Middle East

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കമന്റ് വലിയ നിയമപ്രശ്നമായി മാറിയതോടെ യുഎഇയിലെത്തിയ മലയാളി പ്രവാസി വീട്ടമ്മയെ വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തടഞ്ഞുവച്ച് പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു.

മറ്റൊരു യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലെ ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ കമന്റ്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനും അധിക്ഷേപപരമായ ചർച്ചകൾക്കും വഴിവെച്ചതോടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതിയെ തടഞ്ഞതോടെ കുടുംബം വലിയ ആശങ്കയിലായി. ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇരുവിഭാഗത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിക്കുകയും പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെ വിഷയം ഒടുവിൽ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു.

പരാതി പിൻവലിച്ചില്ലായിരുന്നെങ്കിൽ യുവതിക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ ജയിൽശിക്ഷയോ ലഭിക്കാമായിരുന്നു. തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന പരാമർശങ്ങൾ മറ്റൊരാളുടെ മാന്യതയെ ബാധിച്ചാൽ അത് യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമായി കണക്കാക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം അടുത്തിടെ യുഎഇയിൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, സ്വകാര്യത ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സൈബർ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.

ഇത്തരം കേസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ‘റിമോട്ട് ബെയിൽ’ സംവിധാനം അജ്മാൻ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ യുഎഇ പാസ് ഉപയോഗിച്ച് സ്മാർട്ട് ആപ്പിലൂടെ തന്നെ ജാമ്യം നേടാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിയമനടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ നീക്കം.

യു.എ.ഇയിലെ വ്യോമപാത നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ വിമാന സർവീസുകൾ വീണ്ടും സാധാരണ നിലയിലാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനത്തോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സർവീസുകൾ വർധിക്കുന്നതിനനുസരിച്ച് നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഗണ്യമായി വർധിക്കാനാണ് സാധ്യത. ഇതുവരെ നിയന്ത്രണങ്ങൾ കാരണം പല എയർലൈൻസുകൾക്കും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കൂടുതൽ സർവീസുകളും കണക്ഷൻ ഫ്‌ളൈറ്റുകളും നടത്താൻ വഴിയൊരുങ്ങും.

സർവീസുകൾ കൂടുന്നതോടെ സീറ്റുകളുടെ ലഭ്യത പത്തിരട്ടിയോളം ഉയരുമെന്ന് യാത്രാ മേഖലയിലുള്ളവർ പറയുന്നു. ഇതോടെ യാത്രക്കാരുടെ തിരക്ക് പല വിമാനങ്ങളിലായി വിഭജിക്കപ്പെടുകയും ഡിമാൻഡ് കുറഞ്ഞ് ടിക്കറ്റ് നിരക്കുകൾ സ്വാഭാവികമായി താഴുകയും ചെയ്യും. ദിവസേന യാത്രക്കാരുടെ എണ്ണം വൻ തോതിൽ വർധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയുന്നതിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വീണ്ടും ശക്തിപ്പെടുത്തുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ച് കൂടുതൽ നഗരങ്ങളുമായി കണക്റ്റിവിറ്റി വർധിപ്പിച്ചു. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്കുണ്ടായിരുന്ന സർവീസ് ഇപ്പോൾ 420 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഉയർന്നത്.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് ആഫ്രിക്കയിലെ ആറു പുതിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലുബുംബാഷി, ലാഗോസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലൂടെ ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അബുദാബി വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ആഗോള ഗതാഗത ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

എമിറേറ്റ്സ് കേരളം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിലേക്ക് സർവീസുകൾ തുടരുമ്പോൾ, ഫ്ലൈ ദുബായ് യൂറോപ്പിലെയും സെൻട്രൽ ഏഷ്യയിലെയും പുതിയ നഗരങ്ങളിലേക്ക് സർവീസുകൾ നടത്തി. എയർ അറേബ്യയും ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നീക്കത്തോടെ അന്താരാഷ്ട്ര യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യൻ സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാനിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി രൂപംകൊള്ളുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻറ് മസൂദ് പെഷസ്കിയാന്റെ അധികാരം ക്ഷയിപ്പിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഭരണനിയന്ത്രണം കൈക്കലാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ പ്രസിഡൻറ് നടത്തിയ ശ്രമം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായും വിവരമുണ്ട്.

പ്രസിഡന്റിന്റെ നിയമനങ്ങളും പ്രധാന തീരുമാനങ്ങളും ഐആർജിസി തടയുകയാണെന്നും, നിർണായക സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ സൈനിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള നിർദ്ദേശിക്കപ്പെട്ട സ്ഥാനാർത്ഥികളെ പോലും ഐആർജിസി നിരസിച്ചതോടെ ഭരണകൂടം പിന്നോട്ടാക്കപ്പെട്ട നിലയിലാണ്. യുദ്ധസാഹചര്യം കണക്കിലെടുത്ത് സെൻസിറ്റീവ് സ്ഥാനങ്ങളിലെ നിയമനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് സൈനിക നേതൃത്വം.

അതേസമയം, പരമോന്നത നേതാവിന്റെ സ്ഥിതിവിവരങ്ങൾ വ്യക്തമല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തിനുള്ളിലെ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ പ്രസിഡന്റിന്റെ പ്രവർത്തനങ്ങളും നിയന്ത്രണത്തിലാണെന്ന സൂചനയുണ്ട്. യുഎസുമായുള്ള സംഘർഷം തുടരുന്നതിനിടെ ശക്തമായ തിരിച്ചടിക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് പ്രസിഡൻറ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അധികാര സംഘർഷം കൂടുതൽ സങ്കീർണമാകുകയാണ്.

ദുബായിലും ഷാർജയിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ദുബായിലെ അൽ ബദ പ്രദേശത്ത് ഡ്രോൺ അവശിഷ്ടം വീണ് ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായി, ഇതിൽ നാല് പേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായയിലെ ടെലികോം ഓഫിസിനും ആക്രമണം ഉണ്ടായെങ്കിലും അവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിവരമുണ്ട്.

ദുബായ് തീരത്തുനിന്ന് ഏകദേശം 34 നോട്ടിക്കൽ മൈൽ അകലെയുള്ള എണ്ണ ടാങ്കറുകളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. കുവൈത്തിലെ വമ്പൻ എണ്ണക്കപ്പലായ അൽ സലമിയ്ക്ക് നേരെയും ആക്രമണം ഉണ്ടായതായി അറിയുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാന കരാർ ഉടൻ ഉണ്ടാകാത്ത പക്ഷം ഇറാന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിലെ സ്കൂളുകൾ ഏപ്രിൽ 17 വരെ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

ഗൾഫ് മേഖലയിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സോഹർ നഗരത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. സോഹാർ വിലായത്തിലെ അൽ-ഓഹി വ്യവസായ മേഖലയിലുള്ള തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിന് മുകളിൽ ഡ്രോൺ വീണാണ് അപകടമുണ്ടായത്.

സംഭവത്തിൽ ആകെ 11 പ്രവാസികൾക്ക് പരിക്കേറ്റു. ഇവരിൽ 10 പേർ ഇന്ത്യക്കാരാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു; അഞ്ചുപേർ ചികിത്സയിൽ തുടരുകയും അഞ്ചുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു, ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അതിൽ ഒന്ന് തുറസ്സായ സ്ഥലത്ത് വീണതായും ഒമാൻ അധികൃതർ അറിയിച്ചു. അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് നിരവധി ഡ്രോൺ-മിസൈൽ ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്; യുഎഇയിൽ മാത്രം ഏഴ് മിസൈൽ ആക്രമണശ്രമങ്ങളും 27 ഡ്രോൺ ആക്രമണശ്രമങ്ങളും ഉണ്ടായതായും ഇതുവരെ 141 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി, കൂടാതെ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലും സമാനമായ ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദ് നഗരത്തിന് സമീപമുള്ള അൽ ഖർജ് മേഖലയിലെ ഒരു താമസസ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രമുഖ ക്ലീനിങ്‌-മെയിന്റനൻസ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് വക്താവ് പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.

മിസൈൽ പതിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾക്കും സമീപത്തുള്ള വസ്തുവകകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആവശ്യമായ നിയമനടപടികൾ അധികൃതർ തുടരുകയാണ്.

ടെഹ്‌റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാത്രി വൈകിയാണ് ടെഹ്‌റാൻ, കരാജ് നഗരങ്ങളിലെ എണ്ണ സംഭരണശാലകൾ ലക്ഷ്യമാക്കി ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് പല സംഭരണശാലകളിലും വൻ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

ഇതിന് മുമ്പ് മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം ഉണ്ടെന്നാണ് വിവരം. തുടർന്ന് ടെഹ്‌റാനിലെ വിവിധ എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി സമീപവാസികൾ പറഞ്ഞു. കിലോമീറ്ററുകൾ അകലെയുള്ള വീടുകൾക്കുപോലും സ്‌ഫോടനത്തിൻ്റെ ആഘാതം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയുള്ളതെന്നും, അതിന് കേടുപാടുകൾ സംഭവിച്ചോയെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പെട്രോളിയം മന്ത്രാലയം (ഇറാൻ) പ്രസ്താവനയിൽ ടെഹ്‌റാനും അൽബോർസ് പ്രവിശ്യയും പ്രദേശങ്ങളിലുള്ള നിരവധി എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചു. അതേസമയം, ടെഹ്‌റാനിലെ ചില ഊർജകേന്ദ്രങ്ങളും എണ്ണ സംഭരണശാലകളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ്റെ സായുധസേനകൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണിവയെന്ന് ആരോപിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പ്രതികരിച്ചു.

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രമം ശക്തമാകുന്നു. യു.എ.ഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും മാറ്റാൻ ഇന്ത്യൻ സംരംഭകർ ഉൾപ്പെടെ നിരവധി സമ്പന്നർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ തങ്ങളുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു ലക്ഷം ഡോളറിലേറെ സിംഗപ്പൂർ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ ശ്രമിച്ചതായി വിവരമുണ്ട്.

എന്നാൽ ഇറാൻ ആക്രമണങ്ങളെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങൾ കാരണം ആദ്യഘട്ടത്തിൽ പണം മാറ്റാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ദുബായ് ആസ്ഥാനമായ മറ്റൊരു ബാങ്ക് വഴി പണം സിംഗപ്പൂരിലെ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സംരംഭകൻ പറഞ്ഞു. ഗൾഫ് മേഖലയിലെ അനിശ്ചിതാവസ്ഥയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

നികുതി സൗകര്യവും സ്വകാര്യതയും കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിലെ നിരവധി സംരംഭകരും സമ്പന്ന കുടുംബങ്ങളും ദുബായിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോൾ അവയെ മറ്റ് സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് ശക്തമാകുന്നത്. തന്റെ ഏകദേശം 20 ക്ലയന്റുകൾ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സിംഗപ്പൂരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അഭിഭാഷകൻ റയാൻ ലിൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ കൂടുതൽ നിക്ഷേപകർ ദുബായിൽ നിന്നു പിന്മാറാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ടെഹ്റാൻ: ഇസ്രയേൽ–യുഎസ് സംയുക്താക്രമണ സാധ്യതകൾ മുൻനിർത്തി പ്രതിരോധശേഷി വർധിപ്പിക്കാൻ ഇറാന് ആവശ്യമായ ആയുധസഹായം ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ വീണ്ടും ചർച്ചയാകുന്നു. ഇറാനുമായി നേരിട്ടുള്ള ആയുധ ഇടപാടുകൾ നടക്കുന്നില്ലെന്ന് ചൈന ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സാങ്കേതിക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നു. വൻതോതിലുള്ള ആയുധങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ചെറുഘടകങ്ങൾ ചൈനയിൽനിന്ന് എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധം കഴിഞ്ഞതോടെ ചൈനയിൽനിന്ന് സൂപ്പർസോണിക് കപ്പൽവേധ മിസൈലായ CM-302 സ്വന്തമാക്കാൻ ഇറാൻ പദ്ധതിയിട്ടതായും വാർത്തകളുണ്ടായി. ചൈനയുടെ YJ-12 മിസൈലിന്റെ കയറ്റുമതി പതിപ്പായ സിഎം-302 വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള വൻ യുദ്ധക്കപ്പലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തതാണ്. 2026 ഫെബ്രുവരിയോടെ ഇടപാട് പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ ചൈന തള്ളി.

ഇതിനൊപ്പം, ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ച HQ-9B ദീർഘദൂര മിസൈൽ സംവിധാനവും ഇറാൻ ആശ്രയിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാനാകുമെന്ന അവകാശവാദമുള്ള ഈ സംവിധാനം ഒരേസമയം നിരവധി ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ആക്രമിക്കാനും കഴിവുള്ളതാണെന്നാണ് പറയുന്നത്. കൂടാതെ, ചൈനയിൽനിന്ന് ലഭിച്ച YLC-8B 3ഡി റഡാറുകളും ഇറാന്റെ പ്രതിരോധ ശക്തിക്ക് കരുത്തേകുന്നു. എഫ്-35, ബി-2 പോലുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്തുന്നതിൽ ഇവയ്ക്ക് മികച്ച കഴിവുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

RECENT POSTS
Copyright © . All rights reserved