റോഡിൽ പ്രതിഷേധക്കാരെ ഒാടിക്കാന്‍ ജലപീരങ്കി പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചാല്‍ ഇങ്ങനൊരു മറുപണി ഒരിക്കലും പ്രതിഷിച്ചിരിക്കില്ല. അതും തണുത്തു മരവിച്ചു പുറത്താക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒന്നര മണിക്കൂർ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു സംഭവം. വിമാനത്തിലെ എസി പൂർണതോതിൽ പ്രവർത്തിപ്പിച്ചു യാത്രക്കാരെ പുറത്തുചാടിക്കാന്‍ പൈലറ്റ് ശ്രമിച്ചു. ഇതോടെ രംഗം കയ്യാങ്കളിലേക്ക് കടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി.
രാവിലെ ഒൻപതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണതോതിൽ പ്രവർത്തിപ്പിച്ചു.
ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിക്കുകയും ചിലർ ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന്, എസി പ്രവർത്തിപ്പിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരും തമ്മില്‍ വാക്കുതർക്കത്തിലായി. സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നും യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കാട്ടി എയർഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ഇതെന്ത് പ്രതിഭാസം ! ചൈനയിൽ വിചിത്രമഴ പെയ്തു. ഒപ്പം പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും. കാര്യം പറയാനാകാതെ കാലാവസ്ഥാ വിഭാഗവും. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികളുമൊക്കെയാണ്. ഇതുകണ്ട് ജനങ്ങളാകെ പരിഭ്രമത്തിലായി.
യാഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പറയാനാകില്ലെങ്കിലും വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് ഇപ്പോഴത്തെ നിഗമനം. നേരത്തെ മെക്സിക്കോയിലുണ്ടായ ഇത്തരം പ്രതിഭാസത്തിൽ നിരവധി മത്സ്യങ്ങൾ മഴയ്ക്കൊപ്പം ഭൂമിയിൽ പതിച്ചിരുന്നു. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്.
വാട്ടർ സ്പൗട്ടിനെ ആനക്കാൽ പ്രതിഭാസമെന്നും പറയാറുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിൽ മേഘപാളി പ്രത്യക്ഷപ്പെട്ട് പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്ത് മഴയായി പെയ്യുകയും ചെയ്യും. ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു സംഭവുണ്ടായത്. കൂറ്റൻ നീരാളികൾ വീണ് പലരുടേയും കാറിന്റെ ചില്ലുകൾ തവിടുപൊടിയായി. വിഡിയോ കാണാം.
പ്രണയവും പ്രണയസാഫല്യ തീരം അണയും മുൻപ് കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. കേരളത്തിലെ പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ
“രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.
കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷേട്ടൻ. അനീഷേട്ടന്റെ അച്ഛൻ നേരത്തേ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെട്ടെന്നൊരു ദിവസം അമ്മയും മരിച്ചു. പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതിനാൽ ആ വീട്ടിൽ അനീഷേട്ടൻ തനിച്ചായി. ഗൾഫിൽ നിന്നു നാട്ടിൽ വന്ന കെവിൻ ചേട്ടനോട് വിഷമമൊക്കെ പറഞ്ഞ് അനീഷേട്ടൻ കരഞ്ഞു. അതോടെ ചേട്ടൻ അവിടെ നിന്നു ജോലിക്കു പോകാൻ തുടങ്ങി. അനീഷേട്ടന് കണ്ണിനു സുഖമില്ലാത്തതാണ്. എങ്ങോട്ടെങ്കിലും പോണമെങ്കിൽ കെവിൻ ചേട്ടനാണ് കൊണ്ടുപോയിരുന്നതൊക്കെ.
അന്നു രാത്രി എന്റെ വീട്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. അനീഷേട്ടന്റെ പെങ്ങന്മാരുമായി ഞാൻ നേരത്തേ സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല. എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല…”- നീനു തേങ്ങലോടെ പറയുന്നു.
