Main News

ജെറമി കോര്‍ബിന്റെ നേതൃത്വത്തിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ്, സെമിറ്റിസം തുടങ്ങിയവയില്‍ കോര്‍ബിന്റെ സമീപനത്തിനെതിരെയാണ് പാര്‍ട്ടിയംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കോര്‍ബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ചുക ഉമുന്ന, ലൂസിയാന ബര്‍ഗര്‍, ക്രിസ് ലെസ്ലി, ആന്‍ജല സ്മിത്ത്, മൈക്ക് ഗേപ്‌സ്, ഗാവിന്‍ ഷൂക്കര്‍, ആന്‍ കോഫി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ലേബര്‍ പാര്‍ട്ടി സെമിറ്റിക് വിരുദ്ധമായി മാറിയിരിക്കുകയാണെന്നും തുടരുന്നതില്‍ നാണക്കേട് തോന്നുകയാണെന്നും ലൂസിയാന ബര്‍ഗര്‍ പറഞ്ഞു. അതേസമയം എംപിമാരുടെ നിലപാട് നിരാശാജനകമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച നയങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.

എംപിമാരുടെ നടപടിയെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും വിമര്‍ശിച്ചു. പുറത്തു പോകുന്നവര്‍ എംപി സ്ഥാനം കൂടി ഉപേക്ഷിക്കുന്നതായിരുന്നു മര്യാദയെന്നും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവേണം ഇവര്‍ പാര്‍ലമെന്റില്‍ തിരികെയെത്താനെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പേര്‍ പാര്‍ട്ടി വിട്ടത് ആഘോഷിക്കുന്നത് കടുത്ത ഇടതുപക്ഷക്കാര്‍ നിര്‍ത്തണമെന്നായിരുന്നു പാര്‍ട്ട് ഡെപ്യൂട്ടി ലീഡറായ ടോം വാട്ട്‌സണ്‍ ഫെയിസ്ബുക്ക് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. രോഷം പ്രകടിപ്പിക്കാനോ വിജയാഘോഷം നടത്താനോ ഉള്ള അവസരമല്ല ഇതെന്നും പകരം ഖേദിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരുടെ വഞ്ചനയെക്കുറിച്ചുള്ള വിവരണങ്ങളും അവരെ ആക്ഷേപിക്കുന്നതും ചിലര്‍ക്ക് താല്‍ക്കാലികമായ ആശ്വാസം നല്‍കിയേക്കും. എന്നാല്‍ നമ്മുടെ മികച്ച സഹപ്രവര്‍ത്തകര്‍ വിട്ടു പോയതിന്റെ കാരണമാണ് അന്വേഷിക്കേണ്ടതെന്ന് വാട്ട്‌സണ്‍ പറഞ്ഞു.

സെമിറ്റിസിസത്തിലുള്ള പാര്‍ട്ടി സമീപനത്തില്‍ ഒരു മുന്നറിയിപ്പാണ് ലൂസിയാന ബര്‍ഗറുടെ രാജി. നമുക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുന്നതില്‍ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ അതിലും സമയം വേണ്ടി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന പക്ഷക്കാരാണ് രാജിവെച്ച എംപിമാര്‍. ഇവര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്നാണ് വിവരം. പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി തുടരാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വിന്‍ഡണിലെ നിര്‍മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. 2022 ഓടെ പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. ഇതോടെ 3500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്ലാന്റ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് വിവരം. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയ്ക്ക് വീണ്ടും ആഘാതമാകുകയാണ് ഈ തീരുമാനം. ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്ന ഈ നീക്കത്തിന് കാരണം പ്രധാനമന്ത്രിയുടെ സമീപനമാണെന്ന കുറ്റപ്പെടുത്തലുമായി യുണൈറ്റ് രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടുകളെയാണ് യൂണിയന്‍ കുറ്റപ്പെടുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംബന്ധിച്ചുള്ള ആശങ്കകളാണ് നിലവിലുള്ള അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുണൈറ്റ് വിശദീകരിച്ചു.

