Movies

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി.

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്.

സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്.

പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്.

ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്.

ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്.

മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അയാളുടെ ഭാര്യയാണെന്നും ആയിഷ പറയുന്നു. 2013 ലാണ് ആയിഷയുമായി മുസ്തഫ വേര്‍പിരിയുന്നത്.

പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയുമായുള്ള വിവാഹ ബന്ധത്തില്‍ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.

എന്നാല്‍ ആയിഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്. ഇ-ടൈംസിനോട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹ മോചിതനാണെന്നും എന്നാല്‍ കുട്ടികളുടെ ചെലവിനായി പണം നല്‍കാറുണ്ടെന്നും മുസ്തഫ പറയുന്നു.

2010 മുതല്‍ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടിയതായും മുസ്തഫ പറയുന്നു. ഇതിന് ശേഷമാണ് 2017 ല്‍ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്.

എന്തുകൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നു മുസ്തഫ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയില്‍ സജീവമാണ്. വിരാടപര്‍വ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്.

അസുരനില്‍ മഞ്ജു ചെയ്ത പച്ചൈയമ്മാള്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്ണിനോട് ഒപ്പമുള്ള മൈതാനാണ് ഹിന്ദിയിലെ ചിത്രം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹിയായ ജിതിനും ഒരു യാത്രയിലാണ്. ഡോക്ടറെ കാണാനുള്ള യാത്രയാണത്. മരിയ ഗർഭിണിയാണോയെന്ന സംശയത്തിന്റെ പുറത്ത് ഇറങ്ങിപുറപ്പെട്ടതാണ് അവർ. അവരുടെ ആശങ്കയിലൂടെ, സംഭാഷണത്തിലൂടെ, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു.

മേക്കിങ്ങിലെ പരീക്ഷണം കൊണ്ട് 2020 ഐഎഫ്എഫ്കെ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തു. കാറിനുള്ളിൽ 85 മിനിറ്റ് നീളുന്ന സിംഗിൾ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയത്. അഭിനേതാക്കൾ കാറിന് പുറത്തേക്ക് ഇറങ്ങുന്നുണ്ടെങ്കിലും ക്യാമറ ചലിക്കുന്നില്ല. ഡോൺ പാലത്തറയുടെ ‘ശവം’ കഥപറയുന്നതുപോലെ ഒരു ഇടത്തെ മാത്രം കേന്ദ്രമാക്കിയാണ് ഈ ചിത്രവും നീങ്ങുന്നത്. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നീ മൂന്ന് അഭിനേതാക്കൾ മാത്രം.

പരീക്ഷണ ചിത്രമെന്ന ലേബലിൽ തളച്ചിടേണ്ട ഒന്നല്ല ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. മരിയയുടെയും ജിതിന്റെയും സംഭാഷണങ്ങളിലൂടെ സ്ത്രീ – പുരുഷ ബന്ധത്തെ പുതിയ കാലത്തിൽ വ്യാഖ്യാനിക്കുകയാണ് ചിത്രം. കഥയ്ക്കുള്ളിലെ സംവിധായകന്റെയും സുഹൃത്തിന്റെയും ഫോൺ സംഭാഷണത്തിലൂടെ പലതും വ്യക്തമാക്കുന്നുണ്ട് ഡോൺ. ലൈംഗികതയിലെ സ്വാതന്ത്ര്യവും പൊതു സമൂഹവും ബന്ധത്തിനുള്ളിലെ തുറന്ന് പറച്ചിലും ഇവിടെ ചർച്ചാവിഷയമാകുന്നു.

