Middle East

സമൂഹമാധ്യമങ്ങൾ അടക്കം ഓൺലൈൻ മേഖലകളിലെ ചതിവലകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടു പുതിയ പദ്ധതിയുമായി യു.എ.ഇ. അധ്യാപകരേയും രക്ഷിതാക്കളേയും കുട്ടികളേയും പങ്കാളികളാക്കിയുള്ള ചൈൽഡ് ഡിജിറ്റൽ പദ്ധതിക്കു തുടക്കം കുറിച്ചു.

ഇന്റർനെറ്റിലെ കെണികൾ കുട്ടികൾക്കു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ പുതിയ പദ്ധതിക്കു തുടക്കംകുറിച്ചത്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുകയും വ്യാപക ബോധവൽകരണം തുടങ്ങുകയും ചെയ്യും.

ലൈംഗികമായും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്ന വെബ് സൈറ്റുകൾക്കു പുറമെ വ്യക്തികളും ചില ഗ്രൂപ്പുകളും കെണിയൊരുക്കുന്നുവെന്നും ഇത്തരം ചൂഷണങ്ങൾക്കു വിധേയരാകുന്നതിൽ എല്ലാ പ്രായക്കാരുമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രധാനമായും 5 മുതൽ 18 വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടു 4 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന പോർട്ടൽ, അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണം തുടങ്ങിവയാണ് ലക്ഷ്യമിടുന്നത്. യുഎഇയിൽ ഒരാൾ എട്ടു മണിക്കൂർ ഒാൺലൈനിൽ ചെലവഴിക്കുന്നതായാണു കണക്ക്. ഇതിൽ മൂന്നു മണിക്കൂറും സമൂഹമാധ്യമങ്ങളിലാണ് ചെലവഴിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്ക്. എട്ടുകോടി അൻപതുലക്ഷത്തോളം രൂപയാണ് ഷുമുഖ് പെർഫ്യൂമിൻറെ വില. മൂന്നുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് പെർഫ്യൂം മാർക്കറ്റിൽ അവതരിപ്പിക്കുന്നത്.

യു.എ.ഇയിലെ പ്രശസ്ത പെർഫ്യൂം ബ്രാൻഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. 4.572 ബില്യൺ ദിർഹം, അതായത് എട്ടുകോടി അൻപത്തിയെട്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരത്തോളം രൂപയാണ് വില. 3571 രത്നങ്ങൾ, 2,479 ഗ്രം 18 കാരറ്റ് സ്വർണം, അഞ്ചു കിലോ വെള്ളി എന്നിവയാൽ അലങ്കരിച്ചാണ് ഷുമുഖ് വിൽക്കുന്നത്. പന്ത്രണ്ടു മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനിൽക്കുമെന്നു നബീൽ പെർഫ്യൂംസ് ചെയർമാൻ അഷ്ഗർ ആദം അലി വ്യക്തമാക്കി.

മൂന്നു വർഷത്തോളം 494 പരീക്ഷണങ്ങൾ നടത്തിയാണ് അമൂല്യമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയത്. പെർഫ്യൂം ബോട്ടിലിനു ഒരുമീറ്റർ 97 സെൻറീമീറ്ററാണ് നീളം. ദുബായ് മോളിലെ പാർക്ക് അവന്യൂവിൽ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദർശനത്തിനുണ്ടാകും. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് വിവിധ ഡിസൈനുകളിൽ പെർഫ്യൂം നിർമിച്ചുനൽകും. അതേസമയം, ഒരു ഇന്ത്യൻ വ്യവസായിയാണ് പെർഫ്യൂമിനു ആദ്യ ഓർഡർ നൽകിയതെന്നു നബീൽ കമ്പനി വ്യക്തമാക്കി.

യുഎഇയിൽ മൂടൽമഞ്ഞു തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം.

പുലർച്ചെ കാഴ്ചാപരിധി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അബുദബി, ദുബായ്, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ പലയിടങ്ങളിലും കനത്ത മഴ പെയ്തു. അതേസമയം, കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

കുവൈത്ത് സിറ്റി∙ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്ന പദ്ധതി നിലവിൽ വന്നു. ആദ്യഘട്ടമായി ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഇന്നലെ മുതൽ ഒഴിവാക്കി. താമസിയാതെ മുഴുവൻ വിദേശികളുടെയും പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.

ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള അപേക്ഷ ഇന്നലെ മുതൽ ഓൺ‌ലൈൻ വഴിയാണ് സ്വീകരിക്കുന്നത്. പുതിയ സിവിൽ ഐഡി കാർഡ് ഇഖാമ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയതായിരിക്കും. പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐഡി കാർഡ് വിമാനത്താ‍വളങ്ങളിലും രാജ്യാതിർത്തികളിലും പുറത്തേക്ക് പോകുന്നതിനും കുവൈത്തിലേക്ക് വരുന്നതിനും വേണം.

