Main News

ലണ്ടന്‍: ബ്രെക്‌സിറ്റ് ഡേ മാര്‍ച്ച് 29ലും നീണ്ടുപോയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തെരേസ മേയ്ക്ക് മുന്‍ യു.കെഐപി നേതാവ് നിഗല്‍ ഫാര്‍ജിന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് ദിനം നീണ്ടുപോകുന്നത് ജനങ്ങളില്‍ വലിയ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല സമാനരീതിയില്‍ പ്രതികരിക്കുന്ന നിരവധിപേര്‍ ഈ രാജ്യത്തുണ്ടെന്നും നിഗല്‍ ഫാര്‍ജ് വ്യക്തമാക്കുന്നു. മേ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ പോരാടേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിഗല്‍ ഫാര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്നാണ് പുതിയ രാഷ്ട്രീയ കക്ഷിക്ക് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്ന് നിഗല്‍ വ്യക്തമാക്കി കഴിഞ്ഞു. മേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിഗലിന്റെ നീക്കം. ഇതിന്റെ ഭാഗമായി ‘ലീവ് മീന്‍സ് ലീവ്’ റാലിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. മേ യുടെ നീക്കങ്ങള്‍ ജനവിരുദ്ധമാണെന്നും അതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞെന്നും നിഗല്‍ റാലിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്. മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു. അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ തന്നെ മേ പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുന്‍ കരാറില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ പുതിയ കരട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലണ്ടന്‍: ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടുത്തിടെ ചൈനയുടെ വ്യാവസായി മേഖലയിലുണ്ടായിരിക്കുന്ന പ്രതികൂലാവസ്ഥ ബ്രിട്ടനെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ അരക്ഷിതമായ സാമ്പത്തികാവസ്ഥ അന്താരാഷ്ട്ര വിപണിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവ് വലുതാണ്. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ചൈനയിലെ വിപണിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത് സാമ്പത്തികാവസ്ഥയിലെ ഗൗരവമേറിയ പിന്നോക്കാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും കുറവ് കാറുകള്‍ മാത്രമാണ് ചൈനീസ് വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിഞ്ഞത്. പ്രതിസന്ധി രൂക്ഷമാകുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ല്‍ ചൈനയുടെ വളര്‍ച്ച 1.7ശതമാനത്തിലും കുറവാണെന്ന് മുന്‍ ചൈനീസ് അഗ്രികള്‍ച്ചര്‍ ബാങ്ക് ഇക്കോണമിസ്റ്റ് ചിയാങ് സോങ്‌സോവേ വ്യക്തമാക്കിയിരുന്നു. തുറന്നു പറച്ചിലിന് പിന്നാലെ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ അദ്ദേഹത്തിവന്റെ വീഡിയോകള്‍ ചൈനീസ് അതോറിറ്റികള്‍ മോണിറ്റര്‍ ചെയ്തുവരികയാണ്. അമേരിക്കയുമായി ചൈന നടത്തുന്ന ‘ട്രേഡ് വാര്‍’ സാമ്പത്തിക പരിഭ്രാന്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രനിലെ ഗവേഷണങ്ങള്‍ ഉള്‍പ്പെടെ രാജ്യം വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി ചൈനയ്ക്ക് തലവേദനയാവുകയാണ്. ആഭ്യന്തര കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അമേരിക്ക കൈകടത്തുന്നത് നിര്‍ത്തണമെന്ന് ചൈനയുടെ വിദേശകാര്യ സെക്രട്ടറി ഹുവാ ചുനിങ് പറഞ്ഞിരുന്നു.

ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. ചൈനയുടെ വ്യാപാരത്തെപ്പറ്റിയും കടങ്ങളെപ്പറ്റിയും തെക്ക് ചൈന സമുദ്രത്തെയും പറ്റി നടത്തിയ ആരോപണങ്ങള്‍ ബാലിശമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അട്ടിമറിക്കുന്ന അമേരിക്കയ്ക്ക് ചൈനയെ വിമര്‍ശിക്കാന്‍ അധികാരമില്ല. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്രകരാറിന്റെ 40-ാം വാര്‍ഷികവേളയില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യമെന്നും ഹുവാ ചുനിങ് പറഞ്ഞു. യു.കെയുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ആറാം സ്ഥാനത്താണ് ചൈന. കാര്‍, ഇതര വാഹനങ്ങളുടെ എഞ്ചിന്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ യു.കെ ചൈനയുമായി വ്യാപാര സഹകരണം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ വെസ്റ്റ്‌ബോംവിച്ച് അല്‍ബിയന്‍ ചൈനീസ് ഉടമസ്ഥതയിലുള്ളതാണ്. 20 ബില്യണലധികം ചൈനീസ് ഇന്‍വെസ്റ്റ്‌മെന്റ് യു.കെയിലെത്താറുണ്ട്. ചൈനയിലെ പ്രതിസന്ധി യു.കെയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡന സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ്. പാട്ണറുടെ ചുറ്റുപാടുകളെക്കുറിച്ചും ക്രൈം റെക്കോഡുകളെക്കുറിച്ചും അന്വേഷിക്കാന്‍ ഇതോടെ അനുമതി ലഭിക്കും. ഇത്തരം അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന്റെ സഹായവും ലഭിക്കും. രാജ്യത്ത് സമീപകാലത്ത് സംഭവിച്ചിരിക്കുന്ന ഗാര്‍ഹിക പീഡന കേസുകളില്‍ കുറ്റക്കാരായവര്‍ക്ക് മുന്‍പും സമാന അക്രമ മനോഭാവമുണ്ടായിരുന്നതായി വ്യക്തമായതോടെയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ഭേദഗതി ഒരു പരിധി വരെ പാര്‍ടണറെക്കുറിച്ച് മനസിലാക്കാന്‍ പങ്കാളിയെ സഹായിക്കും. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഇത് ഗുണപ്രദമാവുക.

‘ക്ലെയേര്‍സ് ലോ’ എന്നാണ് പുതിയ നിയമ ഭേദഗതിയുടെ പേര്. 2009ല്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു 36കാരിയായ ക്ലെയര്‍ വുഡിന്റെ കൊലപാതകം. പങ്കാളിയായ ജോര്‍ജ് ആപ്പിള്‍ട്ടണ്‍ ക്ലെയറിനെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഗാര്‍ഹിക പീഡന കൊലപാതകളിലൊന്നായിരുന്നു ഇത്. ക്ലെയറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കൊലപാതക കഥ വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. ആപ്പിള്‍ട്ടണിന് സമാന അക്രമവാസനയുണ്ടായിരുന്നതായി പിന്നീട് തെളിയുകയും ചെയ്തു. ഇരുവരും ഫെയിസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് വളര്‍ന്ന സൗഹൃദം അതിക്രൂരമായ കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.

ക്ലെയര്‍ വുഡിനോടുള്ള ആദരസൂചകം കൂടിയാണ് പുതിയ നിയമഭേദഗതി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2 മില്യണ്‍ ആളുകള്‍ രാജ്യത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നുണ്ട്. സ്ത്രീകള്‍ പോലീസിനോട് പങ്കാളിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ യാതൊരു തടസവുമില്ലാതെ നല്‍കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. അതായത് പങ്കാളിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമെന്ന് ചുരുക്കം. നുണകള്‍ പറഞ്ഞ് ഒരു ബന്ധം ദാമ്പത്യത്തിലേക്ക് എത്തിക്കുന്നത് തടയാനും പുതിയ ഭേദഗതി സഹായിക്കും.

ന്യൂസ് ഡെസ്ക്

ആകസ്മികമായി മരണമടഞ്ഞ ഹള്ളിലെ പ്രദീപിന്റെ മൃതദേഹം ബുധനാഴ്ച കേരളത്തിലേയ്ക്ക് അയയ്ക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം അടക്കം ചെയ്യും. ജനുവരി ഒന്നാം തിയതിയാണ് 45 കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രദീപ് സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. പിന്നീട് പോലീസ് മൃതദേഹം നിയമ നടപടികൾക്കായി ഏറ്റെടുക്കുകയും അതിനു ശേഷം ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറുകയും ചെയ്തു. കേരളത്തിലുള്ള പ്രദീപിന്റെ കുടുംബത്തെ ഹള്ളിലെ മലയാളികൾ ബന്ധപ്പെടുകയും അവരുടെ ആഗ്രഹ പ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള നിയമ നടപടികൾ അതിവേഗം പൂർത്തിയാക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.

