കില്‍കോക്ക്: ‘നാളെ നമുക്ക് കാണാം,വരുമല്ലോ?’ പ്രത്യാശയോടെ മനോജ് സക്കറിയ ആ വാക്കുകള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല അതിനും മുമ്പേ സ്വര്‍ഗ്ഗീയ മാലാഖമാര്‍ തന്നെ നിത്യതയുടെ തീരത്തേക്ക് കൂട്ടാനെത്തുമെന്ന്….നിറഞ്ഞ പ്രതീക്ഷയോടെ അയര്‍ലണ്ടിന്റെ സ്വപ്നഭൂമിയിലെത്തിയ കോട്ടയം ചിങ്ങവനം സ്വദേശിയായ കില്‍കോക്കിലെ മനോജ് സക്കറിയ എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമായിരുന്നു ആ സന്ദേശം അയച്ചത്.
അയര്‍ലണ്ടിലെ ഹെവന്‍ലീ ഫീസ്റ്റ് കൂട്ടായ്മയുടെ പാസ്റ്റര്‍ നൈജു ഡാനിയേലിനെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മനോജ് സന്ദേശം അയച്ചത്. മനോജും മക്കളും അയര്‍ലണ്ടില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കില്‍കോക്കിലെ ഇവരുടെ ഭവനത്തില്‍ ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താമെന്ന് നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. അതനുസരിച്ച് ഇന്നലെയായിരുന്നു ആ പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നത്. ഏറെപേരെ ആ യോഗത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. മരണത്തിലെയ്ക്കാണ് താന്‍ പോവുന്നതെന്ന് അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫോണ്‍ സന്ദേശത്തിലൂടെ പാസ്റ്റര്‍ നൈജുവിനോടും നടത്തിയത്. പക്ഷേ ആ പുതിയ തുടക്കത്തിനും അനുഗ്രഹം തേടിയുള്ള അര്‍ത്ഥനയ്ക്കും മുമ്പേ മനോജിനെ സ്വന്തം സന്നിധിയിലേക്ക് വിളിയ്ക്കാനായിരുന്നു ദൈവത്തിനിഷ്ടം.
സൗദിയില്‍ വര്‍ഷങ്ങള്‍ കൂട്ടിവെച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതിനൊപ്പം ബാങ്ക് വായ്പ കൂടിയെടുത്താണ് കൂരോപ്പടയില്‍ സ്വന്തമായി ഒരു കൊച്ചു വീട് മനോജ് പണിതത്. കഴിഞ്ഞ വര്‍ഷം വീടിന്റെ കേറിത്താമസം കഴിയുമ്പോള്‍ തന്നെ അയര്‍ലണ്ടിലേക്കുള്ള ജോലി ഏതാണ്ട് ഉറപ്പാക്കിയിരുന്നു. നല്ല കാലത്തിന്റെ ആ സ്വപ്‌നം കൂടി കണ്ടുകൊണ്ടാണ് ബാങ്ക് ലോണ്‍ എടുത്തത്.
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ട് അയര്‍ലണ്ടിലേക്ക് പോരുമ്പോള്‍ ഷിജിയും പ്രതീക്ഷിച്ചത് ഭര്‍ത്താവിനെയും, മക്കളെയും എത്രയും വേഗം കൂട്ടി ഇവിടെയെത്താമെന്നാണ്. അങ്ങനെ ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മനോജും, മക്കളും ഡിസംബര്‍ 27 ന് അയര്‍ലണ്ടില്‍ എത്തിയത്. ഒരു പകലിന് ശേഷം വീണ്ടും ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ആ വിശ്രമദിനത്തിന്റെ അവസാനമാണ് മനോജ് നിത്യവിശ്രമത്തിലേയ്ക്ക് യാത്രയായത്.
മക്കളായ പത്തുവയസുകാരി മിക്ക എലിസബത്തിനെയും, സാവിയോ സക്കറിയായെയും (5 വയസ്) തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല ഷിജിയ്ക്ക്. അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. കാലാവസ്ഥാവ്യത്യാസത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് എന്നാണ് അവര്‍ കരുതിയത്. ഒറ്റനോട്ടത്തില്‍ കുഴപ്പങ്ങള്‍ ഒന്നും കാണാനും ഇല്ലായിരുന്നു. പുലര്‍ച്ചെ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാന്‍ പോയ മനോജ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
അയര്‍ലണ്ടിലെ മലയാളികള്‍ ഇന്നലെ ദിവസം തുടങ്ങിയത് ആ ദുഃഖവാര്‍ത്ത അറിഞ്ഞു കൊണ്ടായിരുന്നു. ഈ മനോഹരനാട്ടില്‍ ജീവിതം തുടങ്ങാനെത്തിയ മലയാളി സഹോദരന്റെ നിര്യാണവാര്‍ത്ത ഏവരെയും ഞെട്ടിച്ചു.
കില്‍കോക്കിലെ മലയാളി സമൂഹം മാത്രമല്ല, ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ അജ്ഞാതനായ ആ സുഹൃത്തിന്റെ വിയോഗമറിഞ്ഞു പാഞ്ഞെത്തിയിരുന്നു. മനോജും കുടുംബവും ഉള്‍പ്പെട്ട ഹെവന്‍ലീ ഫീസ്റ്റ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളും തന്നെ കില്‍കോക്കിലെത്തിയിരുന്നു. സംഘടനാ പ്രതിനിധികളും, മത സാംസ്‌കാരികനേതാക്കളും ആ കുടുംബത്തിന് ആശ്വാസവുമായെത്തി. പാസ്റ്റര്‍ നൈജു ഡാനിയേലിന്റെയും, പാസ്റ്റര്‍ ബിനിലിന്റേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യനും സാന്ത്വനവുമായെത്തി.
ഈ വിദൂരദേശത്ത് ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സമാശ്വാസം ആ കുടുംബത്തെ ഒട്ടൊന്നുമല്ല ആശ്വസിപ്പിച്ചത്. കൈയ്യിലും,ബാങ്കിലുമെല്ലാം ഉണ്ടായിരുന്ന പണമെല്ലാം കൂട്ടിവെച്ചാണ് അയര്‍ലണ്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്. ആ കുടുംബത്തിന്റെ അപ്രതീക്ഷിത ദുഃഖത്തിലും നഷ്ടത്തിലും, മനസറിഞ്ഞു സഹായിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ വളരെ പെട്ടന്ന് തന്നെ തയാറെടുക്കുകയാണ്. ഫ്യുണറല്‍ ഹോമിന്റെ ചിലവുകളിലേയ്ക്കും,നാട്ടിലേക്കുള്ള യാത്രയ്ക്കും ,സംസ്‌കാര ചടങ്ങുകള്‍ക്കും മാര്‍ഗം കണ്ടെത്തണമെന്ന ഉദ്ദേശ്യമെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഷിജിമോള്‍ എവിടെ നിന്നും ഇതൊക്കെ പെട്ടന്ന് എങ്ങനെ കണ്ടെത്തും ?
സഹായിക്കേണ്ടത് അയര്‍ലണ്ടിലെ മലയാളി സമൂഹമാണ് എന്ന തിരിച്ചറിവിലാണ് ഷിജിമോളുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കില്‍കോക്കിലെ മലയാളികളും, വിവിധ സാമൂഹ്യപ്രവര്‍ത്തകരും, സംഘടനകളും രംഗത്തിറങ്ങുന്നത്. പാസ്റ്റര്‍ നൈജു ഡാനിയേല്‍ ,വിനോദ് ഓസ്‌കാര്‍, ചില്‍സ് കുര്യാക്കോസ്,വിധു സോജിന്‍ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു താത്കാലിക സംവിധാനം ഈ ആവശ്യത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലും സങ്കടത്തിലും അലയുന്ന മനോജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.
Shijimol Thomas
IBAN -IE93AIBK93320134398056 .
BIC-AIBKIE2D.
മലയാളനടിയും സംവിധായകനും തമ്മിലുള്ള സ്വകാര്യരംഗങ്ങളുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനെതിരെ നടി സൈബര്‍ പൊലീസിന് പരാതി നല്‍കി. അടുത്തിടെയാണ് നടി വിവാഹിതയായത്. 2013ല്‍ സംവിധായകന്‍ ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വെച്ചുള്ള ചിത്രങ്ങളാണെന്ന് കരുതുന്നു. ഈ സംവിധായകന്റെ സിനിമയില്‍ നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു നടിക്ക്. പിന്നീട് ഇദ്ദേഹത്തിന്റെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.
പക്ഷെ, അദ്ദേഹത്തിന്റെ ഗുരു സംവിധാനം ചെയ്ത സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2011ല്‍ പ്രശസ്തനായ തിരക്കഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിലും നായികയായി. ദിലീപ് നായകനായി അഭിനയിച്ച, വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ രണ്ട് നായികമാരില്‍ ഒരാളായും നായിക അഭിനയിച്ചു. ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും മുന്‍നിരയിലേക്ക് എത്താനായില്ല. ചിലചാനല്‍ പരിപാടികളില്‍ അവതാരകയായി. അതിനിടെയായിരുന്നു വിവാഹം.
വിവാഹശേഷം ആരോ വ്യാജ ഫെയ്‌സ്ബുക്കിലൂടെ , വേറെ പെണ്ണിനെ കിട്ടിയില്ലേ എന്ന് ഭര്‍ത്താവിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുമ്പ് പല മലയാളനടിമാരുടെയും വ്യാജ ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വയറലായിരുന്നു. അതിനെതിരെ അവര്‍ പരാതി നല്‍കിയിരുന്നു. ആശാശരത്തിന്റെയും രചനനാരായണന്‍ കുട്ടിയുടെയും പേരില്‍ വ്യാജ വീഡിയോസ് ഇറങ്ങിയിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പ്രതികളെ പിടികൂടിയിരുന്നു.
സംവിധായകനൊപ്പം ഉള്ള ചില ചിത്രങ്ങളും ഒപ്പം മോര്‍ഫ് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന ചില നഗ്ന ചിത്രങ്ങളും ആണ് വാട്ട്സ് ആപ്പ് പോലുള്ള മീഡിയകളിലൂടെ പ്രചരിക്കുന്നത്.
മാസ്റ്റര്‍പീസില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തെ ആദ്യമായി കണ്ടതിന്റെയുമൊക്കെ വിശേഷം പങ്കുവെയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത് പോലും എന്തിനാണെന്ന് അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നത്, അവരോട് പോകാന്‍ പറ എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്ക് ഏറെ പ്രചോദനമായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വന്തം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സെറ്റില്‍ എത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ദൂര ഒതുങ്ങിനിന്നു. അപ്പോഴാണ് മമ്മൂക്ക അന്വേഷിച്ചെന്ന് ഒരാള്‍ വന്നു പറഞ്ഞത്. ഓടിച്ചെന്ന് അനുഗ്രഹം വാങ്ങി. എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ടെന്‍ഷനാണെന്ന് പറഞ്ഞു. പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. സിനിമയില്‍ എന്തിനാണ് ക്ലാപ്‌ബോര്‍ഡ് അടിക്കുന്നത് എന്ന് പോലും അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമുള്ള പഞ്ച് ഡയലോഗ് മമ്മൂക്ക പറഞ്ഞത് പ്രചോദനമായി.
തന്റെ സിനിമകളുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു സര്‍പ്രൈസ് പറയാനുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കാര്യങ്ങളൊക്കെ ഒത്തുവന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നും സന്തോഷ് വെളിപ്പെടുത്തി. എന്നാല്‍, ആരാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞില്ല.
ഞാന്‍ അട്ടപ്പാടിയില്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കിയപ്പോഴും നേഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയപ്പോഴും എന്റെ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചിലര്‍ കളിയാക്കി. ഇതൊക്കെ ചെയ്തിട്ട് വേണോ മലയാളികള്‍ക്ക് എന്നെ അറിയാന്‍ എന്നായിരുന്നു സന്തോഷിന്റെ പ്രതികരണം.
‘റിയാലിറ്റി ഷോയില്‍നിന്ന് ലഭിച്ച പണത്തിന്റെ പകുതിയാണ് അട്ടപ്പാടിയിലും മറ്റും ചെലവഴിച്ചത്. ഓണം ആഘോഷിച്ചത് അവര്‍ക്കൊപ്പമാണ്. സിനിമയില്‍നിന്ന് കിട്ടിയ പണമാണ് അടുത്തിടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയത്. ഇതൊന്നും ഒരു ചാനലുകാരെയും അറിയിച്ചില്ല. കോളനിയുടെ അവസ്ഥ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പണം നല്‍കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരുപാട് പേര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു അവരെയൊക്കെ കോളനിക്കാരുമായി കണക്ട് ചെയ്ത് കൊടുക്കുകയും ചെയ്തു. അതിലും നെഗറ്റീവ് കണ്ട ആളുകളുണ്ടായിരുന്നു’- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ രസകരമായ പോസ്റ്റിട്ടിരിക്കുകയാണ് നടൻ ജോയ്മാത്യു. എന്നാൽ കുറിപ്പ് സ്വന്തം തലയിൽ ഉദിച്ചതോ താൻ ഉണ്ടാക്കിയതോ അല്ലെന്നും ഒരു സുഹൃത്ത് വാട്ട്സ് അപ്പിലൂടെ അയച്ചു തന്നതാണെന്നും ജോയ് മാത്യു പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സത്യമായും ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യം എന്റെ തലയിൽ ഉദിച്ചതോ ഞാൻ ഉണ്ടാക്കിയതോ അല്ല എന്റെ ഒരു സുഹൃത്ത് വാട്സാപ്പിലൂടെ അയച്ചു തന്നതാണ്. വായിച്ചപ്പോൾ ഇതിൽ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാൽ എന്റെ വായനക്കാർക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു.
ഞാൻ ഒരു മതത്തിന്റേയും അടിമയല്ല. ഇത് വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണ് നല്ലതെന്നും തോന്നി പക്ഷെ ഏത് ഹിന്ദു? നമ്പൂതിരി? നമ്പ്യാർ? നായർ? ഈഴവൻ?. ഇനി അതുമല്ല ഒരു ദളിത് എങ്കിലും ആകാൻ പറ്റുമോ? ഉണ്ടെങ്കിൽ അതിനുള്ള വഴി എന്ത് എന്നുകൂടി പറഞ്ഞു തരണേ.
ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ
ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട..
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല…
തൊപ്പി വെക്കണ്ട…
സുന്നത്ത് നടത്തേണ്ട…
മാമോദീസ മുങ്ങണ്ട…
രാവിലെ എണീറ്റ്
അമ്പലത്തിൽ പോണ്ട…
വിശ്വാസമുള്ളോർക്ക് പോയാ മതി.
പോണന്നു തോന്നുമ്പോ
ഏതമ്പലത്തിലും
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.
പോയാലും പോയിട്ടില്ലേലും
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല…
ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്
ചാപ്പ കുത്തില്ല..,
മതത്തീന്ന് പുറത്താക്കില്ല..
ചത്താൽ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..
കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട..
ശുപാർശക്കത്ത് വേണ്ട…
ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ
അമ്പലത്തിലേക്ക് പോകില്ല…
മതദൈവ വിശ്വാസിയാണോന്ന്
പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല…
പെണ്ണ് മതവിശ്വാസിയാണോന്നോ
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല…
ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.
കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം
ഡാൻസ് കളിക്കാം പാട്ട് പാടാം
പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം
ആർക്കും വോട്ടു ചെയ്യാം,
എങ്ങനേം ജീവിക്കാം നിയമങ്ങളില്ല…
മരണാനന്തര പേടിപ്പിക്കലുകളില്ല
മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..
ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല
സമയമുള്ളവർക്ക്
വേദങ്ങൾ പഠിച്ചാൽ
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും
ഉത്തരം പറയാം.
പെണ്ണിന് പ്രത്യേകം നിയമാവലികളില്ല…
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല…
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും..
ചെറുപ്പം മുതലേ ഡാൻസിനയക്കും…
പാട്ടിനയക്കും… സ്പോർട്ട്സിനയക്കും…
മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല…
നിയമങ്ങളില്ല.. നിരോധനങ്ങളില്ല…
എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം ,
നക്ഷത്രം തൂക്കാം,
പുൽക്കൂടൊരുക്കാം
ഏതുത്സവവും ആഘോഷിക്കാം,
ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും
ക്രിസ്മസ് ,ഈസ്റ്റർ, ഈദ്,നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം.