സ്വിന്‍ഡണ്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ടു ചെയ്ത പ്രദേശമാണ്. എന്നാല്‍ ഹോണ്ടയ്ക്ക് യൂറോപ്പില്‍ ആകെയുള്ള നിര്‍മാണ പ്ലാന്റ് ഇവിടെയാണെന്നതാണ് വസ്തുത. ഈ പ്രദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവും ഹോണ്ടയുടെ ഈ പ്ലാന്റ് തന്നെയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് എക്‌സ്-ട്രെയില്‍ നിര്‍മാണം ആരംഭിക്കാനുള്ള പദ്ധതി നിസാന്‍ ഉപേക്ഷിച്ചത്. ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടയില്‍ മറ്റ് വ്യവസായങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ഇവിടെ തുടരുമെന്ന് ഉറപ്പു പറഞ്ഞിരുന്ന കമ്പനിയാണ് നിസാന്‍. ബ്രിട്ടനില്‍ 4500 ജീവനക്കാരെ കുറയ്ക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും പ്രഖ്യാപിച്ചിട്ടുണ്ട്.

നോ ഡീല്‍ ബ്രെക്‌സിറ്റ് ദുരന്തം വിതയ്ക്കുമെന്ന് ഫോര്‍ഡ് നേതൃത്വം പറയുന്നു. 1000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയത്. വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡിലെ പ്ലാന്റിലെ ജീവനക്കാരെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹോണ്ട നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമായിരിക്കും തങ്ങള്‍ക്കുണ്ടാകുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചരിത്ര വസ്തുക്കള്‍ തിരികെ നല്‍കാന്‍ ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. അമൂല്യ വസ്തുക്കള്‍ എന്ന ഗണത്തില്‍പ്പെടുത്തി ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ സംരക്ഷിക്കുന്ന വസ്തുക്കളാണ് അവയുടെ യഥാര്‍ത്ഥ ഉടമകളായ രാജ്യങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. ഗാര്‍ഡിയന്‍ പുറത്തുവിട്ട വിവരാവകാശ രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയിലേക്ക് നിരവധി ചരിത്രമൂല്യമുള്ള വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടികള്‍ തിരികെ നല്‍കണമെന്ന് ജിബ്രാള്‍ട്ടര്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞര്‍ വീണ്ടെടുത്ത ആദ്യത്തെ മുതിര്‍ന്ന നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.

വംശനാശം സംഭവിച്ച ഭീമന്‍ സ്ലോത്തുകളുടെ ശേഷിപ്പുകള്‍ തിരികെ ആവശ്യപ്പെട്ട് ചിലിയും രംഗത്തെത്തിയിട്ടുണ്ട്. അവകാശവാദമുന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ നിരസിക്കപ്പെട്ടവയുടെ ഗണത്തിലുള്ളവയാണ്. എന്നാല്‍ പാര്‍ത്തെനോണ്‍ മാര്‍ബിളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായുള്ള അവയുടെ ഉറവിടങ്ങളായ രാജ്യങ്ങളുടെ നിരന്തരമായുള്ള ആവശ്യം ചെറുതല്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബ്രിട്ടീഷ് മ്യൂസിയങ്ങളുടെ അവകാശം സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി നടന്നു വരികയാണ്. ഗിസ പിരമിഡിന്റെ പുറം കവചമായിരുന്ന കല്ലുകളിലൊന്ന് പ്രദര്‍ശിപ്പിക്കാന്‍ നാഷണല്‍ മ്യൂസിയം ഓഫ് സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതിനു പിന്നാലെ തങ്ങളുടെ രാജ്യത്തു നിന്നുള്ള ചരിത്ര വസ്തുക്കളുടെ രേഖകള്‍ നല്‍കണമെന്ന് ഈജിപ്റ്റ് ആവശ്യമുന്നയിച്ചത് കഴിഞ്ഞ മാസമാണ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