2005 ലാണ് പ്രദീപ് യുകെയിൽ എത്തിയത്. പ്രദീപിന്റെ സഹോദരിയും അമ്മയും കേരളത്തിലുണ്ട്. പ്രദീപിന്റെ കുടുംബമാണ് മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ മുഴുവനും വഹിക്കുന്നത്. ഇതിനു വേണ്ട തുക സമാഹരിക്കാൻ ഹളളിലെ മലയാളി സമൂഹം വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും പ്രദീപിന്റെ കുടുംബം അത് വഹിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഹള്ളിലെ മലയാളി സമൂഹത്തിന്‍റെ സന്മനസിന് നന്ദി അറിയിക്കുകയും ചെയ്തു.

അപകടമുണ്ടാക്കിയ ലാന്‍ഡ് റോവര്‍ ഫിലിപ്പ് രാജകുമാരന്‍ ഡ്രൈവ് ചെയ്തത് സീറ്റ് ബെല്‍റ്റ് ഇടാതെയെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഫോട്ടോകളാണ് ഇത് വ്യക്തമാക്കുന്നത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നോര്‍ഫോള്‍ക്ക് കോണ്‍സ്റ്റാബുലറി വക്താവ് പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ഇടാത്തതു പോലെയുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആദ്യം പ്രതികരിക്കുന്നത് ഈ വിധത്തിലായിരിക്കുമെന്നും വക്താവ് അറിയിച്ചു. ഒരു കിയ കാറുമായി കൂട്ടിയിടിച്ച് പ്രിന്‍സ് ഫിലിപ്പ് ഓടിച്ചിരുന്ന ലാന്‍ഡ്‌റോവര്‍ ഫ്രീലാന്‍ഡര്‍ തകിടംമറിഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് അദ്ദേഹത്തെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ കിയയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 മാസം പ്രായമായ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചില്ല.

അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായി. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ പ്രസ് അസോസിയേഷനെ അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിച്ചു. തകര്‍ന്ന കാറിന്റെ അതേ നിറത്തിലും മാതൃകയിലുമുള്ള ഒന്നാണ് മാറ്റി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച സാന്‍ഡ്രിഗ്ഹാം എസ്‌റ്റേറ്റിന് സമീപത്തുവെച്ച് പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്.

വിന്റര്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യുകെയില്‍ പലയിടങ്ങളിലും താപനില മൈനസ് 9 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്നും ശീതക്കാറ്റ് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വീക്കെന്‍ഡില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലായിരിക്കും മൈനസ് 9 വരെ താപനില താഴുക. സൗത്തില്‍ കുറച്ചുകൂടി മെച്ചമായിരിക്കുമെങ്കിലും ശൈത്യം തന്നെയായിരിക്കും തുടരുക.

ഫെബ്രുവരിയിലേക്കും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരിയോളജിസ്റ്റ് ആന്‍ഡി പേജ് പറയുന്നു. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരും. മേഘാവൃതമായ അന്തരീക്ഷവും മഴയും ആലിപ്പഴം വീഴ്ചയും വാരാന്ത്യത്തില്‍ തെക്കന്‍ മേഖലകളില്‍ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മഴയോ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയോ ഉണ്ടാകാനിടയുണ്ട്. ഹൈലാന്‍ഡ്‌സിലും സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാംപിയന്‍സിലും മഞ്ഞുവീഴ്ചയുണ്ടാകും. പിന്നീട് ഇത് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പെനൈന്‍സിലേക്കും വെയില്‍സിലെ സ്‌നോഡോണിയയിലേക്കും വ്യാപിക്കും.

