Main News

സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ദിവസവും ഒരു മണിക്കൂര്‍ വ്യായാമം, യോഗ, മെഡിറ്റേഷന്‍, നടത്തം, സൈക്ലിങ്, എയറോബിക്‌സ്, നൃത്തം, പാരമ്പര്യ ആയോധന മുറകള്‍ പോലെയുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തികള്‍ക്കായി മാറ്റി വയ്ക്കണമെന്ന് യുജിസി നിര്‍ദ്ദേശം. യുജിസിയുടെ ഏറ്റവും പുതിയ ഫിറ്റ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് ഈ നിബന്ധന.

അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഒരു സംവിധാനം ഉരുത്തിരിയേണ്ടതുണ്ടെന്നും യുജിസി കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറില്‍ ഇതിനായി ഫിസിക്കല്‍ ഫിറ്റ്‌നസ് പീരിയഡുകളും സ്ലോട്ടുകളും ഉള്‍പ്പെടുത്തണം. വിദ്യാർഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും വിധം ദിവസത്തിന്റെ പല സമയങ്ങളിലായി ഇത്തരം സ്ലോട്ടുകള്‍ ക്രമീകരിക്കണം. കുറഞ്ഞത് ഒരു മണിക്കൂര്‍ ഇതില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും യുജിസി നിര്‍ദ്ദേശിക്കുന്നു.

വിദ്യാർഥികളെ ഫിറ്റ്‌നസ്സിലേക്ക് മെന്റര്‍ ചെയ്യിക്കുന്നതിന് ഫിറ്റ്‌നസ് ലീഡര്‍മാരെ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിരമിച്ച സൈനികരുടെയും സ്റ്റുഡന്റ് വോളന്റിയര്‍മാരുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും മറ്റും സേവനങ്ങള്‍ ഇതിനായി സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും യുജിസി ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലെ ഐക്കണുകളെയും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട മോട്ടിവേഷണല്‍ സ്പീക്കര്‍മാരെയും വിദ്യാർഥികളുമായി സംവദിക്കാന്‍ ക്യാംപസുകളിലേക്കു ക്ഷണിക്കണം. വിദ്യാർഥികള്‍ക്കു മാതൃകയാകുന്നതിന് കോളജുകളിലെ ഉന്നത നേതൃത്വവും പ്രഫസര്‍മാരും നേരിട്ട് ഇത്തരത്തിലുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും യുജിസി പറയുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വത്തിക്കാൻ സിറ്റി : ലോകമെങ്ങും ആദരിക്കപ്പെടുന്ന സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ ഇംഗ്ലീഷ് കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇനി വിശുദ്ധൻ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.ഏകദേശം 50 വർഷത്തിനുള്ളിൽ വിശുദ്ധനാകുന്ന ആദ്യത്തെ ഇംഗ്ലീഷ് വ്യക്തികൂടിയാണ് കർദിനാൾ ന്യൂമാൻ. ബ്രിട്ടനിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. വെയിൽസ് രാജകുമാരനും ചടങ്ങുകളിൽ പങ്കെടുത്തു. കർദിനാൾ ന്യൂമാനൊപ്പം കേരളത്തിൽ നിന്നുള്ള മദർ മരിയ ത്രേസ്യ, സ്വിറ്റസർലണ്ടിൽ നിന്നുള്ള മർഗൂറൈറ്റ് ബേസ്, ഇറ്റലിയിൽ നിന്നുള്ള മദർ ഗ്യൂസെപ്പിന വാനിനി, ബ്രസീലിയൻ വംശജയായ സിസ്റ്റർ ഡൽസ് ലോപ്സ് പോണ്ടെസ് എന്നിവരും വിശുദ്ധരായി ഉയർത്തപ്പെട്ടു.

1801 ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ, ആദ്യം ആംഗ്ലിക്കൻ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് അന്തരിച്ചത്. 2010 ലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചത്. ലണ്ടനിൽ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ, വിദ്യാഭ്യാസ രംഗത്ത് വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിശ്വാസികൾക്കെന്നപോലെ കേരളീയർക്കും ഏറെ സുപരിചിതനാണ് ഇദ്ദേഹം. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളേജ് സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ പേരിലാണ്. കോതമംഗലം രൂപതയുടെ കീഴിൽ 1964ൽ ആണ് കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ പേരിൽ തൊടുപുഴയിൽ കോളജ് ആരംഭിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് ഹോസ്റ്റലും കർദിനാൾ ന്യൂമാന്റെ പേരിൽ ഉള്ളതാണ്.

