കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
‘ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ് അസോസിയേഷനിലൊക്കെ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തിയേറ്റര്‍ അലങ്കരിക്കുക, പോസ്റ്റര്‍, ഒട്ടിക്കുക, ശിങ്കാരിമേളം അറേഞ്ച് ചെയ്യുക തുടങ്ങി ആഘോഷപരിപാടികള്‍ നടത്തുകയായിരുന്നു പ്രധാനപരിപാടി. ഇന്നും ദിലീപേട്ടന്‍ ഫാന്‍ തന്നെയാണ്. അതില്‍ മാറ്റമില്ല. 2 കണ്‍ട്രീസിന്റെ സെറ്റില്‍വെച്ച് ദിലീപേട്ടനോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അറിയാം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ഫാനാണെന്ന്. ഞാന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ എന്റെ വണ്ടിയുടെ പേര് കൊച്ചി രാജാവ് എന്നായിരുന്നു’- ഹരീഷ് കണാരന്‍ പറഞ്ഞു.
‘പത്താം ക്ലാസില്‍ തോറ്റപ്പോള്‍ രണ്ടാമത് എഴുതാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. അങ്ങനെ 17ാം വയസ്സില്‍ ടൂട്ടോറിയല്‍ കോളജില്‍ പോയി ചേര്‍ന്നു. അവിടെ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടി ഇപ്പോള്‍ എന്റെ ഭാര്യയാണ്. നാട്ടിന്‍പുറത്ത് ഞാന്‍ ഇപ്പോഴും സിനിമ താരമല്ല. മുണ്ടുടുത്ത് സാധാരണക്കാരനായി ജീവിക്കുകയാണ്. ഇവിടെ ഷൂട്ടിംഗിനിടെ ഒരു ദിവസം ഗ്യാപ് കിട്ടിയാല്‍ ഞാന്‍ നേരെ നാട്ടിലേക്ക് പോകും’ ഹരീഷ് പറഞ്ഞു.
‘സിനിമയില്‍ എത്തുന്നതിന് മുന്‍പ് മിമിക്രി പരിപാടികളും സ്‌കിറ്റുമായി നാടിന്റെ പുറത്ത് പോകും. നാട്ടില്‍ ഓട്ടോ ഓടിച്ചും പെയിന്റ് പണിക്ക് പോയും കല്ലുപണിക്ക് പോയുമൊക്കെയാണ് ജീവിച്ചുകൊണ്ടിരുന്നത്. നാലാം ക്ലാസില്‍വെച്ച് ടീച്ചര്‍ എന്താകണമെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്‍ എന്ന് തട്ടിവിട്ടതാണ്. ഒന്നും ആലോചിച്ച് അല്ല പറഞ്ഞത്. ഹരീഷ് കണാരന്‍, ബാബുവേട്ടന്‍ സ്‌കിറ്റുകളാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്’-ഹരീഷ് പറഞ്ഞു.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ന്യുസിലാൻഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നെൽസണിലെ ബീച്ചിൽ മുങ്ങി മരിച്ച ടീനയുടെ മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ട് പോകുവാൻ വേണ്ട നടപടിക്രമങ്ങൾ ശരിയാക്കുന്നതായി മരിച്ച ടീനയുടെ ഭർത്താവു ജിലുവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചു. ഇതിന് ആവശ്യമായ ധനസമാഹരണവും മറ്റുമായി സുഹൃത്തുക്കളും ഇവിടുത്തെ മലയാളി അസോസിയേഷനും മുന്നിട്ടിറങ്ങി നടത്തുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നെൽസണിലെ തഹുനായി ബീച്ചിൽ ആണ് ടീന അപകടത്തില്‍ പെട്ടത്. ടീനയും ഭര്‍ത്താവ് ജിലുവും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരുമിച്ച് ബീച്ചില്‍ പോയത്. ഇതിൽ 2 ദമ്പതികളും ഒരാള്‍ ബാച്ചിലറും ആയിരുന്നു. ഇതിൽ നാലു പേരും ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിംഗ് പാസ്സായ സഹപാഠികൾ ആയിരിന്നു എല്ലാവരും. റ്റീനയും ഭർത്താവ് ജിലുവും പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ വിവാഹിതരായവർ ആണ്. ഇവർ എല്ലാവരും ഓക്‌ലൻഡിൽ പഠനത്തിന് ശേഷം നെൽസണിൽ ജോലിക്കെത്തിയതാണ്, ടീന ജിലുവിന്‍റെ പഠനശേഷം സ്പൗസ് വിസയിൽ ആണ് ന്യുസിലാണ്ടിൽ എത്തിയത്. ടീന എറണാകുളം സ്വദേശിനിയും , ജിലു കൊല്ലം കുണ്ടറ സ്വദേശിയുമാണ് .