പുതിയ സിവിൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവൻ വിദേശികൾക്കും സിവിൽ ഐഡി നൽകുന്നത് താമസാനുമതികാര്യ വിഭാഗം നിർത്തിവച്ചു. ഒട്ടേറെ പേരുടെ പാസ്പോർട്ടിലെയും സിവിൽ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അത്. അറബി ഭാഷയിൽ അല്ലാത്ത പേരുകൾ പലരും ഓട്ടമേറ്റഡ് പരിഭാഷ സംവിധാനം വഴി പരിഭാഷപ്പെടുത്താൻ സാധിക്കാത്തതടക്കമുള്ള കാരണങ്ങളുണ്ട് പേരിലെ വ്യത്യാസത്തിന്. (ഉദാ: പാസ്പോർട്ടിൽ അബ്ദുൽ അസീസ് ആമ്പിച്ചിക്കാട്ടിൽ എന്ന് പേരുള്ളയാളുടെ സിവിൽ ഐഡിയിലെ പേര് ആമ്പിച്ചിക്കാട്ടിൽ അബ്ദുൽ അസീസ് എന്നാണ്.) ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുൻപായി പാസ്പോർട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ശബാൻ വിദേശികളോട് അഭ്യർഥിച്ചു. വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വയ്ക്കണം. പുതിയ സിവിൽ ഐഡിക്കുള്ള അപേക്ഷയ്ക്ക് മുൻപ് പേരിലെ പൊരുത്തക്കേട് ശരിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു

മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.

മുഷ്‌റിഫ്‌ നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.

ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.

കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണ ഭാഗ്യം തേടി എത്തിയത് മലയാളി കുടുംബത്തിനരികെയാണ്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് മലയാളിക്ക് അടിച്ചത്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിന് ഭാഗ്യം തുണച്ചത്.

12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് റോജി. അഞ്ചാമത്തെയോ ആറാമത്തെയോ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് റോജി പറയുന്നു.

അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോയി. സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് വലിയ ലക്ഷ്യങ്ങളൊന്നും നേടണമെന്ന് മനസിലില്ല. കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചല്ല ടിക്കറ്റെടുത്തതെന്നും സാധാരണക്കാരനായിത്തന്നെ ജീവിതം തുടരുമെന്നും റോജി പറഞ്ഞു.

അബുദബിയില്‍ നടക്കുന്ന ഇസ്്്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിച്ചിട്ടിുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പാക്ക് പിന്‍മാറ്റം. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.

ബഹ്‌റൈനിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന്​ മാസങ്ങള്‍ക്ക് ​മുന്‍പ് ബഹ്‌റൈനിലെത്തിയ മാഹി സ്വദേശിയായ പൈങ്കുവില്‍ പ്രണവി​ (24) നെയാണ്​ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്​.

റിഫയില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്​ട്രിക്കല്‍ എഞ്ചിനീയറായാണ്​ ഇയാൾ ജോലി ചെയ്​തിരുന്നത്​. ചൊവ്വാഴ്​ച പകല്‍ 11.30 വരെ ഇയ്യാള്‍ ഓഫീസില്‍ ജോലി ചെയ്​തിരുന്നതായി സുഹൃത്തുക്കൾ പറയപ്പെടുന്നു. പിതാവ്​ പവിത്രന്‍. മാതാവ്​: ഷൈജ. സഹോദരി: റിവിഷ.

ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്​. ഈ വർഷം തുടങ്ങിയതിനുശേഷം ഇതുവരെയായി ജീവനൊടുക്കുന്ന പത്താമത്തെ ഇന്ത്യൻ പ്രവാസിയാണ്​ പ്രണവ്​.

 

ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. കുടുംബ സംഗമത്തിനായി ആദ്യമായി യുഎഇയിലെത്തിയ ഗുജറാത്തിലെ ബറോഡയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്.

രോഹിണിബഹന്‍ പട്ടേല്‍ (42), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭായ് പട്ടേല്‍ (47) എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായ വിനോദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മദാമിലെ അല്‍ നസാവി റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിലെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 8നാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. രോഹിണിബഹനിന്റെ അർധ സഹോദരനായ ദീപക് പട്ടേല്‍ മറ്റൊരു വാഹനത്തിലായിരുന്നു ഡെസേര്‍ട്ട് സഫാരി നടത്തിയിരുന്നത്. ഇദ്ദേഹം സഫാരി കഴിഞ്ഞതിന് പിന്നാലെ ടൂര്‍ കമ്പനിയെ സമീപിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. 12 വര്‍ഷമായി പരസ്പരം കാണാതിരുന്ന കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇരുന്നപ്പോഴായിരുന്നു അപകടം വില്ലനായത്.

 

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.

RECENT POSTS
Copyright © . All rights reserved