ഈസ്റ്റര്‍ ഐലന്‍ഡില്‍ നിന്ന് 1868ല്‍ കടത്തിക്കൊണ്ടു വരികയും അതിന് അടുത്ത വര്‍ഷം വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് മ്യൂസിയത്തിന് നല്‍കുകയും ചെയ്ത ഹോവ ഹകാനാനായി’യ എന്ന ബസാള്‍ട്ട് പ്രതിമ തിരികെ വേണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉയര്‍ന്നിരുന്നു. ഇറ്റലിയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മന്ത്രാലയം തങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ തിരികെ വേണമെന്ന ആവശ്യം ഏപ്രിലില്‍ ഉന്നയിച്ചിരുന്നു. നിയാന്‍ഡര്‍താല്‍ മനുഷ്യരുടെ ശേഷിപ്പുകള്‍ക്കായുള്ള ആവശ്യമാണ് ഇവയില്‍ ഏറ്റവും ശക്തമായി ഇപ്പോള്‍ ഉയരുന്നതെന്നാണ്.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെസ്റ്റ് ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുമെന്ന് റിപ്പോര്‍ട്ട്. രക്ത പരിശോധനയിലൂടെ രോഗ സാധ്യതയുള്ള ആളുകളെ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ കൃത്യ സമയത്ത് ഡോക്ടര്‍മാര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ വംശജനും ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തറ്റിസ്റ്റുമായ ഡോ.വിശാല്‍ നന്‍ഗാലിയയുടെ ആശയത്തില്‍ വിരിഞ്ഞ സാങ്കേതികവിദ്യയാണ് ഇത്. 12 വര്‍ഷത്തിനിടെ യുകെയിലെ 20 ആശുപത്രികളില്‍ ശേഖരിക്കപ്പെട്ട നൂറു കോടിയിലേറെ രക്ത സാമ്പിളുകള്‍ വിശകലനം ചെയ്യുകയാണ് മെഷീന്‍ ലേണിംഗ് ഏര്‍ലി വാണിംഗ് സിസ്റ്റം സ്റ്റഡിയില്‍ ആദ്യമായി ചെയ്തത്. രക്ത സാമ്പിളുകള്‍ ക്രോസ് റഫറന്‍സ് നടത്തിക്കൊണ്ട് ഇതിന്റെ അതിസങ്കീര്‍ണ്ണമായ അല്‍ഗോരിതം ഓരോരുത്തര്‍ക്കും വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നത്.

വൃക്കരോഗങ്ങള്‍ സംബന്ധിച്ച് 95 ശതമാനം കൃത്യതയോടെയാണ് ഈ സംവിധാനം പ്രവചനം നടത്തിയത്. ജീവനുകള്‍ രക്ഷിക്കാന്‍ സഹായികുക മാത്രമല്ല, മാരക രോഗങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്നതിലൂടെ ഹെല്‍ത്ത് സര്‍വീസിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ഇത് നല്‍കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷണല്‍ ക്ലിനിക്കല്‍ ലീഡര്‍ ഫോര്‍ ഇന്നൊവേഷന്‍, പ്രൊഫ.ടോണി യുംഗ് പറഞ്ഞു. ഈ സംവിധാനം എന്‍എച്ച്എസ് ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. എസെക്‌സിലെ ആശുപത്രികളില്‍ ഇതിന്റെ പൈലറ്റ് സ്‌കീം വിജയകരമായി നടപ്പാക്കി. വ്യവസായ വിപ്ലവത്തിന് സമാനമായ ഒന്നാണ് ഈ കണ്ടുപിടിത്തമെന്നാണ് പ്രൊഫ.യുംഗ് അഭിപ്രായപ്പെട്ടത്. യാഥാസമയത്ത് ആശുപത്രികളില്‍ എത്താന്‍ കഴിയാത്തതു മൂലം രോഗം സ്ഥിരീകരിക്കപ്പെടാതെ ആളുകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഹെല്‍ത്ത് സര്‍വീസിനെ സംബന്ധിച്ച് വന്‍ തുക ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രോഗം മൂര്‍ച്ഛിക്കുന്നതിന് സാധ്യത നല്‍കാതെ ആളുകള്‍ക്ക് നേരത്തേ ചികിത്സ നടത്താന്‍ ഇത് സഹായിക്കും. പതിനായിരക്കണക്കിനാളുകളുടെ ജീവന്‍ ഓരോ വര്‍ഷവും രക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്തു ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. പകരം രോഗ സാധ്യതയുള്ള രോഗികളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുക മാത്രമാണെന്ന് നോക്ടര്‍ നന്‍ഗാലിയ വ്യക്തമാക്കി.

