈ ആവശ്യം ആരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്നത്. ഒരു വർഷം 10,000 ത്തോളം പേരാണ് പുതിയ കണക്കുകൾ പ്രകാരം മദ്യത്തിന്റെ ഉപയോഗം മൂലം ബ്രിട്ടനിൽ മരണപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസിന്റെ നിർദ്ദേശങ്ങളിൽ മദ്യനിർമ്മാതാക്കളെയും വ്യവസായ ധനസഹായ ഗ്രൂപ്പുകളായ പോർട്ട്മാൻ, ഡ്രിങ്ക്വെയർ തുടങ്ങിയവയെയും ഒരു കൈയകലത്തിൽ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യവസായങ്ങൾ എപ്പോഴും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും, അത് ബ്രിട്ടന്റെ മദ്യനയത്തിനു ദോഷം ചെയ്യുന്നതാണെന്നും അവർ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുകയില കമ്പനികളെപ്പോലെ, മദ്യ കമ്പനികൾക്കും ആരോഗ്യ നയം തടസ്സപ്പെടുത്തുകയും കാലതാമസം വരുത്തുകയും ചെയ്യുന്ന ഒരു നീണ്ട ചരിത്രമുണ്ടെന്നും, അതിനാലാണ് മദ്യവ്യവസായങ്ങളിൽ നിന്നുള്ള അനാവശ്യമായ സ്വാധീനങ്ങൾക്ക് വഴങ്ങരുതെന്ന് ലോകാരോഗ്യ സംഘടന സർക്കാരുകളെ ഉപദേശിക്കുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് ചീഫ് എക്‌സിക്യുട്ടീവ് ഡോ. കാതറിൻ സെവേരി പറഞ്ഞു. ആൽക്കഹോൾ കമ്പനികൾ, ട്രേഡ് ബോഡികൾ, വ്യവസായങ്ങൾക്ക് ധനസഹായം നൽകുന്ന ഫ്രണ്ട് ഗ്രൂപ്പുകൾ എന്നിവയെ പുകയില വ്യവസായത്തിന് സമാനമായി പരിഗണിക്കണം. പൊതു താൽപ്പര്യാർത്ഥം വികസിപ്പിച്ച നയങ്ങൾ നടപ്പിലാക്കുന്ന ചർച്ചകൾ മാത്രം ആവണം ഇവരുമായി നടത്തേണ്ടതെന്നാണ് നിർദ്ദേശകർ മന്ത്രിമാർക്ക് നൽകുന്ന ഉപദേശം.
മദ്യവ്യവസായങ്ങളുമായുള്ള നിയമപരമായ വെല്ലുവിളികൾ മൂലം അഞ്ച് വർഷത്തേക്ക് മദ്യത്തിൻ്റെ മിനിമം യൂണിറ്റ് വില നിർണ്ണയിക്കാൻ സ്കോട്ടിഷ് സർക്കാരിന് കഴിയാത്ത സാഹചര്യത്തെ കാതറിൻ ചൂണ്ടി കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസും, പൊതുജനാരോഗ്യ വിദഗ്ധരും ചേർന്ന് മദ്യ വ്യവസായങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പുതിയ മാർഗ നിർദ്ദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വ്യവസായങ്ങളുമായുള്ള ഇടപെടലുകൾ കുറയ്ക്കുക, അവയുമായി പങ്കാളിത്തം ഉണ്ടാക്കാതിരിക്കുക, ഭരണ പ്രക്രിയകൾ കാര്യക്ഷമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് മുഖ്യമായ ലക്ഷ്യങ്ങൾ. ആരോഗ്യ നയങ്ങളിൽ മദ്യ വ്യവസായങ്ങളുടെ ഇടപെടൽ കുറയ്ക്കുക എന്ന വെല്ലുവിളിയാണ് സർക്കാരിന് മുന്നിൽ നിലനിൽക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളമുള്ള ഫാർമസികൾ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായുള്ള ഗവേഷണ റിപ്പോർട്ട് പുറത്ത്. 2,100-ലധികം ഫാർമസികളെ പ്രതിനിധീകരിക്കുന്ന ഫാർമസി ഉടമകളെ വച്ച് നടത്തിയ വോട്ടെടുപ്പിൽ കഴിഞ്ഞ 12 മാസമായി പ്രാദേശികമായി കമ്മീഷൻ ചെയ്ത സേവനങ്ങൾ നൽകുന്നത് നിർത്തിയതാണ് പഠനത്തിൽ പങ്കെടുത്ത 96% പേരും പറയുന്നു. അടിയന്തര ഗർഭനിരോധന മരുന്നുകളും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പഠനത്തിൽ പങ്കെടുത്ത ഫാർമസി ഉടമകളിൽ അഞ്ചിൽ നാലുപേരും (81%) പ്രവർത്തന സമയം നീട്ടുന്നത് നിർത്തേണ്ടി വന്നതായി പറഞ്ഞു. 90% ഉടമകളും ഉയർന്ന ചെലവ് മൂലം ഏജൻസികൾ വഴി നിയമിക്കുന്ന ഫാർമസിസ്റ്റുകളെ നിർത്തേണ്ടതായി വന്നതായി പറയുന്നു. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ പഠനത്തിൽ 92 ഉടമകളിൽ അഞ്ചിലൊന്ന് പേരും രോഗികൾക്ക് കുറിപ്പടി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നത് നിർത്തിയതായും കണ്ടെത്തി.
