മലയാളസിനിമയിൽ മമ്മൂട്ടിക്ക് പകരക്കാർ ഇപ്പോഴും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. പ്രായത്തിനെ വെല്ലുവിളിക്കുന്ന സൗന്ദര്യവും പ്രകടനവും കാഴ്ചവെച്ച മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ അതികയാൻ ആയി തുടരുകയാണ്. മെഗാസ്റ്റാർ പരിവേഷവും മമ്മൂട്ടി ഇതിനോടകം തന്നെ നേടി. ആളുകൾക്ക് മനസ്സിൽ ഓർമ്മിക്കാനുള്ള ഒരു പിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ആരാധകരുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതുപോലെതന്നെ അന്യഭാഷകളിലും മമ്മൂക്ക നിരവധി ആരാധകരുണ്ട്.
ഒരു അവാർഡ് ഫംഗ്ഷനിൽ അദ്ദേഹം എത്തുമ്പോൾ പോലും അദ്ദേഹത്തെ ആരാധകർ വളയാറുണ്ട്. അതായത് സിനിമയ്ക്ക് അകത്തും അദ്ദേഹത്തിന് ആരാധകരുണ്ട് എന്ന് പറയുന്നതായിരിക്കും സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു മമ്മൂക്ക തെലുങ്കിലേക്ക് അഭിനയിക്കാൻ പോകുന്നുവെന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് നമുക്ക് തെലുങ്കിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഒരു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലേക്ക് മമ്മൂക്ക. ഈ വരവിന് ഒരു പ്രത്യേകതയുണ്ട് പ്രതിനായകൻ വേഷത്തിലായിരിക്കും മമ്മൂക്ക എത്തുന്നത്.
മമ്മൂക്കയുടെ ഈ വില്ലൻ കഥാപാത്രം എങ്ങനെയായിരിക്കും എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ട്. അഖിൽ അക്കിനെനി നായകനായെത്തുന്ന ഏജൻറ് എന്ന ചിത്രത്തിൽ ഒരു വില്ലനായാണ് മമ്മൂട്ടിയെത്തുന്നത് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വീണ്ടും ഏജന്റ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിനുവേണ്ടി മമ്മൂക്ക വാങ്ങിയിരിക്കുന്നത് പ്രതിഫലമാണ് ഇപ്പോൾ വീണ്ടും മമ്മൂക്കയെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കുള്ള ഒരു കാരണം ആക്കിയിരിക്കുന്നത്.
ഭീമമായ ഒരു തുകയാണ് മമ്മൂക്ക ചിത്രത്തിനുവേണ്ടി പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് എത്രയാണ് എന്നും ചില തെലുങ്ക് മാധ്യമങ്ങൾ പറയുന്നുണ്ട്.ഏകദേശം മൂന്നര കോടിയോളം രൂപയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇപ്പോഴിതാ അതിനിടയില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു ഗംഭീര ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ജീത്തു തന്റെ മനസ്സുതുറന്നത്. ദൃശ്യം ടുവിന് ശേഷ്ം പെട്ടെന്ന് ആ സിനിമയിലേക്ക് കടക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ജീത്തുവിന്റെ വാക്കുകള്‍
ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്.
കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.
അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി പി. സാം ആണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.
ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും.
മുമ്പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോംഗും ശ്രദ്ധ നേടിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററില്‍ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ഓഡിയോ റൈറ്റ്സ്: ബ്ലൂഹില്‍ മ്യൂസിക്സിക്സ്. ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തോമസ് പി.മാത്യു, ആര്‍ട്ട്: സാബു മോഹന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ്: വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്: സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.
റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
മക്കള്‍ക്ക് തങ്ങളുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നും ജെ.ബി ജംഗ്ഷനില്‍ മോഹന്‍ലാല്‍. മകന്‍ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താത്പര്യമെന്നാണ് പറഞ്ഞത്. ഏറ്റവും നല്ലൊരു കാര്യമാണല്ലോ. അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കള്‍ സിനിമയിലേക്കെത്തണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയില്‍ നിന്ന് അവരുടെ വഴി അവര്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയിലേക്ക് വരുമ്പോള്‍ തന്റെ അച്ഛന്‍ തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താത്പര്യം കൊണ്ട് തന്നെയാണെന്ന് മോഹന്‍ലാല്‍ മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലര്‍ എത്തി അന്‍പത്തിയഞ്ചുകാരനായ സുലൈമാന്‍ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറില്‍. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകര്‍ച്ചകളും വീഡിയോയില്‍ കാണാം. മൊത്തത്തില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ട്രെയിലര്‍.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തില്‍ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ സംഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.
ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ഷെറിൻ പി യോഹന്നാൻ
പ്രസവിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് സാറാ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തതിനു ശേഷം സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യാൻ സാറാ ഒരുങ്ങുകയാണ്. അതാണ് അവളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പ് തന്നെ അവളുടെ വിവാഹം നടക്കുന്നു. വിവാഹശേഷം നമ്മുടെ നാട്ടിൽ ഉയരുന്ന സ്ഥിരം ചോദ്യം സാറായുടെ ജീവിതത്തിലും ഉയരുന്നു. “വിശേഷം ഒന്നും ആയില്ലേ മോളെ?”