വീടുകള്‍ക്കുള്ളിലെ വായു മലിനീകരണം മാരകമായ തരത്തിലെന്ന് ശാസ്ത്രജ്ഞര്‍. റോസ്റ്റ് ഡിന്നറുകള്‍ ഉണ്ടാക്കുന്ന മലിനീകരണം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളേക്കാള്‍ പരിതാപകരമായ അന്തരീക്ഷമാണ് വീടുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരമ്പരാഗത ശൈലിയിലുള്ള റോസ്റ്റ് ഡിന്നര്‍ അടച്ചുപൂട്ടിയ വീടുകള്‍ക്കുള്ളില്‍ പാചകം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് കനത്ത ട്രാഫിക്കുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ലണ്ടനില്‍ സൃഷ്ടിക്കപ്പെടുന്ന മലിനീകരണത്തിന്റെ 13 മടങ്ങ് അധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. റോസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്ന വസ്തുക്കളില്‍ പിഎം25 പാര്‍ട്ടിക്കുലേറ്റുകളും ഉള്‍പ്പെടുന്നു. ഇവ ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പോലും നിക്ഷേപിക്കപ്പെടുകയും ചിലപ്പോള്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കലരുക പോലും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ അപകടകാരിയായ മാലിന്യമായാണ് ഇതിനെ കണക്കാക്കുന്നത്.

അമേരിക്കയില്‍ താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഫുള്‍ റോസ്റ്റ് ടര്‍ക്കി പാചകം ചെയ്യുമ്പോള്‍ ക്യുബിക് മീറ്ററില്‍ 200 മൈക്രോഗ്രാം ഈ മാലിന്യം സൃഷ്ടിക്കപ്പെടുന്നതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് പിഎം2.5 പാര്‍ട്ടിക്കുലേറ്റിന്റെ സുരക്ഷിതമായ അളവ് 10 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. സെന്‍ട്രല്‍ ലണ്ടനിലെ ശരാശരി പോലും 15.2 ആണെന്നിരിക്കെയാണ് ഈ നിരക്കിന്റെ ഭീകരത വ്യക്തമാകുന്നത്. മാംസം മാത്രമല്ല, പച്ചക്കറികള്‍ റോസ്റ്റ് ചെയ്യുമ്പോഴും അന്തരീക്ഷം മലിനീകരിക്കപ്പെടുന്നുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ കടും നിറത്തിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ബ്രസല്‍സ് സ്പ്രൗട്ടിനെ ഇക്കാര്യത്തില്‍ ഏറ്റവും അപകടകാരികളെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

പച്ചക്കറികളും ഇറച്ചിയും ബോയില്‍ ചെയ്യുമ്പോഴും പിഎം2.5 പുറത്തു വരുന്നുണ്ടെങ്കിലും റോസ്റ്റിംഗിനെ അപേക്ഷിച്ച് ഈ രീതി അപകടകരമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ഒരു ത്രീ ബെഡ്‌റൂം വീട്ടില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മോണിട്ടറുകള്‍ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിനായി കുറേ വിഭവങ്ങള്‍ പാചകം ചെയ്തു. വീട്ടിനുള്ളില്‍ അപകടകരമായ കണികകളുടെ സാന്നിധ്യം പാചക സമയത്ത് ഉയര്‍ന്നത് തങ്ങളെ അതിശയപ്പെടുത്തിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.മറീന വാന്‍സ് പറഞ്ഞു. ആഹാരസാധനങ്ങള്‍ ബോയില്‍ ചെയ്യുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞര്‍ എന്ന നിലയില്‍ കണ്ടെത്തിയെങ്കിലും റോസ്റ്റ് ചെയ്യുന്നതാണ് രുചികരമെന്നതാണ് തമാശയെന്നും അവര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ അഭഅഭ്യര്‍ത്ഥിച്ച് തെരേസ മേയ്. 317 എംപിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. താന്‍ മുന്നോട്ടുവെച്ച കരാറിന് പിന്തുണ നല്‍കണമെന്നും അതിനായി എംപിമാരുടെ ഐക്യമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പിന്തുണയുണ്ടായില്ലെങ്കില്‍ ചരിത്രം നമുക്കെതിരായി വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു. ഐറിഷ് അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധനകള്‍ തിരികെ കൊണ്ടുവന്ന് ബാക്ക്‌സ്‌റ്റോപ്പ് നടപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ചയും തുടരും. നിലവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന കരാര്‍ പുനരവലോകനം ചെയ്യാതെ തന്നെ എംപിമാരുടെ ആശങ്കകള്‍ പരിഹരിക്കാനാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ള വിഷയമെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് സൂചിപ്പിച്ചു. അതേസമയം ഇക്കാര്യത്തില്‍ ടോറികള്‍ക്കിടയില്‍ ഐക്യത്തിന് സാധ്യതയില്ലെന്ന് പ്രതികരിച്ച ലേബര്‍ സര്‍വകക്ഷി ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തു.