ഇവർ എല്ലാവരും ന്യുസിലാൻഡ് നഴ്സിംഗ് ലൈസൻസിന് ശ്രമിക്കുകയും, അതോടൊപ്പം നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ആയി ജോലിനോക്കുകയും ആയിരുന്നു. പല ഷിഫ്റ്റുകളായി ജോലിചെയ്യുമ്പോളും എല്ലാവര്‍ക്കും മിക്കവാറും തിങ്കളാഴ്ച ഓഫ് കിട്ടുമായിരുന്നു. ഈ സമയത്ത് എല്ലാവരും എല്ലാ തിങ്കളാഴ്ച തഹുനായി ബീച്ചിൽ ഒത്തു കൂടുകയും, ഭക്ഷണവും നടത്തവും വർത്തമാനവും ആയി വൈകുന്നേരം അവിടെ ചിലവഴിക്കുകയും നാട്ടിലെ പല സഹപാഠികളെ ഫോൺ വിളിക്കുകയുമാണ് പതിവ്.
ദുരന്തം വന്ന വഴി
എല്ലാ തിങ്കളാഴ്ചത്തെയും പോലെ അന്നും അവർ ജനുവരി 29 ന് വൈകുന്നേരം 8 മണിയോടെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി രണ്ടു കാറുകളിൽ ആണ് തഹുനായി ബീച്ചിൽ എത്തിയത്, ഇവർ മാത്രമല്ല നിരവധി പേർ അവിടെ മത്സ്യബന്ധനത്തിനും വിനോദത്തിനും മറ്റുമായി രാത്രികാലങ്ങളിൽ അവിടെയുണ്ടാകാറുണ്ട് . ഇത് ഒരു അറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടും ആണ് .
ഭക്ഷണത്തിനു ശേഷം പതിവ് പതിവ് നടത്തത്തിനിടയില്‍ ഇവര്‍ ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നു. വേലിയിറക്കമായതിനാൽ തീരത്തു വെള്ളമിറങ്ങി കിടക്കുകയായിരുന്നു, അതിനാൽ തന്നെ ഇവർ ഏകദേശം 20 -30 മീറ്റർ ഉള്ളിലേക്ക് പോകുകയും ചെയ്തു. അതിനിടയിൽ ആണ് ടീന കടൽത്തട്ടിലെ ചെറുകുഴിയിൽ തെന്നി, ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തല്‍ ഒട്ടും വശമില്ലാതിരുന്ന ടീന വീണതോടെ പേടിക്കുകയും, ശ്വാസ നാളത്തില്‍ വെള്ളം കയറുകയും ചെയ്തു. ഇത് കണ്ടു നിന്ന ജിലു റ്റീനയെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു.
മറ്റുള്ളവർ ഉടനെ കാറിൽ ഓടിയെത്തി, മൊബൈൽ ഫോണിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും, കോസ്റ്റ് ഗാർഡും, ഹെലികോപ്റ്ററും ഉടൻ എത്തിയെങ്കിലും ഇവരെ നേരത്തെ കണ്ട സ്പോട്ടിൽ കണ്ടെത്താനായില്ല. എന്നാല്‍ നീന്തൽ വശമുള്ള ജിലു റ്റീനയെ കൊണ്ട് കുറച്ചകലെ നീന്തി കരക്കെത്തിയിരുന്നുന്നു, തുടർന്ന് നഴ്‌സായ ജിലു തന്നെ CPR നൽകിയെങ്കിലും ടീനയെ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച്ചില്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്.