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്. കർദിനാൾ ന്യൂമാൻ രചിച്ച ‘നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ… ചുറ്റിലും ഇരുൾ പരന്നീടുന്ന വേളയിൽ ‘ എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗീതം പ്രശസ്തമാണ്. സവിശേഷവും വൈകാരികവുമായ നിമിഷമാണിതെന്ന് ബർമിംഗ്ഹാമിൽ നിന്നുള്ള ഫ്രണ്ട്സ് ഓഫ് ന്യൂമാൻ സെക്രട്ടറി കരോൾ പാർക്കിൻസൺ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ഒക്ടോബർ 19ന് നടക്കേണ്ടുന്ന പീപ്പിൾസ് മാർച്ചിനെതിരെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ പോലീസ് അംഗങ്ങളും പ്രതിരോധത്തിന് ഇറങ്ങും. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റാലി ആയേക്കാവുന്ന ആന്റി ബ്രെക്സിറ്റ് മാർച്ചിനെതിരെയാണ് സേനയുടെ നീക്കം. പാർലമെന്റിനു പുറത്താണ് പീപ്പിൾസ് വോട്ട് മാർച്ച് നടക്കുക. അതേസമയം എക്സ്റ്റിംഗ്ഷൻ റിബല്യൻ ക്ലൈമറ്റ് ക്യാംപെയിൻ തുടരുന്ന അവരുടെ പ്രതിഷേധത്തിന്റെ പിന്നാലെ അന്ന് രാത്രി തന്നെ നടത്തുമെന്നാണ് സൂചന.

സംഭവത്തിൻെറ പ്രാധാന്യവും വലിപ്പവും പരിഗണിച്ച് സ്കോട്ട്ലൻഡ് യാർഡ് നാഷണൽ പോലീസ് കോർഡിനേഷൻ സെന്ററിലെ ഓഫീസർമാരുടെ സഹായവും തേടും. ശനിയാഴ്ചത്തെ മാർച്ചിന്റെ ചാർജുള്ള പോലീസ് മേധാവി ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടൈലർ ആണ്. സമരക്കാരെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ കൃത്യമായി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

എക്സ്റ്റിംഗ്ഷൻ റിബൽയൻ പ്രതിഷേധക്കാർ തങ്ങളുടെ പ്രകടനം നടത്താൻ ഇരുന്ന സ്ഥലം ഉൾപ്പെടെ പീപ്പിൾസ് വോട്ട് മാർച്ചിന് വിട്ടു കൊടുത്തിരിക്കുകയാണ്. ബ്രിട്ടൻ കണ്ടതിൽ ഏറ്റവും വലിയ ആന്റി ബ്രക്സിറ്റ് റാലി ആകും ഇത്. ഏകദേശം 172 ഓളംകോച്ചുകളാണ് പ്രതിഷേധക്കാർ ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പൗണ്ട് കാമ്പയിനു വേണ്ടി കണ്ടെത്തിക്കഴിഞ്ഞു. പാർലമെന്റിനുള്ളിൽ ബോറിസ് ജോൺസൺ തീരുമാനമെടുക്കുമ്പോൾ പുറത്ത് പ്രതിഷേധക്കാർ ഇരമ്പാൻ ആണ് സാധ്യത. മാർച്ചിന് നേരിടാനുള്ള മുൻകരുതലായി ഇതുവരെ ഏകദേശം 1100 ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യുകെയിലെ ആദ്യ ചന്ദ്ര റോവർ 2021ൽ ചന്ദ്രനിലേക്ക് യാത്രതിരിക്കും. ചന്ദ്ര ഉപരിതലത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താനായാണ് ഈ റോവർ വിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഈ റോവറിന് ചക്രങ്ങൾക്ക് പകരം ചിലന്തിയുടേതിന് സമാനമായ കാലുകളായിരിക്കും. ഭാവിയിലെ പല പദ്ധതികൾക്കും പഠനങ്ങൾക്കും ഇത് സഹായകരമാവുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. യുകെ സ്റ്റാർട്ട്-അപ്പ് ബഹിരാകാശ കമ്പനിയായ സ്പേസ്ബിറ്റ് ആണ് റോവർ രൂപകൽപന ചെയ്തിരിക്കുന്നത്.