അടുത്തയാഴ്ചയും ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. രാജ്യത്തൊട്ടാകെ കനത്ത മഴയും ആലിപ്പഴം വീഴ്ചയും ഉണ്ടാകും. അതായത് ശൈത്യം കുറച്ചു കാലത്തേക്ക് രാജ്യത്ത് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒട്ടേറെ അനിശ്ചിതത്വം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.

അഞ്ചു മാസത്തോളം ഹോം ഓഫീസ് അനധികൃതമായി തടവിലാക്കിയ ഹോംലെസ് ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 90,000 പൗണ്ട് അനുവദിച്ചു. ഇവോന ഡെപ്റ്റ്ക (33), ഹെന്റി സാഡ്‌ലോവ്‌സ്‌കി (38) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലങ്കാഷയറില്‍ തെരുവില്‍ കഴിച്ചുകൂട്ടിയ ഇവരെ 154 ദിവസം അന്യായമായി തടവില്‍ വെക്കുകയായിരുന്നു. ഇരുവര്‍ക്കും 44,5000 പൗണ്ട് വീതവും അതിന്റെ പലിശയും നല്‍കാനാണ് ലണ്ടന്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. ക്രിസ്മസിനു ശേഷം സാഡ്‌ലോവ്‌സ്‌കി മരിച്ചിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ പോളണ്ടിലെ കുടുംബത്തിന് ലഭിക്കും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നുള്ളവരെ തെരുവില്‍ കഴിഞ്ഞുകൂടുന്നതായി കണ്ടെത്തിയാല്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഗോപിക് അനുസരിച്ചാണ് ഈ പോളിഷ് ദമ്പതികളെ പിടികൂടിയത്.

ഈ നയം അനീതിയാണെന്ന് 2017 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നതാണ്. അതിനാല്‍ ഇവരെ തടവിലാക്കിയത് അനധികൃതമായാണെന്ന് പിന്നീട് ഹോം ഓഫീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇവരെ രണ്ടു പേരെയും 2017 മാര്‍ച്ചിലാണ് ആദ്യമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യത്യസ്ത ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകൡ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ് ഇടങ്ങളിലായി ഒരു മാസത്തോളം അന്ന് ഇവര്‍ക്ക് കഴിയേണ്ടി വന്നു. അക്കാലയളവ് വളരെ ഭീതിയുളവാക്കുന്നതായിരുന്നുവെന്ന് ഡെപ്റ്റ്ക സാക്ഷിമൊഴിയില്‍ പറഞ്ഞു. കതകുകള്‍ അടയുന്നതിന്റെയും മറ്റു തടവുകാരുടെയും ശബ്ദങ്ങള്‍ തന്നെ ഭയപ്പെടുത്തി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും താന്‍ ചിന്തിച്ചുവെന്ന് അവര്‍ പറഞ്ഞു.

തന്റെ പങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ കൊന്നു കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഡ്‌ലോവ്‌സ്‌കി നല്‍കിയ മൊഴി. യാള്‍സ് വുഡ് ഐആര്‍സിയിലെ ഫാമിലി യൂണിറ്റില്‍ വെച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റയ്ക്ക് തടവിലിട്ട കാലയളവിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റിസ് സൂള്‍ വിധിച്ചു. ദമ്പതികള്‍ക്ക് മാനസികമായി ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഈ അന്യായ തടവ്. ഇതിന് കാരണമായത് ഹോം ഓഫീസ് വരുത്തിയ കാലതാമസമാണ്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ പോലും ഹോം ഓഫീസ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച് ജേക്കബ് കുയിലാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനപ്രിയമേറുന്നു. ബൈബിള്‍ കലോത്സവം 2018 ന് ‘കുട്ടികള്‍ എന്റെയടുത്തു വരട്ടെ. അവരെ തടയെണ്ട ‘ എന്ന ബൈബിള്‍ വാക്യത്തിനെ

