അബുദാബി: 15,000 ദിർഹം (ഏകദേശം മൂന്ന് ലക്ഷം രൂപ) വിലവരുന്ന സ്വർണ ബിസ്‌കറ്റ് വാങ്ങിയ പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി സുമിത്തിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുമിത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്.
ആദ്യമായാണ് അദ്ദേഹം ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തുന്നത്. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ എന്ന രീതിയിൽ ലഭിച്ച സമ്മാനക്കൂപ്പണുകളിൽ നിന്ന് 15,000 ദിർഹത്തിന്റെ വാങ്ങലിന് 30 വൗച്ചറുകൾ സുമിത്തിന് ലഭിച്ചു. ഇതിൽ ഒരു വൗച്ചറിനാണ് സ്വർണ നിറത്തിലുള്ള മെഴ്‌സിഡസ് കാർ സമ്മാനമായി ലഭിച്ചത്. സുരക്ഷിത നിക്ഷേപം നടത്താനെത്തിയ സുമിത്തിന് അപ്രതീക്ഷിതമായ സന്തോഷവാർത്തയായിരുന്നു ഇത്.
കടയിൽ നിന്ന് മടങ്ങുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തെങ്കിലും അത് സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സുമിത് പറയുന്നു. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി ഫോൺവിളി വന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, പലരും കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചെങ്കിലും കാർ ഉപയോഗിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ്‍: മദീനയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ ദാരുണമായി കൊല്ലപ്പെട്ടു . മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച വൈകിട്ട് ജിദ്ദ–മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ജി.എം.സി വാഹനം ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ കുടുംബത്തോടൊപ്പം സന്ദർശന വിസയിലാണ് സൗദിയിലെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ ആവശ്യമായ തുടർ നടപടികൾ കൈക്കൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.
‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അബുദാബി ∙ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന അഞ്ചുവർഷങ്ങളുടെ അവസാനം ഭാഗ്യം അജ്മാനിലെ മലയാളി നേഴ്സിനെ തേടിയെത്തി. ബിഗ് ടിക്കറ്റിലൂടെ ടിന്റു ജെസ്‌മോന് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന 40കാരിയായ ടിന്റു, നവംബർ 30-ന് പത്ത് സുഹൃത്തുക്കളോടൊപ്പം 522882 എന്ന നമ്പറിലുള്ള ടിക്കറ്റാണ് എടുത്തത്. സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അഞ്ചുവർഷം മുൻപ് ആദ്യമായി ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയ ടിന്റു, ഇടക്കാലത്ത് പലതവണ നിരാശ നേരിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല.
ഒടുവിൽ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായി ലഭിച്ച ഈ സമ്മാനം ടിക്കറ്റെടുത്ത പത്ത് സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചുനൽകുമെന്ന് ടിന്റു പറഞ്ഞു. തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അബുദാബി ∙ യുഎഇയിലെ നറുക്കെടുപ്പിൽ 240 കോടി രൂപയുടെ ജാക്ക്‌പോട്ടടിച്ച് ഇന്ത്യക്കാരൻ ഭാഗ്യവാനായി. അബുദാബിയിൽ താമസിക്കുന്ന 29 വയസ്സുകാരനായ അനിൽകുമാർ ബൊല്ലയാണ് ഈ മഹാഭാഗ്യം സ്വന്തമാക്കിയത്. ഒക്ടോബർ 18-ന് നടന്ന 23-ാമത് ‘ലക്കി ഡേ’ നറുക്കെടുപ്പിലാണ് 100 മില്യൺ ദിർഹം (ഏകദേശം 240 കോടി രൂപ) സമ്മാനമായി അനിലിന് ലഭിച്ചത്. ജീവിതം തന്നെ മാറ്റിമറിച്ച ഈ ഭാഗ്യം യുഎഇ ലോട്ടറി എക്സിന്റെ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപിച്ചത്.