” എല്ലാ മനുഷ്യർക്കും ചന്ദ്രനിൽ പോയി പര്യവേഷണം ചെയ്യാൻ സാധിക്കുമോ എന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”.  സ്‌പേയ്‌സ്ബിറ്റ് സ്ഥാപകൻ പാവ്‌ലോ തനാസുക് പറഞ്ഞു.  ചക്രങ്ങൾക്ക് പകരം കാലുകൾ നൽകിയത് ഒരു മനുഷ്യരൂപം വരാനാണ്. നാല് കാലുകളുള്ള റോവറിന് 1.5 കിലോഗ്രാം മാത്രമാണ് ഭാരം. ആസ്ട്രോബോട്ടിക്ക്സിന്റെ പെരെഗ്രിൻ ലാൻഡറിനുള്ളിലേറിയാണ് റോവർ ചന്ദ്രോപരിതലത്തേക്ക് യാത്രയാവുന്നത്. ചന്ദ്രോപരിതലത്തിലൂടെ ഇഴഞ്ഞു നീങ്ങി വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് അയക്കും. അതുവഴിയാണ് ഭൂമിയിലേക്ക് വിവരങ്ങൾ എത്തുക. ക്യാമറയും സെൻസറും റോവറിൽ ഘടിപ്പിച്ചിട്ടുണ്ട്.

ലാവ ട്യൂബുകളെപ്പറ്റിയും പഠനം നടത്താൻ റോവറിന് കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ചന്ദ്ര ലാൻഡറുകൾ നിർമ്മിക്കുന്നതിന് ആസ്ട്രോബോട്ടിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും ധനസഹായം നൽകിയതായി മെയ് മാസത്തിൽ നാസ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി വിജയിച്ചാൽ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ റോവർ എത്തിക്കുന്ന നാലാമത്തെ രാജ്യമാവും യുകെ.

ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്‍‌റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിച്ചത്.വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്.

മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.

ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഇവർക്കുശേഷം ഇതാ, മറിയം ത്രേസ്യയും കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യയായിരിക്കുന്നു.

വിശുദ്ധരുടെ കാര്യാലയത്തിന്‍റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്‍റ് കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിച്ചു.

മഹാരാഷ്ട്ര∙ നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വരുന്ന കുറച്ചു മാസങ്ങള്‍ക്കകം രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂർണമായും തകരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആർട്ടിക്കിൾ 370നെ കുറിച്ചും ചന്ദ്രയാനെ ക്കുറിച്ചുമെല്ലാം സംസാരിച്ചു ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദിസർക്കാർ നശിപ്പിച്ചു. അടുത്ത 6–7 മാസത്തിനകം കാര്യങ്ങൾ കൂടുതൽ വഷളാകും. വർഷങ്ങളെടുത്താണു മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉയരങ്ങളിലെത്തിച്ചത്. അതാണ് ഏതാനും മാസങ്ങൾക്കകം മോദി സർക്കാർ തകർത്തത്– രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.9 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി കുറച്ച ദിവസമാണ് മോദി സർക്കാരിനെതിരെ രാഹുലിന്റെ രൂക്ഷ വിമർശനം. വർഷങ്ങളെടുത്ത് ഇസ്രോ തയാറാക്കിയതാണ് ചന്ദ്രയാൻ. എന്നാൽ ഇപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ചിലർ ശ്രമിക്കുകയാണ്. യുവാക്കൾ ജോലി ആവശ്യപ്പെടുമ്പോൾ അവരോടു ചന്ദ്രനെ നോക്കാനാണ് മോദി പറയുന്നതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷം ദോക്‌ലാ പ്രവിശ്യയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ പറ്റി ചൈന പ്രസിഡന്റ് ഷീ ചിൻ പിങ്ങിനോട് എന്തുകൊണ്ടാണ് മോദി സംസാരിക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വെയിൽസ് : ബ്രെക്സിറ്റോടെ വെയിൽസിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒരുപടികൂടി പിന്നിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധ. മുൻപ് യുഎന്നിൽ കൾച്ചറൽ റൈറ്റ് ചെയർ ആയിരുന്ന വെർജീനിയ ബ്രാസ് ഗോമേസ് ആണ് വെയിൽസ് ഗവൺമെന്റ് സന്ദർശിച്ചത്. സ്ത്രീപുരുഷ വിവേചനത്തിൽ ഇനി യൂറോപ്യൻ യൂണിയൻ ഇടപെടൽ ഇല്ലാത്തത് കാരണം സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ വെൽത്ത് ഗവൺമെന്റിന്റെ കാഴ്ചപ്പാടിലെ ഫെമിനിസം തനിക്ക് ഇഷ്ടമാണെന്നും ആശയങ്ങളും വാക്കുകളും പ്രവർത്തിയിൽ കൊണ്ടുവന്നാൽ മാത്രമേ വിജയിക്കൂ എന്നും അവർ പറഞ്ഞു. എന്നാൽ അത് പ്രാവർത്തികമാക്കുന്നത് ഒരു ചലഞ്ച് ആണ്.

