ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് സൗദിയില്‍ അന്തരിച്ചു. മദീനയിലെ മുവസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഡെല്‍മ ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോഴിക്കോട് ചെറുവള്ളൂർ തടത്തിൽ ജയ്പാൽ നൻപകാട്ട് കുവൈത്തിൽ നിര്യാതനായി. കുവൈത്ത് എൻസിആർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു പ്രായം.
കുവൈത്തിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിലെ അധ്യാപിക രേഖാ ജയ്പാൽ ആണ് ഭാര്യ. മക്കൾ: ആദിത്യ ജയ്പാൽ മായാ ജയ്പാൽ.
ജയ്‌പാൽ നൻപകാട്ടിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു.
തിങ്കളാഴ്ച രാവിലെയാണ് യുവാവ് മഞ്ചേരിയില്‍ ചികിത്സ തേടിയെത്തിയത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം മറ്റുള്ളവരുമായി വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്‍. 2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് കൈതാങ്ങായാണ് 22-ാം വയസ്സില്‍ ഷിഫിന്‍ യു.എ.ഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഷിഫിന് കാര്യമായി പരിക്കേറ്റിരുന്നു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഉടന്‍തന്നെ ഷിഫിനെ അല്‍ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നതിനെ തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടു. അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മര്‍ സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയിലെത്തിയിരുന്നു. അല്‍ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയും തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സക്കൊടുവില്‍ ഷിഫിന്‍ തല ചലിപ്പിക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മകന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മര്‍ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്‍ഹസ്സന്‍, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവര്‍ അറിയിച്ചു.
സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.
സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് വയ്ക്കുകയും ശമ്പളം നൽകാതെ വഞ്ചിക്കുകയും ചെയ്യാനാണ് ശ്രമിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പിഴ ശിക്ഷയ്ക്ക് പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. 37 വയസ്സായിരുന്നു പ്രായം. കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ ആണ് ഭർത്താവ്. കുവൈത്തിലെ മംഗഫിൻ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.
കൃഷ്ണപ്രിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫോണ്‍ വിളിക്കിടെ ഭാര്യയെ അപമാനിച്ചെന്ന കേസില്‍ ബഹ്റൈന്‍ യുവാവ് 500 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ബഹ്റൈന്‍ കോടതിയുടെ വിധി.
ഫോണ്‍ വിളിക്കിടെ ഭാര്യയോട് മോശം വാക്കുകള്‍ പ്രയോഗിച്ചതായി ഭര്‍ത്താവ് സമ്മതിച്ചിരുന്നു. ഇതേ കുറ്റത്തിന് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മുമ്പ് 30 ദിനാര്‍ പിഴ ചുമത്തിയിരുന്നു.
പ്രതിയുടെ വാക്കുകള്‍ ഭാര്യയുടെ അന്തസിനും പ്രശസ്തിക്കും കോട്ടം വരുത്തിയെന്ന് ഭാര്യയുടെ അഭിഭാഷകന്‍ ഖലീല്‍ ഇബ്രാഹിം പറഞ്ഞു. ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവിന് പിഴ ചുമത്തിയത് . ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ തന്റെ കക്ഷിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും അതാണ് നഷ്ടപരിഹാരം തേടാന്‍ അവരെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.
ശമ്പളം കിട്ടി നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരാണോ, എങ്കില്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്. അതിനായി ഇന്ത്യന്‍ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുമോ കുറയുമോയെന്ന് അറിയണം. യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും മൂല്യം ഇടിയും.
യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 84 രൂപ 15 പൈസയാണെങ്കില്‍ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ മതി. വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ മൂല്യവും താഴേക്ക് വന്നിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.
ഒരു രാജ്യത്തിന്‍റെ കറന്‍സി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതല്‍, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.
യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാല്‍ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാല്‍ ഇന്ത്യന്‍ രൂപയടക്കമുളള കറന്‍സികളില്‍ ഉണർവ്വ് പ്രകടമാകും.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുവൈറ്റില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. ബിഹാര്‍, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈറ്റ് സെവന്‍ത് റിങ് റോഡില്‍ അബ്ദുല്ല മുബാറക്കിന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം.
മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് ജീവനക്കാരുമായി വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന പത്ത് പേരില്‍ ആറ് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷമാണ് മരിച്ചത്.
അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.