ക്ലൈമാക്സിലെ പുഞ്ചിരിയോടൊപ്പം ഒഴുകിയെത്തുന്ന സിതാരയുടെ സംഗീതം മനോഹരമാണ്. കഥാപരിസരത്തിന് മാറ്റമില്ലാത്തത് കൊണ്ടും പ്രവൃത്തിയേക്കാൾ ഉപരി സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന കഥയായതിനാലും അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റണമെന്നില്ല. അവരുടെ സ്വകാര്യ സംഭാഷണത്തിന് കാതോർത്ത് ഇരുന്നില്ലെങ്കിൽ ലാഗ് അടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

തിരക്കഥയിലെ മേന്മ, മികച്ച പ്രകടനങ്ങൾ, വ്യത്യസ്തമായ മേക്കിങ് എന്നിവയിലൂടെ തൃപ്തികരമായ സിനിമ അനുഭവം ആകുന്നു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ‘സീ യൂ സൂൺ’,’ലൗ’ തുടങ്ങിയവ പോലെ കോവിഡ് പ്രതിസന്ധിയെ സർഗാത്മകമായി മറികടക്കുകയാണ് ഈ ചിത്രവും. കാണാൻ ശ്രമിക്കുക.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക് ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോവിഡ്് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.

വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.

ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.

നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.

ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്‌.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുന്‍പില്‍ അര്‍ബാസ് വായിച്ചു.

അതില്‍ അയാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ… ‘ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”

ഈ പരാമര്‍ശത്തോടുള്ള സല്‍മാന്‍ ഖാന്റെ പ്രതികരണം;

”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ…. സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല.

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.

ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.

48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,

സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.

നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.

ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.

16 വര്‍ഷത്തോളം ഷാരൂഖ് ഖാനോട് സംസാരിക്കാതിരുന്നതിനെ കുറിച്ച് നടന്‍ സണ്ണി ഡിയോള്‍. താരം നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ഷാരൂഖിന് കൂടുതല്‍ പ്രധാന്യം കൊടുത്തുവെന്ന ധാരണയാണ് പതിനാറ് വര്‍ഷത്തോളം സണ്ണി നടനോട് സംസാരിക്കാതിരിക്കാന്‍ കാരണമായത്. ഒരു അഭിമുഖത്തില്‍ സണ്ണി ഡിയോള്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഷാരൂഖിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡര്‍. സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറുടെ വേഷമാണ് സണ്ണി ഡിയോള്‍ അവതരിപ്പിച്ചത്. കമാന്‍ഡോ ഓഫീസറെ ഷാരൂഖിന്റെ കഥാപാത്രം വീഴ്ത്തുന്നതായിരുന്നു സണ്ണിയെ ചൊടിപ്പിച്ചത്.

ആ രംഗത്തെ കുറിച്ച് സംവിധായകന്‍ യഷ് ചോപ്രയുമായി തര്‍ക്കം നടന്നിരുന്നു. കമാന്‍ഡോ ഓഫീസറായ തന്നെ എങ്ങനെയാണ് ഒരു പയ്യന്‍ പരാജയപ്പെടുത്തുക. വിദഗ്ധനായ താന്‍ നോക്കി നില്‍ക്കെ എങ്ങനെ വീഴ്ത്താനാകും എന്നൊക്കെ സംവിധായകനോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ പരാതികള്‍ അദ്ദേഹം കേട്ടില്ല. ദേഷ്യം വന്നതോടെ തന്റെ പാന്റ്സ് കൈ കൊണ്ട് വലിച്ച് കീറിയിരുന്നു.

ചിത്രം റിലീസ് ചെയ്ത് 16 വര്‍ഷത്തോളം സണ്ണി ഡിയോളും ഷാരൂഖ്് ഖാനും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാലിത് മനപ്പൂര്‍വം ആയിരുന്നില്ല എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. താന്‍ മാറി നിന്നു, താന്‍ പൊതുവെ അധികം സോഷ്യലൈസ് ചെയ്യാറില്ല. അതിനാല്‍ തന്നെ സംസാരിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്നായിരുന്നു സണ്ണി ഡിയോളിന്റെ വിശദീകരണം.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആദിത്യ പഞ്ചോളി അഭിനയ ജീവിതം തുടങ്ങുന്നത്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മാതാവുമായി നിരവധി സിനിമകളില്‍ ആദിത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന കാലത്താണ് സെറീനയുമായി ഒരുമിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചു എന്നത് മാത്രമല്ല സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. സെറീനയെക്കാളും ആറ് വസയസിന് ഇളയത് ആണെങ്കിലും ചിത്രീകരണം നടക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയത്തിലായി. ഒടുവില്‍ 1986 വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ ആദിത്യയെ വിവാഹം കഴിക്കുന്നത് സെറീനയുടെ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പ്രായ വ്യത്യാസത്തിനപ്പുറം പല കാരണങ്ങള്‍ കൊണ്ടും താരമാതാവ് ഈ ബന്ധം എതിര്‍ത്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് സെറീനയും ആദിത്യയും ഒന്നാവുന്നത്. എന്നാല്‍ ഒന്നിലധികം അവിഹിത ബന്ധങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന ഒരാളായി ആദിത്യ മാറി. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദിത്യ പഞ്ചോളി മറ്റ് പ്രണയങ്ങളിലേക്ക് പോയി. നടി പൂജ ബേദിയുമായാണ് ആദിത്യയുടെ ആദ്യ പ്രണയം. പല രാത്രികളിലും പൂജയുടെ ഫ്‌ളാറ്റില്‍ ആദിത്യ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരിയായ പെണ്‍കുട്ടി ആദിത്യയ്‌ക്കെതിരെ രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പൂജയുടെ ജോലിക്ക് നില്‍ക്കുന്ന പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ പൂജയുമായിട്ടും താരം തെറ്റി. എന്നാല്‍, ഇത്ര വലിയ ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു സെറീന വഹാബ് ചെയ്തത്. 2004 ലായിരുന്നു കങ്കണയും ആദിത്യയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി. ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. തന്റെ ഭര്‍ത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന പില്‍ക്കാലത്ത് അറിഞ്ഞു.

2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈംഗിക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്. 17 വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആക്രമിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. തലയില്‍ ശക്തിയായി അടിച്ചു. തന്റെ തലയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.

എന്നാല്‍, കങ്കണയുടെ ആരോപണങ്ങള്‍ക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയില്‍ ആണ് മറുപടി നല്‍കിയത്. കങ്കണയുമായി തന്റെ ഭര്‍ത്താവ് ഡേറ്റിങ്ങില്‍ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ബന്ധം വേര്‍പ്പെട്ട ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്. തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്‌ക്കെതിരെ സെറീന അക്കാലത്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നുമാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രതികരിക്കുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ തോന്നുന്നുത് എന്നും സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.

മാലിക് ചിത്രത്തിലെ രാഷ്ട്രീയവും മതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നിരവധി പേരാണ് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. മതവും രാഷ്ട്രീയവും പ്രമേയമാകുന്ന സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ചും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍.

ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ആള്‍ദൈവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഫഹദ് ഉത്തരം നല്‍കിയത്. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്.

എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് ഇവയുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയര്‍ മാത്രമാണത് എന്ന് ഫഹദ് പറയുന്നു.

അതേസമയം, 2009ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള താരമാണ് സിദ്ധാര്‍ഥ്. ഇപ്പോഴിതാ, താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തിയ വീഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സിദ്ധാര്‍ഥ്.

”ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍” എന്ന് തലക്കെട്ടോടെ എത്തിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോക്ക് എതിരെ താന്‍ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ മറുപടി കണ്ട് ആശ്ചര്യപ്പെട്ടു എന്ന് താരം പറയുന്നു.

”ഞാന്‍ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അവര്‍ ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നല്‍കിയത്” എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

യൂട്യൂബിന്റെ മറുപടി കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ രസകരമായി പറയുന്നുണ്ട്. സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വീഡിയോയില്‍ നടനൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ്.

 

RECENT POSTS
Copyright © . All rights reserved