മെഡിക്കൽ ടീം ഇരുവരെയും ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 10 വര്ഷങ്ങളായി സുഹൃത്തുക്കളായ സഹപാഠികളിൽ ഒരാൾ കണ്മുൻപിൽ വച്ച് മരിച്ച ആഘാതത്തിൽ ആണ് മറ്റു നാലുപേരും. രാവിലെ തന്നെ ഇവർ ഓക്ലൻഡ് മലയാളി സമാജം സെക്രട്ടറി ബ്ലെസ്സനെ ഇവർ വിവരങ്ങൾ അറിയിക്കുകയും, തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈ കമ്മീഷണർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് . ഓക്ലൻഡ് മലയാളം ഭാരവാഹികൾ എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .
ന്യുസിലാണ്ടിൽ ഇപ്പോൾ കനത്ത ചൂടു കാലാവസ്ഥ ആയതിനാൽ എല്ലാവരും ബീച്ചുകളിൽ വൈകുന്നേരം
അധികസമയവും ചിലവഴിക്കുണ്ട് . കടൽ ശാന്തമാണ് എന്ന് കരുതി ഒരു പരിധി വിട്ടു അധികം ദൂരം കടലിനുള്ളിലെക്ക് പോകാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടണ്ടതാണ്. പ്രത്യേകിച്ച് രാത്രിയിൽ വേലിയേറ്റം അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നക.
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികൾ വിളിച്ച യോഗത്തിൽ സംഘര്‍ഷം. കർദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം പ്രതിഷേധക്കാർ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം കൂട്ടിയിട്ട് കത്തിച്ചു . കർദ്ദിനാളിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് പത്രം കത്തിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.
സമീപകാലത്തു ഉണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു സ്ത്രീ വിരുദ്ധതയുമായി പുറത്തുവന്ന ചില പ്രതികരണങ്ങൾ. എന്നാൽ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയും അസമത്വത്തിന് എതിരെയും ഇത്ര ധൈര്യത്തോടെ സ്ത്രീകള്‍ സംസാരിച്ച ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. എതിര്‍ക്കപ്പെടേണ്ട പല പ്രവണതകളും സിനിമയ്ക്ക് അകത്തുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ എല്ലാവരും ഭയപ്പെട്ടു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം തന്നെ ആയിരുന്നു കാരണം. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.
ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതിന് എതിരെ ആയിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇതോടെ മമ്മൂട്ടി ഫാന്‍സ് തെറിവിളിയും പൊങ്കാലയുമായി രംഗത്ത് വന്നു.
താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.
ഈ വിവാദത്തോടെ മലയാളികള്‍ പാര്‍വ്വതിക്കൊപ്പമെന്നും പാര്‍വ്വതിക്കെതിരെന്നും രണ്ട് തട്ടിലായി. പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.
പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല. കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് പല ഉപദേശങ്ങള്‍ ലഭിച്ചതായും പാര്‍വ്വതി പറയുന്നു. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്.
സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി. കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.
കസബ വിവാദത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചും പാര്‍വ്വതി പ്രതികരിച്ചത് ഇങ്ങനെയാണ്. മമ്മൂട്ടി അക്കാര്യത്തില്‍ പ്രതികരിച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണ് എന്ന് പറയാന്‍ സാധിക്കില്ല. സൈബര്‍ ആക്രമണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിക്ക് മെസ്സേജ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോളേക്കും കാര്യങ്ങള്‍ കൈവിട്ട നിലയ്ക്ക് എത്തിയിരുന്നു. തന്നില്‍ നിന്നും മമ്മൂട്ടില്‍ നിന്നും പോലും മാറി വിഷയം മറ്റേതോ തലത്തില്‍ എത്തിയിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ ഇനിയും ചോദ്യങ്ങളുയര്‍ത്തുമെന്ന് പാര്‍വ്വതി ആവര്‍ത്തിക്കുന്നു. അക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള ശ്രമം ഇനിയും തുടരുമെന്നുള്ള ‘നയം വ്യക്തമാക്കി’ പാർവതി…
പ്രണവ് മോഹന്‍ലാലിന്റെ ആദ്യം ചിത്രം ആദി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സുചിത്ര മോഹന്‍ലാലും പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. മകന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ ആവാതെ വിങ്ങിപൊട്ടുകയായിരുന്നു സുചിത്ര. അവന്‍ എങ്ങനെയാണോ, അത് തന്നെയാണ് സിനിമയിലുമെന്ന് സുചിത്ര പറഞ്ഞു.