ഭാഗ്യനമ്പർ തിരഞ്ഞെടുക്കുമ്പോൾ അമ്മയുടെ ജന്മദിനം ഉൾപ്പെടുത്തിയതാണെന്ന് അനിൽ പറഞ്ഞു. “ഞാൻ സോഫയിൽ ഇരിക്കുമ്പോഴായിരുന്നു ഫലം കണ്ടത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല — പക്ഷേ എനിക്കാണ് വിജയമെന്ന് തിരിച്ചറിഞ്ഞത് അതിശയത്തോടെയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഈ പണം ഉത്തരവാദിത്തത്തോടെ നിക്ഷേപിച്ച് ഭാവിക്ക് കരുതലോടെയാകും ചെലവാക്കുക എന്നതും അനിൽ വ്യക്തമാക്കി.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനുമാണ് ഇപ്പോൾ അനിലിന്റെ ആഗ്രഹം. “സൂപ്പർകാർ വാങ്ങാനും ആഘോഷിക്കാനും ആഗ്രഹമുണ്ട്, പക്ഷേ കുടുംബത്തോടൊപ്പം കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം,” അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ധാർമ്മിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നും യുഎഇ ലോട്ടറിയ്ക്ക് നന്ദിയുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.
യാത്രക്കാര്‍ക്ക് വിരുന്നൊരുക്കി വിമാനക്കമ്പനികള്‍ കേരളത്തിന്റെ ഓണ രുചികള്‍ ആകാശത്തേക്ക് കൊണ്ടുവരുന്നു. സെപ്റ്റംബര്‍ ആറ് വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓണ സദ്യ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
എയര്‍ലൈനിന്റെ ‘ഗൗര്‍മയര്‍’ മെനുവിന്റെ ഭാഗമായ ഈ ഓണ സദ്യ യാത്രക്കാര്‍ക്ക് അവരുടെ വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. 25 ദിര്‍ഹം വിലയുള്ള ഓണസദ്യ, വാഴയില പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത കസ്റ്റം പാക്കേജിങ്ങിലാകും നല്‍കുക.
കേരളത്തിന്റെ സ്വര്‍ണ കസവ് മുണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് ഓണസദ്യ വരുന്നത്. സദ്യയുടെ മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍ എന്നി വിഭവങ്ങള്‍ ഉണ്ടാകും. ഇതിന് പുറമെ ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയും ലഭിക്കും.
അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 525 പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്റെ വിപുലമായ ശൃംഖലയില്‍ മംഗളൂരുവില്‍ നിന്നുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു, കേരളത്തിന്റെ പൈതൃകത്തിന് ആദരസൂചകമായി, എയര്‍ലൈനിന്റെ പുതിയ ബോയിങ് വിമാനങ്ങളിലൊന്നായ VT-BXM, പരമ്പരാഗത കസവ് രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടെയില്‍ ആര്‍ട്ട് അവതരിപ്പിക്കുന്നുണ്ടെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനങ്ങളില്‍ ഓണസദ്യ വിളമ്പുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷവും ദുബായിയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളില്‍ ഓണസദ്യ വിളമ്പിയിരുന്നു. ഓണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ പകുതി വരെ എല്ലാ ക്യാബിന്‍ ക്ലാസുകളിലും അന്ന് ഓണ വിഭവങ്ങളും നല്‍കിയിരുന്നു.
ആഴ്ചയില്‍ കൊച്ചിയിലേക്ക് 14 തവണയും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഏഴ് തവണയും എമിറേറ്റ്‌സ് വിമാനത്തിലും ഓണ സദ്യയുടെ ക്യൂറേറ്റഡ് മെനു നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് സദ്യ വിളമ്പുന്നതിനെക്കുറിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.
കുവൈറ്റിലെ വിഷ മദ്യദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സച്ചിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മലയാളികൾ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. വിഷമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. വിഷമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെയാണ് കുവൈറ്റ് പോലീസ് പിടികൂടിയത്.
രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങിയിരിക്കുകയാണ് കുവൈറ്റ്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്.
മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ചികിത്സ തേടി ആശുപത്രികളിൽ എത്തുകയായിരുന്നു. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 6550158 കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ ഡോ. ധനലക്ഷ്മി അരയക്കണ്ടിയെ (54) ആണ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.
അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.
കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദ കൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊന്ന് ഒരേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വൈഭവിയുടെ മൃതദേഹം വെള്ളിയാഴ്ച ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.