ജൂഡ് ആന്തണിയുടെ മറ്റു രണ്ട് ചിത്രങ്ങളിളെയും (ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ) പോലെ തന്നെ സ്ത്രീപക്ഷത്തുനിന്നുള്ള കഥപറച്ചിലാണ് ‘സാറാ’യും നടത്തുന്നത്. സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ രസകരമായി, എന്നാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. “ഒരു ചെറു ചിത്രം പ്രതീക്ഷിച്ചു പ്ലേ ബട്ടൺ ഞെക്കുക” എന്ന സംവിധായകന്റെ വാക്ക് പരിഗണനയിലെടുത്ത് പ്രതീക്ഷയുടെ അമിതഭാരം ഒഴിവാക്കി സമീപിച്ചാൽ ‘സാറാസ്’ തൃപ്തികരമായ ചലച്ചിത്രാനുഭവം ആയി മാറും.
അന്ന ബെന്നിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. ജീവിതത്തിൽ ലക്ഷ്യങ്ങളുള്ള, പ്രതിസന്ധികളിൽ അടിപതറാത്ത സാറായെ മികച്ചതായിട്ടുണ്ട് അന്ന. ആധുനിക കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് സാറായുടെ ഭർത്താവ് ജീവൻ. പുരോഗമനപരമായി നീങ്ങുമ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിൽ അയാൾ പെട്ടുപോകുന്നുണ്ട്. ആന്റണിയിൽ നിന്നും ജീവനിലേക്ക് എത്തുമ്പോൾ സണ്ണി വെയ്ൻ മെച്ചപ്പെട്ടിട്ടുണ്ടെന്നതു തന്നെ ആശ്വാസം. മല്ലിക സുകുമാരൻ, ധന്യ വർമ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.
മാതൃത്വം, പേരന്റിങ്ങ് എന്നിവയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോഴും കഥയുടെ രസച്ചരട് മുറിഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രമേയവും പ്രകടനങ്ങളും മോശമല്ലാത്ത മേക്കിങ്ങും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനങ്ങളും അനാവശ്യമാണെന്ന് തോന്നിയാലും പൂർണമായ കാഴ്ചയിൽ ആ കുറവ് മറന്നുകളയാവുന്നതേ ഉള്ളൂ. സിദ്ധിഖ് കഥാപാത്രത്തിന്റെ ക്ലൈമാക്സ് സന്ദേശം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതൊരു കല്ലുകടിയായി തോന്നിയതുമില്ല.
സ്വഭാവികമായി, പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ചിത്രമാണ് ‘സാറാസ്’. ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കാനും അവരുമായി കണക്ട് ആവാനും ശക്തിയുള്ള ചിത്രം. കുറവുകൾ നിലനിൽക്കുമ്പോഴും പ്രമേയ സ്വീകരണത്തിലും വിഷയാവതരണത്തിലും കൈവന്ന ക്വാളിറ്റി ചിത്രത്തെ മനോഹരമാക്കുന്നു, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിലാലിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാല. ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ തയ്യാറാണെന്നാണ് ബാല പറയുന്നത്. ബിലാല്‍ 2 ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ലെന്നും ഒരു പക്ക ലോക്കല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിനൊപ്പം പടം കാണാനാണ് തന്റെ തീരുമാനമെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
മമ്മൂക്കയുടെ അത്രയും വലിയ ഫാനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ബാല പറയുന്നു.
അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദ് 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. അക്ഷന്‍ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.
ടോറന്റിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ബിഗ്ബി. ഛായാഗ്രഹണം സമീര്‍ താഹിറും സംഭാഷണം ഉണ്ണി ആറുമാണ് നിര്‍വഹിക്കുന്നത്.
പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ ഈ മാസം 23ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ്.
അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി റാഫേലിന്റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. പിന്നാലെയാണ് പ്രിയദര്‍ശന്റെ ഹംഗാമ 2-വിനും റോണി റാഫേല്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റോണി റാഫേലിന്റെ വാക്കുകള്‍:
പ്രിയന്‍ സാറിന്റെ സീ 5-ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.
മരക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹം നല്ല സപ്പോര്‍ട്ട് ചെയ്തു. ഗാനങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട് സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞു തരും.
മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍ സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തു വേണം എന്തു വേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്.
അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2-വിന്റെ പശ്ചാത്തല സംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി.
ഹംഗാമ 2-വില്‍ വെസ്റ്റേണ്‍ സ്‌റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതു കൊണ്ടു തന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.
ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിംഗ് പോയിന്റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു.
ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഖം മാത്രം മനസിലുണ്ട്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്റെ വഴികള്‍, അനുഗ്രഹത്തിന്റെ വഴികള്‍.
1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
ഷെറിൻ പി യോഹന്നാൻ
ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.
സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട് വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.
രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.
റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക് ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.
‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.