ഒരുത്തനും ചോദിക്കില്ല;
പിന്നെ ഇതു ഷെയർ ചെയ്യാൻ
ആരെയും പേടിക്കേണ്ട !
സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..
ഇഷ്ടം പോലെ ജീവിതം.!!
മതമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്…
മതമില്ലേന്ന് ചോദിച്ചാൽ ഇല്ല.!
ബിന്‍സു ജോണ്‍
ആഗോള മലയാളികള്‍ക്ക് പുത്തന്‍ ആവേശമായി വളര്‍ന്ന് വരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്ററിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി കേവലം ഒരു വര്‍ഷം മുന്‍പ് രൂപം കൊള്ളുകയും ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. 2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ഇന്ത്യന്‍ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു ഡബ്ല്യുഎംഎഫ് യുകെ ചാപ്റ്ററിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യുകെയിലെ ആദ്യ യോഗം നടന്നത്. യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ആശ മാത്യു നന്ദിയും അറിയിച്ചു.

ഡബ്ല്യുഎംഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ യോഗത്തില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിക്കൊണ്ട്, കഴിഞ്ഞ ചെറിയ കാലയളവില്‍ സംഘടന ചെയ്ത കാര്യങ്ങളും ആഗോളതലത്തില്‍ സംഘടനയുടെ ചട്ടക്കൂടും വളര്‍ച്ചയും വിശദീകരിച്ച പ്രിന്‍സ് ഡബ്ല്യുഎംഎഫ് നിലവിലുള്ള ഒരു മലയാളി സംഘടനയുടെയും ബദലോ എതിരാളിയോ അല്ലെന്നും എടുത്തു പറഞ്ഞു. വേറിട്ട ലക്ഷ്യങ്ങളും പുരോഗമനാത്മക നീക്കങ്ങളുമായി ലോക മലയാളികളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഡബ്ല്യുഎംഎഫ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സ്വീകരിക്കുക എന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഒരു അനൌപചാരിക യോഗമായിരുന്നു ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് ഒരു അഡ്ഹോക്ക് കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വം നിലവില്‍ വരുന്നത് വരെ മാത്രമായിരിക്കും ഇപ്പോള്‍ തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല.

യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ കൂടാതെ ആശ മാത്യു, സുഗതന്‍ തെക്കെപ്പുര, ബിന്‍സു ജോണ്‍, സണ്ണിമോന്‍ മത്തായി, തോമസ് ജോണ്‍, സുജു ഡാനിയേല്‍, ജോസ് തോമസ്, ജോജി ചക്കാലയ്ക്കല്‍, ജോമോന്‍ കുന്നേല്‍, ഷാന്റിമോള്‍ ജോര്‍ജ്ജ് എന്നിവരെയാണ് അഡ്ഹോക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ടി. ഹരിദാസ് (ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍), എസ്. ശ്രീകുമാര്‍ (ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍), ഫിലിപ്പ് എബ്രഹാം (ലൌട്ടന്‍ മേയര്‍) എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തിട്ടുണ്ട്.


യുകെയിലെ എല്ലാ മലയാളികള്‍ക്കും മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ അസോസിയേഷന്‍, ക്ലബ് എന്നീ പരിഗണനകള്‍ക്കതീതമായി അംഗത്വം എടുക്കാവുന്ന രീതിയിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും എന്ന് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.
(ചിത്രങ്ങള്‍ : അനൂപ് രവി, ക്ളാസ്സി ക്ലിക്ക്സ്) 9




പൊതു ഇടങ്ങളിൽ ഏതൊരു സ്ത്രീയുടെയും പ്രശ്‌നമാണ് മൂത്രമൊഴിക്കുവാന്‍ വൃത്തിയുള്ള സുരക്ഷിതമായ ഒരിടം ഇല്ല എന്നത്. കിലോമീറ്ററുകള്‍ നടന്നാലേ ഒരു ശൗചാലയം കാണാനാകൂ അത് ഉണ്ടെങ്കിലോ ജീവിതം പണയം വെച്ച് വേണം അങ്ങോട്ടേക്ക് കയറി ഇരിക്കുവാന്‍. ഇപ്പോഴിതാ സ്ത്രീകള്‍ക്കും അണുബാധയെ പേടിക്കാതെ നിന്നുകൊണ്ട് കാര്യം സാധിക്കുവാനുള്ള ഉപാധി വിപണിയില്‍ എത്തിയിരിക്കുന്നു. പൊതു ടോയ്ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിലിറങ്ങിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.
പേരൂർക്കടയിലെ എൽ ഐ സി ഏജന്റ് ദീപയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ അന്വേഷണം മറ്റു പലരിലേക്കും എത്തിയേക്കും. മയക്കു മരുന്നിനു ആവശ്യത്തിലേറെ പണം വേണ്ടിവന്നപ്പോൾ കൊടുക്കാൻ വിസമ്മതിച്ച അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പുതിയ വിവരം. സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മ ദീപയുടെ അടുപ്പത്തിൽ അല്ലായിരുന്നു. അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി ഒളിച്ചോട്ടത്തില്‍ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം.
ഇതിനായി സഹോദരിയോട് സ്കൈപ്പിൽ സംസാരിക്കുകയും ചെയ്തു.തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയായ അക്ഷയ് കോളേജില്‍ ഒരു കൂട്ടായ്മയായ ചാത്തൻ ഗ്രൂപ്പിന്റെ നേതാവായിരുന്നു. പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളില്‍ തോറ്റു. കുവൈറ്റിലുള്ള അച്ഛന്‍ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുന്നിലെത്തിയത്. മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ ദീപ പണം നൽകിയില്ല.
അതോടെ തലക്കടിച്ചു കൊലപ്പെടുത്തി ബെഡ്ഷീറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാല്‍ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. അമ്മയെ രാവിലേയും കണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്.അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് മനസ്സിലാക്കി.
മൊഴികളിലെ വൈരുദ്ധ്യം അക്ഷയിനെ കുരുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു. അപ്പോഴും കുറ്റബോധമൊന്നും അക്ഷയിനില്ലായിരുന്നു. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളില്‍ സംശയമുണ്ട്. രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയല്‍ക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എഞ്ചിനിയറിങ് കോളേജില്‍ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. പക്ഷേ ലഹരി കൂടിയായപ്പോള്‍ ജീവിതം കൈവിട്ടു പോയി.
അമ്മ ശത്രു പക്ഷത്തായി. വിദേശത്തുള്ള അച്ഛനും സഹോദരിയും കാര്യങ്ങള്‍ അറിഞ്ഞതോടെ പരമാവധി അകലം പാലിച്ചു. എങ്ങനേയും അക്ഷയിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. മയക്കുമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടു പോയി. പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പില്‍ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് കൂട്ടുകാരൻ ഹരികൃഷ്ണന്റെ ഫോൺ വന്നത്. ഐസ്ക്രീം കഴിക്കാൻ ഉള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച അക്ഷയ്, അമ്മയുടെ മൃതദേഹത്തിന് മേല്‍ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കത്തിച്ചു.പിന്നീട് കൈകാലുകള്‍ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറിലേക്ക് എത്തുകയും ചെയ്തു. നാലുമണിവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ചും കഴിഞ്ഞു.
നഗരത്തിലെ ഒരു തീയറ്ററില്‍ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നശേഷമുണ്ടായ അരുതാത്ത സംഭവങ്ങളുടെ ഭാവഭേദങ്ങളൊന്നും അക്ഷയിന്റെ മുഖത്ത് ആര്‍ക്കും കാണാൻ കഴിഞ്ഞതുമില്ല. കൂട്ടുകാരുമായി പിരിഞ്ഞ ശേഷം അക്ഷയ് വീട്ടിലെത്തിയപ്പോഴും അമ്മയുടെ മൃതദേഹത്തിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി അവിടെചെന്ന് ശരീരം മുഴുവന്‍ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അതിലേക്കിട്ടു കത്തിച്ചു. കുളിമുറിയില്‍ കയറി കുളിച്ച് വൃത്തിയായി വീട്ടില്‍ കയറി കതകടച്ചു.
സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണന്‍ പിടഞ്ഞ വീട്ടിലെ ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും കഴിച്ചു.അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും കാട്ടാതെ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. രാവിലെ തന്നെ ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.
ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി.
മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാന്‍ മകള്‍ അനഘയുടെ രക്തസാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു.
സ്വന്തം ലേഖകന്‍
തന്‍റെ ഷോപ്പിലേക്ക് തോക്ക് ചൂണ്ടി കവര്‍ച്ച ചെയ്യാന്‍ എത്തിയ അക്രമിയെ ധീരമായി നേരിട്ട് കീഴടക്കിയ കുടുംബ നാഥന്‍ യുകെ മലയാളികളുടെ ഹീറോ ആയി മാറി. ഏതൊരു ധൈര്യശാലിയും പതറി പോകുന്ന നിമിഷമായിട്ടും തികഞ്ഞ മനക്കരുത്തോടെ അക്രമിയെ നേരിട്ടാണ് ലെസ്റ്ററില്‍ താമസിക്കുന്ന സിബു കുരുവിള എന്ന തൊടുപുഴക്കാരന്‍ ധീരനായകന്‍ ആയി മാറിയത്. ലെസ്റ്റര്‍ എവിംഗ്ടണില്‍ സ്വന്തമായി പ്രീമിയര്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തുകയാണ് സിബു. തൊടുപുഴ കുടയത്തൂര്‍ വേരുങ്കല്‍ കുടുംബാംഗമായ സിബു ഏറെ കാലമായി ലെസ്റ്ററില്‍ താമസിക്കുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. ക്രിസ്തുമസ് രാത്രി ആയതിനാല്‍ വീടിന് സമീപത്തുള്ള ഹോളി ക്രോസ്സ് പള്ളിയില്‍ പോയി നേറ്റിവിറ്റിയോട് കൂടിയ കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ പോകാന്‍ ഒരുങ്ങിയ സിബുവിന്‍റെ മനസ്സില്‍ കടയില്‍ കൂടി പോയിട്ട് പോകണം എന്ന തോന്നല്‍ ഉണ്ടാവുകയായിരുന്നു. ഭാര്യ ദീപ ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ ഒന്‍പതും ആറും വയസ്സുള്ള രണ്ട് കുട്ടികളും സിബുവിന്‍റെ കൂടെ ഉണ്ടായിരുന്നു. എങ്കിലും രാത്രി കട അടയ്ക്കാന്‍ കടയില്‍ ജോലി ചെയ്യുന്ന നജീബ് നസീര്‍ എന്നയുവാവ് മാത്രമേ ഉള്ളല്ലോ എന്നോര്‍ത്താണ് സിബു കുട്ടികളുമൊത്ത് കടയിലെത്തിയത്. കട അടയ്ക്കാന്‍ സഹായിക്കുകയും ഒപ്പം നജീബിന് വീട്ടിലേക്ക് ഒരു ലിഫ്റ്റ് നല്‍കുകയും ചെയ്യാം എന്ന ചിന്തയിലായിരുന്നു സിബു കടയിലെത്തിയത്.

ഷോപ്പ് അടയ്ക്കുന്നതിന് മുന്നോടിയായി പത്രങ്ങളും മാഗസിനും ഒക്കെ തരംതിരിക്കുകയായിരുന്നു സിബു. അപ്പോഴാണ് ക്യാഷ് കൗണ്ടറിന് സമീപത്ത് നിന്നും ഉച്ചത്തില്‍ ഉള്ള ആക്രോശം സിബു കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മുഖം മൂടിധാരി ക്യാഷ് കൗണ്ടറില്‍ നില്‍ക്കുന്ന നസീറിനു നേരെ തോക്ക് ചൂണ്ടി അലറുന്നു. നസീറിന്‍റെ നേരെ തോക്ക് ചൂണ്ടിയ അക്രമിയുടെ ആവശ്യം പണമായിരുന്നു. ‘ഗിവ് മി മണി, എന്ന് ഉച്ചത്തില്‍ ആക്രോശിച്ച് കൊണ്ട് നിന്ന അക്രമിയോട് താനാണ് ഷോപ്പുടമ എന്നും പണം താന്‍ നല്‍കാം സ്റ്റാഫിനെ ഉപദ്രവിക്കരുത് എന്നും സിബു പറഞ്ഞു. ഒപ്പം കുട്ടികളോട് ഓടി ഓഫീസ് റൂമില്‍ കയറി കതകടയ്ക്കാനും ആവശ്യപ്പെട്ടു.

കുട്ടികള്‍ സുരക്ഷിതരായി ഓഫീസ് റൂമില്‍ എത്തിയെന്ന് കണ്ട സിബു പണം എടുത്ത് കൊടുക്കാനെന്ന വ്യാജേന കൗണ്ടറിന് സമീപത്തേക്ക് എത്തുകയും പണം നല്‍കുന്നതിനിടയില്‍ കിട്ടിയ അവസരം മുതലാക്കി അക്രമിയെ കീഴടക്കുകയുമായിരുന്നു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ധാരിയായ സിബുവിന് ആദ്യ ശ്രമത്തില്‍ തന്നെ അക്രമിയുടെ കയ്യിലെ തോക്ക് കയ്യടക്കാനായത് തുണയായി. തുടര്‍ന്ന് നജീബിന്‍റെ കൂടി സഹായത്തോടെ സിബു അക്രമിയെ കീഴടക്കുകയായിരുന്നു. അഞ്ച് മിനിട്ടിലധികം നീണ്ടു നിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ ആണ് അക്രമിയെ കീഴ്പ്പെടുത്തി തറയില്‍ കിടത്താന്‍ സിബുവിന് കഴിഞ്ഞത്.

അക്രമി തന്‍റെ കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കണ്ടതിന് ശേഷമാണു സിബു ഫോണ്‍ വിളിച്ച് പോലീസിനെ വരുത്തുന്നതും പോലീസ് എത്തി അക്രമിയെ കസ്റ്റഡിയില്‍ എടുക്കുന്നതും. സിബു അക്രമിയുമായി നടത്തുന്ന മല്‍പ്പിടുത്തം മുഴുവന്‍ ഓഫീസ് റൂമിലെ സിസി ടിവി ക്യാമറയില്‍ കൂടി ലൈവ് ആയി കണ്ടു കൊണ്ടിരുന്ന കുട്ടികള്‍ ഭയചകിതരായിരുന്നിട്ടു കൂടി പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈലിനു റേഞ്ച് ഇല്ലാതിരുന്നത് കൊണ്ട് നടന്നിരുന്നില്ല.
കൌണ്ടറില്‍ നിന്നും ക്യാഷ് എടുത്ത് കൊടുക്കാന്‍ ഒരുങ്ങുന്ന സമയത്ത് അക്രമി കൂടുതല്‍ ആക്രമണോത്സുകനായി തന്റെ സമീപത്തേക്ക് എത്തിയതാണ് തനിക്ക് സഹായകമായത് എന്ന് സിബു പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെട്ട അക്രമി സിബുവിനു നേരെ തോക്ക് ചൂണ്ടി സിബുവിനെ തള്ളുകയും കൂടുതല്‍ അടുത്തേക്ക് വരികയുമായിരുന്നു. സെന്‍സായ് രാജാ തോമസ് നടത്തുന്ന സൈബു കാന്‍ കരാട്ടെ ഡോജോയില്‍ പതിവായി പ്രാക്ടീസ് ചെയ്യുന്ന സിബു തനിക്ക് കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി തോക്കില്‍ പിടുത്തമിട്ടതാണ് അക്രമിയെ കീഴടക്കാന്‍ സഹായകമായത്.

ഞൊടിയിട കൊണ്ട് അക്രമിയില്‍ നിന്നും തോക്ക് പിടിച്ച് വാങ്ങിയ സിബു അത് ദൂരേക്ക് വലിച്ചെറിയുകയും വെറും കയ്യോടെ അക്രമിയെ നേരിടുകയുമായിരുന്നു. ഈ സമയത്താണ് തന്‍റെ കരാട്ടെ പരിശീലനം സിബുവിന് തുണയായത്. യുകെയില്‍ വന്നതിനു ശേഷം ഒരു വ്യായാമം എന്ന രീതിയില്‍ കരാട്ടെ പരിശീലനം ആരംഭിച്ച സിബു പിന്നീട് അത് സീരിയസ് ആയി എടുത്ത് പരിശീലനം തുടരുകയും ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കുകയുമായിരുന്നു. കടയില്‍ നിന്നേറെ അകലെ അല്ലാതെ സ്വന്തം കരാട്ടെ ക്ലാസ്സും സിബു നടത്തുന്നുണ്ട്.
അക്രമിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ സിബുവിനും സഹായിക്കും നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ കടയില്‍ നാലോളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ പോലും സഹായിക്കാന്‍ തയ്യാറായില്ല എന്നത് തന്നെ അതിശയിപ്പിച്ചു എന്ന് സിബു പറഞ്ഞു. ശാരീരിക വേദന ഉണ്ടെങ്കില്‍ കൂടി പിറ്റേ ദിവസവും പതിവ് പോലെ കട തുറന്ന് സിബു തന്റെ മനക്കരുത്തും പ്രകടമാക്കി.
രണ്ടു വര്‍ഷം മുന്‍പ് കട തുടങ്ങിയ സിബുവിന് ഇത് പോലൊരു അവസരം നേരിടേണ്ടി വരുന്നത് ആദ്യമാണെന്ന് പറഞ്ഞു. സ്വയ രക്ഷയ്ക്ക് ആവശ്യമായ ആയോധന മുറ എങ്കിലും എല്ലാവരും പരിശീലിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത് എന്നും സിബു ഓര്‍മ്മപ്പെടുത്തി. യുകെയുടെ തെരുവുകളിലും ഷോപ്പുകളിലും ഒക്കെ അക്രമം പെരുകി വരുമ്പോള്‍ കുട്ടികളെയും മറ്റും കരാട്ടെ പോലുള്ള സ്വയ രക്ഷാ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്
ബി.സി 300-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ചരക മുനിയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ആധുനിക കാലത്ത് ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകത്തിനു തന്നെ മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉന്നതര്‍ അടുത്ത കാലത്ത് ചരകമുനിയുടെ നാടായ ഇന്ത്യയില്‍ നഴ്സിംഗ് രംഗത്ത് നിന്നുള്ള പ്രൊഫഷണലുകളെ തേടി ചെന്നതിനുശേഷം തിരിച്ചുവന്ന് പറഞ്ഞ അഭിപ്രായം ”കേരളവും ഇന്ത്യയും ഇത്രയധികം മികച്ച യോഗ്യതയും സാമര്‍ത്ഥ്യവുമുള്ള നഴ്സുമാരെക്കൊണ്ട് സമ്പന്നമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യരംഗം മനസിലാക്കിയിരുന്നില്ലെന്നാണ്”. കാലങ്ങളായി ബ്രിട്ടണിലെ ആരോഗ്യ പരിപാലനരംഗത്ത് ഇന്ത്യക്കാരും മലയാളികളും നല്‍കുന്ന സംഭാവനകളും നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ തന്നെ നട്ടെല്ലായ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സാമര്‍ത്ഥ്യവും മനസിലാക്കിയാണ് നഴ്സിംഗ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്‍.എച്ച്.എസിന്റെ ശ്രദ്ധ കേരളത്തിലേയ്ക്കും ഇന്ത്യയിലേക്കും തിരിഞ്ഞത്.
ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെയും ഇവിടുത്തെ പൊതുജനത്തിന്റെയും ആവശ്യങ്ങളും പ്രതീക്ഷകളും സഫലമാക്കുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് കേരളത്തില്‍ നിന്നെത്തിയ യുവതലമുറയില്‍പ്പെട്ട നഴ്സിംഗ് സമൂഹം കാഴ്ച വയ്ക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത ബിപിന്‍ രാജ് എന്ന യുവ നഴ്സിംഗ് പ്രൊഫഷണല്‍ ഇതിന് മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ആരോഗ്യ പരിപാലന രംഗത്ത് വളരെ പ്രശസ്തയും അകാലത്തില്‍ അസ്തമിക്കുകയും ചെയ്ത കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡ് ആണ് ബിപിന്‍ രാജിനെ തേടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയത്. മിഡ് യോര്‍ക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പിന്‍ഡര്‍ഫീല്‍ഡ് ഹോസ്പിറ്റലിലാണ് ബിപിന്‍രാജ് ജോലി ചെയ്യുന്നത്.
കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡിനായി ലഭിച്ച എണ്‍പതോളം നോമിനേഷനില്‍ നിന്നാണ് ബിപിന്‍രാജ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബ്രിട്ടണിലെ ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തയും വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് കെയിറ്റ് ഗ്രാന്‍ജറിന്റേത്. മുപ്പത്തിനാലാം വയസില്‍ ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം സംഭാവനകള്‍ ബാക്കിവെച്ച് ലോകത്തോട് വിടപറഞ്ഞ കെയ്റ്റ് ഗ്രാന്‍ജറാണ് വളരെ പ്രശസ്തമായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിന്‍ ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ ഭാഗഭാക്കായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിനില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തുടങ്ങിയവര്‍ സജീവമാണ്. ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസീഷ്യനിലേയ്ക്ക് പരിശീലനകാലത്ത് തന്നെ തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടര്‍ എന്ന ബഹുമതിയും കെയിറ്റ് ഗ്രാന്‍ജറിന് സ്വന്തമാണ്.
