Main News

വാവേയ് ലീക്ക് വിവാദത്തില്‍ ആരോപണ വിധേയനായ ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിനെ പുറത്താക്കി. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വില്യംസണിലുള്ള വിശ്വാസം പ്രധാനമന്ത്രിക്ക് നഷ്ടമായെന്നും ഡിഫന്‍സ് സെക്രട്ടറി സ്ഥാനം പെന്നി മോര്‍ഡുവന്റ് ഏറ്റെടുക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. യുകെയില്‍ പുതിയ 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ വാവേയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആരോപണമെങ്കിലും അവ വില്യംസണ്‍ നിഷേധിച്ചു. 2017 മുതല്‍ ഡിഫന്‍സ് സെക്രട്ടറിയാണ് ഇദ്ദേഹം.

ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തു പോയതിന് വില്യംസണ്‍ ഉത്തരവാദിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് വില്യംസണുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ചോര്‍ച്ച മറ്റെവിടെ നിന്നും ഉണ്ടായതായി തെളിയിക്കാനുള്ള വിശ്വസനീയമായ വിവരങ്ങള്‍ ഇല്ലെന്നാണ് വില്യംസണെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ മേയ് പറഞ്ഞത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച വില്യംസണ്‍ വിശദമായ അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാകുമെന്ന് പ്രതികരിച്ചു. രാജിവെക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ട്. രാജിവെക്കുക എന്നാല്‍ ഞാനും എന്റെ സിവില്‍ സെര്‍വന്റ്‌സും മിലിട്ടറി ഉപദേശകരും എന്റെ ജീവനക്കാരും അതില്‍ ഉത്തരവാദികളാകുമെന്നും ഇത് അത്തരമൊരു സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

ന്യൂസ് ഡെസ്‌ക്

ബ്രിട്ടണില്‍ ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ അതിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് ചാരിറ്റി കമ്മീഷനില്‍ പ്രസിദ്ധീകരിച്ചു. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് എപ്പാര്‍ക്കി കാഴ്ചവയ്ക്കുന്നത്. കൃത്യതയോടെ സുതാര്യമായ രീതിയില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് എപ്പാര്‍ക്കിയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൊണ്ട് 2018 മാര്‍ച്ച് 19 ലെ സര്‍ക്കുലറിലൂടെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചാരിറ്റി കമ്മീഷനില്‍ 1173537 നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ നാല് ട്രസ്റ്റിമാരാണുള്ളത്. ബിഷപ്പ് ബെന്നി മാത്യു (മാര്‍ ജോസഫ് സ്രാമ്പിക്കല്‍), റവ. മാത്യു ജേക്കബ്, റവ. സജിമോന്‍ കുരിയാക്കോസ്, റവ. തോമസ് പാറയടിയില്‍ തോമസ് എന്നിവരാണ് ട്രസ്റ്റിമാര്‍. 2018 ജൂണ്‍ 30 വരെയുള്ള സാമ്പത്തിക വിവരങ്ങളാണ് ചാരിറ്റി കമ്മീഷന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് 839,903 പൗണ്ടാണ് വരുമാനമായി ലഭിച്ചത്. 800 വോളണ്ടിയര്‍മാരും ഒരു സ്റ്റാഫും ഉള്ള ചാരിറ്റിയ്ക്ക് സ്വന്തം ഉപയോഗത്തിനായുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 252,397 പൗണ്ടും മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 414,190 പൗണ്ടും കണക്കാക്കിയിട്ടുണ്ട്.

കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജൂണ്‍ 30, 2018 വരെയുള്ള അക്കൗണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 241,849 പൗണ്ട് ചിലവഴിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവുകള്‍ക്ക് ശേഷം 598,414 പൗണ്ട് കൈവശം ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എപ്പാര്‍ക്കിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ തോതനുസരിച്ച് (ക്യാഷ് ഫ്‌ളോ) എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന രീതിയിലുള്ള റിസ്‌കുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള റിസോഴ്‌സുകള്‍ എപ്പാര്‍ക്കിയ്ക്കുണ്ട്. എന്നാല്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ക്‌ളെര്‍ജിമാരെ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു സഭകള്‍ക്കും മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളുമായാണ് എപ്പാര്‍ക്കി മുന്നോട്ട് പോവുന്നത്.

