White jeddah
حسب الضوابط الشرعية
والبنت كررت إنه بار حلال
يوجد اماكن VIP
يوجد شيشة
الدخول من ٣٧٠ إلى ٥٠٠
ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. 31 മില്യണ്‍ പൗണ്ടും (ഏകദേശം 270 കോടിയോളം രൂപ) രണ്ട് കുട്ടികളേയും കൂട്ടിയാണ് രാജകുമാരി ഒളിച്ചോടിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ മക്തൂമിന്റെ ഭാര്യ ലണ്ടനിലാണ് ഇപ്പോഴുളളതെന്നാണ് വിവരം.
മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പമാണ് രാജകുമാരി ദുബായ് വിട്ടത്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മൻ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ’ രക്ഷപ്പെടൽ’ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നൽകണമെന്ന അൽ മക്തൂമിന്റെ ആവശ്യം ജർമ്മനി നിരസിച്ചതാണ് പ്രശ്നങ്ങൾ ഉയർത്തിയതെന്നാണ് സൂചന. ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവിൽ ലണ്ടനിൽ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.
ഓക്സ്ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹയ മെയ് 20 മുതല്‍ പൊതുവിടത്തിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുമ്പ് സന്നദ്ദപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരുന്ന രാജകുമാരിയുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്. നിലവില്‍ വിവാഹമോചനത്തിനുളള സാധ്യതയാണ് രാജകുമാരി തേടുന്നതെന്നാണ് വിവരം. മക്തൂമിന്റെ മക്കളില്‍ ഒരാളായ ലതീഫ രാജകുമാരി ഒളിച്ചോടിയെങ്കിലും പിന്നീട് യുഎഇയില്‍ തന്നെ തിരിച്ചെത്തിച്ചിരുന്നു.
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39 അന്തരിച്ചു. ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ശൈഖ് ഖാലിദിന്റെ മരണത്തിൽ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അജ്മാൻ അൽ തല്ലഹ് മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ് സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.
ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.
കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ് അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.
മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്ന്
പെരുന്നാളിന്റെ സന്തോഷത്തിനിടയിലാണ് ആ വലിയ അപകടത്തിന്റെ വാർത്തയെത്തുന്നത്. ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത വലിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടത്തിന്റെ കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഒാടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു.
ട്രാഫിക് കോടതിയിൽ ഡ്രൈവറുടെ വിചാരണ നടന്നുവരികയായിരുന്നു.ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
കടുത്ത മര്‍ദനത്തെ തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും നിരന്തര മര്‍ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്താണ് വൃദ്ധയായ മാതാവ് മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസം കോടതിയിലെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി ജീവനക്കാരനായ ഇവരുടെ അയല്‍വാസി വിവരമറിയിച്ചതോടെയാണ് മകന്റെയും മരുമകളുടെയും ക്രൂരത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ ഇദ്ദേഹമാണ് കേസിലെ പ്രധാന സാക്ഷിയും. തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദനം.
ഒരു ദിവസം മകളെയുമെടുത്ത് പ്രതിയായ സ്ത്രീ തന്റെ ഫ്ലാറ്റിലെത്തുകയായിരുന്നുവെന്ന് സാക്ഷി പൊലീസിനോട് പറഞ്ഞു. നാട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ അമ്മ വന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ കുഞ്ഞിനെ നേരാംവണ്ണം നോക്കുന്നില്ലെന്നും ഇവര്‍ പരാതി പറഞ്ഞു. ഇത് കാരണം കുഞ്ഞിന് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിനാല്‍ ജോലി കഴിഞ്ഞ് താന്‍ വരുന്നത് വരെ മകളെ അയല്‍വാസി നോക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ബാര്‍ക്കണിയില്‍ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. ശരീരത്തിലെ അല്‍പം വസ്ത്രം മാത്രമാണുണ്ടായിരുന്നത്. ഇതിന് പുറമെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഉടന്‍ അയല്‍വാസി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ശേഷം ഇവരുടെ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അമ്മ നിലത്ത് കിടക്കുന്നതാണ് കണ്ടത്. വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അടിയന്തര വൈദ്യ സഹായം വേണ്ട സാഹചര്യമാണെന്ന് മനസിലായ അയല്‍വാസി ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ പോലും ശരീരത്തിലെ പൊള്ളലുകള്‍ കാരണം അമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ അമ്മയ്ക്കൊപ്പം ആംബുലന്‍സില്‍ കയറാന്‍ മകന്‍ തയ്യാറായില്ല. ഇയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. കൂടെ പോകണമെന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടും ഗൗനിച്ചില്ല. പിന്നീട് പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായത്.
ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കൈകളിലും കാലുകളിലും നീരുമുണ്ടായിരുന്നെന്ന് പാരാമെഡിക്കല്‍ ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലിന്റെ കാരണം ചോദിച്ചപ്പോള്‍ അമ്മ തന്നെ സ്വന്തം ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നാണ് മകന്‍ പറഞ്ഞത്. അമ്മയുടെ അവസ്ഥ ശ്രദ്ധിക്കുക പോലും ചെയ്യാതെ വളരെ ദൂരേക്ക് മാറി നില്‍ക്കുകയായിരുന്നു അയാളെന്നും പാരാമെഡിക്കല്‍ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ മകന്‍ സഹായിച്ചില്ല. മറിച്ച് അയല്‍വാസികളായിരുന്നു സഹായിക്കാനെത്തിയതെന്നും ഇയാള്‍ പറഞ്ഞു.
പിന്നീട് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണസമയത്ത് അമ്മയ്ക്ക് 29 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. എല്ലുകളിലും വാരിയെല്ലിനുമുണ്ടായ പൊട്ടലുകള്‍. ആന്തരിക രക്തസ്രാവം, വിവിധ ഉപകരണങ്ങള്‍ കൊള്ളുള്ള മര്‍ദനം, പൊള്ളലുകള്‍, പട്ടിണി തുടങ്ങിയയാണ് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. കേസില്‍ വിചാരണ ജൂലൈ മൂന്നിന് തുടരും.
ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ തിരമാലകളുമുണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഇത് പരമാവധി 10 അടി വരെ ഉയര്‍ന്നേക്കും. വ്യാഴാഴ്ച രാവിലെ വരെ ഈ സ്ഥിതി തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം യുഎഇയിലെ കനത്ത ചൂടില്‍ ഇന്ന് അല്‍പം കുറവുണ്ടാമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. അബുദാബിയിലും റാസല്‍ഖൈമയിലും 39 ഡിഗ്രി വരെയും ദുബായിലും ഷാര്‍ജയിലും അജ്മാനിലും ഉമ്മുല്‍ ഖുവൈനിലും 38 ഡിഗ്രി വരെയും ഇന്ന് താപനില ഉയരും. 36 ഡിഗ്രിയായിരിക്കും ഫുജൈറയിലെ ഉയര്‍ന്ന താപനില. ഉന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ 44 ഡിഗ്രി വരെ ചൂടുണ്ടാകും.
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ നടന്ന കൊലപാതകത്തിൽ പങ്കില്ലെന്ന സൗദി ഭരണകൂടത്തിൻറെ വാദം തള്ളിയാണ് യു.എൻ നിയോഗിച്ച ആഗ്നസ് കലാമാഡ് റിപ്പോർട്ട് കൈമാറിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതകത്തിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ രാജ്യാന്തര അന്വേഷണം നടത്താൻ യു.എൻ സെക്രട്ടറി ജനറൽ മുൻകൈയെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം പതിനൊന്നു പ്രതികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് നടപടികൾ രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല പുരോഗമിക്കുന്നത്. ഭരണകൂടത്തിൻറെ പിന്തുണയോടെയും സഹായത്തോടെയുമാണ് പതിനഞ്ചംഗ സംഘം തുർക്കിയിലെത്തി കൊലപാതകം നടത്തിയത്.