മാര്‍ച്ച് 29നാണ് ഔദ്യോഗികമായി ബ്രെക്‌സിറ്റ് നടപ്പാകുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം യൂറോപ്യന്‍ യൂണിയനുമായി എത്തിച്ചേര്‍ന്ന ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഭൂരിപക്ഷം എംപിമാരുടെയും അംഗീകാരം നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന് എംപിമാര്‍ ഉടക്കി നില്‍ക്കുന്ന ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ഇളവുകള്‍ക്കായി മേയ് ശ്രമിച്ചു വരികയാണ്. ഈയാഴ്ചയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കറുമായി കൂടിക്കാഴ്ചയ്ക്ക് താന്‍ ബ്രസല്‍സിലേക്ക് പോകുമെന്ന് മേയ് കത്തില്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളുടെ നേതാക്കളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാരും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഇത് ദീര്‍ഘകാലത്തേക്ക് യുകെ നിയമങ്ങളുടെ പിടിയില്‍ ബ്രിട്ടനെ നിലനിര്‍ത്തുമെന്നാണ് എംപിമാര്‍ ആശങ്കപ്പെടുന്നത്.

ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി മേയ് കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം അതിനോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് നേതാക്കള്‍. അതിനിടെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ സമയം മെനക്കെടുത്തലാണെന്ന് മുന്‍ ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ സ്റ്റീവ് ബേക്കര്‍ പറഞ്ഞതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റ് അനുകൂലികളുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയിലെ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം പുറത്താകുകയായിരുന്നു. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ ഇളവുകള്‍ക്ക് മറ്റനേകം വഴികളുണ്ടെന്ന സൂചനയാണ് കള്‍ച്ചര്‍ സെക്രട്ടറി നല്‍കുന്നത്.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ് ഇന്ത്യന്‍ നീക്കങ്ങള്‍. ഭീകരതാവളങ്ങള്‍ കൃത്യമായി ഇവരുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ കണ്ടു പിടിച്ചതായാണ് സൂചന.

എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചേര്‍ന്ന് തീരുമാനിക്കും.ഒരാക്രമണം കൊണ്ടു മാത്രം നിര്‍ത്തില്ലെന്നും തുടര്‍ച്ചയായ ആക്രമണവും പ്രതിരോധവും വേണ്ടി വരുമെന്നുമുള്ള നിഗമനത്തിലാണ് ഇന്ത്യന്‍ സൈന്യം. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരസേന, നാവിക സേന,വ്യോമസേനാ വിഭാഗങ്ങള്‍ ഒരിക്കലും മറക്കാത്ത മുറിപ്പാടുകള്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന പാക്ക് സൈന്യത്തിനും നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഏത് നിമിഷവും അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കുന്ന പാക്കിസ്ഥാനും മുന്‍ കരുതല്‍ നടപടി സ്വീകരിച്ച് സൈന്യത്തെ സജ്ജമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പിന്തുണയിലാണ് പാക്കിസ്ഥാന്റെ സകല പ്രതീക്ഷയും. മറ്റ് ഒരു രാജ്യവും പാക്കിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടില്ല.

