കുഞ്ഞിന്റെ ജനനം ക്യാമറയില്‍ പകര്‍ത്താന്‍ എത്തിയ യുവാവ് വീട്ടില്‍ കാമുകിയുടെ പ്രസവമെടുത്തു. ലെസ്‌റ്റര്‍ഷെറില്‍ നിന്നുള്ള പാര്‍ട്ട് ടൈം ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ ബോയ്‌സാണ് തന്‍റെ പ്രതിശ്രുത വധു ഹോളി ഡോസന്റെ പ്രസവം എടുത്തത്. ആദ്യ കുഞ്ഞിനായി ഇരുവരും ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ തന്നെ ഹോളി പ്രസവിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന മാര്‍ട്ടിനും മാതാവുമായിരുന്നു ഹോളിക്ക് പ്രസവ ശുശ്രൂഷ നടത്തിയത്. പ്രസവവേദന തുടങ്ങിയപ്പോള്‍ ഇവര്‍ മിഡ്‌വൈഫുകളെ ഫോണ്‍ ചെയ്‌തെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ വീട്ടിലെ ലിവിംഗ് റൂമില്‍ ഹോളി തന്റെ പെണ്‍കുഞ്ഞ് ഇസബെല്ലിന് ജന്മം നല്‍കി. എല്ലാം കഴിഞ്ഞ് എത്തിയ പ്രസവശുശ്രൂഷകര്‍ കുഞ്ഞിനെയും അമ്മയെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ.
പ്രസവം ക്യാമറയില്‍ പകര്‍ത്താന്‍ ഇരുവരും നേരത്തേ പ്‌ളാനിട്ടിരുന്നതാണ്. ഏത് നിമിഷവും ആശുപത്രിയിലേക്ക് പോകാന്‍ കാറും അവിടെ പ്രസവം ചിത്രീകരിക്കാന്‍ ക്യാമറയെല്ലാം എല്ലാം സജ്‌ജമാക്കിയിരിക്കുമ്പോള്‍ ആയിരുന്നു ഹോളിക്ക് പ്രസവ വേദന ഉണ്ടാകുന്നത്. പുലര്‍ച്ചെ വരെ ഇവര്‍ ജാഗ്രതയോടെ ഇരിക്കുമ്പോള്‍ പെട്ടെന്ന് താന്‍ പ്രസവിക്കാന്‍ പോകുന്നതായി തോന്നുന്നെന്ന് ഹോളി പറയുകയായിരുന്നു. 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രതിശ്രുത വധുവിന്‍റെ പ്രസവ ശുശ്രൂഷകനാകേണ്ട സ്‌ഥിതിയിലായി മാര്‍ട്ടിന്‍.
പുലര്‍ച്ചെ മൂന്ന് മണിയോടെ സമയമായെന്ന് തോന്നുന്നെന്ന് ഹോളി പറഞ്ഞു. ആശുപത്രിയിലേക്ക് പോകാന്‍ റെഡിയായി മാതാപിതാക്കളേയും മിഡ്‌വൈഫിനേയും മാര്‍ട്ടിന്‍ വിളിച്ചു തുടങ്ങുമ്പോള്‍ വേദന കലശലായി. തുടര്‍ന്ന് വീടിന്റെ ലിവിംഗ് റൂമിന്റെ തറയില്‍ തന്നെ ഹോളി പ്രസവിച്ചു. ഇതിനിടയില്‍ മിഡ്‌വൈഫുകളെ വിളിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് അവര്‍ ഫോണിലൂടെ മാതാവിനും മാര്‍ട്ടിനും നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ എല്ലാം ശുഭകരമായി അവസാനിച്ചപ്പോള്‍ ശുശ്രൂഷകരും വീട്ടിലെത്തി. പുലര്‍ച്ചെ 4.32 ന് ഇസബെല്ല ഒലീവിയ ജനിച്ചത്. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ഫോട്ടോകള്‍ മാര്‍ട്ടിന്‍ ഫേസ്‌ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
ചെന്നൈ: ചെന്നൈയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു. ഇവരില്‍ രണ്ടു പേര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. വഴിയരുകില്‍ സാംസാരിച്ച നിന്നവരാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയര്‍ന്ന ഇവര്‍ റോഡിലും കാറിന്റെ മുകളിലും പതിക്കുന്ന ദൃശ്യം സമീപത്തുള്ള ഒരു അപാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞു. അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ വെങ്കടേശിനെ പോലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിലെ ജീവനക്കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
അമിത വേഗതയിലായിരുന്ന സാന്‍ട്രോ കാര്‍ സമീപത്തുള്ള ഒരു മതിലില്‍ ഇടിച്ചുവെങ്കിലും വെട്ടിത്തിരിഞ്ഞ് ആളുകളുടെ ഇടയിലേക്ക് കയറുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഇടുന്നതിനു പകരം ഡ്രൈവര്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതാണ് ഇതിനു കാരണമെന്ന് പോലീസ് പറയുന്നു.
