തെഹ്‌റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതികാര നടപടികൾ പ്രഖ്യാപിച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.
പ്രഖ്യാപിച്ച ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ താവളങ്ങളും പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്നും ഐആർജിസി വ്യക്തമാക്കി. “നമ്മൾക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ തെളിവാണ്. ഇറാന്റെ ജനതയുടെ പ്രതികാരം അനിവാര്യമാണ്” എന്നും പ്രസ്താവനയിൽ പറയുന്നു. ഖമനേയിയുടെ വിയോഗത്തിൽ രാജ്യത്തുടനീളം ശക്തമായ വികാരപ്രകടനങ്ങളാണ് ഉയരുന്നത്.
ഖമനേയി കൊല്ലപ്പെട്ടതായി ഞായറാഴ്ച രാവിലെ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ഖമനേയി കൊല്ലപ്പെട്ടുവെന്ന് ശനിയാഴ്ച രാത്രിയോടെ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ കടുത്ത ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
ന്യൂഡൽഹി/ദുബായ് ∙ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി. സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കാനിടയുണ്ടെന്നാണ് സൂചന. മേഖലയിലെ പ്രധാന വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്കും പൂർണ്ണമായ തടസ്സം നേരിട്ടിരിക്കുകയാണ്.
യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ തിരിച്ചിറക്കേണ്ടിവന്നു. പശ്ചിമേഷ്യയിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയും യാത്ര ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയയും യെമനും ഉൾപ്പെടെയുള്ള വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായി. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിൽ പോകുന്നതിനിടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും തടസ്സപ്പെട്ടു. സംഘർഷം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.
ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും മധ്യപൂർവദേശത്തേക്കും ഉള്ള എല്ലാ സര്‍വീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അതനുസരിച്ച് സര്‍വീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയും അർധരാത്രിവരെ മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ പുനഃക്രമീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഷെല്‍ട്ടറുകളില്‍ തുടരണമെന്നും എംബസി ഓഫ് ഇന്ത്യ ടെല്‍ അവീവ് നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ (+972-54-7520711) വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയ എംബസി ഓഫ് ഇന്ത്യ ടെഹ്റാൻ, വീടിനുള്ളില്‍ തുടരുകയും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര മിസ്ഡ് കോള്‍ (+91-8802012345) വഴിയോ ടോള്‍ഫ്രീ നമ്പര്‍ (18004253939) വഴിയോ കേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ഗള്‍ഫ് മേഖലയിലെ ആകാശപാത അടച്ചതിനെ തുടര്‍ന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍ എന്നിവയുടെ വ്യോമപാതകളാണ് അടച്ചിട്ടിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദോഹ, അബുദാബി, ബഹറൈന്‍, ദുബായ്, റാസല്‍ ഖൈമ, ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ, ഒമാൻ എയർ, എത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ സര്‍വീസുകളും നിലച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പിന്തുണയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്. പ്രദേശത്തെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിക്കിടെ പല വിമാനക്കമ്പനികളും വ്യോമപാതകള്‍ ഒഴിവാക്കി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കുമെതിരെ ആക്രമണമുണ്ടായാല്‍ ആഗോള എണ്ണവിതരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധങ്ങള്‍ നിലനിന്നിട്ടും ഇറാന്‍ ഇന്നും മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഒപെക്കിന്റെ കണക്കു പ്രകാരം പ്രതിദിനം ഏകദേശം 3.1 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം, 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ കയറ്റുമതി ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.
