സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരങ്ങളെല്ലാം പാപ്പരാസികള്‍ മുതലാക്കാറുണ്ട്. ഇതിന്റെ പേരില്‍ സെയ്ഫ് അലി ഖാനും കരീന കപൂറും പലപ്പോഴും ഇത്തരക്കാരോട് തട്ടിക്കയറുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെ കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്‌ളാറ്റിന് പുറത്തേക്ക് എത്തിയ തൈമൂര്‍ പാപ്പരാസികളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ തൈമൂര്‍ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ താരകുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മക്കളെ നോക്കാന്‍ ഇത്രയധികം പരിപാലകരെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തി. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്‌നന്‍സി ബൈബിള്‍’ എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു.
View this post on Instagram
മലയാള സിനിമാ ലോകത്ത് ഒരു കാലയളവിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ഇരുവരും. പരസ്പരം പ്രണയിച്ച് വിവാഹം ചെയ്‌തെങ്കിലും നീണ്ട പതിനാറ് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിഞ്ഞവരാണ് ദിലീപും മഞ്ജു വാരിയരും. എന്നാൽ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വേണ്ടി കാത്തിരിക്കുകയാണ് സിനിമാ ലോകം. മഞ്ജുവിന്റെ കൂടെ ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് വളരെ ഏറെ കാലം മുൻപ് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത്.
ഒരു സമയത്ത് മഞ്ജു നായികയായി എത്തുന്ന ഒരു സിനിമ വന്നാൽ ദിലീപ് നായകനാകുമോ എന്നായിരുന്നു അവതാരകൻ അഭിമുഖത്തിൽ ദിലീപിനോട് ചോദിച്ചത്. ’ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം’- ഇതായിരുന്നു ദിലീപ് അന്ന് പറഞ്ഞ മറുപടി.
ഇപ്പോൾ വീണ്ടും ഈ അഭിമുഖവും ദിലീപിന്റെ ഉത്തരവുമാണ് സംസാര വിഷയം ആയിരിക്കുന്നത്. എന്നാല്‍, ദിലീപിന്റെ കൂടെ ഇനി അഭിനയിക്കാന്‍ മഞ്ജുവിന് വലിയ താല്‍പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതെ പോലെ തന്നെ ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യങ്ങളില്‍ നിന്ന് മഞ്ജു പല പ്രാവിശ്യം ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ ഒട്ടും താത്പര്യമില്ലെന്ന് മഞ്ജു ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപ് ഇപ്പോൾ സിനിമകളിൽ അത്ര സജീവം അല്ലെങ്കിലും മഞ്ജു വാരിയർ വളരെ അധിക സജീവമായി നിൽക്കുന്നുണ്ട്. ഒരു പക്ഷെ രണ്ടാം വരവിൽ ഇത്രയധികം വിജയം കൈ വരിച്ച മറ്റൊരു നടി മലയാളത്തിൽ ഉണ്ടാവില്ല. ചതുർമുഖം ആണ് മഞ്ജുവിന്റെ ഏറ്റവുമൊടുവിൽ റിലീസായ ചിത്രം. കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും താരത്തിന്റെ ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.
നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.
നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.
മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.
അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില സ്വഭാവങ്ങള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അത്തരം സംഭവങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു.
ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.
ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു.
ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.
അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്‌മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് വ്യക്തമാക്കി.
മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.
സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.
മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
ഷെറിൻ പി യോഹന്നാൻ
വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.
ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ് ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.
പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം
ദേവരാജന്‍ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയില്‍ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന്‍ പറയുന്നത്.
സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്. നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍’ എന്നത്. സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്.
”അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”
”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു” എന്നാണ് നടന്‍ പറയുന്നത്. ദേവരാജന്‍ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമയ്ക്ക് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടു വരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത് എന്നും സുരേഷ് ഗോപി സൂര്യ ടിവിയിലെ പരിപാടിക്കിടെ പറഞ്ഞു.
അനിയത്തി പ്രാവ് ആണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ച ചിത്രം. ഫാസില്‍ ചിത്രത്തിന് തനിക്ക് ലഭിച്ചത് അമ്പതിനായിരം രൂപയാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന്‍ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.
അതേസമയം, പാപ്പാന്‍, ഒറ്റക്കൊമ്പന്‍, കാവല്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.