ഇന്ത്യയുടെ തിരിച്ചടിയെ ചെറുക്കാന്‍ പാക്ക് സൈന്യത്തെ ചൈന സഹായിക്കാന്‍ ഇറങ്ങിയാല്‍ റഷ്യ ഇടപെടുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അമേരിക്കക്ക് എതിരെ പല ഘട്ടത്തിലും ഒരുമിച്ച് നിന്ന റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പാണ് ഉത്തര കൊറിയക്കെതിരായ സൈനിക നടപടിയില്‍ നിന്നും അമേരിക്ക പോലും പിന്‍മാറാന്‍ കാരണമായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ റഷ്യ ഭീകര ആക്രമണത്തെ ശക്തമായി അപലപിച്ച് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യക്ക് പാക്കിസ്ഥാനോടും ഭീകരരോടും തീര്‍ക്കാനുള്ള കണക്ക് അവര്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് റഷ്യ, ഇതില്‍ ചൈന ഇടപെടാന്‍ ശ്രമിച്ചാല്‍ രംഗത്തിറങ്ങുമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍. ഉന്നത സൈനിക നേതൃത്വങ്ങളുമായി വിഷയം പുടിന്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന ശക്തമായ വികാരമാണ് റഷ്യന്‍ സൈന്യത്തിനുമുള്ളത്.മുന്‍പ് ഇന്ത്യ പാക്ക് യുദ്ധം നടന്നപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാനെത്തിയ അമേരിക്കന്‍ കപ്പല്‍പടയെ തടഞ്ഞ് തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ കപ്പല്‍പടയായിരുന്നു. എക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായാണ് റഷ്യയും ഫ്രാന്‍സും അറിയപ്പെടുന്നത്. ഇന്ത്യന്‍ സൈനിക കരുത്ത് തന്നെ ഈ ശക്തികളാല്‍ രൂപപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അമേരിക്കയും ജപ്പാനും ഇസ്രയേലും, ഇറാനും ബ്രിട്ടണും ഓസ്‌ട്രേലിയയുമടക്കം ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യക്ക് എന്ത് സഹായവും ചെയ്യാന്‍ രംഗത്തുണ്ട്. ഇത് തന്നെയാണ് പാക്കിസ്ഥാന്റെ ചങ്കിടിപ്പിക്കുന്നത്

കാസര്‍ഗോഡ്. പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. കല്ലിയോട്ട് സ്വദേശി കൃപേഷിനെയും ശരത്‌ലാലിനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്. ഗുരുതര പരിക്കുകളോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനവ്യാപകമായി നാളെ പ്രതിഷേധദിനം ആചരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

ലണ്ടന്‍: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയൊരുക്കി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക്. അക്രമവാസനയുള്ള ആയിരക്കണക്കിന് കുറ്റവാളികളില്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക വഴി കുറ്റകൃത്യങ്ങള്‍ തടയിടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്യാംഗ് അംഗങ്ങള്‍, മോഷണം, പിടിച്ചുപറി, അടിപടി, ഗാര്‍ഹിക പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ മേല്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കും. ഇവരുടെ നീക്കങ്ങള്‍ സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കാന്‍ പോലീസിനോ അധികൃതര്‍ക്കോ സാധിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