ജീവിതത്തിന്റെ അവസാന നാളുകളില്‍ ഇനിയുമൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവില്‍ തളരാതെ താന്‍ എഴുതിയ പുസ്തകങ്ങളുടെ വില്‍പനയിലൂടെയും, സ്പോണ്‍സേര്‍ഡ് ഇവന്റുകള്‍ വഴിയും രണ്ടരലക്ഷത്തോളം പൗണ്ട് സമാഹരിച്ച് യോര്‍ക്ഷയര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ കെയ്റ്റ് ഗ്രാന്‍ജറിന് സാധിച്ചു. ഇത്തരത്തിലുള്ള ഒരു ബഹുമുഖ പ്രതിഭയുടെ പേരിലുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയപ്പോഴും ബിപിന്‍ രാജിന്റെ വാക്കുകളില്‍ വിനയവും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള ആത്മവിശ്വാസവും ആവേശവുമാണ് കാണാന്‍ സാധിക്കുന്നത്. അവാര്‍ഡിന്റെ നേട്ടത്തില്‍ നില്‍ക്കുമ്പോഴും ഇതിന് തന്നെക്കാള്‍ അര്‍ഹരായ നൂറുകണക്കിന് നഴ്സുമാരുണ്ടെന്നാണ് ബിപിന്‍ രാജ് മലയാളം യുകെയോട് പറഞ്ഞത്.
വളരെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യങ്ങളെ ലാഘവത്വത്തോടും തന്മയത്വത്തോടും കൈകാര്യം ചെയ്തതും രോഗീപരിപാലനത്തിലുള്ള ആത്മാര്‍ത്ഥതയുമാണ് ബിപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ ബി.എസ്.എസി. നഴ്സിംഗ് കഴിഞ്ഞതിനുശേഷം ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ഉന്നതവിജയം സ്വന്തമാക്കിയ ബിപിനെ ബ്രിട്ടണില്‍ ഒരു സാധാരണ നഴ്സായി കരിയര്‍ തുടങ്ങി പടിപടിയായി ഉയര്‍ന്ന് ബാന്‍ഡ് 8ല്‍ നഴ്സിംഗ് പ്രാക്ട്രീഷണറായി ഉയര്‍ന്ന യോര്‍ക് ഷയറിലെ ഡ്യൂസ്ബറി നിവാസിയായ സാജന്‍ സത്യന്റെ വിജയങ്ങള്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടണില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിപ്പിച്ച് പതിനാല് മാസത്തിനുള്ളില്‍ ബാന്‍ഡ് 6 ലഭിച്ചത് ബിപിന് രോഗീപരിപാലനത്തോടുള്ള ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും തെളിവാണ്. നഴ്സിംഗ് പ്രാക്ട്രീഷണറായി കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന ജീവിതാഭിലാഷവും കാത്തു സൂക്ഷിക്കുന്ന ബിപിന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.
ബിപിന്‍ രാജിന്റെ സ്വദേശം കൊല്ലം ജില്ലയിലെ പത്തനാപുരം കമുകന്‍ചേരിയാണ്. മയൂരി വീട്ടില്‍ രാജേന്ദ്ര ബാബുവിന്റെയും പത്മജയുടെയും മകനായ ബിപിന്‍ ഭാര്യ അഖില മോഹന്‍ദാസിനൊപ്പം ഇംഗ്ലണ്ടിലെ വെയ്ക്ഫീല്‍ഡിലാണ് താമസിക്കുന്നത്. 2016 ഫെബ്രുവരിയില്‍ യുകെയില്‍ ജോലി ആരംഭിച്ച ബിപിന്‍ ബ്രിട്ടണില്‍ ജോലി സമ്പാദിക്കാനുള്ള ശ്രമത്തില്‍ ഉണ്ടായ വൈഷമ്യങ്ങളിലും തിരിച്ചടികളിലും പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കളേയും ഭാര്യയേയും നന്ദിപൂര്‍വ്വം സ്മരിച്ചു. IELTS, NMC രജിസ്ട്രേഷന്‍ സംബന്ധമായും വളരെയധികം തിരിച്ചടികള്‍ നേരിട്ടപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ കുടുംബത്തിന്റെ പിന്തുണ ബിപിന് കരുത്തായി. ഇന്ത്യന്‍ നഴ്സിംഗ് സമൂഹം പാശ്ചാത്യലോകത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരണമെന്നും തിരിച്ചടികളില്‍ തളരാന്‍ പാടില്ലെന്നുമാണ് ബിപിന് നഴ്സിംഗ് സമൂഹത്തോട് പറയാനുള്ളത്. ബിപിന്‍ രാജിനെപ്പോലുള്ള പരിണത പ്രജ്ഞരായ നഴ്സസ് ബ്രിട്ടണില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഭാവിയില്‍ സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്.
ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക ‘മുഖരേഖ’ യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികള്‍ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഖനം. ലൈഗികതയെ ശരീരത്തിന്റെയും മനസ്സിന്‍റെയും ആഘോഷമായി ചിത്രീകരിക്കുന്ന ലേഖനം വായിച്ച് യാഥാസ്ഥിതികരില്‍ ഞെട്ടല്‍. എന്നാല്‍ ജീവിതത്തില്‍ ലൈംഗികത ഒഴിവാക്കാന്‍ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ അഭികാമ്യവും ആയതിനാല്‍ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ലെന്ന് പുരോഗമന വാദികള്‍.
”ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.” മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബര്‍ ലക്കത്തില്‍ ‘രതിയും ആയുര്‍വേദവും’ എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് വിമര്‍ശകര്‍ക്കുള്ള പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.
വാഗ്ഭടന്റെ ക്ലാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് ‘പത്മിനി’, ‘ചിത്രിണി’, ‘സാംഗിനി’, ‘ഹസ്തിനി’ എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമര്‍ശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളില്‍ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാര്‍ക്ക് ഇടയില്‍ നല്ല സ്വീകരണമാണ് കിട്ടുന്നത്.