മുംബൈയിലെ ഷൂട്ടിങ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. മുംബൈ ബാണ്ടു മാഗ്നെറ്റ് മാളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മോഹന്‍ലാല്‍ സിനിമ കാണാനെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ മോഹന്‍ലാലിനോട് ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല സിനിമയാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. മകന്റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ടെ മകനല്ലേ, ഒരു നടനെന്ന നിലയില്‍ പറയുകയാണെങ്കില്‍ മികച്ച പ്രകടനം തന്നെയാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. അച്ഛനെ വെച്ച് നോക്കുമ്പോള്‍ മകന്റെ അഭിനയം എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ചിരിയടക്കാനായില്ല. അച്ഛന്റേന്ന് എന്ത് നോക്കാനെന്ന് മോഹന്‍ലാല്‍ ചോദിച്ചു. മോഹന്‍ലാലിന്റെ മറുപടി കേട്ട് സുരാജ് പൊട്ടിച്ചിരിച്ചു.
അപ്പുവിന്റെ ആദ്യ സിനിമയാണെന്ന് കണ്ടാല്‍ പറയില്ലെന്ന് സുരാജ് പറഞ്ഞു. എല്ലാം ദൈവാനുഗ്രഹമാണ്. അച്ഛന്‍ അഡ്വെഞ്ചറാണ്, ഇപ്പോള്‍ മകനും അഡ്വെഞ്ചറായെന്ന് സുരാജ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. എന്നാല്‍ സൂപ്പര്‍താരമായ പിതാവിന്റെ കഴിവുകള്‍ എത്രത്തോളം മകനിലുണ്ട് എന്ന കാര്യമാണ് ആദിയിലൂടെ പ്രേക്ഷകര്‍ പരിശോധിച്ചത്. അച്ഛനെക്കാള്‍ ഒട്ടും മോശമല്ല മകന്‍ എന്ന പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
പ്രണവ് സിനിമയില്‍ അഭിനയിക്കും എന്നത് മുന്‍കൂട്ടി തീരുമാനിച്ച കാര്യമല്ല. അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല പ്രണവ്. ഒരുപാട് പേര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണം കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
അച്ഛന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ആദിയുടെ വിജയത്തില്‍ സന്തോഷിക്കുന്നു. ഏറെ ശാരീരികാധ്വാനം ആവശ്യമായി വന്ന ഒരു വേഷമാണ് പ്രണവ് അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. ഇങ്ങനെയൊരു പടത്തിലേക്കാണ് ജീത്തുജോസഫ് പ്രണവിനെ ക്ഷണിച്ചതെന്നറിഞ്ഞപ്പോള്‍ പ്രണവിന് അത് ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.
ചിത്രത്തിനുവേണ്ടി തായ്‌ലന്‍ഡില്‍ നിന്ന് മികച്ച പരിശീലനമാണ് പ്രണവിന് ലഭിച്ചത്. അഡ്വഞ്ചറസായ കാര്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇക്കാരണം കൊണ്ട് മാത്രമാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
കൊച്ചി: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ആദിക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപ്പു ഒരു വിസ്‌ഫോടനം നടത്തി എത്തിയിരിക്കുകയാണെന്നും ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെ അതിശയിപ്പിച്ചെന്നും ബി.ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ക്ലെമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാം മുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ റിലീസ് ചെയ്ത ആദി മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. പ്രണവിന്റെ ആദ്യ സിനിമയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലൂടെ പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു. ജീത്തു ജോസഫ് സംവിധാന ചെയ്ത ആദിയില്‍ പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ റിപബ്ലിക് ദിനം എന്ന്‍ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? അറുപത്തിയൊമ്പത് വര്‍ഷം മുന്‍പുള്ള ഇന്ത്യ എങ്ങനെയെന്ന് സങ്കല്പ്പിച്ചിട്ടുണ്ടോ ?
