Middle East

മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജിതമായി അന്വേഷണം നടത്തിയിരുന്നു.

ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് അദ്ദേഹം തിരികെപോയത്.

ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിലാണ് കെട്ടിടം പണിക്കിടെ കാല് വഴുതി താഴെ വീണത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

പിതാവ് – കുഞ്ഞാലി പുളിക്കൽ. മാതാവ് – നബീസ. ഭാര്യ – ജസീന. മക്കൾ – ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

ദുബായില്‍ കൊല്ലപ്പെട്ട മലയാളിൽ യുവാവിന്റെ അവസാന നിമിഷങ്ങളുടെ നോവുന്ന ഓർമ്മകൾ പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തൃക്കല്ലൂര്‍ സ്വദേശി ഹക്കിം ദുബായിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയിൽ വച്ച് ഹക്കീമിൻ്റെ സഹപ്രവർത്തകരും ഒരു പാകിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കിം കുത്തേറ്റ് മരിച്ചത്. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് അറിയിച്ചുകൊണ്ടാണ് അഷ്‌റഫ് പോസ്റ്റ് പങ്ക് വെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ കൊലപാതകത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരന്‍ പാലക്കാട് തൃക്കല്ലൂര്‍ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്‍ജ – കോഴിക്കോട് എയറിന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയില്‍ എത്തിയ പ്രിയ സഹോദരന്‍ ഹക്കീം അവിടെയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃങ്കാലയായ് നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് വിടപറഞ്ഞത്. ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ….
ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ തീരാ നഷ്ടത്തില്‍ ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ’.

 

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.

ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.

ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.

പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.

കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.

ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.

ദുബായ് മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു.

ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു.

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.

കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബം​ഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സാകോ കമ്പനി ജീവനക്കാരാണ് മരിച്ച എല്ലാവരും.അൽഅഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാൻ അൽഅഹ്‌സ കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.

ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിനെ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദിൽ ഖബറടക്കിയത്.

ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം. മക്കയിലേക്ക് ഉംറക്ക് പോയി ഖോബാറിലെക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. മാതാപിതാക്കളും സഹോദരന്മാരും ആശുപത്രി വിട്ടു.ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്.

കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദിഖ് തൂവൂർ , വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിൽ തുടങ്ങിയവർ കുടുംബത്തെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു

മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.

നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.

Copyright © . All rights reserved