മനപൂർവവും മുൻകൂട്ടി തയ്യാറാക്കിയതുമായ കൊലപാതകത്തിൻറെ ഉത്തരവാദിത്വം, രാജ്യാന്തര മനുഷ്യാവകാശ നിയമപ്രകാരം സൌദി ഭരണകൂടത്തിനാണെന്നും റിപ്പോർട്ട് പറയുന്നു. തുർക്കി, സൗദി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, യു.എൻ റിപ്പോർട്ടിനെക്കുറിച്ചു സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദോഹ ∙ ലോകത്തിലെ ഒന്നാമത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഖത്തർ എയർവേയ്‌സിന്. വ്യോമമേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സ്‌കൈട്രാക്‌സിന്റെ ലോക എയർലൈൻ പുരസ്‌കാരം 2019 ലാണ് ഖത്തർ എയർവേയ്സ് വീണ്ടും ഒന്നാമതെത്തിയത്. ഇത് 5-ാം തവണയാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം ഒഴികെ 2011, 2012, 2015, 2017, വർഷങ്ങളിൽ ഒന്നാമതെത്തിയിരുന്നു.
ലോകത്തിലെ മികച്ച വിമാനക്കമ്പനികളിൽ ഒന്നാമത് എന്ന ബഹുമതിക്കൊപ്പം ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡിൽ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനി എന്നീ 3 പുരസ്‌കാരങ്ങൾക്കും ഖത്തർ എയർവേയ്സ് അർഹമായി. 160 തിലധികം കേന്ദ്രങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.
റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് നടപടി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ടെന്ന പേരില്‍ ജൂണ്‍ 13 ന് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു ‘ഹലാല്‍ നൈറ്റ് ക്ലബ്’. എന്നാല്‍ അനുമതിയില്ലാത്ത പരിപാടിയാണ് ക്ലബില്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ അന്ന് രാത്രി തന്നെ അടച്ച് പൂട്ടിച്ചെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും സൗദിയിലെ ജനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റി(ജി ഇ എ ) അറിയിച്ചതായി ഗള്‍ഫ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കാന്‍ അനുവാദമുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പരിപാടിക്ക് വേണ്ടി നേടിയ അനുമതി ദുരുപയോഗം ചെയ്യ്താണ് പ്രൊജക്റ്റ് എക്സ് എന്ന പേരില്‍ പരിപാടി നടത്തിയതെന്നാണ് വ്യക്തമാകുന്നത്. അടുത്തിടെയാണ് സൗദിയില്‍ ലൈവ് മ്യൂസിക് ഷോകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. ഇത്തരത്തില്‍ മ്യൂസിക് ഷോ നടത്താന്‍ വേണ്ടി നേടിയ ലൈസന്‍സ് ഉപയോഗിച്ചാകും ഹലാല്‍ നൈറ്റ് ക്ലബില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് വിവരം.
നൈറ്റ് ക്ലബിലെ ഡാന്‍സിന്‍റെ വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഹലാല്‍ ബാര്‍ ഉണ്ടെന്ന് അവതാരക വിളിച്ചുപറയുന്ന വീഡിയോകള്‍ ഉണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്. 370 മുതല്‍ 500 സൗദി റിയാല്‍ വരെ വിലയുള്ള ഹുക്ക ലഭ്യമാകുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ജിദ്ദ നഗരത്തിലെ ഒരു ഇവന്‍റുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വീഡിയോകളെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചതായി സൗദിയിലെ ജെനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റി(ജി ഇ എ ) ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിണ്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി നടന്നതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
അമേരിക്കന്‍ ഗായകനായ നീ-യോ യാണ് ക്ലബിന്‍റെ ഉദ്ഘാടനത്തിന് എത്താനിരുന്നത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു. ക്ലബ് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ പിന്നീട് കാണാം എന്നും നീ-യോ ശേഷം കുറിപ്പിട്ടിട്ടുണ്ട്.
സൗദിയിലെ കിഴക്കൻ പ്രവിശ്യാ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈൽ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായി അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാൽ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയിൽ പിടിക്കാനുള്ള പേടി കാരണം സാധനങ്ങൾ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു.
അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉടനെ ഫോൺ കടയില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഒന്നു രണ്ടു തവണ നിലത്ത് വീണതായ് ഷജീർ പറയുന്നു. എല്ലാം നേരിട്ട് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജീയനറാണ് സജീർ.