ബ്രെക്സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ മാറ്റം പരിശോധിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ വലിയ വ്യത്യാസം പരിഗണിക്കേണ്ടത് ആണെന്ന് അവർ ജനതയോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ വിവേചനങ്ങളോട്. യൂറോപ്യൻ യൂണിയനിൽ സമത്വത്തിനും വിവേചന ഇല്ലായ്മയ്ക്കും വേണ്ടി കൃത്യമായ ഒരു ഫ്രെയിംവർക്ക് നിലവിലുണ്ടായിരുന്നു. എന്നാൽ തൊഴിലിടങ്ങളിലും മറ്റും പെട്ടെന്ന് ആ ചട്ടക്കൂട് ഇല്ലാതാവുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാം.

എല്ലായ്പ്പോഴും ഒരു സിസ്റ്റത്തിലെ താഴെത്തട്ടിൽ ഉള്ളവരാണ് സ്ത്രീകൾ അതിനാൽ എന്ത് മാറ്റവും ആദ്യം ബാധിക്കുന്നത് അവരെ ആയിരിക്കും. വെയിൽസ് ഗവൺമെന്റിനു ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആണ് ഉള്ളതെങ്കിലും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യം തടയാൻ അവർ വിജയിച്ചിട്ടില്ല. ഓൺലൈൻ അബ്യൂസ് ഭീഷണികൾ ശിശുപരിപാലനം , ഗർഭചിദ്രം, തൊഴിൽ ഉറപ്പു വരുത്തൽ എന്നീ മേഖലകളാണ് അദ്ദേഹം പഠനത്തിന് വിഷയമാക്കിയത് .

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

സ്കോട്ലൻഡ് :- സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത് കൊലപാതക കുറ്റങ്ങളിൽ സംശയിക്കപ്പെടുന്ന ഫ്രഞ്ച് അഭയാർഥി അല്ല എന്ന് പോലീസ് നിഗമനം. അഞ്ച് കൊലപാതക കുറ്റങ്ങളിൽ സംശയിക്കപ്പെടുന്ന അൻപത്തിയെട്ടുകാരനായ സേവ്യർ ഡ്യൂപോണ്ട് എന്നയാളാണെന്ന നിഗമനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലണ്ടനിലെ ഇന്റർപോൾ വക്താക്കളാണ് പാരിസിൽ നിന്നും ഗ്ലാസ്ഗോയിലേക്കുള്ള വിമാനത്തിൽ സേവ്യർ ഉണ്ടെന്നുള്ള വിവരം നൽകിയത് എന്ന് ഫ്രഞ്ച് ഉന്നത അധികാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വച്ച് സ്കോട്ടിഷ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2011 മുതൽ ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് സേവ്യർ. ഭാര്യയുടെയും നാല് മക്കളുടെയും ജഡം വീടിന്റെ ടെറസിൽ കുഴിച്ചുമൂടിയ ശേഷം ഒളിവിൽ പോയ വ്യക്തിയാണ് സേവ്യർ. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടത് വടക്ക് കിഴക്കൻ പാരീസിൽ താമസിക്കുന്ന പോർച്ചുഗീസുകാരനായ ഗൈ ജോയാഒ ആണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. രാത്രിമുഴുവൻ കസ്റ്റഡിയിലെടുത്ത ഇയാളെ ഡിഎൻഎ പരിശോധനയ്ക്കും ഫിംഗർ പ്രിന്റ് ടെസ്റ്റിനും ശേഷമാണ് വിട്ടയച്ചത്.

പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ സ്കോട്ട്‌ലൻഡ് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ വിട്ടയക്കുന്നതായി അറിയിച്ചു. ഫ്രഞ്ച് പോലീസ് പുറത്തിറക്കിയ വാറണ്ടിനെ തുടർന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പോലീസിനെതിരെ ധാരാളം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ലണ്ടനിൽനിന്നുള്ള വിവരത്തെ തുടർന്നാണ് ഫ്രഞ്ച് അധികാരികൾ ഉത്തരവിട്ടതെന്ന ആരോപണവുമുണ്ട്. എന്നാൽ ഈ ആരോപണങ്ങളോടെ പ്രതികരിക്കുവാൻ സ്കോട്ട്‌ലൻഡ് പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് വിദ്യാർത്ഥി ഇരുപത്തിയാറുകാരനായ മുഹമ്മദ് യാമിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി മുഖംമൂടിയണിഞ്ഞു സംസാരിക്കുന്നത് മുഹമ്മദ് ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള മുഹമ്മദ് സാധാരണ ജീവിതം നയിക്കുകയാരുന്നു. 2017-ൽ വൈറ്റ്ഹാളിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്രവാദി സംഘടനയുമായുള്ള ബന്ധം ചുരുളഴിഞ്ഞത്.

മുഹമ്മദ് യാമിനെയാണ് പത്തുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത് . അൽക്വയ്ദ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിൽ മുഖംമൂടിയണിഞ്ഞ സംസാരിച്ചത് മുഹമ്മദ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിൻെറ ശബ്ദവും, മുഖവുമെല്ലാം വീഡിയോയിലെ വ്യക്തിയുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മുഹമ്മദ് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് ശിക്ഷ വിധിച്ച ജഡ്ജി മാർക്ക് ഡെന്നിസ് അഭിപ്രായപ്പെട്ടു. എന്നാൽ അതിനുശേഷം എല്ലാത്തരം പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ലണ്ടനിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്.

തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് 2017- ൽ അതീവ ജാഗ്രത പുലർത്തിയ അധികൃതർ, വൈറ്റ് ഹാളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്ന മുഹമ്മദിനെ സംശയാസ്പദമായി പിടികൂടി. ചോദിച്ച സാധാരണ ചോദ്യങ്ങൾക്ക് പോലും തെറ്റായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്നാണ് അധികൃതരിൽ സംശയം ഉണ്ടായത്. 2014-ലും ഹെയ്ത്രോ എയർപോർട്ടിൽ വച്ച് സംശയാസ്പദമായി മുഹമ്മദിന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തിക്ക് വസ്ത്രങ്ങൾ കൈമാറാനായി സിറിയയിലേക്ക് യാത്ര ചെയ്തു എന്നായിരുന്നു അന്ന് കണ്ടെത്തിയത്. അതിനു ശേഷം പിന്നീട് തന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മുഹമ്മദ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനായും ചേർന്നു.

എന്നാൽ താൻ ഏർപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ കുറ്റബോധം ഉണ്ടെന്ന് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ഇനിയും ഉണ്ടാകാം എന്ന ധാരണയിൽ അധികൃതർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ : ഇമിഗ്രേഷൻ നിയമങ്ങളുടെ നൂലാമാലകൾ കാരണം ഡോക്ടർ യുകെ വിടാൻ ഒരുങ്ങുന്നു . എൻഎച്ച് എസിന്റെ ഏറ്റവും പ്രഗൽഭനായ പീഡിയാട്രിക് സൈക്യാട്രിസ്റ്റായ ഡോക്ടർ നിശ്ചിന്ത്‌ വാരിക്കൂ ആണ് രാജ്യം വിടാൻ ഒരുങ്ങുന്നത്. ചൈൽഡ് ആൻഡ് അഡോളസെൻസ് മെന്റൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർ വാരിക്കൂ ഈ വിഷയത്തെ സംബന്ധിച്ച് ബോറിസ് ജോൺസൺനും , ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിനും പരാതി നൽകിയിട്ടുണ്ട്. 71 കാരിയായ മാതാവ് ഭൂല ഇന്ത്യക്കാരിയാണ്, എന്നാൽ വാരിക്കൂ 2014ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു.

വിധവയായ മാതാവിനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ ആവില്ലെന്നും, അമ്മയെ നോക്കാൻ അവിടെ ബന്ധുക്കളായി ആരും ഇല്ലെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ്. ഡിസംബർ നുള്ളിൽ അമ്മയുടെ വിസാ കാലാവധി നീട്ടി ലഭിച്ചില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് പോകാനാണ് തീരുമാനം. അവിടെ ഡോക്ടറും ഭാര്യയും 13 വയസ്സായ മകളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസയും താമസവും ജോലി സൗകര്യവും ലഭ്യമാണ്.

ബ്രിട്ടൻ വിട്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കുകയും അതിലുമധികം ആളുകളെ ചികിത്സിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. എന്നോടും കുടുംബത്തോടും നീതി പുലർത്തും എന്ന് വിശ്വസിക്കുന്നു. മകളെ ജന്മ ദേശത്തുനിന്നും ഇത്ര ചെറുപ്പത്തിലെ പറിച്ചു നടേണ്ടി വരുന്നതിൽ വേദനയുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡോക്ടർ വാരിക്കൂ രാജ്യം വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ വിടവ് എൻഎച്ച്എസ്ന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നികത്താനാവാത്തതായിരിക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

Copyright © . All rights reserved