ഫാ. മാത്യൂ മുളയോലില്‍

ആസ്പദമാക്കി നടത്തിയ ടെലിഫിലിം മത്സരത്തിനു വേണ്ടി റവ. ഫാ. മാത്യൂ മുളയോലില്‍ ഡയറക്ടറായ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ചതായിരുന്നു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിം. രൂപതയുടെ 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ ടെലി ഫിലിം വിഭാഗ മത്സരത്തില്‍ ലീഡ്‌സ് മിഷന്‍ മൂന്നാമതെത്തിയിരുന്നു. മത്സരത്തേക്കാള്‍ ഉപരി മത്സര വിഷയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ

ജേക്കബ്ബ് കുയിലാടന്‍

ചിന്തകളാണ് ഈ ടെലിഫിലിമിന്റെ ഇതിവൃത്തം. ‘ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘ ആഗോള ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പായി അഭിവന്ദ്യ പിതാവിന്റെ വാത്സിംഹാമിലെ പ്രസംഗവും ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ അഭികക്ഷേകാഗ്‌നി കണ്‍വെണ്‍ഷനില്‍ നടത്തിയ പ്രസംഗവും ജനശ്രദ്ധ നേടിയിരുന്നു. ക്രൈസ്തവ ജീവിതത്തില്‍ ഞായറാഴ്ചയുടെ പ്രാധാന്യമെന്താണെന്ന് വളരെ വ്യക്തമായി പ്രതിപാതിക്കുന്നതോടൊപ്പം ഞായറാഴ്ച്ചയുടെ പ്രാധാന്യത്തേക്കുറിച്ച് പുതിയ തലമറയ്ക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ഈ ടെലിഫിലിം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിപ്രായപ്പെട്ടു.

ജെന്റിൻ ജെയിംസ്

കേരള സംസ്ഥാന യുവജനോത്സവ വേദികളില്‍ നാടകങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ജേക്കബ് കുയിലാടന്‍ ആണ് ഈ ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോയിസ് മുണ്ടെയ്ക്കലും ബിനു കുര്യനുമാണ്. ശബ്ദം ഡെന്നീസ് ചിറയത്ത്, എഡിറ്റിംഗ് ജോയിസ് മുണ്ടയ്ക്കല്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്‍സ് ജോജി കുമ്പളത്താനമാണ്. ജെന്റിന്‍ ജെയിംസ്, സ്വീറ്റി രാജേഷ്, ജേക്കബ് കുയിലാടന്‍, രശ്മി ഡെന്നീസ്, ഡേവിസ് പോള്‍, ഡൈജോ ജെന്റിന്‍, ഡാനിയേല്‍ ജോസഫ്, റിച്ചാ ജോജി, ഗോഡ്‌സണ്‍ കുയിലാടന്‍, ജോര്‍ജ്ജിയാ മുണ്ടെയ്ക്കല്‍, ആന്‍ റോസ് പോള്‍ എന്നിവര്‍ക്കൊപ്പം ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂ മുളയോലിയും പ്രധാന വേഷമണിഞ്ഞു. ഒരു ദിവസം മാത്രമെടുത്ത് ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമിന്റെ ലൊക്കേഷന്‍ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയവും ഇടവകാംഗങ്ങളായ ഷാജിയുടേയും ജൂബിന്റേയും വീടുകളാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പുത്തന്‍ ആശയം പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഈ ടെലിഫിലിമിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാന അഭിനേതാവായ ജെന്റിന്‍ ജെയിംസ് മലയാളം യുകെയോട് പറഞ്ഞു. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ഈ ടെലിഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയില്‍ എക്കാലവും തനതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഫാ. മാത്യൂ മുളയോലിയുടെ സംരക്ഷണത്തിലുള്ള ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച ഈ ടെലിഫിലിം, കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ തന്നെ ഭാഗമാകും എന്നതില്‍ തെല്ലും സംശയം വേണ്ട.
കാരണം ‘ ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘

ടെലിഫിലിം കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.

[ot-video][/ot-video]

നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ യുകെയിലെ രോഗികള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ മരുന്നുകള്‍ ഇപ്പോള്‍ത്തന്നെയുണ്ടെന്ന കാര്യം സര്‍ക്കാര്‍ പരസ്യമാക്കണമെന്നും ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്നും ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ അംഗങ്ങളായ ആര്‍സിപി ആവശ്യപ്പെട്ടു. നിലവില്‍ സ്റ്റോക്ക് കുറവുള്ളതും ഇന്‍സുലിന്‍ പോലെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുന്ന മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ സംവിധാനത്തെക്കുറിച്ച് വിശ്വാസ്യതയും സുതാര്യതയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫ.ആന്‍ഡ്രൂ ഗൊഡാര്‍ഡ് പറഞ്ഞു. ട്രസ്റ്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കണം. എങ്കില്‍ മാത്രമേ രോഗികള്‍ക്ക് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് ഉറപ്പു നല്‍കാന്‍ അവര്‍ക്ക് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചു മാസങ്ങളായി മരുന്നുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാനറിക് മരുന്നുകള്‍ ദേശീയതലത്തില്‍ നിര്‍ണ്ണയിക്കുന്ന താരിഫ് അനുസരിച്ചാണ് വാങ്ങുന്നത്. വില കുറയ്ക്കാനായി ഫാര്‍മസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ മരുന്നുകള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടാല്‍ എന്‍എച്ച്എസ് താല്‍ക്കാലികമായി അതിനുള്ള പണം നല്‍കുകയും ചെയ്യും. പിഎസ്എന്‍സി ഈ വിധത്തില്‍ കണ്‍സെഷനായി നല്‍കിയ അപേക്ഷകളില്‍ കഴിഞ്ഞ മൂന്നു മാസം വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 45 അപേക്ഷകള്‍ നല്‍കിയപ്പോള്‍ നവംബറില്‍ അത് 72 ആയും ഡിസംബറില്‍ 87 ആയും ഉയര്‍ന്നു.

ഔദ്യോഗിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒട്ടേറെയാളുകള്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്തു നിന്ന് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി ശേഖരിക്കുന്നതായിപ്പോലും വ്യക്തമായിട്ടുണ്ട്. എമര്‍ജന്‍സി പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കണമെന്ന് ജിപിമാരോട് ഇവര്‍ ആവശ്യപ്പെടുകയാണ്. നാലു മാസത്തേക്കുള്ള ഇന്‍സുലിന്‍ ഒരു പ്രമേഹരോഗി സ്‌റ്റോക്ക് ചെയ്തതായി കണ്ടെത്തി. അതിനാല്‍ നിലവില്‍ രാജ്യത്തുള്ള മരുന്നുകളുടെ വിവരം പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ലണ്ടന്‍: രാജ്യത്തെ നടുക്കിയ റോഡപകടം 24 മണിക്കൂറിന് തികയും മുന്‍പ് പ്രിന്‍സ് ഫിലിപ്പിനെ തേടി പുതിയ ലാന്‍ഡ് റോവറെത്തി. പ്രിന്‍സ് ഫിലിപ്പ് ഉപയോഗിച്ചിരുന്ന ദി ബ്ലാക്ക് ഫ്രീലാന്‍ഡര്‍ തന്നെയാണ് പുതിയ വാഹനവും. കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണില്‍ സൂര്യപ്രകാശം തട്ടിയതാണ് പ്രിന്‍സ് ഫിലിപ്പിന്റെ ശ്രദ്ധ മാറാനും അപകടമുണ്ടാകാനും കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 97 കാരനായ പ്രിന്‍സ് ഫിലിപ്പിന്റെ ലൈസന്‍സ് നഷ്ടപ്പെടാന്‍ ഒരുപക്ഷേ അപകടം കാരണമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫിലിപ്പിന്റെ വാഹനം ഇടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേരുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കിംഗ്സ് ലെയ്നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സ് ഫിലിപ്പ് ഇന്നലെയുണ്ടായ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ശരീരത്തില്‍ മുറിവുകളോ ചതവോ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത് എന്നാല്‍ അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. സാന്‍ഡ്രിഗ്രഹാം എസ്റ്റേറ്റിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് പ്രിന്‍സ് ഫിലിപ്പിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ലാന്‍ഡ് റോവര്‍ അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് പ്രിന്‍സ് ഫിലിപ്പ് രക്ഷപ്പെട്ടതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Copyright © . All rights reserved