ലണ്ടന്‍: അമേരിക്കന്‍ സുഹൃത്തിന്റെ ഡിമന്‍ഷ്യ ബാധിച്ച പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് പൗരന് രണ്ടര വര്‍ഷം തടവ് ശിക്ഷ. സിമണ്‍ ഹെയ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സിമണ്‍ ഹെയ്‌സ് തന്റെ സുഹൃത്തിന്റെ വയോധികനായ പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിക്കുകയും അതുവഴി 20,000 പൗണ്ടിന്റെ നഷ്ടം എന്‍.എച്ച്.എസിന് വരുത്തിവെക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഹെല്‍ത്ത് കെയര്‍ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താനായിരുന്നു ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിമണ്‍ ഹെയ്‌സ് 2015ലാണ് ആത്മാര്‍ത്ഥ സുഹൃത്തായ കെവിന്‍ കറിയെന്ന അമേരിക്കന്‍ പൗരന്റെ പിതാവ് റോജര്‍ കറിയെ യു.കെയില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയൊരുക്കുന്നത്. ഈ സമയത്ത് റോജര്‍ കറി ഡിമന്‍ഷ്യ ബാധിതനായിരുന്നു. അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങള്‍ പണച്ചെലവുള്ളതിനാല്‍ റോജര്‍ കറിയെ യു.കയില്‍ ഉപേക്ഷിച്ച് എന്‍.എച്ച്.എസ് സേവനം സൗജന്യമായി ലഭ്യമാക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം റോജര്‍ കറിയെ മകനും ഭാര്യയും ചേര്‍ന്ന് യു.കെയിലെത്തിക്കുകയും ചെയ്തു. യുകെയില്‍ പിതാവിനെ ഉപേക്ഷിച്ച് കെവിന്‍ കറി തിരിച്ച് അമേരിക്കയിലേക്ക് പറന്നു.

വയോധികനായ വ്യക്തി തെരുവില്‍ നിന്ന് ലഭിച്ചുവെന്ന് കാണിച്ച് റോജര്‍ കറിയെ പിന്നീട് സിമണ്‍സ് അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. ഡിമന്‍ഷ്യ ബാധിതനായ റോജര്‍ കറിക്ക് തന്റെ പേരോ സ്ഥലമോ മറ്റു വിവരങ്ങളോ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. കൂടാതെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ യാതൊരു ഐ.ഡിയും അധികൃതര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിമണ്‍സിന്റെ പങ്ക് വ്യക്തമാവുന്നത്. 2016ല്‍ റോജര്‍ കറി സുരക്ഷിതമായി അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കെയറിന് വേണ്ടി എന്‍.എച്ച്.എസ് 20,000 പൗണ്ട് അപ്പോഴേക്കും ചെലവാക്കിയിരുന്നു. പിതാവിനെ ഉപേക്ഷിച്ച കെവിന്‍ റോജര്‍ അമേരിക്കയില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.

ഏഴു വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഗൂഗിള്‍. മാര്‍ക്കറ്റ് വാല്യുവില്‍ 54 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്. എതിരാളികളായ ഫെയിസ്ബുക്ക്, ആമസോണ്‍ തുടങ്ങിയവയിലേക്ക് പരസ്യ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്നതാണ് ഈ ഇടിവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിന്റെയും യൂട്യൂബിന്റെയും പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യത്തില്‍ ചൊവ്വാഴ്ച എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2012 ഒക്ടോബറിനു ശേഷം കമ്പനിക്കുണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് ഇത്. തിങ്കളാഴ്ച ആദ്യപാദ ഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് നിക്ഷേപകരില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.

900 ബില്യന്‍ ഡോളറുണ്ടായിരുന്ന കമ്പനിയുടെ മാര്‍ക്കറ്റ് വാല്യൂ 830 ബില്യന്‍ ഡോളറായാണ് ന്യയോര്‍ക്ക് മാര്‍ക്കറ്റ് ക്ലോസ് ചെയ്തപ്പോള്‍ കുറഞ്ഞത്. റവന്യൂവില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 36.3 ബില്യനായി. 2015നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടര്‍ റവന്യൂവാണ് ഇത്. യൂട്യൂബിലെ ഉള്ളടക്കം പരിശോധിക്കാനുള്ള അല്‍ഗോരിതത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്‍വെസ്റ്റര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. വ്യാജവിവരങ്ങള്‍, വിദ്വേഷ പ്രചാരണം, കുട്ടികളെ ലക്ഷ്യമിട്ടുള്ള കണ്ടന്റ് എന്നിവയ്ക്ക് യൂട്യൂബ് പരസ്യം നല്‍കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരസ്യ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 24 ശതമാനമായിരുന്നു. ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവയെ അപേക്ഷിച്ച് ആല്‍ഫബെറ്റിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.

ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രെക്‌സിറ്റില്‍ ഹിതപരിശോധനയാകാമെന്ന് ലേബര്‍ പാര്‍ട്ടി. ലേബറിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഈ മാസം നടക്കാനിരിക്കുന്ന യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിനായാണ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഹിതപരിശോധനയ്ക്കായി പ്രചാരണം നടത്തണമെന്ന് ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചെങ്കിലും അത് കമ്മിറ്റി തള്ളി. സര്‍ക്കാര്‍ ഡീലിലോ ഇലക്ഷനിലോ മാറ്റമില്ലെങ്കില്‍ വിഷയത്തില്‍ പബ്ലിക് വോട്ട് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു. ബ്രെക്‌സിറ്റില്‍ ലേബര്‍ മുന്നോട്ടു വെച്ച പകരം മാര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്ന ഒരു മാനിഫെസ്റ്റോയ്ക്കാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷാഡോ ക്യാബിനറ്റ്, കൗണ്‍സില്‍ അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ് എന്‍ഇസി. പാര്‍ട്ടിയുടെ നയങ്ങളും മുന്നോട്ടുപോക്കും നിരീക്ഷിക്കുന്നത് ഈ സമിതിയാണ്. എംപിമാര്‍ പല വിധത്തില്‍ ഇടപെടലുകള്‍ നടത്തിയതിനാല്‍ സമിതിയുടെ അന്തിമ തീരുമാനം ഒട്ടേറെ ഭേദഗതികളോടെയാണ് രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രകടന പത്രിക ഒരു രണ്ടാം ഹിതപരിശോധനയാണെന്നും ലേബര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കുന്ന നേതാവ് വെസ് സ്ട്രീറ്റിംഗ് ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഇപ്പോള്‍ ലേബര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു എംപി ബ്രിജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞത്. അതേസമയം രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കാത്ത എംപിമാരും പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിതപരിശോധനയെന്നത് ഒരു നിര്‍ദേശം മാത്രമായി അവതരിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നതെന്ന് ഗ്ലോറിയ ഡി പെറോ പറഞ്ഞു. അതിനാല്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടി വരും.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തെരേസ മേയുടെ നീക്കം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കില്ലെന്ന് ഗയ് വെര്‍ഹോഫ്സ്റ്റാറ്റ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ ബ്രെക്‌സിറ്റ് തലവനാണ് അദ്ദേഹം. നിലവില്‍ യുകെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ നിരക്കിലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുകെ യൂണിവേഴ്‌സിറ്റികളില്‍ ഫീസ് നല്‍കുന്നത്. ബ്രെക്‌സിറ്റിനു ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഫീസ് ഇവരില്‍ നിന്ന് ഈടാക്കാനാണ് തെരേസ മേയ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്തെഴുതുമെന്നും വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഈ നീക്കം അംഗീകരിക്കില്ല, വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും ബ്രെക്‌സിറ്റിന്റെ ഇരകളാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലും നിലവിലുള്ള സൗകര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണം. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളുമായി ഉണ്ടാകാവുന്ന വ്യാപാരക്കരാറുകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വീറ്റോ ലഭിച്ചിട്ടുണ്ട്. അതായത് ഭാവി ചര്‍ച്ചകളില്‍ ട്യൂഷന്‍ ഫീസ് ഒരു വിലപേശല്‍ മാര്‍ഗ്ഗമായി തുടരും. ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഡൊമസ്റ്റിക് ട്യൂഷന്‍ ഫീസ് നിലവില്‍ 9250 പൗണ്ടാണ്. യൂറോപ്യന്‍ വിദ്യാര്‍ത്ഥികളും ഇതേ നിരക്കാണ് നല്‍കുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ട്യൂഷന്‍ ഫീസ് ഇതുവരെ ഏകീകരിച്ചിട്ടില്ല.

10,000 പൗണ്ട് മുതല്‍ 38,000 പൗണ്ട് വരെയാണ് കോഴ്‌സുകള്‍ക്ക് അനുസരിച്ച് പ്രതിവര്‍ഷം കോഴ്‌സുകളുടെ സ്വഭാവമനുസരിച്ച് നല്‍കേണ്ടി വരുന്നത്. സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്ന യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് സൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ടെന്നതാണ് വിചിത്രം.

ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.എച്ച്.എസിന്റെ ചരിത്രത്തിലെ തന്നെ ജീവനക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ചില കണക്കുകളാണ് കഴിഞ്ഞ ദിവസം ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ടത്. ഏഴ് വര്‍ഷത്തിനിടയില്‍ 300ലധികം എന്‍.എച്ച്.എസ് നഴ്‌സുമാര്‍ സ്വയം ജീവനെടുത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2011 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളിലെ ആത്മഹത്യയുടെ കണക്കുകളാണ് ശേഖരിച്ചിരിക്കുന്നത്. 2017ല്‍ മാത്രം 32 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016ലേതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്ന നിരക്ക്. 2016ല്‍ ഇരുപതിനും 64 നും ഇടയില്‍ പ്രായമുള്ള 51 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മാലാഖമാര്‍ സ്വയം ജീവനെടുക്കുന്ന ഈ പ്രവണത വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് വിദഗ്ദ്ധര്‍. 2014ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നിലധികം നഴ്‌സുമാര്‍ ഒരാഴ്ച്ചയില്‍ ആത്മഹത്യ ചെയ്തിരുന്നതായി വ്യക്തമാവും. ഒന്നിലധികം പേര്‍ ഒരാഴ്ച്ച ആത്മഹത്യ ചെയ്യുന്നുവെന്നത് യു.കെയുടെ ആരോഗ്യരംഗത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ ഒരേടാണ്. ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്വെര്‍ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ സാഹചര്യം വലിയ ഗൗരവമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാരെ പോലെ തന്നെ നഴ്‌സുമാര്‍ക്കും സ്‌നേഹവും പരിചരണവും ലഭിക്കാത്തതിന്റെ കുറവുള്ളതായി മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. സ്‌നേഹവും പരിചരണവും ലഭിക്കാതെ അമിതമായി ജോലിയെടുക്കേണ്ടി വരുന്ന ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടികൂടാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ എന്‍.എച്ച്.എസ് എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് എന്‍.എച്ച്.എസ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന തസ്തിക നഴ്‌സിംഗാണ്. എന്തായാലും ആത്മഹുതി വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഇക്കാര്യങ്ങള്‍ ഗൗരവത്തിലാണ് കാണുന്നതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പ്രതിഷേധം മൂലം റദ്ദാക്കപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരെ വിമാനങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഹോം ഓഫീസ് ജീവനക്കാരെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരക്കാരെ മിക്കവാറും ഒറ്റയ്ക്കായിരിക്കും അയക്കുക. ഇവര്‍ വിമാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പൈലറ്റുമാര്‍ ടേക്ക് ഓഫിന് വിസമ്മതം അറിയിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ചില വിമാനങ്ങള്‍ സര്‍വീസ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടത്രേ! പ്ലാന്‍ഡ് ഡീപോര്‍ട്ടേഷനുകള്‍ പോലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബഹളമുണ്ടാക്കി ഡീപോര്‍ട്ടേഷന്‍ അലസിപ്പിച്ച ചരിത്രമുള്ളവര്‍ക്കു പോലും എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ ഹോം ഓഫീസ് ജീവനക്കാര്‍ തയ്യാറാകുന്നില്ല.

പരിശീലനം ലഭിക്കാത്തതും അമിതജോലി ചെയ്ത് തളര്‍ന്നവരുമായ ജീവനക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹോം ഓഫീസിന്റെ പ്രവര്‍ത്തന ശൈലിയാണ് ഈ വിഷയത്തില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്. കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ നിരസിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുകയും അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കാര്യമായ പരിശീലനമില്ലാത്തതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ അഭയം നിഷേധിക്കപ്പെട്ടവരെ നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സാധാരണ ഗതിയില്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമാകാറുണ്ട്. ഫെബ്രുവരി 15ന് ഡീപോര്‍ട്ട് ചെയ്യപ്പെട്ട 60 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

സ്റ്റാന്‍സ്റ്റെഡ് 15 എന്ന പേരില്‍ അറിയപ്പെട്ട സംഘമാണ് വിമാനം തടഞ്ഞത്. ഈ സംഭവം മൂലമുണ്ടായ സര്‍വീസ് വൈകല്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിന് 10 ലക്ഷത്തോളം പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. ഡീപോര്‍ട്ട് ചെയ്യാനിരുന്നവരെ പിന്നീട് വിമാനത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സസ്‌പെന്‍ഡഡ് ശിക്ഷകളും കമ്യൂണിറ്റി ഓര്‍ഡറുകളും നല്‍കി. ഇത്തരം പ്രതിഷേധങ്ങള്‍ കൊടും കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റർ: മിഡ്‌ലാൻഡ്‌സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ റെവ. ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. തുടർന്ന് പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോൾ വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു. തുടർന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു.