2017 മുതൽ ഇംഗ്ലണ്ടിലെ ഏകദേശം 1,000 ഫാർമസികളാണ് അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് പഠന റിപ്പോർട്ട് പുറത്തിറങ്ങിയത്. ഇംഗ്ലണ്ടിലെ ദരിദ്ര പ്രദേശങ്ങളിലെ ഫർമാസികളാണ് അടച്ച് പൂട്ടലിൻെറ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി 1 മുതൽ ഇംഗ്ലണ്ടിൽ ഫാർമസി ഫസ്റ്റ് സ്കീം ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായി മൂത്രനാളിയിലെ അണുബാധ ഷിംഗിൾസ് തുടങ്ങിയ ഏഴു രോഗാവസ്ഥകൾക്കുള്ള മരുന്നുകൾ ജിപിയെ കാണാതെ തന്നെ വാങ്ങിക്കാൻ കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കലാപങ്ങളെ ന്യായീകരിച്ച കൺസർവേറ്റീവ് ഷാഡോ വെൽഷ് സെക്രട്ടറി, ലോർഡ് (ബൈറോൺ) ഡേവീസ് ക്ഷമാപണവുമായി രംഗത്ത്. മെയിൽ ഓൺ സൺഡേ കോളമിസ്റ്റായ ഡാൻ ഹോഡ്ജസുമായി നടത്തിയ സംവാദത്തിലാണ് ലോർഡ് ഡേവിസ് വിവാദ പ്രസ്‌താവന ഇറക്കിയത്. കലാപത്തിൽ കെയർ സ്റ്റാർമറെയും യെവെറ്റ് കൂപ്പറെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഡാൻ ഹോഡ്ജസ് പറഞ്ഞു. ടോറികൾ 14 വർഷമായി അധികാരത്തിലിരുന്നെങ്കിൽ ലേബർ അധികാരത്തിൽ വന്നിട്ട് നാലാഴ്ച മാത്രമാണ് ആയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റുവാണ്ട ബില്ലിനെ ലേബർ പാർട്ടി 130-ലധികം തവണ തടഞ്ഞുവെന്ന് പ്രസ്താവിച്ചു കൊണ്ട് ഗോവറിൻ്റെ മുൻ എംപിയായ ഡേവീസ് രാഷ്ട്രീയ പശ്ചാത്തലത്തിൽ സംഭവങ്ങളെ ന്യായികരിക്കുകയായിരുന്നു. ലേബറിൻ്റെ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് ഡേവിസിൻ്റെ പരാമർശങ്ങളെ ജനങ്ങളെ വഴിതെറ്റിക്കുന്നതാണെന്ന് വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വംശീയ അതിക്രമങ്ങൾ ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.
വെയിൽസിലെ എല്ലാ സീറ്റുകളും ടോറികൾക്ക് നഷ്ടപ്പെട്ടതിന് ശേഷം ഇപ്പോൾ സ്റ്റീവൻസിന് ഷാഡോയായി നിൽക്കുന്ന ഡേവീസ് തൻെറ വിവാദ പ്രസ്താവനയ്ക്ക് ക്ഷമാപണവുമായി രംഗത്ത് വന്നിരുന്നു. കുടിയേറ്റത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ലേബറിൻ്റെ നിഷേധാത്മക നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം നടന്ന കലാപങ്ങളിൽ കുടിയേറ്റ വിരുദ്ധ അനുഭാവികൾ പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപങ്ങൾക്ക് പിന്നാലെ 90-ലധികം പേരെ അറസ്റ്റ് ചെയ്‌ത വാർത്ത നേരത്തെ മലയാളം യുകെ ന്യൂസിൽ വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേർ അറസ്റ്റിൽ. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറിയത്. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് സേനയ്ക്ക് സർക്കാരിൽ നിന്ന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് രംഗത്ത് വന്നു.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലിവർപൂളിൽ, പോലീസിനുനേരെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ കല്ലും മറ്റ് ആയുധങ്ങളും എറിയുന്ന സംഭവം ഉണ്ടായി. നേരത്തെ തീവ്ര വലതുപക്ഷ പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനിടെ കെട്ടിടത്തിന് തീയിട്ടിരുന്നു.
അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു