വിവാദങ്ങൾക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ 24 വെട്ട്. പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.
മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
സിനിമയിൽ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രംഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.
മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.
അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.
എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോ ഉണ്ടായ അവസ്ഥയെന്താ?. മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് മേജര്‍ രവി ഒന്നാലോചിക്കണം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോ എന്നാണ്. മേജര്‍ രവി മനസിലാക്കണം എല്ലാ കാര്യങ്ങളും മോഹന്‍ലാലിനോട് പറഞ്ഞിട്ടാണ് മകന്‍ ചെയ്തത് എന്നാണ്. അതിനര്‍ഥം മോഹന്‍ലാലിനെ പരോക്ഷമായി എതിര്‍ക്കുക, മേജര്‍ രവിയെ പ്രത്യക്ഷമായി എതിര്‍ക്കുകയെന്നാതാണ്’.
മല്ലികയോട് ബിജെപിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അവള്‍ അര്‍ബന്‍ നക്‌സലാ. അവര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടപോസ്റ്റില്‍ പറഞ്ഞത് തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മ ശ്രമിക്കേണ്ടത്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായാല്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുപറയുമ്പോള്‍ പിണറായിക്കും ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും വിഷമം. എടോ നിങ്ങള്‍ ഈ വിഷമം കാണണ്ട; ആശാ വര്‍ക്കമാരുടെ വിഷമം കാണു’ – ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാന് നിർമ്മാതാക്കളുടെ കട്ട്. 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ രംഗത്തെത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.
സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്.
സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.
വീണ്ടും നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് 4 സിനിമകൾ. ഇതും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല.
5 കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച ‘രണ്ടാം യാമം’ ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.‘വെള്ളിത്തിര’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ അവതരിപ്പിക്കുന്നത്.
ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.
ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി.
മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്‍റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്. അഥര്‍വ, ശ്രീലീല, ദേവ് രാംനാഥ്, പൃഥ്വി രാജന്‍ എന്നിവര്‍ക്കൊപ്പം മിന്നല്‍ മുരളിയിലൂടെ ബേസില്‍ മികച്ച കഥാപാത്രത്തെ കൊടുത്ത ഗുരു സോമസുന്ദരവും ചിത്രത്തിലുണ്ട്. ശ്രീലീലയുടെയും തമിഴ് അരങ്ങേറ്റമാണ് ഇത്.
ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.
ഫൈസൽ നാലകത്ത്
മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും
ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .
ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.
ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .
DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.
ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.
തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.
കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.
ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത് ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്
പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.
‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .
മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.
ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്
നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.
എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.