വി. കുർബാനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. വി. കുർബാനയിൽ ഗീതങ്ങൾ മലയാളത്തിലും പ്രാർത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നൽകി. സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാർത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസിൽ നിന്ന് വിശ്വാസപ്രഖ്യാപനം  നടത്തുന്ന തോമസിലേക്കു മാറാൻ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുർബാനയിൽ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാൾ ദിവസമായ ജൂലൈ 3 ആയതിനാൽ, തനിക്കും തോമാശ്ലീഹായോടു വലിയ ആത്‌മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. കുർബാനയുടെ സമാപനത്തിൽ രണ്ടു മെത്രാന്മാർക്കും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്നേഹത്തിനും സന്മനസ്സിനും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോർജ് ചേലക്കലും, മാർ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങൾ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വർഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.

തുടർന്ന് പാരിഷ് ഹാളിൽ മിഷന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു.  തിരുക്കർമ്മങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയവരെ രൂപതാധ്യക്ഷൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. എല്ലാവർക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ലെസ്റ്റർ ഡീനറി ഡീൻ റെവ. ജോൺ ഹാർഡി, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും നോട്ടിംഗ്ഹാം  രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.

 

 

 

 

 

ഇംഗ്ലണ്ടിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്ടീച്ചര്‍ എന്ന് അറിയപ്പെടുന്ന ആലിസണ്‍ കോള്‍വെല്‍ യുകെ വിടുന്നു. മല്ലോര്‍ക്കയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ തലപ്പത്തേക്കാണ് ഇവര്‍ പോകുന്നത്. സ്വാന്‍കോംബിലെ എബ്ബ്‌സ്ഫ്‌ളീറ്റ് അക്കാഡമിയുടെ പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ചെത്തിയ 20 വിദ്യാര്‍ത്ഥിനികളെ തിരികെ വീടുകളിലേക്ക് അയച്ചാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടികള്‍ ‘തുട കാട്ടി’ നടക്കുന്നു എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. കര്‍ക്കശ നിലപാടുകളുടെ പേരില്‍ രക്ഷിതാക്കളുമായി നിരന്തരം കലഹത്തിലായിരുന്ന കോള്‍വെലിന് ഭീഷണികളും അധിക്ഷേപങ്ങളും പതിവായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ന്യൂനപക്ഷത്തിന്റെ ശ്രമഫലമായി താന്‍ പുറത്താക്കപ്പെടുകയല്ലെന്ന് കോള്‍വെല്‍ പറഞ്ഞു. താന്‍ കുട്ടികളുടെ ഭാവി മികച്ചതാക്കാനായിരുന്നു പരിശ്രമിച്ചത്. മോശം പെരുമാറ്റത്തോടായിരുന്നു താന്‍ അസഹിഷ്ണുത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി.

താന്‍ പുറത്തു പോകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടാകും. അധ്യാപകരോട് അപമര്യാദയായി പെരുമാറുന്ന രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ബഹളമുണ്ടാക്കിയ രക്ഷിതാക്കളെ പുറത്താക്കാന്‍ പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന നിബന്ധനയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഫെയിസ്ബുക്ക് കമ്യൂണിറ്റിയില്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവെന്നും 700 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിനെ കോള്‍ഡിറ്റ്‌സ് അക്കാഡമിയെന്ന് ചിലര്‍ പരിഹസിച്ചുവെന്നും അവര്‍ പറഞ്ഞു.

രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചുമതലയേറ്റ് ആദ്യ വര്‍ഷം റിസപ്ഷനില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഒരു രക്ഷിതാവ് തന്നെ അസഭ്യം പറഞ്ഞത് കോള്‍വെല്‍ ഓര്‍ത്തെടുത്തു. കുട്ടികള്‍ രാത്രി 9.30ന് ഉറങ്ങണമെന്നും കാലത്ത് 6 മണിക്കു തന്നെ ഉണരണമെന്നുമായിരുന്നു കോള്‍വെലിന്റെ ചട്ടം. മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. കുട്ടികളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ അടുന്ന അവധി ദിവസം വരെ അത് പിടിച്ചുവെക്കും. പെണ്‍കുട്ടികളുടെ യൂണിഫോമില്‍ സ്‌കേര്‍ട്ടുകള്‍ മുട്ടില്‍ നിന്ന് 5 സെന്റീമീറ്ററില്‍ കൂടൂതല്‍ നീളം കുറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അമിതമായി മെയ്ക്ക് അപ് ചെയ്യുന്നവര്‍ക്ക് അവ തുടക്കാന്‍ വൈപ്പുകള്‍ നല്‍കുമായിരുന്നു. കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ മറക്കുന്ന കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു നിര്‍ത്തുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വെച്ച സംഭവങ്ങളില്‍ സ്‌കൂളിനെതിരെ മോഷണക്കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved