ലണ്ടന്‍: തലച്ചോറില്‍ രക്തസ്രാവമുണ്ടായത് തിരിച്ചറിയാതെ വിമാനയാത്രയ്‌ക്കൊരുങ്ങിയ മധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത് എന്‍.എച്ച്.എസിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍. അഡ്രിയാന്‍ ലാന്‍കാസ്റ്റര്‍ എന്ന് 56കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ, ജോലി സംബന്ധിയായി ഓസ്ട്രിയയിലായിരുന്ന കുറച്ചു ദിവസം. ജോലികള്‍ എ്ല്ലാം പൂര്‍ത്തിയാക്കി യു.കെയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന്റെ തലേദിവസം രാത്രി ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണവും തലയില്‍ അസാധാരണ വൈബ്രേഷനും അനുഭവപ്പെട്ടു. രാത്രിയില്‍ അത് കാര്യമാക്കിയില്ല. രാവിലെ ശരിയാകുമെന്ന് ഉറപ്പിച്ചായിരുന്നു കിടന്നത്. രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടുപ്പോള്‍ ഇന്നലെ അനുഭവപ്പെട്ടതിന് സമാനമായി വൈബ്രേഷന്‍ തുടരുന്നുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി വേദനയോ വൈബ്രേഷനോ നില്‍ക്കാത്തത് കാരണം ഞാന്‍ കാര്യമാക്കിയില്ല.

വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് നോക്കി. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളല്ലെന്ന് വ്യക്തമായതോടെ സമാധാനമായി. പിന്നീട് വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ വീണ്ടും തലയിലെ വൈബ്രേഷന്‍ വര്‍ധിക്കുന്നുവെന്ന് മനസിലായതോടെ ചെറിയൊരു പരിഭ്രാന്തിയുണ്ടായി. ഭാര്യ ഫോണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്ത എന്‍.എച്ച്.എസ് ആപ്ലിക്കേഷനായ ലിവി(LIVI)യെക്കുറിച്ച് ഓര്‍മ്മവരുന്നത്. ഡിജിറ്റല്‍ കണ്‍സള്‍റ്റേഷന്‍, പ്രിസ്‌ക്രൈബിംഗ് മെഡിസിന്‍ തുടങ്ങി നിരവധി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്കറായിമായിരുന്നു. എങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ആപ്പ് വഴി കണ്‍സള്‍ട്ട് ചെയ്യുക പ്രയാസമാണ്.

എന്നാല്‍ ആപ്പ് വഴി ജി.പിയുമായി സംസാരിച്ച ശേഷം എന്നോട് വിമാനത്തില്‍ കയറരുതെന്നും ഉടന്‍ ആശുപത്രിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. അത് എന്റെ ജീവന്‍ രക്ഷപ്പെടുത്തിയ നിര്‍ദേശമായി മാറുകയും ചെയ്തുവെന്ന് ആഡ്രിയാന്‍ പറയുന്നു. അഡ്രിയാന്റെ ശരീരത്തിലുണ്ടായ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന സാഹചര്യമൂലം തലച്ചോറിലെ രക്തസ്രാവം ഉണ്ടായതായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനയാത്ര ചെയ്യുന്നത് മരണമുറപ്പാക്കുന്നതിന് തുല്യമാണ്. ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കരുതെങ്കിലും അഡ്രിയാന്റെ ജീവന്‍ രക്ഷിക്കാന്‍ എന്‍.എച്ച്.എസ് ആപ്പിനായി എന്നതാണ് സത്യം.
ലണ്ടന്‍: രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമാണ് നിഗല്‍ ഫാര്‍ജിനെ തോല്‍പ്പിക്കാനുള്ള ഏകമാര്‍ഗമെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍. ലേബര്‍ നിരയില്‍ ജെറമി കോര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുള്ള നേതാവാണ് ടോം വാട്‌സണ്‍. നേരത്തെ 40 ശതമാനം വരുന്ന ടോറി കൗണ്‍സിലര്‍മാര്‍ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയായ ബ്രെക്‌സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മുന്നറിയിപ്പുമായി ലേബറിന്റെ മുതിര്‍ന്ന നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. നിഗല്‍ ഫാര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങളോട് പകുതി യോജിക്കുന്നുവെന്ന ഭാവം തുടര്‍ന്നാല്‍ വരാന്‍ പോകുന്ന യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ ലേബറിന് തിരിച്ചടിയുണ്ടാകുമെന്ന് ടോം വാട്‌സണ്‍ തുറന്നടിച്ചു. കൃത്യതയാര്‍ന്ന രാഷ്ട്രീയ നിലപാടുമായി ലേബര്‍ മുന്നോട്ടുപോകേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം ജനഹിത പരിശോധനയ്ക്കാണ് ലേബര്‍ മുന്‍തൂക്കം നല്‍കേണ്ടത്. അക്കാര്യത്തിലും കൂടുതല്‍ രാഷ്ട്രീയവും സുത്യര്യവുമായി കൃത്യത വരുത്താന്‍ പാര്‍ട്ടി ശ്രദ്ധചെലുത്തണം. സോഷ്യലിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂല്യബോധങ്ങളെ എങ്ങനെ രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലേക്ക് കൊണ്ടുവരാമെന്നാണ് ലേബര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ചിന്തിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. യൂറോപ്യന്‍ യൂണിയന്‍ അകത്ത് നില്‍ക്കുന്ന ചെറുതും വലുതുമായി ഇടതുപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനായിരിക്കണം നമ്മുടെ ശ്രമമെന്നും ലേബര്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ തലവന്‍ ചൂണ്ടിക്കാണിക്കുന്നു. ടോം വാട്‌സന്റെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലേബര്‍ പാര്‍ട്ടി രണ്ടാം ജനഹിതത്തെ ഗൗരവത്തോടെ കാണുന്നതായി മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ഹിതമെന്താണോ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് നിര്‍ണായകമാണെന്നാണ് കോര്‍ബന്റെ അഭിപ്രായം. ലേബര്‍ പാര്‍ട്ടിയിലും രണ്ടാം ജനഹിത പരിശോധനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ നിഗല്‍ ഫാര്‍ജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കിയാല്‍ അത് ലേബറിന് ഗുണം ചെയ്യില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ടോം വാട്‌സണും ആവര്‍ത്തിക്കുന്നത്. എന്തായാലും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഇത്തവണ യു.കെയെ സംബന്ധിച്ച് നിര്‍ണായകമാണ്.
ലണ്ടന്‍: വനിതാ മാധ്യമപ്രവര്‍ത്തകയായ ലൈറ മക്കിയുടെ കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അന്വേഷണത്തിന് സഹായിക്കുന്ന ചില കാതലായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 18ഉം 19ഉം വയസുള്ള ചെറുപ്പക്കാരാണ് കൊലപാതകത്തിന് ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകളിലേക്കും അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്ത് പുതിയ രൂപഘടനയിലും ഭാവത്തിലും തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നതായി സംശയമുണ്ടെന്ന് കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് ശക്തിപ്പെടാന്‍ കാരണം പിടിയിലാവര്‍ പോലീസിന് നല്‍കിയ മൊഴിയാണ്.

തങ്ങള്‍ തീവ്രസ്വഭാവമുള്ള സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇരുവരും സമ്മതിച്ചതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ സമാന ഗ്രൂപ്പുകള്‍ നിരവധിയുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി നിലപാടെടുക്കുമെന്ന് അന്വേഷണസംഘത്തിന്റെ തലവന്‍ ഡിറ്റക്ടീവ് ജെയ്‌സണ്‍ മര്‍ഫി വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യൂ ഐആര്‍എ'(New IRA) എന്നാണ് അറസ്റ്റിലായവരുടെ സംഘടനയുടെ പേര്. ഇത് ഡിക്ടീവ് മര്‍ഫി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈറ മക്കിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായിട്ടാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.

29കാരിയായ ലൈറ മക്കി രാജ്യം ശ്രദ്ധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായി മാറേണ്ടവളായിരുന്നുവെന്നും എല്ലാവരോടും മനസില്‍ സ്‌നേഹം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും പാട്ണര്‍ പ്രതികരിച്ചു. ലൈറയ്ക്ക് ആദരവര്‍പ്പിച്ച് നൂറ് കണക്കിന് പേരാണ് കലാപം നടന്ന തെരുവിലെത്തിയത്. ലൈറയുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പൂക്കളുമായിട്ടാണ് ലൈറയ്ക്ക് ആദരവര്‍പ്പിക്കാനെത്തിയത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസ്: ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പ്രതിഷേധിച്ച ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ലോകത്ത് നടക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യന്റെ ഇടപെടലാണെന്ന് ഇത് നിയന്ത്രിക്കാന്‍ മനുഷ്യന് തന്നെ സാധിക്കുമെന്നും അവകാശപ്പെടുന്ന ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ഏതാനും ദിവസങ്ങളാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഗൗരവം പൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധകരുടെ പ്രധാന ആവശ്യം. ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ കഴിഞ്ഞ ദിവസമുണ്ടായ സമരത്തില്‍ പോലീസ് ഇടപെട്ടത് പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പിങ്ക് ബോട്ടുമായി എത്തിയ ഏതാനും പേരാണ് സമരം ആരംഭിക്കുന്നത്. വൈകാതെ സമരപ്രവര്‍ത്തകരെയും ബോട്ടിനെയും മാറ്റാന്‍ പോലീസുകാരെത്തി. പിങ്ക് ബോട്ട് വളഞ്ഞ പോലീസ് ബോട്ട് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിമിങ്ങള്‍ക്കകം തന്നെ തെരുവ് പൂര്‍ണമായും പ്രതിഷേധകരെ കൊണ്ട് നിറഞ്ഞു. ആര്‍പ്പുവിളികളും പ്രതിരോധഗാനങ്ങളും പാടി ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പിങ്ക് ബോട്ട് വളഞ്ഞു. കൂടുതല്‍ ബോട്ടുകള്‍ ഞങ്ങളുടെ കൈവശമുണ്ടെന്ന് പോലീസുകാരോട് പ്രതിഷേധകര്‍ വിളിച്ചു പറയുകയും ചെയ്തു. ഇതിനിടയില്‍ ബോട്ടിലുണ്ടായിരുന്ന സമരത്തിന്റെ പ്രധാന നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിഷേധത്തിന്റെ ഗൗരവും വര്‍ധിച്ചതോടെ പോലീസ് ബോട്ട് ബലമായി മാറ്റുകയും പ്രതിഷേധകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട ദിവസം മുമ്പ് പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആക്ടിവിസ്റ്റുകളുടെ തീരുമാനം. വെള്ളിയാഴ്ച്ച മാത്രം നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന.
ലണ്ടന്‍: സൈനികശേഷി കുറയ്ക്കാന്‍ തയ്യാറെടുത്ത് ബ്രിട്ടന്‍. തങ്ങളുടെ ശക്തികേന്ദ്രങ്ങളായി ടാങ്കുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനാണ് ബ്രിട്ടന്റെ തീരുമാനം. ടാങ്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയാല്‍ സൈനിക ശക്തിയില്‍ സെര്‍ബിയക്കും കംബോഡിയക്കും പിന്നിലാകും ബ്രിട്ടീഷ് ആര്‍മി. ലോകത്തിലെ വന്‍ ശക്തികളെന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ കരുത്താണ് ഗ്രേറ്റ് ബ്രിട്ടന്‍ ആര്‍മി. എന്നാല്‍ പ്രതിരോധ രംഗത്ത് വലിയ സാമ്പത്തിക നിയന്ത്രണം നടപ്പിലാക്കുന്നതോടെ ഈ പെരുമ ഇല്ലാതാവും. താരതമ്യേന കുഞ്ഞന്‍ രാജ്യങ്ങളാണ് കംബോഡിയയും സെര്‍ബിയയും ഇവര്‍ക്കും താഴെയായി സൈനിക ബലം മാറുന്നത് ബ്രിട്ടന് അന്തരാഷ്ട്രതലത്തില്‍ തിരിച്ചടികളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധ രംഗത്തെ തലവന്‍മാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ടാങ്ക് പടയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തന്നെയാകും ബ്രിട്ടന്‍ തീരുമാനിക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ ടാങ്കുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ 56-ാം സ്ഥാനത്താണ്. ആകെ 227 ടാങ്കുകളാണ് രാജ്യത്തിന് സ്വന്തമായുള്ളത്. എത്യോപിയ(461), റൊമാനിയ(418), സ്‌പെയിന്‍(327) തുടങ്ങിയ രാജ്യങ്ങളെല്ലാം ബ്രിട്ടനേക്കാളും ഏറെ മുന്നിലാണ്. ചലഞ്ചര്‍-2 ടാങ്കുകളാണ് പ്രധാനമായും ബ്രിട്ടീഷ് ആര്‍മിയുടെ കരുത്ത്. എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ റഷ്യയാണ്. ഏതാണ്ട് 12,950ലധികം ടാങ്കുകള്‍ റഷ്യക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. എന്നാല്‍ റഷ്യയുടെ ശക്തിയുടെ പകുതി മാത്രമെ (6,333) അമേരിയ്ക്ക് ഉള്ളുവെന്നതാണ് മറ്റൊരു വസ്തുത.

പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ 2010മുതല്‍ ബ്രിട്ടന്‍ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2010ല്‍ 31 മില്യണ്‍ പൗണ്ടാണ് പ്രതിരോധ ബജറ്റില്‍ ബ്രിട്ടന്‍ കുറവ് വരുത്തിയത്. രാജ്യത്തെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് അധിക ചെലവുകള്‍ ആവശ്യമില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
ലണ്ടന്‍: ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ താറാവുകളെ കൂട്ടത്തോടെ കാണാതായ സംഭവത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക്. വിനോദ സഞ്ചാരികള്‍ തടാകത്തില്‍ പിരാന്നകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മാംസം തീനി പിരാന്നകളാവാം താറാവുകളെ കൊന്നിരിക്കുന്നതെന്നാണ് പുതിയ നിഗമനം. നേരത്തെ തടാകത്തിലെ താറാവുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. പിരാന്നകളുടെ സാന്നിധ്യമാവാം താറാവുകളുടെ അപ്രത്യക്ഷമാകലിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ എങ്ങനെ പിരാന ഇനത്തില്‍പ്പെട്ട അപകടകാരികളായ മത്സ്യങ്ങളെത്തിയെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മകനുമായി തടാകക്കരയിലൂടെ നടക്കുകയായിരുന്ന ദമ്പതികളാണ് ആദ്യമായി പിരാനയുടെ സാന്നിധ്യം കണ്ടെത്തിയത്. കരക്കടിഞ്ഞിരുന്ന അപൂര്‍വ്വ ഇനം മത്സ്യം ഏതാണെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് ആദ്യം സാധിച്ചിരുന്നില്ല. മത്സ്യത്തിന്റെ പല്ലുകളും ശരീര ആകൃതിയും പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയുപ്പോഴാണ് പിരാനയാണെന്ന കാര്യം വ്യക്തമാകുന്നത്. പിരാനയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നെറ്റ് സഹായം തേടിയതായും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റൊരു സഞ്ചാരിയും പിരാനയെ തടാകത്തില്‍ കണ്ടതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയായിരുന്നു. കുടുംബവുമായി ആളുകള്‍ ഒഴിവ് സമയം ചെലവഴിക്കാനെത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് തടാകമെന്നത് ആശങ്കയുളവാക്കുന്നതാണ്.

ശുദ്ധ ജല മത്സ്യമായ പിരാനകള്‍ ആമസോണ്‍ നദിയിലാണ് സാധാരണയായി കണ്ടു വരുന്നത്. ഇവയ്ക്ക് മനുഷ്യന്‍ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കുമെന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂര്‍വ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂര്‍ത്ത പല്ലുകളും, മാംസത്തോടുള്ള ആര്‍ത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകര്‍ഷിക്കുന്ന ഇവ, വേനല്‍ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്. സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു. ആമസോണ്‍ നദിയില്‍ അല്ലാതെ പിരാനകളെ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്തുവന്നിരുന്നു. വീടുകളിലെ അലങ്കാര മത്സ്യത്തിനൊപ്പം ചിലര്‍ പിരാനകളെ വളര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. മാംസതീനികളായ ഇവയെ വളര്‍ത്തുന്നത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.
ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.
തെരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കിയിരിക്കുന്ന ജെ പി മറയൂർ നിലവിൽ സിപിഎം യുകെ- മലയാളി സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ ദേശീയ സെക്രട്ടറിയാണ്. കോട്ടയം ബസേലിയസ് കോളേജ് മുൻ ചെയർമാൻ, എസ്. എഫ്. ഐ കോട്ടയം ഏരിയാ സെക്രട്ടറി, സിപിഎം മറയൂർ ലോക്കൽ സെക്രട്ടറി, സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
One Ring to rule them all, One Ring to find them,
One Ring to bring them all, and in the darkness bind them”
The Lord of the Rings (1981 )
ഈ തിരഞ്ഞെടുപ്പിൽ സംഘ്പരിവാർ ശക്തികൾ പരാജയപ്പെടും.കേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്ന മൻമോഹൻ സിങ്ങ് ഭരണകാലത്ത് നടപ്പിലാക്കിയ നയങ്ങൾ അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. ആ നയങ്ങളുടെ പേരിൽ പടർന്ന പ്രതിഷേധാഗ്നി സൃഷ്ടിച്ച ശൂന്യതയിലൂടെയാണ് അപകടകാരികളായ സംഘപരിവാർ ശക്തികൾ ഭരണത്തിലേയ്ക്ക് വന്നത്.അത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഹിന്ദുത്വം എന്ന വളയം കാണിക്കുന്ന മോദിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.എങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷി ബിജെപി തന്നെ ആകാനാണ് സാധ്യത. പാർലമെന്റിൽ തൂക്ക് സഭ ഉണ്ടാകാനും ഉള്ള സാധ്യത ഏറെയാണ്.അങ്ങനെ എങ്കിൽ മൂന്നാം മുന്നണി അധികാരത്തിൽ വരും.
ദില്ലിയിൽ എത്തിയാൽ ഇടത് പക്ഷവും ആം ആദ്മിയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും ലോബിയിങ്ങ് എന്ന അശ്ളീല നാടകങ്ങളിലേയ്ക്ക് തലകുത്തി വീഴും.കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്റെ കാലിക പ്രസക്തി അധികാര കസേരകൾക്ക് വേണ്ടി അല്ലാതെ രാജ്യ നന്മയ്ക്ക് വേണ്ടിയും മതേതരമായ സ്വതന്ത്ര്യത്തിന് വേണ്ടിയും രാഷ്ട്രീയ ലോബ്ബിയിങ്ങ് നടത്തും എന്നത് കൊണ്ടാണ്.സിപിഎമ്മിനും ഇടത് പാർട്ടികൾക്കും, ആം ആദ്മി പാർട്ടിയ്ക്കും പരമാവധി സീറ്റുകളിൽ വിജയിക്കാൻ ആയാൽ അത്രയും കുറച്ച് മാത്രമേ ദില്ലയിൽ കുതിര കച്ചവടം നടക്കുകയുള്ളു എന്നതാണ് വാസ്തവം.
“During our coalition governments, where regional partners extracted sops such as high support prices in Wheat and Rice for their farmers and specific state development packages”
Nandan Nilekani ( Imagining India 2010)
കോൺഗ്രസ്സും ബിജെപിയും നടപ്പാക്കുന്ന നയങ്ങളുടെ ബൈബിൾ എന്ന് വേണം എങ്കിൽ വിശേഷിപ്പിക്കാവുന്ന ഇമാജിൻ ഇന്ത്യ ; ദി ഐഡിയ ഓഫ് എ റിന്യുഡ് നേഷൻ’ എന്ന പുസ്തകം എഴുതിയ, നന്ദൻ കോൺഗ്രസ്സ്കാരനും ‘ഇൻഫോസിസ്’ എന്ന കമ്പനിയുടെ ഉടമയും ആണ്. അരിയുടെ വില കർഷകന് നേടിക്കൊടുക്കാൻ ചില പ്രാദേശിക കക്ഷികളും മുന്നണികളും ശ്രമിക്കുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് ഗുണപരമല്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു വെയ്ക്കുന്നു.നരേന്ദ്ര മോഡി നടപ്പാക്കിയ ആധാർ കാർഡും ജിഎസ്റ്റിയും വരെയുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളുടെയും ‘ബ്ലൂപ്രിന്റ്റ്’ എന്ന് നന്ദന്റെ പുസ്തകത്തെ ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റ് പറയാൻ ആവില്ല.ഈ കോർപ്പറേറ്റ് നയങ്ങൾ എല്ലാം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.
കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും പിന്തുടർന്നത്.’നമോ’ എന്ന ഹാഷ്ടാഗുമായി തിരമാലകൾ സൃഷ്ടിച്ച മോഡിയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം നമോവാകം നൽകും എന്ന് പറയാൻ കാരണങ്ങൾ വേറെയും ഉണ്ട്.മൻമോഹൻ സിങ്ങിന്റെ കാലത്ത് നടന്ന അഴിമതികളും തെറ്റായ നയങ്ങളും ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.എന്നാൽ മോഡി ഹിന്ദുത്വ ശക്തികളെ ഉപയോഗിച്ച് തങ്ങൾക്ക് എതിരായി ശബ്ദിക്കുന്ന നാവുകളെ എല്ലാം അരിഞ്ഞു തള്ളി.ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ എന്നിങ്ങനെ പലരും കൊലക്കത്തിയ്ക്ക് ഇരയായി.ബീഫിന്റെ പേരിലും അനേകം സാധുക്കൾ കൊല്ലപ്പെട്ടു. ജുഡീഷ്യറിയും,ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമ സ്ഥാപനങ്ങളേയും പരമാവധി കാവി അണിയിച്ചു. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റ് പോലും അതിൽ വീണു പോയി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ ദില്ലി മാനേജിങ്ങ് ടീം റെഡിയായി കഴിഞ്ഞു.കെ.കരുണാകരന്റെ പഴയ ശിഷ്യൻ കെ.സി വേണുഗോപാലാണ് പ്രധാന മാനേജർ.സോണിയാ ഗാന്ധിയുടെ വിദ്യാരാഹിത്യവും മൻമോഹൻ സിങ്ങിന്റെ വിദ്യാസമ്പന്നതയും തമ്മിലുള്ള പാലം തീർത്തിരുന്ന ടോം വടക്കൻ കളത്തിനു പുറത്തായി.അദ്ദേഹം ബിജെപിയിൽ അഭയം പ്രാപിച്ചു.മലയാളികളായ കെ.വി.തോമസ്, പി.സി.ചാക്കോ,പി.ജെ.കുര്യൻ തുടങ്ങിയ കോൺഗ്രസ്സിന്റെ നാലാം നിരയിൽ പെട്ട നേതാക്കളും പവർ ബ്രോക്കർമാരും രാഹുലിന്റെ പുതിയ മാനേജ്‌മെന്റ് ടീമിൽ ഉൾപെട്ടില്ല.കെ.വി.തോമസ് ബി.ജെ.പിയിലേയ്ക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും എന്ന് പറഞ്ഞു കഴിഞ്ഞു.രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയ രാമൻ നായർ സംഘപരിവാർ പാളയത്തിന്റെ മുന്നണി പോരാളിയായി. മത ഭേദമന്യേയുള്ള കോൺഗ്രസ്സ് നേതാക്കളുടെ ബി.ജെ.പിയിലേയ്ക്ക് ഉള്ള കൂട് മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലെ ദിശാ സൂചികയാണ്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യാതൊരു ചലനവും കേരളത്തിൽ സൃഷ്ടിച്ചിട്ടില്ല. കേരളത്തിലെ കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടയാൻ ഒരു പക്ഷെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉപകരിച്ചേക്കാം.കണ്ണൂർ സ്ഥാനാർത്ഥി കെ.സുധാകരൻ വേണ്ടി വന്നാൽ താൻ ബി.ജെ.പിയിൽ പോകും എന്ന ചോയിസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ സുധാകരൻ അടക്കമുള്ള നേതാക്കൾ കോൺഗ്രസ്സിൽ തന്നെ തുടരാനാണ് സാധ്യത. എന്നാൽ വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ കോൺഗ്രസ്സ് സ്നേഹം നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്.
കാസർകോഡും,കോഴിക്കോടും ഇടത് പക്ഷത്തിന് അനായാസ വിജയം സമ്മാനിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂർ,വടകര മണ്ഡലങ്ങളിൽ കന്നി വോട്ടുകൾ ഗതി വിഗതികൾ തീരുമാനിക്കും.പാലക്കാട് മണ്ഡലത്തിൽ പേരിന് മാത്രമാണ് മത്‌സരം ഉള്ളത്. ആലത്തൂർ മണ്ഡലത്തിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനോട് കലഹച്ചു നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ കുന്നങ്കുളം പോലെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫിന് അനുകൂലമാകും .ഈ രാഷ്ട്രീയ സാഹചര്യത്തെ പാട്ട് പാടി പാട്ടിലാക്കാൻ കഴിയുമോ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ശ്രമിക്കുന്നത്.പോളിമർ കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് ഉള്ള പി.കെ ബിജുവിന്റെ വിനയലാളിത്യവും അനുഭവ സമ്പത്തും ആണ് മുൻ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയായ രമ്യ ഹരിദാസിന് മറികടക്കേണ്ടി വരുന്നത്.തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം സവർണ്ണ വോട്ടുകളുടെ കൂടുതൽ വിഹിതം ബി.ജെ.പിയ്ക്ക് പോകും എന്നത് ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.
ഹിന്ദുക്കൾ ഭൂരിപക്ഷമായ എറണാകുളം കോട്ടയം മണ്ഡലങ്ങളിൽ കാലങ്ങളെയായി തുടർന്ന് പോരുന്ന ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരെയാണ് ഇടത് മുന്നണി മത്‌സരിക്കുന്നത്.പി.രാജീവ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയതിനാൽ കന്നി വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരുട വോട്ടുകളും ഇടത് മുന്നണിയ്ക്ക് അനുകൂലം ആകും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വിദേശ സാമ്പത്തിക ധനസഹങ്ങൾക്കും എതിരെ മോഡി സർക്കാർ നിയമം കൊണ്ട് വന്നിരുന്നു.അതിന്റെ ഭാഗമായി 1000 ത്തോളം വരുന്ന എൻ.ജി.ഒകൾ അടച്ചു പൂട്ടി. രാജ്യസഭാ അംഗം ആയിരുന്ന പി.രാജീവ് മോഡി സർക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്തിരുന്നു.മുസ്ലിം ന്യൂനപക്ഷ സമുദായത്തിലെ കലാകാരന്മാർ അടക്കം രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാണ്.എന്നാൽ ലത്തീൻ വോട്ടുകൾ വർഗ്ഗീയമായി തന്നെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചാൽ ഹൈബി ഈഡനാണ് സാധ്യത.
49% ഹൈന്ദവരും 43% ക്രിസ്ത്യൻ വോട്ടർമാരും ഉള്ള കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ്സ് ഭിന്നതയും പി.സി.തോമസ്സിന്റെ സ്ഥാനാർത്ഥിത്വവും വി.എൻ വാസവന് വിജയ സാധ്യത നൽകുന്നു.കൂടാതെ ഉമ്മൻ ചാണ്ടി (എ) ഗ്രൂപ്പിന് വേണ്ടി കോട്ടയം സീറ്റ് ലക്ഷ്യം വയ്ക്കുന്നതും അട്ടിമറിയ്ക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.ഹൈന്ദവ ഭൂരിപക്ഷ മണ്ഡലമായ കോട്ടയത്ത് അവശ-ക്രൈസ്തവർ അടക്കമുള്ള പിന്നോക്ക വോട്ടുകളെ ഏകോപിപ്പിക്കാൻ ആയാൽ വി.എൻ.വാസവൻ അനായാസ വിജയം നേടും.കൂടാതെ വിജയപുരം,പിറവം മേഖലകളിൽ യാക്കോബായ വിഭാഗത്തിന്റെ വോട്ടിലും ഇടത് മുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.എന്നാൽ കഴിഞ്ഞ തവണ ജോസ് കെ മാണി ഇടത് കോട്ടയായ വൈക്കം മണ്ഡലത്തിൽ മുന്നിൽ വന്നതും പി.ജെ.ജോസഫിന്റെ പ്രതിഷേധത്തിലെ മിതത്വവും ഐക്യ മുന്നണിയുടെ അനുകൂല ഘടകങ്ങൾ ആണ്.
സി.പി.എമ്മും കോൺഗ്രസ്സും അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും താഴെ തട്ടിൽ ശക്തമായ സംഘടനാ സംവിധാനങ്ങൾ ഉള്ള ജില്ലയാണ് ആലപ്പുഴ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലെ തന്നെ മത സാമുദായിക സംഘടനകൾക്കും ശക്തമായ സംഘടനാ സംവിധാങ്ങൾ ആലപ്പുഴയിൽ ഉണ്ട്.എന്നാൽ സാമുദായിക സംഘടനകളുടെ മിലിറ്റന്റ് ആയ പ്രവർത്തനങ്ങൾക്ക് പുറത്തുള്ള ജനങ്ങളെ സ്വാധീനിക്കാൻ ഈ സഘടനകൾക്ക് ഒന്നും തന്നെ ശേഷി ഇല്ല എന്നതാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത.ആലപ്പുഴയിൽ എ.എം ആരിഫ് ഒബിസി വോട്ടുകളെ ഏകോപിപ്പിക്കാൻ ശേഷിയുള്ള നേതാവാണ്.കൂടാതെ ജാതി മത വിശ്വാസങ്ങൾക്ക് അതീതമായിട്ടുള്ള സി.പി.എം വോട്ടുകളും ചേർത്താൽ ഇടത് മുന്നണി മണ്ഡലം തിരിച്ച് പിടിക്കും.
തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെട്ട മണ്ഡലമാണ് പത്തനംതിട്ട.ഇടത് മുന്നണിയുടെ മതേതര രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന മണ്ഡലത്തിൽ പിന്നോക്ക സമുദായങ്ങളുടെ അതിരൂക്ഷമായ ജീവിത പ്രശ്നങ്ങൾ തൃണവൽഗണിക്കപെടുന്നുണ്ട്. സാമ്പത്തികമായും സമുദായികമായും പിന്നോക്കം നിൽക്കുന്നവരുടെ രാഷ്ട്രീയമാകാനുള്ള ഇടത്പക്ഷത്തിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ അറിയൂ.ആന്റോ ആന്റണിയുടെ പ്രവർത്തന ദൗർബല്യങ്ങൾ, ആറന്മുള വിമാനത്താവളം,ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച കോടതി വിധി, തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ കെ.സുരേന്ദ്രനും ബി.ജെ.പിയും കോൺഗ്രസ്സിന് ഒപ്പം ശ്രമിക്കുന്നുണ്ട്.കൂടാതെ ശബരിമല വിഷയത്തിലെ കോടതി വിധി സർക്കാരിന് എതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങളിൽ യു.ഡി.എഫ് -ബിജെപി ബന്ധവും ശ്കതമാണ്.
കൊല്ലം ജില്ലയിൽ ബാലഗോപാലിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ച് തന്നെയാണ് ഇടത് മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നത്.കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ള സ്വാധീനം ഇടത് മുന്നണിയ്ക്ക് ബോണസ് ആണ്. പി.രാജീവിന് ഒപ്പം വൈജ്ജ്ഞാനിക തൃഷ്ണയും, ബൗദ്ധിക നിലവാരവും ഏറെയുള്ള നേതാക്കന്മാരിൽ ഒരാളാണ് കെ.എൻ.ബാലഗോപാൽ.ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ച ജനകീയതയും ബാലഗോപാലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.ആറ്റിങ്ങൽ പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലാതെ ഇടത് മുന്നണിയ്ക്ക് ഒപ്പം തന്നെ നിൽക്കും.
കേരളത്തിൽ ബിജെപിയ്ക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം.ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചില പവർ ബ്രോക്കര്മാരുടെ സഹായത്തോടെ കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ പണം നൽകി വശത്താക്കി എന്നാണ് പിന്നാമ്പുറ സംസാരം.ശശി തരൂർ ഇതേ സംബന്ധിച്ച് കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.ശശി തരൂരിന് സംഭവിച്ച തുലാഭാര-അപകടവും കൃത്യമായി ഉണ്ടാക്കിയതാണ് എന്ന ആരോപണം പോലും ഉയർന്നിട്ടുണ്ട്.സി.കെ ദിവാകരന് മണ്ഡലത്തിൽ ഉള്ള വ്യക്തിപരമായ പരിചയം ഇടത് മുന്നണി അനുകൂല ഘടകങ്ങൾ ആയി കണക്കാക്കുന്നുണ്ട്. ക്രിസ്ത്യൻ നാടാർ വിഭാഗം,ഹിന്ദു നാടാർ വിഭാഗം തുടങ്ങിയ ഉപവിഭാങ്ങളും അതിന്റെയെല്ലാം പേരിലുള്ള ലോബികളും ഉള്ള ജില്ലയിൽ പ്രവചനാതീതമായ സങ്കീർണ്ണതയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ഇടത് മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയ കാലത്തെ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും വി.എസ് അച്യുതാന്ദൻ സർക്കാരിന് നൽകി വരുന്ന പിന്തുണയും,സർക്കാരിന്റെ നോവോദ്ധാന സാംസ്‌കാരിക മൂല്യങ്ങളും കണക്കിൽ എടുത്താൽ 8-14 സീറ്റ് വരെ ഇടത് മുന്നണി നേടും എന്ന് അനുമാനിക്കാം.യുപി അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാലും ഇല്ലെങ്കിലും നിർണ്ണായക ശ്കതിയാകും.മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പരാജയം നിഥിൻ ഘട്കരിയുടെ വരവിന് കളം ഒരുക്കും.
ലണ്ടന്‍: യു.കെയിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെയും അവയുടെ പ്രധാന നേതാക്കളുടെയും അക്കൗണ്ടുകള്‍ ഫെയിസ്ബുക്ക് പൂട്ടി. രാജ്യതാല്‍പ്പര്യങ്ങള്‍ വിരുദ്ധമായി ഇത്തരം തീവ്രദേശീയ നിലപാടുകളുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഫെയിസ്ബുക്കിന്റെ അപ്രതീക്ഷിത നടപടി. പ്രസ്തുത ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഫെയിസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകളെ നിരീക്ഷിച്ച ശേഷമാണ് പൂട്ടാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന.

ദി ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി, ഗ്രൂപ്പിന്റെ മുന്‍ നേതാവ് നിക്ക് ഗ്രിഫിന്‍, ബ്രിട്ടന്‍ ഫസ്റ്റ്, ഗ്രൂപ്പിന്റെ നേതാവായ പോള്‍ ഗോള്‍ഡിംഗ്, മുന്‍നേതാവ് ജെയ്ഡ ഫ്രാന്‍സന്‍, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്, ഗ്രൂപ്പിന്റെ സ്ഥാപക നേതാവ് പോള്‍ റേ, നൈയ്റ്റ്‌സ് ടെംപ്ലര്‍ ഇന്റര്‍നാഷണല്‍, ഗ്രൂപ്പിന്റെ പ്രൊംറ്റര്‍ ജിം ഡോവ്‌സണ്‍, നാഷണല്‍ ഫ്രണ്ട്, ഗ്രൂപ്പിന്റെ നേതാവ് ടോണി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് നിരോധിക്കപ്പെട്ടവരില്‍ പ്രമുഖരായ വ്യക്തികളും പാര്‍ട്ടികളും. കൂടാതെ നാസി ആരാധകരനും ലേബര്‍ എം.പിയെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്ത ജാക്ക് റെന്‍ഷോയുടെ അക്കൗണ്ടും ഫെയിസ്ബുക്ക് പൂട്ടിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള വിവരങ്ങളാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നേരത്തെ ബോധ്യമായിരുന്നു.

നിരോധിക്കപ്പെട്ട അക്കൗണ്ടുകളുടെയോ വ്യക്തികളുടെയോ പേരുകള്‍ ഉപയോഗിച്ച് ഫെയിസ്ബുക്ക് സേവനങ്ങളെ ഉപയോഗിക്കാന്‍ ഇനി മുതല്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്ന പോസ്റ്റുകളും പാടില്ലെന്ന് ഫെയിസ്ബുക്ക് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ക്രൈസ്ചര്‍ച്ച് മസ്ജിദ് ആക്രമണത്തിന് ശേഷം വെള്ളക്കാരുടെ തീവ്രദേശീയ സ്വഭാവം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളും വളരെ സൂക്ഷ്മമായിട്ടാണ് നിരീക്ഷിക്കുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാവും ഫെയിസ്ബുക്ക് നീക്കം.
ലണ്ടന്‍: മഞ്ഞപ്പനി പ്രതിരോധ കുത്തിവെപ്പ് എടുത്ത രണ്ടുപേര്‍ ബ്രിട്ടനില്‍ മരണപ്പെട്ടതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് ചീഫുമാര്‍. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് വാക്‌സിനുകള്‍ നല്‍കരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ഞപ്പനി പ്രതിരോധിക്കുന്നതിനായി കരുതുന്ന വാക്‌സിന്‍ കുത്തിവെച്ച രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. സാധാരണയായി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ കുത്തിവെപ്പ് നല്‍കാറുള്ളത്. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളില്‍ ഈ വാക്‌സിന്‍ കുത്തിവെക്കുന്നത് വലിയ അപകടം വരുത്തിവെക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മഞ്ഞപ്പനി(Yellow fever) ഒരു ജന്തുജന്യ രോഗമാണ് (Zoonosis). രോഗത്തിന് കാരണക്കാരന്‍ 40-50 നാനോ മീറ്റര്‍ മാത്രം വലിപ്പമുള്ള ഫ്‌ലാവി വൈറസ് കുടുംബത്തിലെ ആര്‍.എന്‍.എ (RNA) ഘടനയുള്ള ഒരു ആര്‍ബോ-വൈറസാണ് (Arthropod borne virus). മുഖ്യമായും കുരങ്ങുകളെയും, മറ്റു കശേരുകങ്ങളെയും ബാധിക്കുന്ന ഈ രോഗം ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഇതുവരെ എത്തപ്പെട്ടിട്ടില്ല. മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളില്‍ സര്‍വ സാധാരണമാണ്. രോഗം പകര്‍ത്തുന്നത് പ്രധാനമായും ഈഡിസ് ഈജിപ്തി പെണ്‍ കൊതുകുകളാണ്. ബ്രിട്ടനില്‍ സാധാരണയായി കണ്ടുവരാത്ത അസുഖമാണ് മഞ്ഞപ്പനി.

രോഗം പടരാതിരിക്കാനാണ് പ്രധാനമായും ഇതിനെതിരായ വാക്‌സിനുകള്‍ എടുക്കുന്നത്. യാത്രകള്‍ നടത്താനിരിക്കുന്നവരാണ് ഇത്തരം വാക്‌സിനുകള്‍ കുത്തിവെക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ വാക്‌സിനുകള്‍ അപകടകാരികളായി മാറിയേക്കും. മില്യണില്‍ ഒരു വാക്‌സിന്‍ ഡോസ് വിപരീത ഫലം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബ്രിട്ടനിലുണ്ടായ രണ്ട് കേസും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. മരണപ്പെട്ട രണ്ട് പേരുടെയും വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഇരുവരും 60 വയസിന് മുകളില്‍ പ്രായമായവരാണെന്നാണ് സൂചന. വാകസിന് എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ രോഗപ്രതിരോധശേഷി പ്രായം തുടങ്ങിയ കാര്യത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്ന് ഹെല്‍ത്ത് ചീഫുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.