ഇറാനിലെ എണ്ണ ഉത്പാദനച്ചെലവ് ഒരു ബാരലിന് 10 ഡോളര്‍ വരെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്രയും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ അമേരിക്കയിലും കാനഡയിലും ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെ ചെലവാകുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുവഴി ഗതാഗതച്ചെലവും ഭക്ഷ്യവിലയും ഉത്പാദനച്ചെലവും വര്‍ധിച്ച് ആഗോള പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഇതിനിടെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കയും ശക്തമാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റര്‍ മാത്രമുള്ള ഈ ജലപാത ഇറാനും ഒമാനും ഇടയിലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണിത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയുടെ ഏകദേശം 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയില്‍ ചെറിയൊരു തടസ്സം പോലും ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നും കപ്പല്‍ ഗതാഗതം മന്ദഗതിയിലായും എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അബുദാബി: 15,000 ദിർഹം (ഏകദേശം മൂന്ന് ലക്ഷം രൂപ) വിലവരുന്ന സ്വർണ ബിസ്‌കറ്റ് വാങ്ങിയ പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി സുമിത്തിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുമിത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്.
ആദ്യമായാണ് അദ്ദേഹം ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തുന്നത്. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ എന്ന രീതിയിൽ ലഭിച്ച സമ്മാനക്കൂപ്പണുകളിൽ നിന്ന് 15,000 ദിർഹത്തിന്റെ വാങ്ങലിന് 30 വൗച്ചറുകൾ സുമിത്തിന് ലഭിച്ചു. ഇതിൽ ഒരു വൗച്ചറിനാണ് സ്വർണ നിറത്തിലുള്ള മെഴ്‌സിഡസ് കാർ സമ്മാനമായി ലഭിച്ചത്. സുരക്ഷിത നിക്ഷേപം നടത്താനെത്തിയ സുമിത്തിന് അപ്രതീക്ഷിതമായ സന്തോഷവാർത്തയായിരുന്നു ഇത്.
കടയിൽ നിന്ന് മടങ്ങുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തെങ്കിലും അത് സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സുമിത് പറയുന്നു. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി ഫോൺവിളി വന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, പലരും കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചെങ്കിലും കാർ ഉപയോഗിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ്‍: മദീനയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ ദാരുണമായി കൊല്ലപ്പെട്ടു . മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച വൈകിട്ട് ജിദ്ദ–മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ജി.എം.സി വാഹനം ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ കുടുംബത്തോടൊപ്പം സന്ദർശന വിസയിലാണ് സൗദിയിലെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ ആവശ്യമായ തുടർ നടപടികൾ കൈക്കൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.
‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അബുദാബി ∙ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന അഞ്ചുവർഷങ്ങളുടെ അവസാനം ഭാഗ്യം അജ്മാനിലെ മലയാളി നേഴ്സിനെ തേടിയെത്തി. ബിഗ് ടിക്കറ്റിലൂടെ ടിന്റു ജെസ്‌മോന് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന 40കാരിയായ ടിന്റു, നവംബർ 30-ന് പത്ത് സുഹൃത്തുക്കളോടൊപ്പം 522882 എന്ന നമ്പറിലുള്ള ടിക്കറ്റാണ് എടുത്തത്. സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അഞ്ചുവർഷം മുൻപ് ആദ്യമായി ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയ ടിന്റു, ഇടക്കാലത്ത് പലതവണ നിരാശ നേരിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല.
ഒടുവിൽ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായി ലഭിച്ച ഈ സമ്മാനം ടിക്കറ്റെടുത്ത പത്ത് സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചുനൽകുമെന്ന് ടിന്റു പറഞ്ഞു. തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അബുദാബി ∙ യുഎഇയിലെ നറുക്കെടുപ്പിൽ 240 കോടി രൂപയുടെ ജാക്ക്‌പോട്ടടിച്ച് ഇന്ത്യക്കാരൻ ഭാഗ്യവാനായി. അബുദാബിയിൽ താമസിക്കുന്ന 29 വയസ്സുകാരനായ അനിൽകുമാർ ബൊല്ലയാണ് ഈ മഹാഭാഗ്യം സ്വന്തമാക്കിയത്. ഒക്ടോബർ 18-ന് നടന്ന 23-ാമത് ‘ലക്കി ഡേ’ നറുക്കെടുപ്പിലാണ് 100 മില്യൺ ദിർഹം (ഏകദേശം 240 കോടി രൂപ) സമ്മാനമായി അനിലിന് ലഭിച്ചത്. ജീവിതം തന്നെ മാറ്റിമറിച്ച ഈ ഭാഗ്യം യുഎഇ ലോട്ടറി എക്സിന്റെ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപിച്ചത്.
ഭാഗ്യനമ്പർ തിരഞ്ഞെടുക്കുമ്പോൾ അമ്മയുടെ ജന്മദിനം ഉൾപ്പെടുത്തിയതാണെന്ന് അനിൽ പറഞ്ഞു. “ഞാൻ സോഫയിൽ ഇരിക്കുമ്പോഴായിരുന്നു ഫലം കണ്ടത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല — പക്ഷേ എനിക്കാണ് വിജയമെന്ന് തിരിച്ചറിഞ്ഞത് അതിശയത്തോടെയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഈ പണം ഉത്തരവാദിത്തത്തോടെ നിക്ഷേപിച്ച് ഭാവിക്ക് കരുതലോടെയാകും ചെലവാക്കുക എന്നതും അനിൽ വ്യക്തമാക്കി.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനുമാണ് ഇപ്പോൾ അനിലിന്റെ ആഗ്രഹം. “സൂപ്പർകാർ വാങ്ങാനും ആഘോഷിക്കാനും ആഗ്രഹമുണ്ട്, പക്ഷേ കുടുംബത്തോടൊപ്പം കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം,” അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ധാർമ്മിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നും യുഎഇ ലോട്ടറിയ്ക്ക് നന്ദിയുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.
യാത്രക്കാര്‍ക്ക് വിരുന്നൊരുക്കി വിമാനക്കമ്പനികള്‍ കേരളത്തിന്റെ ഓണ രുചികള്‍ ആകാശത്തേക്ക് കൊണ്ടുവരുന്നു. സെപ്റ്റംബര്‍ ആറ് വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓണ സദ്യ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
എയര്‍ലൈനിന്റെ ‘ഗൗര്‍മയര്‍’ മെനുവിന്റെ ഭാഗമായ ഈ ഓണ സദ്യ യാത്രക്കാര്‍ക്ക് അവരുടെ വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. 25 ദിര്‍ഹം വിലയുള്ള ഓണസദ്യ, വാഴയില പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത കസ്റ്റം പാക്കേജിങ്ങിലാകും നല്‍കുക.
കേരളത്തിന്റെ സ്വര്‍ണ കസവ് മുണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് ഓണസദ്യ വരുന്നത്. സദ്യയുടെ മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍ എന്നി വിഭവങ്ങള്‍ ഉണ്ടാകും. ഇതിന് പുറമെ ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയും ലഭിക്കും.
അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 525 പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്റെ വിപുലമായ ശൃംഖലയില്‍ മംഗളൂരുവില്‍ നിന്നുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു, കേരളത്തിന്റെ പൈതൃകത്തിന് ആദരസൂചകമായി, എയര്‍ലൈനിന്റെ പുതിയ ബോയിങ് വിമാനങ്ങളിലൊന്നായ VT-BXM, പരമ്പരാഗത കസവ് രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടെയില്‍ ആര്‍ട്ട് അവതരിപ്പിക്കുന്നുണ്ടെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനങ്ങളില്‍ ഓണസദ്യ വിളമ്പുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷവും ദുബായിയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളില്‍ ഓണസദ്യ വിളമ്പിയിരുന്നു. ഓണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ പകുതി വരെ എല്ലാ ക്യാബിന്‍ ക്ലാസുകളിലും അന്ന് ഓണ വിഭവങ്ങളും നല്‍കിയിരുന്നു.
ആഴ്ചയില്‍ കൊച്ചിയിലേക്ക് 14 തവണയും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഏഴ് തവണയും എമിറേറ്റ്‌സ് വിമാനത്തിലും ഓണ സദ്യയുടെ ക്യൂറേറ്റഡ് മെനു നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് സദ്യ വിളമ്പുന്നതിനെക്കുറിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.