ഫേസ്ബുക്കിന്റെ ലോഗോ അര്‍ത്ഥമാക്കുന്നത് എന്താണ് എന്നതാണ് നെക്സ്റ്റ് വെബിന്റെ ചിത്രീകരണം വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയും യഥാര്‍ത്ഥ പ്രതീകമാണ് ഫേസ്ബുക്ക് ലോഗോ എന്നാണ് നെക്സ്റ്റ് വെബ് രസകരമായ ഈ ചിത്രീകരണത്തിലൂടെ വ്യക്തമാക്കുന്നത്. ഇത് കാണുക. കഴുത്ത് വളച്ച് കയ്യിലെ മൊബൈല്‍ ഡിവൈസിലേക്ക് നോക്കി സദാസമയവും സമയം കളയുന്ന ഒരു ജനതയെയാണ് ഫേസ്ബുക്ക് സമ്മാനിച്ചത് എന്ന് ചിത്രം പറയുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും തെന്നിന്ത്യയിലെ ശ്രദ്ധേയമായ യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്റെ ഒരേയൊരു കുറവ് വെളിപ്പെടുത്തുകയാണ് നടി അനുമോള്‍. ദുല്‍ഖറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നാണ് അനുമോള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരപുത്രന് ഒപ്പം അഭിനയിച്ച അനുഭവം നടി പങ്കുവച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കവെ അനുമോളാണ് ആ സത്യം വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്നും മലയാളം ഡയലോഗുകള്‍ മംഗ്ലീഷില്‍ എഴുതിയാണ് ഡയലോഗ് പഠിക്കുന്നതെന്നും അനു പറയുന്നു. ദുല്‍ഖറിന് മലയാളം അറിയാത്തത് കൊണ്ട് സിനിമയ്‌ക്കോ ചിത്രീകരണതിനൊ ഒന്നും യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഉണ്ടാക്കാറില്ലെന്നും മംഗ്ലിഷില്‍ എഴുതിയെടുക്കുന്ന മലയാളം ഡയലോഗ് ദുല്‍ഖര്‍ നന്നായ് പഠിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അത്. ദുല്‍ഖര്‍ വളരെയധികം താഴ്മയും എളിമയുമുള്ള വ്യക്തിയാണെന്നും ഷൂട്ടിംഗ് സെറ്റ് മുഴുവന്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുവാന്‍ ദുല്‍ഖറിന്റെ ഊര്‍ജസ്വലതയും മറ്റും മറ്റുള്ളവരിലും ഊര്‍ജം നിറയ്ക്കുമെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
ഗുവാഹത്തി: മലയാളി താരം മയൂഖ ജോണിയുടെ സ്വര്‍ണ നേട്ടത്തോടെ സാഫ് ഗെയിംസ് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് അഞ്ചു സ്വര്‍ണം. ലോംങ് ജംപില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ റെക്കോര്‍ഡ് പ്രകടനം തിരുത്തിക്കുറിച്ചാണ് മയൂഖ സ്വര്‍ണം നേടിയത്.
വനിതകളുടെ ലോങ്ജംപില്‍ മയൂഖ, ഷോട്ട്പുട്ടില്‍ മന്‍പ്രീത് സീനിയര്‍ 5000 മീറ്ററില്‍ പുരുഷന്മാരില്‍ മാന്‍സിങ്, വനിതകളില്‍ എല്‍ സൂര്യ എന്നിവരാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഹാമര്‍ത്രോയില്‍ നീരജ്കുമാറിനാണ് മറ്റൊരു സ്വര്‍ണം.
പുരുഷന്മാരുടെ 100 മീറ്ററില്‍ ലങ്കയുടെ ഹിമാഷ ഈഷാന്‍ റെക്കോഡോടെ വേഗമേറിയ താരമായി. സമയം: 10.28 സെക്കന്‍ഡ്. മലയാളിതാരം പി അനില്‍കുമാര്‍ 1999ല്‍ എഴുതിച്ചേര്‍ത്ത 10.37 സെക്കന്‍ഡാണ് മറികടന്നത്. വനിതകളില്‍ ലങ്കയുടെ തന്നെ രുമേഷിക രത്‌നനായകയ്ക്കാണ് സ്വര്‍ണം. 6.43 മീറ്റര്‍ ചാടിയ മയൂഖ 2006ല# അഞ്ജു ബോബി ജോര്‍ജ് താണ്ടിയ ദൂരം ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് തിരുത്തിയത്.
ഹൈദരാബാദ്: കാമുകനുവേണ്ടി വീഡിയോ ചിത്രീകരിച്ചശേഷം യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഇരുപത്തിയെട്ടുകാരിയായ എന്‍ജിനീയറിംഗ് കോളേജ് അധ്യാപികയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ ചെയ്യാനുള്ള കാരണം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷമാണ് വീര മാധവി (28)തൂങ്ങി മരിച്ചത്. മാധവിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മാധവിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കാമുകനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പെണ്‍ക്കുട്ടി ഒരു സെല്‍ഫി വീഡിയോ റിക്കോഡ് ചെയ്തിരുന്നു.മാധവിയുടെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ക്കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ അവരുടെ മൊബൈലില്‍ വീഡിയോ കണ്ടത്. വീഡിയോയില്‍ തന്റെ മരണത്തിനുശേഷം വളകളും സിന്ദൂരവുമായി തന്നെകാണാന്‍ വരണമെന്ന് മാധവി കാമുകനായ ഭാനു തേജയോട് പറയുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ഭാനു തേജയുമായി രണ്ടുവര്‍ഷമായി മാധവി പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കണമെന്ന് മാധവി ആവശ്യപ്പെട്ടതോടെ ഭാനു മാധവിയെ അവഗണിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
തിരുവല്ല: സിപിഎമ്മിന് ഒരു മദ്യനയമുണ്ടെന്നും അത് അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതല്ല സിപിഎമ്മിന്റെ നയം. നവകേരള യാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.
ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം നടപ്പാക്കി. അതിനു ശേഷം വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആ നിരോധനം നീക്കിയില്ല. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ നാലു വോട്ട് പോലും യുഡിഎഫിന് അധികം ലഭിക്കില്ലെന്നും പിണറായി പറഞ്ഞു.
നേരത്തെ, സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പാവയായിരുന്ന സിബിഐ ഇപ്പോള്‍ ബിജെപിയുടെ പാവയായി. കതിരൂര്‍ മനോജ് വധക്കേസ് സംബന്ധിച്ചാണ് സിബിഐക്കെതിരെ പിണറായി വിമര്‍ശനം നടത്തിയത്.
നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു പിണറായി. നീതി ലഭിക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. നേതാക്കള്‍ തടവില്‍ കിടന്നപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് സിപിഎം എന്നും പിണറായി പറഞ്ഞു.
വി.എസും പിണറായിയും ഒരുമിച്ച് മല്‍സരിക്കില്ലെന്നത് മാധ്യമങ്ങളുടെ ഭാവന മാത്രമാണ്. അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ട്. അതു കൊണ്ടാണ് മദ്യനയം മാറ്റുമോയെന്ന് എല്‍ഡിഎഫിനോട് രാഹുല്‍ ചോദിച്ചത്. പത്രസമ്മേളനം തീരുമാനിച്ചിട്ട് രാഹുല്‍ ഗാന്ധി വേണ്ടെന്ന് വച്ചത് കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ വരുമെന്ന് ഭയന്നിട്ടാണ്, പിണറായി പറഞ്ഞു.
അതിനിടെ, പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15നു കാസര്‍കോട്ടു നിന്ന് തുടങ്ങിയ നവ കേരള മാര്‍ച്ച്, 14ന് വൈകിട്ട് അഞ്ചിന് ശംഖുമുഖത്ത് മൂന്നു ലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, എം.എ.ബേബി എന്നിവര്‍ പ്രസംഗിക്കും.
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ അനുവദിക്കണമെന്ന് ശശി തരൂര്‍ എംപി. ദൈവങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവരെ ജനങ്ങളായിട്ട് തടയരുത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ജാതി-ലിംഗ വിവേചനം കാണിക്കരുതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശനം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ പറഞ്ഞു. കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
ശബരിമലയലെ സ്ത്രീ പ്രവേശനത്തിന് പ്രതികൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്‌യൊണ് ശശി തരൂരിന്റെ അഭിപ്രായപ്രകടനം
സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍നിന്നും ആറാം ദിവസം രക്ഷിച്ച് ലാന്‍സ് നായക് ഹനുമന്തപ്പ (35)യുടെ ജീവനായി പ്രാര്‍ഥിക്കുകയാണ് രാജ്യമാകെ. സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം.
ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പില്‍, മഞ്ഞുമലയുടെ കീഴില്‍ 25 അടിയോളം താഴ്ചയില്‍ നിന്ന് ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചുകയറ്റിയതില്‍ ആദരമര്‍പ്പിക്കേണ്ടത് ഇവര്‍ക്കാണ്. ഡോട്ടിനും മിഷയ്ക്കും.
സിയാച്ചിലിലെ സൈന്യത്തിന് ഒപ്പം നില്‍ക്കുന്ന സൈബിരീയന്‍ നായകളാണ് ഡോട്ടും, മിഷയും. 25 അടി താഴ്ചയില്‍ ദിവസങ്ങളോളം താഴ്ന്നു കിടന്ന ഹനുമന്തപ്പയുടെ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ സഹായിച്ചതില്‍ ഇരുവരുടെയും പങ്ക് ഏറെ വലുതാണ്.
അത്ഭുതകരമായ പ്രവര്‍ത്തിയെന്നാണ് ഡോട്ടിന്റെയും മിഷയുടെയും പ്രവര്‍ത്തനത്തെ സൈന്യം വിശേഷിപ്പിച്ചത്. 19,500 അടി ഉയരത്തിലുള്ള സിയാച്ചിലില്‍ കഴിഞ്ഞ ഫെബ്രുവരി 3നാണ് ശക്തമായ മഞ്ഞിടിച്ചില്‍ ഉണ്ടായത്. സിയാച്ചിലിന്റെ വടക്ക് വശത്തെ സൈനിക പോസ്റ്റിലുള്ള സൈനികരാണ് ദുരന്തത്തില് പെട്ടത്.
തുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിയ 150 ഒളം പരിശീലനം നേടിയ സൈനികര്‍ ദുരന്ത സ്ഥലത്ത് 25-30 അടി താഴ്ചയില്‍ ഒരോ ഇഞ്ചും മഞ്ഞു നീക്കിയാണ് ഇവര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്. 24 മണിക്കൂറും ഇവര്‍ രക്ഷപ്രവര്‍ത്തനം നടത്തി. പകല്‍ മൈനസ് 30 ഡിഗ്രിയും, രാത്രി മൈനസ് 50 ഡിഗ്രിയുമായിരുന്നു തണുപ്പ്.
ഡോട്ടും, മിഷയും നേരത്തെയും സൈനികര്‍ക്ക് രക്ഷയായിട്ടുണ്ട്. പെട്രോളിങ്ങ് നടത്തുന്ന സൈനികര്‍ക്ക് വഴികാട്ടുവാനും, പോസ്റ്റുകള്‍ക്ക് ഇടയില്‍ സന്ദേശം കൈമാറ്റാനും സൈനികര്‍ ഈ നായകളെ ഉപയോഗിക്കാറുണ്ട് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടൊപ്പം രക്ഷപ്രവര്‍ത്തനത്തിന് ഡീപ്പ് പെനറ്ററേറ്റിങ്ങ് റഡാറും സൈന്യം ഉപയോഗിച്ചു. 20 അടി താഴ്ചയില്‍ വരെ എന്തെങ്കിലും മെറ്റല്‍ ഉപകരണം ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സിഗ്‌നല്‍ തരുന്നതാണ് ഈ റഡാറുകള്‍. മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള റഡാറുകളില്‍ ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്നതാണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണു സിയാച്ചിന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലമാണ്.
ലണ്ടന്‍: പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുകയാണെങ്കില്‍ ഭൂരിപക്ഷം ജൂനിയര്‍ ഡോക്ടര്‍മാരും എന്‍എച്ച്എസ് വിട്ടേക്കും. ആയിരത്തോളം ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇത് സൂചിപ്പിക്കുന്നത്. യുകെയുടെ ആരോഗ്യമേഖലയ്ക്ക് വന്‍ പ്രതിസന്ധിയായിരിക്കും ഇത് സൃഷ്ടിക്കുക. ആയിരത്തിലേറെ ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തു വന്നത്. വാരാന്ത്യങ്ങളിലും മറ്റും അധിക ജോലി ചെയ്യുന്നതിന് കൂടുതല്‍ ശമ്പളം വേണമെന്നതാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം അധിക ശമ്പളമില്ലാതെതന്നെ അധിക സമയം ഡോക്ടര്‍മാര്‍ ജോലി ചെയ്യേണ്ടി വരും. ഇത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും.
സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഫെബ്രുവരി ഒമ്പതിന് നടത്തിയിരുന്നു. എന്നാല്‍ അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതിനേത്തുടര്‍ന്നാണ് ഇന്ന് രണ്ടാം ഘട്ട സമരത്തിന് ആഹ്വാനം നല്‍കിയത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുദ്ദേശിച്ചു നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇപ്പോള്‍ വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്നതിനുള്‍പ്പെടെ ലഭിക്കുന്ന അധിക ശമ്പളം ഇതോടെ ഇല്ലാതാകും. എന്‍എച്ച്എസ് സ്റ്റാഫ് പാറ്റേണില്‍ നവീകരണവും ആഴ്ചയില്‍ എല്ലാ ദിവസവും സേവനവും ലഭ്യമാക്കുകയാണ് ഈ നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
1045 ഡോക്ടര്‍മാര്‍ക്കിടയില്‍ ബിഎംഎയ്ക്കു പുറത്തുള്ള ഓണ്‍ലൈന്‍ ജൂനിയര്‍ ഡോക്ടര്‍ നെറ്റ്‌വര്‍ക്ക് ആണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള കരാര്‍ വ്യവസ്ഥകള്‍ ഭേദഗതികള്‍ വരുത്താതെ നടപ്പിലാക്കിയാല്‍ രാജിയേക്കുറിച്ച ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 922 പേര്‍ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പുതിയ കരാര്‍ ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാല്‍ കരാറിലെ ചില വ്യവസ്ഥകള്‍ തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് ബിഎംഎ അറിയിച്ചു. ഡോക്ടര്‍മാര്‍ ഇപ്പോഴും വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ സാമാന്യയുക്തി ഉപയോഗിക്കാതെ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കം സേവനതല്‍പരരായ ജൂനിയര്‍ ഡോക്ടര്‍മാരെ പിന്നിലേക്ക് വലിക്കുമെന്നും ബിഎംഎ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നത്തെ സമരം മൂലം 2884 ശസ്ത്രക്രിയകളാണ് മാറ്റി വെച്ചതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. എമര്‍ജന്‍സി സേവനങ്ങളെ ഒഴിവാക്കിയാണ് ഡോക്ടര്‍മാര്‍ സമരും നടത്തുന്നത്. പൊതുജനങ്ങളും ഡോക്ടര്‍മാരുടെ ഈ സമരത്തിന് അനുകൂലമാണ്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് തന്നെയാണ് തടയിട്ടതെന്ന് ഇന്നലെ ഇന്‍ഡിപെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വമേധയാ അതില്‍ ഒപ്പു വെയ്ക്കുമെന്നാണ് ഹണ്ടിേെന്റാ നിലപാട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ബലമായി നടപ്പാക്കരുതെന്ന് ലേബര്‍ ഷാഡോ ആരോഗ്യ മന്ത്രി ജസ്റ്റിന്‍ മാഡേഴ്‌സ് ആവശ്യപ്പെട്ടു.