ഒരാള്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചതിന് ശേഷമോ കേസ് നടക്കുന്ന സമയത്തോ ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ജി.പി.എസ് അലാം പോലീസിന് സൂചന നല്‍കും. ഇര താമസിക്കുന്ന സ്ഥലത്തിനോ പ്രദേശത്തേക്കോ പ്രതിക്ക് കടന്നു ചെല്ലാന്‍ അനുവാദമില്ലെന്നിരിക്കെ ഇത് തെറ്റിക്കുകയാണെങ്കില്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കും. ‘എക്‌സ്‌ക്ലൂസീവ്’ ഏരിയയിലേക്കുള്ള പ്രതിയുടെ പ്രവേശനം നടത്തിയാല്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇര ആക്രമിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഇതിന് തടയിടാന്‍ പോലീസിന് കഴിയും. ബി.പി.എസ് ടാഗുകള്‍ നോര്‍ത്ത്-വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് ആന്റ് നോര്‍ത്ത് ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ പുതിയ സ്‌കീം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ലണ്ടനിലും പുതിയ പദ്ധതി പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ സംവിധാനം അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക് പ്രതികരിച്ചു. ജി.പി.എസ് ടാഗിംഗ് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുതല്‍കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ‘ എക്‌സുക്ലൂഷന്‍ സോണിലേക്ക്’ അക്രമികളുടെ പ്രവേശനമുണ്ടായാല്‍ ഉടന്‍ തന്നെ ജി.പി.എസ് സിഗ്നലുകള്‍ പോലീസിനെ അറിയിക്കും. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ‘സിം ഓണ്‍ലി’ മൊബൈല്‍ ഉപഭോക്താക്കളായ പകുതിയിലേറെ പേര്‍ക്കും വര്‍ഷത്തില്‍ 100 പൗണ്ട് നല്‍കേണ്ടി വരുന്നതായി പുതിയ പഠനം. രാജ്യത്തെ സിം ഓണ്‍ലി മൊബൈല്‍ ഉപഭോക്താക്കള്‍ അതേ സര്‍വീസ് പ്രൊവൈഡര്‍ ഉപയോഗിക്കുന്നവരുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പഠനം വ്യക്തമാക്കുന്നു. അധികച്ചെലവ് സംബന്ധിച്ച കണക്കുകളില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് മിക്കവരും സീം ഓണ്‍ലി ഡീലില്‍ തുടരുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബില്‍ കംപാരിസണ്‍ വെബ്‌സൈറ്റായ ‘ഈസ് മൈ ബില്‍ ഫെയര്‍’ എന്ന വെബ്‌സൈറ്റാണ് പഠനം നടത്തിയിരിക്കുന്നത്.

‘ഇഇ’ ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അധിക തുക നല്‍കേണ്ടി വരുന്നത്. സാധാരണ ‘ഇഇ’ ഉപഭോക്താക്കളെ അപേക്ഷിച്ച് ഇഇ സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 10.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 126.48 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.11 ആണ് അധികച്ചെലവ്. അധികബില്‍ നല്‍കുന്നവരുടെ പട്ടികയില്‍ വോഡാഫോണ്‍ ഉപഭോക്താക്കളാണ് രണ്ടാം സ്ഥാനത്ത്. സാധാരണ ‘വോഡാഫോണ്‍’ ഉപഭോക്താക്കളെ അപേക്ഷിച്ച് സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 1..2710.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 123.24 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.22 ആണ് അധികച്ചെലവ്. പട്ടികയില്‍ ‘ഒ2’ മൂന്നാം സ്ഥാനത്തും ‘ബി.ടി മൊബൈല്‍’ സ്ഥാനത്തുമാണ്. യഥാക്രമം ഒ2 ഉപഭോക്താക്കള്‍ 111.60 പൗണ്ടും ‘ബി.ടി മൊബൈല്‍’ ഉപഭോക്താക്കള്‍ 80.64 പൗണ്ടും വര്‍ഷം അധികം നല്‍കേണ്ടി വരുന്നു.

ഏതാണ്ട് 5.1 മില്യണ്‍ ഉപഭോക്താക്കളാണ് ഇത്തരത്തില്‍ അധിക ബില്‍ നല്‍കേണ്ടി വരുന്നത്. വര്‍ഷത്തില്‍ ഈ ഗണത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകെത്തുകയായി നഷ്ടപ്പെടുന്ന തുക ഏതാണ്ട 532 മില്യണ്‍ പൗണ്ടോളം വരുമെന്ന് പഠനം വ്യക്തമാക്കുന്നു. ‘ഒ2’ ഉപഭോക്താക്കളില്‍ 72 ശതമാനം പേരാണ് അധിക ബില്‍ നല്‍കുന്നത്. ‘ഇഇ’ ഉപഭോക്താക്കളില്‍ 43 ശതമാനം പേരും വോഡാഫോണ്‍ 50 ശതമാനും പേരും അധികബില്‍ നല്‍കുന്നു. വെര്‍ജിന്‍ മൊബൈലാണ് ഏറ്റവും കുറവ് അധിക ബില്‍ വാങ്ങുന്ന കമ്പനി. വെര്‍ജിന്‍ മൊബൈല്‍ അധികബില്‍ വാങ്ങുന്നത് വര്‍ഷത്തില്‍ 55.20 പൗണ്ട് മാത്രമാണ്.

Copyright © . All rights reserved