നമ്മുടെ രാജ്യത്തിന്‍റെ കൈയില്‍ ആ ദൃശ്യങ്ങള്‍ ഒന്നുമില്ല എങ്കിലും അജ്ഞാതമായൊരു യൂട്യൂബ് ചാനലില്‍ അത് ലഭ്യമാണ്. ബ്രിട്ടീഷ് പതേ എന്ന ചാനലിലാണ് ഇന്ത്യയുടെ ആദ്യ റിപബ്ലിക് ദിനത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്ളത്.
6.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഉപരാഷ്ട്രപതി സര്‍വേപള്ളി രാധാകൃഷ്ണന്‍ എന്നിവരെ ഒന്നിലേറെ തവണ കാണിക്കുന്നുണ്ട്. വിമാനം ഇറങ്ങി വരുന്ന പാക്കിസ്ഥാന്‍ നേതാക്കളെ പ്രധാനമന്ത്രി സ്വീകരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ഇന്ത്യന്‍ പട്ടാളവും ആര്‍മി ടാങ്കുകളും അടങ്ങിയ റിപബ്ലിക് ദിന പരേഡും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
മറ്റൊരു വീഡിയോയില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൗസില്‍ നടന്ന ആഘോഷങ്ങള്‍ കാണാം. രാജ്യത്തിന്‍റെ ഹൈ കമീഷണര്‍ ആയിരുന്ന വികെ കൃഷ്ണ മേനോന്‍ പ്രതിജ്ഞയെടുക്കുന്നതും പ്രഭാഷണം നടത്തുന്നതും കാണാം.
നെടുമങ്ങാട് : പച്ചില മരുന്നുകളുടെ കാവലാളിന് രാജ്യത്തിന്റെ ആദരം. ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്. ലക്ഷ്മികുട്ടി അമ്മയ്ക്ക് നാട്ടു വൈദ്യത്തിനാണ് പത്മശ്രീ ലഭിച്ചത്.
പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.
പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.
1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.
ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.
കടുവകളുടെ നടുവിൽപ്പെട്ട യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. വനപ്രദേശത്തുകൂടി ബൈക്കിൽ വരികയായിരുന്ന രണ്ടു യുവാക്കളാണ് കടുവകളുടെ ഇടയിൽപ്പെട്ടത്. കടുവകളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഇരുവർക്കും വിശ്വസിക്കാനായിട്ടില്ല.
യുവാക്കൾ കടുവകളിൽനിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാലു മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ രണ്ടു കടുവകൾ യുവാക്കളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചിരിക്കുന്നത് കാണാം. യുവാക്കളുടെ സമീപത്ത് കടുവ എത്തിയെങ്കിലും ആക്രമിച്ചില്ല. യുവാക്കളുടെ സമീപത്ത് ഏറെനേരം നിന്നശേഷം കടുവകൾ തിരികെ വനത്തിലേക്ക് പോയി.
അതുവഴി ആ സമയത്ത് വന്ന കാറിലുണ്ടായിരുന്നവരാണ് സംഭവം മൊബൈലിൽ ഷൂട്ട് ചെയ്തത്. ബൈക്ക് മുന്നോട്ടു എടുക്കുകയോ ബൈക്കിൽനിന്നും ഇറങ്ങുകയോ ചെയ്യരുതെന്ന് കാറിനകത്ത് ഇരുന്നവർ യുവാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. യുവാക്കൾ ഇതു അനുസരിച്ചു. കടുവകൾ കാട്ടിലേക്ക് തിരികെ പോകുന്നതുവരെ അനങ്ങാതിരുന്നു. യുവാക്കളുടെ ഭാഗത്തുനിന്നും പ്രകോപനം ഒന്നു ഉണ്ടാകാത്തതോടെ കടുവകൾ തിരികെ കാട്ടിലേക്ക് പോയി.