തിരുവല്ല: സിപിഎമ്മിന് ഒരു മദ്യനയമുണ്ടെന്നും അത് അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതല്ല സിപിഎമ്മിന്റെ നയം. നവകേരള യാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.
ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം നടപ്പാക്കി. അതിനു ശേഷം വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആ നിരോധനം നീക്കിയില്ല. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ നാലു വോട്ട് പോലും യുഡിഎഫിന് അധികം ലഭിക്കില്ലെന്നും പിണറായി പറഞ്ഞു.

നേരത്തെ, സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പാവയായിരുന്ന സിബിഐ ഇപ്പോള്‍ ബിജെപിയുടെ പാവയായി. കതിരൂര്‍ മനോജ് വധക്കേസ് സംബന്ധിച്ചാണ് സിബിഐക്കെതിരെ പിണറായി വിമര്‍ശനം നടത്തിയത്.

നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു പിണറായി. നീതി ലഭിക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. നേതാക്കള്‍ തടവില്‍ കിടന്നപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് സിപിഎം എന്നും പിണറായി പറഞ്ഞു.

വി.എസും പിണറായിയും ഒരുമിച്ച് മല്‍സരിക്കില്ലെന്നത് മാധ്യമങ്ങളുടെ ഭാവന മാത്രമാണ്. അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ട്. അതു കൊണ്ടാണ് മദ്യനയം മാറ്റുമോയെന്ന് എല്‍ഡിഎഫിനോട് രാഹുല്‍ ചോദിച്ചത്. പത്രസമ്മേളനം തീരുമാനിച്ചിട്ട് രാഹുല്‍ ഗാന്ധി വേണ്ടെന്ന് വച്ചത് കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ വരുമെന്ന് ഭയന്നിട്ടാണ്, പിണറായി പറഞ്ഞു.

അതിനിടെ, പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15നു കാസര്‍കോട്ടു നിന്ന് തുടങ്ങിയ നവ കേരള മാര്‍ച്ച്, 14ന് വൈകിട്ട് അഞ്ചിന് ശംഖുമുഖത്ത് മൂന്നു ലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, എം.എ.ബേബി എന്നിവര്‍ പ്രസംഗിക്കും.