പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ ,സംഗീത് ശിവൻ എന്നിവർ മക്കളാണ്.
‘മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ’…കുതിരവട്ടം പപ്പു തീര്‍ത്ത വിസ്മയത്തില്‍ പകുതിപങ്കും കൈപ്പറ്റിയിരുന്നത് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലുള്ള അസാമാന്യമായ തഴക്കം തന്നെയായിരുന്നു. ചെറുപ്പം മുതലേ കോഴിക്കോടിന്റെ നാടകവളര്‍ച്ചയില്‍ പങ്കുചേര്‍ന്ന കുതിരവട്ടം പപ്പുവിന്റെ അഭിനയം നേരിട്ടുകണ്ട രാമുകാര്യാട്ട് പിടിച്ചപിടിയാലെ അദ്ദേഹത്തെ സിനിമയിലേക്കുകൊണ്ടുവന്നു. കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇരുപത്തൊന്നാണ്ട് തികയുമ്പോള്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മകന്‍ ബിനു പപ്പു.
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കുതിരവട്ടം പപ്പു. അദ്ദേഹം വിട പറഞ്ഞിട്ടും താരത്തിന്റേ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തേൻമാവിൻ കൊമ്പത്ത്, മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്,മിന്നാരം എന്നിങ്ങനെ 1500ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. നരസിംഹമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്. 2015 മുതലാണ് ബിനു സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. സൈബർ സെൽ ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതുപോലെ തന്നെ മമ്മൂട്ടി ചിത്രമായ വണ്ണിലും മികച്ച വേഷത്തിലെത്തിയിരുന്നു. കൈയടക്കത്തോടെയുള്ള ബിനു പപ്പുവിന്റെ അഭിനയമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്. ഇപ്പോഴിത അച്ഛൻ പപ്പു വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിനു പപ്പു.
ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ കലാഭവൻ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛൻ ആയിരുന്നു. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സുന്ദരകില്ലാഡി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ ഈ സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരിൽ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയം അവിടെ ഭയങ്കരമായ ചൂടായിരുന്നു. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അച്ഛൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങൾക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്പോൾ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിൻ ടോൺ മാറിയിരിക്കുന്നത്. ഒരുപാട് മലകൾ ഉള്ള സ്ഥലത്തായിരുന്നു ചിത്രീകരണം.
ഈ ചൂടുള്ള കാലവസ്ഥയിൽ നിന്ന് നേരെ അച്ഛൻ പോയത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേയ്ക്കാണ്. ചിത്രത്തിൽ ആദ്യം എടുക്കുന്ന സീൻ ത് മണി ചേട്ടൻ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോൾ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടൻ തന്നെ പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറുന്നത്. അവർ ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു.
ഇങ്ങനെ അച്ഛനെ സംബന്ധിച്ചടത്തോളം സിനിമയും നാടകവുമായിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളർത്തിയത്. കാലും കയ്യും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും. അങ്ങനെയുള്ള അച്ഛൻ സിനിമ ചെയ്യുന്നില്ല എന്ന് പറണമെങ്കിൽ അത്രയ്ക്ക് വയ്യാതായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽഎത്തി പരിശോധിച്ചപ്പോഴാണ് നിമോണിയാണെന്ന് മനസ്സിലായത്. അതിന് ശേഷം ഒരു വർഷത്തോളം അദ്ദേഹത്തെ അഭിനയിക്കാൻ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിന് ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം
കൊല്ലം തുളസിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഈ നടൻ ചെയ്തിട്ടുണ്ട്. തൻറെ ചെറുപ്പം മുതൽ നാടക മേഖലയിൽ സജീവമായിരുന്നു ഇദ്ദേഹം. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. അധികവും വില്ലൻ വേഷങ്ങളാണ് കൊല്ലം തുളസി ചെയ്തിട്ടുള്ളത്. കുറേയേറെ ഹാസ്യ കഥാപാത്രങ്ങളിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. വളരെ രസകരമായ രീതിയിലാണ് ഈ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 200 ലധികം മലയാള സിനിമകളിലും, മുന്നൂറിലധികം റേഡിയോ നാടകങ്ങളിലും, ഇരുന്നൂറിൽപ്പരം ടെലിവിഷൻ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ ക്യാൻസർ ബാധിതനായിരുന്ന സമയത്തു അദ്ദേഹത്തിന് കിട്ടിയ സഹായത്തെ പറ്റി തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. അസുഖം ആയിരിക്കുന്ന സമയത്ത് നേരിട്ട് വിളിച്ചാണ് നടൻ ദിലീപ് കാര്യങ്ങളൊക്കെ തിരക്കിയിരുന്നത്.
അതുകൊണ്ടു തന്നെ ദിലീപിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. പലപ്പോഴും ഞാൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് വിളിച്ച് ചേട്ടാ എങ്ങനെയുണ്ട് എന്നൊക്കെ അദ്ദേഹം ചോദിക്കും. ഒരിക്കൽ നമ്മുടെ പടത്തിൽ ഒരു ചെറിയ വേഷം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വേഷമായിരുന്നു. ചേട്ടൻ വന്നു അഭിനയിച്ചാൽ മാത്രമേ രസം ആവുകയുള്ളൂ എന്നൊക്കെ പറഞ്ഞു. അങ്ങനെ സുഖമില്ലാതെ കിടന്നിരുന്ന തന്നെ കൊണ്ടു പോയി അഭിനയിപ്പിച്ചു.
