കുവൈറ്റിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനായ പ്രവാസിയെ കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്.
കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് മുനവ്വറലി തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്.
മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്‍ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു.
കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവര്‍ക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാല്‍, ഉള്ളതെല്ലാം വിറ്റിട്ടും അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല.
ഈ നിസ്സഹായത മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ തുക മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖേന മാലതിക്ക് കൈമാറുകയും ചെയ്തു
റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .
അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.
നാല്‍പ്പത് കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികള്‍ പിടിയിലായി. തട്ടിപ്പില്‍ നാലംഗസംഘമാണുണ്ടായത്. ഇവരില്‍ ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.കുവൈത്തിലെ ഒരു പ്രമുഖ കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കെതിരെ കമ്പനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.
കമ്പനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ച പ്രതികള്‍ കമ്പനിയുടെ വിശ്വസ്തരായി. തുടര്‍ന്ന് കമ്പനിയുടെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു.
വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്പനിയില്‍നിന്ന് തട്ടിയെടുത്തത്. ഏറെ വൈകിയാണ് കമ്പനിക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം കണ്ടെത്താനായത്. തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്.
റാസല്‍ ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരണപ്പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരമുള്ള പര്‍വത നിരയിലാണ് അപകടം.
മരിച്ച നാലില്‍ മൂന്ന് പേരും യുഎഇ സ്വദേശികളാണ്. കൂടാതെ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയാണ്. ഹുമൈദ് അല്‍ സാബി, ജാസിം അല്‍ തുനൈജി, സഖ്ര് അല്‍ യമാഹി എന്നിവരാണ് യുഎഇ സ്വദേശികള്‍. മാര്‍ക് ടി ആള്‍ സാബിയാണ് മരണപ്പെട്ട വിദേശി.
നാഷണല്‍ ആംബുലന്‍സിന്റേതാണ് ഹെലികോപ്റ്റര്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ യുഎഇ സമയം വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തുകയായിരുന്നു. മലയില്‍ സ്ഥാപിച്ചിരുന്ന സിപ് ലൈന്‍ കേബളില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്
വിലക്കുറവോടെ വേണ്ടതെല്ലാം സ്വന്തമാക്കാൻ അവസരവുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ലോകം ദുബായുടെ കുടക്കീഴിലെന്ന പ്രമേയത്തിൽ ഫെബ്രുവരി രണ്ടുവരെയാണ് മേള. തൊണ്ണൂറുശതമാനം വരെ വിലക്കുറവാണ് മേളയുടെ പ്രത്യേകത.
ഇനി കാഴ്ചകളുടേയും സമ്മാനങ്ങളുടേയും നാളുകൾ. ഷോപ്പിങ് മാളുകളും പാർക്കുകളും തെരുവുകളുമെല്ലാം മേളയുടെ ഭാഗമാകും. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്വർണ, വജ്രാഭരണങ്ങൾ തുടങ്ങി എന്തും വിലക്കുറവോടെ സ്വന്തമാക്കാം എന്നതാണ് മേളയുടെ പ്രത്യേകത. ഭാഗ്യമുണ്ടെങ്കിൽ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും തേടിയെത്തും. ദുബായിലെ 3200ലേറെ 3200ൽ ഏറെ കച്ചവട സ്ഥാപനങ്ങൾ ഡിഎസ്എഫിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖമാളുകളിൽ 90% വരെ വിലക്കുറവിൽ 12 മണിക്കൂർ നീളുന്ന മെഗാ വിൽപനമേളയോടെയാണു മേളയുടെ തുടക്കം കുറിച്ചത്. കരകൌശല, ഭക്ഷ്യ മേളകൾ, ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ തുടങ്ങിയവ ഡിഎസ്എഫിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അരങ്ങറും.
ഗ്ലോബൽ വില്ലേജും ഡി.എസ്.എഫിൻറെ ഭാഗമാണ്. പതിവുപോലെ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ വൻ തിരക്കിനു ഇക്കുറിയും മേള സാക്ഷ്യം വഹിക്കും. കുട്ടികൾക്കായി പ്രത്യേക ഉല്ലാസവേദികളും മേളയിലുണ്ടാകും. ഡിഎസ്എഫിനോട് അനുബന്ധിച്ചു പ്രധാനകേന്ദ്രങ്ങളിലെ വർണാഭമായ കരിമരുന്നുപ്രയോഗം ഉൽസവത്തിൻറെ ഭാഗമാണ്.
രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.
ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. ദുബായിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.
തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.
വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം ആശ്വസിപ്പിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.
കോഴിക്കോട്ടേക്ക് പോകേണ്ട 185 യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ പത്തു മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ് ഇതുവരെ യാത്രപുറപ്പെടാൻ കഴിയാതെ യാത്രക്കാർ വലയുന്നത്.
ബോഡിങ് പാസ്സ് നൽകിയ ശേഷം വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തിൽ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. വൻ തുക ടിക്കറ്റിനു നൽകിയ യാത്രക്കാർക്കാണ് ഈ ദുർഗതി.
അതെ, ദുബായിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ഈ മിടുക്കൻ 13–ാം വയസ്സിൽ സ്വന്തമായി ഒരു സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആദിത്യന്റെ ടെക്‌ലോകവുമായുള്ള ബന്ധം. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചാണ് ഈ മിടുക്കൻ ആദ്യം ഞെട്ടിച്ചത്. ഇപ്പോൾ 13–ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ. ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.
അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കൻ കംപ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്നത്. ഇപ്പോൾ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാർഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നതെന്ന് ആദിത്യൻ ഒാർക്കുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയിൽ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാർഥികളും സുഹൃത്തുക്കളുമാണിവർ. പ്ലേ സ്റ്റോർ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കുകയായിരുന്നു ആദിത്യൻ ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരിൽ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.
18 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ആദിത്യൻ, എങ്കിൽ മാത്രമേ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എങ്കിലും ഇപ്പോൾ ഒരു കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂർണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യൻ പറയുന്നു.
ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതി കൂടി യുഎഇ ചര്‍ച്ച ചെയ്യുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.
വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള അല്‍ശെഹി പറഞ്ഞു.
ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.