കോട്ടയം∙ കെവിന്റെ കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഡ്രൈവർ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. കെവിൻ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
കേസന്വേഷണത്തിൽ നേരിട്ടു നിർദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്നു മേയ് 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതിനിടെ, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷൻ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.
മെയ് 3 ന് അബുദാബിയില്‍ നിന്നും അല്‍ ഐനിലേക്കുള്ള വീക്കെന്‍ഡ് ട്രിപ്പിലായിരുന്നു ഈ ദമ്പതികൾ. വൈകുന്നേരം 6 മണിയോട് അടുത്ത് അബുദാബി-അല്‍ ഐന്‍ റോഡിലുള്ള അല്‍ മഫ്‌റാഖ് പ്രദേശത്ത് കൂടി ഡ്രൈവ് ചെയ്യവേയായിരുന്നു ഷാനാവാസ് ആ കാഴ്ച്ച കണ്ടത്. ഒരു പിക്കപ്പ് വാന്‍ നടു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. റോഡില്‍ വെളിച്ചം വളരെ കുറവായിരുന്നു. പിക്കപ്പ് വാനിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഷാനാവാസ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി.
കാറിന് പുറത്ത് ചെന്ന് പിക്കപ്പ് വാനിലേക്ക് നോക്കിയ ദമ്പതികൾ ഞെട്ടി. വാനിനുള്ളില്‍ ഡ്രൈവര്‍ ചോരയൊലിപ്പിച്ച് കിടക്കുകയാണ്. അദ്ദേഹത്തിന് ബോധമുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും സംസാരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മരണത്തോട് മല്ലിടുകയായിരുന്ന ഇദ്ദേഹത്തെ ദമ്പതികൾ ഉടന്‍ തന്നെ വാനില്‍ നിന്നും ഇറക്കി. ഇതിന് ശേഷം കാറിലെ അപായ ലൈറ്റ് ഓണ്‍ ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡും റോഡില്‍ എടുത്തു വെച്ചു. എന്നിരുന്നാലും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഇതു പര്യാപ്തമായിരുന്നില്ല. ഇതു കാരണം ഷാനാവാസ് തന്നെ റോഡില്‍ ഇറങ്ങി വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി.
ഈ സമയം കൊണ്ട് ആലിയ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു അപകട വിവരം അറിയിച്ചു. നിരവധി വാഹനങ്ങളെ ഷാനാവാസ് ഇത്തരത്തില്‍ തന്റെ പ്രയത്‌നം കൊണ്ട് മടക്കി അയച്ചു. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുവാന്‍ വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഷാനാവാസ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. പല വാഹനങ്ങളും ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് തനിക്ക് മുന്നില്‍ നിര്‍ത്തിയതെന്ന് ഷാനാവാസ് പറയുന്നു.
ഈ സമയത്തിനിടയില്‍ പൊലീസെത്തി സ്ഥിതി ഗതികള്‍ ഏറ്റെടുത്തു. അപകടത്തില്‍പ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കിയ പൊലീസ് സംഘം ദമ്പതികളുടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി വാങ്ങിച്ചതിന് ശേഷം അവരെ തുടര്‍യാത്രയ്ക്ക് അനുവദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ദമ്പതികളെ തേടി പൊലീസിന്റെ ഫോണ്‍ കോള്‍ എത്തിയത്. ഇരുവരോടും ഉടന്‍ സ്‌റ്റേഷനില്‍ ഹാജരാകുവാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു.
തുടര്‍ അന്വേഷണങ്ങളുടെ ഭാഗമായുള്ള വിളിയാണെന്നാണ് ദമ്പതിമാര്‍ ആദ്യം കരുതിയത്. എന്നാല്‍ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് ഗംഭീര വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. ദമ്പതികളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ വാനോളം പുകഴ്ത്തിയ പൊലീസ് അധികൃതര്‍ തങ്ങളുടെ സ്‌നേഹാദരമായി ഒരു ബഹുമതി പത്രവും ഇരുവര്‍ക്കും നല്‍കി.
അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ സുഖമായിരിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞു. മുശ്‌റിഫ് മാളിലെ എത്തിസലാദ് ഓഫീസില്‍ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുകയാണ് ഷാനാവാസ്. മറീന മാളില്‍ ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ സെക്രട്ടറിയായി ജോലി നോക്കി വരികയാണ് ആലിയ.
താലികെട്ടും കഴിഞ്ഞു കൈയും കഴുകി ഉണ് കഴിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച ഇങ്ങനെ ! ജീവിതത്തിൽ അതുപോലെയൊരു അവസ്ഥ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല. പാചകക്കാരൻ കാരണം കൊച്ചി പനങ്ങാട്ടുള്ള രക്ഷിതാവിനാണ് ഈ ചതി പറ്റിയത്. മകളുടെ കല്യാണം ആഘോഷമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്തു. 50,000 രൂപ സദ്യയ്ക്ക് അഡ്വാൻസും കൊടുത്തു. 900 പേർക്കുള്ള സദ്യ വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ വധുവും വരനും കതിർമണ്ഡപത്തിൽ കയറിയിട്ടും കലവറക്കാർ എത്തിയില്ല.
വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.
ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കൾ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവർക്ക് ചിക്കൻ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി.
വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണം കുളമാക്കിയ പാചകക്കാരൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ: പുരുഷന്മാര്‍ ഷര്‍ട്ടും മറ്റ് മേല്‍വസ്ത്രങ്ങളും ഊരിയേ അമ്പലത്തില്‍ കയറാവൂ എന്ന ക്ഷേത്രാചാരം തിരുത്തി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപനം നടത്തി ഉടന്‍ നടപ്പാക്കിയത്.
ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഭക്തര്‍ക്ക് സമര്‍പ്പിച്ച ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് അദ്ദേഹം എടുത്തുമാറ്റി. ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.
ഇതോടെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ടും ബനിയനും ഊരി മാത്രം ദര്‍ശനം നടത്തി വന്ന ക്ഷേത്രമാണിത്. എസ്.എന്‍.ഡി.പി. യോഗത്തിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടൂരാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു.
താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിമാരില്‍ ഒരു വിഭാഗം ഭക്തരെ ചൂഷണം ചെയ്യാനായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളായ അനാചാരങ്ങള്‍ ഇപ്പോഴും കൊണ്ടുനടന്ന് ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണം – അദ്ദേഹം പറഞ്ഞു. .
ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് ഷര്‍ട്ട് ഊരി വച്ചു മാത്രമേ ക്ഷേത്രപ്രവേശനം നടത്താന്‍ പാടുള്ളുവെന്ന് തന്ത്രിമാര്‍ പറയുന്നത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഈ രീതി നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ ഇനി മുതല്‍ ഷര്‍ട്ട് അണിഞ്ഞ് ദര്‍ശനം നടത്താമെന്ന് ക്ഷേത്രാധികാരികള്‍ അറിയിച്ചു. മറ്റു ക്ഷേത്രങ്ങളും ഈ മാതൃക തുടരേണ്ടതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമയായ 71 കാരൻ മിക്കേ ഹോഡ്‌ഗേയാണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വൻ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. മൃഗശാലയിലെ സിംഹക്കൂട്ടിൽ പ്രവേശിച്ച മിക്കേ ഹോഡ്ഗേ കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശാന്തനായി കാണപ്പെട്ട ആൺസിംഹം പ്രകോപനം ഒന്നും കൂടാതെ തന്നെ മിക്കേ ഹോഡ്ഗേയെ ആക്രമിക്കുകയായിരുന്നു.
സിംഹം തനിക്ക് നേരെ പാഞ്ഞുവരുന്നത് കണ്ട് വേഗം പുറത്തിറങ്ങാന്‍ ഹോഡ്ഗേ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ സിംഹം ഹോഗ്‌ഡെയെ കടിച്ചെടുക്കുകയായിരുന്നു.
മൃഗശാല കാണാനെത്തിയ വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് സംഭവം. സംഭവം നടക്കുമ്പോൾ മൃഗശാല ജീവനക്കാർ സ്ഥലത്ത് ഇല്ലാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിനോദസഞ്ചാരികൾ നിലവിളിച്ചതോടെ കൂടുതൽ അക്രമകാരിയായ സിംഹം കൂടുതൽ ഉളളിലേയ്ക്ക് ഹോഡ്ഗേയെ വലിച്ചെടുത്തു കൊണ്ട് പാഞ്ഞു.
ആളുകളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വെടിവച്ചതിന് ശേഷമാണ് സിംഹം ഹോഗ്‌ഡെയെ ഉപേക്ഷിച്ച് പിന്മാറിയത്. ഗുരുതരമായ പരുക്കേറ്റ ഹോഗ്‌ഡെയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. മാധ്യമപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു. മാധ്യമ സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിനം കൂടിയാണിന്ന്.
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. മാധ്യസ്വാതന്ത്രത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്‍റെ സന്ദേശം.
സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാര്മിപ്പിച്ചും, 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്ഷികമായുമാണ് ദിനാചരണം. എന്നാല്‍, ഒാരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കപെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് ജയിലിലടക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒൻപതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഈ ദിനത്തില്‍ പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ലോകത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനു യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം നൽകുന്നു. ഈ പ്രവാശ്യം അസര്‍ബൈജാനില്‍ നിന്നുള്ള എയ്നുള്ള ഫത്തൂലിവ് എന്ന ജേര്‍ണലിസ്റ്റാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സുകാരനായ എയ്നുള്ള ഫത്തൂലിവ് റിയല്‍ അസര്‍ബൈജന്‍,അസര്‍ബൈജന്‍ ഡെയ്ലി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 2007ല്‍ ജയിലില്‍ അടക്കപ്പെട്ടു. തുടര്‍ന്ന് ബഹുജനരോക്ഷത്തെ തുടര്‍ന്ന് 2011ല്‍ ജയില്‍ മോചിതനായ ഇദ്ദേഹം ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്റ്റോറികള്‍ ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണി നേരിട്ടത്. ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണ്.
അച്ഛന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുനെല്‍വേലിയിലാണു സഗഭവം. വിദ്യാര്‍ത്ഥിയായ ദിനേശാണു പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ദിനേശ് വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
നീറ്റ് പരിശീലനത്തിനു പോയിരുന്നു കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു പറയുന്നു. പിതാവിന്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നു. ദിദേശിന്റെ ആത്മഹത്യ കുറിപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയോട് മദ്യ നിരോധനമേര്‍പ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്. തന്റെ ആത്മഹ്യ കുറിപ്പില്‍ പിതാവിനോടു ദിനേശ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ.
അപ്പാ ഇത് ഞാന്‍ എഴുതുന്നതാണ്. എന്റെ മരണശേഷം അപ്പ മദ്യപിക്കരുത്. അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്കു തീ കൊളുത്താന്‍ മുതിരരുത്. അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട. എന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒന്നും അപ്പ ചെയ്യണം എന്നില്ല. അതാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എന്റെ ആത്മവിനു ശാന്തി ലഭിക്കു.
ഇനി എങ്കിലും കുടിക്കാതിരിക്കുക അപ്പ. എന്റെ ആഗ്രഹം ഇത്തരത്തില്‍ സഫലമായാല്‍ മാത്രമേ എനിക്ക് സമാധാനമായിരിക്കാന്‍ കഴിയു- ദിനേശ്. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യവിതരണശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്നു നോക്കട്ടെ, അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍ എന്റെ ആത്മാവ് അതു ചെയ്തും എന്നും ദിനേശ് കുറിപ്പില്‍ പറയുന്നു.