ആകെ രണ്ടു മൂന്നു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ തനിക്ക്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം ആണ് തനിക്ക് ലഭിച്ചത്. താൻ അഭിനയിച്ച സിനിമയുടെതല്ല പ്രതിഫലം എന്ന് മനസ്സിലായി. സാമ്പത്തികമായി സഹായിക്കാൻ സ്വീകരിച്ച വഴിയായിരുന്നു അത്. മറ്റു തരത്തിൽ തന്നാൽ ഞാൻ വാങ്ങില്ല എന്ന് അറിയാം. താൻ യാതൊരു ഔദ്ധാര്യവും സ്വീകരിക്കില്ല എന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. മഹാമനസ്കതയും, ദയാശീലവും കരുണയും ഒക്കെ ഉള്ള ആളാണ് ദിലീപ്. കൊല്ലം തുളസി വ്യക്തമാക്കി.
ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു.
ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാർഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്കാന് കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു. സ്നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, സ്നേഹ കുറിച്ചു.
കോവിഡ് ബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പൂവച്ചൽ ഖാദർ മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ രണ്ടു താരങ്ങള്‍ ഒന്നിച്ച വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്‍ രഞ്ജിത്തും നടി പ്രിയ രാമനുമാണ് ആ ദമ്പതികൾ. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമായത്.
‘ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.-പ്രിയ രാമനെ ചേര്‍ത്തു നിര്‍ത്തി രഞ്ജിത്തിന്റെ വാക്കുകള്‍. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.
1999 ല്‍ നേസം പുതുസ് എന്ന സിനിമയ്ക്കിടെയാണ് രഞ്ജിത്തും പ്രിയാരാമനും അടുപ്പത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
മലയാള സിനിമയിലെ പ്രിയതാരം സുകുമാരന്റെ ഓർമ്മ ദിവസം ആയിരുന്നു ഇന്നലെ. സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് പല താരങ്ങളും ഇന്നലെ വന്നിരുന്നു. ആ കൂട്ടത്തിൽ കവയിത്രി ശാരദക്കുട്ടിയും സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കയായിരുന്നു. കുറിപ്പ് വായിക്കാം,
ഇന്ന് പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസം . എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും . എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു . വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ സന്തോഷജീവിതത്തിനായി സുകുമാരനൊപ്പം ചേർത്തു പടം പിടിച്ചു വെച്ചതിനെക്കുറിച്ച് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സുകുമാരനൊപ്പമാണെങ്കിൽ അവർക്കു കരയേണ്ടി വരില്ല എന്ന് എന്നോട് ആ നോട്ടവും മുഖവും കുസൃതിയും ധൈര്യം തന്നിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലികാ സുകുമാരൻ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു. മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവർ ജീവിതത്തെ നേരിട്ട രീതികൾ !! എത്രയെത്ര ദുർഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവർക്ക് .!! ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവർക്കുണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകൾ . ഒടുവിൽ , എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവർ അടയാളപ്പെട്ടു. അൻപതെത്തുന്നതിനു മുൻപ് സുകുമാരൻ പോയി. മല്ലികയും മക്കളും ആ സ്നേഹത്തിന്റെ ബലത്തിൽ സ്വന്തം കഴിവുകളിൽ ഉറച്ചു നിന്ന് ജീവിച്ചു.. പണം ധൂർത്തടിക്കാത്ത പുരുഷൻ, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിർത്തുന്ന പുരുഷൻ, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷൻ ഇത്രയുമൊക്കെ ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. എല്ലാവർക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്.
പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു. അങ്ങനെ ഞാനുൾപ്പെടെ അന്നത്തെ പല പെണ്ണുങ്ങൾ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരൻ . കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെൺകുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെൺകുട്ടിക്ക് . വേനൽ, അണിയാത്ത വളകൾ, കൊച്ചു കൊച്ചു തെറ്റുകൾ, നിർമ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക : ഞാൻ ശരിക്കും പെട്ടു പോയിരുന്നു. സ്ക്രീനിൽ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓർമ്മദിനത്തിൽ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങൾക്ക് ഞാൻ പ്രിയ നടൻ സുകുമാരനുമായി സ്നേഹപൂർവ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങൾക്കെടുക്കാം. ഇതാണ് എന്റെ സുകുമാരൻ . സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ നിറയും മിഴിയോടെ വിട പറയും ദിനവധുവിൻ കവിളിൽ വിടരും കുങ്കുമരാഗം.
രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനു പേര്‍ ‘ബ്രോ-ഡാഡി.’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത് ബിബിന്‍.
‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്. ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി,’ പൃഥ്വിരാജ് കുറിച്ചു.
ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബർ പബ്ജി മദൻ (മദൻ കുമാർ) അറസ്റ്റിൽ. ധർമപുരിയിൽനിന്നുമാണ് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ധർമപുരിയിൽ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനൽ അഡ്മിനിസ്ട്രേറ്റർ ഭാര്യ കൃതികയാണ്. ഇവർക്കെതിരെയും കേസെടുത്തിരുന്നു.
മദന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ‘മദൻ’, ‘ടോക്സിക് മദൻ 18+’ എന്നിവ ഉൾപ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.
തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.
തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന് ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.
സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.